ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ളത് ഇംഗ്ലണ്ടാണ്. അതിനു രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമത്, ഏകദിന മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ കളി മികച്ചതാണ്. മറ്റൊന്ന് അവരാണ് ആതിഥേയർ: രണ്ട് തവണ ഓസ്ട്രേലിയയെ ഏകദിന ലോകകപ്പ് കിരീടത്തിലെത്തിച്ച (2003, 2007) മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെ വാക്കുകളാണിത്.
പോണ്ടിംഗ് പറയുന്നതിലും കാര്യമുണ്ട്. 2015 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നാല് തോൽവിയോടെ പുറത്തായ ഇംഗ്ലണ്ട് അല്ല ഇപ്പോഴുള്ളത്. അതിനുശേഷം തേംസ് നദിയിലൂടെ കുറേയേറ ജലമൊഴുകി, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുഖം മാറ്റുകയും ചെയ്തു. 2013 ജനുവരിക്കുശേഷം വീണ്ടും ഇംഗ്ലണ്ട് ഐസിസി ഏകദിന റാങ്കിംഗിന്റെ ഒന്നാം സ്ഥാനത്തേക്ക് എത്തിയതും ഇക്കാലയളവിൽ. ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ ഇംഗ്ലീഷ് പടയാണ് ഇപ്പോൾ ലോക ഒന്നാം നന്പറിൽ തുടരുന്നതും.
പാക്കിസ്ഥാനെതിരായ പരന്പരയിൽ ലോകം ഇംഗ്ലണ്ടിന്റെ പ്രഹരശേഷി കണ്ടറിഞ്ഞു. അഞ്ച് മത്സര പരന്പരയിലെ ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടപ്പോൾ ശേഷിച്ച നാലിലും ഇംഗ്ലണ്ട് വെന്നിക്കൊടി പാറിച്ചു. പാക്കിസ്ഥാൻ 362 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ചിട്ടുപോലും മോർഗനും സംഘവും പതറിയില്ല. 373, 359, 341, 351 എന്നിങ്ങനെയായിരുന്നു പരന്പരയിൽ ഇംഗ്ലീഷ് സ്കോർ. പാക്കിസ്ഥാനെതിരേ ബൗളിംഗിൽ കരുത്ത് ചോർന്നെന്നു മനസിലാക്കിയ അവർ ജോഫ്ര ആർച്ചറെയും ലിയാം ഡോസണെയും അവസാന നിമിഷം അന്തിമ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ചുരുക്കത്തിൽ രണ്ടിലൊന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഇയോൻ മോർഗനും സംഘവും കന്നിക്കിരീടത്തിനായി ഇറങ്ങുന്നത്. അഞ്ചാം തവണയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും ഇതുവരെ കിരീടത്തിൽ മുത്തമിടാൻ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ല. 1979, 1987, 1992 ലോകകപ്പ് ഫൈനലിൽ എത്തിയതാണ് മികച്ച പ്രകടനം.
2015നുശേഷം
ലോകകപ്പുമായി ബന്ധപ്പെടുത്തി ഇംഗ്ലീഷ് ടീമിനെ രണ്ടായി തിരിക്കാം, 2015നു മുന്‍പും ശേഷവും. 2014-15 കാലയളവിൽ ഐസിസി ഫുൾ മെംബർ ടീമുകൾക്കെതിരേ 25 ഏകദിനം കളിച്ചതിൽ ഏഴ് വിജയം മാത്രമായിരുന്നു ഇംഗ്ലണ്ടിനുണ്ടായിരുന്നത്. ലോകകപ്പിനുശേഷം 2015ൽ ഇംഗ്ലണ്ട് 14 മത്സരങ്ങൾ കളിച്ചു, എട്ട് ജയം നേടുകയും ചെയ്തു. അതിൽനിന്ന് ഉൗർജമുൾക്കൊണ്ട് ഗിയർ മാറിയ അവർ 2016 മതൽ തുടർന്നിങ്ങോട്ട് സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുത്തത്. 2016-19വരെ 73 ഏകദിനം കളിച്ചതിൽ 50 ജയം ഇംഗ്ലീഷ് സംഘം സ്വന്തമാക്കി. തോൽവി വഴങ്ങിയത് വെറും 17 എണ്ണത്തിൽ മാത്രം. അഞ്ച് മത്സരങ്ങൾ ഉപേക്ഷിക്കപ്പെട്ടപ്പോൾ ഒരെണ്ണം ടൈ ആയി.
