രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിത്തിളക്കവുമായി രാജ്കോട്ടിന്റെ മനം കവര്‍ന്ന പതിനെട്ടുകാരന് പൃഥ്വി ഷായും ക്ഷമയോടെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ചേര്‍ന്ന് ആദ്യ ദിനം ഇന്ത്യയുടേതാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 364 റണ്‍സ് എന്ന നിലയിലാണ്. രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ-ചേതേശ്വര്‍ പൂജാര സഖ്യത്തിന്റെ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (206), നാലാം വിക്കറ്റില്‍ കോഹ് ലി-രഹാനെ സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ടു (105)മാണ് ഇന്ത്യക്ക് കരുത്തായത്. കോഹ്ലിയും (72), ഋഷഭ് പന്തുമാണ് (17) ക്രീസില്‍.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ പതിനെട്ടുകാരന് പൃഥ്വി ഷായുടെ പ്രകടനത്തില്‍ പല റിക്കാര്‍ഡുകളാണ് പിറന്നതും വഴിമാറിയതും. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും പൃഥ്വി ഷാ സ്വന്തമാക്കി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരമാണ് ഷാ. ഇന്ത്യക്കാരില്‍ സച്ചിന് തെണ്ടുല്‍ക്കറാണു ഷായ്ക്കു മുന്നില്‍. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി പിന്നിടുന്ന 15-ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഷാ.
വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച ഷാ, 99 പന്തില്‍ 15 ബൗണ്ടറി സഹിതമാണ് കന്നി സെഞ്ചുറി പിന്നിട്ടത്. 154 പന്തില്‍ 19 ബൗണ്ടറികള്‍ സഹിതം ഷാ 134 റണ്‍സെടുത്തു. പൂജാര 130 പന്തില്‍ 14 ബൗണ്ടറികളോടെ 86 റണ്‍സുമെടുത്തു. രഹാനെ 92 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 41 റണ്‍സെടുത്തു പുറത്തായി. റണ്ണൊന്നുമെടുക്കാതെ ഓപ്പണര്‍ ലോകേഷ് രാഹുലും പുറത്തായി.
ടോസ് നേടിയ ഇന്ത്യന്‍ നായകന് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനന് ഗബ്രിയേല്‍ വിന്‍ഡീസിന് ഉജ്വല തുടക്കം സമ്മാനിച്ചു. നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിംഗ്സിനൊടുവില്‍ ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് രാഹുല്‍ മടങ്ങിയത്.
രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷായ്ക്കൊപ്പം ചേതേശ്വര്‍ പൂജാര ചേര്‍ന്നതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. തുടക്കത്തിലേയുള്ള വിക്കറ്റ് വീഴ്ചയ്ക്കുശേഷം കൂടുതല്‍ സമയമെടുത്ത് നിലയുറപ്പിച്ച ഇരുവരും ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് കുതിച്ചുകയറി. അരങ്ങേറ്റക്കാരന്റെ ആശങ്കയൊട്ടുമില്ലാതെ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ഷായും പൂജാരയും ഇന്ത്യന്‍ സ്കോറില്‍ പെട്ടെന്നു റണ്‍സ് നിറച്ചു.
56 പന്തില്‍ പൃഥ്വി ഷാ അര്‍ധസെഞ്ചുറി പിന്നിട്ടു. ഏഴു ബൗണ്ടറികള്‍ സഹിതമായിരുന്നു ഷായുടെ അര്‍ധസെഞ്ചുറി. അധികം വൈകാതെ പൂജാരയും അര്‍ധസെഞ്ചുറി പിന്നിട്ടു. 67 പന്തില്‍ ഒന്‍പതു ബൗണ്ടറികള്‍ സഹിതമാണ് പൂജാര 19-ാം അര്‍ധസെഞ്ചുറിയിലേക്ക് എത്തിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിനു പിന്നാലെ 27 ഓവറില്‍ ഇന്ത്യ 150 കടന്നു. രണ്ടാം വിക്കറ്റില്‍ 158 പന്തില്‍ പന്തില്‍ ഷാ-പൂജാര കൂട്ടുകെട്ട് 150 പിന്നിട്ടു. 40.3 ഓവറില്‍ ഇന്ത്യ 200 കടന്നു. 245 പന്തില്‍ പൂജാര-ഷാ സഖ്യം 200 റണ്‍സ് പിന്നിട്ടു.
സ്കോര്‍ 209ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പൂജാര മടങ്ങി. ഇതിനു മുമ്പ് ഷാ സെഞ്ചുറി തികച്ചിരുന്നു. 33-ാം ഓവര്‍ എറിഞ്ഞ കീമോ പോളിനെതിരേ ഡബിള്‍ നേടിക്കൊണ്ടായിരുന്നു ഷായുടെ അരങ്ങേറ്റ സെഞ്ചുറി. വൈകാതെ തന്നെ സ്വന്തം ഗ്രൗണ്ടില്‍ 130 പന്തില്‍ 86 റണ്‍സെടുത്ത പൂജാര, ഷെര്മാന് ലെവിസിന്റെ പന്തില്‍ അര്‍ധമനസോടെ ബാറ്റുവച്ച് വിക്കറ്റ് കീപ്പറിന് ക്യാച്ച് സമ്മാനിച്ചു. സ്കോര്‍ 232ല്‍ നില്‍ക്കെ ഷായും മടങ്ങി. സ്പിന്നര്‍ ബിഷുവിന്റെ പന്തില്‍ ക്യാച്ച് സമ്മാനിച്ചായിരുന്നു മടക്കം.
