ശബരിമല സീസൺ കഴിഞ്ഞതോടെ നാളികേര മേഖല ആശങ്കയിൽ. കർഷകർ ചോദിക്കുന്ന പച്ചതേങ്ങ സംഭരണ വില കേരളം ഉയർത്തുമോ? മഞ്ഞൾ സീസൺ ആരംഭിച്ചു, ആഭ്യന്തര വിദേശ ഡിമാൻഡിനെ ഉത്പാദകർ ഉറ്റ്നോക്കുന്നു. ഉത്സവ ദിനങ്ങൾ കഴിയുന്നതോടെ രാജ്യാന്തര റബറിൽ ചൈന ശ്രദ്ധകേന്ദ്രീകരിക്കും. കുരുമുളക് മികവ് നിലനിർത്തി.
നാളികേര ഉത്പാദന മേഖല തീർത്തും അസ്വസ്തമാണ്. വിളവെടുപ്പ് പുരോഗമിച്ചെങ്കിലും ഉയർന്ന വിലയ്ക്ക് ചരക്ക് വിറ്റഴിക്കാൻ ഉത്പാദകർക്കാവുന്നില്ല. മൊത്ത വിപണികളിൽ കൊപ്ര 8600 രൂപയിൽ നീങ്ങാൻ തുടങ്ങിയിട്ട് മാസം ഒന്ന് പിന്നിട്ടതിനാൽ മില്ലുകാർ സംഭരണം കുറച്ചു. ബഹുരാഷ്ട്ര കന്പനികൾ നിരക്കുതാഴ്ത്തി ക്വട്ടേഷൻ ഇറക്കാൻ ഉത്സാഹക്കുന്നതിനാൽ ചെറുകിട മില്ലുകാർ ആശങ്കയോടെയാണ് പലപ്പോഴും ചരക്കിനായി വിപണിയെ സമീപിക്കുന്നത്.
വെളിച്ചെണ്ണ വില ഏതവസരത്തിലും ഇടിയുമെന്ന ഭീതിയിലാണ് സംസ്ഥാനത്തെ ചെറുകിട മില്ലുകാർ. ഇതുമൂലം എണ്ണ തിരക്കിട്ട് വിറ്റഴിക്കുന്നതും വിലക്കയറ്റത്തിന് തടസമായി. രണ്ട് മാസമായി വിപണിക്കു ശക്തമായ താങ്ങാണു ശബരിമല സീസൺ സമ്മാനിച്ചത്. കേരളം തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ പച്ചതേങ്ങയ്ക്ക് നിലനിന്ന ഡിമാൻഡ് ഇനി കുറയുമെന്നത് ദക്ഷിണേന്ത്യൻ നാളികേര വിലയിൽ പ്രതിഫലിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ 13,600 രൂപയിലും തമിഴ്നാട്ടിൽ 12,050 രൂപയിലുമാണ്. വിലയിലെ വൻ അന്തരം കർഷകരെ സമ്മർദ്ദത്തിലാക്കുന്നു.
വിളവെടുപ്പ് നടത്തുന്ന നാളികേരം എത്ര നാൾ അനിശ്ചിതമായി പിടിച്ചു വെക്കാൻ നമ്മുടെ ഉൽപാദകർക്കാവുമെന്ന് കാര്യം ചിന്തിക്കാൻ കൃഷി വകുപ്പ് മറന്നു. കേന്ദ്രം കൊപ്രയുടെ താങ്ങ് വില ഉയർത്തിയ സാഹചര്യത്തിൽ പച്ചതേങ്ങ സംഭരണമാണ് കേരളം ലക്ഷ്യമിടുന്നതെങ്കിൽ അതിനായി ഒരു ദിവസമെങ്കിലും മാറ്റിവെക്കാൻ കൃഷി മന്ത്രി കനിവ് കാണിക്കണം.
ഒന്നും രണ്ടുമല്ല 35 ലക്ഷത്തിൽ അധികം വരുന്ന നാളികേര കർഷകരാണ് ഇവിടെയുള്ളത്. വിളവെടുപ്പ് വേളയിൽ പച്ചതേങ്ങ സംഭരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാതെ ഓഫ് സീസണിൽ വമ്പൻ ഓഫറുകളുമായി രംഗത്ത് ഇറങ്ങുന്നത് ഇടനിലകാരെ സമ്പന്നരാക്കാൻ മാത്രം ഉപകരിക്കു.
കേരളം കർണാടകം തമിഴ്നാട് സംസ്ഥാനങ്ങളിലെ മഞ്ഞൾ കർഷകർ വിളവെടുപ്പിൽ മുഴുകി നിൽക്കുകയാണ്. പിന്നിട്ട മാസങ്ങളിലെ കാലാവസ്ഥ വ്യതിയാനങ്ങൾ തമിഴ്നാട്ടിൽ മഞ്ഞൾ ഉൽപാദനം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർത്താനായില്ല. ചില ജില്ലകളിലെ കനത്ത മഴയും വിളയെ ബാധിച്ചു. കേരളത്തിൽ മഞ്ഞൾ കൃഷി പിന്നിട്ട ഒരു വ്യാഴവട്ടമായി താരതമ്യം ചെയ്താൽ ഗണ്യമായി ചുരുങ്ങി.
നമ്മുടെ ചെറുകിട മഞ്ഞൾ കർഷകർ പലരും സ്വന്തം ആവശ്യത്തിനുള്ള ചരക്ക് മാത്രം ഉൽപാദിപ്പിക്കുന്നുള്ളു. വിത്ത് ഇറക്കുന്ന വേളയിലെ വൻ വില വിളവെടുപ്പ് വേളയിൽ ഉറപ്പ് വരുത്താനാവാത്ത സ്ഥിതി പല ആവർത്തി സംഭവിച്ചത് കർഷകരെ സാമ്പത്തിക കുരുക്കിലാക്കി. മഞ്ഞൾ കൃഷിയിൽ ഭാഗ്യപരീക്ഷണം വലിയോരു പങ്ക് കർഷകരും ഇതോടെ അവസാനിപ്പിച്ചു.
എന്നാൽ തമിഴ്നാട്ടിൽ കൃഷി വ്യാപകമാണ്. ഈറോഡ്‐സേലം മഞ്ഞൾ ആഭ്യന്തര വിദേശ വിപണികളിൽ ഉയർന്ന അളവിൽ വിറ്റഴിക്കുന്നുണ്ട്. പൊങ്കലിനോട് അനുബന്ധിച്ച് ഈറോഡ്, സേലം ഭാഗങ്ങളിൽ വിളവെടുപ്പ് ഊർജിതമായി.
ഔഷധ വ്യവസായികൾ കുർക്കുമിൻ കൂടിയ ഇനം മഞ്ഞൾ ശേഖരിക്കുന്നു. എണ്ണയുടെ അംശം ഉയർന്ന മഞ്ഞളിന് സത്ത് നിർമ്മാതാക്കളിൽ നിന്നും ഡിമാൻറ്റുണ്ട്. കൊച്ചിയിൽ ഈറോഡ് സേലം മഞ്ഞൾ 88009000 രൂപയിലാണ്.
ആഭ്യന്തര വിദേശ വിപണികളിൽ നിന്നും ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് ഡിമാൻറ്. മദ്ധ്യകേരളത്തിൽ ചരക്ക് വരവ് ചുരുങ്ങിയത് വാങ്ങൽ താൽപര്യം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് കർഷകരും ഇടപാടുകാരും. കയറ്റുമതി സമൂഹത്തിന് ഒപ്പം ആഭ്യന്തര ഔഷധ, കറി മസാല നിർമ്മാതാക്കളും രംഗത്ത് ഉള്ളത് നേട്ടമായി. മദ്ധ്യകേരളത്തിലെ ചില വിപണികളിൽ ജാതിക്ക തൊണ്ടൻ കിലോ 340 രൂപയായും ജാതിപരിപ്പ് 640 രൂപ വരെയും ഉയർന്നപ്പോൾ ജാതിപത്രി 1450 രൂപയിലും ജാതി ഫളവർ 2000 രൂപ വരെയും ഉയർന്നു.
പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് അടുത്ത വാരം ചൈനീസ് വ്യവസായികൾ രാജ്യാന്തര മാർക്കറ്റിൽ നിലയുറപ്പിക്കും. ചൈനീസ് ടയർ മേഖലയിൽ നിന്നുള്ളവൻ ഓർഡറുകളുടെ വരവിനെ പ്രതീക്ഷകളോടെ ഉറ്റുനോക്കുകയാണ് ബാങ്കോക്ക് വിപണി. ബാങ്കോക്കിൽ വർഷാരംഭത്തിൽ കിലോ 134 രൂപയിൽ നീങ്ങിയ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില വെളളിയാഴ്ച 142 രൂപയ്ക്ക് മുകളിലാണ്. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ അവധി കിലോ 218 യെൻ വരെ കയറി. ചൈനയിൽ റബർ കിലോ 160 രൂപയിലാണ് നീങ്ങുന്നതെങ്കിലും ഈ വില സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അവർ പുറത്തുവിടുന്നില്ല.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ വില 13,900 രൂപയിൽ നിന്നും 14,100 രൂപയായി, 14,200 നും ചരക്ക് ശേഖരിക്കാൻ ചില കന്പനികൾ നീക്കം നടത്തിയെങ്കിലും വില്പനക്കാർ കുറവായിരുന്നു. തിരക്കിട്ട് വില ഉയർത്താതെ സാവധാനം വിപണിയിൽ ഇടപെടുന്ന തന്ത്രമാണ് വ്യവസായികൾ പയറ്റുന്നത്. പകൽ ചുടു മൂലം ഉദ്ദേശിക്കുന്ന വിധം മരങ്ങൾ പാൽ ചുരത്തുന്നില്ലെന്നാണ് കാർഷിക മേഖലയിൽ നിന്നുള്ള വിവരം. അതുകൊണ്ട് തന്നെ കർഷകരും പുതിയ ചരക്ക് ഓഫ് സീസണിലെ ഉയർന്ന വിലയ്ക്കായി മാറ്റിവെക്കുകയാണ്. പകൽ ചൂട് കണക്കിലെടുത്താൽ ഈ മാസം കഴിയുന്നതോടെ വെട്ടുനിർത്താൻ നിർബന്ധിതരാവുമെന്നാണ് ഉല്പാദകരുടെ പക്ഷം. അഞ്ചാം ഗ്രേഡ് കിലോ 133‐138 രൂപയിലും ഒട്ടുപാൽ 98 രൂപയിലും ലാറ്റക്സ് 89 രൂപയിലും വിപണനം നടന്നു.
കുരുമുളക് മികവ് നിലനിർത്തി. ഉല്പാദന കേന്ദ്രങ്ങളിൽ നിന്നും ചെറുകിട വിപണികളിലേയ്ക്കുള്ള ചരക്ക് നീക്കം ചുരുങ്ങിയത് അന്തർസംസ്ഥാന വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. സീസണിൽ വൻതോതിൽ ചരക്ക് സംഭരിക്കാമെന്ന നിഗമനത്തിലായിരുന്നു പലരും. എന്നാൽ, ജനുവരി ആദ്യപകുതി പിന്നിട്ടും ചരക്ക് സംസ്കരിക്കുന്നതല്ലാതെ വില്പനയ്ക്കിറക്കാൻ വലിയോരു പങ്ക് കർഷക കുടുംബങ്ങളും താല്പര്യം കാണിച്ചില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 49,600 രൂപയിലും ഗാർബിൾഡ് 51,600 രൂപയിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.