ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം; മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടറെ പിരിച്ചുവിട്ടു
വയനാട്: ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി. മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്ക്കാലിക ഡോക്ടറെ പിരിച്ചുവിട്ടു.
കുഞ്ഞിന് ചികിത്സ നല്കുന്നതില് മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിക്ക് ആദ്യം ചികിത്സ നല്കിയ വെള്ളമുണ്ട ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ ഭാഗത്തും അനാസ്ഥയുണ്ടായെന്നാണ് വിലയിരുത്തല്‍. ഇവിടുത്തെ രണ്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
കഴിഞ്ഞ മാര്‍ച്ച് 22നാണ് വെള്ളമുണ്ട കാരാട്ടുകുന്ന് ആദിവാസികോളനിയിലെ ബിനിഷ്-ലീല ദമ്പതികളുടെ ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചത്. ന്യുമോണിയയും വിളര്‍ച്ചയുമായിരുന്നു മരണ കാരണം.
മരിക്കുന്നതിന് ഒരു ദിവസം മുന്‍പ് കടുത്ത ചുമയും കഫക്കെട്ടും അനുഭവപ്പെട്ട കുഞ്ഞിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് നിസാരവത്കരിച്ച ഡോക്ടര്‍ വേണ്ട ചികിത്സ നല്‍കാതെ മടക്കി അയച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
"ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണം': ഷാഫിക്കെതിരേ പോസ്റ്ററുകൾ
പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരേ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. ഷാഫിയുടെ ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലുള്ളത്. ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസിനെയും പോസ്റ്ററിൽ വിമർശിക്കുന്നു.
അതേസമയം, പോസ്റ്ററുകൾ ആരാണ് തയാറാക്കിയതെന്ന് വ്യക്തമല്ല. ഷാഫി ഫാൻസ് പാലക്കാട്ടെ കോൺഗ്രസിനെ ബാധിച്ച കാൻസറാണെന്നും മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചെന്നും വിമർശിക്കുന്നു. ജില്ലാ പ്രസിഡന്റ് പണപ്പിരിവ് നടത്തി സാമ്പത്തിക നേട്ടം കൊയ്തതായും വിമർശനമുണ്ട്.
കഴിഞ്ഞ ദിവസം, പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി സ്വീകരിച്ചിരുന്നു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ടു മണ്ഡലം കമ്മറ്റികൾ പിരിച്ചുവിടുകയാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് നഗരത്തിൽ നേതൃത്വത്തിനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കില്പ്പെട്ടയാള് ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട്: പിരായിരി കല്ലേക്കാട് ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയതിനെതുടര്ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്മണ്യന്(63) ആണ് മരിച്ചത്. തിരക്കില്‍ പെട്ട് 15 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 10നാണ് സംഭവം. എഴുന്നള്ളത്തിന് ക്ഷേത്രത്തിലെത്തിച്ച പുത്തൂര്‍ ഗണേശന് എന്ന ആന വിരണ്ടോടുകയായിരുന്നു. ആനപുറത്തുണ്ടായിരുന്നവര് മുന്നിലുണ്ടായിരുന്ന മരത്തില്‍ തൂങ്ങിയാണ് രക്ഷപെട്ടത്.
ഉടനെ ആനയെ തളച്ചതുകൊണ്ട് വലിയ അപകടം ഒഴിവായി.
"മുനീറിന് പോക്കറ്റ് മണി നൽകിയതും പൊതുഖജനാവിൽ നിന്ന്, ചൊറിച്ചിലുള്ളവർ സഹിക്കണം'
കോഴിക്കോട്: ലോകായുക്ത കേസിന് ആധാരമായ ദുരിതാശ്വാസ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. രാഷ്ട്രീയം നോക്കിയല്ല സഹായ വിതരണം നടത്തിയതെന്നും ഇനിയും അത് തുടരുമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
യുഡിഎഫ് ഭരണകാലത്ത് സുനാമി ഫണ്ടില്‍ നിന്ന് പുഴ പോലുമില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് വാരിക്കോരി കൊടുത്തു. എം.കെ.മുനീറിന് പഠനത്തിനും പോക്കറ്റ് മണിയായും പൊതുഖജനാവില്‍ നിന്നാണ് പണം എടുത്ത് കൊടുത്തത്.
അന്നൊന്നുമില്ലാത്ത 'ചൊറിച്ചിൽ' രാമചന്ദ്രന് നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതങ്ങ് സഹിച്ചേര് എന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. യുഡിഎഫും എൽഡിഎഫും ബിജെപിയും നോക്കിയല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കുന്നത്.
ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എംഎൽഎയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു "പുഴ" പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു?
തെരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാർക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടിൽ നിന്നെടുത്തിട്ടല്ല. ജനങ്ങളിൽ നിന്ന് ശേഖരിച്ച സുനാമി ഫണ്ടിൽ നിന്നാണെന്നോർക്കണം.
സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ മരണത്തെ തുടർന്ന് മകൻ എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെ യുഡിഎഫ് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ല. എല്ലാം ഏത് സർക്കാരിന്റെ കാലത്താണെങ്കിലും പൊതുഖജനാവിൽ നിന്നാണ് അനുവദിച്ചത്. ഭാവിയിലും അങ്ങനെത്തന്നെയാകും.
അന്നൊന്നുമില്ലാത്ത "ചൊറിച്ചിൽ"രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേര്. ഞങ്ങൾക്ക് വേറെ പണിയുണ്ട്.
''പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല"
കൊച്ചിയില്‍ വാതകചോര്‍ച്ച; നഗരത്തിൽ രൂക്ഷഗന്ധം പരന്നു
കൊച്ചി: കൊച്ചിയില്‍ രാസവാതകചോര്ച്ച. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇടപ്പള്ളി, കളമശേരി, കാക്കനാട് ഭാഗങ്ങളില്‍ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പരന്നു.
ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളില്‍ ചോര്‍ച്ച വന്നതായി കണ്ടെത്തി. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസിന്റെ പൈപ്പ്ലൈനിലാണ് ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. അപകടകരമായ വാതകമല്ല ചോര്‍ന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ മനസിലാക്കാനായി ഒരു ഗന്ധം ചേര്‍ക്കാറുണ്ട്. അതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറാണിതെന്ന് കമ്പനി അറിയിച്ചു. പ്രശ്നം പരിഹരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം പലര്‍ക്കും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായി.
വില കത്തിക്കയറും! നികുതി നിര്‍ദേശങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധന നിർദേശങ്ങൾ ഇന്നുമുതല്‍ നിലവിൽ വരുന്നതോടെ ജനങ്ങളുടെ നടുവൊടിയും. സർവ മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുന്ന പെട്രോൾ, ഡീസൽ വിലയിൽ ലീറ്ററിന് രണ്ടു രൂപ വീതം വർധിപ്പിക്കുന്ന തീരുമാനമാണ് ഇതിൽ പ്രധാനം.
കെട്ടിട നികുതിയിലെ വർധനയും അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയും ഉയരുന്നതോടെ ജനങ്ങൾക്കുള്ള ഭാരം വർധിക്കും. കെട്ടിട നികുതി സമയത്ത് അടയ്ക്കാത്തവർക്കുള്ള പിഴ ഇരട്ടിയാക്കി ഉയർത്തി.
ഇന്നുമുതല്‍ പുതുതായി വാങ്ങുന്ന മോട്ടോർ സൈക്കിളുകൾക്കും കാറുകൾക്കും വില ഉയരും. മദ്യത്തിന് 40 രൂപ വരെ വില ഉയരും. ഏതാനും നാളുകൾക്കു മുൻപ് വൈദ്യുതി ചാർജും വെള്ളക്കരവും ഉയർത്തി കുടുംബ ബജറ്റ് താളം തെറ്റിച്ചതിനു പിന്നാലെയാണു കൂടുതൽ അധിക നികുതി ജനങ്ങൾക്കു മേൽ അടിച്ചേൽപിക്കുന്ന നടപടികൾ ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുന്നത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം ഉയരും
സംസ്ഥാന സർക്കാർ സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടുരൂപ വീതം ഉയരുന്നത്. കേന്ദ്ര സർക്കാർ പലപ്പോഴായി പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതിനു പിന്നാലെയാണ് ഇതിനെ വാക്കാൽ എതിർത്തിരുന്ന ഇടതുപക്ഷ സർക്കാരും ഇന്ധന സെസ് എന്ന പേരിൽ വർധന പ്രഖ്യാപിച്ചത്.
പെട്രോൾ, ഡീസൽ വില വർധനയിലൂടെ 750 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ വിൽപന അനുസരിച്ച് 1200- 1400 കോടി രൂപ വരെ അധികമായി ലഭിക്കുമെന്നാണു കരുതുന്നത്.
ഭൂമികൈമാറ്റത്തിനു ചെലവേറും
ഭൂമി കൈമാറ്റത്തിനു വീണ്ടും ചെലവേറും. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ഉയരുന്നത്. ഇതിന് ആനുപാതികമായി മുദ്രപത്ര വിലയും രജിസ്ട്രേഷൻ ഫീസും ഉയരും. 10 ലക്ഷം രൂപയുടെ ഭൂമി കൈമാറ്റം നടക്കുന്പോൾ ശനിയാഴ്ച മുതൽ കുറഞ്ഞത് 20,000 രൂപയെങ്കിലും അധികമായി സർക്കാരിലേക്കു നൽകണം. 2010 മുതൽ കണക്കാക്കിയാൽ ഭൂമിയുടെ ന്യായവിലയിൽ 264 ശതമാനത്തിന്റെ വർധനയാണ് ഇതുവരെയുള്ളത്.
കെട്ടിട നികുതിയിൽ അഞ്ചു ശതമാനം വർധന
കെട്ടിട നികുതിയിൽ അഞ്ച് ശതമാനം വർധനയാണ് നിലവിൽ വരിക. അടുത്ത അഞ്ച് വർഷം കൊണ്ട് 25 ശതമാനം വർധന നടപ്പാക്കുകയാണു ലക്ഷ്യം. ഇതോടൊപ്പം അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാർഹിക- ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവയും വർധിപ്പിക്കും.
നിർമാണ സാമഗ്രികളായ പാറയും മണലും ഖനനം ചെയ്യുന്നതിനുള്ള റോയൽറ്റിയും സീനിയറേജും ഉയരുന്നതോടെ ഇന്നുമുതൽ കെട്ടിട നിർമാണ ചെലവുയരുന്നതും സാധാരണക്കാർക്ക് അധിക ഭാരമാകും.
മദ്യത്തിന് 40 രൂപ വരെ ഉയരും
500 രൂപ മുതലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപയും ഉയരും. സാമൂഹിക സുരക്ഷാ സെസ് എന്ന പേരിലാണ് മദ്യത്തിന്റെ വില ഉയർത്തുന്നത്. ഏതാനും മാസം മുൻപ് മദ്യത്തിന് നാലു ശതമാനം അധിക നികുതി ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോഴത്തെ വർധന.
കാറിനും സ്കൂട്ടറിനും രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി
പുതിയ കാറും സ്കൂട്ടറും വാങ്ങുന്നതിനുള്ള തുകയും ഉയരും. മോട്ടോർ വാഹന നികുതിയിൽ രണ്ടു ശതമാനം വരെ വർധനയാണു ശനിയാഴ്ച മുതൽ നിലവിൽ വരുന്നത്.
