കറാച്ചി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ പതിനഞ്ചംഗ ടീമിൽ വൻ അഴിച്ചുപണി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പാക് ക്രിക്കറ്റ് ബോർഡ് പുതിയ അന്തിമ സംഘത്തെ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന പതിനഞ്ചംഗ ടീമിൽ ഇടം പിടിക്കാതിരുന്ന മുഹമ്മദ് ആമിർ, വഹാബ് റിയാസ്, ആസിഫ് അലി എന്നിവർ ടീമിൽ ഇടം പിടിച്ചു. കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന ടീമിൽ നിന്ന് ആബിദ് അലി, ഫഹീം അഷ് റഫ്, ജുനൈദ് ഖാൻ എന്നിവർ പുറത്തായി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ മോശം പ്രകടനമാണ് ഫഹീം അഷ്റഫിനും, ജുനൈദ് ഖാനും വിനയായത്. ആബിദ് അലിക്കാകട്ടെ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.
പേസ് ബൗളർ വഹാബ് റിയാസിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. ടീമിലെത്തുമെന്ന് യാതൊരു പ്രതീക്ഷയും കൽപ്പിക്കപ്പെടാതിരുന്ന വഹാബിന് ഇംന്തണ്ടിൽ മുൻപ് കളിച്ചിട്ടുള്ള പരിചയമാണ് തുണയായത്. അസുഖത്തെത്തുടർന്ന് ടീമിന് പുറത്തായിരുന്ന ആമിറിന് ടീമിലെത്താൻ ഗുണമായത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ പാക് ബൗളർമാരുടെ ദയനീയ പ്രകടനമാണ്.
ടീം: സർഫ്രാസ് അഹമ്മദ് (ക്യാപ്റ്റൻ), ഫഖർ സമാൻ, ഇമാംഉൾ ഹഖ്, ആസിഫ് അലി, ബാബർ അസം, ഷോയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈൽ, ഷദബ് ഖാൻ, ഇമാദ് വസീം, ഹസൻ അലി, മുഹമ്മദ് ആമിർ, ഷഹീൻ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.