കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം
Tuesday, December 6, 2022 7:06 PM IST
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഉദയകുമാറിനും ഉമേഷിനും ഇരട്ടജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. തിരുവനന്തപുരം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. 1.65 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണം.

376 എ, 302 വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്. 376 എ വകുപ്പ് പ്രകാരം പ്രതികള്‍ ജീവിതാവസാനംവരെ തടവ് ശിക്ഷ അനുഭവിക്കണം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനാണ് 376 എ വകുപ്പ് ചുമത്തിയത്.

കൂടാതെ 328 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷവും, 336 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷവും, 342 വകുപ്പ് പ്രകാരം ആറുമാസവും ശിക്ഷ അനുഭവിക്കണം. 376 ഡി വകുപ്പ് പ്രകാരം ബലാത്സംഗത്തിന് 20 വര്‍ഷവും 201 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷവും, നാര്‍കോട്ടിക് ഡ്രഗ് കൈവശംവച്ചതിന് മൂന്ന് മാസവും ശിക്ഷ അനുഭവിക്കണം.

വിധിയില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ലത്‌വിയന്‍ വനിതയുടെ സഹോദരി പറഞ്ഞു. വിധിയില്‍ തൃപ്തനാണെന്നു പ്രോസിക്യൂട്ടറും വ്യക്തമാക്കി.

2018 ല്‍ പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ നാല്‍പ്പതുകാരിയായ ലത്‌വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പനത്തുറയിലുള്ള ഉദയകുമാറും ഉമേഷും സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ കണ്ടല്‍കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അസി.കമ്മീഷണര്‍ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വ.മോഹന്‍രാജായിരുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ദൃക്സാക്ഷിയില്ലാത്ത കേസില്‍ 30 സാക്ഷികളില്‍ രണ്ടുപേര്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളും മറ്റ് സാക്ഷികളും സാഹചര്യതെളിവുകളും നിര്‍ണായകമായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<