ജീവനൊടുക്കുമെന്ന് അതുല്യ വീഡിയോകോളിൽ പറഞ്ഞു, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ: പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്
Sunday, July 20, 2025 3:18 PM IST
ഷാര്‍ജ: കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താൻ പുറത്തുപോയപ്പോൾ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കാൻ പോകുന്നെന്ന് അതുല്യ പറഞ്ഞുവെന്നും തിരിച്ചുവന്നപ്പോൾ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും സതീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം അജ്മാനിലുള്ള സുഹൃത്ത് വിളിച്ചപ്പോള്‍ പുറത്ത് പോയതായിരുന്നു. അപ്പോൾ അതുല്യ പലതവണ വിളിച്ചു. സാധാരണ ഇങ്ങനെ വിളിക്കാറുള്ളത് കാരണം കോൾ കട്ട് ചെയ്തു. പിന്നീട് വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കാൻ പോകുന്നെന്ന് അതുല്യ പറഞ്ഞു.
ഉടന്‍ തന്നെ ഫ്ലാറ്റിലെത്തിയപ്പോള്‍ ഡോര്‍ തുറക്കാവുന്ന നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും സതീഷ് പറഞ്ഞു. ഉടന്‍ തന്നെ 999ല്‍ വിളിച്ചു. പിന്നീട് പോലീസ് വന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു.
താൻ ദിവസേന മദ്യപിക്കാറില്ല, വാരാന്ത്യത്തില്‍ മാത്രം മദ്യപിക്കും. ഷുഗര്‍ രോഗിയാണ് അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു. അതുല്യക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പണവും ക്രൈഡിറ്റ് കാര്‍ഡും കൊടുത്തെന്നും വാഹനം ഏര്‍പ്പാടാക്കിയിരുന്നെന്നും ഇയാൾ കൂട്ടിച്ചേർത്തു.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരേ കൊല്ലം ചവറ തെക്കുംഭാഗം പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം.
ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി.