ലോകകപ്പ് അതു ബ്രസീലിൽത്തന്നെ കാണണം എന്നതാണ് ഒരു ശരാശരി ഫുട്ബോൾ പ്രേമിയുടെ ആഗ്രഹം. ഫുട്ബോൾ ശ്വസിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന ബ്രസീലുകാരുടെ ജീവിതരീതിതന്നെ ഫുട്ബോളുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ, 1950നുശേഷം ബ്രസീലിൽ വിരുന്നിനെത്തിയ ലോകകപ്പിലും വലിയ ദുരന്തത്തെ അഭിമുഖീകരിക്കാനായിരുന്നു അവരുടെ വിധി. സ്വന്തം നാട്ടിൽ സെമി ഫൈനലിൽ അവർ ജർമനിയുമായി പരാജയപ്പെട്ടു. അതും ഒന്നിനെതിരേ ഏഴു ഗോളിന്. ബെലോ ഹൊറിസോണ്ടെയിലെ മിനെയ്റോ സ്റ്റേഡിയത്തിൽ നടന്ന ആ മത്സരത്തിലെ പരാജയം ഒരു ജനതയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. ബ്രസീലിന്റെ എല്ലാ കളിക്കുമെന്നതുപോലെ പൊതു അവധിയാഘോഷിക്കുകയായിരുന്നു അന്ന് ആരാധകർ. രാവിലെ തന്നെ അവർ സ്റ്റേഡിയത്തിലേക്ക് ഒഴുകി. ആട്ടവും പാട്ടും നൃത്തവുമായി അവർ സ്റ്റേഡിയപരിസരവും റോഡുകളും വർണാഭമാക്കി. കാത്തിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി അവർ മനസിലാക്കിയിരുന്നില്ല. സ്റ്റേഡിയത്തിലേക്ക് കയറും മുന്പ് ഏവരും നെയ്മറോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മുഖം മൂടി വാങ്ങി ധരിച്ചു. പച്ചയും നീലയും മഞ്ഞയും മുഖത്തും ശരീരത്തും വാരിത്തേച്ചു.
മത്സരം കഴിഞ്ഞപ്പോൾ എല്ലാ ആഘോഷങ്ങളും കരച്ചിലിനു വഴിമാറി. മാരക്കാനാസോയ്ക്കു ശേഷം മിനെയ്റാസോ. മറ്റൊരു ബ്രസീലിയൻ ദുരന്തത്തെ ആരാധകർ അഭിമുഖീകരിച്ചു. എന്നാൽ, വോൾഗയുടെ തീരത്തെത്തുന്പോൾ ബ്രസീൽ ആ ദുഃഖം മറന്നുകഴിഞ്ഞിരിക്കുന്നു. ഈ ലോകകപ്പിൽ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ടീമായി ബ്രസീൽ മാറി. ടിറ്റെ എന്ന തന്ത്രജ്ഞന്റെ കീഴിൽ അവർ അരയും തലയും മുറുക്കി തയാറായിക്കഴിഞ്ഞു. എല്ലാ പൊസിഷനുകളിലും മികച്ച കളി പുറത്തെടുക്കുന്ന ഒന്നിലേറെ താരങ്ങൾ ഇന്ന് ആ ടീമിനുണ്ട്. തന്ത്രങ്ങളിൽ മാറ്റംവരുത്തി. നെയ്മറെ മാത്രം ആശ്രയിക്കുന്ന രീതി മാറി. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് ബ്രസീലിലെത്തുമെന്ന നിറഞ്ഞ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
അവിടെയുണ്ട്, ഇവിടെയില്ല
ബ്രസീലിലെ മൈതാനങ്ങളിൽ പന്ത് തട്ടിയ 12 രാജ്യങ്ങൾ റഷ്യൻ ലോകപോരാട്ടത്തിനില്ല. ഐസ്ലൻഡും പാനമയും ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയപ്പോൾ ഈജിപ്തും ടുണീഷ്യയും മൊറോക്കോയും കാലങ്ങൾക്കുശേഷം ലോകകപ്പിനെത്തി. ഇംഗ്ലണ്ട്, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് ആദ്യറൗണ്ടിൽത്തന്നെ മുട്ടുമടക്കേണ്ടി വന്ന ചാന്പ്യൻഷിപ്പായിരുന്നു ബ്രസീലിലേത്. ഇത്തവണയാകട്ടെ, ഇംഗ്ലണ്ട് മികച്ച കളി പുറത്തെടുത്ത് ലോകകപ്പിനെത്തിയപ്പോൾ നാലുവട്ടം ചാന്പ്യനായ ഇറ്റലിക്ക് യോഗ്യതപോലും നേടാനായില്ല. ബ്രസീലിൽ മൂന്നാമതെത്തിയ ഹോളണ്ടും മികച്ച കളി പുറത്തെടുത്ത ചിലി, അമേരിക്ക എന്നീ രാജ്യങ്ങൾക്കും റഷ്യയിൽ ഇടമില്ല.
