ശരിയായ കണക്ക് അവതരിപ്പിക്കണം. ഈയിടെ നിരവധി തലങ്ങളിൽനിന്നു ധനമന്ത്രി നിർമല സീതാരാമനു ലഭിക്കുന്ന ഉപദേശമാണിത്. വേണമെങ്കിൽ അഭ്യർഥന എന്നും പറയാം.
ബജറ്റ് കണക്കുകൾ ശരിയല്ലെന്നാണ് ഇതിലെ വിവക്ഷ.
കണക്കു കൂട്ടിയതു തെറ്റാണ് എന്നല്ല. ചിലതൊക്കെ കണക്കിൽപ്പെടുത്തുന്നില്ല എന്നാണു സൂചന.
സിഎജി പറഞ്ഞു
ഇതു കേവലം വിമർശകരുടെ ചെയ്തിയല്ല. സർക്കാർ വിരുദ്ധരുടെ നിലപാടുമല്ല. ഭരണഘടനാ സ്ഥാപനമായ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) തന്നെ ഈയാവശ്യം ഉന്നയിക്കുന്നു.
കഴിഞ്ഞ ജൂലൈ അഞ്ചിനാണു ചുവന്ന പട്ടുശീലയിൽ പൊതിഞ്ഞ ബജറ്റ് രേഖകളുമായി നിർമല സീതാരാമൻ ബജറ്റവതരണത്തിനെത്തിയത്. മൂന്നു ദിവസം കഴിഞ്ഞ് സിഎജി പതിനഞ്ചാം ധനകാര്യ കമ്മീഷനു മുന്നിൽ ഒരു അവതരണം നടത്തി. രാജ്യത്തിന്റെ യഥാർഥ ധനസ്ഥിതി കമ്മീഷനു മനസിലാക്കാൻ വേണ്ടിയായിരുന്നു ഇത്. മുൻ ഐഎഎസ് ഓഫീസറായ എൻ.കെ.സിംഗ് നയിക്കുന്ന ധനകാര്യ കമ്മീഷൻ സിഎജിയുടെ അവതരണം സാകൂതം ശ്രദ്ധിച്ചു.
ബജറ്റിൽ കാണുന്ന കമ്മിക്കണക്കൊന്നും ശരിയല്ലെന്നായിരുന്നു സിഎജി വിശദീകരിച്ചത്. ഒത്തിരി ചെലവുകളും ബാധ്യതകളും കടങ്ങളും ഒഴിവാക്കിയാണു ബജറ്റ് തയാറാക്കിയിട്ടുള്ളത്. 2017-18 ലെ വാർഷിക കണക്ക് ഉള്ളതാണു ജൂലൈയിൽ അവതരിപ്പിച്ച ബജറ്റ്. ആ കണക്കനുസരിച്ച് 2017-18 ലെ ധനകമ്മി ജിഡിപിയുടെ 3.46 ശതമാനമാണ്. എന്നാൽ യഥാർഥ കമ്മി 5.85 ശതമാനം വരുമെന്നു സിഎജി കാണിച്ചു.
ഓഫ് ബജറ്റ്
ഓഫ് ബജറ്റ് (ബജറ്റിനു പുറത്തുള്ളത്) ആയി കുറെയേറെ ചെലവുകളും കടമെടുപ്പുകളുംപെടുത്തുന്നു. അവയുടെ ബാധ്യത കേന്ദ്ര സർക്കാരിന്റേതാണെങ്കിലും അതു ബജറ്റ് കണക്കിലേക്കു വരവ് വയ്ക്കുന്നില്ല.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (ഐആർഎഫ് സി) തുടങ്ങിയവ എടുക്കുന്ന വായ്പകൾ ബജറ്റ് കണക്കിൽ പെടുത്തുന്നില്ല. പൊതുമേഖലാ ബാങ്കുകൾക്കു മൂലധനത്തിനായി നൽകുന്ന കടപ്പത്രങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഭക്ഷ്യ സബ്സിഡി, രാസവള സബ്സിഡി തുടങ്ങിയ റവന്യു ചെലവുകൾക്കും വിവിധ സ്ഥാപനങ്ങളുടെ മൂലധനനിക്ഷേപത്തിനുമാണ് ഇങ്ങനെ ‘കണക്കിൽപ്പെടാതെ ’ പണം എടുത്ത് ഉപയോഗിക്കുന്നത് എന്നു സിഎജി ചൂണ്ടിക്കാട്ടി.
ആകെ കമ്മിയിൽ അക്കൊല്ലം ഉള്ള വ്യത്യാസം 4,09,235 കോടി രൂപ. ബജറ്റ് കണക്കിലെ ധനകമ്മി 5,91,064 കോടി എന്നു കാണിച്ചപ്പോൾ യഥാർഥ കമ്മി 10,00,299 കോടി.
