കൊച്ചി: പ്രൊ വോളി ലീഗിൽ ജയം ശീലമാക്കിയ കാലിക്കട്ട് ഹീറോസിന്റെ പതിവ് തെറ്റിക്കാൻ അഹമ്മദാബാദ് ഡിഫൻഡേഴ്സിനായില്ല. ഇന്നലെ നടന്ന മത്സരത്തിൽ 4-1 ന്റെ ഏകപക്ഷീയമായ ജയമാണ് കാലിക്കട്ട് സ്വന്തമാക്കിയത്. നേരത്തെ പ്ലേ ഓഫിൽ കടന്നെങ്കിലും കളിയിലെ വീറും വാശിയും കുറയ്ക്കാൻ ചെന്പട ഇന്നലെയും തയാറായിരുന്നില്ല. ലീഗിൽ ആദ്യമായി പോയിന്റ് നിലയിൽ പിന്നിൽ നിന്നശേഷമായിരുന്നു കാലിക്കട്ട് ആദ്യ സെറ്റ് സ്വന്തമാക്കിയത്.
രണ്ടാം സെറ്റിലൂടെ അഹമ്മദാബാദ് തിരിച്ചുവരവ് നടത്തിയെങ്കിലും ബാക്കി മൂന്ന് സെറ്റുകളും തകർപ്പൻ ജയത്തോടെ കാലിക്കട്ട് വെന്നിക്കൊടി പാറിച്ചു. കാലിക്കട്ട് താരം പോൾ ലോട്ട്മാൻ ആണ് കളിയിലെ താരം. സ്കോർ: 15-14, 11-15, 15-11, 15-9, 15-8. അഞ്ചു മത്സരങ്ങളിൽ നിന്ന് 11 പോയിന്റുകൾ നേടിയ കാലിക്കട്ടിനൊപ്പം എട്ടു പോയിന്റുകൾ നേടിയ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും പ്ലേഓഫിന് യോഗ്യത നേടി. രണ്ടു മത്സരങ്ങൾ വീതം അവശേഷിക്കുന്ന അഹമ്മദാബാദ്, ചെന്നൈ, യു മുംബ ടീമുകൾക്കൊപ്പം നാലു പോയിന്റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യതയുണ്ട്.
പതിവ് പോലെ ക്യാപ്റ്റൻ ജെറോമിന്റെ സെർവിലൂടെയാണ് കാലിക്കട്ട് സെറ്റ് ആരംഭിച്ചത്. എന്നാൽ, പോയിന്റ് നേടായില്ല. സെർബിയൻ താരം നോവികയുടെ കരുത്തിൽ സ്കോർ അഞ്ച് വരെ മുന്നിട്ടു നിന്ന അഹമ്മദാബാദിനെ പിന്നീട് ചലിക്കാൻ അവസരം നൽകാതെ കാലിക്കട്ട് മുന്നേറി. സൂപ്പർ പോയിന്റുകളടക്കം കാലിക്കട്ട് നഷ്ടപ്പെടുത്തിയെങ്കിലും ആവേശകരമായ കളിയിലൂടെ 13-ാം പോയിന്റിൽ അഹമ്മദാബാദ് ഒപ്പമെത്തി. 14ൽ തുല്യരായി നിൽക്കെ സ്പൈക്ക് പോയിന്റിലൂടെ ലോട്ട്മാൻ ഹീറോസിന് ആദ്യസെറ്റ് നേടിക്കൊടുത്തു.
രണ്ടാം സെറ്റിൽ കാലിക്കട്ടിന് ആദ്യ പോയിന്റ്. തകർപ്പൻ പ്രതിരോധത്തിലൂടെ അഹമ്മദാബാദ് മൂന്നു പോയിന്റുകൾ തുടരെ നേടി. പോൾ ലോട്ട്മാനും ജെറോം വിനീതും സ്പൈക്കിലൂടെ ലീഡ് കുറച്ചു. എതിരാളികളുടെ പിഴവിൽ അഞ്ചാം പോയിന്റിൽ അഹമ്മദാബാദിനെ ഒപ്പം പിടിച്ചെങ്കിലും ടൈം ഒൗട്ടിന് മുന്പേ ഡിഫൻഡേഴ്സ് ലീഡുയർത്തി (6-8). വൈഷ്ണവിന്റയും ഗുരീന്ദർ സിംഗിന്റെയും മികവിൽ 15-11ന് രണ്ടാം സെറ്റ് അഹമ്മദാബാദ് നേടി.
മൂന്നാം സെറ്റിലും അഹമ്മദാബാദ് മുന്നേറ്റം തുടർന്നു. ഇതിനിടെ റഫറിയോട് മോശമായി പെരുമാറിയതിന് ഡിഫൻഡേഴ്സ് താരം നോവിക്കയ്ക്ക് ടൂർണമെന്റിലെ ആദ്യ മഞ്ഞക്കാർഡ് ലഭിച്ചു. ഏഴാം പോയിന്റിൽ ഒപ്പം പിടിച്ച കാലിക്കട്ടിനെ പിന്നീട് പോൾ ലോട്ട്മാനും അജിത്ലാലും കാർത്തികും ചേർന്ന് മുന്നോട്ട് നയിച്ചു. 15-11നാണ് കാലിക്കട്ട് സെറ്റ് സ്വന്തമാക്കിയത്. അവിടെയും നിർത്താൻ കാലിക്കട്ട് തയാറായിരുന്നില്ല. നാലാം സെറ്റിൽ അഹമ്മദാബാദിനെ നിലം തൊടീച്ചില്ല. കാലിക്കട്ട് അഞ്ചാം പോയിന്റിൽ നിൽക്കുന്പോഴാണ് അഹമ്മദാബാദിന് അക്കൗണ്ട് തുറക്കാനായത്. കാലിക്കട്ട് 13-ാം പോയിന്റിനുശേഷം എതിരാളികൾക്കു നാലു പോയിന്റുകൾ സമ്മാനിച്ചെങ്കിലും 15-9ന് സെറ്റും തുടർച്ചയായ അഞ്ചാം വിജയവും നുകർന്നു.
രണ്ട് ദിനം ഇടവേള
പ്രൊ വോളിബോൾ പോരാട്ടത്തിൽ ഇന്നും നാളെയും മത്സരങ്ങളില്ല. കൊച്ചി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. ഇനി ശേഷിക്കുന്ന ലീഗ് മത്സരങ്ങളും സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങളും ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്നലെ നടന്ന കാലിക്കട്ട് ഹീറോസ് അഹമ്മദാബാദ് മത്സരം ഉൾപ്പെടെ 12 മത്സരങ്ങൾക്ക് കൊച്ചി വേദിയായി.
മൂന്ന് ലീഗ് മത്സരങ്ങൾകൂടിയേ ഇനി ശേഷിക്കുന്നുള്ളൂ. ചെന്നൈ സ്പാർട്ടൻസ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, യു മുംബ എന്നിവ തമ്മിലാണ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ. കാലിക്കട്ട് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, ബ്ലാക്ക് ഹോക് ഹൈദരാബാദ് എന്നിവയുടെ ലീഗ് മത്സരങ്ങൾ പൂർത്തിയായി. ഫൈനൽ 22നാണ്.
പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
കാലിക്കട്ട് 5 5 0 11
കൊച്ചി 5 4 1 8
ഹൈദരാബാദ് 5 2 3 4
ചെന്നൈ 3 1 2 2
യു മുംബ 3 0 3 0
അഹമ്മദാബാദ് 3 0 3 0
ജെറി എം. തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.