പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
Tuesday, March 19, 2024 11:28 AM IST
പാലക്കാട്: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. രാവിലെ പത്തോടെ പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സ്ഥാനാർഥികൾ, ഘടകകക്ഷി നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഗ്രൗണ്ടിൽനിന്ന് കാറിൽ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തിയ മോദി അവിടെനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ പ്രധാനമന്ത്രിക്കൊപ്പം കെ.സുരേന്ദ്രനും പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർഥികളും പങ്കെടുക്കുന്നുണ്ട്.
റോഡിന്റെ ഇരുവശവും കാത്തുനിന്ന ബിജെപി പ്രവർത്തകരും ജനങ്ങളും പുഷ്പവൃഷ്ടി നടത്തിയാണ് മോദിയെ സ്വീകരിച്ചത്. അഞ്ചുവിളക്കു മുതൽ സുൽത്താൻപേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററാണ് റോഡ്ഷോ. അതേസമയം, പൊതുസമ്മേളനമില്ല.
ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറാണ് സ്ഥാനാർഥി. 2016ലും 21ലും നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു പ്രധാനമന്ത്രി ജില്ല സന്ദർശിച്ചത്.
കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണും: സുരേഷ് ഗോപി
Tuesday, March 19, 2024 11:26 AM IST
തൃശൂര്‍: കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഗോപിയാശാന് തന്നെ സ്വീകരിക്കാതിരുന്നത് അവഗണനയല്ല. അത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. തന്റെ വീട്ടിലേക്ക് വോട്ട് ചോദിച്ച് വന്നവരെയെല്ലാം രാഷ്ട്രീയം നോക്കാതെ താന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കെ.കരുണാകരന്റെ ഭാര്യാസഹോദരിയുടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇവിടെയെത്തിയതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട്ടുകാരോട് വോട്ട് അഭ്യര്‍ഥിച്ചിട്ടില്ല. വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി: 236 ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍
Tuesday, March 19, 2024 10:57 AM IST
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള 236 ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്.
മുസ്ലീം ലീഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരുൾപ്പെടെ നല്കിയ ഹർജികളാണ് ഇന്നു പരിഗണിക്കുന്നത്.
പൗരത്വം നല്‍കുന്നത് എതിര്‍ക്കാനാവില്ലെന്നും ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. സ്റ്റേ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരും ആവശ്യപ്പെട്ടു.
ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപിൽ സിബലിന്റെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കാമെന്ന നിര്‍ദേശമായിരുന്നു കോടതി ആദ്യം മുന്നോട്ടുവച്ചത്. എന്നാല്‍ കേന്ദ്രം ഒരാഴ്ച സമയം ചോദിച്ചതോടെ ചൊവ്വാഴ്ച എല്ലാ ഹര്‍ജികളും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
സിഎഎ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന ആൾ മരിച്ചു
Tuesday, March 19, 2024 10:49 AM IST
കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുന്നത്തിനും കല്ലുതേരിക്കും ഇടയില്‍ വച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു.
ഇതോടെ ബൈക്കില്‍ നിന്ന് വീണ് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Tuesday, March 19, 2024 10:26 AM IST
ഇടുക്കി: എം.എം.മണിയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. മണി നടത്തിയത് തെറിയഭിഷേകമാണെന്നും അത് നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ പ്രതികരിച്ചു.
തെറിക്കുത്തരം മുറിപ്പത്തല് എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ തന്റെ ഭാഷാശൈലി അതല്ല. നേരത്തെയും തനിക്കെതിരെ മണി ഇത്തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇങ്ങനെ പറയാന്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്നാണ് മണിയുടെ തെറ്റിദ്ധാരണ. തെറിയഭിഷേകം നടത്തി ഇടുക്കി ജില്ലക്കാര്ക്കെതിരായ സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും ഡീന്‍ ആരോപിച്ചു.
ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. ബഫര്‍ സോണ്‍ ഉത്തരവും നിര്‍മാണ നിരോധനവും കൊണ്ടുവന്നത് മണി മന്ത്രിയായിരുന്ന സമയത്താണ്. അതിനെ എന്തുകൊണ്ടാണ് എതിര്‍ക്കാതിരുന്നതെന്ന് മണി വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
പകൽച്ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, March 19, 2024 10:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പകൽച്ചൂട് ക്രമാതീതമായി വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂർ, എറണാകുളം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷസ് വരെയും ഉയരാനാണ് സാധ്യത.
ഈ ജില്ലകളിലെ മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പ് അടക്കം ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലായതിനാൽ പകൽസമയങ്ങളിൽ 11 മുതൽ മൂന്നുവരെ പുറത്തു കഴിയുന്നത് കഴിവതും ഒഴിവാക്കണമെന്നും നിർദേശം നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
• പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
• നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
• പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
• പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
• ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
• ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
• കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
• മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ചസമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
• ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
• യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
• നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
• ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
• കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
• ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
• നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
• അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
• കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
• കുട്ടികളുടെ കാര്യത്തില്‍ വേണം ജാഗ്രത. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
• പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
• കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
• കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
• അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലെ സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
Tuesday, March 19, 2024 10:56 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. സര്‍ക്കാര്‍ തലയ്ക്ക് 36 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
തെലുങ്കാനയില്‍നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ വധിച്ചത്. ഇവരില്‍നിന്ന് ലഘുലേഖകളും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം; രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്
Tuesday, March 19, 2024 10:52 AM IST
തിരുവനന്തപുരം: വലിയവേളിയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. വലിയവേളി സ്വദേശികളായ ഫ്രഡ്ഡി, ഷിബു എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. മീന്‍ പിടിക്കാന്‍ പോയി തിരികെ മടങ്ങുമ്പോള്‍ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
Tuesday, March 19, 2024 10:57 AM IST
ആലപ്പുഴ: പുറക്കാട് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് മൂന്നൂറ് മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്.
രാവിലെ ആറര മുതലാണ് പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്. തീരത്തോട് ചേര്‍ന്നുള്ള ഭാഗത്ത് ചെളിക്കെട്ട് അടിഞ്ഞതിനാല്‍ പുലര്‍ച്ചെ കടലിലേക്ക് പോയ മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയാണ്.
മുമ്പ് 2004ല്‍ സുനാമി ഉണ്ടാകുന്നതിന് മുമ്പ് കടല്‍ ഉള്വലിഞ്ഞിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതോടെ മത്സ്യതൊഴിലാളികള്‍ ആശങ്കയിലാണ്. സാധാരണ ചാകര എത്തുന്നതിന് മുമ്പും ഇത്തരത്തില്‍ കടല്‍ ഉള്വലിയാറുണ്ടെന്നാണ് വിവരം.
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
Tuesday, March 19, 2024 8:48 AM IST
ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഡീന്‍ കുര്യാക്കോസിനെയും മുന്‍ എംപി പി.ജെ. കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം. മണി.
ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും "ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു' എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം.
ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും. കെട്ടിവച്ച കാശ് പോലും ഡീന്‍ കൊടുക്കരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന് അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം.
കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ പെണ്ണ് പിടിയനാണെന്നും മണി അധിക്ഷേപിച്ചു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരെന്നും ആകെയുള്ള സ്വദേശി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആരെയും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു മണിയുടെ തൂക്കുപാലം പ്രസംഗം. 2012 മേയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ മണി നടത്തിയ "വണ്‍ ടൂ ത്രീ' പ്രസംഗമടക്കം നിരവധി സംഭവങ്ങള്‍ മുമ്പും വിവാദമായിരുന്നു.
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Tuesday, March 19, 2024 8:17 AM IST
ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്.എസ്. അരുണാണ് നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ ഉള്‍കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം.
തല്കാലം മയക്കുവെടിവച്ച് ആനയെ പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തിൽ പങ്കുചേരും.
മാട്ടുപ്പെട്ടിയിലും തെന്മലയിലും തിങ്കളാഴ്ചയും പടയപ്പ ജനവാസമേഖലയിലിറങ്ങി കടകൾ തകർത്തിരുന്നു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിൽ എത്തുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം.
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
Tuesday, March 19, 2024 8:55 AM IST
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്നു പാലക്കാട് നഗരത്തിൽ നടക്കും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി എത്തുന്നത്. സന്ദർശനത്തിനു മുന്നോടിയായി നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
50,000 പേരെ അണിനിരത്താനാണു ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു നേതൃത്വം അറിയിച്ചു. ഇതു മൂന്നാംതവണയാണ് മോദി പാലക്കാട്ട് എത്തുന്നത്.
2016ലും 21ലും നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു അദ്ദേഹം ജില്ല സന്ദർശിച്ചത്. ഇന്നു രാവിലെ പത്തോടെ പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ പ്രധാനമന്ത്രി ഇറങ്ങും.
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Tuesday, March 19, 2024 8:22 AM IST
ടെൽ അവീവ്: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ 20 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തുവെന്നും സൈന്യം അറിയിച്ചു.
രോഗികളും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളും തിങ്ങിപ്പാർക്കുന്ന ഈ ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശത്ത് സൈനികർ വ്യോമാക്രമണങ്ങൾ നടത്തി. “ഓപ്പറേഷനിൽ 200-ലധികം ഭീകരരെ ഞങ്ങൾ അറസ്റ്റ് ചെയ്തു, അവർ നിലവിൽ അന്വേഷണത്തിലാണ്.” ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഹമാസ് ആഭ്യന്തര സുരക്ഷാ ഓർഗനൈസേഷനിലെ പ്രത്യേക പ്രവർത്തനങ്ങളുടെ തലവൻ ഫയ്ഖ് അൽ-മഭൂഹും ഉൾപ്പെടുന്നു.
ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശത്തെ കെട്ടിടങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തുകയും കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പടെ നൂറുകണക്കിനാളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുന്നത് കണ്ടുവെന്ന് ഒരു എഎഫ്പി പത്രപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, വടക്കൻ ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിലെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ വളരെ ആശങ്കാകുലരാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സിൽ കുറിച്ചു. ആശുപത്രികൾ ഒരിക്കലും യുദ്ധക്കളമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
Tuesday, March 19, 2024 5:40 AM IST
അഹമ്മദാബാദ്: ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്. പിതാവിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ അഹമ്മദാബാദ് ഈസ്റ്റ് ലോക്സഭാ സീറ്റിൽ നിന്ന് സ്ഥാനാർഥിത്വം പിൻവലിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രോഹൻ ഗുപ്തയാണ് അറിയിച്ചത്.