അഞ്ചു ലക്ഷം വരെയുള്ള കാറുകൾക്ക് 10 ശതമാനവും അഞ്ചിനും പത്തു ലക്ഷത്തിനും ഇടയിൽ വിലയുള്ള കാറുകൾക്ക് 13 ശതമാനവും നികുതി ഇനത്തിൽ നൽകണം. രണ്ടു ലക്ഷം രൂപ വരെ വിലവരുന്ന മോട്ടോർ സൈക്കിളുകളുടെ നികുതിയിലും രണ്ടു ശതമാനം നിരക്ക് ഉയരും. ഇതു കൂടാതെ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സമയത്ത് ഈടാക്കുന്ന സെസും വർധിക്കും.
വാണിജ്യ-വ്യവസായം: വൈദ്യുതി നിരക്ക് വർധിക്കും
വാണിജ്യ- വ്യവസായ യൂണിറ്റുകൾക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ചു ശതമാനമായി ഉയരുന്നതോടെ ഈ മേഖലയിലെ വൈദ്യുതി നിരക്കിലും വർധന വരും. ഇതുവഴി 200 കോടിയുടെ അധിക വരുമാനമാണു പ്രതീക്ഷിക്കുന്നത്. ഗാർഹിക ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് നേരത്തേ ഉയർത്തിയിരുന്നു. കൂടാതെ മറ്റൊരു നിരക്കു വർധന ശിപാർശ കെഎസ്ഇബി സമർപ്പിച്ചതു വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്.
അടച്ചിട്ട വീടുകൾക്ക് അധിക നികുതിയില്ല
അടച്ചിട്ട വീടുകൾക്കും ഒന്നിലേറെയുള്ള വീടുകൾക്കും അധിക നികുതി ഈടാക്കുമെന്ന പ്രഖ്യാപനം ഇന്നുമുതൽ നടപ്പാവില്ലെന്ന ആശ്വാസമാണുള്ളത്.
ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതു പിന്നീട് ഒഴിവാക്കിയിരുന്നു. മാനനഷ്ടം, സിവിൽ നിയമലംഘന കേസുകൾക്കു കോടതിയിൽ കെട്ടിവയ്ക്കേണ്ട തുകയുമായി ബന്ധപ്പെട്ട വർധനയും ഒഴിവാക്കിയിരുന്നു.
ജീവനക്കാരുടെ എതിര്‍പ്പ്; സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്ട്രോള് സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്നാണ് നടപടി.
പഞ്ച് ചെയ്ത് ഓഫീസില്‍ കയറുന്ന ജീവനക്കാര്‍ സ്വന്തം ഇരിപ്പിടം വിട്ട് കറങ്ങി നടക്കുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതോടെ സെക്രട്ടറിയേറ്റിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും, ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി ആക്സസ് കണ്ട്രോള് സിസ്റ്റം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാര്‍ഡ് ഉപയോഗിച്ചാല്‍ മാത്രമേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ.
എല്ലാ സംഘടനകളുടെയും കടുത്ത എതിര്‍പ്പ് മറികടന്ന് ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനും, അത് കഴിഞ്ഞ് ആക്സസ് കണ്ട്രോള് ബയോ മെട്രിക്കുമായി ബന്ധിപ്പിക്കാനും പൊതുഭരണ സെക്രട്ടറി ഈ മാസം 18ന് ഉത്തരവിറക്കി. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പുതിയ പരിഷ്കാരം നടപ്പാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ജീവനക്കാര്‍ എതിര്‍പ്പ് ശക്തമാക്കിയതിനെതുടര്‍ന്ന് ഉത്തരവ് ഭേദഗതി ചെയ്തു.ബയോ മെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ആദ്യ ഉത്തരവിലെ പരാമര്‍ശം നീക്കി. രണ്ട് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍ തീരുമാനമെന്നാണ് ഭേദഗതി.
കോഴിക്കോട്ട് തുണിക്കടയില്‍ വന്‍ തീപിടിത്തം
കോഴിക്കോട്: ആനിഹാള്‍ റോഡിലുള്ള ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീപിടിത്തം. രാവിലെ ആറിനാണ് തീപിടിത്തമുണ്ടായത്.
നാലാം നിലയില്‍ അഗ്നിബാധ കണ്ട ജീവനക്കാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടയുടെ സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആദ്യം മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി.
തീ നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ പിന്നീട് കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. സിലിണ്ടറിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 2034 രൂപ 50 പൈസ ആയി.
എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
കാമുകിയെ കൊന്ന കേസ്: ഓസ്കാർ പിസ്റ്റോറിയസിന് പരോളില്ല
ജൊഹാനസ്ബർഗ്: കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കൻ പാരാലിമ്പിക്സ് താരം ഓസ്കർ പിസ്റ്റോറിയസിന്റെ പരോൾ അപേക്ഷ കോടതി തള്ളി. പരോൾ അനുവദിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തടങ്കൽ കാലയളവ് പിസ്റ്റോറിയസ് പൂർത്തിയാക്കിയിട്ടില്ലെന്ന് കറക്ഷണൽ സർവീസസ് വകുപ്പ് അറിയിച്ചു.
കാമുകി റീവ സ്റ്റീൻകാമ്പിനെ വധിച്ച കേസിൽ 2013 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. നീണ്ട വിചാരണക്കൊടുവിൽ 2017ൽ പിസ്റ്റോറിയസിന്റെ ശിക്ഷാ കാലാവധി കോടതി 13 വർഷത്തേക്കു നീട്ടിയിരുന്നു. പിസ്റ്റോറിയസിനെ തടവിലാക്കിയ തലസ്ഥാനത്തിന്റെ അടുത്തുള്ള ഒരു തിരുത്തൽ കേന്ദ്രത്തിലാണ് വെള്ളിയാഴ്ച പരോൾ ഹിയറിംഗ് നടന്നത്.
കൃത്രിമക്കാൽ ഉപയോഗിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത പിസ്റ്റോറിയസ് പാരാലിമ്പിക്സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം; സംസ്ഥാനതല ഉദ്ഘാടനം ഇന്നു കൊച്ചിയിൽ
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷംസംസ്ഥാനതല ഉദ്ഘാടനം ഇന്നു കൊച്ചി മറൈന്‍ഡ്രൈവ് മൈതാനിയില്‍ നടക്കും. വൈകുന്നേരം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന ‘എന്റെ കേരളം 2023’ മെഗാ പ്രദര്‍ശന വിപണന-കലാമേളകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മേള എട്ടുവരെ നീളും.
ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ.കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എംഎല്‍എമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.ബി. ഗണേഷ്കുമാര്, കെ.പി. മോഹനന്, കോവൂര്‍ കുഞ്ഞുമോന് എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാനത്ത് ഇന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഇന്നു മുതൽ പരിശോധന കർശനമാക്കും.
ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ആവശ്യപ്രകാരം നിരവധി തവണ ഹെൽത്ത് കാർഡെടുക്കാൻ സർക്കാർ സാവകാശം നൽകിയിരുന്നു.
കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുനഃപരിശോധിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുനഃപരിശോധിക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ഡ്രൈവിംഗ് ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്ക് എതിരായ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
സർവകലാശാല ബിരുദവും കുറഞ്ഞത് 600 കുവൈറ്റ് ദിനാർ ശമ്പളവും ഇല്ലാത്ത എല്ലാ പ്രവാസികളുടെയും ലൈസൻസ് പിൻവലിക്കാൻ ഉന്നത അധികാരികൾ കർശന നിർദേശം നൽകിയതായി പ്രാദേശിക മാധ്യമമായ അൽ ജരിദ റിപ്പോർട്ട് ചെയ്തു.
മൂന്ന് ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകള്‍ പരിശോധന പൂര്‍ത്തിയാകുന്നതോടെ പിന്‍വലിക്കുമെന്നാണ് സൂചനകള്‍.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഭിക്ഷാടനം; നാല് പേർ അറസ്റ്റിൽ
റിയാദ്: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ നാല് പ്രവാസികള്‍ സൗദിയില്‍ അറസ്റ്റിലായി. ഈജിപ്ത്, ജോര്‍ദാന്‍, പാക്കിസ്ഥാൻ സ്വദേശികളെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റംസാനില്‍ യാചകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. വിവിധ സുരക്ഷാവകുപ്പുകളുടെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തി വരുന്നത്.
ക്രിമിനൽ തട്ടിപ്പുകൾ ഉപഭോക്തൃഫോറങ്ങൾ പരിശോധിക്കേണ്ട: സുപ്രീംകോടതി
ന്യൂഡൽഹി: ക്രിമിനൽ വഞ്ചന, തട്ടിപ്പ് കുറ്റങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ ഉപഭോക്തൃ ഫോറങ്ങൾ പരിശോധിക്കേണ്ടെന്ന് സുപ്രീംകോടതി.
ദേശീയ ഉപഭോക്തൃ ഫോറത്തിന്റെ ഒരു വിധി റദ്ദാക്കിക്കൊണ്ടാണ് കഴിഞ്ഞദിവസം ജസ്റ്റീസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപഭോക്തൃ ഫോറത്തിന്റെ വിധിക്കെതിരേ യൂണിയൻ ബാങ്ക് ചെയർമാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. തെറ്റായ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്.
ഫാക്ടിലെ വിരമിക്കല്‍ പ്രായം: രണ്ടു മാസത്തിനകം തീരുമാനം വേണമെന്നു കോടതി
കൊച്ചി: ഫാക്ടിലെ വിരമിക്കല്‍ പ്രായം 58 വയസില്‍നിന്നു 60 ആക്കണമെന്ന ഫാക്ട് ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശയില്‍ കേന്ദ്രസര്‍ക്കാരും കേന്ദ്ര രാസവള മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശം.
നിലവില്‍ പെന്ഷന് പ്രായമെത്തിയവര്‍ക്കു കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ സര്‍വീസില്‍ തുടരാമെന്നും ഇപ്പോള്‍ വാങ്ങുന്ന ശമ്പളം ലഭിക്കുമെന്നും ജസ്റ്റീസ് എന്‍. നഗരേഷിന്റെ ബെഞ്ച് വ്യക്തമാക്കി. പെന്‍ഷന്‍പ്രായം കൂട്ടേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇവര്‍ക്ക് അധിക പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതെ സര്‍വീസില്‍ നിന്നു പിരിയേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.
2021 ഓഗസ്റ്റ് 12 ലെ ഫാക്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗം പെന്ഷന് പ്രായം 60 വയസായി ഉയര്‍ത്താന്‍ തീരുമാനിച്ചു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ചു ഫാക്ട് എംപ്ലോയീസ് ഓര്ഗനൈസേഷന് (ബിഎംഎസ്) ഭാരവാഹികളായ പി.കെ. സത്യന്, സി.ആര്. നന്ദകുമാര്‍, ടി.ജെ. ഗണേശന് എന്നിവര്‍ നൽകിയ ഹര്‍ജിയാണു സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിലെ അക്രമം: സിപിഎം ഏരിയ സെക്രട്ടറിക്ക് നാലുവര്‍ഷം തടവ്
കാസര്‍ഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലുണ്ടായ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ഏരിയാ സെക്രട്ടറിക്ക് നാലു വര്‍ഷവും മറ്റു പ്രതികള്‍ക്കു രണ്ടുവര്‍ഷം വീതവും തടവുശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈറിനെയാണു കാസര്‍ഗോഡ് സബ്കോടതി നാലുവര്‍ഷം തടവിന് ശിക്ഷിച്ചത്.