2016നുശേഷം ലോകറിക്കാർഡുകൾ പലതും ഇംഗ്ലീഷ് നിരയ്ക്കു മുന്നിൽ കടപുഴകി. 2017ൽ തുടർച്ചയായ എട്ട് ജയം അവർ കൈക്കലുമാക്കി. ആ വർഷം 20 ഏകദിനം കളിച്ചതിൽ 15 ജയം നേടി.
തന്ത്രം ആക്രമണം
ഇയോൻ മോർഗന്റെ കീഴിൽ ഇംഗ്ലണ്ട് ഒരു കാര്യം പഠിച്ചു. സനത് ജയസൂര്യയുടെയും അരവിന്ദ ഡിസിൽവയുടെയും കാലത്തെ ശ്രീലങ്കയുടെ അതേ തന്ത്രം, തുടക്കം മുതൽ ആക്രമിക്കുക. ട്വന്റി-20യുടെ കാലഘട്ടത്തിൽ ആക്രമണമാണ് കരുത്തെന്ന് ഇംഗ്ലണ്ട് തെളിയിക്കുന്നതാണ് പിന്നീട് കണ്ടത്. 2015 ലോകകപ്പിനുശേഷം ഓവറിൽ 6.21 റണ്‍റേറ്റ് എന്നത് അവരുടെ ശൈലിയായി. ടീം ടോട്ടൽ 350 കടത്തുന്നത് ഹോബിയും.
ചേസിംഗിൽ ഇംഗ്ലണ്ടിന്റെ മനക്കരുത്ത് തെളിയിച്ച അവസാന മത്സരങ്ങളാണ് പാക്കിസ്ഥാനെതിരേ കണ്ടത്. അതിന്റെ തുടക്കം 2015 ജൂണ്‍ 17ന് ട്രെന്റ് ബ്രിഡ്ജിലായിരുന്നു. അന്ന് ന്യൂസിലൻഡ് മുന്നോട്ടുവച്ച 350 റണ്‍സ് എന്ന ലക്ഷ്യം 44 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ലോക ഒന്നാം നന്പറിലേക്കുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്.
ബൗളർമാർ എത്ര റണ്‍സ് വിട്ടുനല്‍കിയാലും അത് മറികടക്കുകയെന്ന മോർഗന്റെയും കൂട്ടരുടെയും വാശി പിന്നീട് ലോകം ദർശിച്ചു. 2016 ഓഗസ്റ്റ് 30ന് പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 444 റണ്‍സ്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറായിരുന്നു അത്. 2018 ജൂണ്‍ 19ന് ഓസ്ട്രേലിയയ്ക്കെതിരേ ആറിന് 481 അടിച്ച് മോർഗനും കൂട്ടരും റിക്കാർഡ് തിരുത്തിയത് ക്രിക്കറ്റ് ലോകം അദ്ഭുതത്തോടെ കണ്ടുനിന്നു. ബെൻ സ്റ്റോക്സ് പോലുള്ള ഓൾ റൗണ്ടർമാരും, ജോ റൂട്ട്, ജോണി ബെയർസ്റ്റോ പോലുള്ള ബാറ്റ്സ്മാന്മാരും ടീമിന്റെ കരുത്താണ്. ബാറ്റാണ് ഇംഗ്ലണ്ടിന്റെ ആയുധം, ബൗളർമാരുടെ പിഴവിലൂടെയുണ്ടാകുന്ന വേദന ബാറ്റുകൊണ്ട് മോർഗനും സംഘവും ശമിപ്പിക്കുന്നു.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.