"എന്റെ പിതാവിനെ ഗുരുതരമായ ആരോഗ്യസ്ഥിതിയെത്തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ലോക്സഭാ ഇലക്ഷനിൽ അഹമ്മദാബാദ് ഈസ്റ്റ് സീറ്റിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായ ഞാൻ എന്റെ സ്ഥാനാർഥിത്വം പിൻവലിക്കുകയാണ്. പാർട്ടി നാമനിർദ്ദേശം ചെയ്യുന്ന പുതിയ സ്ഥാനാർഥിക്ക് ഞാൻ പൂർണ പിന്തുണ നൽകും.'-രോഹൻ ഗുപ്ത അറിയിച്ചു. '
ഗുജറാത്തിൽ നിന്നുള്ള ഏഴ് സ്ഥാനാർഥികൾ ഉൾപ്പെടെ മാർച്ച് 12 ന് കോൺഗ്രസ് പ്രഖ്യാപിച്ച 43 സ്ഥാനാർത്ഥികളിൽ ഗുപ്തയും ഉൾപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ഹസ്മുഖ് പട്ടേലായിരുന്നു രോഹൻ ഗുപതയുടെ പ്രധാന എതിരാളി.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ മെയ് ഏഴിനാണ് ഗുജറാത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 26 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
Tuesday, March 19, 2024 4:50 AM IST
നാഗ്പുർ: വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത കൗമാരക്കാരൻ അറസ്റ്റിൽ. നാഗ്പുരിലാണ് സംഭവം.
രാഹുൽ മോഹ്നിക്കർ(19) ആണ് അറസ്റ്റിലായത്. രാഹുലിന്റെ വീട് റെയ്ഡ് ചെയ്ത് വാൾ പിടിച്ചെടുത്തതായി ഉംരെദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Tuesday, March 19, 2024 4:44 AM IST
ന്യൂഡൽഹി: ആയുധ ലൈസൻസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 2019 ഒക്ടോബറിൽ ലക്നോവിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.
കേസിൽ ജാമ്യാപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ അബ്ബാസ് അൻസാരി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നൽകിയത്.
കുപ്രസിദ്ധ ഗുണ്ടയും പിന്നീട് രാഷ്ട്രീയക്കാരനുമായ മുക്താർ അൻസാരിയുടെ മകനാണ് അബ്ബാസ് അൻസാരി. കഴിഞ്ഞ വർഷം നവംബറിലാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് അബ്ബാസ് അൻസാരിയുടെ ജാമ്യാപേക്ഷ തള്ളിയത്.
ആയുധ ലൈസൻസ് നേടിയതിലും തോക്കുകൾ വാങ്ങിയതിലും ക്രമക്കേട് ആരോപിച്ച് 2019 ഒക്ടോബർ 12 നാണ് മൗ നിയോജക മണ്ഡലത്തിലെ എംഎൽഎയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അബ്ബാസ് അൻസാരിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായത്.
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Tuesday, March 19, 2024 3:46 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്. കഴിഞ്ഞയാഴ്ച ഹമാസ് ഗ്രൂപ്പിന്റെ മൂന്നാമത്തെ കമാൻഡിനെ ഇസ്രായേൽ വധിച്ചതായാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
ഹമാസിന്റെ മൂന്നാമത്തെ കമാൻഡർ മർവാൻ ഇസ കഴിഞ്ഞയാഴ്ച ഇസ്രായേൽ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്. ഗാസയിൽ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേൽ നേരത്തെ പറഞ്ഞെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നില്ല.
ഹമാസിന്റെ മുതിർന്ന കമാൻഡർമാരുൾപ്പെടെ 1000 ഹമാസ് പോരാളികളെ വധിക്കുകയും ചെയ്തതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. ബാക്കിയുള്ള മുൻനിര നേതാക്കൾ ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 9-10 തീയതികളിൽ സെൻട്രൽ ഗാസയിലെ ഒരു ഭൂഗർഭ വളപ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസയെ ലക്ഷ്യം വച്ചതായി മാർച്ച് 11 ന് ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നു.
മോഹൻ ഭഗവത് കഴിഞ്ഞാൽ ആർഎസ്എസിൽ രണ്ടാമൻ പിണറായി വിജയനെന്ന് കെ. മുരളീധരൻ
Tuesday, March 19, 2024 2:22 AM IST
വാടാനപ്പള്ളി: സിപിഎമ്മും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പിൽ കൈകോർക്കുന്ന അന്തർധാര വ്യക്തമായതായി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. മണലൂർ മണ്ഡലം പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകരയിൽ യുഡിഎഫ് ജയിക്കില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്നും ഉറപ്പിച്ചു പറയാൻ കെ. സുരേന്ദ്രന് കഴിഞ്ഞത് ഈ അന്തർധാരയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ചില സീറ്റുകൾക്ക് വേണ്ടി വർഗീയ കക്ഷികളുമായി കൂട്ടുചേരുന്ന പിണറായി വിജയൻ വലിയ വില കൊടുക്കേണ്ടി വരും.
മോഹൻ ഭഗവത് കഴിഞ്ഞാൽ ആർഎസ്എസിന്റെ നേതാവാണ് പിണറായി. ഈ കൊടുക്കൽ വാങ്ങൽ അറിയാത്ത തൃശൂരിലെ സ്ഥാനാർഥി പാവമാണെന്നും മുരളീധരൻ പറഞ്ഞു.
യുവാവിനെ വധിക്കാൻ ശ്രമം: അച്ഛനും മകനും അറസ്റ്റിൽ
Tuesday, March 19, 2024 2:12 AM IST
വടക്കാഞ്ചേരി: കിരാലൂരിൽ യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കിരാലൂർ ചിരിയങ്കണ്ടത്ത് ബാബു (53), മകൻ രാഹുൽ (22) എന്നിവരാണ് പിടിയിലായത്. കിരാലൂർ ചീരൻ വീട്ടിൽ ജോയ്സണെയാണ് പ്രതികൾ ആക്രമിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാർഗതടസമായി വഴിയിൽ നിർത്തിയ ബൈക്ക് മാറ്റാൻ ജോയ്സൺ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഘം ചേർന്ന് മരവടികൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ ജോയ്സൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിലെ മറ്റുപ്രതികൾ ഒളിവിലാണ്. പ്രതികൾ വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളവരാണ്.
അനീതിയുടെയും അഴിമതിയുടെയും നുണകളുടെയും ശക്തിയാണ് മോദി: രാഹുൽ ഗാന്ധി
Tuesday, March 19, 2024 1:36 AM IST
ന്യൂഡൽഹി: താൻ പറയുന്നത് ആഴത്തിലുള്ള സത്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതുകൊണ്ടാണ് തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത്. തന്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. അനീതിയുടെയും കള്ളപ്രചാരണങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
താൻ സൂചിപ്പിച്ച ശക്തി, നമ്മൾ പോരാടുന്ന ശക്തി, ആ ശക്തിയുടെ മുഖംമൂടിയാണ് മോദി. ഇന്ന്, ഇന്ത്യയുടെ ശബ്ദം, സിബിഐ, ഐടി, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, വ്യവസായ ലോകം, ഭരണഘടനാ ഘടന എന്നിവയെ പിടിച്ചടക്കിയ ഒരു ശക്തിയാണ് മോദിയെന്നും രാഹുൽ പറഞ്ഞു.
ഇതേ ശക്തിക്കായി, നരേന്ദ്ര മോദി ഇന്ത്യൻ ബാങ്കുകളിൽ നിന്നുള്ള ആയിരക്കണക്കിന് കോടി വായ്പകൾ എഴുതിത്തള്ളുമ്പോൾ, ആയിരം രൂപയുടെ കടം വീട്ടാനാകാതെ ഇന്ത്യൻ കർഷകൻ ആത്മഹത്യ ചെയ്യുന്നു.
ഇതേ ശക്തി ഇന്ത്യൻ തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും നൽകുമ്പോൾ, ഇന്ത്യൻ യുവാക്കൾക്ക് ലഭിക്കുന്നത് അവന്റെ ധൈര്യത്തെ തകർക്കുന്ന അഗ്നിവീർ സമ്മാനമാണ്. രാവും പകലും ഒരേ ശക്തിയെ സല്യൂട്ട് ചെയ്യുന്നതിനിടയിൽ രാജ്യത്തെ മാധ്യമങ്ങൾ സത്യത്തെ അടിച്ചമർത്തുന്നുവെന്നും രാഹുൽ ആരോപിച്ചു.
മദ്യലഹരിയില്‍ അയൽവാസിയായ യുവാവിനെ വെട്ടിയ പ്രതി പിടിയിൽ
Tuesday, March 19, 2024 1:04 AM IST
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവിനെ വെട്ടിയ പ്രതി പിടിയിൽ. വെറ്റിലച്ചോല നിവാസി സനീഷാണ് പിടിയിലായത്.
അയൽവാസിയായ കണ്ണനെയാണ് സനീഷ് വെട്ടിയത്. തിങ്കളാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു സംഭവം.
മദ്യലഹരിയിൽ ആയിരുന്ന സനീഷ് അയൽവാസിയായ കണ്ണനെ വെട്ടുകയായിരുന്നു. പ്രതിയെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പിണറായി വിജയന്റെ പതനത്തിന്റെ നാളുകള്‍ ആഗതമായി: മാത്യു കുഴല്നാടന്
Monday, March 18, 2024 11:52 PM IST
കൽപ്പറ്റ: മുതലാളിത്തത്തിനു മുന്നില്‍ മുട്ടുമടക്കി നില്ക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴല്നാടന് എംഎൽഎ. കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പിണറായിയുടെ പതനത്തിന്റെ നാളുകള്‍ ആഗതമായി. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും പിണറായിയുടെ കസേരയിലെ നാളുകള്‍ എണ്ണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
മതേതരചേരിയില്‍ നില്ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമര്‍ശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല. മറിച്ചു നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണെന്നും കുഴല്നാടന് ആരോപിച്ചു.
കട്ടപ്പന ഇരട്ടക്കൊലപാതകം; രണ്ടാം പ്രതി പോലീസ് കസ്റ്റഡിയിൽ
Tuesday, March 19, 2024 8:18 AM IST
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ രണ്ടാം പ്രതി നെല്ലിപ്പള്ളിൽ വിഷ്ണുവിനെ (27) പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ തുടർച്ചയായി മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തെ വലയ്ക്കുകയാണ്.
ഇത് ഒഴിവാക്കുന്നതിനായി അറസ്റ്റിലായ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് പോലീസ് കടക്കുകയാണ്. അച്ഛൻ വിജയനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും സഹോദരിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയുമാണ് വിഷ്ണു.
മുഖ്യപ്രതി നിതീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആശുപത്രിയിലായിരുന്ന വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Monday, March 18, 2024 10:37 PM IST
തിരുവനന്തപുരം: കൊടും ചൂടിന് ആൽപ്പം ആശ്വാസമായി നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാത്രി എട്ടിന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്നു മണിക്കൂറിലാണ് മഴ സാധ്യത. അതിനിടെ കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഡൽഹി മദ്യനയ അഴിമതി കേസ്; കുരുക്ക് മുറുക്കി ഇഡി
Monday, March 18, 2024 10:17 PM IST
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
അരവിന്ദ് കേജരിവാളുമായും ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്ക് 100 കോടിരൂപ കൈമാറിയെന്നും ഇഡി വെളിപ്പെടുത്തി. ചോദ്യംചെയ്യലിനു പിന്നാലെയാണ് ഇഡിയുടെ വെളിപ്പെടുത്തൽ.