റിയോയിൽ തുടങ്ങി മോസ്കോയിൽ കൊട്ടിക്കലാശം
ബ്രസീലിയൻ ലോകകപ്പിനിടെ ഏവരുടെയും ശ്രദ്ധയാകർഷിച്ച പവലിയനായിരുന്നു റഷ്യയുടേത്. മഞ്ഞയും പച്ചയും നിറഞ്ഞ ബ്രസീലിയൻ സാഹചര്യത്തിൽനിന്ന് ചുവപ്പും വെള്ളയും മാത്രമുള്ള ഒരുലോകമായിരുന്നു റഷ്യയുടെ പവലിയൻ. റിയോയിലെ സിനെലാൻഡിയയിലുള്ള റിയോ മ്യൂസിയത്തോടു ചേർന്നുള്ള വിശാലമായ ബാൽക്കണിയിലായിരുന്നു റഷ്യയുടെ പവിലിയൻ.
ബ്രസീലിലെ ജനങ്ങളെപ്പോലെ വളരെ വിശാലമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നവരല്ല റഷ്യക്കാർ. വെളുത്ത വർഗക്കാരൊഴികേ എല്ലാവരോടും വലിയ അകലം പാലിക്കുന്ന അവരുടെ പെരുമാറ്റം പലപ്പോഴും ഇഷ്ടപ്പെട്ടെന്നുവരില്ല. അവർ അവരുടേതായ ഒരു ലോകം കെട്ടിപ്പടുത്തിരിക്കുകയാണ്. എങ്കിലും ആവേശത്തിനോ ആരവത്തിനോ ഒരു കുറവുമില്ല. റഷ്യയിലെ എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞുവെന്ന് ഇവിടെയുണ്ടായിരുന്ന മരിയ ഇസിയനോവ പറഞ്ഞു. എന്നാൽ, ലോകകപ്പിന്റെ ആവേശം അവർക്ക് അന്നേ ഉണ്ടായിരുന്നു. ആ ആവേശത്തിന്റെ കൊട്ടിക്കലാശമാണ് ഇനി നടക്കാൻ പോകുന്നത്.
ബ്രസീലും റഷ്യയും തമ്മിലെന്ത്?
