ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: കരടി വലയത്തിൽ നിന്ന് രക്ഷനേടാൻ ഇന്ത്യൻ ഓഹരി ഇൻഡക്സുകൾക്കു തുടർച്ചയായ മൂന്നാം വാരത്തിലും കഴിഞ്ഞില്ല. പലിശ നിരക്കുകളിൽ അപ്രതീക്ഷിത ഇളവുകളുമായി കേന്ദ്ര ബാങ്ക് സാമ്പത്തിക മേഖലയെ ഞെട്ടിക്കാൻ ശ്രമിച്ചെങ്കിലും ഈ നീക്കം വിപണി മുഖവിലയ്ക്ക് എടുത്തില്ല. പലിശ ഏറ്റവും താഴ്ന്ന റേഞ്ചിലേയ്ക്ക് നീങ്ങിയത് വരും കാലങ്ങളിൽ സാമ്പത്തിക രംഗം തളർച്ചയിൽ നിന്ന് കരകയറാൻ അവസരം ഒരുക്കാം.
നേരത്തെ കണക്ക് കൂട്ടിയത് പോലെ തന്നെ തകർച്ചയോടെയാണ് പിന്നിട്ടവാരം ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. സെൻസെക്സ് 425 പോയിൻറ്റും നിഫ്റ്റി 87 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. നിഫ്റ്റി 9158 ൽ നിന്ന് തുടക്കത്തിൽ തന്നെ 8806 ലേയ്ക്ക് തകർന്നത് ചെറുകിട നിക്ഷേപകരെ ഞെട്ടിച്ചു. സൂചികയുടെ തകർച്ച കണ്ട് ഊഹക്കച്ചവടക്കാർ ഷോട്ട് കവറിംഗിന് ഇറങ്ങിയതോടെ നിഫ്റ്റി 9178 ലേയ്ക്ക് കരുത്ത് കാണിച്ചെങ്കിലും വാരാന്ത്യം 9039 പോയിൻറ്റിലാണ്. പെരുന്നാൾ അവധി മൂലം തിങ്കളാഴ്ച്ച വിപണി അവധിയായിരുന്നതിനാൽ ഈ വാരം ഇടപാടുകൾ നാല് ദിവസം മാത്രമാണ്.
ഫ്യൂച്ചേഴ്സ് ആൻഡ്് ഓപ്ഷൻസിൽ വ്യാഴാഴ്ച മേയ് സീരീസ് സെറ്റിൽമെൻറ്റാണ്. നിഫ്റ്റി 8800‐9400 റേഞ്ചിൽ നീങ്ങും. ഈവാരം 9209 ലെ പ്രതിരോധം തകർത്താൽ സൂചിക 9379 ലേയ്ക്ക് ഉയരാം. പ്രതികൂല വാർത്തകളിൽ ആടി ഉലഞ്ഞാൽ 8837 ൽ ആദ്യ താങ്ങുണ്ട്, ഇത് നഷ്ടപ്പെട്ടാൽ നിഫ്റ്റി 8635 നെ ലക്ഷ്യമാക്കി നീങ്ങും. വിപണിയടെ മറ്റ് സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ പ്രതിദിന ചാർട്ടിൽ സൂപ്പർ ട്രെൻഡ്്, പാരാബോളിക്ക് എസ് ഏ ആർ എന്നിവ സെല്ലിംഗ് മൂഡിൽ തുടരുന്നു. ബോംബെ സെൻസെക്സ് 31,097 ൽ നിന്ന് 31,248 ലേയ്ക്ക് ഉയർന്നാണ് ട്രേഡിങിന് തുടക്കം കുറിച്ചതെങ്കിലും മുൻ നിര ഓഹരികളിൽ അലയടിച്ച വിൽപ്പന സമ്മർദം മൂലം സൂചിക 29,968 വരെ ഇടിഞ്ഞു. വാരാവസാനം സെൻസെക്സ് 30,672 പോയിന്റിലാണ്. ഈവാരം 31,290‐31,909 പോയിൻറ്റിൽ തടസം നേരിടാം, ഇത് മറികടന്നാൽ ജൂണിൽ 33,000 പോയിന്റ്് ലക്ഷ്യമാക്കി നീങ്ങാം. അതേ സമയം തിരിച്ചടി നേരിട്ടാൽ 30,010‐29,349 പോയിന്റ്ൽ താങ്ങുണ്ട്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് നൽക്കുന്ന സൂചനകൾ കണക്കിലെടുത്താൽ വിപണി നേരിയ റേഞ്ചിൽ സഞ്ചരിക്കാം.
രണ്ടാഴ്ച്ചയിൽ ഏറെ 37‐39 റേഞ്ചിൽ നിലകൊണ്ട വോളാറ്റിലിറ്റി ഇൻഡക്സ് പിന്നിട്ടവാരം രണ്ടാം പകുതിയിൽ ഈ ടാർജിറ്റിൽ നിന്ന് പുറത്തു കടന്ന് 43.90 നെ ലക്ഷ്യമാക്കിയാണ് നീങ്ങിയതെങ്കിലും 41.20 വരെ ഉയരാനായുള്ളു. വാരാന്ത്യം വോളാറ്റിലിറ്റി ഇൻഡക്സ് 32.20 ലാണ്.
രൂപയുടെ മൂല്യം 75.81 ൽ നിന്ന് 76.06 ലേയ്ക്ക് ദുർബലമായെങ്കിലും മുൻവാരം സൂചിപ്പിച്ച 76.08 ലെ പ്രതിരോധം മറികടന്നില്ല. മാർക്കറ്റ് ക്ലോസിംഗിൽ രൂപ 75.94 ലാണ്. ഈവാരം 76.43 ൽ പ്രതിരോധമുണ്ട്, കരുത്ത് നേടിയാൽ 75.45‐31 റേഞ്ചിലേയ്ക്ക് മൂല്യം കയറാം. മെയിൽ ഇതിനകം 85 പൈസയുടെ ഇടിവ് രൂപയ്ക്ക് നേരിട്ടു.
മറ്റ് വികസിത സമ്പദ് വ്യസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ വിദേശ ഫണ്ടുകളുടെ നിലപാട് ഇന്ത്യയെ ബാധിക്കുന്നു. പോയവാരം അവർ 6920.28 കോടി രൂപയുടെ ഓഹരികൾ വിറ്റു, തൊട്ട് മുൻവാരം വിൽപ്പന 5951.15 കോടിയായിരുന്നു. ഏപ്രിലിൽ 6883 കോടി രൂപയും മാർച്ചിൽ 61,973 കോടി രൂപയും വിദേശ ഓപ്പറേറ്റർമാർ പിൻവലിച്ചു.
ആഗോള വിപണികളെ യു എസ്‐ചൈന ബന്ധത്തിൽ ഉടലെടുത്ത സംഘർഷാവസ്ഥ സമ്മർദം ഉളവാക്കാം. ക്രൂഡ് ഓയിൽ നാലാം വാരവും നേട്ടത്തിൽ, ബാരലിന് 29.79 ഡോളറിൽ നിന്ന് 34.57 ഡോളർ വരെ കയറിയ ശേഷം 33.56 ലാണ്. ക്രൂഡ് വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ജൂണിൽ 44.96 ഡോളർ വരെ ഉയരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.