കേസില്‍ 23 വരെ ഇഡി കസ്റ്റഡിയിൽ വിട്ട കവിതയെ കേസിലെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി നാളെ മുതൽ ചോദ്യം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഡി,ഐടി റെയ്ഡുകള്‍ക്ക് പിന്നാലെ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചെന്നുമാണ് കേസ്.
പണം കൊടുത്തില്ല; വ്യവസായിയെ മര്‍ദിച്ച് വാഹനവുമായി കടന്നയാൾ പിടിയില്‍
Monday, March 18, 2024 9:49 PM IST
ഹരിപ്പാട്: പണം കടംകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ വ്യവസായിയെ മര്‍ദിച്ചു പിക്കപ്പ് വാനുമായി മുങ്ങിയയാളെ പോലീസ് അറസ്റ്റ്ചെയ്തു.
പ്രണവം ഹോളോബ്രിക്സ് ഉടമ മുട്ടം വിളവോലില്‍ വടക്കതില്‍ സുഭാഷ് കുമാറിനെ ആക്രമിച്ച കേസിൽ മുട്ടം പനമ്പള്ളി പടീറ്റതില്‍ ദിലീപ്(40)നെയാണ് കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപമായിരുന്നു സംഭവം. 1000 രൂപ ചോദിച്ചു കൊടുക്കാത്തതിനെ തുടര്‍ന്നാണ് തന്നെ മര്‍ദിച്ചു വാഹനവുമായി കടന്നതെന്ന് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ സുഭാഷ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കരിയിലക്കുളങ്ങര എസ്എച്ച്ഒ എന്‍.സുനീഷ് തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി.
ജേക്കബ് തോമസിനെതിരായ കേസ്: അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി
Monday, March 18, 2024 9:37 PM IST
ന്യൂഡൽഹി: മുന്‍ ഡിജിപി ജേക്കബ് തോമസ് പ്രതിസ്ഥാനത്തുള്ള ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ അന്വേഷണം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.
അന്തിമറിപ്പോര്‍ട്ട് നല്കാന് സമയം പലതവണ നീട്ടി നല്‍കിയതല്ലേയെന്നും കോടതി ചോദിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കേസില്‍ റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാരിന് ഒരു മാസം കൂടി സമയം നീട്ടി നല്കി. കേസിലെ നിര്‍ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ചയും സുപ്രീംകോടതിയില്‍ അറിയിച്ചു.
സംസ്ഥാന തുറമുഖ വകുപ്പിന്റെ ഡയറക്ടര്‍ പദവിയിലിരിക്കുമ്പോള്‍ വിദേശ കമ്പനിയില്‍ നിന്നു ഡ്രഡ്ജര്‍ വാങ്ങിയ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് 20 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ജേക്കബ് തോമസിനെതിരായ ആരോപണം.
അതേസമയം തനിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ ഉന്നതരായ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തി കേസെടുത്തിന്റെ പേരിലുള്ള പകപോക്കലാണ് തനിക്കെതിരായ ആരോപണങ്ങളെന്നാണ് ജേക്കബ് തോമസ് സുപ്രീംകോടതിയില്‍ മുന്‍പ് നല്കിയ സത്യവാങ്മൂലത്തിലും പറയുന്നത്.
കെ.രാധാകൃഷ്ണന് വോട്ട് ചെയ്യണം; ഇടത് സ്ഥാനാർഥിക്കായി വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപി
Monday, March 18, 2024 9:28 PM IST
തൃശൂര്‍: വിവാദങ്ങൾക്കിടെ ആലത്തൂരിലെ ഇടത് സ്ഥാനാർഥി കെ.രാധാകൃഷ്ണനായി വോട്ടഭ്യർഥിച്ച് കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യർഥന. മന്ത്രിയായ കെ. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നുണ്ട്.
തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘുവിന്റെ ആരോപണം വിവാദമായിരുന്നു.
സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുഗുരുകൃപ ഫെയ്സ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.
പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ടൊവിനോയ്ക്ക് ഒപ്പം ചിത്രം ; സുനിൽകുമാറിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണം: പരാതിയുമായി എൻഡിഎ
Monday, March 18, 2024 10:25 PM IST
തൃശൂർ: നടൻ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി.എസ്.സുനിൽകുമാറിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി എൻഡിഎ.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരൂപയോഗം ചെയ്തതായും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും ആരോപിച്ചാണ് എൻഡിഎ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.രവികുമാര്‍ ഉപ്പത്ത് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട സുനിൽകുമാർ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡർ ആണെന്നും തന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കരുതെന്നും കാണിച്ച് ടൊവിനോ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതോടെ സുനിൽ കുമാർ ചിത്രം നീക്കം ചെയ്തിരുന്നു.
ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നും സുനിൽ കുമാര്‍ പറഞ്ഞു.
ഇപിയുടെ പ്രസ്താവന ലാഘവത്തോടെ കാണാൻ കഴിയില്ല: ചെന്നിത്തല
Monday, March 18, 2024 9:30 PM IST
ഹരിപ്പാട്: ബിജെപി സ്ഥാനാർഥികൾ മികച്ചതാണെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവന ലാഘവത്തോടെ കാണാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ബിജെപി വിജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് തകർന്നാൽ മതിയെന്ന ലക്ഷ്യമാണ് സിപിഎമ്മിന്. ബിജെപിയുടെ ബി ടീമായാണ് നിലവിൽ സിപിഎം പ്രവർത്തിക്കുന്നത്. ഇ.പിയുടെ പ്രസ്താവന സിപിഎമ്മിന്റെ മനസിലിരിപ്പ് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്റെ പ്രസ്താവനയെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. ബിജെപി ജയിച്ചാൽ സന്തോഷിക്കുന്ന പാർട്ടിയാണ് സിപിഎം മാറിയെന്നും ഇരുപാർട്ടികളും തമ്മിലുള്ള അന്തർധാര വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാറശാല ഷാരോണ്‍ വധക്കേസ്; പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു
Monday, March 18, 2024 8:20 PM IST
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കുറ്റപത്രം പ്രതികൾക്ക് നൽകിയത്.
ഒക്ടോബർ മൂന്ന് മുതൽ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനും കോടതി തീരുമാനിച്ചു. ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ വിനീത് കുമാർ ഹാജരായി.
കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ്സി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.
തെരഞ്ഞെടുപ്പ് പ്രചാരണം; മോദിയുടെ റോഡ് ഷോ ചൊവ്വാഴ്ച പാലക്കാട്
Monday, March 18, 2024 7:59 PM IST
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പാലക്കാട്ടെത്തും. രാവിലെ പത്തിന് എത്തുന്ന മോദിയുടെ നേതൃത്വത്തിൽ അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ നടത്തും.
പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറും മലബാറിലെ മറ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. പാലക്കാട് മേഴ്സി കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങുന്ന മോദിയെ ബിജെപി നേതാക്കൻമാർ ചേർന്ന് സ്വീകരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ എസ്പിജിയുടെയും പോലീസിന്റെയും നേതൃത്വത്തിൽ പരിശോധനകൾ നടത്തി.
കഴിഞ്ഞ ദിവസം പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിക്കായി വോട്ട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു.
അഭിമന്യു വധക്കേസ്: കാണാതായ രേഖകളുടെ പകർപ്പ് സമർപ്പിച്ചു
Monday, March 18, 2024 7:21 PM IST
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി എ.അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഇന്ന് വിചാരണക്കോടതിക്ക് കൈമാറി. കേസ് വീണ്ടും ഈ മാസം 25നു പരിഗണിക്കും.
11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കിയത്. വിചാരണയെ ഇത് ബാധിക്കില്ലെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. മോഹന്‍രാജ് പറഞ്ഞു. രേഖ കാണാതായ സംഭവത്തില്‍ കോടതിയാണ് ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് യാതൊരു ആശങ്കയും ഇല്ലെന്നും മോഹന്‍രാജ് വ്യക്തമാക്കി.
2018 ജൂണ്‍ ഒന്നിനാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാന്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. വിചാരണ തുടങ്ങാനിരിക്കെ കുറ്റപത്രം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ആശുപത്രിയിലെ രേഖകള്‍, കാഷ്വാലിറ്റി രജിസ്റ്റര്‍, കസ്റ്റമര്‍ ആപ്ലിക്കേഷന്‍, സൈറ്റ് പ്ലാന്‍, കോളജില്‍ നിന്ന് നല്കിയ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് നഷ്ടമായത്.
രേഖകള്‍ കൈകാര്യം ചെയ്തിരുന്ന കോടതി ജീവനക്കാരില്‍ നിന്നും നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തല്‍. രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിഷയം വിചാരണ കോടതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
രേഖകള്‍ കാണാതായത് സംബന്ധിച്ച് സെഷന്‍സ് കോടതി ഹൈക്കോടതിയെ അറിയിക്കുകയും തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഹൈക്കോടതി രേഖകള്‍ പുനഃസൃഷ്ടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സെഷന്‍സ് കോടതി പ്രോസിക്യൂഷനോട് നഷ്ടപ്പെട്ട 11 രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
കോടതിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകള്‍ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
ബിജെപിക്ക് 17 ജെഡിയുവിന് 16; ബിഹാറിലെ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി
Monday, March 18, 2024 7:04 PM IST
ന്യൂഡല്‍ഹി: ബിഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റുകളിലും ബിജെപി പതിനേഴ് സീറ്റുകളിലും മത്സരിക്കും.
ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി അഞ്ച് സീറ്റുകളിൽ മത്സരിക്കും.
ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎമ്മും ഓരോ സീറ്റിലും ജനവിധി തേടും.
എല്‍ജെപി വൈശാലി, ഹാജിപൂര്‍, സമസ്തിപൂര്‍, കഗാരിയ, ജാമുയി മണ്ഡലങ്ങളില്‍ മത്സരിക്കും. ഗയ സീറ്റ് ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കാണ്. കരാകട്ട് സീറ്റില്‍ രാഷ്ട്രീയ ലോക് മോര്‍ച്ചയും മത്സരിക്കും.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ജെയഡിയുവും ബിജെപിയും 18 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ആറു സീറ്റ് എൽജെപിക്കും നൽകിയിരുന്നു.
ആലുവയിലെ തട്ടിക്കൊണ്ടുപോകൽ കേസ്: രണ്ടുപേർ അറസ്റ്റിൽ
Monday, March 18, 2024 6:41 PM IST
എറണാകുളം: ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത മുഹമ്മദ് റിയാസ്, അൻവർ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും നേതൃത്വത്തിലാണെന്ന് പോലീസ് പറഞ്ഞു. ദൃക്സാക്ഷി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ തട്ടികൊണ്ടുപോയതിനാണ് ആദ്യം പോലീസ് എഫ്ഐആര്‍ ഇട്ട് കേസെടുത്തിരുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് മൂന്ന് പേരെ തട്ടിക്കൊണ്ടുപോയത്.
നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ വാഹനം വാടകയ്ക്ക് എടുത്ത പത്തനംതിട്ട എആര്‍ ക്യാമ്പിലെ എഎസ്ഐ സുരേഷ് ബാബുവിനെ ചോദ്യം ചെയ്തു.
