തൃശൂർ മാപ്രാണത്തെ മദ്യ കള്ളൻ പിടിയിൽ
Thursday, May 1, 2025 12:24 AM IST
തൃശൂര്‍: മാപ്രാണത്തെ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പിടിയിൽ. രാപ്പാൾ പള്ളം സ്വദേശി പുതുപ്പള്ളി വീട്ടിൽ പ്രവീൺ (37) ആണ് പിടിയിലായത്. നെടുമ്പാൾ കോന്തിപുലം ബീവറേജിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്.
ബീവറേജിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റോക്കിൽ വ്യാത്യാസം വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി കാമറ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഒരു യുവാവ് പ്രീമിയം ഷോപ്പിൽ നിന്നും മദ്യം മോഷ്ടിച്ച് അരയിൽ തിരുകി കൊണ്ട് പോകുന്ന കാഴ്ച ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇതിനിടയിൽ ചൊവ്വാഴ്ച രാത്രിയോടെ യുവാവ് വീണ്ടും മോഷണത്തിനായി എത്തുകയായിരുന്നു. ഇത്തവണ മോഷണം ജീവനക്കാർ കൈയോടെ പിടികൂടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ചെപ്പോക്കിൽ അടിച്ചുകസറി ശ്രേയസും പ്രഭ്സിമ്രാനും; പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം
Wednesday, April 30, 2025 11:39 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം. നാല് വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചത്.
ചെന്നൈ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരുടേയും പ്രഭ്സിമ്രാൻ സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായത്.
72 റൺസെടുത്ത ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 41 പന്തിൽ അഞ്ച് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പ്രഭ്സിമ്രാൻ 54 റൺസാണ് എടുത്തത്. 36 പന്തിൽ നിന്നാണ് താരം 54 റൺസെടുത്തത്. ശശാങ്ക് സിംഗും പ്രിയാൻഷ് ആര്യയും 23 റൺസ് വീതമെടുത്തു.
ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരണയും ഖലീൽ അഹ്മദും രണ്ട് വിക്കറ്റ് വീതം എടുത്തു. രവീന്ദ്ര ജഡേജയും നൂർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസാണ് ചെന്നൈ പടുത്തുയർത്തിയത്.
വെടിക്കെറ്റ് ബാറ്റിംഗുമായി കളംനിറഞ്ഞ സാം കരണാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. 88 റൺസാണ് സാം കരൺ എടുത്തത്. 47 പന്തിൽ ഒമ്പത് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സാം കരണിന്റെ ഇന്നിംഗ്സ്.
ഡിവാൾഡ് ബ്രെവിസ് 32 റൺസെടുത്തു. മറ്റാർക്കും ചെന്നൈ നിരയിൽ തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി യുഷ്വേന്ദ്ര ചാഹൽ നാല് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും മാർകോ യാൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അസമത്തുള്ള ഒമർസായിയും ഹർപ്രീത് ബ്രാറും ഓരോ വിക്കറ്റ് വീതം എടുത്തു.
വിജയത്തോടെ 13 പോയിന്റായ പഞ്ചാബ് കിംഗ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
കടുത്ത നടപടി തുടരുന്നു; ഇന്ത്യൻ വ്യോമമേഖലയിലേക്കുള്ള പാകിസ്ഥാനി വിമാനങ്ങളുടെ പ്രവേശനം വിലക്കി
Thursday, May 1, 2025 12:09 AM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള പാകിസ്ഥാനിനെതിരായ കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള യാത്രാ - സൈനിക വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി.
പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതും പാകിസ്ഥാനിൽ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങൾക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്.
എന്നാൽ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല.
പരിക്ക്; ഗ്ലെൻ മാക്സ്വെല്ലിന് ഐപിഎൽ സീസൺ നഷ്ടമായേക്കും
Wednesday, April 30, 2025 10:35 PM IST
ചെന്നൈ: പരിക്കിനെ തുടർന്ന് പഞ്ചാബ് കിംഗ്സിന്റെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിന് ഈ ഐപിഎൽ സീസൺ നഷ്ടമാകുമെന്ന് സൂചന. മാക്സ്വെല്ലിന് വിരലിനാണ് പരിക്കേറ്റതെന്ന് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ അറിയിച്ചു.
താരത്തിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയാണെന്നും എന്നാൽ ടീമിൽ വേറെ മികച്ച താരങ്ങൾ ഉള്ളതിനാൽ പ്രകടനത്തെ ബാധിക്കില്ലെന്നും ശ്രേയസ് അയ്യർ പറഞ്ഞു. മാക്സ്വെല്ലിന് പകരകാരനെ കണ്ടെത്തിയിട്ടില്ലെന്നും ഉടനെ അത്തരത്തിലുള്ള നീക്കത്തിലേയ്ക്ക് കടക്കില്ലെന്നും പഞ്ചാബ് നായകൻ പറഞ്ഞു.
ഈ സീസണിൽ ഫോം കണ്ടെത്താൻ മാക്സ്വെല്ലിന് കഴിഞ്ഞിരുന്നില്ല. സീസണിൽ ആകെ 48 റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.
റാപ്പര്‍ വേടന്റെ അറസ്റ്റ്; മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും ചര്‍ച്ചയാകുന്നു
സീമ മോഹന്‍ലാല്‍
Wednesday, April 30, 2025 10:02 PM IST
കൊച്ചി: പുലിപ്പല്ലുമായി റാപ്പര്‍ വേടന് അറസ്റ്റിലായതിനു പിന്നാലെ നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയാകുന്നു. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.
2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും കൈവശം ഇല്ലാതിരുന്നിട്ടും നടനെതിരേ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് ഒരുങ്ങിയില്ല.
മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍. വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടി മുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തില്ല. നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തുമില്ല.
നോട്ടീസ് നല്കി വനം വകുപ്പിന്റെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യലും ഉണ്ടായില്ല. മറിച്ച് മോഹന്‍ലാലിന്റെ സൗകര്യം നോക്കി അദ്ദേഹത്തിന്റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. തൃശൂരിലും, കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു മോഹന്‍ലാല്‍ നല്കിയ മൊഴി.
ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടി ഈ മൊഴിക്ക് ശേഷവും നടനെതിരേ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനിടയില്‍ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന് അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കത്തിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. ചട്ടങ്ങള്‍ പലതും മറികടന്ന് വനം വകുപ്പ് മോഹന്‍ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയും ചെയ്തു. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്കിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും നല്കിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്.
ഇതിനിടെ വനം വകുപ്പ് നടനെതിരെ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാല്‍ പെരുമ്പാവൂര്‍ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തളളി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് തുടര്‍നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍. വിവാദമായ ആനക്കൊമ്പുകളും അന്ന് ആ വീട്ടില്‍നിന്ന് കണ്ടെടുത്ത ആനക്കൊമ്പില്‍ തീര്‍ത്ത 13 വിഗ്രഹങ്ങളും ഇന്നും മോഹന്‍ലാലിന്റെ പക്കലുണ്ട്.