നാലാം വിക്കറ്റില്‍ ഒരുമിച്ച കോഹ് ലി-രഹാനെ സഖ്യമാണ് ആദ്യ ദിനം കൂടുല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്. ഇതിനിടെ കോഹ് ലി 20-ാം അര്‍ധസെഞ്ചുറിയിലെത്തി. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു (105) തീര്‍ത്തതിനു പിന്നാലെ സ്കോര്‍ 337ല്‍ നില്‍ക്കെ ചേസിനു വിക്കറ്റ് സമ്മാനിച്ച് രഹാനെ പുറത്തായി. 92 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 41 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. പിന്നീട് ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് കോഹ്ലി കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യന്‍ സ്കോര്‍ 360 കടത്തി.
സ്കോര്‍ബോര്‍ഡ് / ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
ഷാ സി ആന്‍ഡ് ബി ബിഷൂ 134, രാഹുല്‍ എല്‍ബിഡബ്ല്യു ഗബ്രിയേല്‍ 0, പൂജാര സി ഡൗറിച്ച് ബി ലെവിസ് 86, കോഹ്ലി നോട്ടൗട്ട് 72, രഹാനെ സി ഡൗറിച്ച് ബി ചേസ് 41, പന്ത് നോട്ടൗട്ട് 17, എക്സ്ട്രാസ്് 14. ആകെ 89 ഓവറില്‍ നാലു വിക്കറ്റിന് 364 റണ്‍സ്.
ബൗളിംഗ്
ഗബ്രിയേല്‍ 18-1-66-1, പോള്‍ 10-1-41-0, ലെവിസ് 12-0-56-1, ബിഷൂ 30-1-113-1, ചേസ് 16-0-67-1, ബ്രാത്വെയ്റ്റ് 3-0-11-0
ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങറ്റേ മത്സരത്തില്‍ സെഞ്ചുറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍
ലാലാ അമര്‍നാഥ് 1933 ബോംബെ ഇംഗ്ലണ്ട്
ദീപക് ഷോധന് 1952 കോൽക്കത്ത പാകിസ്ഥാൻ
കൃപാല്‍ സിംഗ് 1955 ഹൈദരാബാദ് ന്യൂസിലൻഡ്
അബ്ബാസ് അലി ബെയ്ഗ് 1959 മാഞ്ചസ്റ്റർ ഇംഗ്ലണ്ട്
ഹനുമന്ത് സിംഗ് 1964 ഡല്‍ഹി ഇംഗ്ലണ്ട്
ഗുണ്ടപ്പ വിശ്വനാഥ് 1969 കാണ്‍പുർ ഓസ്ട്രേലിയ
സുരീന്ദര്‍ അമര്‍നാഥ് 1976 ഓക്ലൻഡ് ന്യൂസിലൻഡ്
മുഹമ്മദ് അസ്ഹറുദ്ദീന് 1984 കോൽക്കത്ത ഇംഗ്ലണ്ട്
പ്രവീണ്‍ ആംറെ 1992 ഡര്ബൻ ദക്ഷിണാഫ്രിക്ക
സൗരവ് ഗാംഗുലി 1996 ലോഡ്സ് ഇംഗ്ലണ്ട്
വിരേന്ദര്‍ സേവാഗ് 2001 ഷെവര്‍ലെറ്റ് പാര്‍ക്ക് ദക്ഷിണാഫ്രിക്ക
സുരേഷ് റെയ്ന 2010 കോൽക്കത്ത ശ്രീലങ്ക
ശിഖര്‍ ധവാന് 2013 മൊഹാലി ഒാസ്ട്രേലിയ
രോഹിത് ശര്‍മ 2013 കോൽക്കത്ത വെസ്റ്റ് ഇന്‍ഡീസ്
പൃഥ്വി കരിയർ വർഷങ്ങളിലൂടെ
2012
റിസ്വി സ്പ്രിംഗ് ഫീൽഡ് ഹൈസ്കൂൾ ടീമിൽ
2013
14 -ാം വയസിൽ 330 പന്തിൽ നിന്ന് 546 റൺസ് (85 ഫോറും അഞ്ച് സിക്സും) നേടി. സ്കൂൾ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.
2016
അണ്ടർ 19 ഇന്ത്യൻ ടീമിൽ അംഗം . യൂത്ത് ഏഷ്യ കപ്പ് നേടിയ ടീമിൽ അംഗം
ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറി. തമിഴ് നാടിനെതിരായ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി
2017
ലിസ്റ്റ് എ മത്സരത്തിൽ അരങ്ങേറി, വിജയ് ഹസാരെ ട്രോഫിയിൽ.
ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി.
2018
അണ്ടർ 19 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. കിരീടവും ഇന്ത്യക്ക്.
1.2 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസ് ടീമിൽ അംഗം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.