കേസിലെ മറ്റു പ്രതികളായ സിദ്ദിഖ്, കബീര്‍, അബ്ബാസ്, ജാഫര്‍, ഷിജു, സി.എം. നിസാമുദ്ദീന്‍, മുഹമ്മദ് ഫര്ഹാന് എന്നിവരെ രണ്ടു വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ മൊത്തം എട്ടു പ്രതികളുണ്ടായിരുന്നു. ഒരാള്‍ മരിച്ചതിനാല്‍ ഏഴുപേര്‍ക്കാണു ശിക്ഷ വിധിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം. മുസ്ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖ് വിജയിച്ചതിനെതുടര്‍ന്ന് കുമ്പള ടൗണില്‍ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതിനിടെ ലീഗ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.
അക്രമത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരുടെ പരാതിയിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തത്.
കോവിഡ്: ഡൽഹി സുസജ്ജമെന്നു കേജരിവാൾ
ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കോവിഡിനെ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി 7986 കിടക്കകളും മതിയായ ഓക്സിജൻ സിലിണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡിന്റെ എക്സ് ബിബി 1.16 വകഭേദമാണു ഇപ്പോൾ പടരുന്നതെന്നും വൈറസിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും കേജരിവാൾ ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ വ്യാഴാഴ്ച 295 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികൾക്കായി ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ ആശുപത്രികൾ സന്ദർശിക്കുന്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക്; മൂന്നു മാസം കൂടി സാവകാശം
കൊച്ചി: സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതിന് മൂന്നുമാസം കൂടി സമയം അനുവദിച്ചു ഹൈക്കോടതി ഉത്തരവായി. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സിൽവർ മര്‍ച്ചന്റ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ സാഹചര്യത്തിലാണു പഴയ സ്വര്ണത്തിലുള്പ്പെടെ എച്ച്യുഐഡി പതിപ്പിക്കുന്നതിനു കോടതി സമയം അനുവദിച്ചത്.
തല താഴ്ന്നു; ഗുജറാത്തിന് ജയതുടക്കം
അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിലെ ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന് വിജയതുടക്കം. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് നിലവിലെ ചാന്പ്യൻമാരുടെ വിജയ തേരോട്ടം. സ്കോർ: ചെന്നൈ 178-7 (20), ഗുജറാത്ത് 182-5 (19.2).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി വെടിക്കെട്ട് പ്രകടനമാണ് ഋതുരാജ് ഗെയ്വാദ് കാഴ്ചവച്ചത്. 50 പന്തിൽ ഒൻപത് സിക്സും നാല് ഫോറും ഉൾപ്പെടെ 92 റണ്‍സാണ് ഗെയ്ക്വാദ് അടിച്ചെടുത്തത്. മോയിൻ അലി 23 റണ്‍സും നേടി. റായിഡു 12 റണ്‍സും ശിവം ദുബെ 19 റണ്‍സുമെടുത്തു. ധോണി പുറത്താകാതെ 14 റണ്‍സ് നേടി.
ഗുജറാത്തിനായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി ഓപ്പറണറുമാർ മികച്ച തുടക്കമാണ് കുറിച്ചത്. ഓപ്പണറുമാരായ വൃദ്ധിമാൻ സാഹ 25 റണ്‍സും ശുഭ്മാൻ ഗിൽ 36 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടെ 63 റണ്‍സുമെടുത്തു. സായി സുദർശൻ 22 റണ്‍സും വിജയ് ശങ്കർ 27 റണ്‍സും നേടി. അവസാന പന്തുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയ (15). റാഷിദ് ഖാൻ (10) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. ചെന്നൈയ്ക്കായി രാജ് വർധൻ ഹംഗർഗേക്കർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഇംപാക്റ്റ് പ്ലെയറായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തുഷാര്‍ ദേശ്പാണ്ഡെ ഇന്ന് കളത്തിലിറങ്ങി. ഗുജറാത്തിനായി കെയ്ന്‍ വില്യംസണു പകരം സായ് സുദര്‍ശനും ഇംപാക്റ്റ് പ്ലെയറായി കളത്തിലെത്തി. ഫീല്‍ഡിംഗിനിടെ വില്യംസണു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു സായി കളത്തിലെത്തിയത്.
കലി കാര്യമായി.., കൊമ്പന്മാർക്ക് നാല് കോടി രൂപ പിഴ; "പരസ്യമായി മാപ്പ് പറയണം'
മുബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിക്കെതിരായ എലിമിനേറ്റർ പോരാട്ടത്തിനിടെ മൈതാനം വിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത ശിക്ഷയുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്). നാല് കോടി രൂപ പിഴയും പരിശീലകൻ ഇവാൻ വുക്കമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കുമാണ് എഐഎഫ്എഫ് വിധിച്ചത്.
സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പിഴത്തുക ആറ് കോടി രൂപയായി ഉയരുമെന്നും എഐഎഫ്എഫ് അറിയിച്ചു. വുക്കമനോവിച്ച് അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.
വുക്കമനോവിച്ച് ലീഗിലെ ഏത് ടീമിനൊപ്പം പ്രവർത്തിച്ചാലും വിലക്ക് അനുഭവിക്കണമെന്ന് വ്യക്തമാക്കിയ അധികൃതർ, ബ്ലാസ്റ്റേഴ്സ് ഒരാഴ്ചയ്ക്കുള്ളിൽ പിഴത്തുക ഒടുക്കി മാപ്പ് പറയണമെന്നുമാണ് നിർദേശിച്ചു. ശിക്ഷാവിധിക്കെതിരെ ടീമിന് അപ്പീൽ നൽകാനുള്ള അവസരമുണ്ട്.
ആർഎസ്എസിനെ കൗരവരോട് ഉപമിച്ചു; രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്
ന്യൂഡൽഹി: ആർഎസ്എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവരെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്. ആര്‍എസ്എസ് അനുഭാവിയായ കമൽ ഭണ്ഡോരിയയാണ് ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ജനുവരിയിൽ ഭാരത് ജോഡോ യാത്രയുടെ ഹരിയാന പര്യടനത്തിനിടെ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. ജോഡോ യാത്രയെ പാണ്ഡവ കാലഘട്ടത്തിലെ ഐക്യത്തോട് ഉപമിച്ച് നടത്തിയ പരാമർശത്തിനൊപ്പമാണ് രാഹുൽ ആർഎസ്എസിനെ കൗരവർ എന്ന് സംബോധന ചെയ്തത്.
21-ാം നൂറ്റാണ്ടിലെ കൗരവർ കാക്കി ട്രൗസർ ധരിക്കുന്നതായും കൈയിൽ ലാത്തി പിടിച്ച് ശാഖയിൽ പോവുകയും ചെയ്യുന്നതായും രാഹുൽ പ്രസ്താവിച്ചിരുന്നു.
ഇന്ത്യയിലെ ശതകോടീശ്വരന്മാർ കൗരവർക്കൊപ്പം നിൽക്കുന്നു. പാണ്ഡവരോടൊപ്പം എല്ലാ മതത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു; ഭാരത് ജോഡോ യാത്ര പോലെ. പാണ്ഡവർ അനീതിക്കെതിരെ നിലകൊണ്ടിരുന്നു.
നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, കാർഷിക നിയമങ്ങൾ എന്നിവ ഈ നാട്ടിലെ തപസ്വികളിൽ നിന്ന് മോഷ്ടിക്കാനുള്ള മാർഗമാണെന്ന് അവർക്ക്(ബിജെപിക്ക്) അറിയാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തീരുമാനങ്ങളിൽ ഒപ്പുവച്ചുവെന്നും രാഹുൽ പറഞ്ഞു.
രാഹുലിനെതിരായ ഹർജി ഏപ്രിൽ 12ന് പരിഗണിച്ചേക്കുമെന്നാണ് സൂചന. നേരത്തെ മോദി സമുദായത്തിനെതിരെ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിഹാറിലും രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
യുപിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു
ലക്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ച് ഒരു കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു.
കോട്വാലി നഗറിലെ നയാഗോൺ മേഖലയിലുള്ള ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന അഭിഷേക്(20), റയീസ്(40), ആഹദ്(5), വിനോദ് എന്നിവരാണ് മരിച്ചത്.
പാടശേഖരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ നിന്ന് ഉഗ്രശബ്ദത്തോട് കൂടിയുള്ള പൊട്ടിത്തെറി ഉയരുന്നത് കേട്ടാണ് പോലീസ് സ്ഥലത്തെത്തിയത്. വിശദമായ പരിശോധനയിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സ്ഥലത്ത് നിന്ന് എൽപിജി സിലിണ്ടറുകൾ കണ്ടെത്തിയതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
റഷ്യൻ, ബലാറുസിയൻ താരങ്ങൾക്കുള്ള വിലക്ക് നീക്കി വിംബിൾഡൺ
ലണ്ടൻ: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ, ബലാറുസിയൻ താരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി വിംബിൾഡൺ. ഇതോടെ ദാനിയേൽ മെദ്വദേവ്, ആന്ദ്രെ റുബ്ലേവ്, ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ അരിയാന സബലെൻക എന്നിവർക്ക് വിംബിൾഡണിൽ പോരാടാനാകുമെന്ന് ഉറപ്പായി.
ഇരു രാജ്യങ്ങളുടെ മത്സരാർഥികളെ കളിക്കളത്തിൽ എത്താൻ അനുവദിക്കുമെങ്കിലും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്നത് തുടരുമെന്ന് തീരുമാനം പ്രഖ്യാപിക്കവേ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്(എഇഎൽടിസി) ചെയർമാൻ ഇയാൻ ഹെവിറ്റ് അറിയിച്ചു.
മാതൃരാജ്യങ്ങളുടെ പേര് ഉപയോഗിക്കാതെ നിഷ്പക്ഷ മത്സരാർഥികളായി ആകും റഷ്യൻ, ബലാറൂസിയൻ താരങ്ങൾ പോരാട്ടത്തിനിറങ്ങുക.
റഷ്യ, ബലാറുസ് എന്നീ രാജ്യങ്ങളുടെ തലവന്മാരെയും യുദ്ധനയങ്ങളെയും പിന്തുണയ്ക്കാതിരിക്കുക, ഈ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായമോ സ്പോൺസർഷിപ്പോ സ്വീകരിക്കാതിരിക്കുക എന്നീ നിബന്ധനകളും താരങ്ങൾക്ക് മുമ്പിൽ എഇഎൽടിസി വച്ചിട്ടുണ്ട്.
ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻശ്രമം: നാലു പേർ അറസ്റ്റിൽ
മുണ്ടക്കയം: ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. പുഞ്ചവയൽ കല്ലക്കുന്നേൽ സുന്ദരൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് (27), പുഞ്ചവയൽ പാക്കാനം ഭാഗത്ത് ദയാഭവനിൽ പ്രണവ് സി. വിജയാനന്ദ് (28), പുഞ്ചവയൽ കൊച്ചുമമ്പലത്ത് സുരേഷ് ഗോപി (48), പുഞ്ചവയൽ നൂലുവേലിൽ എൻ.ജെ. അജ്മൽ (28) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം രാത്രി 10ന് പുഞ്ചവയൽ ഭാഗത്ത് വച്ച് ഓട്ടോറിക്ഷയുമായി എത്തിയ ആളെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും മർദ്ദിക്കുകയും കരിങ്കല്ല് ഉപയോഗിച്ച് മുഖത്തിന് ഇടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ജി 20 ഷെർപ്പ സമ്മേളന അതിഥികളെ സന്ദർശിച്ച് ഗവർണറും മുഖ്യമന്ത്രിയും
കോട്ടയം: ജി 20 ഷെർപ്പ സമ്മേളനത്തിലെ അതിഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും. രാത്രി എട്ടരയോടെ സമ്മേളന പ്രതിനിധികൾ താമസിക്കുന്ന കുമരകം സൂരി റിസോർട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയുടെ ഷെർപ്പ പ്രതിനിധി അമിതാഭ് കാന്ത് അടക്കമുള്ള ജി20 ഷെർപ്പ സമ്മേളന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഗവർണർക്കും കേന്ദ്രമന്ത്രി വി. മുരളീധരനുമൊപ്പം അതിഥികൾക്കായി ഒരുക്കിയ കലാപരിപാടികളും കണ്ടശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
കളരിപ്പയറ്റും വള്ളംകളിയും മോഹിനിയാട്ടവും അണിചേർന്ന കലാരൂപങ്ങളിലൂടെ വടക്കൻപാട്ടിന്റെ മനോഹരമായ അവതരണവും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും കലാസന്ധ്യക്ക് മിഴിവേകി.
ബ്ലേഡ് റണ്ണറിന്റെ കാര്യത്തിൽ "കണക്കുതെറ്റി' ദക്ഷിണാഫ്രിക്ക
പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കൻ അത്ലറ്റിക്സ് താരം ഓസ്കർ പിസ്റ്റോറിയസിന് ശിക്ഷായിളവ് നൽകാനുള്ള തീരുമാനം കണക്കുക്കൂട്ടലിലെ പാളിച്ച മൂലം മാറ്റിവച്ചു.
പിസ്റ്റോറിയസ് ശിക്ഷാകാലാവധിയുടെ പകുതി പൂർത്തിയാക്കിയെന്ന് കണക്കാക്കിയാണ് ദക്ഷിണാഫ്രിക്കൻ അധികൃതർ പരോളിനായുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ ഇനിയും ഒന്നര വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ മാത്രമാകും താരത്തിന് പരോളിന് അപേക്ഷിക്കാനാവുക.
2013-ലാണ് ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്ന പിസ്റ്റോറിയസ് കാമുകിയും മോഡലുമായ റീവ സ്റ്റീൻകാംപിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ശുചിമുറിക്കുള്ളിലായിരുന്ന സ്റ്റീൻകാംപിനെ പൂട്ടിയിട്ടിരുന്ന കതകിലൂടെ നാല് തവണ വെടിയുതിർത്താണ് പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്.
താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ശുചിമുറിക്കുള്ളിൽ കാമുകിയെ ആക്രമിക്കാനായി ആരോ എത്തിയെന്ന തെറ്റിധാരണ മൂലമാണ് വെടിയുതിർത്തെന്നുമാണ് താരം വാദിച്ചത്. ഈ വാദം അവഗണിച്ച കോടതി, ഗാർഹിക പീഡനത്തെത്തുടർന്നുള്ള നരഹത്യക്കുറ്റം ചുമത്തി 13 വർഷത്തെ തടവുശിക്ഷയാണ് പിസ്റ്റോറിയസിന് വിധിച്ചത്.
ദക്ഷിണാഫ്രിക്കൻ നിയമപ്രകാരം ഒരു തടവുപുള്ളിക്ക് നൽകിയ ശിക്ഷയുടെ ഉദ്ദേശ്യലക്ഷ്യം നിറവേറ്റപ്പെട്ടുവെന്ന് പരോൾ ബോർഡിന് ബോധ്യമായാൽ ശിക്ഷായിളവ് അനുവദിക്കാവുന്നതാണ്. ഇത്തരത്തിൽ ഇളവ് ലഭിച്ചിരുന്നെങ്കിൽ പിസ്റ്റോറിയസിന് ജയിൽമോചിതനാകാമായിരുന്നു.
ഉത്സവ സീസണിൽ അമിതനിരക്ക് ഈടാക്കുന്ന ബസുകൾക്കെതിരെ നടപടി
തിരുവനന്തപുരം: ഉത്സവ സീസണിൽ യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഈസ്റ്റർ, വിഷു, റംസാൻ എന്നിവ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്നത്.
നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കും. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നിന് പ്രത്യേക യോഗം ചേരും.
കോൺട്രാക്ട് കാരിയേജ് വാഹനങ്ങളിൽ സ്പീഡ് ഗവർണറിലും ജിപിഎസിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം വേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദേശം നൽകി.
അവധിക്കാലവും ഉത്സവ സീസനും പ്രമാണിച്ച് കൂടുതൽ ബസ് സർവീസ് നടത്തുവാൻ കെഎസ്ആർടിസിക്ക് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഹെൽത്ത് കാർഡ് നിർബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യർത്ഥന മാനിച്ച് നിരവധി തവണ ഹെൽത്ത് കാർഡെടുക്കാൻ സാവകാശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഏപ്രിൽ ഒന്ന് മുതൽ കർശനമായ പരിശോധന തുടരുന്നതാണ്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
പാക്കിസ്ഥാനിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ തിരക്കിൽപ്പെട്ട് 11 പേർ മരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ റംസാൻ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഭക്ഷ്യവിതരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേർ മരിച്ചു. എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
നഗരപ്രാന്തത്തിലെ ഒരു ഫാക്ടറിയുടെ ഉടമ പോലീസിനെ അറിയിക്കാതെ നടത്തിയ ഭക്ഷ്യവിതരണ പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. ഭക്ഷ്യക്ഷാമം മൂലം രാജ്യത്ത് കടുത്ത പ്രതിസന്ധി അനുഭവപ്പെടുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
തിരക്കിനെത്തുടർന്ന് ഫാക്ടറിക്ക് സമീപത്തുണ്ടായിരുന്ന ഓടയിലേക്ക് വീണാണ് നിരവധി പേർ മരിച്ചത്. ഓടയ്ക്ക് സമീപത്തുള്ള മതിൽക്കെട്ട് ഇടിഞ്ഞുവീണത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാനിലെ സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ തിരക്കിൽപ്പെട്ട് 21 പേരാണ് മരിച്ചത്.
ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണം; ഇലക്ഷൻ കമ്മീഷനെ സമീപിച്ച് കെ. സുധാകരന്
തിരുവനന്തപുരം: ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടാണ് സുധാകരന് കത്തയച്ചത്.
ദേവികുളത്തെ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എ. രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നാണ് കത്തിലൂടെ സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
ഔറംഗാബാദ് രാമനവമി സംഘർഷം; ഒരാൾ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നടന്ന രാമനമവി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഷെയ്ഖ് മുനീറുദീൻ(51) ആണ് മരിച്ചത്.
സംഘർഷത്തിൽ പ്രതികളായ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് നടത്തിയ ആക്രമത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. 10 പോലീസുകാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു.
ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. സംസ്ഥാന റിസർവ് പോലീസിന്റെ അഞ്ച് കമ്പനികളെ പ്രദേശം സുരക്ഷിതമാക്കാൻ നിയോഗിച്ചിട്ടുണ്ട്.
മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് തെരയേണ്ടെന്ന് കോടതി; കേജരിവാളിന് പിഴ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ തേടാനായി കേന്ദ്ര വിവരാവകാശ കമ്മീഷൻ(സിഐസി) നൽകിയ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. സിഐസിയുടെ ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാല നൽകിയ ഹർജിയിലാണ് ഈ തീരുമാനം.
പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നൽകിയ വിവരാവകാശ അപേക്ഷ പരിഗണിച്ചാണ് സർവകലാശാലയ്ക്ക് സിഐസി തെരച്ചിൽ ഉത്തരവ് നൽകിയത്.
ഇതിനെതിരെ സർവകലാശാല നൽകിയ ഹർജിക്കൊടുവിൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട കേജരിവാളിന് കോടതി 25,000 രൂപ പിഴ വിധിച്ചു. നാല് ആഴ്ചയ്ക്കുള്ളിൽ ഗുജറാത്ത് ലീഗൽ സർവീസ് അതോറിറ്റി മുമ്പാകെ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്.
തങ്ങൾക്ക് തെരച്ചിൽ ഉത്തരവ് നൽകുന്നതിനുള്ള അധികാരം സിഐസിക്ക് ഇല്ലെന്നും ഇത്തരമൊരു നീക്കം നടത്തുന്നതിന് മുമ്പായി വേണ്ട രീതിയിൽ ആശയവിനിമയം നടത്തിയില്ലെന്നും ആരോപിച്ചാണ് ഗുജറാത്ത് സർവകലാശാല ഹൈകോടതിയെ സമീപിച്ചത്.
1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും 1983-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നാണ് മോദി വെളിപ്പെടുത്തിയിട്ടുള്ളത്.
വിരമിക്കുന്നതിന് തൊട്ടുമുമ്പ് സിസ തോമസിന് കുറ്റാരോപണ മെമ്മോ നൽകി സർക്കാർ
തിരുവനന്തപുരം: അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല(കെടിയു) വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്ത ഡോ. സിസ തോമസിനെതിരെ കുറ്റാരോപണ മെമ്മോയുമായി സർക്കാർ. ജോലിയിൽ നിന്ന് വിരമിക്കാനായി ഒരു മണിക്കൂർ മാത്രം ശേഷിക്കെയാണ് ഡോ. സിസ തോമസിനെത്തേടി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മെമ്മോ എത്തിയത്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് മെമ്മോ നൽകിയത്. നേരത്തെ, മുൻകൂർ അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിൽ ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറിക്ക് മുൻപിൽ ഹാജരാകാൻ ഡോ. സിസയ്ക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു.
സർവീസിൽ നിന്നു വിരമിക്കുന്ന ദിവസമായതിനാൽ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഈ സാഹചര്യത്തിൽ ഹാജരാകാൻ കഴിയില്ലെന്നും ഡോ. സിസ അറിയിച്ചിരുന്നു.
സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഡോ. സിസയെ തൽസ്ഥാനത്തേക്ക് നിയമിച്ചത്.
രാജശ്രീക്ക് പകരം താൽക്കാലിക വിസിയായി നിയമിക്കാനായി സർക്കാർ സമർപ്പിച്ച ലിസ്റ്റ് തള്ളിയ ഗവർണർ, ഡോ. സിസാ തോമസിന് ചുമതല കൈമാറുകയായിരുന്നു.