മുൻ ധനസെക്രട്ടറിയും
2018-19 ൽ ജിഡിപിയുടെ 3.4 ശതമാനമാണു ധനകമ്മിയായി കാണിച്ചത്. (പുതുക്കിയ എസ്റ്റിമേറ്റിൽ) ഇതുസംബന്ധിച്ച സിഎജി കണക്ക് വരാൻ വൈകും. ഈയിടെ ധനകാര്യ സെക്രട്ടറി പദവിയിൽനിന്നു വിരമിച്ച എസ്.സി. ഗാർഗ് പറയുന്നതു യഥാർഥ കമ്മി 4.66 ശതമാനം വരുമെന്നാണ്.
എന്തേ ഇങ്ങനെ കണക്കെഴുതുന്നു?
രണ്ടു കാരണങ്ങൾ പറയാം. ഒന്ന് എഫ് ആർബിഎം (ധനകാര്യ ഉത്തരവാദ ബജറ്റ് മാനേജ്മെന്റ്) നിയമപ്രകാരം അനുവദിച്ച തോതിൽ കമ്മി നിന്നു എന്നു കാണിക്കാൻ. രണ്ട് വിദേശ റേറ്റിംഗ് സ്ഥാപനങ്ങളെയും രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ.
ആരും തെറ്റിദ്ധരിക്കാറില്ലെന്നതു വേറേ കാര്യം. മുൻ കാലത്തുപെടുത്തിയിരുന്ന ബാധ്യതകൾ ഇപ്പോൾ ബജറ്റിൽപെടുത്താത്തത് എല്ലാവർക്കുമറിയാം. പോരാത്തതിന് ആ വായ്പകളുടെ പലിശ ബാധ്യത ബജറ്റിൽനിന്നു തന്നെ വഹിക്കേണ്ടതുമുണ്ട്.
അതുകൊണ്ടാണ് എല്ലാവരും ചോദിക്കുന്നത്. നമുക്ക് ശരിയായ ബജറ്റ് കണക്കു തരുമോ?
കമ്മിയിലെ വ്യത്യാസം
2017-18 ലെ കമ്മി സംബന്ധിച്ച ബജറ്റ് കണക്കും സിഎജി കണക്കും (കോടി രൂപയിൽ)
റവന്യു കമ്മി
ബജറ്റിൽ 4,43,602
സിഎജി രേഖ 5,96,194
വ്യത്യാസം 1,52,592
ധനകമ്മി
ബജറ്റിൽ 5,91,064
സിഎജി രേഖ 10,00,299
വ്യത്യാസം 4,09,235
ബജറ്റ് നുറുങ്ങ് /കേന്ദ്ര ബജറ്റ് അവതരിപ്പിച്ച മലയാളി
ഇന്ത്യയുടെ പ്രഥമ റെയിൽവേ മന്ത്രി ആയിരുന്ന ഡോ. ജോൺ മത്തായിയാണ് ഷണ്മുഖം ചെട്ടിക്കു ശേഷം ധനമന്ത്രിയായത്. രണ്ടു ബജറ്റ് (1949-50) അദ്ദേഹം അവതരിപ്പിച്ചു. പ്ലാനിംഗ് കമ്മീഷൻ ധനകാര്യ ഭരണത്തിൽ കൂടുതൽ കൈ കടത്തുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. കേരള യൂണിവേഴ്സിറ്റി, ബോംബൈ യൂണിവേഴ്സിറ്റി എന്നിവയുടെ വൈസ് ചാൻസലറായിരുന്നു ജോൺ മത്തായി (1886-1959). ഇദ്ദേഹത്തിന്റെ പുത്രൻ രവി മത്തായിയാണ് അഹമ്മദാബാദ് ഐഐഎമ്മിന്റെ സ്ഥാപക ഡയറക്ടർ.
പദാവലി
ബജറ്റിലെ നികുതി നിർദേശങ്ങൾക്കു നിയമ പ്രാബല്യം നൽകുന്നതിനുള്ള ബില്ലാണു ധനകാര്യ ബിൽ. നികുതികൾ കൂട്ടുന്നതും കുറയ്ക്കുന്നതും ഭേദഗതി ചെയ്യുന്നതും പുതിയതു ചുമത്തുന്നതും ഇല്ലാതാക്കുന്നതും ഒക്കെ ഇതിലൂടെയാണ്. ഭരണഘടന 110 (1) (എ) പ്രകാരമാണ് ധനകാര്യബിൽ അവതരിപ്പിക്കുന്നത്. ഇതു 110-ാം വകുപ്പിൽ നിർവചിക്കുന്ന പണ(Money) ബില്ലുകളുടെ വിഭാഗത്തിൽപ്പെടുന്നു. പണബിൽ ലോക്സഭയിലാണ് വോട്ടിനിട്ടു പാസാക്കേണ്ടത്. രാജ്യസഭ ചർച്ച ചെയ്യുകയേ ഉള്ളു. വോട്ടിനിടാറില്ല.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.