വേടന്റെ കേസിലെ തിടുക്കം ഒരു ഘട്ടത്തിലും മോഹന്‍ലാലിന്റെ കാര്യത്തില്‍ വനം വകുപ്പില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നോ ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്. വേടനെതിരേ തിടുക്കത്തില്‍ നടപടികള്‍ വേണ്ടെന്നല്ല. മറിച്ച് ഒരേ സ്വഭാവമുളള രണ്ടു കേസുകളില്‍ രണ്ടു തരത്തിലുളള സമീപനമോ വേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്.
ചെപ്പോക്കിൽ സാം കരൺ വെടിക്കെട്ട്; ചെന്നൈയ്ക്ക് മികച്ച സ്കോർ
Wednesday, April 30, 2025 10:20 PM IST
ചെന്നൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിന് മികച്ച സ്കോർ. 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് ചെന്നൈ പടുത്തുയർത്തിയത്.
വെടിക്കെറ്റ് ബാറ്റിംഗുമായി കളംനിറഞ്ഞ സാം കരണാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. 88 റൺസാണ് സാം കരൺ എടുത്തത്. 47 പന്തിൽ ഒമ്പത് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സാം കരണിന്റെ ഇന്നിംഗ്സ്.
ഡിവാൾഡ് ബ്രെവിസ് 32 റൺസെടുത്തു. മറ്റാർക്കും ചെന്നൈ നിരയിൽ തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി യുഷ്വേന്ദ്ര ചാഹൽ നാല് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും മാർകോ യാൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അസമത്തുള്ള ഒമർസായിയും ഹർപ്രീത് ബ്രാറും ഓരോ വിക്കറ്റ് വീതം എടുത്തു.
പഹൽഗാം ആക്രമണത്തിന് ഉടൻ തിരിച്ചടി നൽകണം: രാഹുൽ ഗാന്ധി
Wednesday, April 30, 2025 10:04 PM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരിച്ചടി ഉടൻ നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പാതി മനസോടെയല്ല കാര്യങ്ങൾ ചെയ്യേണ്ടതെന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ച രാഹുൽ, ഇനിയൊരിക്കലും ഇന്ത്യക്കെതിരെ തിരിയാത്ത വിധമുള്ള മറുപടിയാവണം നൽകേണ്ടതെന്നും പറഞ്ഞു.
പഹൽഗാം വിഷയത്തിൽ സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം സർക്കാരിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. "ഇനി പ്രധാനമന്ത്രി നടപടിയെടുക്കണം. ആരാണ് ഉത്തരവാദികളെന്ന് രാജ്യത്തിന് അറിയണം. സമയം കളയാതെ തിരിച്ചടിക്കണം. ആക്രമണം നടന്ന സ്ഥലത്ത് ഒരു സുരക്ഷ സംവിധാനവും ഇല്ലായിരുന്നെന്ന് ഇരകളുടെ ബന്ധുക്കൾ തന്നെ പറഞ്ഞു.'- രാഹുൽ പറഞ്ഞു.
സുരക്ഷാ വീഴ്ചയുടെ കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഭീകരാക്രമണം മുസ്ലിങ്ങൾക്കെതിരായ ആക്രമണത്തിന് ചിലർ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വിഭജനത്തിനാണ് ഒരു കൂട്ടരുടെ ശ്രമമെന്നും ഇത് തീവ്രവാദികളെ മാത്രമേ സഹായിക്കൂവെന്നും രാഹുൽ പറഞ്ഞു.
കെട്ടിട പെർമിറ്റിന് കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ
Wednesday, April 30, 2025 10:04 PM IST
കൊച്ചി: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്ന ആണ് അറസ്റ്റിലായത്.
വിജിലൻസ് ആണ് സ്വപ്നയെ അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.
കൊച്ചി കോർപ്പറേഷനിലെ പല സോണൽ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന എത്തിയത്.
കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടറാണ് സ്വപ്ന. തൃശൂർ സ്വദേശിയാണ്.
ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പിടിയിൽ
Wednesday, April 30, 2025 10:04 PM IST
തൃശൂർ: ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പിടിയിൽ. തൃശൂരിലെ എംവിഐമാരായ കൃഷ്ണകുമാർ, അനീഷ് എന്നിവരാണ് പിടിയിലായത്. വിജിലൻസാണ് ഇരുവരേയും തെളിവ് സഹിതം പിടികൂടിയത്.
എംവിഡി ഉദ്യോഗസ്ഥരിൽ നിന്ന് മൊത്തം 75,000 രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. ഡ്രൈവിംഗ് സ്കൂൾ ഉടമയായ ഹരിദാസിന്റെ പക്കൽ നിന്ന് ലഭിച്ച കൈക്കൂലി പണമാണിതെന്നും കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കി.
ഡ്രൈവിംഗ് ടെസ്റ്റിന് ആളൊന്നിന് 650 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. വിജിലൻസ് ഡിവൈഎസ്പി ജിം പോളും സംഘവുമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിന് സമീപത്ത് നിന്നായി ഇവരെ പിടികൂടിയത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് നാടിന്: മുഖ്യമന്ത്രി
Wednesday, April 30, 2025 7:40 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
"അവസാനത്തെ ഒമ്പതു വര്‍ഷം ഏറെ പ്രധാനപ്പെട്ടതാണ്. ഒരുപാട് തര്‍ക്കം നേരത്തെ ഉണ്ടായിരുന്നു. തര്‍ക്കത്തിന് പിന്നാലെ പോകാൻ എൽഡിഎഫ് തയ്യാറായില്ല. വിഴിഞ്ഞം വഴി പോകുന്ന ബോട്ട് തള്ളിയല്ലലോ ഉദ്ഘാടനം ചെയ്യേണ്ടതെന്നും യുഡിഎഫിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കപ്പൽ ഓടുന്ന അവസ്ഥയിലെത്തി.'- മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറമുഖ കമ്മീഷന് ചെയ്യുന്ന ചടങ്ങിലേക്ക് വീണ്ടും സ്വാഗതം ചെയ്യുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിലേക്ക് വിളിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബാംഗങ്ങള്‍ക്കൊപ്പം വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. കുടുംബത്തിനൊപ്പം വിഴിഞ്ഞം സന്ദര്‍ശിച്ചത് സ്വാഭാവികമാണ്. കൊച്ചുമകൻ ചെറുതാകുമ്പോള്‍ തന്നെ തനിക്കൊപ്പം പല പരിപാടികളിൽ വന്നിരുന്നു. താൻ എടുത്തുകൊണ്ട് നടന്നിരുന്നു. വിഴിഞ്ഞത്തെ ഔദ്യോഗിക യോഗത്തിൽ കുടുംബം പങ്കെടുത്തിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ഐപിഎൽ: പഞ്ചാബിന് ടോസ്; ചെന്നൈയ്ക്ക് ബാറ്റിംഗ്
Wednesday, April 30, 2025 7:32 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിൽ 7.30 മുതലാണ് മത്സരം.
ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിംഗ് ഇലവൺ: ഷെയ്ക് റാഷിദ്, ആയുഷ് മാത്രെ, സാം കറൺ, രവീന്ദ്ര ജഡേജ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എം.എസ്. ധോണി ( നായകൻ/വിക്കറ്റ് കീപ്പർ), നൂർ അഹ്മദ്, ഖലീൽ അഹ്മദ്, മതീഷ പതിരണ
ഇംപാക്ട് സബ്സ്- അൻഷൂൽ കാംബോജ്, രവിചന്ദ്രൻ അശ്വിൻ, കംലേഷ് നാഗർകോട്ടി, രാമകൃണ ഖോഷ്, ജാമി ഓവർട്ടൺ.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൺ: പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (നായകൻ), ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശശാങ്ക് സിംഗ്, ഹർപ്രീത് ബ്രാർ, മാർകോ യാൻസൻ, അസമത്തുള്ള ഒമർസായ്, സൂര്യാൻഷ് ഷെഡ്ജ്, യുഷ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.
ഇംപാക്ട് സബ്സ്- പ്രഭിസിമ്രാൻ സിംഗ്, മുഷീർ ഖാൻ, വിജയ്കുമാർ വൈശാഖ്, സേവിയർ ബാർലറ്റ്, പ്രവീൺ ദുബെ.
ലഹരിക്കെതിരായ ഓപ്പറേഷൻ ഡിഹണ്ട് ഫലപ്രദം: മുഖ്യമന്ത്രി
Wednesday, April 30, 2025 7:10 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ പ്രവർത്തനങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരായ ഓപ്പറേഷൻ ഡിഹണ്ട് ഫലപ്രദമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂളുകളുടെ പരിസരത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്കൂളുകളിലടക്കം ലഹരിക്കെതിരായ പ്രചാരണം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ലഹരി ഉപയോഗത്തിനെക്കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങങ്ങൾ രഹസ്യമാക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗത്തിനെ കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ പുറത്തുപോയാൽ അതിന് ഉത്തരവാദികളാകുന്ന ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരം; വേടനെ പിന്തുണച്ച് വനം മന്ത്രി
Wednesday, April 30, 2025 8:01 PM IST
തിരുവനന്തപുരം: വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമെന്നും വേടന് രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി വേടൻ തിരിച്ചുവരേണ്ടതുണ്ടെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടനെന്നും ശശീന്ദ്രൻ പറഞ്ഞു. സാമൂഹികവും സാംസ്കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെയെന്നും ശശീന്ദ്രൻ പറഞ്ഞു.
"വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വിഷയം സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വനംമന്ത്രി എന്ന നിലയില്‍ എന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചതില്‍ നിയമവശങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനം മന്ത്രിയും ഈ കേസില്‍ ചെയ്യുന്നുവെന്ന നിലയില്‍ ചില മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു.'- എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വനം മന്ത്രി വ്യക്തമാക്കി.
കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആരായാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ വാർഷികാഘോഷത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്: മുഖ്യമന്ത്രി
Wednesday, April 30, 2025 7:31 PM IST
തിരുവനന്തപുരം: സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ജനപങ്കാളിത്തമാണ് ആഘോഷം നടക്കുന്നയിടത്തെല്ലാം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വാർഷികാഘോഷവും അതോടൊപ്പമുള്ള പ്രദർശനമേളകളും ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിന് തെളിവാണ് വൻ ജനപങ്കാളിത്തം. ഒരു കൂട്ടർ വാർഷികാഘോഷങ്ങൾ ബഹിഷ്ക്കരിക്കുന്ന സമയത്താണ് ജനങ്ങൾ പരിപാടി ഏറ്റെടുത്തതെന്നും പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത മേഖലകളിലും വികസനം കൊണ്ടുവരുന്നതും ക്ഷേമപ്രവർത്തനങ്ങൾ അതോടൊപ്പം നടത്തുന്നതുമാണ് ജനങ്ങളുടെ പിന്തുണ ലഭിക്കാൻ കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭുഷ്പ്രചരങ്ങളിലൂടെ സർക്കാരിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെയെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് വാർഷികാഘോഷങ്ങളിലെ വൻ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പഹൽഗാം ആക്രമണം: ശക്തമായ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി
Wednesday, April 30, 2025 7:03 PM IST
തിരുവനന്തപുരം: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം മനുഷ്യരാശിയോടാകെയുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണം നടത്തിയ ഭീകരർക്കും അവരെ പിന്തുണയ്ക്കന്നവർക്കും ശക്തമായ മറുപടി നൽകാൻ രാജ്യം തയാറാകണം. ഇതിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിൽ മരിച്ചവർക്കെല്ലാം മുഖ്യമന്ത്രി ആദരമർപ്പിച്ചു.
ഏപ്രിൽ 22-നാണ് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വിശാഖപട്ടണത്ത് ക്ഷേത്ര മതിൽക്കെട്ട് തകർന്നുവീണ് അപകടം; മരണം എട്ടായി
Wednesday, April 30, 2025 5:51 PM IST
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ക്ഷേത്ര മതിൽക്കെട്ട് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പരിക്കേറ്റ ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ എട്ടായത്.
നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം.
കനത്ത മഴയിൽ കുതിർന്ന ക്ഷേത്രമതിൽ നിലംപൊത്തുകയായിരുന്നു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
പുലിപ്പല്ല് മാല കേസ്: റാപ്പർ വേടന് ജാമ്യം
Wednesday, April 30, 2025 5:43 PM IST
കൊച്ചി: വനം വകുപ്പ് എടുത്ത പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് ( ഹിരൺദാസ് മുരളി) ജാമ്യം അനുവദിച്ചു. പെരുമ്പാവൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; സര്‍ക്കാര്‍ ഉത്തരവിറക്കി
Wednesday, April 30, 2025 5:02 PM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച്.വെങ്കിടേഷിനെ നിയമിച്ചു. സർക്കാർ നിയമന ഉത്തരവിറക്കി.
നിലവിൽ ക്രൈംബ്രാഞ്ച് -സൈബര്‍ ഓപ്പറേഷൻസ് വിഭാഗം എഡിജിപിയാണ് എച്ച് വെങ്കിടേഷ്. നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്
പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്രം
Wednesday, April 30, 2025 5:14 PM IST
ന്യൂഡൽഹി: അടുത്ത പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്സ് (സിസിപിഎ) യോഗത്തിലാണ് തീരുമാനം എടുത്തത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്പർധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. കർണാടകത്തിലടക്കം ജാതി സെൻസസ് വലിയ വിവാദമായിരിക്കെയാണ് കേന്ദ്രം സർക്കാരിന്റെ നീക്കം.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം: രമേശ് ചെന്നിത്തല
Wednesday, April 30, 2025 5:14 PM IST
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വിഴിഞ്ഞം തുറമുഖം കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് എന്ന് അംഗീകരിക്കാൻ പിണറായിക്ക് പ്രത്യേകിച്ച് വിമുഖത ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയെ കൂടി പങ്കെടുപ്പിക്കുന്ന ഒരു പരിപാടിയാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രിസഭയുടെ നാലാം വാർഷികത്തിന് പ്രധാനമന്ത്രി വരുന്നതു തന്നെ ബിജെപി സിപിഎം അന്തർധാര തുറന്നുകാട്ടുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു
"വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണ്. എൽഡിഎഫ് എത്ര അവകാശപ്പെട്ടാലും അതിന്റെ പിതൃത്വം ലഭിക്കില്ല.വിഴിഞ്ഞം പദ്ധതി തുടങ്ങിവച്ചപ്പോൾ 4000 കോടിയുടെ അഴിമതി ആരോപണവുമായി വന്ന ആളാണ് പിണറായി വിജയൻ. ഇതേക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുകയും ഒരു അഴിമതിയും ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു.'-ചെന്നിത്തല പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മുൻകയ്യെടുത്ത് സാധ്യമാക്കിയതാണ്. ഇത് യുഡിഎഫ് മുന്നോട്ടുവച്ച വികസന സ്വപ്നം തന്നെയാണ് .യുഡിഎഫ് അടിത്തറയിട്ട വികസനമാണ്. എത്ര കള്ളക്കഥകൾ കൊണ്ടും സത്യം മൂടാനാവില്ല. ഈ തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടുന്നതാണ് കാവ്യനീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷി ചെയർമാൻ
Wednesday, April 30, 2025 5:17 PM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ(റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ ചെയർമാനായി നിയമിച്ചു.