തട്ടികൊണ്ടുപോകുന്നതിനിടെ പ്രതികള്‍ ഗൂഗിള്‍ പേ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി വിവരമുണ്ട്. ഇതും മൊബൈല്‍ ഫോണുകളും സിസിടിവികളും പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
സിഎഎ കേസുകൾ ; നടപടികൾ വേഗത്തിലാക്കാൻ നിർദേശം
Monday, March 18, 2024 6:02 PM IST
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തു നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കുന്നു. ഗുരുതരമല്ലാത്ത എല്ലാ കേസുകളും പിൻവലിക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകി.
നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ കോടതിയിൽ എത്തിയോ എന്ന് ഉറപ്പാക്കാണം. നടപടികൾ എല്ലാം വേഗത്തിലാക്കണമെന്നും ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. മറ്റുള്ള കേസുകളുടെ ഗൗരവം നോക്കി മുന്നോട്ട് പോകാനായിരുന്നു തീരുമാനം.
എന്നാൽ ഗുരുതരമല്ലാത്തതും ജാമ്യം ലഭിക്കുന്നതുമായ എല്ലാ കേസുകളും പിൻവലിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
പടയപ്പ കൂടുതൽ "കളിച്ചാൽ' അരിക്കൊമ്പന്റെ അതേ വിധി; മന്ത്രി എ.കെ.ശശീന്ദ്രൻ
Monday, March 18, 2024 7:58 PM IST
തിരുവനന്തപുരം: മൂന്നാറിൽ അതിക്രമങ്ങള്‍ നടത്തുന്ന കാട്ടാന പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ മാത്രമെ മയക്കുവെടി വെക്കൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം പടയപ്പ ഇന്നും ജനവാസ മേഖലയിലെത്തി കടകൾ തകർത്തു. ആന നിലവിൽ തെന്മല എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്നാണ് വനംവകുപ്പ് പറയുന്നത്. പ്രദേശവാസികള്‍ക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വനങ്ങളിൽ നിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. ആക്രമണങ്ങൾ വർധിച്ചതോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാൽ മേഖലയിൽനിന്നു മയക്കുവെടി വച്ച് പിടികൂടി മാറ്റിത്.
അരിക്കൊമ്പന് ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. പടയപ്പയെ ഉൾക്കാട്ടിലേക്ക് അയയ്ക്കാനുള്ള വഴികൾ നോക്കുകയാണ്. മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പനെ പിടികൂടിയതു പോലെ പടയപ്പയേയും പിടികൂടി ഉൾക്കാട്ടിൽ വിടുമെന്നും മന്ത്രി പറഞ്ഞു.
കാസർഗോട്ട് സ്വകാര്യ ബസ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
Monday, March 18, 2024 6:37 PM IST
കാസര്‍ഗോഡ്: മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചാലിങ്കാലില്വച്ചുണ്ടായ അപകടത്തിൽ കാസര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്.
പരിക്കേറ്റവരെ 20 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ചേതൻ കുമാറിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
തമിഴ്നാട്ടിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു
Monday, March 18, 2024 7:58 PM IST
ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കോൺഗ്രസ് മത്സരിക്കുന്ന പത്തു സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു. ഡിഎംകെയുമായി ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്.
തിരുവള്ളൂർ, കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെൽവേലി, കൃഷ്ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലാണു കോൺഗ്രസ് മത്സരിക്കുക. കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച തേനിയും ആറണിയും ഡിഎംകെ ഏറ്റെടുത്തു.
തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെയ്ക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ, കടലൂർ, തിരുനെൽവേലി എന്നിവ കോൺഗ്രസിന് നൽകി.
നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ച കേസ്: പി.ജി. മനുവിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പോലീസ്
Monday, March 18, 2024 4:25 PM IST
കൊച്ചി: നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ച കേസില്‍ അഡ്വ. പി.ജി. മനുവിനെതിരായ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച കോടതിയില്‍ സമര്‍പിക്കുമെന്നും പോലീസ് അറിയിക്കുകയുണ്ടായി. മനു നല്കിയ ജാമ്യാപേക്ഷയിലാണ് വിശദീകരണം.
ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മനു നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 21 ന് പരിഗണിക്കാന്‍ മാറ്റി. മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് കൂടിയായ പി.ജി. മനുവിന്റെ ജാമ്യാപേക്ഷ ജസ്റ്റീസ് സോഫി തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിച്ചത്.
നിയമോപദേശം തേടിയെത്തിയ യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പി.ജി മനുവിനെതിരായ കേസ്. മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയ സാഹചര്യത്തിലാണ് മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
മംഗളുരു-രാമേശ്വരം റൂട്ടിൽ കേരളം വഴി പുതിയ ട്രെയിൻ
Monday, March 18, 2024 4:18 PM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കേരളം വഴി കടന്നുപോകുന്ന ഒരു പ്രതിവാര എക്സ്പ്രസ് ട്രെയിൻ കൂടി സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-രാമേശ്വരം-മംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്. ശനി, ഞായർ ദിവസങ്ങളിലാണ് ഇവ ഓടുക.
16622 മംഗളൂരൂ-രാമേശ്വരം സർവീസ് ശനി രാത്രി 7.30 ന് മംഗളുരുവിൽനിന്ന് പുറപ്പെട്ട് ഞായർ രാവിലെ 11.45 ന് രാമേശ്വരത്ത് എത്തും. 16621 രാമേശ്വരം-മംഗളുരൂ എക്സ്പ്രസ് ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കൾ രാവിലെ 5.50 ന് മംഗളൂരുവിൽ എത്തും.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 22 കോച്ചുകൾ ഉണ്ടാകും. അറ്റകുറ്റപ്പണികൾ മംഗളുരുവിലാണ് നടക്കുക.
ഏറ്റവും അനുയോജ്യമായ ദിവസം മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ ബോർഡ് നൽകിയിട്ടുള്ള നിർദേശം. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ അനുമതി നൽകിയതിനാൽ സർവീസ് ആരംഭിക്കാൻ സാങ്കേതിക തടസങ്ങൾ ഒന്നുമില്ല.
ഇതുകൂടാതെ മേട്ടുപ്പാളയം-തുത്തുക്കുടി-മേട്ടുപ്പാളയം റൂട്ടിൽ ദ്വൈവാര എക്സ്പ്രസ് (16766/16765) ട്രെയിൻ ആരംഭിക്കാനും റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. രണ്ട് ട്രെയിനുകളും ഒരേ ദിവസം സർവീസ് ആരംഭിക്കുമെന്നാണ് സൂചന.
റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ രണ്ട് വണ്ടികളുടെയും യാത്ര സംബന്ധിച്ച വിശദാംശങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉൾപ്പെടുത്തുമെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ സൂചിപ്പിക്കുന്നത്.
ടെലിഗ്രാം വഴി വ്യാപക തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
Monday, March 18, 2024 4:15 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു.
തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവയ്ക്കും.
എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നിങ്ങൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം എന്നും പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും.
ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്.
പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക.
എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് ഫേസ്ബുക്കിൽ കുറിച്ചു.
സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മയ്ക്ക്; മലയാളത്തിലേക്ക് പുരസ്കാരമെത്തുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം
Monday, March 18, 2024 3:50 PM IST
ന്യൂഡല്‍ഹി: കെ.കെ.ബിര്‍ല ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരമായ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം. 12 വര്‍ഷത്തിനു ശേഷമാണ് മലയാളത്തിന് പുരസ്കാരം ലഭിക്കുന്നത്.
15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 22 ഭാഷകളില്‍നിന്നുള്ള ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
2012ല്‍ സുഗതകുമാരിക്കാണ് മലയാള സാഹിത്യത്തില്‍നിന്ന് പുരസ്കാരം ഒടുവില്‍ ലഭിച്ചത്. ലളിതാംബിക അന്തര്‍ജനം, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കും നേരത്തേ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അയോഗ്യര്‍ തന്നെ; ഹിമാചലിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി
Monday, March 18, 2024 8:07 PM IST
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
അയോഗ്യരായ എംഎല്‍എമാര്‍ക്ക് വോട്ടുചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ സാധ്യമല്ല. എന്നാൽ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
വിഷയം ആഴത്തില്‍ പരിശോധിക്കാന്‍ ഇരുവശത്തുമുള്ള അഭിഭാഷകരുടെ വാദം കേള്‍ക്കാന്‍ കോടതിക്ക് സമയം ആവശ്യമാണെന്നും അഞ്ച് മിനിറ്റിനുള്ളില്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നുംസുപ്രീം കോടതി വ്യക്തമാക്കി.
ജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്പാല്, ദേവീന്ദര്കുമര് ഭുട്ടൂ, രവി ഠാക്കൂര്‍, ചേനത്യ ശര്‍മ എന്നിവരെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയത്.
ക്രോസ് വോട്ട് ഫലമായി രാജ്യസഭയിലേക്കുള്ള ഒറ്റ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വിയെ ബിജെപിയുടെ ഹര്‍ഷ് മഹാജന് പരാജയപ്പെടുത്തിയിരുന്നു.
മോഷണം നടന്നെന്ന പരാതി; മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ ക്രൈബ്രാഞ്ച് പരിശോധന
Monday, March 18, 2024 3:32 PM IST
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ ക്രൈബ്രാഞ്ച് പരിശോധന. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം നടന്നെന്ന മോന്‍സന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഡിവൈഎസ്പി വൈ.ആര്.റസ്റ്റത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച വിളക്കുകള്‍ ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.
സ്ഥലത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. വാതിലോ മറ്റോ തകര്‍ത്തത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് സൂചന; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മൈസൂരില്‍ മത്സരിച്ചേക്കും
Monday, March 18, 2024 4:01 PM IST
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡി.വി.സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് തീരുമാനം.
കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി ഗൗഡ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗൗഡ മൈസൂരില്‍നിന്ന് മത്സരിച്ചേക്കുമെന്നാണ് വിവരം.
ബംഗളൂരു നോര്‍ത്തില്‍നിന്നുള്ള സിറ്റിംഗ് എംപിയായ ഗൗഡയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ബംഗളൂരു നോര്‍ത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയുടെ പേരാണ് സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചത്.
വൊക്കലിഗ സമുദായാംഗമായ ഗൗഡ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ മുതല്‍ നീരസം പ്രകടപ്പിച്ചിരുന്നു. അടുത്തിടെ ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ഗൗഡ പരസ്യമായി രംഗത്തെത്തിയിരുന്നു.
"തെരഞ്ഞെടുപ്പ് കാലത്ത് വാക്കുകൾ സൂക്ഷിക്കണം'; ഇപിയെ തിരുത്തി പന്ന്യൻ
Monday, March 18, 2024 3:06 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ പന്ന്യൻ രവീന്ദ്രൻ.
ഇപിയുടെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും തെരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ കാര്യങ്ങൾ പറയാവൂ എന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇപിയെ ഈ വിഷയത്തിൽ തള്ളിപ്പറഞ്ഞിരുന്നു.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നും കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണു മത്സരമെന്നുമാണ് നേരത്തെ ജയരാജന് ആവർത്തിച്ചു പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തള്ളിപ്പറഞ്ഞതോടെ ജയരാജന് തിരുത്താനും തയാറായി.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നു പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്നും കണ്ണൂരിൽ കഴിഞ്ഞ ദിവസം ജയരാജന് വ്യക്തമാക്കി.
ഇതിനിടെയാണ് പന്ന്യന്റെ പ്രതികരണം. ജയരാജൻ പറയുന്നതെല്ലാം അടുത്തകാലത്ത് വിവാദമായി മാറുന്നുണ്ട്. എൽഡിഎഫ് കൺവീനറായ ജയരാജന്റെ വിവാദപ്രസ്താവനകളിൽ ഘടകക്ഷികൾക്കു പ്രതിഷേധമുണ്ടെങ്കിലും പരസ്യമായി ഒരു നേതാവ് പ്രതികരിക്കുന്നത് ഇതാദ്യമാണ്.
ഹിന്ദി മേഖല വിട്ട് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെയും പന്ന്യൻ വിമർശിച്ചു. ദേശീയ നേതാക്കളായ രാഹുലും കെ.സി. വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നു. രണ്ടുപേരും മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയാണ്. കോൺഗ്രസിന് പക്വതയുള്ള നേതൃത്വമില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
രാജ്യത്ത് ബിജെപിയോട് ജനങ്ങൾക്കുണ്ടായ പ്രണയം കുറഞ്ഞുവരികയാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഒരുപാട് ആശങ്കയുണ്ട്. സിഎഎ അവരെ ബുദ്ധിമുട്ടിച്ചു. പെൻഷൻ കിട്ടാത്തവരുടെ സങ്കടം വലുതാണെന്നും ഇടതുപക്ഷം അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പന്ന്യൻ പറഞ്ഞു.
തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുമായി സഹകരിക്കാൻ ആവശ്യപ്പെട്ടിരുന്നു: ശശി തരൂർ
Monday, March 18, 2024 2:56 PM IST
തിരുവനന്തപുരം: സഹകരിച്ചു പ്രവർത്തിക്കാമെന്ന അഭ്യർഥനയുമായി ഒരിക്കൽ ബിജെപി തന്നെ സമീപിച്ചിരുന്നുവെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. ഒരു സ്വകാര്യ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് തരൂരിന്റെ വെളിപ്പെടുത്തൽ.
2014ലാണ് ബിജെപി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയത്. ബിജെപിയുമായി സഹകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വർഗീയത അംഗീകരിക്കാൻ കഴിയില്ല എന്നും വികസനത്തിന് കൂടെ നിൽക്കാം എന്നുമാണ് അന്ന് താൻ ബിജെപിക്ക് മറുപടി നല്‍കിയതെന്നും തരൂര്‍ പറയുന്നു.
എന്നാൽ ആരുമായി ആയിരുന്നു ചർച്ച എന്ന് തരൂർ വെളിപ്പെടുത്തിയില്ല. ഇത് പറയാനാവില്ലെന്നും അടച്ചിട്ട മുറിയിലെ ചർച്ചകളെല്ലാം പുറത്ത് പറയാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങുന്നു
Monday, March 18, 2024 2:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇതിനായി ധനവകുപ്പിൽനിന്നും 3.54 ലക്ഷം രൂപ അനുവദിക്കണമെന്ന മന്ത്രിയുടെ നിർദേശം പരിഗണിച്ച് ധനവകുപ്പ് പണം അനുവദിച്ചു.
നിലവിലുള്ള സെർവറിന് പുറമെ പുതിയ സെർവർ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സെർവർ തകരാറിനെ തുടർന്ന് മസ്റ്ററിംഗ് തടസപ്പെട്ടതിനെതിരേ പ്രതിപക്ഷവും ജനങ്ങളും സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
സാധാരണക്കാരായ ജനങ്ങൾ ജോലിക്ക് പോകാതെ റേഷൻ മസ്റ്ററിംഗ് നടത്താൻ അതിരാവിലെയോടെ റേഷൻകടകൾക്ക് മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കുക പതിവായിരുന്നു. മണിക്കൂറുകൾ കഴിയുന്പോഴാണ് സെർവർ തകരാർ കാരണം മസ്റ്ററിംഗ് നിർത്തിവച്ച വിവരം അധികൃതർ അറിയിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സർക്കാരിന് ദോഷം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് പ്രശ്നം പരിഹരിക്കാൻ ധനവകുപ്പ് പുതിയ സെർവർ സജ്ജമാക്കാൻ പണം അനുവവദിച്ചത്.
അരിക്കൊമ്പന് സസുഖം ജീവിക്കുന്നു, സ്ത്രീകളടക്കം വിശേഷങ്ങള്‍ അറിയാന്‍ വനംവകുപ്പിനെ ബന്ധപ്പെടുന്നു: ശശീന്ദ്രന്
Monday, March 18, 2024 2:30 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും വന്യജീവി പ്രശ്നം പ്രചാരണ വിഷയമാകില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. സംസ്ഥാനത്ത് 150% വനവിസ്തൃതി വര്‍ധിച്ചു. അതിനാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടാനുള്ള ശിപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അരിക്കൊമ്പന് പ്രശ്നങ്ങളൊന്നുമില്ലാതെ കാട്ടില്‍ സസുഖം ജീവിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആനയെ സംബന്ധിച്ച് തമിഴ്നാട് കൃത്യമായി വിവരം നല്‍കുന്നുണ്ട്. സ്ത്രീകള്‍ അടക്കം നിരവധി ആളുകള്‍ അരിക്കൊമ്പന്റെ വിശേഷങ്ങള്‍ അറിയാന്‍ വനംവകുപ്പിനെ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പടയപ്പയേയും ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നത് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ അയച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വയ്ക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാട്ടുപ്പെട്ടിയില്‍ പടയപ്പ ഇന്നും ജനവാസ മേഖലയിലെത്തി. വഴിയോരത്തെ കടകള്‍ തകര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ജനവാസ മേഖലയില്‍ ഇറങ്ങുന്നത്.
ഇ.പിയുടെ സ്ഥാപനത്തില്‍ ഇഡി റെയ്ഡ് നടത്തി, അന്വേഷണം നിലച്ചത് രാജീവ് ചന്ദ്രശേഖറുമായി കൂട്ട് ചേര്‍ന്നപ്പോള്‍: സതീശന്
Monday, March 18, 2024 1:44 PM IST
തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും ഇടതുമുന്നണി കണ്‍വീനര്‍ ഇപി.ജയരാജന്റെയും സ്ഥാപനങ്ങള്‍ തമ്മില്‍ ബിസിനസ് ബന്ധമുണ്ടായത് ജയരാജന്റെ സ്ഥാപനത്തില്‍ ഇഡിയുടേയും ആദായ നികുതി വകുപ്പിന്റെയും റെയ്ഡ് കഴിഞ്ഞപ്പോഴെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാജീവ് ചന്ദ്രശേഖറുമായി കൂട്ട് ചേര്‍ന്നപ്പോള്‍ അന്വേഷണം നിലച്ചെന്നും സതീശന് പ്രതികരിച്ചു.
ഇ.പി ബുദ്ധിപൂര്‍വമാണ് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയത്. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്താന്‍ ഇഡിക്ക് മുട്ടു വിറയ്ക്കുമെന്നും സതീശന് പറഞ്ഞു.
കെ.സുരേന്ദ്രന് പോലും പറയാത്തതാണ് ബിജെപി സ്ഥാനാര്‍ഥികളെക്കുറിച്ച് ഇ.പി ഇപ്പോള്‍ പറയുന്നതെന്നും സതീശന് വിമര്‍ശിച്ചു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്തുവരുമെന്ന് ഇ.പി പറഞ്ഞു. ബിജെപിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ഇ.പിയെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതെന്നും സതീശന് ആരോപിച്ചു.
ബിജെപിക്ക് കേരളത്തില്‍ സ്ഥാനം ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്. മാസപ്പടി, ലാവ്ലിന് കേസിലെ അന്വേഷണത്തെ പിണറായിക്ക് ഭയമാണെന്നും സതീശന് ആരോപിച്ചു.
"ജലത്തിലും സഹകരിക്കില്ല'; ഇഡിക്ക് മുന്നില്‍ കേജരിവാള്‍ ഇന്നും ഹാജരാകില്ല
Monday, March 18, 2024 1:13 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തിങ്കളാഴ്ച എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഇഡി നടപടിയോട് സഹകരിക്കേണ്ട എന്നാണ് എഎപി തീരുമാനം.
മദ്യനയ അഴിമതിപോലെ രാഷ്ട്രീയപ്രേരിതമായ കേസാണിതെന്നാണ് പാര്‍ട്ടി നിലപാട്. കോടതിയില്‍ നിന്ന് ജാമ്യം ഉള്ളപ്പോള്‍ ഇഡി എന്തിനാണ് വീണ്ടും സമന്‍സ് അയക്കുന്നത്. ഈ സമന്‍സ് നിയമവിരുദ്ധമാണെന്ന് എഎപി വിമര്‍ശിച്ചു.
അതേ സമയം, കേജരിവാള്‍ തനിക്ക് നിയമത്തോട് ബഹുമാനമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്ന് ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.
ഡല്‍ഹി ജലബോര്‍ഡ് അഴിമതിയും കൈക്കൂലിയും സംബന്ധിച്ച സിബിഐ എഫ്ഐആറില്‍ നിന്നാണ് ഇഡിയുടെ അന്വേഷണം. ഇലക്ട്രോമാഗ്നറ്റിക് ഫ്ളോ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഒരു കമ്പനിക്ക് വര്‍ധിച്ച വിലയ്ക്ക് നല്‍കിയെന്നാണ് ആരോപണം.
കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 50 പ്രകാരമാണ് ഇഡി കേജരിവാളിന് സമന്‍സ് അയച്ചത്. ഡല്‍ഹി മദ്യനയക്കേസിലും ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ഇതുവരെ എട്ട് സമന്‍സുകളാണ് കേജരിവാള്‍ ഒഴിവാക്കിയത്. ഈ മാസം 21ന് ഒരിക്കല്‍ കൂടി ഇഡി അദ്ദേഹത്തെ വിളിപ്പിച്ചിട്ടുണ്ട്. അതിനിടെ ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ബിആര്‍എസ് നേതാവ് കെ.കവിത സുപ്രീംകോടതിയെ സമീപിച്ചു.
പത്തൊമ്പത്ത് വയസുകാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ച നിലയില്‍
Monday, March 18, 2024 1:13 PM IST
തിരുവനന്തപുരം: വര്‍ക്കല മണമ്പൂരില്‍ ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി(19) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തുടര്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ലക്ഷ്മിയും ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു മരിച്ച ലക്ഷ്മി. പതിനൊന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരുവന്നൂര്‍ കേസ്: അന്വേഷണം ഇഴയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
Monday, March 18, 2024 12:51 PM IST
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസില്‍ ഇഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ അന്വേഷണം നേരിടുന്ന അലി സാബ്രി എന്നയാള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ ഉള്‍പ്പെട്ടതോടെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഇഡി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി തനിക്ക് സ്വത്ത് തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.