"ഗോവിന്ദന്റെ ദൂതനാണ് വിജയ് പിള്ളയെന്ന് പറഞ്ഞിട്ടില്ല'; മാനനഷ്ടക്കേസിൽ മറുപടിയുമായി സ്വപ്ന
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ദൂതനാണ് വിജയ് പിള്ളയെന്ന താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വിജയ് അവകാശപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ്. തനിക്കെതിരെ ഗോവിന്ദൻ നൽകിയ കേസിൽ മാപ്പു പറയില്ലെന്നും ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ലെന്നും സ്വപ്ന വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ദൂതനെ അയച്ചുവെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടി നൽകവേയാണ് സ്വപ്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണെന്നും ഫേസ്ബുക്ക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ടെന്നും സ്വപ്ന അറിയിച്ചു.
വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്. ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല; വിജയ് പിള്ള വഴി ഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള അറിയിച്ചിരുന്നു.
വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ 10 ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയൽ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും സ്വപ്ന വ്യക്തമാക്കി.
കെടിയു വിസി ആയി സജി ഗോപിനാഥിനെ നിയമിച്ച് ഗവർണർ
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ(കെടിയു) വൈസ് ചാന്‍സലര്‍ ആയി ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ അധിക ചുമതല നല്‍കിയാണ് സജി ഗോപിനാഥിനെ നിയമിക്കുന്നത്.
സര്‍ക്കാര്‍ നല്കിയ പാനലില്‍ നിന്നാണ് ഡോ. സജി ഗോപിനാഥിനെ ഗവർണർ തെരഞ്ഞെടുത്തത്. ഡോ. സജി ഗോപിനാഥ് ശനിയാഴ്ച ചുമതലയേറ്റെടുക്കും.
സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് ഇതേ കാരണം ചൂണ്ടിക്കാട്ടി ഡോ. സജി ഗോപിനാഥ് ഉൾപ്പെടെയുള്ള വൈസ് ചാൻസലർമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്ഭവനിൽ ഹിയറിംഗും നടത്തിയിരുന്നു.
രാജശ്രീക്ക് പകരം താൽക്കാലിക വിസിയായി നിയമിക്കാനായി സർക്കാർ സമർപ്പിച്ച മൂന്നംഗ പാനലിലെ ഒന്നാമത്തെ പേരുകാരനായിരുന്നു ഡോ. സജി ഗോപിനാഥ്. എന്നാൽ അന്ന് സർക്കാർ നല്കിയ ലിസ്റ്റ് തള്ളിയ ഗവർണർ, ഡോ. സിസാ തോമസിന് ചുമതല കൈമാറുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായായിരുന്നു അന്നത്തെ നീക്കം.
ഗവർണറും സർക്കാരും തമ്മിൽ വീണ്ടും സൗഹൃദത്തിലായതോടെ ഡോ. സജി ഗോപിനാഥിനെ തന്നെ വിസിയായി നിയമിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.
കെ.കെ.രമയ്ക്ക് എതിരായ ആക്രമണവും വധഭീഷണിയും ആസൂത്രിതം: ആര്‍എംപിഐ
കോഴിക്കോട്: നിയമസഭയിലെ പ്രതിഷേധത്തിനിടെ കെ.കെ.രമ എംഎല്‍എയുടെ നേർക്ക് നടന്ന വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ആക്രമണവും അതിനെത്തുടർന്ന് സിപിഎം നേതൃത്വം നടത്തിയ വ്യാജ പ്രചാരണവും വധഭീഷണിയും ആസൂത്രിതമെന്ന് ആര്‍എംപിഐ.
പരിശീലനം ലഭിച്ച വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് ആന്തരികമായി ക്ഷതമേല്പിക്കുന്ന വിധത്തിലായിരുന്നു നിയമസഭയിലെ ആക്രമണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു. പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ തയാറാകാത്തത് ഉന്നത ഗൂഡാലോചനയുടെ ഭാഗമാണ്. വാച്ച് ആന്‍ഡ് വാര്‍ഡിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതേക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ സച്ചിന്‍ദേവ് എം.എല്എക്കെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയാറാകുന്നില്ല. കേസെടുക്കുന്നില്ലെങ്കില്‍ സച്ചിന്‍ദേവിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മദ്യനയക്കേസ്: സിസോദിയയ്ക്ക് ജാമ്യമില്ല
ന്യൂഡൽഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. സിസോദിയയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന സിബിഐ അപേക്ഷ കണക്കിലെടുത്ത് റോസ് അവന്യു കോടതിയാണ് ഈ തീരുമാനം എടുത്തത്.
ഫെബ്രുവരി 27-നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ ആസ്ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.
ഡൽഹിയിൽ 2021 ൽ നടപ്പാക്കിയ പുതിയ മദ്യനയമാണ് എക്സൈസ്, ധന, വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സിസോദിയയുടെ അറസ്റ്റിൽ കലാശിച്ചത്. പുതിയ മദ്യനയം അനുകൂലമാക്കുന്നതിന് "സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന അബ്കാരി ലോബി നൂറുകോടി രൂപയോളം രൂപ ചെലവഴിച്ചുവെന്നാണ് സിബിഐയുടെ ആരോപണം. ഇതിൽ ആറുശതമാനം ഇടനിലക്കാർവഴി ഉദ്യോഗസ്ഥ-ഭരണതലത്തിൽ എത്തിക്കാനായിരുന്നു നീക്കമെന്നും സിബിഐ പറയുന്നു.
ബസുകളിൽ കാമറ: സമയപരിധി ജൂൺ 30 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
നിലവാരമുള്ള കാമറകളുടെ ദൗർലഭ്യവും കൂടുതല്‍ കാമറകള്‍ ആവശ്യമായി വന്നപ്പോൾ കമ്പനികൾ അമിതവില ഈടാക്കി നടത്തിയ ചൂഷണവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം. മാത്രമല്ല, കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതും സമയപരിധി കൂട്ടാൻ കാരണമായി.
സ്റ്റേജ് കാരിയേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺടാക്ട് കാരിയേജുകൾക്കും കാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കാനാണ് ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. മാർച്ച് 31 വരെയായിരുന്നു ഇതിനായി നൽകിയിരുന്ന സമയപരിധി.
സൂര്യഗായത്രി വധം: പ്രതിക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം പിഴയും
തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന് നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി സൂര്യഗായത്രിയെ വീടിനുള്ളിൽ കടന്ന് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് കേസിൽ വിധി പറഞ്ഞത്.
പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രതിക്ക് മേൽ ചുമത്തിയിരുന്ന കുറ്റങ്ങളെല്ലാം തെളിഞ്ഞുവെന്നും പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്നും കോടതി നിരീക്ഷിച്ചു.
2021 ഓഗസ്റ്റ് 30-നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് മകളെ പ്രതി ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്. 33 തവണ പ്രതി പെൺകുട്ടിയുടെ ശരീരത്തിൽ കുത്തിയെന്നാണ് പിന്നീട് കണ്ടെത്തിയത്.
അമ്മ വത്സലയ്ക്കും അച്ഛന് ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്ന് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീടിനു മുന്നിലിരുന്ന ഭിന്നശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരുന്നു.
നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. കൊലപാതകം, കൊലപാതകശ്രമം, ഭവന കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.
സൂര്യഗായത്രിയുടെ മാതാവ് വത്സല, പിതാവ് ശിവദാസൻ എന്നിവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ. കേസിൽ ഇതുവരെ ജാമ്യം ലഭിക്കാതിരുന്ന പ്രതി അറസ്റ്റിലായ നാൾ മുതൽ ജയിലിലാണ്.
ഇടുക്കിയിൽ അഞ്ചംഗ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു; ദമ്പതികൾ മരിച്ചു
ഇടുക്കി: ഇടുക്കിയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. കഞ്ഞിക്കുഴി പുന്നയാർ ചൂടൻസിറ്റിയിലാണ് സംഭവം.
ദമ്പതികളായ ബിജു, ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ 11, എട്ട്, രണ്ട് വയസുള്ള മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവർ അപകടനില തരണം ചെയ്തു. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
മോദിയുടെ വിദ്യാഭ്യാസ വിവരങ്ങൾ നൽകണമെന്ന നിർദേശം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദേശം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.
കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016ൽ ഗുജറാത്ത് സർവകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ കെജ്രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.
ഗുജറാത്ത് സർവകലാശാലയാണ് നരേന്ദ്ര മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകനായ അരവിന്ദ് കേജരിവാളിന് കൈമാറാൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. ശ്രീധർ ആചാര്യലു ആണ് ഗുജറാത്ത് സർവകലാശാലയ്ക്ക് നിർദേശം നൽകിയത്.
പഞ്ചാബ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് വധഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മകള്‍ക്ക് അമേരിക്കയില്‍വച്ച് ഖലിസ്ഥാന്‍ വാദികളുടെ വധഭീഷണിയുണ്ടായെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍.
ട്വിറ്ററിലാണ് സ്വാതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭഗവന്ത് മാന്റെ മകള്‍ക്ക് വധഭീഷണി ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടു. ഇത് അങ്ങയറ്റത്തെ ഭീരുത്വമാണ്. പെണ്‍കുട്ടിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് അഭ്യര്‍ഥിക്കുന്നതായും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
അഭിഭാഷകയായ ഹര്‍മീത് ബ്രാര്‍ ആണ് ഭഗവന്ത് മാന്റെ മകള്‍ സീരത് കൗറിന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത്. കുട്ടികളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഖാലിസ്ഥാൻ ലഭിക്കുമോ അത്തരക്കാര്‍ സിഖ് മതത്തിന് കളങ്കമാണെന്നും അഭിഭാഷക ഫേസ്ബുക്കില്‍ കുറിച്ചു.
വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനും കൂട്ടാളികള്‍ക്കും നേരെയുള്ള പഞ്ചാബ് സർക്കാരിന്റെ നടപടികളുടെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്നാണ് സൂചന.
ബംഗളൂരുവിൽ ഓടുന്ന കാറിൽ കൗമാരക്കാരിക്ക് പീഡനം; പ്രതികൾ പിടിയിൽ
ബംഗുളൂരു: ബംഗളൂരുവിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്നകാറിൽ നാല് മണിക്കൂറോളം പീഡീപ്പിച്ചു. കോറമംഗലയിൽ നിന്നാണ് 19കാരിയെ ഒരു സംഘമാളുകൾ കാറിൽ തട്ടിക്കൊണ്ടുപോയത്.
മാർച്ച് 25നാണ് ഏറെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചയ്തു. 22നും 26നും ഇടയിൽ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവർ ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണ്.
കോറമംഗലയിലെ നാഷണൽ ഗെയിംസ് വില്ലേജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പെൺകുട്ടി. സംഭവദിവസം ആൺസുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്നതിനിടെ പ്രതികളിലൊരാൾ ഇവർ പുകവലിക്കുന്നത് ചോദ്യം ചെയ്തു.
പിന്നീട് ഇയാൾ ഇവിടെ നിന്ന് പോയി. കുറച്ച് സമയത്തിന് ശേഷം ആൺസുഹൃത്ത് വീട്ടിലേക്ക് പോയി. ഈ സമയം, സുഹൃത്തുക്കളുമായെത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. കൂടാതെ ബലംപ്രയോഗിച്ച് പെൺകുട്ടിയെ കാറിൽ കയറ്റി ഹൊസൂർ റോഡിലേക്കും നൈസ് റോഡിലേക്കും കൊണ്ടുപോയി.
ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പുലർച്ചെ 3.30ഓടെ ഇജിപുരയിലേക്കുള്ള റോഡിൽ പെൺകുട്ടിയെ ഇറക്കിവിട്ടു. പെൺകുട്ടി അമ്മയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. തുടർന്ന് നാലുപേർക്കെതിരെ കോറമംഗല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ച് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ എല്ലാവരെയും പോലീസ് പിടികൂടിയിരുന്നു.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അവാർഡുകൾ വാങ്ങുന്നതിൽ നിയന്ത്രണം; ഉത്തരവിറക്കി
തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ അവാര്‍ഡുകള്‍ വാങ്ങുന്നതിലെ ചട്ടം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷകൾ നൽകി അവാര്‍ഡുകള്‍ വാങ്ങുന്നുവെന്നും ഇത് ഗുരുതര ചട്ടലംഘനമാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
പൊതുഭരണ വകുപ്പ് വഴി മാത്രം അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി. ചട്ടം കര്‍ശനമാക്കി ഉത്തരവിറക്കിയിട്ടുണ്ട്.
സ്വർണാഭരണങ്ങളിൽ എച്ച്യുഐഡി ഹാൾമാർക്ക്: സമയം നീട്ടി ഹൈക്കോടതി
കൊച്ചി: സ്വർണാഭരണങ്ങളിൽ എച്ച്യുഐഡി ഹാൾമാർക്ക് പതിപ്പിക്കാനുള്ള സമയം മൂന്ന് മാസം കൂടി നീട്ടി നൽകി ഹൈക്കോടതി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ഉൾപ്പടെയായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഏപ്രിൽ ഒന്ന് മുതൽ എച്ച്യുഐഡി ഹാൾമാർക്ക് പതിപ്പിച്ചുള്ള ആഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്നായിരുന്നു സർക്കാർ ഉത്തരവ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 22 വര്‍ഷം തടവ് ശിക്ഷ
പാലക്കാട്: കല്ലടിക്കോട് 15കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 22 വര്‍ഷം തടവ് ശിക്ഷ. പട്ടാമ്പി കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊല്ലം സ്വദേശി ആദര്‍ശാണ് കേസിലെ പ്രതി. ഇയാളില്‍നിന്ന് ഒരു ലക്ഷം രൂപ പിഴയും ഈടാക്കും. ഈ തുക അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രോസിക്യൂഷന് 34 രേഖകള്‍ ഹാജരാക്കി.
അമൃത്പാൽ സിംഗിന്റെ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
അമൃത്സർ: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനൊപ്പം പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട അടുത്ത അനുയായിയെ പോലീസ് അറസ്റ്റ് ചെയ്തു. ജോഗ സിംഗ് എന്നയാളെയാണ് ലുധിയാനയിലെ സോനെവാള്‍ എന്ന സ്ഥലത്ത് നിന്നും പോലീസ് പിടികൂടിയത്.
അമൃത്പാൽ സിംഗിനും അദ്ദേഹത്തിന്റെ ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേക്കുമെതിരെ പോലീസ് നടപടി ആരംഭിച്ചപ്പോൾ, തന്റെ ഡ്രൈവർ ജോഗ സിംഗിനും കൂട്ടാളി പപ്പൽപ്രീതിനുമൊപ്പമാണ് അമൃത്പാൽ ഒളിവിൽ പോയത്.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മൊബൈൽ ഫോൺ ഓണാക്കി യാത്രചെയ്യാൻ ജോഗ സിംഗിനോട് അമൃതപാൽ സിംഗ് ആവശ്യപ്പെട്ടിരുന്നു. ജോഗ സിംഗിന്റെ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചാണ് പഞ്ചാബ് പോലീസ് അമൃത്പാലിനെ ട്രാക്ക് ചെയ്തത്.
ജോഗ സിംഗിനെ പോലീസുകാർ പിടികൂടിയപ്പോൾ അയാൾ തനിച്ചായിരുന്നു. ഈ സമയംകൊണ്ട് അമൃത്പാലിന് മറ്റൊരുസ്ഥലത്തേക്ക് സുരക്ഷിതനായി പോകാനും കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ 14 ദിവസങ്ങളായി അമൃത്പാൽ സിംഗ് ഒളിവിലാണ്. പോലീസിന് മുൻപിൽ കീഴടങ്ങില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.
വലിയ ഡീല്‍ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു, മുഖ്യമന്ത്രി ലോകായുക്തയുടെ ശവമടക്ക് നടത്തി: കെ.സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസിലെ ലോകായുക്ത നിലപാടില്‍ പ്രതികരണവുമായി കെപിസിസി പ്രഡിഡന്റ് കെ.സുധാകരന്. അഴിമതിക്കെതിരെ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്ന് സുധാകരന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞു. ഇതില്‍ മുഖ്യമന്ത്രിക്കും കടിയ്ക്കാന്‍ പോയിട്ട് കുരയ്ക്കാന്‍ പോലും ത്രാണിയില്ലാത്ത ലോകായുക്തയ്ക്കും തുല്ല്യപങ്കാണുള്ളതെന്നും സുധാകരന് വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നു സുധാകരന് ആവശ്യപ്പെട്ടു. ലോകായുക്ത മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളത്.
ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019ല്‍ ജസ്റ്റീസ് പയസ്.സി കുര്യാക്കോസ്, ജസ്റ്റീസ് കെ.പി.ബാലചന്ദ്രന്, ജസ്റ്റീസ് എ.കെ.ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണെന്ന് സുധാകരന് ചൂണ്ടിക്കാണിച്ചു.
ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് 2022ല്‍ പൂര്‍ത്തിയായ ഹീയറിംഗിന്റെ വിധി ഒരു വര്‍ഷം കഴിഞ്ഞും നീട്ടിക്കൊണ്ടുപോയതെന്ന് പറഞ്ഞ് മലയാളികളെ മണ്ടന്മാരാക്കരുത്. ഹൈക്കോടതി മൂന്നാം തീയതി കേസ് പരിഗണിക്കുന്നു എന്നതിനാല്‍ മാത്രമാണ് ഇങ്ങനെയെങ്കിലും ഒരു വിധി പുറപ്പെടുവിച്ചത്.
ലോകായുക്ത വിധിക്കെതിരായി അതിശക്തമായ നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് സുധാകരന് പറഞ്ഞു. മുന്‍ ലോകായുക്തയുടെ ഫുള്‍ ബെഞ്ചും ഇപ്പോള്‍ രണ്ടിലൊരു ലോകായുക്തയും സര്‍ക്കാരിനെതിരേ നിലപാട് എടുത്തിട്ടുണ്ട് എന്നത് ഈ കേസിന് ഏറ്റവും ശക്തമായ ആയുധമായിരിക്കും. 35 വര്‍ഷമായി ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ അസാമാന്യ വൈഭവം കാണിച്ച പിണറായി വിജയന് അഞ്ച് വര്‍ഷമായി ദുരിതാശ്വാസ കേസും നീട്ടിക്കൊണ്ടു പോകുകയാണ്.
കേരളത്തിലെ ജനങ്ങള്‍ നീതിക്കായി മുട്ടിവിളിക്കുന്ന ഏക ജാലകമാണ് പിണറായിക്കുവേണ്ടി കൊട്ടിയടച്ചതെന്ന് ലോകായുക്ത മറക്കരുതെന്നും സുധാകരൻ വിമർശിച്ചു.
വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കര്‍ണാടകത്തിലെ ലോകായുക്തയെപ്പോലെ കടിച്ചില്ലെങ്കിലും കുരച്ചിരുന്നെങ്കില്‍ എന്ന് ജനങ്ങള്‍ ആശിച്ചുപോകുന്നെന്നും സുധാകരന് പരിഹസിച്ചു.
നവ്ജ്യോത് സിംഗ് സിദ്ധു ശനിയാഴ്ച ജയില്‍ മോചിതനാകും
അമൃത്സർ: പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന നവ്ജ്യോത് സിംഗ് സിദ്ധു ശനിയാഴ്ച ജയില്‍ മോചിതനാകും. സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് പട്യാലയിലെ ജയിലില്‍ കഴിയുകയാണ് സിദ്ധു.
1988ല്‍ റോഡ് അപകടത്തില്‍ ഗുര്‍ണാം സിംഗ് എന്നയാള്‍ മരിച്ച കേസിലാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്.
34 വര്‍ഷം മുന്‍പ് കാര്‍ പാര്‍ക്കിംഗിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ ഗുര്‍ണാം സിംഗ് എന്നയാളെ സിദ്ധു മര്‍ദിച്ചിരുന്നു. പരിക്കേറ്റ ഗുര്‍ണാം സിംഗ് ആശുപത്രിയില്‍ വച്ച് മരിച്ചു.
നേരത്തേ പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ച കേസാണിത്. 2018-ൽ 1,000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത സുപ്രീംകോടതി സിദ്ധുവിനെ വിട്ടയച്ചിരുന്നു.
തുടർന്നു ഗുർണാം സിംഗിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷം തടവു കൂടി വിധിച്ചത്.
ആലപ്പുഴയിൽ ട്രെയിനിൽ നിന്നും കഞ്ചാവ് പിടികൂടി
ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി. ധൻബാദ് എക്സ്പ്രസിൽ നിന്നും നാല് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സർക്കിൾ സംഘവും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതേസമയം, സംഭവത്തിൽ ആരെയും ഇതുവരെയും പിടികൂടിയിട്ടില്ല. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
ദുബായിയിൽ വച്ച് പീഡിപ്പിച്ചു; യുപി സ്വദേശിക്കെതിരേ മലയാളി യുവതിയുടെ പരാതി
ഇരിക്കൂർ: വിവാഹ വാഗ്ദാനം നൽകി ദുബായിയിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മലയാളി യുവതിയുടെ പരാതിയിൽ ഉത്തർപ്രദേശ് സ്വദേശിക്കെതിരേ ഇരിക്കൂർ പോലീസ് കേസെടുത്തു. ബ്ലാത്തൂർ കല്യാടിനടുത്തുള്ള 35 വയസുകാരിയുടെ പരാതിയിൽ ഉത്തർപ്രദേശ് സ്വദേശി നദീം ഖാനെ(25)തിരെയാണ് കേസെടുത്തത്.
ദുബായിയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതി യുപി സ്വദേശിയുമായി പരിചയപ്പെടുന്നത്. പരിചയം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് കുഞ്ഞിന് ജൻമം നൽകിയ ശേഷമാണ് യുവതി നാട്ടിലെത്തി പരാതി നൽകിയത്. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
പയ്യന്നൂരിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്ക് മർദ്ദനം; രണ്ട് പേർക്കെതിരേ കേസ്
പയ്യന്നൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പുളിങ്ങോം എടവരമ്പ് സ്വദേശി ഷൈജു എബ്രഹാമിനെ മര്‍ദിച്ച സംഭവത്തിലാണ് കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേ കേസെടുത്തത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാൻഡിലാണ് സംഭവം. പയ്യന്നൂര്‍-താബോര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചത്.
ബസ്സ്റ്റാൻഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ പൈസ കൊടുക്കുന്ന സ്റ്റാൻഡാണെന്നും കെഎസ്ആര്‍ടിസി ബസ് ഇവിടെ നിര്‍ത്താന്‍ പാടില്ലെന്നും പറഞ്ഞ് രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്നാണു പരാതി.