സായുധസേന, പോലീസ്, ഫോറിൻ സർവീസ് എന്നിവയിലെ ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം.സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ.സിംഗ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന, ഇന്ത്യന്‍ പോലീസ് സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ രാജീവ് രഞ്ജന്‍ വർമ, മന്മോഹന് സിംഗ്, ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ബി. വെങ്കടേഷ് വര്‍മ്മ എന്നിവരാണ് അംഗങ്ങള്‍.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പഹല്‍ഗാം ഭീകരാക്രമണം; റഷ്യ സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി
Wednesday, April 30, 2025 3:31 PM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് ഒമ്പതിലെ വിക്ടറി ദിന പരിപാടിയിലേക്കാണ് പ്രധാനമന്ത്രിക്ക് ക്ഷണമുണ്ടായിരുന്നത്.
ചടങ്ങിൽ പങ്കെടുക്കാനായി റഷ്യയിലേക്ക് പോകാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മോദി എത്തില്ലെന്ന വിവരം റഷ്യ തന്നെ പുറത്തുവിടുകയായിരുന്നു.
പാക്കിസ്ഥാനെതിരേ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതിന് പിന്നാലെ ഡല്‍ഹിയില്‍ നിര്‍ണായക യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ പേരിലാണ് യാത്ര റദ്ദാക്കിയതെന്നാണ് സൂചന.
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് നാലിടത്ത്, ഓറഞ്ച് അലർട്ട്
Wednesday, April 30, 2025 3:28 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്.
അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.
ഇതുപ്രകാരം, നാലിടങ്ങൾക്കു പുറമേ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്.
അതേസമയം, പാലക്കാട് ജില്ലയിലെ കൊട്ടാരക്കര (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്) കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല (ആറ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
പകൽ 10 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ തുടങ്ങിയവയിൽ പൊതുവെ തന്നെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്നും ഇടിയോടുകൂടി മഴയെത്തും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, April 30, 2025 3:36 PM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും വ്യാഴാഴ്ചയും ഞായറാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും; വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
കടുപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയേക്കും
Wednesday, April 30, 2025 3:13 PM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയേക്കും. പാക്കിസ്ഥാനില്‍നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിരോധിക്കും.
തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ അധികാരം നൽകിയതിന് പിന്നാലെ ഡൽഹിയിൽ നിര്‍ണായക യോഗങ്ങള്‍ ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗങ്ങൾ. സാമ്പത്തിക, സുരക്ഷാ രാഷ്ട്രീയകാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്.
ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര് തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് വിവരം.
മംഗളൂരു ആൾക്കൂട്ട കൊലപാതകം: കുറ്റക്കാരെ വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
Wednesday, April 30, 2025 3:01 PM IST
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മലപ്പുറം സ്വദേശി അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്വേഷണം നടക്കുകയാണെന്നും തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഇതുവരെ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം പൂർത്തിയാകട്ടെ. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
രണ്ട് ദിവസം മുൻപാണ് കർണാടകയിലെ മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ മലപ്പുറം സ്വദേശി അഷ്റഫിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾക്കൂട്ട ആക്രമണമാണ് കൊലപാതത്തിൽ കലാശിച്ചതെന്ന് സ്ഥിരീകരിച്ചത്.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം അഷ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.
കുടുപ്പു സ്വദേശി ടി.സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോൾ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
അതേസമയം മരിച്ച അഷ്റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം അറിയിച്ചു.
കോട്ടയത്ത് അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ
Wednesday, April 30, 2025 2:58 PM IST
കോട്ടയം: ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവുംകസ്റ്റഡിയിൽ. പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായിരുന്ന ജിസ്മോളുടെ ഭർത്താവ് ജിമ്മി, ഭർതൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരെയും വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്നതിന് പോലീസിന് തെളിവ് ലഭിച്ചു. മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന ചില ഓഡിയോ സന്ദേശങ്ങൾ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു, പിന്നാലെ തീപിടിത്തം; വിദ്യാര്‍ഥിക്ക് പരിക്ക്
Wednesday, April 30, 2025 2:32 PM IST
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേരിയിലാണ് സംഭവം. കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് തീ ആളിപ്പടർന്നതോടെ ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
കൈക്ക് പരിക്കേറ്റ വിദ്യാർഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയുടെ ആരോഗ്യ നില ഗുരുതരമല്ല. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. തീപിടിത്തത്തിൽ വീടിനും വീട്ടിലെ സാധനങ്ങള്‍ക്കും കേടുപാടു സംഭവിച്ചു.
പോത്തൻകോട് സുധീഷ് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം
Wednesday, April 30, 2025 3:46 PM IST
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം. നെടുമങ്ങാട് പട്ടികജാതി - പട്ടികവർഗ പ്രത്യേക കോടതിയുടേതാണ് വിധി.
സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണ് കേസിൽ പ്രതികൾ. ഇവർ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു.
സാക്ഷികളെ സ്വാധീനിച്ചാൽ കേസിൽ രക്ഷപ്പെടാൻ സാധിക്കില്ലെന്നാണ് ഈ വിധി വ്യക്തമാക്കുന്നതെന്ന് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരി പ്രതികരിച്ചു. ഒന്നും മൂന്നും പ്രതികൾക്ക് വധശിക്ഷ നൽകണം എന്നായിരുന്നു വാദിച്ചിരുന്നത് എന്നാൽ പ്രതികൾ ഭീഷണിപ്പെടുത്തി മൊഴിമാറ്റിയെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
2021 ഡിസംബർ 11നാണ് നടുക്കുന്ന കൊലപാതകം നടന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതക കാരണം. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീടുവളഞ്ഞത്.
ഗുണ്ടാ സംഘം സുധീഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തി. തുടർന്ന് കാലു വെട്ടിയെടുത്തു പൊതുവഴിയില്‍ വലിച്ചെറിഞ്ഞ് കൊലപാതകം ആഘോഷിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തിരിഞ്ഞതോടെയാണ് എല്ലാ പ്രതികളിലേക്കും എത്താൻ കഴിഞ്ഞത്.