കേസന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. എന്നാല്‍ കോടതിയുടെ ഇടപെടലുണ്ടാകുന്നതാണ് കേസന്വേഷണം നീട്ടുക്കൊണ്ടുപോകാന്‍ കാരണമാകുന്നതെന്ന് ഇഡി കോടതിയെ അറിയിച്ചു.
സഹകരണ രജിസ്ട്രാര്‍ക്കെതിരായി അന്വേഷണം നടന്നപ്പോള്‍ അദ്ദേഹം കോടതിയില്‍ പോയതോടെ സമന്‍സ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തെന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
ഉത്കണ്ഠപ്പെടേണ്ട; രാജേന്ദ്രനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും: എം.വി.ഗോവിന്ദന്
Monday, March 18, 2024 12:37 PM IST
ഇടുക്കി: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന് പാര്‍ട്ടിയില്‍ അംഗത്വം പുതുക്കി നല്‍കുമെന്ന് എം.വി.ഗോവിന്ദന്. അദ്ദേഹത്തെ പോലുള്ള പ്രധാനപ്പെട്ട നേതാവിനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
നേരത്തെ, നിലവിലെ ദേവികുളം എംഎല്‍എ എ.രാജയ്ക്കെതിരേ രാജേന്ദ്രന് പ്രവര്‍ത്തിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതിരുന്നു.
എന്നാല്‍ തിരിച്ചെടുക്കാനുള്ള നടപടി ഇതുവരെ കൈക്കൊള്ളാത്തതിനെതിരേ രാജേന്ദ്രന് രംഗത്തെത്തിയിരുന്നു. 1984 മുതല്‍ കാടും മലയും കടന്ന് പാര്‍ട്ടിയ്ക്കായി ആളെ കൂട്ടിയ തന്നെ 'മൈക്കില്‍ കൂടി മാത്രം പ്രസംഗിച്ച് നടന്ന ആള്' തോല്പിക്കാന് ശ്രമിക്കുമ്പോള്‍ വേദനയുണ്ട്. പാര്‍ട്ടിക്ക് മുമ്പില്‍ ആയിരംവട്ടം തോല്‍ക്കാം പക്ഷേ ഒരു വ്യക്തിയുടെ മുമ്പില്‍ തോല്ക്കാന് മനസുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
തുടര്‍ന്ന് ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചതായും രാജേന്ദ്രന് വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തി അംഗത്വ ഫോം രാജേന്ദ്രന് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് സ്വീകരിച്ചിരുന്നില്ല.
പിന്നീട് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
ഇടതു സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിനായി അദ്ദേഹം പ്രചാരണരംഗത്ത് സജീവമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തെലുങ്കാന ഗവര്‍ണര്‍ രാജിവച്ചു; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
Monday, March 18, 2024 12:22 PM IST
ഹൈദരാബാദ്: തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദർരാജന് രാജിവച്ചു. തമിഴ്നാട്ടില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് സൂചന.
ഫെബ്രുവരി ആദ്യവാരം അമിത്ഷായെ കണ്ടപ്പോള്‍ ഇവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
പുതുച്ചേരി, സൗത്ത് ചെന്നൈ, തിരുനെല്‍വേലി എന്നീ മണ്ഡലങ്ങളില്‍ ഇവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൂത്തുക്കിടിയില്‍നിന്ന് മത്സരിച്ച തമിഴിസൈ ഡിഎംകെയുടെ കനിമൊഴിയോട് വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.
2019 വരെ തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്നു തമിഴിസൈ. 2019 സെപ്റ്റംബറിലാണ് ഇവരെ തെലുങ്കാന ഗവര്‍ണറാക്കിയത്. നിലവില്‍ പുതുച്ചേരി ലഫ്. ഗവര്‍ണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്.
ഇലക്ടറല്‍ ബോണ്ടില്‍ സര്‍ക്കാരിനും എസ്ബിഐക്കും തിരിച്ചടി; എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവ്
Monday, March 18, 2024 12:10 PM IST
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സര്‍ക്കാരിനും എസ്ബിഐക്കും വീണ്ടും തിരിച്ചടി. ബോണ്ടുകളുടെ തിരിച്ചറിയല്‍ കോഡ് നല്കാന് എസ്ബിഐയോട് കോടതി ഉത്തരവിട്ടു. ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയെന്ന് കാട്ടി വ്യാഴാഴ്ചയ്ക്കുള്ളില്‍ സത്യവാംഗ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്കി.
എസ്ബിഐ കൈമാറുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നതിനിടെ എസ്ബിഐക്കെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചു. കോടതി ആവശ്യപ്പെട്ടാല്‍ മാത്രമേ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ കഴിയൂ എന്ന സമീപനം ശരിയല്ലെന്ന് കോടതി പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടില്‍ തിരിച്ചറിയല്‍ നമ്പറുകള്‍ നല്‍കാമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചു. ഒരു കാര്യവും മറച്ചുവയ്ക്കുന്നില്ലെന്നും എസ്ബിഐ കോടതില്‍ പറഞ്ഞു. വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സര്‍ക്കാരിനും ഏതെങ്കിലും തരത്തില്‍ പ്രയാസമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.
അതേസമയം തിരിച്ചറിയല്‍ കോഡ് പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേസില്‍ കക്ഷി ചേരാന്‍ വ്യവസായ സംഘടനകളും കോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ കക്ഷി ചേരാനുള്ള അപേക്ഷ നിലവില്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടുകള്‍ ആര് വാങ്ങി, ആര് സ്വീകരിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശമായിരുന്നു നേരത്തേ കോടതി എസ്ബിഐയ്ക്ക് നിര്‍ദേശം നല്‍കിയത്. വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും കമ്മീഷനോട് ഇത് പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ആരുടെയൊക്കെ ബോണ്ടുകളാണ് ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കിട്ടിയതെന്ന് സംബന്ധിച്ച വ്യക്തമായ വിവരം എസ്ബിഐ കൈമാറിയിരുന്നില്ല. ഇതിന് പിന്നാലെ ഓരോ ബോണ്ടുകളുടെയും തിരിച്ചറിയല്‍ നമ്പര്‍ നല്കാന് ഉത്തരവിടണം എന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ബിജെപിയെയും കോണ്‍ഗ്രസിനെയും പോലെയല്ല; ഞങ്ങള്‍ ജനങ്ങളുടെ ചെലവില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി: ഗോവിന്ദന്
Monday, March 18, 2024 1:28 PM IST
ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഡീന്‍ കുര്യാക്കോസ് എംപിയേക്കുറിച്ച് താന്‍ വ്യക്തിപാരമായി ഒന്നും പറയുന്നില്ല. തങ്ങള്‍ നയപരമായിട്ടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. എംപിയെ മണ്ഡലത്തില്‍ കാണാറില്ലെന്ന് ജനങ്ങളില്‍ നിന്നും മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എന്നത് ദുര്‍ബലമായ സംവിധാനമാണ്. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും എല്ലാക്കാലത്തും സജീവമായി മുന്നോട്ട് വന്നിട്ടുള്ളത് എല്‍ഡിഎഫ് ആണ്. വന്യജീവി പ്രശ്നത്തിലും ഇടപെട്ടിട്ടുള്ളത് സിപിഎം ആണ്. ഇനിയുമത് തുടരും. തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഗുണമാവുക എല്‍ഡിഎഫിനെന്നും അദ്ദേഹം അവകാശപ്പെട്ടു.
തങ്ങള്‍ ജനങ്ങളുടെ ചെലവില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ജനങ്ങളില്‍ നിന്നാണ് സംഭാവന വാങ്ങാറുള്ളത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും മുതലാളിമാരുടെ കാശ് വാങ്ങിയാണ് പണിയെടുക്കുന്നത്.
"ഇന്ത്യ' സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള റാലി മഹാരാഷ്ട്രയിലായാലും പഞ്ചാബിലായാലും ഡല്‍ഹിയിലായാലും തങ്ങള്‍ പങ്കെടുക്കും. എന്നാല്‍ "ഐക്യപ്രസ്ഥാനം' പറയുന്ന പ്രമുഖ നേതാക്കള്‍ കേരളത്തില്‍ വന്ന് മത്സരിക്കുന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും ഗോവിന്ദന് ചൂണ്ടിക്കാട്ടി.
"ഇത് ഉത്തരേന്ത്യ അല്ല കേരളമാണ്. വര്‍ഗീയ ധ്രുവീകരണങ്ങള്‍ വിലപ്പോകില്ല; ദോഷം ചെയ്യും' എന്ന സി.കെ. പത്മനാഭന്റെ വാക്കുകള്‍ ബിജെപിക്ക് തന്നെയുള്ള ഉപദേശമാണ്. എല്ലാവരും മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്നാണ് സിപിഎമ്മിന്റെ പക്ഷം. എന്നാല്‍ ബിജെപി സ്വാഭാവികമായി ആ നിലപാടല്ല സ്വീകരിക്കുന്നതെന്നും ഗോവിന്ദന് വിമര്‍ശിച്ചു.
ടൊവിനോയ്ക്കൊപ്പമുള്ള വി.എസ്.സുനിൽ കുമാറിന്റെ ചിത്രം വിവാദമായതിനെക്കുറിച്ച് തനിക്കറിയില്ല. ബിജെപിക്ക് കടന്നു ചെല്ലാന്‍ പറ്റാത്ത മേഖലയില്‍ ഉപജാപ സംഘത്തെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് കലാമണ്ഡലം ഗോപി ആശാന് വിഷയത്തില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് വെള്ളിയാഴ്ച ആയതില്‍ സമസ്തയടക്കമുള്ളവര്‍ തങ്ങളുടെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വകുപ്പ്മന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഗോവിന്ദന് വ്യക്തമാക്കി.
അത്ര നല്ലതല്ല; മൂന്നാംലോക മഹായുദ്ധത്തിന് ഒരുപടി അകലെ മാത്രം: മുന്നറിയിപ്പുമായി പുടിന്
Monday, March 18, 2024 11:06 AM IST
മോസ്കോ: റഷ്യയും നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള സംഘര്‍ഷം മൂന്നാംലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്കി വ്ലാദിമിര്‍ പുടിന്. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പാക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ മൂന്നാം ലോകമഹായുദ്ധം എന്ന സാഹചര്യം താന്‍ ആഗ്രഹിക്കുന്നില്ല. ആര്‍ക്കും ഇതില്‍ താല്‍പ്പര്യമില്ലെന്നാണ് താന്‍ കരുതുന്നത്. യുക്രെയ്നില്‍ ആണവായുധം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇതുവരെ തോന്നിയിട്ടില്ലെന്നും പുടിന് പറഞ്ഞു.
1999 മുതല്‍ പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യ ഭരിക്കുന്ന പുടിന് ഇക്കുറി 88 ശതമാനം വോട്ടുകളോടെയാണ് റിക്കാര്‍ഡ് ജയം സ്വന്തമാക്കിയത്.
