നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ ) ബിസിനസ് ജെറ്റ് ടെർമിനൽ ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .
സ്വകാര്യ -ചാർട്ടർ വിമാനങ്ങൾക്കായുള്ള പ്രത്യേക ടെർമിനൽ ആണിത് . ഇന്ത്യയിലെ പ്രഥമ ചാർട്ടർ ഗേറ്റ് വേ ആണിത് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണ് നെടുമ്പാശേരിയിൽ തുറക്കുന്നത്. ഇതിന്റെ വിസ്തീർണം 40 , 000 ചതുരശ്ര അടിയാണ്.
രാജ്യാന്തര- ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ പുതിയ ടെർമിനലിൽ നിന്നും ആരംഭിക്കും . ബിസിനസ് സമ്മേളനങ്ങൾ, വിനോദസഞ്ചാരം എന്നിവയെ സമന്വയിപ്പിക്കാനുള്ള ചാർട്ടർ ഗേറ്റ് വേ പ്രവർത്തിക്കും.
പുതിയ ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതോടെ സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ നാലാമത്തെ വിമാനത്താവളമായി സിയാൽ ഉയരും. സ്വകാര്യ കാർപാർക്കിംഗ്, ഡ്രൈവ് - ഇൻ പോർച്ച് , ലോബി, അഞ്ച് ലോഞ്ചുകൾ, ബിസനസ് സെന്റർ, ചെക്ക് - ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യുരിറ്റി സംവിധാനങ്ങൾ ഇവിടെയുണ്ടാകും. ഡ്യൂട്ടിഫ്രി ഷോപ്പ്, വിദേശനാണയ വിനിമയ കൗണ്ടർ, വീഡിയോ കോൺഫറൻസിംഗ് സംവിധാനം എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ് . വിഐപി അതിഥികൾക്ക് സേഫ് ഹൗസും സജ്ജമാണ്.
പരമാവധി ചെലവു കുറച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്. വ്യോമയാന മേഖലയുടെ വളർച്ച മുന്നിൽ കണ്ട് സിയാൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട് . പുതിയ വരുമാന സോത്രസുകൾ വിജയകരമായി നടപ്പിലാക്കാനുള്ള സിയാലിന്റെ ആസൂത്രിത പദ്ധതിയാണ് ബിസിനസ് ജെറ്റ് ടെർമിനൽ. മുപ്പതു കോടി രൂപ മുടക്കി കേവലം പത്തുമാസം കൊണ്ടാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.
ടെർമിനൽ രണ്ടിനു മുന്പിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായിരിക്കും. റവന്യുമന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പങ്കെടുക്കും. ഡിസംബർ 11 മുതൽ പുതിയ ടെർമിനൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് എസ്. സുഹാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.