അഭിഭാഷകൻ ബി.എ.ആളൂർ അന്തരിച്ചു
Wednesday, April 30, 2025 2:35 PM IST
കൊച്ചി: ക്രിമിനല്‍ അഭിഭാഷകന് ബി. എ.ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്പോഴായിരുന്നു അന്ത്യം.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരാണ്. കൂടത്തായ ജോളി കേസ്, ഇലന്തൂര്‍ ഇരട്ട നരബരി കേസ്, തുടങ്ങി കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു.
തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ആളൂര്‍. പൂനെയില്‍ നിന്നാണ് ആളൂര്‍ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. പിന്നാലെ കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു.
വിഴിഞ്ഞം കമ്മീഷനിംഗ്; സതീശന്റെ പേര് കേന്ദ്രത്തിന് നൽകിയിരുന്നെന്ന് മന്ത്രി വാസവൻ
Wednesday, April 30, 2025 1:26 PM IST
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷൻ ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ല, ചടങ്ങിൽ പങ്കെടുക്കുന്നതിനായി തന്റെ ലെറ്റർ പാഡിൽ നിന്ന് കത്ത് കൊടുത്തിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
പരിപാടിയിൽ ആരൊക്കെ സംസാരിക്കണം സംസാരിക്കേണ്ട എന്ന് കേന്ദ്രത്തിൽ നിന്നാണ് തീരുമാനിക്കുന്നത്. കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നു.
പട്ടിക പരിശോധിച്ച് വേദിയിൽ ഇരിക്കുന്നവരുടെ പേരും പ്രസംഗിക്കുന്നവരുടെ പേരും നിർദേശിക്കുക പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. സംസാരിക്കേണ്ടവരുടെ ലിസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ചടങ്ങിന് വിളിക്കണം എന്ന് നിർദേശിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പ്രതിപക്ഷനേതാവിനെ നിർദേശിച്ചത് തങ്ങളാണ്. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര തുറമുഖ മന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി , കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ മന്ത്രി, തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ്, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേരുകളാണ് ഈ ചടങ്ങിലേക്ക് തങ്ങൾ ആലോചിച്ച് നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹൈബ്രിഡ് കഞ്ചാവ് കേസ്: ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിന് എക്സൈസ് നോട്ടീസ്
Wednesday, April 30, 2025 1:09 PM IST
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ കേസില്‍ ഫ്ളാറ്റ് ഉടമ പ്രമുഖ ഛായാഗ്രാഹനായ സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എക്സൈസ് നോട്ടീസ് നല്കി. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
കഴിഞ്ഞ ഞാറാഴ്ച പുലര്‍ച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംവിധായകരായ എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലിഹ് മുഹമ്മദ് (35) എന്നിവരെ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തുള്ള പൂര്‍വ്വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍നിന്നാണ് പിടികൂടിയത്.
ഇവരില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും ഉണ്ടായി. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായതും. ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എക്സൈസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
പിടിയിലായ ഷാലിഹിന് കഞ്ചാവ് കൈമാറിയ രണ്ട് പേരെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്യും. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടാനും എക്സൈസ് ആലോചിക്കുന്നുണ്ട്.
മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ്, വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുന്നു: സതീശൻ
Wednesday, April 30, 2025 12:49 PM IST
തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സാധാരണ കത്ത് മാത്രമാണ് തനിക്ക് ലഭിച്ചത്. പരിപാടിയുടെ വിശദാംശങ്ങള്‍ പോലും തന്നെ അറിയിച്ചിട്ടില്ലെന്ന് സതീശൻ പ്രതികരിച്ചു.
അത് അവരുടെ തീരുമാനമാണ്. അതില്‍ പരിഭവമോ പരാതിയോ ഇല്ല. വിഴിഞ്ഞം കമ്മീഷനിംഗ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപിയും സിപിഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ല. പദ്ധതി കൊണ്ടുവന്ന ആളുകളെ മറന്ന് സിപിഎം വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്നു.
വിഴിഞ്ഞം കടല്‍ക്കൊള്ളയാണെന്ന് പ്രഖ്യാപിച്ചയാളാണ് പിണറായി വിജയന്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാണ്. വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ വിമർശിച്ചു.
വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിൽ ശശി തരൂര്‍ എംപിയും വിന്‍സെന്റ് എംഎല്‍എയും ചടങ്ങില്‍ പങ്കെടുക്കും. അവര്‍ക്ക് ക്ഷണമുണ്ടെന്നും സതീശന് കൂട്ടിച്ചേർത്തു.
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.09 ശതമാനം വിജയം
Wednesday, April 30, 2025 12:43 PM IST
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്. cisce.org, results.cisce.org, ഡിജിലോക്കർ എന്നിവയിലൂടെ ഫലമറിയാം.
പത്താംക്ലാസില്‍ 99.09 ശതമാനം വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.02 ശതമാനം വിദ്യാർഥികളുമാണ് വിജയിച്ചത്.
വടക്ക്: 98.78%, കിഴക്ക്: 98.70%, പടിഞ്ഞാറ്: 99.83%, തെക്ക്: 99.73%, വിദേശം: 93.39% എന്നിങ്ങനെയാണ് റീജിയൻ പ്രകാരമുള്ള പത്താം ക്ലാസിലെ വിജയ ശതമാനം. അതേസമയം, വടക്ക്: 98.97%, കിഴക്ക്: 98.76%, പടിഞ്ഞാറ്: 99.72%, തെക്ക്: 99.76%, വിദേശം: 100% എന്നിങ്ങനെയാണ് പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനം.
ഐസിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയും ഐഎസ്സി പരീക്ഷകൾ ഫെബ്രുവരി 13 മുതൽ ഏപ്രിൽ അഞ്ചുവരെയുമാണ് നടന്നത്.
വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അവസരവുമുണ്ട്. മേയ് നാലിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാം. പരമാവധി രണ്ടു വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അവസരം. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്നാണ് വിവരം.
12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 99,551 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 98,578 വിദ്യാര്‍ഥികളും വിജയിച്ചതായി കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് അറിയിച്ചു.
യു.പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽനിന്ന് ഒഴിവാക്കി എക്സൈസ്
Wednesday, April 30, 2025 12:27 PM IST
ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു.പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽനിന്ന് കനിവിന്റെ പേര് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 28ന് ആലപ്പുഴ തകഴിയിൽനിന്നാണ് എംഎൽഎയുടെ മകൻ അടക്കം ഒന്‍പത് പേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ എക്സൈസ് സംഘം പിടികൂടിയത്. ഒന്‍പത് പേരെയും കേസിൽ പ്രതി ചേർത്തിരുന്നു.
കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. എന്നാൽ നിലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ കേസിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും വൈദ്യപരിശോധന നടത്തിയില്ലെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
കനിവടക്കം ഏഴ് പേർക്കെതിരെ കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നിലനിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും
Wednesday, April 30, 2025 11:54 AM IST
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി വാങ്ങിയതായി തെളിവില്ലാത്ത സാഹചര്യത്തിലാണിത്. കേസിലെ നടപടിക്രമങ്ങള്‍ക്കായി നടനെ വീണ്ടും വിളിച്ചുവരുത്തും.
തസ്ലീമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് വെയിറ്റ്' എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. തസ്ലീമയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി.
