മതനിരപേക്ഷതയ്ക്ക് പോറൽ ഏല്പിക്കുന്ന ഇടപെടലുകൾക്കെതിരേ ജാഗ്രത പുലർത്തണം: സിപിഎം
Sunday, July 20, 2025 9:29 PM IST
തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിനു പോറൽ ഉണ്ടാക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരേ ജാഗ്രത പുലർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എൻഡിപി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ സിപിഎം കാണുന്നത്. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും, വിശ്വാസികളല്ലാത്തവർക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂവെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്നങ്ങൾ കേൾക്കുവാനും ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്ത് വൻകിട കോർപറേറ്റുകളുടെ നയങ്ങൾ സാധാരണ ജനങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരേ ഉയർന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതിനാണ് വർഗീയതയെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്ക്കുന്നത്. സമൂഹത്തെ വർഗീയവൽക്കരിക്കുകയെന്നത് കോർപറേറ്റ് താത്പര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാതരം വർഗീയതകളേയും ചെറുത്ത് നിന്നുകൊണ്ട് മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ പാരന്പര്യത്തെ നിലനിർത്താനാവൂ എന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.