കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ - വനിതാ ടീമുകൾ സെമിയിലെത്തി. ഇരുവിഭാഗത്തിലും ഹരിയാനയെ തകർത്താണ് കേരളം മുന്നേറിയത്.
പുരുഷ വിഭാഗത്തിൽ ജറോം വിനീതിന്റെയും അജിത്ലാലിന്റെയും സ്മാഷുകൾക്കും അഖിനിന്റെയും രോഹിത്തിന്റെയും ബ്ലോക്കുകൾക്കും മുന്നിൽ പൊരുതിക്കളിച്ച ഹരിയാന ഒടുവിൽ കീഴടങ്ങുകയായിരുന്നു. സ്കോർ: 30-32, 25-21, 25-18, 25-22 .
ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ശക്തമായ തിരിച്ചുവരവാണ് കേരളം നടത്തിയത്. കേരളത്തെ ഞെട്ടിച്ച് അപ്രതീക്ഷിത പ്രകടനമാണ് ആദ്യസെറ്റിൽ ഹരിയാന പുറത്തെടുത്തത്. രണ്ടാം സെറ്റിൽ വിപിന്റെ സർവുകൾ കേരളത്തിന് രക്ഷയായി. ഉണർന്ന് കളിച്ച കേരളം രണ്ടാം സെറ്റ് സ്വന്തമാക്കി. ആധികാരികമായാണ് കേരളം മൂന്നാം സെറ്റ് സ്വന്തമാക്കിയത്. നാലാം സെറ്റിൽ ഹരിയാന മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കേരളത്തിന്റെ കുതിപ്പ് തടയാനായില്ല.
അതേ സമയം വനിതാ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ കേരളം ഹരിയാനയെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്. സ്കോർ 25-16, 25-13, 25-14.
സൂര്യയും അഞ്ജു മോളും സ്മാഷിംഗിലും എസ്.രേഖ ബ്ലോക്കിംഗിലും തിളങ്ങി.മറ്റൊരു പുരുഷ വിഭാഗം ക്വാർട്ടറിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് തമിഴ്നാട് ആന്ധ്രാ പ്രദേശിനെ പരാജയപ്പെടുത്തിയത്. സ്കോർ: 29-27, 22-25, 25-20, 23-25, 19-17. ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുബ്ബറാവുവിന്റെ നേതൃത്വത്തിലിറങ്ങിയ ആന്ധ്ര കരുത്തരായ തമിഴ്നാടിനെ വിറപ്പിച്ച ശേഷമാണ് അടിയറവ് പറഞ്ഞത്.
മറ്റൊരു മത്സരത്തിൽ സർവീസസ് പഞ്ചാബിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു പട്ടാള ടീമിന്റെ വിജയം സ്കോർ: 25-22, 25-21, 23-25, 22-25, 15-13.
വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ റെയിൽവേസ് ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കർണാടകയെ പരാജയപ്പെടുത്തി. സ്കോർ: 25-13, 25-14, 25-16 .മഹാരാഷ്ട്ര 3-1ന് പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തി സ്കോർ: 25-22, 17-25, 25-15,25-15.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.