അമേരിക്ക-ചൈന വാണിജ്യയുദ്ധം അവസാനിച്ചത് ആഗോള സാമ്പത്തിക മേഖലയ്ക്ക് പുതുജീവൻ പകരും. മാസങ്ങളായുള്ള പ്രതിസന്ധി വിട്ടുമാറിയത് ഓഹരി ഇൻഡെക്സുകളിൽ ബുൾ തരംഗം സൃഷ്ടിച്ചു. അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റ് ആഘോഷമാക്കി. അതേസമയം ക്രൂഡ് ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് നീക്കം രൂപയെ പിരിമുറുക്കത്തിലാക്കും.
ബോംബെ സെൻസെക്സ് 564 പോയിന്റും നിഫ്റ്റി 165 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. വാരത്തിന്റെ ആദ്യദിനങ്ങളിൽ വിപണി സമ്മർദത്തിലയിരുന്നു. എന്നാൽ നിഫ്റ്റി മുൻവാരം സൂചിപ്പിച്ച 11,823 ലെ സപ്പോർട്ട് നിലനിർത്തി. 11,975ൽനിന്നു തളർന്ന സൂചിക 11,832വരെ താഴ്ന്നങ്കിലും മുകളിൽ വ്യക്തമാക്കിയ താങ്ങു കാത്തു സൂക്ഷിച്ചത് ഒരു വിഭാഗം ഓപ്പറേറ്റർമാരെ പുതിയ പൊസിഷനുകൾക്കു പ്രേരിപ്പിച്ചു.
ഇതിനിടെ വിദേശത്തുനിന്ന് അനുകൂല റിപ്പോർട്ടുകൾ പ്രവഹിച്ചതോടെ കഴിഞ്ഞ ലക്കം സൂചിപ്പിച്ച 12,082ലെ പ്രതിരോധം തകർത്ത് ക്ലോസിംഗിൽ നിഫ്റ്റി 12,086 പോയിന്റിലെത്തി. ഇന്നു വ്യാപാരം പുനരാരംഭിക്കുമ്പോൾ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് മൂഡിലാണ്. വാരാവസാനത്തിലെ കുതിപ്പിൽ സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ മുന്നേറ്റത്തിനുള്ള സാധ്യതകളിലേക്കുമുഖം തിരിച്ചു.
നിഫ്റ്റിക്ക് ഈ വാരം ആദ്യ പ്രതിരോധം 12,158ലാണ്. ഇതു മറികടന്നാൽ റിക്കാർഡ് പ്രകടനത്തിലൂടെ 12,178 ലേക്കുയരും. വിദേശ ഫണ്ടുകൾ രംഗത്തുണ്ടെങ്കിൽ ഡിസംബർ സെറ്റിൽമെന്റിനു മുമ്പേ 12,271 പോയിന്റിലേക്ക് പ്രവേശിക്കാനാവും. അതേസമയം, ഉയർന്ന നിലവാരത്തിൽ തിരിച്ചടി നേരിട്ടാൽ സൂചികയ്ക്ക് 11,912ൽ ആദ്യ താങ്ങുണ്ട്.
ബോംബെ സെൻസെക്സ് 40,445ൽനിന്ന് ഓപ്പണിംഗിൽ 40,527 ലേക്ക് ഉയർന്നു. നിക്ഷേപ താത്പര്യത്തിൽ 41,000 പോയിന്റ് കടന്ന് 41,056ൽ എത്തിയ ശേഷം ക്ലോസിംഗിൽ 41,009 ലാണ്. വാരമധ്യത്തിനുമുമ്പേ 41,331 മറികടക്കാനുള്ള നീക്കം വിജയിച്ചാൽ 41,654നെ ലക്ഷ്യമാക്കി വീണ്ടും ഉയരാം. പ്രോഫിറ്റ് ബുക്കിംഗ് ശക്തമായാൽ സപ്പോർട്ട് 40,414 പോയിന്റിലാണ്.
വിദേശഫണ്ടുകൾ പിന്നിട്ടവാരം 130 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1800 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ ഡിസംബറിലെ ആഭ്യന്തര നിക്ഷേപം 4271 കോടി രൂപയായി. വർഷാന്ത്യമായതിനാൽ വിദേശ ഓപ്പറേറ്റർമാർ പൊസിഷൻ കുറയ്ക്കുക പതിവാണ്. വാരാന്ത്യം ഫണ്ട് മാനേജർമാർ രംഗം വിട്ടാൽ ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്കു ശേഷമേ തിരിച്ചെത്തു.
ബിഎസ്ഇ സൂചിക ഈ മാസം 893 പോയിന്റും ഈ വർഷം 4941 പോയിന്റും ഉയർന്നു. നിഫ്റ്റി ഡിസംബറിൽ 246 പോയിന്റ് കയറി. 2019ൽ ഇതുവരെ 1225 പോയിന്റ് മികവ് കാഴ്ചവച്ചു.
ഫോറെക്സ് മാർക്കറ്റിൽ രൂപ 71.26ൽനിന്ന് 70.66 ലേക്കു ശക്തി പ്രാപിച്ചു. തുടർച്ചയായി എട്ടാം ദിവസമാണ് രൂപ മികവിൽ. വിനിമയനിരക്ക് 69.86 ലേക്ക് മെച്ചപ്പെടാം, 71.19ൽ പ്രതിരോധമുണ്ട്.
ഇന്ത്യാ വേളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്ക് അനുകുലമാണ്. പോയവാരം 2.49 ശതമാനം ഇടിഞ്ഞ് 13.64ൽനിന്ന് 13.30 പോയിന്റായി. വേളാറ്റിലിറ്റി ഇൻഡെക്സിന്റെ ചലനം കണക്കിലെടുത്താൽ നിഫ്റ്റി ഈ വാരം റിക്കാർഡ് പുതുക്കാം.
ഒപെക്ക് ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കും. പ്രതിദിന ഉത്പാദനത്തിൽ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്ന വിവരം രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർത്തി. മൂന്നു മാസത്തെ ഉയർന്ന നിരക്കായ 64.91 ഡോളറിലെത്തി. പിന്നിട്ട ആറ് മാസമായി വില 50‐64 ഡോളർ റേഞ്ചിലാണ്.
പുതിയ സാഹചര്യത്തിൽ വർഷാവസാനം എണ്ണവില 68.38 ഡോളർവരെ കയറാം. 2020 ജനുവരി‐മാർച്ച് കാലയളവിൽ ക്രൂഡ് വില 72.97‐ 74.76 ഡോളറിൽ നീങ്ങാനുമിടയുണ്ട്. ക്രൂഡ്വില ഓരോ ഡോളർ കയറുമ്പോൾ രൂപ പരിങ്ങലിലാവും. അതായത് ഫെബ്രുവരിയിലെ വായ്പ്പാ അവലോകനത്തിൽ ആർബിഐ കൂടുതൽ ഇളവുകൾക്ക് തയ്യാറായില്ലെങ്കിൽ പണപ്പെരുപ്പം സ്ഥിതിഗതികൾ തകിടം മറിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.