മന്ത്രി കെ.രാജന് വീണ് പരിക്ക്
തൃശൂര്‍: റവന്യൂ മന്ത്രി കെ.രാജന് വീണ് പരിക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദ്ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ മന്ത്രി പടികളില്‍ കാല് തെറ്റി വീഴുകയായിരുന്നു.
പിന്നാലെ മന്ത്രിയെ തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഓഫീസ് അറിയിച്ചു.
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു
കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. കാക്കനാട് നിന്നും ചാലക്കുടിയിലേക്ക് പോകുകയായിരുന്ന അംഗീത് എന്ന യുവാവിന്റെ ബൈക്കിനാണ് തീപിടിച്ചത്.
പുക കണ്ടതിനെ തുടർന്ന് ബൈക്ക് ഉടൻ നിർത്തി. നിമിഷങ്ങൾക്കകം ബൈക്ക് പൂർണമായും കത്തിയമർന്നു. അംഗീതിന് പരിക്കുകളൊന്നുമില്ല.
വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച; 60 പവൻ സ്വർണം മോഷണം പോയതായി പരാതി
ചെന്നൈ: ഗായകൻ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. ചെന്നൈയിലെ വീട്ടിൽനിന്ന് 60 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിൽനിന്നും 60 പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു പരാതി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച മുൻപാണ് നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും സമാനരീതിയിൽ മോഷണ ശ്രമം നടത്തിയത്. അന്ന് വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്ന് ഐശ്വര്യ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു.
മുരളീധരന്റെ ആരോപണത്തോട് പ്രതികരിക്കാനില്ല, കെപിസിസി പ്രസിഡന്റ് മറുപടി പറയും: സതീശൻ
തിരുവനന്തപുരം: വൈക്കം ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന കെ.മുരളീധരന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സംഘടനാപരമായ കാര്യങ്ങളില്‍ കെപിസിസി പ്രഡിഡന്റ് മറുപടി പറയുമെന്നും സതീശന് പറഞ്ഞു.
വേദിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും തന്നെ മനഃപൂര്‍വം അവഗണിച്ചെന്നുമാണ് മുരളീധരന് ആരോപണം ഉന്നയിച്ചത്. പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും മുരളീധരന് പ്രതികരിച്ചിരുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധച്ചത്. ഇതോടെ ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമായി.
ബുധനാഴ്ച പവന് 160 രൂപ വർധിച്ച ശേഷം ഇന്നാണ് വിലയിൽ മാറ്റമുണ്ടായത്. മാർച്ച് 18ന് പവന് 44,240 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന വില.
ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധി: സതീശന്
തിരുവനന്തപുരം; ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്തയുടേത് വിചിത്രമായ വിധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധിയാണ് വന്നതെന്ന് സതീശന് വിമര്‍ശിച്ചു.
ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടി വിധിയാണിത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി കെ.ടി.ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും സതീശന് ആരോപിച്ചു.
കേസിലെ മുഴുവന്‍ വാദവും പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടതിന് ശേഷമാണ് ഇന്ന് വിധി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ചത്. ഒരു വര്‍ഷത്തെ കാലതാമസമുണ്ടായതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചതുകൊണ്ടാണ് ഇപ്പോഴെങ്കിലും വിധി വന്നത്. കേസ് നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കാനാണ് ഫുള്‍ ബെഞ്ചിന് വിട്ടത്.
2019ല്‍ ജസ്റ്റീസ് പയസ് കുര്യാക്കോസ് ലോകായുക്തയിലുണ്ടായിരുന്ന സമയത്ത് ഇക്കാര്യം ഫുള്‍ ബെഞ്ചിന് വിട്ടതാണ്. ഇത് നിലനില്‍ക്കുന്ന കേസാണെന്ന് വിശാല ബെഞ്ച് തീരുമാനമെടുത്തതാണെന്നും സതീശന് ചൂണ്ടിക്കാട്ടി.
നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇത് ഫുള്‍ ബെഞ്ചിന് വിടണമെന്ന തീരുമാനം വിസ്മയകരമാണെന്നും സതീശന് പറഞ്ഞു. ഈ കേസിന്റെ വിധി പേടിച്ചാണ് ലോകായുക്ത ഭേഗഗതി ബില്‍ കൊണ്ടുവന്നത്. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല.
ഒന്നുകില്‍ പിണറായി മുഖ്യമന്ത്രി അല്ലാതാകുന്ന കാലം വരെ ഈ വിധി നീണ്ടുപോകും. അല്ലെങ്കില്‍ ഗവര്‍ണറെ അനുനയിപ്പിച്ച് ലോകായുക്ത ബില്ലില്‍ ഒപ്പുവയ്പ്പിക്കും. പിന്നെ മുഖ്യമന്ത്രിക്ക് പേടിക്കേണ്ട കാര്യമില്ലെന്നും സതീശന് പറഞ്ഞു.
പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; എട്ട് മണ്ഡലം കമ്മറ്റികൾ പിരിച്ചുവിട്ടു
പാലക്കാട്: പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ടു മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു.
വെള്ളിനേഴി, ഷൊർണൂർ, പറളി, പാലക്കാട് സൗത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ മണ്ഡലം കമ്മറ്റികളാണു പിരിച്ചുവിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണു നടപടി എടുത്തത്.
അതേസമയം ജില്ലയിലെ നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നടത്തിയിട്ടുള്ളത്.
ജില്ലാ സമ്മേളനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണു നടന്നതെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സംഗമം, ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും പരാജയമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി എൻ.എസ്. ശില്പ വിശദമാക്കുന്നു.
ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും: ആര്.എസ്.ശശികുമാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസിലെ ലോകായുക്ത നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്. നീതിക്കായി സുപ്രീംകോടതി വരെ പോകുമെന്നും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ്
അംഗം ആര്.എസ്.ശശികുമാര്‍ പറഞ്ഞു.
ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ദുരിതാശ്വാസഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിടാന്‍ ലോകായുക്ത കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരെയാണ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തവരില്‍ നിന്നു തുക തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.
കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇന്ന് വിധി പ്രഖ്യാപിക്കുമെന്ന് ലോകായുക്ത കോടതി അറിയിച്ചത്.
എന്നാല്‍ ലോകായുക്ത രണ്ടംഗബെഞ്ചില്‍ അഭിപ്രായഭിന്നത ഉണ്ടായതോടെ കേസ് ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു.
യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊല്ലം: സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആൾ പിടിയിൽ. നീരാവിൽ വയലിൽ പുത്തൻ വീട്ടിൽ സുധി(27) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി പ്രണയത്തിൽനിന്നു പിൻമാറിയ വിരോധത്തിൽ പ്രതി സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസ് പ്രതിയെ ബംഗുളൂരുവിൽ നിന്നു പിടികൂടുകയായിരുന്നു.
ഇയാൾ ബംഗളൂരുവിൽ ഒപ്റ്റീഷൻ ആയി ജോലി നോക്കിവരികയായിരുന്നു. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നിർദ്ദേശപ്രകാരം എസ്ഐ മാരായ ആശ, ഡാർവിൻ, എന്നിവരങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വേനൽമഴ ശക്തിപ്രാപിക്കും
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
ലോകായുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കേസ് ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ കഴിയില്ലെന്നും കേസ് സത്യസന്ധമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി കുറ്റക്കാരനാണ്. രക്ഷപെടാനാണ് ഭേദഗതി കൊണ്ടുവന്നത്. മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ട്. രക്ഷപെടാൻ കഴിയില്ല.
ലോകായുക്ത വിധി വൈകിച്ചത് തെറ്റാണ്. ലോകായുക്തയ്ക്ക് മുൻപിൽ എത്തുന്ന കേസുകൾ വേഗത്തിൽ തീർപ്പ് കൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"മോദിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കു'; എട്ടുപേർ അറസ്റ്റിൽ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ച എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളിലാണ് "മോദി ഹഠാവോ, ദേശ് ബച്ചാവോ(മോദിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കു.)' എന്നെഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
മോദിക്കെതിരെ ആം ആദ്മി പാർട്ടി (എഎപി) രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്തവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് അഹമ്മദാബാദ് പോലീസ് അറിയിച്ചു. എഎപിയുടെ "മോദി ഹഠാവോ, ദേശ് ബച്ചാവോ' കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിലാണ് ആരംഭിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് പോസ്റ്ററുകൾ രാജ്യ തലസ്ഥാനത്തെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് 49 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രിന്റിംഗ് പ്രസ് ഉടമകളാണ്.
പൊതുമുതൽ നശിപ്പിച്ചതിനും അച്ചടിച്ച പോസ്റ്ററുകളിൽ പ്രിന്റിംഗ് പ്രസിന്റെ പേര് ഇല്ലാത്തതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യ സമര കാലത്ത് തങ്ങൾക്കെതിരെ പോസ്റ്ററുകൾ പതിച്ചവരെ ബ്രിട്ടീഷുകാർ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസ്: ലോകായുക്തയിൽ ഭിന്നാഭിപ്രായം; വിധി വിശാല ബെഞ്ചിന് വിട്ടു
തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താത്ക്കാലിക ആശ്വാസം. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്ത രണ്ടംഗബെഞ്ചില്‍ അഭിപ്രായഭിന്നത ഉണ്ടായതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്.
മൂന്നംഗബെഞ്ച് കേസില്‍ വിശദമായ വാദം കേള്‍ക്കും. ഇതിന്റെ തീയതി പിന്നീട് അറിയിക്കും. ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ഹാറുണ്‍ അല്‍ റഷീദുമാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരെ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്.എസ്.ശശികുമാര്‍ ആണ് ഹര്‍ജി നല്‍കിയത്.
എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ കെ.കെ. രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തവരില്‍ നിന്നു തുക തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.
കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇന്ന് വിധി പ്രഖ്യാപിക്കുമെന്ന് ലോകായുക്ത കോടതി അറിയിച്ചത്.
മംഗളൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ബംഗളൂരു: മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദേവേന്ദ്ര(48), ഭാര്യ നിര്‍മല(48), ചൈത്ര(ഒന്‍പത്), ചൈതന്യ(ഒന്‍പത്) എന്നിവരാണ് മരിച്ചത്.
മൈസൂരു വിജയനഗര സ്വദേശികളാണ് ഇവര്‍. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമികനിഗമനം.
കാണ്‍പൂരില്‍ വന്‍ തീപിടിത്തം; 500ല്‍ അധികം കടകള്‍ കത്തിനശിച്ചു
ലക്നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള മാര്‍ക്കറ്റില്‍ വന്‍തീപിടിത്തം. 500ല്‍ അധികം കടകള്‍ കത്തിനശിച്ചു. 16 യൂണിറ്റ് അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ബസ്മന്തി പ്രദേശത്തെ എആര്‍ ടവറില്‍നിന്നാണ് തീപടര്‍ന്നത്. പിന്നീട് സമീപത്തെ കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
അടുത്ത നാലു മണിക്കൂറുകൊണ്ട് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. തീയണയ്ക്കാന്‍ സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീ പടര്‍ന്നതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ക്രമക്കേട്; കർണാടക എംഎൽഎയെ അയോഗ്യനാക്കി
ബംഗളൂരു: തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരിൽ കർണാടക എംഎൽഎയെ അയോഗ്യനാക്കി. തുംകുരു റൂറൽ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജെഡിഎസ് എംഎൽഎ ഡി.സി. ഗൗരിശങ്കർ സ്വാമിയെ ആണ് കർണാടക ഹൈക്കോടതി അയോഗ്യനാക്കിയത്.
