പ്രതീക്ഷിച്ചപോലെതന്നെ ഓവർ സോൾഡ് മാർക്കറ്റിൽ ഫണ്ടുകളും ഓപ്പറേറ്റർമാരും കവറിംഗിന് വാരത്തിന്റെ തുടക്കം മുതൽ മത്സരിച്ചതു പ്രമുഖ ഇൻഡക്സുകൾക്കു രണ്ടു ശതമാനം പ്രതിവാരനേട്ടം സമ്മാനിച്ചു. എപ്രിൽ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി തുടക്കം മുതൽ ഇടപാടുകാർ ഷോർട്ട് കവറിംഗിന് ഉത്സാഹിച്ചതോടെ നിഫ്റ്റി 290 പോയിന്റും ബോംബെ സെൻസെക്സ് 904 പോയിന്റും കയറി. നിയമസഭാ തെരഞ്ഞടുപ്പ് ഫലവും റിലയൻസ് ഇൻഡസ്ട്രീസ് പുറത്തുവിട്ട തിളക്കമാർന്ന ത്രൈമാസപ്രവർത്തന ഫലവുംഇന്ന് ഇടപാടുകളുടെ ആദ്യപകുതിയിൽ ഇന്ത്യൻ വിപണിയിൽ സ്വാധീനം ചെലുത്തും.
ഓപ്പറേറ്റർമാരുടെ കവറിംഗ് നിഫ്റ്റി സൂചികയെ താഴ്ന്ന റേഞ്ചിൽനിന്ന് കൈപിടിച്ചുയർത്തിയെങ്കിലും ഏറെ നിർണായകമായി വിലയിരുത്തുന്ന 15,000 പോയിന്റിനു മുകളിൽ വാരാന്ത്യം ഇടംകണ്ടത്താൻ വിപണിക്കായില്ല. ഒരുവേള നിഫ്റ്റി14,421ൽനിന്ന് 15,044 വരെ കയറി നിക്ഷേപകരെ ആവേശംകൊള്ളിച്ചെങ്കിലുംഅധികനേരം ഈ റേഞ്ചിൽ സൂചികയ്ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. വ്യാപാരാന്ത്യം നിഫ്റ്റി 14,631 പോയിന്റിലാണ്.
പ്രതിദിന ചാർട്ടിൽ പല ഇൻഡിക്കേറ്ററുകളും മുൻവാരം സൂചിപ്പിച്ച ഓവർ സോൾഡ് മേഖലയിൽനിന്ന് ന്യൂട്രൽ റേഞ്ചിലേക്കു നീങ്ങി. ഇതിന്റെ പ്രതിഫലനമെന്നോണം വാരാന്ത്യം നിഫ്റ്റിക്ക് തിരിച്ചടി നേരിട്ടു. ഈവാരം 14,353ലെ ആദ്യസപ്പോർട്ട് നിലനിർത്തി 14,976 പോയിന്റ് ലക്ഷ്യമാക്കി ഉയരാൻ സൂചിക ശ്രമം നടത്താം. ആ നീക്കം വിജയം കണ്ടാൽ 15,045നെ സൂചിക ഉറ്റുനോക്കാം. അതേസമയം മേയ് സീരീസ് ആദ്യദിനത്തിൽ ദൃശ്യമായ വിൽപ്പനസമ്മർദം വീണ്ടും അനുഭവപ്പെട്ടാൽ 14,075ലേക്കു സൂചിക തളരാം.
ഡെയ്ലി ചാർട്ടിൽ നിഫ്റ്റിയുടെ മറ്റു ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ് സെല്ലിങ് മൂഡിലും പാരാബോളിക്ക് എസ്എആർ ബുള്ളിഷായി മാറി. മറ്റ് ഇൻഡിക്കേറ്ററുകളായ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്ലോസ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ന്യൂട്രൽ റേഞ്ചിലാണ്. വീക്ക്ലി ചാർട്ടിൽ എംഎസിഡി ദുർബലാവസ്ഥയിലാണ്.
സെൻസെക്സ് 47,878ൽനിന്ന് 50,000 പോയിന്റ് കടന്ന് 50,375 വരെ ഉയർന്നശേഷം വെളളിയാഴ്ച അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തിൽ 48,152 ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിങിൽ 48,782 പോയിന്റിലാണ്.
വിദേശഫണ്ടുകൾ പോയവാരം 4457കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തരഫണ്ടുകൾ 4341കോടി രൂപയുടെ നിക്ഷേപം ഓഹരികളിൽ നടത്തി.ഏപ്രിലിൽ വിദേശ ഓപ്പറേറ്റർമാർ മൊത്തം12,039.43 കോടി രൂപയുടെ ഓഹരികളും ആഭ്യന്തരഫണ്ടുകൾ 11,359.88 കോടി രൂപയുടെ ഓഹരികളും വിറ്റഴിച്ചു. വൻതോതിൽ നിക്ഷേപകർ രംഗത്തുനിന്നു പിൻവലിഞ്ഞത് കുതിപ്പിനുള്ള ആവേശം അൽപ്പം പിടിച്ചുനിർത്താം.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപ കരുത്ത് നേടി. മുൻവാരം 74.92ൽ നിലകൊണ്ട രൂപയുടെ മൂല്യം മെച്ചപ്പെട്ട് 74.05 ലേക്ക് നീങ്ങി. രൂപയുടെ മൂല്യം 1.22 ശതമാനം കഴിഞ്ഞവാരം കയറി, എന്നാൽ എപ്രിലിൽ രൂപയ്ക്ക് 97 പൈസയുടെ മൂല്യത്തകർച്ച സംഭവിച്ചു, അതായതു 1.32 ശതമാനം ഇടിവ്. വിനിമയനിരക്ക് വീണ്ടും 73.48ലേക്കു മെച്ചപ്പെടാനുള്ള സാധ്യതകൾ തെളിയുന്നു.
രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയിൽ വില ആറാഴ്ച കളിലെഏറ്റവും ഉയർന്നവില ദർശിച്ചു.
ഓഹരി അവലോകനം/സോണിയ ഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.