തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ ആരംഭിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേർക്കാണ് വാക്സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (857) വാക്സിൻ സ്വീകരിച്ചത്.
എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളിൽ വീതമാണ് വാക്സിനേഷൻ നടന്നത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂർ 706, കാസർഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂർ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
രാവിലെ 11.15 മുതൽ വൈകുന്നരം അഞ്ചു വരെയാണ് വാക്സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. ആർക്കും തന്നെ വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്ഐ കിറ്റ്, ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കിയിരുന്നു. കോവിഡ് വാക്സിൻ രണ്ടാംഘട്ട കുത്തിവയ്പ്പിനും കേരളം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.
രണ്ടാംഘട്ടത്തിനുള്ള രജിസ്ട്രേഷനും സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനായി കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കി വരുന്നു. അവർക്കുള്ള പരിശീലനവും നൽകി വരുന്നു. ഒരാൾക്ക് 0.5 എംഎൽ വാക്സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുന്പോൾ ഇതെടുത്തയാൾക്ക് തന്നെ രണ്ടാമത്തെ വാക്സിൻ നൽകും. ഈ രണ്ടു വാക്സിനും എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് രോഗപ്രതിരോധ ശേഷി ആർജിക്കുക.
വാക്സിനേഷൻ നടന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിംഗ് ദിനത്തിൽ ടൂവേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.