വിപണി വിശേഷം / കെ.ബി. ഉദയഭാനു
സംസ്ഥാനത്തിനു പുറത്തേക്കുള്ള ചരക്കുനീക്കം തടസപ്പെട്ടാൽ കാർഷികമേഖലയ്ക്കു കനത്ത ആഘാതമാവും, ഉത്പാദകർ ചരക്കു നിയന്ത്രിച്ചാൽ ഊഹക്കച്ചവടകാരുടെ പിടിയിൽനിന്നു രക്ഷനേടാം. രൂപയുടെ മൂല്യത്തകർച്ച വിദേശ കുരുമുളകു വരവ് തടയും. ഇന്ത്യൻ കാപ്പി കയറ്റുമതി പ്രതിസന്ധിയിലേക്ക്, ഇറ്റലി താത്കാലികമായി ഇറക്കുമതി ഒഴിവാക്കി. കൊപ്രയുടെ താങ്ങു വില പുതുക്കിയിട്ടും മൂന്നാം വാരം വില സ്റ്റെഡി. ടോക്കോമിലെ തിരിച്ചടി ഇന്ത്യൻ റബറിനെയും തളർത്തി. സ്വർണവിലയിൽ ചാഞ്ചാട്ടം.
കൊറോണ പ്രശ്നം രൂക്ഷമായതോടെ അയൽസംസ്ഥാനങ്ങളിലേക്കുള്ള റോഡ് മാർഗമുള്ള ചരക്കുനീക്കം തടസപ്പെട്ടുന്നത് ഉത്പാദകരെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ നീക്കം സ്തംഭിക്കുമെന്ന സൂചനകളിൽ കുരുമുളകുവില വാരാന്ത്യം കുറഞ്ഞു. ചുക്ക്, മഞ്ഞൾ, ജാതിക്ക, ഏലക്ക വിലകളിൽ കാര്യമായ വ്യതിയാനമില്ലെങ്കിലും സ്ഥിതി കൂടുതൽ താറുമാറായാൽ വാങ്ങലുകാർ രംഗം വിടും. ഈ അവസരത്തിൽ കർഷക കൂട്ടായ്മയിലൂടെ ചെറുകിട വിപണികളിലേക്കുള്ള ഉത്പന്നനീക്കം നിയന്ത്രിച്ചാൽ വിലയിടിച്ച് ചരക്ക് കൈക്കലാക്കാനുള്ള ഊഹക്കച്ചവടക്കാരുടെ തന്ത്രങ്ങളിൽനിന്ന് രക്ഷനേടാം.
കുരുമുളക്
അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് സംഭരണത്തിൽനിന്നുപിൻവലിഞ്ഞാൽ ഉത്പന്നവിലയെ അതു ബാധിക്കും. സാമ്പത്തികവർഷാവസാനമായതിനാൽ വിപണിയിൽ പണത്തിനു കടുത്ത ക്ഷാമം നേരിടുന്നുണ്ട്. വിദേശ ഓർഡറുകളുടെ അഭാവം മൂലം കയറ്റുമതിക്കാർ രംഗത്തില്ല. എന്നാൽ നേരത്തേ മൂല്യവർധിത ഉത്പന്നമാക്കാൻ ഇറക്കുമതി നടത്തിയ ചരക്ക് ആഭ്യന്തര മാർക്കറ്റിൽ വിൽപ്പന നടത്തിയവരുണ്ടെങ്കിൽ അവർ ചരക്കു തിരിച്ചു കയറ്റാനായി സംഭരണത്തിന് എത്താം. കൊച്ചിയിൽ അൺ ഗാർബിൾഡ് 29,800 രൂപയിലും ഗാർബിൾഡ് 31,800 രൂപയിലുമാണ്.
