പെർത്ത്: നായകനും ഉപനായകനും കീഴടങ്ങാൻ കൂട്ടാക്കാതിരുന്നപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ. ടീമിന്റെ തലകളായ വിരാട് കോഹ്ലിയും രഹാനയും അർധസെഞ്ചുറികളുമായി ഇന്ത്യയെ കൈപിടിച്ചുയർത്തിയപ്പോൾ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326നെതിരേ രണ്ടാം ദിനം അവസാനിക്കുന്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സ് എടുത്തിട്ടുണ്ട്. 82 റണ്‍സുമായി കോഹ്ലിയും 51 റണ്‍സുമായി രഹാനയും ക്രീസിൽ തുടരുന്നു.
കോഹ്ലിയും രഹാനയും
രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റണ്‍സ് എന്ന നിലയിലാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി ക്രീസിലെത്തിയത്. ഓപ്പണർമാരായ കെ.എൽ. രാഹുലും (രണ്ട് റണ്‍സ്) മുരളി വിജയും (പൂജ്യം) 5.1 ഓവറിൽ പവലിയൻ പൂകി. രാഹുലിനെ ഹെയ്സൽവുഡും വിജയ്യെ സ്റ്റാർക്കും ബൗൾഡ് ആക്കുകയായിരുന്നു. അഡ്ലെയ്ഡിലെ വിജയശിൽപ്പിയായ ചേതേശ്വർ പൂജാര (24 റണ്‍സ്) കോഹ്ലിക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൂന്നാം വിക്കറ്റിൽ 74 റണ്‍സ് ഈ കൂട്ടുകെട്ട് നേടി. ലെഗ്സൈഡിൽ പോയ പന്തിന് അനാവശ്യമായി ബാറ്റ് വച്ച പൂജാര വിക്കറ്റിനു പിന്നിൽ പെയ്നിനു ക്യാച്ച് നല്കി സ്റ്റാർക്കിനു മുന്നിൽ കീഴടങ്ങി.
തുടർന്നാണ് നായകന്റെയും ഉപനായകന്റെയും കളി പെർത്ത് കണ്ടത്. 39-ാം ഓവറിൽ പൂജാര പുറത്താകുന്പോൾ ഇന്ത്യ അതുവരെ നേടിയത് വെറും ആറ് ബൗണ്ടറികൾ മാത്രം. ഓസീസ് ബൗളിംഗിനെ ബഹുമാനിച്ചായിരുന്നു പൂജാരയും കോഹ്ലിയും ബാറ്റേന്തിയത്. 103 പന്ത് നേരിട്ടായിരുന്നു പൂജാരയുടെ മടക്കം. നേരിട്ട 109-ാം പന്തിലാണ് കോഹ്ലി അർധസെഞ്ചുറി നേടിയത്. ഇതുവരെ 181 പന്തിൽ ഒന്‍പത് ബൗണ്ടറിയോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ക്രീസിൽ തുടരുന്നത്. 17-ാം ഓവർ പൂർത്തിയായ പന്തിൽ കോഹ്ലി ഗ്രേറ്റ് എസ്കേപ്പ് നടത്തി. നഥാൻ ലിയോണിന്റെ പന്ത് ലീവ് ചെയ്ത കോഹ്ലിയുടെ വിക്കറ്റ് തെറിക്കാതിരുന്നത് തലനാരിഴയ്ക്കായിരുന്നു. 22 റണ്‍സുമായി ക്രീസിൽ തുടരവെയാണ് കോഹ്ലിയുടെ ഭാഗ്യനിമിഷം പെർത്ത് കണ്ടത്.
കോഹ്ലിക്കും പൂജാരയ്ക്കും വിപരീതമായിരുന്നു രഹാനയുടെ ബാറ്റിംഗ്. കുറച്ചുകൂടി ആക്രമണവാസന കാണിച്ച രഹാനെ 92-ാം പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. 103 പന്തിൽനിന്ന് ഒരു സിക്സും ആറ് ഫോറും അടക്കമാണ് രഹാന ക്രീസിൽ തുടരുന്നത്.
ഇഷാന്ത് 4-41
ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ക്രീസിലെത്തിയത്. ക്യാപ്റ്റൻ ടിം പെയ്നും പാറ്റ് കമ്മിൻസുമായിരുന്നു ക്രീസിൽ. സ്കോർ 310ൽ എത്തിയപ്പോൾ കമ്മിൻസിനെ (19 റണ്‍സ്) ഉമേഷ് യാദവ് ബൗൾഡാക്കി. തുടർന്ന് ബുംറയുടെ പന്തിൽ പെയ്ൻ (38 റണ്‍സ്) വിക്കറ്റിനു മുന്നിൽ കുടുങ്ങുകയും ചെയ്തതോടെ ഓസീസിന്റെ വഴിയടഞ്ഞു. സ്റ്റാർക്കിനെയും (ആറ് റണ്‍സ്) ഹെയ്സൽവുഡിനും (പൂജ്യം) ഇഷാന്ത് മടക്കി. 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്താണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്.
സ്കോർ ബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഹാരിസ് സി രഹാനെ ബി വിഹാരി 70, ഫിഞ്ച് എൽബിഡബ്ല്യു ബി ബുംറ 50, ഖവാജ സി പന്ത് ബി ഉമേഷ് 5, ഷോണ്‍ മാർഷ് സി രഹാനെ ബി വിഹാരി 45, ഹാൻഡ്സ്കോന്പ് സി കോഹ് ലി ബി ഇഷാന്ത് 7, ഹെഡ് സി ഷാമി ബി ഇഷാന്ത് 58, പെയ്ൻ എൽബിഡബ്ല്യു ബി ബുംറ 38, കമ്മിൻസ് ബി ഉമേഷ് 19, സ്റ്റാർക്ക് സി പന്ത് ബി ഇഷാന്ത് 6, ലിയോണ്‍ നോട്ടൗട്ട് 9, ഹെയ്സൽവുഡ് സി പന്ത് ബി ഇഷാന്ത് 0, എക്സ്ട്രാസ് 19, ആകെ 108.3 ഓവറിൽ 326.
ബൗളിംഗ്: ഇഷാന്ത് 20.3-7-41-4, ബുംറ 26-8-53-2, ഉമേഷ് 23-3-78-2, ഷാമി 24-3-80-0, വിഹാരി 14-1-53-2, വിജയ് 1-0-10-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രാഹുൽ ബി ഹെയ്സൽവുഡ് 2, വിജയ് ബി സ്റ്റാർക്ക് 0, പൂജാര സി പെയ്ൻ ബി സ്റ്റാർക്ക് 24, കോഹ് ലി നോട്ടൗട്ട് 82, രഹാന നോട്ടൗട്ട് 51, എക്സ്ട്രാസ് 13, ആകെ 69 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172.
ബൗളിംഗ്: സ്റ്റാർക്ക് 14-4-42-2, ഹെയ്സൽവുഡ് 16-7-50-1, കമ്മിൻസ് 17-3-40-0, ലിയോണ്‍ 22-4-34-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.