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റാണു ബ്രസീൽ ലോകകപ്പ് വിശേഷിപ്പിക്കപ്പെട്ടത്. അതിലേറെ മികച്ച ഒരു ലോകകപ്പാക്കാനാണ് റഷ്യൻ സംഘാടകരുടെ ശ്രമം. ബ്രസീലിനും റഷ്യക്കും ചില സമാനതകളുണ്ട്. ബ്രിക് രാജ്യങ്ങളായ ഇരുവരും 2050ൽ ഇന്ത്യക്കും ചൈനയ്ക്കുമൊപ്പം ലോകത്തെ വലിയ സാന്പത്തിക ശക്തിയാകുമെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ രാജ്യമാണ് റഷ്യയെങ്കിൽ വലിപ്പത്തിൽ അഞ്ചാമതാണ് ബ്രസീൽ. കളികാണാനെത്തുന്നവരുടെ യാത്രയാണ് ഇരുരാജ്യങ്ങളിലെയും വലിയ പ്രശ്നം. റിയോയിൽനിന്ന് വടക്കൻ നഗരമായ മനൗസിലെത്താൽ കൊച്ചിയിൽനിന്ന് ബെയ്ജിംഗിലെത്തുന്ന സമയമെടുക്കും. അതുപോലെ മോസ്കോയിൽനിന്ന് കലിനിൻഗ്രാഡ് സ്റ്റേഡിയത്തിലെത്തണമെങ്കിൽ 1500 മൈലുകൾ താണ്ടണം. മറ്റൊരു വലിയ പ്രശ്നമാണ് ഭാഷ. ബ്രസീലിലെ 98 ശതമാനവും സംസാരിക്കുന്നത് പോർച്ചുഗീസാണ്. ഇംഗ്ലീഷ് അറിയാവുന്നവർ വിരലിലെണ്ണാവുന്നവർ. റഷ്യയിലും സമാനമായ അവസ്ഥയുണ്ട്. 97 ശതമാനവും റഷ്യൻ ഭാഷ കൈകാര്യം ചെയ്യുന്നവർ. അതുകൊണ്ട് അവിടെയെത്തുന്ന വിദേശികൾ കഷ്ടപ്പെടുമെന്നുറപ്പ്. തട്ടിപ്പും പിടിച്ചുപറിയും ഇരുരാജ്യങ്ങളിലും ഭീഷണിയായുണ്ട്.
സാന്പത്തികമായ വലിയ ബാധ്യതയാണ് ബ്രസീലിനു ലോകകപ്പ് സമ്മാനിച്ചത്. ലോകകപ്പ് നടത്തിപ്പിന് 11.5 ബില്യണ് ഡോളർ ബ്രസീൽ ചെലവഴിച്ചു. റഷ്യ ബജറ്റ് ഇട്ടത് 18 ബില്യണ് ഡോളറായിരുന്നുവെങ്കിൽ യഥാർഥചെലവ് അതിന്റെ പതിന്മടങ്ങായെന്നാണ് കണക്ക്. രണ്ടു രാജ്യങ്ങളിലും ജനങ്ങൾ ഇത്രവലിയ ധൂർത്തിനെതിരേ പ്രതിഷേധമുയർത്തി. ലോകകപ്പ് ദിനങ്ങളിലും കൂറ്റൻ പ്രതിഷേധറാലികളാണ് ബ്രസീലിൽ അങ്ങോളമിങ്ങോളം നടന്നത്. നിർമാണത്തിലുണ്ടായ അപാകതകൾ ലോകകപ്പിന്റെ ശോഭ കെടുത്തി.
എന്നാൽ, ലോകകപ്പ് ആനന്ദിക്കാനുള്ളതാണ്, ആഘോഷിക്കാനുള്ളതാണ്. അത് ബ്രസീലിലായാലും റഷ്യയിലായാലും ആരാധകർ നേഞ്ചേറ്റും, കാരണം മറ്റൊന്നുമല്ല, ഇത്രയും മനോഹരമായ കളി ലോകത്ത് വേറൊന്നുമില്ല. ഇത്രയധികം ജനങ്ങൾ കാണുന്ന കളിയും...
ബ്രസീലിൽ ഉണ്ടായിരുന്ന, ഇത്തവണ ഇല്ലാത്ത ടീമുകൾ
ഹോളണ്ട്, ഇറ്റലി, അമേരിക്ക, ചിലി, കാമറൂണ്, ഘാന, അൾജീരിയ,ഐവറികോസ്റ്റ്, ഹോണ്ടുറാസ്, ഇക്വഡോർ, ബോസ്നിയ, ഗ്രീസ്
ബ്രസീലിൽ ഇല്ലാതിരുന്ന ടീമുകൾ
സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, സെനഗൽ, ടുണീഷ്യ, സെർബിയ, പാനമ, പെറു, ഡെന്മാർക്ക്, ഐസ്ലൻഡ്, പോളണ്ട്, സ്വീഡൻ
സി.കെ. രാജേഷ്കുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.