തിരുവനന്തപുരത്ത് വീട് കയറി ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
Monday, March 18, 2024 11:02 AM IST
തിരുവനന്തപുരം: വെള്ളറടയില്‍ വീട് കയറി ആക്രമണം. കോവില്ലൂര്‍ അടിക്കലം സ്വദേശി ശ്യാമളയുടെ വീട്ടിലാണ് നാലംഗ സംഘം സംഘം ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ശ്യാമളയ്ക്കും ഇവരുടെ സഹോദരിയുടെ മകന് രതീഷിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബപരമായ മുന്വൈരാഗ്യങ്ങളെ തുടര്‍ന്നുള്ള ആക്രമണമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട് കയറിയുള്ള ആക്രമണത്തില്‍ ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം മുൻവൈരാഗ്യത്തിന്റെ പേരിൽ ഇരുകൂട്ടരും പരസ്പരം ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് സൂചന. കസ്റ്റഡിയിലുള്ളവര്‍ നല്കിയ പരാതിയില്‍ ശ്യാമളയ്ക്കും രഞ്ജിത്തിനുമെതിരേയും പോലീസ് കേസെടുത്തു.
പടയപ്പ വീണ്ടും ജനവാസമേഖലയില്‍; തുരത്താന്‍ ശ്രമം തുടരുന്നു
Monday, March 18, 2024 10:43 AM IST
ഇടുക്കി: കാട്ടാന പടയപ്പ വീണ്ടും ജനവാസമേഖലയില്‍. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോഴുള്ളത്. പ്രദേശവാസികള്‍ ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ജനവാസമേഖലയില്‍ ഇറങ്ങുന്നത്.
ഞായറാഴ്ച രാവിലെ മാട്ടുപ്പെട്ടിയില്‍ എത്തിയ ആന വഴിയോരക്കടകള്‍ തകര്‍ത്തിരുന്നു. ആനയെ തുരത്തിയോടിച്ചെങ്കിലും വൈകിട്ട് വീണ്ടും ഇവിടെയെത്തി രണ്ട് കടകള്‍ കൂടി തകര്‍ത്തു. പിന്നീട് ആനയെ തുരത്തിയെങ്കിലും ആന വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുകയായിരുന്നു.
കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സുരേഷ് ഗോപി
Monday, March 18, 2024 5:00 PM IST
തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപയുടെ ആരോപണത്തില്‍ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.
കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താനോ പാര്‍ട്ടിയോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
സുരേഷ് ഗോപിക്കായി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മകന് രഘുവിന്റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കലാമണ്ഡലം ഗോപിയാശാനെ കാണാന്‍ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷന്‍ കിട്ടേണ്ടേ, അതിനാല്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ഡോക്ടര്‍ തന്നെ വിളിച്ചിരുന്നെന്നുമാണ് പോസ്റ്റിൽ പറഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ രഘു പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ട് പേര് കസ്റ്റഡിയില്‍; എഎസ്യുടെയും മൊഴിയെടുത്തു
Monday, March 18, 2024 10:17 AM IST
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. യുവാവിനെ തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്ക്കെടുത്തു നല്കിയവരാണ് തൃശൂരില്‍ പിടിയിലായത്.
വാഹനം ഇവര്‍ക്ക് വാടകയ്ക്കെടുത്ത് നല്‍കിയത് പത്തനംതിട്ട എആര്‍ കാമ്പിലെ എഎസ്ഐ സുരേഷ്കുമാര്‍ ആണെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. അന്വേഷണസംഘം എഎസ്ഐയുടെ മൊഴി യെടുത്തിരുന്നു.
വാടകയ്ക്ക് വാഹനം എടുത്ത് നല്‍കിയത് ഒഴിച്ചാൽ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നാണ് എഎസ്ഐയുടെ മൊഴി. സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിലെ പകപോക്കലാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന.
ഞായറാഴ്ച രാവിലെയാണ് ആലുവയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കടത്തിക്കൊണ്ടുപോയ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് സാക്ഷിയായ ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് യുവാക്കളുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
അറിഞ്ഞില്ല, പിന്‍വലിച്ചു; ടൊവിനോയുമൊത്തുള്ള ചിത്രത്തില്‍ വിശദീകരണവുമായി സുനില്‍ കുമാര്‍
Monday, March 18, 2024 5:05 PM IST
തൃശൂര്‍: നടന് ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാര്‍.
ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷന് ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം പൂങ്കുന്നത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ഫോട്ടോ പങ്കുവച്ചപ്പോള്‍ ടൊവിനോ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സമൂഹ മാധ്യമങ്ങളില്‍ സുനില്‍ കുമാര്‍ കുറിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരേ ടൊവിനോ പ്രതികരിച്ചിരുന്നു. താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ അംബാസഡര്‍ ആണ്. തന്റെ ചിത്രമൊ തന്നോടൊപ്പമുള്ള ചിത്രമൊ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണ്.
ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തെരഞ്ഞെടുപ്പ് ആശംസിക്കുന്നു-എന്നായിരുന്നു ടൊവിനോ സമൂഹമാധ്യമത്തിൽ കുറിച്ചത്.
ചാവക്കാട് തീപിടിത്തം; നിരവധി വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു
Monday, March 18, 2024 1:42 PM IST
തൃശൂര്‍: ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജംഗ്ഷന് സമീപത്തെ കുന്നംകുളം റോഡിലെ കെട്ടിടത്തില്‍ അഗ്നിബാധ. തുടര്‍ന്ന് മൂന്ന് കച്ചവടസ്ഥാപനങ്ങള്‍ കത്തിനശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയും ഫാന്‍സി ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തം. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്ഫോര്‍മറിലെ കേബിളുകള്‍ കത്തിനശിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
അഗ്നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളെത്തി നാലോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പേരാമ്പ്ര കൊലപാതകം; അറസ്റ്റിലായ മുജീബ് റഹ്മാൻ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതി
Monday, March 18, 2024 11:55 AM IST
കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുജീബ് റഹ്മാൻ ബലാത്സംഗ കേസിലെ ഒന്നാം പ്രതി. 2020 സെപ്റ്റംബറിലാണ് കോഴിക്കോട് മുത്തേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം കവര്‍ച്ച നടത്തിയത്.
മോഷ്ടിച്ച ഓട്ടോയില്‍ എത്തിയ പ്രതി വയോധികയെ വാഹനത്തില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വയോധികയുടെ കൈയിലുണ്ടായിരുന്ന പണവുമായി ഇയാള്‍ കടന്നുകളഞ്ഞു.
എന്നാൽ റിമാന്‍ഡിലിരിക്കെ ഇയാള്‍ കോവിഡ് സെന്ററില്‍നിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് മുക്കം പോലീസ് ഭാര്യവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ രീതിയാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.
ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി.
തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് ഇയാള്‍ കൊല നടത്തിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.
സുരേഷ് ഗോപിക്കെതിരായ ഫേസ്ബുക്ക് കുറിപ്പ്; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന്
Monday, March 18, 2024 11:54 AM IST
തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കുവേണ്ടി വിഐപികള്‍ സ്വാധീനിച്ചെന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപ. ഞായറാഴ്ച താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമാണ് വിശദീകരണം. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ഞായറാഴ്ച ഗുരുകൃപ ഫേസ്ബുക്കില്‍ പങ്കുവച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ട്. ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണം. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്.
പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് തനിക്ക് മനസിലായത്. എല്ലാവര്ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല, നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
സുരേഷ് ഗോപി തന്റെ അച്ഛനായ കലാമണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കാന്‍ വരേണ്ടതില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കലാമണ്ഡലം ഗോപിയാശാനെ കാണാന്‍ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷന്‍ കിട്ടേണ്ടേ, അതിനാല്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബ ഡോക്ടര്‍ തന്നെ വിളിച്ചിരുന്നെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.
മസാല ബോണ്ട്: ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Monday, March 18, 2024 8:39 AM IST
കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം പരിശോധിക്കുന്ന ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മുന്‍ ധനകാര്യമന്ത്രിയും പത്തനംതിട്ട ലോക്സഭാ എൽഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡോ. ടി.എം. തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുക.
പുതിയ സമന്‍സ് അയച്ചതില്‍ ഇഡി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. പുതിയ നോട്ടീസ് അയച്ചതില്‍ വിശദീകരണം നല്കാന് കഴിഞ്ഞദിവസം ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. കിഫ്ബി നല്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ സമന്‍സ് എന്നായിരുന്നു ഇഡിയുടെ പ്രാഥമിക വിശദീകരണം.
ഈ മാസം 13ന് ഹാജരാകണമെന്ന് കാട്ടിയായിരുന്നു ഇഡി തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്‍കിയത്. എന്നാല്‍ ആറാം തവണയും അദ്ദേഹം ഇഡിക്ക് മുന്നില്‍ എത്തിയിരുന്നില്ല. ഇഡിക്കെതിരേ അദ്ദേഹം നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഹാജരാകാതിരുന്നതെന്നാണ് സൂചന.
മയക്കുവെടി വയ്ക്കാനായില്ല, കടുവ രക്ഷപ്പെട്ടു; നിരോധനാജ്ഞ തുടരുന്നു
Monday, March 18, 2024 9:44 AM IST
കണ്ണൂര്‍: അടയ്ക്കാത്തോട് മേഖലയില്‍ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. ഞായറാഴ്ച പകൽ മുഴുവൻ പ്രദേശത്തെ റബർ തോട്ടത്തിലെ ചതുപ്പിൽ കിടന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം.
ഇതനുസരിച്ച് കാസർഗോഡുനിന്നു വെടിവയ്ക്കാൻ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. കടുവ രക്ഷപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധമറിയിച്ചു.
കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. ഒരാഴ്ചയായി ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രായമേറിയ കടുവയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് സൂചന. ഇതാകാം കാട് കയറാതെ കടുവ നാട്ടില്‍ തന്നെ തുടരുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി; നിരവധി യാത്രക്കാർക്ക് പരിക്ക്
Monday, March 18, 2024 10:08 AM IST
ജയ്പുർ: രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം.
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി.
അപകട സമയം ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാർ പറഞ്ഞു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി), അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ സ്ഥലത്തുണ്ട്.
രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സവർക്കറുടെ പേര് ദുരൂപയോഗം ചെയ്യുന്നു: രഞ്ജിത് സവർക്കർ
Monday, March 18, 2024 7:29 AM IST
മുംബൈ: രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സവർക്കറുടെ പേര് ദുരൂപയോഗം ചെയ്യുകയാണെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ.
ഇത് കോൺഗ്രസിന്റെ പഴയ ശീലമാണ്. സവർക്കറെ അപമാനിച്ചതിന് രാഹുൽ ഗാന്ധിയെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 2019 ൽ ഉദ്ധവ് താക്കറെ പറഞ്ഞത് ഞാൻ ഓർക്കുന്നു.