കാപ്പി
കാപ്പി കയറ്റുമതി തളർച്ചയിലേക്ക്. ഇന്ത്യൻ കാപ്പിയുടെ മുഖ്യ ഇറക്കുമതി രാജ്യമാണ് ഇറ്റലി. അവിടത്തെ സ്ഥിതിഗതികൾ പാടേ തകിടം മറിഞ്ഞതിനാൽ കയറ്റുമതി താത്കാലികമായി നിർത്താനുള്ള സന്ദേശം ഇറക്കുമതിക്കാരിൽനിന്നും ലഭിച്ചതായാണ് വിവരം. ജനുവരി‐ മാർച്ച് 20 കാലയളവിൽ ഏകദേശം 85,200ടൺ ചരക്ക് കയറ്റുമതി നടത്തി. മുൻ വർഷം ഇതേ കാലയളവിൽ കയറ്റുമതി 91,000 ടണ്ണിന് മുകളിലായിരുന്നു. നേരത്തെ ചരക്ക് ഷിപ്പ്മെന്റ് നടത്തിയ പലർക്കും യഥാസമയം പണം ലഭിച്ചിട്ടില്ല, അവിടെ ബാങ്കിംഗ് രംഗവും താറുമാറായതാണ് ഇതിനു കാരണം. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും ഇന്ത്യ കാപ്പി കയറ്റുമതി നടത്തുന്നുണ്ട്. മൊത്തം കാപ്പി ഉത്പാദനത്തിൽ മൂന്നിൽ രണ്ട് ഭാഗം ഇന്ത്യ കയറ്റുമതി നടത്തുകയാണ്. അതുകൊണ്ടുതന്നെ വിദേശ മാർക്കറ്റുകളിൽ തിരിച്ചടി നേരിട്ടാൽ ആഭ്യന്തരവിപണി കൊണ്ടുമാത്രം കർഷകർക്കു പിടിച്ചുനിൽക്കാനാവില്ല.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില മൂന്നാം വാരവും സ്റ്റെഡി. കേന്ദ്രം കൊപ്രയുടെ താങ്ങുവില 9960 രൂപയായി ഉയർത്തിയെങ്കിലും ഈ പ്രഖ്യാപനം വിപണിയിൽ ചലനമുളവാക്കിയില്ല. കൊച്ചിയിൽ കൊപ്ര 10,390 രൂപയിലും തമിഴ്നാട്ടിൽ 10,500 രൂപയിലുമാണ്. ഇതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികളിലുണ്ടായ മാറ്റങ്ങൾ വെളിച്ചെണ്ണ വ്യാപാരത്തിലും തളർച്ച ഉളവാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 15,500 രൂപയിൽ തുടരുകയാണ്. വിപണിയിലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ ഈസ്റ്റർ-വിഷു വേളയിൽ വിൽപ്പനത്തോത് കുറയാനാണ്സാധ്യത.
റബർ
ടോക്കോമിൽ ജനുവരി മൂന്നാം വാരം വിൽപ്പനക്കാരുടെ പിടിയിൽ അകപ്പെട്ടതാണ് റബർ. അന്ന് ഇതേ കോളത്തിൽ വ്യക്തമാക്കിയതാണു കിലോ 204 യെന്നിലെ പ്രതിരോധത്തിനു മുകളിൽ മെയ് അവധിക്ക് ക്ലോസിംഗിന് അവസരം ലഭിച്ചില്ലെന്ന കാര്യം. അവിടെ തുടങ്ങിയ വില്പന തരംഗം ഇന്നും തുടരുന്നു. കിലോ 149 യെന്നിലാണ് റബർ. വിപണിയുടെ സാങ്കേതികവശങ്ങൾ ദുർബലാവസ്ഥയിൽ തന്നെയാണ്. ബാങ്കോക്കിൽ റബർവില 10,677 രൂപ.
സംസ്ഥാനത്ത് ഇത് ഓഫ് സീസണായതിനാൽ ഷീറ്റ് ക്ഷാമം രൂക്ഷമാണെങ്കിലും ടയർ നിർമാതാക്കൾ നാലാംഗ്രേഡ് റബർ 13,000 രൂപയിൽനിന്ന് 12,700 ലേക്ക് ഇടിച്ചു, അഞ്ചാം ഗ്രേഡിന് 500 രൂപ കുറഞ്ഞ് 12,200 രൂപയായി.
സ്വർണം
സ്വർണവിലയിൽ ചാഞ്ചാട്ടം. പവൻ 30,320 രൂപയിൽനിന്ന് 29,600 ലേക്ക് ഒരവസരത്തിൽ താഴ്ന്നങ്കിലും പിന്നീട് നിരക്ക് ഉയർന്ന് 30,400 ലേക്കു കയറി. വാരാന്ത്യം ഒരു ഗ്രാമിനു വില 3800 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1529 ഡോളറിൽനിന്ന് 1449 ഡോളർവരെ ഇടിഞ്ഞങ്കിലും തിരിച്ചുവരവിൽ 1498 ഡോളറിലാണ്. നവംബറിലെ താഴ്ന്ന നിലവാരമായ 1446 ഡോളർവിപണി സപ്പോർട്ടാക്കി മാറ്റി. 200 ദിവസങ്ങളിലെ ശരാശരിയായ 1619 ഡോളറിലെ പ്രതിരോധം മറികടക്കുകയാവും ഈ വാരം ആദ്യ ലക്ഷ്യം. പിന്നിട്ട പത്തു ദിവസത്തിനിടെ സ്വർണം ഔൺസിന് 250 ഡോളറിന്റെ തിരുത്തൽ കാഴ്ചവച്ചു. ഒരു വ്യാഴവട്ടത്തിനിടയിൽ ഇത്ര ശക്തമായ സാങ്കേതിക തിരുത്തൽ സ്വർണത്തിൽ ആദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.