എന്നാൽ അയോഗ്യത ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്ത കോടതി അദ്ദേഹത്തിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകാമെന്ന് അറിയിച്ചു. 2018ലെ കർണാടക നിയമസഭാ തെഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വ്യാജ ഇൻഷുറൻസ് ബോണ്ടുകൾ വിതരണം ചെയ്തെന്ന് ആരോപിച്ച് പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി ബി. സുരേഷ് ഗൗഡ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.
ഉയരുന്ന ആശങ്ക... രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനമായി. വ്യാഴാഴ്ച 3016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്തും കോവിഡ് കണക്കുകള്‍ ഉയരുകയാണ്. വ്യാഴാഴ്ച മാത്രം 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 20 പേരാണ്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷമായി തുടരുന്നത്. 694 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിൽ എഥനോളുമായി വന്ന ട്രെയിൻ പാളം തെറ്റി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ എഥനോളുമായി വന്ന ട്രെയിൻ പാളം തെറ്റി കോച്ചുകൾക്ക് തീപിടിച്ചു. മിനിസോട്ടയിലാണ് സംഭവം. അപകടസാധ്യത മുന്നിൽകണ്ട് പ്രദേശവാസികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു.
ബിഎൻഎസ്എഫ് റെയിൽവേ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 22 കോച്ചുകളാണ് പാളം തെറ്റിയത്. അപകടം നടന്ന് 14 മണിക്കൂർ കഴിഞ്ഞിട്ടും തീ ആളിപ്പടരുന്നത് തുടരുകയാണെന്ന് യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു.
അപകടത്തിൽ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അപകടമുണ്ടായതിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾ ഒഴിപ്പിച്ചതായും കാൻഡിയോഹി കൗണ്ടി ഷെരീഫ് അറിയിച്ചു.
ഗോവയിൽ വിനോദസഞ്ചാരിക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ
പനാജി: ഗോവയിൽ വിനോദസഞ്ചാരിയായ യുവതിയെ ലൈംഗീകമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ. ആക്രമണം തടഞ്ഞ മറ്റൊരാളെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു.
നോർത്ത് ഗോവയിലെ പെർനെമിലാണ് സംഭവം. അഭിഷേക് വർമ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെതർലൻഡ് സ്വദേശിനിയായ യൂറിക്കോ എന്ന യുവതിക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.
യുവതി താമസിച്ചിരുന്ന ടെന്റിനുള്ളിലേക്കാണ് ഇയാൾ അതിക്രമിച്ചെത്തുകയായിരുന്നു. ആക്രമിയെ കണ്ട യുവതി നിലവിളിച്ചപ്പോൾ പ്രദേശവാസിയായ ഒരാൾ സഹായത്തിനെത്തി. ഇയാളെ കണ്ട ആക്രമി ഓടിരക്ഷപെട്ടു. തുടർന്ന് കത്തിയുമായി മടങ്ങിയെത്തിയ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയുടെ കൈവശമുണ്ടായിരുന്ന കത്തി പോലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
അട്ടപ്പാടിയില്‍ ജീപ്പ് കാട്ടാന കീഴ്മേല്‍ മറിച്ചിട്ടു
പാലക്കാട്: അട്ടപ്പാടി ചിണ്ടക്കിയില്‍ ജീപ്പിനുനേരെ കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന കീഴ്മേല്‍ മറിച്ചിട്ടു. ഡ്രൈവര്‍ ചന്ദ്രന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജീപ്പിലുണ്ടായിരുന്ന മറ്റ് നാലു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. വളവിലായതിനാല്‍ കാട്ടാന ജീപ്പിന് പിന്നാലെ വന്നപ്പോള്‍ വാഹനത്തിന്റെ സ്പീഡ് കൂട്ടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ചിണ്ടക്കിയില്‍ ഇറങ്ങിയ ഒറ്റയാനെ ഓടിക്കുന്നതിനിടെയാണ് ആന വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.
അരിക്കൊമ്പനെ കൂട്ടിലടയ്ക്കില്ല; ഉൾക്കാട്ടിലേക്ക് അയക്കുമെന്ന് സൂചന
ഇടുക്കി: ചിന്നക്കനാലിൽ വിഹരിക്കുന്ന അരിക്കൊമ്പനെ വെടിവച്ച് കൂട്ടിലടയ്ക്കേണ്ടന്ന് തീരുമാനം. പകരം റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് അയക്കാമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ചർച്ച ചെയ്തു.
എന്നാൽ ഏത് വനത്തിലേക്ക് അയക്കുമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. മദപ്പാട് മാറിയശേഷം റേഡിയോ കോളർ ഘടിപ്പിച്ചാൽ മതിയെന്നും സമിതി ശിപാർശ ചെയ്തു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും പ്രാഥമിക ധാരണയായി.
വൈക്കം ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചു; തുറന്നടിച്ച് കെ.മുരളീധരന്
തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന് എംപി. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ അറിയിച്ചാല്‍ മതി. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടയൊക്കെ മനോഭാവമെന്നും അദ്ദേഹം വിമര്‍ശിച്ചു.
വേദിയില്‍ ഉണ്ടായിരുന്നത് മൂന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരാണ്. രമേശ് ചെന്നിത്തലയ്ക്കും, എം.എം.ഹസനും സംസാരിക്കാന്‍ അവസരം നല്കി, തനിക്ക് മാത്രമാണ് അവസരം നല്‍കാതിരുന്നതെന്ന് മുരളീധരന് തുറന്നടിച്ചു.
പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് തനിക്കറിയില്ല.
സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ താന്‍ തയാറാണ്. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി താന്‍ മാറി നിന്നോളാമെന്ന് കെ.സി.വേണുഗോപാലിനെയും, കെ.സുധാകരനെയും അറിയിച്ചെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
മലയാളി അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു; ചെന്നൈയില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍
ചെന്നൈ: മലയാളി അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ രാപ്പകല്‍ സമരത്തില്‍. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കണമെന്നും ഇവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. പ്രതിഷേധത്തെതുടര്‍ന്ന് കലാക്ഷേത്ര ഏപ്രില്‍ ആറാം തീയതി വരെ അടച്ചിട്ടു.
കലാക്ഷേത്രയിലെ മലയാളി അധ്യാപകരായ ഹരിപദ്മന്‍, ശ്രീനാഥ്, സായികൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവരെ പുറത്താക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അക്കാദമിക് സ്കോര്‍ കുറയ്ക്കുമെന്നടക്കം ഭീഷണിപ്പെടുത്തി കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നെന്നാണ് ആരോപണം. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ മാനസികമായി തളര്‍ത്തുകയാണെന്നും പരാതിയുണ്ട്.
അതിക്രമത്തിനിരയായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്. കോളജിലെ പ്രായപൂര്‍ത്തിയാത്ത വിദ്യാര്‍ഥികളടക്കം ആരോപണമുന്നയിച്ചിട്ടുണ്ട്.
ഇവിടുത്തെ മറ്റ് അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ സാമുഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ആരോപണവിധേയര്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധം കടുപ്പിച്ചതോടെ ഉടനടി കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്ന് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറാകാത്തതോടെ വന്‍ പോലീസ് സംഘത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ബോധപൂർവമല്ല, കോൾ വന്നപ്പോൾ പ്ലേ ആയതാണ്; വിശദീകരണവുമായി ബിജെപി എംഎൽഎ
ഗോഹട്ടി: ത്രിപുരയിൽ നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ വിശദീകരണവുമായി ബിജെപി എംഎൽഎ ജാദവ് ലാൽ നാഥ്.
അശ്ലീല ചിത്രം ബോധപൂർവം കണ്ടതല്ലെന്നും കോൾ വന്നപ്പോൾ പെട്ടെന്ന് വിഡിയോ പ്ലേ ആയതാണെന്നും എംഎൽഎ ജാദവ് ലാല്‍ നാഥ് പറഞ്ഞു. ബാഗബാസ മണ്ഡലം എംഎൽഎയാണ് ജാദവ് ലാൽ.
ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു എംഎൽഎ അശ്ലീല വിഡിയോ കണ്ടത്. പിന്നിലിരുന്ന ആളാണ് ജാദവ് ലാലിന്റെ ചെയ്തി പകർത്തിയത്.
ഫോണിൽ വീഡിയോ ക്ലിപ്പുകൾ സ്ക്രോൾ ചെയ്യുകയും ഒരു അശ്ലീല ക്ലിപ്പിലെത്തി അത് പ്ലേ ചെയ്തു കാണുകയും ചെയ്യുന്നതാണ് പിന്നിലിരുന്നയാൾ പകർത്തിയത്.
സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബിജെപിക്ക് നാണക്കേടായി. ഇതാദ്യമായല്ല ഒരു എംഎൽഎ നിയമസഭയ്ക്ക് അകത്തിരുന്ന് അശ്ലീല വിഡിയോ കാണുന്നത്.
2012ൽ കർണാടക നിയമസഭയിൽ ലക്ഷ്മൺ സാവദി, സി.സി. പാട്ടിൽ എന്നീ മന്ത്രിമാർ മൊബൈലിൽ അശ്ലീല വിഡിയോ കാണുകയും വിവാദമായതോടെ അവർ രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് നിരപരാധിത്വം തെളിയിച്ച് വീണ്ടും അധികാരത്തിൽ എത്തുകയും ചെയ്തു.
ഇൻഡോറിലെ ക്ഷേത്രത്തിലുണ്ടായ അപകടം; മരണസംഖ്യ 35 ആയി
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് മരിച്ചവരുടെ എണ്ണം 35 ആയി. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചത്.
ഇൻഡോറിലെ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തിനിടെയായിരുന്നു അപകടം. ആഘോഷത്തിനിടെ ആളുകൾ കിണറിന്റെ മേൽമൂടിക്കുമുകളിൽ കയറിയതോടെ ഭാരംതാങ്ങാനാവാതെ തകർന്നു വീഴുകയായിരുന്നു.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പിഎംഎൻആർഎഫ്) യിൽ നിന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. പരിക്കേറ്റവർക്ക് 50,000 വീതം നൽകുമെന്നും അറിയിച്ചു.
സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കി സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. സിങ്കുകണ്ടം സ്വദേശികളായ വത്സന്, വിന്‍സെന്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ്(88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം നന്ദാവനത്തുള്ള മകളുടെ വസതിയില്‍ വച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം.
1934ല്‍ തിരുവനന്തപുരത്താണ് ജനനം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ജീവിതം എന്ന നദി ആണ് ആദ്യ നോവല്‍. സാറാ തോമസിന്റെ മുറിപ്പാടുകള്‍ എന്ന നോവല്‍ പി.എ. ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്കാരം നേടി.
അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്. നാര്‍മടിപ്പുടവ, ദൈവമക്കള്, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്, നീലക്കുറിഞ്ഞികള്‍, ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് ശ്രദ്ധേയ കൃതികള്‍.
നാര്‍മടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.