അദ്ദേഹവും ഇന്ത്യൻ ബ്ലോക്കിലെ മറ്റ് നേതാക്കളും എന്റെ മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ തുടരുകയാണ്. എന്നിരുന്നാലും, ഈ പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയിൽ ഇതിനകം കണ്ടുകഴിഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള എതിർപ്പ് വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
സവർക്കർക്കെതിരെ അനാദരവും നിന്ദ്യവുമായ പരാമർശങ്ങൾ രാഹുൽ തുടരുന്നുണ്ടെങ്കിലും, 2019 ൽ രാഹുലിനെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ ഇപ്പോൾ അദ്ദേഹത്തോടൊപ്പം നിൽക്കുകയാണെന്നും രഞ്ജിത് കുറ്റപ്പെടുത്തി.
ദേശീയ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ അദ്ദേഹത്തിനെതിരെ ഇത്തരം പരാമർശങ്ങൾ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് നടത്തുന്നത്. സവർക്കറെ രാഷ്ട്രീയത്തിനായി അപമാനിക്കുന്നത് തെറ്റാണ്, ജനങ്ങൾ മറുപടി നൽകുമെന്നും രഞ്ജിത് പറഞ്ഞു.
ഇസ്രയേൽ-ഹമാസ് സംഘർഷം; ഗാസയിൽ 13,000ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടു
Monday, March 18, 2024 9:44 AM IST
ഗാസ സിറ്റി: ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ 13,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുണിസെഫ്. നിരവധി കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അവർക്ക് കരയാൻ പോലും ശക്തിയില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അവർ എവിടെയാണെന്ന് പോലും അറിയില്ല. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാം. ലോകത്തിലെ മറ്റേതൊരു സംഘട്ടനത്തിലും കുട്ടികൾക്കിടയിൽ ഇത്രയും മരണനിരക്ക് കണ്ടിട്ടില്ലെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
കടുത്ത പോഷകാഹാരക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികളുടെ വാർഡുകളിൽ ഞാൻ ഉണ്ടായിരുന്നു. വാർഡ് മുഴുവൻ തികച്ചും നിശബ്ദമാണ്. കാരണം കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും കരയാൻ പോലും ശക്തിയില്ല.-കാതറിൻ റസൽ പറഞ്ഞു.
സഹായത്തിനായി ഗസയിലേക്ക് ട്രക്കുകൾ എത്തിക്കുന്നത് വളരെ വലിയ വെല്ലുവിളിയാണെന്നും റസൽ പറഞ്ഞു. വടക്കൻ ഗാസയിൽ രണ്ട് വയസിന് താഴെയുള്ള മൂന്ന് കുട്ടികളിൽ ഒരാൾ പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നുണ്ടെന്ന് പലസ്തീൻ എൻക്ലേവിൽ പ്രവർത്തിക്കുന്ന പ്രധാന യുഎൻ ഏജൻസി ശനിയാഴ്ച പറഞ്ഞു.
കോൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Monday, March 18, 2024 4:29 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി. കോൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിലെ ഹസാരി മൊല്ല ബഗാനിൽ അഞ്ച് നില കെട്ടിടമാണ് തകർന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പ്രതികരണവുമായി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ വിദ്യാർഥികളെ ആക്രമിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
Monday, March 18, 2024 4:20 AM IST
അഹമ്മദാബാദ്: ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദേശ വിദ്യാർഥികളെ ആക്രമിച്ച കേസിൽ രണ്ട് പ്രതികളെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹിതേഷ് മേവാഡ, ഭാരത് പട്ടേ എന്നിവരാണ് പിടിയിലായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) തരുൺ ദുഗൽ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 25 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടാൻ ഒമ്പത് അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഡിസിപി അറിയിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണത്തിനായി അറസ്റ്റിലായവരെ ഗുജറാത്ത് യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിൽ നിസ്കരിച്ച വിദേശ വിദ്യാർഥികൾക്കു നേരേ ആൾക്കൂട്ട ആക്രമണമുണ്ടായത്. എ ബ്ലോക്ക് ഹോസ്റ്റലിൽ ശനിയാഴ്ച രാത്രി 10.50നായിരുന്നു സംഭവം.
പരിക്കേറ്റ അഞ്ചു വിദ്യാർഥികൾ ചികിത്സയിലാണ്. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോ വിദ്യാർഥിക്കും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള രണ്ടു വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്.
നോന്പാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു നിസ്കരിക്കാനായി ഹോസ്റ്റലിൽ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. മോസ്കിൽ പോയി നിസ്കരിക്കാൻ ആക്രോശിച്ചുകൊണ്ടാണ് ഒരുസംഘം ആക്രമണം അഴിച്ചുവിട്ടത്. കല്ലെറിയുന്നതും സർവകലാശാലയിലെ ഒരു ജീവനക്കാരെ മർദിക്കുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാൻ, തജിക്കിസ്ഥാൻ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള മുന്നൂറോളം വിദ്യാർഥികളാണ് സർവകലാശാലയിലുള്ളത്. ഇവരിൽ 75 പേർ അതിക്രമം നടന്ന ഹോസ്റ്റലിലെ എ ബ്ലോക്കിലാണുള്ളത്.
ഷാജഹാൻ ഷെയ്ഖിന്റെ സഹോദരൻ ഉൾപ്പടെ മൂന്നുപേരെ സിബിഐ കസ്റ്റഡിയിൽ വിട്ടു
Monday, March 18, 2024 4:09 AM IST
കോൽക്കത്ത: സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ സഹോദരൻ ഷെയ്ഖ് ആലംഗീറിനേയും മറ്റ് രണ്ട് പേരെയും അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
അലംഗീർ, സിറാജുൽ മൊല്ല, മഫിജുൽ മൊല്ല എന്നിവരെ ബസിർഹത്ത് സബ് ഡിവിഷൻ കോടതിയാണ് സിബിഐ കസ്റ്റഡിയിൽ വിട്ടത്. സന്ദേശ്ഖാലി ആക്രമണവുമായി ബന്ധപ്പെട്ട് മാരത്തൺ ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്ചയാണ് അലംഗീറിനെയും മറ്റ് രണ്ട് പേരെയും സിബിഐ അറസ്റ്റ് ചെയ്തത്.
ഇവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിന്റെ ഭാഗമായിരുന്നുവെന്നും ഷാജഹാൻ ഷെയ്ഖുമായി ബന്ധമുള്ള സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്താൻ പോയപ്പോൾ അന്വേഷണ സംഘത്തെ ആക്രമിക്കാൻ ജനക്കൂട്ടത്തെ ഇവർ പ്രേരിപ്പിച്ചതായും സിബിഐ സംശയിക്കുന്നു.
അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിബിഐയിലെ ഉദ്യോഗസ്ഥർ ഞായറാഴ്ച ഏഴ് പേർക്ക് സമൻസ് അയച്ചതായി റിപ്പോർട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിന് വിജയം
Monday, March 18, 2024 4:05 AM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിന് വിജയം. 1999 മുതൽ പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യ ഭരിക്കുന്ന പുടിൻ ഇക്കുറി 88 ശതമാനം വോട്ടുകളോടെയാണ് റിക്കാർഡ് ജയം സ്വന്തമാക്കിയത്.
കമ്യൂണിസ്റ്റ് നേതാവ് നിക്കോളായ് കരിത്തോനോവ്, തീവ്രദേശീയ പാർട്ടിയായ എൽഡിപിആറിന്റെ ലിയോനിഡ് സ്ലട്ട്സ്കി, ലിബറൽ നിലപാടുകളുള്ള ന്യൂ പീപ്പിൾസ് പാർട്ടിയുടെ വ്ലാഡിസ്ലാവ് ഡാവൻകോവ് എന്നിവരായിരുന്നു എതിരാളികൾ.
പുടിന്റെ നിശിത വിമർശകനായിരുന്ന അലക്സി നവൽനി കഴിഞ്ഞ മാസം സൈബീരിയൻ ജയിലിൽ ദുരൂഹമായി മരിച്ചിരുന്നു. നവൽനിയുടെ അനുയായികൾ ആഹ്വാനം ചെയ്ത പ്രകാരം ഇന്നലെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായിരുന്നു.
പുടിനെ എതിർക്കുന്നവർ റഷ്യയിലുണ്ടെന്നു ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രതിഷേധം വിജയകരമായിരുന്നുവെന്ന് നവൽനിയുടെ അനുയായികൾ പറഞ്ഞു.
ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത 14.70 ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി
Monday, March 18, 2024 2:34 AM IST
ചെന്നൈ: ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത 14.70 ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രത്യേക സ്ക്വാഡ് പിടികൂടി. ഗൂഡല്ലൂര്‍ കോഴിപ്പാലത്ത് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
കേരളത്തില്‍നിന്നും കര്ണാടകത്തിലേയ്ക്ക് പോയ ലോറികളില്‍നിന്നാണ് പണം കണ്ടെടുത്തത്. ഞായറാഴ്ച രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത തുക പിടിച്ചത്.
ലോറികളും അതിലുണ്ടായിരുന്ന നാലു പേരെയും പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴി അനധികൃതമായി ഇത്തരത്തില്‍ പണമൊഴുക്കുണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന.
ഗാസ അഭയാർഥി ക്യാമ്പിൽ ആക്രമണം; 36 പേർ കൊല്ലപ്പെട്ടു
Monday, March 18, 2024 2:18 AM IST
ഗാസ: സെൻട്രൽ ഗാസയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
24 മണിക്കൂറിനിടെ 63 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 31,553 പേരാണ് ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 73,546 പേർക്ക് പരിക്കേറ്റു.
അതിനിടെ വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ സൈന്യം റെയ്ഡ് തുടരുകയാണ്.
കണ്ണൂർ വിമാനത്താവളത്തിൽ 2.2 കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ
Monday, March 18, 2024 2:03 AM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നു 2.2 കിലോ സ്വർണമാണ് പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഡിഐആർഐ കണ്ണൂർ യൂണിറ്റിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കംസ്റ്റസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.
ഹൈക്കോടതി അഭിഭാഷകന്റേത് വ്യാജ എൽഎൽബി; നടപടിയെടുത്ത് ബാർ കൗൺസിൽ
Sunday, March 17, 2024 11:22 PM IST
കൊച്ചി: വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത ആൾക്കെതിരെ നടപടി. കേരളാ ഹൈക്കോടതി അഭിഭാഷകൻ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജിനെതിരെയാണ് ബാർ കൗൺസിൽ നടപടി.
ഇയാളുടെ എൻറോൾമെന്റ് ബാർ കൗൺസിൽ റദ്ദാക്കി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനും ബാർ കൗൺസിൽ തീരുമാനിച്ചു. 2013 ലാണ് ഇയാൾ വ്യാജ രേഖ നൽകി എൻറോൾ ചെയ്തത്. ബിഹാറിലെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.
മാറാനെല്ലൂർ സ്വദേശി സച്ചിൻ ഇയാൾക്കെതിരെ ബാർ കൗൺസിലിലും പോലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബിരുദം നേടിയിട്ടില്ലെന്ന് സർവകലാശാല വ്യക്തമാക്കുകയായിരുന്നു.
ഇതോടെയാണ് എൻറോൾമെന്റ് ബാർ കൗൺസിൽ റദ്ദാക്കിയത്. മനു ജി രാജിനെതിരെ നേരത്തെ സെൻട്രൽ പോലീസും കേസ് എടുത്തിരുന്നു.