അതേസമയം താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. നിലവിൽ ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നും ശ്രീനാഥ് ഭാസി മൊഴി നൽകി. തിങ്കളാഴ്ചയാണ് നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും കൊച്ചിയിലെ മോഡലായ സൗമ്യയേയും എക്സൈസ് ചോദ്യം ചെയ്തത്.
ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് അന്തരിച്ചു
Wednesday, April 30, 2025 12:03 PM IST
കോട്ടയം: ഷൂട്ടിംഗ് പരീശിലകനും, ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രഫ. സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കോട്ടയം ഉഴവൂർ സ്വദേശിയായ സണ്ണി ജോസഫ് ഒളിംപിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. ഷൂട്ടിംഗിൽ അഞ്ചുതവണ സംസ്ഥാന ചാമ്പ്യനായ സണ്ണി തോമസ് റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമാണ്.
കോട്ടയം തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസിന്റെ ജനനം. 1964-ൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ 26-ാം വയസിലാണ് അദ്ദേഹം ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്ന സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് റിട്ട. പ്രഫസർ ജോസമ്മ സണ്ണിയാണ് ഭാര്യ. മക്കൾ: മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി.
പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: കോഴിക്കോട് മെഡിക്കൽ കോളജിനെതിരേ പിതാവ്
Wednesday, April 30, 2025 11:32 AM IST
കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ പേവിഷ പ്രതിരോധ വാക്സിന് എടുത്തിട്ടും തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നല്കുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.
കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെനിന്നും മുറിവ് ഡെറ്റോൾ ഇട്ട് കഴുകി. തുടർന്ന് മരുന്നില്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്ക് പോകാൻ അധികൃതർ നിർദേശിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയപ്പോൾ തലയിലെ വലിയ മുറിവ് നോക്കാതെ ചെറിയ മുറിവുകൾക്ക് ചുറ്റുമാണ് ഇൻജക്ഷൻ നൽകിയത്. അത് കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. പിന്നീട് വീണ്ടും ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് തലയ്ക്കുള്ള മുറിവിന് തുന്നൽ ഇട്ടതെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം കുന്നത്തുപറമ്പ് കുഴിക്കാട്ടു ചോലക്കല്‍ സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയാ ഫാരിസ് ആണ് മരിച്ചത്. മാര്‍ച്ച് 29നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും തോളിലും ചുണ്ടിലുമാണ് കടിയേറ്റത്. തുടർന്ന് വാക്സിൻ എടുത്തിരുന്നു.
എട്ടു ദിവസം മുന്‍പ് പനി ബാധിക്കുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ 25നാണ് കുട്ടിയെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ നായയുടെ കടിയേറ്റ മറ്റ് അഞ്ചു പേരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല.
കെ.എം.എബ്രഹാമിന് ആശ്വാസം: സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി
Wednesday, April 30, 2025 11:44 AM IST
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരേയാണ് കെ.എം.എബ്രഹാം സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
വരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ എന്തുകൊണ്ടാണ് വൈകിയതെന്ന് സുപ്രീംകോടതി ചോദിച്ചു. എന്നാല്‍ അന്വേഷണ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് കെ.എം.എബ്രഹാം മറുപടി നല്‍കിയത്. സിബിഐ അന്വേഷണത്തിന് മുന്‍കൂര്‍ പ്രോസിക്യൂഷന് അനുമതി അനിവാര്യമാണെന്നും കെ.എം.എബ്രഹാം കോടതിയിൽ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ നിയമ നടപടി സ്വീകരിച്ചതിലുള്ള പകയാണ് പരാതിക്കാരനായ ജോമോന് പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിക്ക് കാരണമെന്ന് കെ.എം.എബ്രഹാം വാദിച്ചു. 2009 മുതല്‍ 2015 വരെയുള്ള വരുമാനം മാത്രമാണ് വിജിലന്‍സ് പരിശോധിച്ചത്. 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഒരു ദൗത്യവും അകലെയല്ല; യുദ്ധകപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന
Wednesday, April 30, 2025 11:14 AM IST
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് തിരിച്ചടി നല്കുന്ന കാര്യത്തില്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെ ദൗത്യം അകലെയല്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ച് നാവികസേന. യുദ്ധകപ്പലുകളുടെ ചിത്രമാണ് എക്സ് പ്ലാറ്റ്ഫോമിൽ നാവികസേന പങ്കുവച്ചത്.
"ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ആയുധക്കരുത്ത് കാട്ടി അറബിക്കടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാവികസേന അഭ്യാസപ്രകടനം നടത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു
Wednesday, April 30, 2025 10:59 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. കടലിൽ വീണവർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.
ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു സംഭവം. അഴിമുഖത്തായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.
കഴിഞ്ഞ ദിവസം ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധനം കഴിഞ്ഞ് വരികയായിരുന്ന വള്ളം തലകീഴായി മറിഞ്ഞിരുന്നു. 17 പേർ കടലിൽ വീണു. പിന്നീട് ഇവർ നീന്തി കരയ്ക്ക് കയറുകയായിരുന്നു.
മംഗളൂരു ആള്‍ക്കൂട്ടക്കൊല; യുവാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
Wednesday, April 30, 2025 10:57 AM IST
മലപ്പുറം: മംഗളൂരുവിൽ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്.
ആറ് വര്‍ഷം മുമ്പ് അഷ്റഫിന്റെ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ വയനാട്ടിലേക്ക് താമസം മാറിയിരുന്നു. മലപ്പുറം ചോലക്കുണ്ട് ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം അഷ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.
കുടുപ്പു സ്വദേശി ടി.സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോൾ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
അതേസമയം മരിച്ച അഷ്റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം അറിയിച്ചു.
അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണവില; അന്താരാഷ്ട്ര വില താഴേക്ക്
Wednesday, April 30, 2025 10:49 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ന് അക്ഷയ തൃതീയ ദിനത്തിൽ വില കുതിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ച് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 71,840 രൂപയിലും ഗ്രാമിന് 8,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,395 രൂപയാണ്.
സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായി കണക്കാക്കുന്ന അക്ഷയതൃതീയ ദിനത്തിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ആറുദിവസത്തെ ക്ഷീണത്തിനു ശേഷം ചൊവ്വാഴ്ച വീണ്ടും തിരിച്ചുകയറിയ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു.
ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. അതിനുശേഷം ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ് ഇടിഞ്ഞത്.
ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
അതേസമയം, രാജ്യാന്തര സ്വർണവില ഇന്ന് താഴേക്ക് പോയി. രാജ്യാന്തരവില ഔൺസിന് 3,325 ഡോളറിൽ നിന്ന് 3,304 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യൻ രൂപയും ഇന്ന് 10 പൈസയുടെ നേട്ടത്തോടെ 85.15ലാണ് വ്യാപാരം തുടങ്ങിയത്. ഇതും കേരളത്തിൽ സ്വർണവില കുറയാനുള്ള അനുകൂലഘടകമാണെങ്കിലും വില മാറിയില്ല.
അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമിക്കും; തെളിവുണ്ടെന്ന അവകാശവാദവുമായി പാക് മന്ത്രി
Wednesday, April 30, 2025 10:33 AM IST
ഇസ്ലാമബാദ്: അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ തങ്ങളുടെ പാക് വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാര്‍. പാകിസ്ഥാന് തന്നെ തീവ്രവാദത്തിന്റെ ഇരയാണെന്നും അത്തരം എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ടെന്നും മന്ത്രി എക്സിൽ കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണമാണ്. ഇതിന്റെ പേരില്‍ അടുത്ത 24-36 മണിക്കൂറിനുള്ളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കാന്‍ പദ്ധതിയിടുന്നതായി പാകിസ്ഥാന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചെന്നും തരാർ അവകാശപ്പെട്ടു.
ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നിനെ അറിയിച്ചു. ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാണ് ഷഹബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിനെ അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണം; സംഘർഷം ഒഴിവാക്കണമെന്ന് യുഎൻ
Wednesday, April 30, 2025 10:03 AM IST
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ സംഘര്‍ഷ സാധ്യതയിൽ ആശങ്കയറിയിച്ച് യുഎൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരെ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ് നേരിട്ട് വിളിച്ച് സംസാരിച്ചു.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎൻ, സംഘര്‍ഷം ഒഴിവാക്കണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎൻ ഒരുക്കമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല.
ഇന്ത്യ- പാക് അതിര്‍ത്തികളിൽ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ യുഎൻ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈതപ്രത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം; ഭാര്യ അറസ്റ്റിൽ
Wednesday, April 30, 2025 9:33 AM IST
കണ്ണൂർ: കൈതപ്രത്ത് ഓട്ടോറിക്ഷ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരാണ് (42) പിടിയിലായത്.
കേസിൽ രാധാകൃഷ്ണനെ വെടിവച്ചു കൊലപ്പെടുത്തിയ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. കേസിൽ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തോക്ക് നൽകിയ സിജോ ജോസഫാണ് രണ്ടാം പ്രതി. ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി.
ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
പുലിപ്പല്ല് കേസ്: റാപ്പർ വേടനെ ഇന്ന് തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും
Wednesday, April 30, 2025 9:33 AM IST
കൊച്ചി: പുലിപ്പല്ല് കൈവശംവച്ച കേസില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി) ഇന്ന് തൃശൂര്‍ വിയ്യൂരിലെ സരസ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുക്കും. ഇവിടെയാണ് പുലിപ്പല്ലില്‍ വേടന് വെള്ളി കെട്ടിച്ചത്.
ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നും തൃശൂരിലെ ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപമാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന് വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്.
കേസിൽ വേടനെ പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. യാഥാർഥ പുലിപ്പല്ലായിരുന്നെന്ന് അറിയില്ലായിരുന്നുവെന്ന് വേടന് കോടതിയില്‍ പറഞ്ഞു. ഇന്നു തന്റെ ആല്‍ബം പുറത്തിറങ്ങുന്നതിനാല്‍ ജാമ്യം നല്‍കണമെന്ന വേടന്റെ ആവശ്യം തള്ളിയാണു കോടതി കസ്റ്റഡി അനുവദിച്ചത്.
പുലിപ്പല്ല് എവിടെനിന്നാണു കിട്ടിയതെന്ന ചോദ്യത്തിന് “ഇപ്പോഴൊന്നും പറയാന്‍ വകുപ്പില്ല മക്കളേ” എന്നായിരുന്നു കോടതിയില്‍ വേടന്റെ മറുപടി. കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ വേടനെ കൊച്ചി കണിയാമ്പുഴയിലെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുത്തു. വേടന് അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനംവകുപ്പ് ശ്രമം തുടരുകയാണ്. തെളിവെടുപ്പിന് ശേഷം പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും.
അതേസമയം, റാപ്പർ വേടനാണു ലോക്കറ്റ് വന്നുവാങ്ങിയതെന്നും പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നുമാണ് ലോക്കറ്റ് നിർമിച്ചുനല്‍കിയ വിയ്യൂര്‍ സരസ ജ്വല്ലറി ഉടമ സന്തോഷ് മാധ്യമങ്ങളോടു പറഞ്ഞത്.
അഞ്ചെട്ടു മാസമായെന്നു തോന്നുന്നു, ശരിക്ക് ഓർമയില്ല. പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. വെള്ളിയിൽ ഫ്രെയിംകെട്ടി ലോക്കറ്റ് പോലെ ആക്കണമെന്നുപറഞ്ഞപ്പോൾ പണിക്കാരെക്കൊണ്ട് ചെയ്തുകൊടുത്തതാണ്. വാങ്ങിക്കാൻ വന്നതു പുള്ളിക്കാരനായിരുന്നു. ആദ്യം ആളെ മനസിലായില്ല. പോയിക്കഴിഞ്ഞിട്ടാണ് മനസിലായത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് പോലീസോ വനംവകുപ്പോ തന്നെത്തേടി എത്തിയിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കി.
വിവാദമായപ്പോൾ ക്ഷണം: വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തേക്കില്ല
Wednesday, April 30, 2025 9:21 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ലെന്ന് സൂചന.
ജനാധിപത്യ മര്യാദ കാറ്റിൽ പറത്തി ഉമ്മൻ ചാണ്ടി സർക്കാർ യാഥാർഥ്യമാക്കിയ പദ്ധതിയുടെ കമ്മീഷനിംഗിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ചടങ്ങ് കോണ്‍ഗ്രസ് വിവാദമാക്കിയതിനു പിന്നാലെ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിൽനിന്നു പ്രതിപക്ഷ നേതാവിന് കത്ത് എത്തിയിരുന്നു.
എന്നാൽ, വിവാദം തണുപ്പിക്കാൻ പേരിന് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചതാണ് സർക്കാർ ചെയ്തതെന്നും ഇതിനു നിന്നു കൊടുക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പൊതു നിലപാട്. സതീശൻ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും.
ഉച്ചയോടെ മന്ത്രിയുടെ ദൂതൻ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ എത്തിച്ച കത്തിൽ രണ്ടു വാചകങ്ങൾ മാത്രമാണ് ഉള്ളത്. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് പ്രധാനമന്ത്രി മേയ് രണ്ടിന് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അങ്ങയുടെ മഹനീയ സാന്നിധ്യം ചടങ്ങിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചടങ്ങിൽ പ്രതിപക്ഷ നേതാവിന്റെ റോൾ എന്താണെന്നു കത്തിൽ വ്യക്തമാക്കിയിട്ടില്ല.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിന്റെ വേദിയിലാണോ സദസിലാണോ പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്നു വ്യക്തമായ ശേഷമേ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്.
പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്ന വിവരം കോണ്‍ഗ്രസിന്റെ കോവളം എംഎൽഎ എം. വിൻസന്റാണ് പത്രസമ്മേളനം നടത്തി അറിയിച്ചത്. ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും അടക്കമുള്ള നേതാക്കൾ രംഗത്ത് എത്തി. സംഭവം വിവാദമായതിനു പിന്നാലെ ആദ്യം രാഷ്ട്രീയമായ മറുപടിയാണ് സർക്കാർ നൽകിയത്.
സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയായതിനാലാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആദ്യ വിശദീകരണം. സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് എത്തുന്നതെന്നും നാലാം വാർഷികം സിപിഎമ്മും ബിജെപിയും ഒന്നിച്ചാണോ ആഘോഷിക്കുന്നതെന്നും ചോദിച്ചു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾ തിരിച്ചടിച്ചു രംഗത്ത് എത്തി.
ഇതു സർക്കാരിനും എൽഡിഎഫിനും രാഷ്ട്രീയമായി ഏറെ ക്ഷീണുണ്ടാക്കി. ഇതിനു പിന്നാലെയാണ് ഉച്ചയോടെ മന്ത്രി വി.എൻ. വാസവന്റെ കത്ത് എത്തിച്ചു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ ശ്രമിച്ചത്. ഇതും പാളിയതോടെ ഇനി പ്രതിക്ഷ നേതാവിനെ മന്ത്രി നേരിട്ടോ ഫോണ്‍ വഴിയോ ക്ഷണിക്കുമോ എന്ന കാര്യമാണ് വ്യക്തമാകേണ്ടത്.
ഇന്നും ചൂട് കൂടാൻ സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, April 30, 2025 8:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും വ്യാഴാഴ്ചയും എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും; കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും വ്യാഴാഴ്ചയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഇന്നും മഴ ശക്തമാകും; ഒപ്പം ഇടിമിന്നലും കാറ്റും
Wednesday, April 30, 2025 8:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുവർഷത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഭിന്നശേഷി ജീവനക്കാരുടെ സെക്രട്ടേറിയറ്റ് സമരം ഇന്നു മുതൽ
Wednesday, April 30, 2025 8:40 AM IST
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സർക്കാർ സർവീസിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത മുഴുവൻ ഭിന്നശേഷി ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താത്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടന (ടിബിഎസ്കെ)യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ഇന്നു തുടങ്ങും.
ഇന്നു രാവിലെ 10.30നു സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ സമരം ഉദ്ഘാടനം ചെയ്യും. 2004 മുതൽ 2024 വരെ ജോലി ചെയ്ത ഭിന്നശേഷിക്കാരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം.
ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്ത് എത്തുന്നതെന്ന് പ്രസിഡന്റ് എം.കെ. ബാബുരാജ്, ജനറൽ സെക്രട്ടറി ടി. ബിനു, എസ്. സന്തോഷ്കുമാർ എന്നിവർ പറഞ്ഞു.
വിശാഖപട്ടണത്ത് ക്ഷേത്ര മതിൽക്കെട്ട് തകർന്നുവീണ് അപകടം; ഏഴ് പേർ മരിച്ചു
Wednesday, April 30, 2025 8:38 AM IST
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽക്കെട്ട് തകർന്നുവീണുണ്ടായ അപകടത്തിൽ ഏഴ് തീർത്ഥാടർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം. കനത്ത മഴയിൽ കുതിർന്ന ക്ഷേത്രമതിൽ നിലംപൊത്തുകയായിരുന്നു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം ഇന്ന്
Wednesday, April 30, 2025 8:38 AM IST
ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലം ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തെക്കുറിച്ച് സിഐഎസ്സിഇ ആണ് അറിയിച്ചത്. പരീക്ഷാ ഫലം സിഐഎസ്സിഇയുടെ വൈബ്സൈറ്റിലും (www. cisce.org) കരിയഴ്സ് പോർട്ടലിലും ഡിജി ലോക്കറിലും ലഭ്യമായിരിക്കും.
പഹല്‍ഗാം ഭീകരാക്രമണം; ഇന്ന് മന്ത്രിസഭായോഗം ചേരും
Wednesday, April 30, 2025 7:53 AM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. രാവിലെ 11നാണ് യോഗം ചേരുക.
സുരക്ഷാ കാര്യങ്ങള്‍ യോഗം വിലയിരുത്തും. ഭീകരര്‍ക്ക് തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച നീക്കങ്ങളും ചർച്ച ചെയ്യും. പാക്കിസ്ഥാനെതിരേ കൂടുതല്‍ നീക്കങ്ങള്‍ വേണോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമെടുക്കും.
പാക്കിസ്ഥാന് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അനുമതി നിഷേധിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ അടുക്കുന്നതും തടഞ്ഞേക്കുമെന്നാണ് വിവരം.
ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് മന്ത്രിസഭായോഗം ചേരുന്നത്. നയതന്ത്ര തലത്തില്‍ പാക്കിസ്ഥാനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആദ്യം വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായി ഇന്ന് ചുമതലയേൽക്കും
Wednesday, April 30, 2025 7:39 AM IST
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് ചുമതലയേൽക്കും. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായാണ് ഡോ. എ. ജയതിലക് ചുമതലയേൽക്കുന്നത്.
ജയതിലകിനെതിരേ ലഭിച്ച ചില പരാതികളിൽ ചില മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്.
നിലവിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നു മടങ്ങി വരാൻ താൽപര്യം കാട്ടാതിരുന്ന സാഹചര്യത്തിലാണ് ജയതിലകിനെ നിശ്ചയിച്ചത്.
കോൽക്കത്തയിൽ ഹോട്ടലിൽ തീപിടിത്തം; 14 മരണം
Wednesday, April 30, 2025 8:41 AM IST
കോൽക്കത്ത: സെൻട്രൽ കോൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം. റിതുറാജ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ 14 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തീ നിയന്ത്രണവിധയമാക്കി. സ്ഥലത്ത് പോലീസ് പരിശോധന നടത്തി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ചു; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Wednesday, April 30, 2025 7:19 AM IST
കോലാര്‍: പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ച യുവാവ് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കര്‍ണാടകയിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക്(21) ആണ് മരിച്ചത്. അഞ്ചുകുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് സുഹൃത്ത് പറഞ്ഞതിനു പിന്നാലെയാണ് ഇയാൾ മദ്യം കുടിച്ചത്.
തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിജയവഴിയിൽ തിരിച്ചെത്താൻ പഞ്ചാബ്; പകരംവീട്ടാൻ ചെന്നൈ
Wednesday, April 30, 2025 7:13 AM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. രാത്രി 7.30 മുതൽ ചെന്നൈയിലെ ചെപ്പോക്കിലാണ് മത്സരം.
വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും പഞ്ചാബ് കിംഗ്സ് കളത്തിലിറങ്ങുക. ആർസിയോടേറ്റ പരാജയത്തിന് ശേഷം കോൽക്കത്തയെ നേരിട്ടെങ്കിലും കനത്ത മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചു. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള പഞ്ചാബ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.
മറുവശത്ത് ചെന്നൈയുടെ ലക്ഷ്യം പഞ്ചാബിനോട് പകരംവീട്ടുക എന്നതായിരിക്കും. സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയ മത്സരത്തിൽ പഞ്ചാബിനായിരുന്നു ജയം. പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ചെന്നൈയ്ക്ക് നാല് പോയിന്റാണുള്ളത്.
അതിർത്തിയിൽ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
Wednesday, April 30, 2025 7:52 AM IST
ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ. നാഷേര, സുന്ദർബാനി, അഖ്നൂർ മേഖലയിലാണ് പാക്കിസ്ഥാന്റെ വെടിവയ്പ്പുണ്ടായത്.
ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
Wednesday, April 30, 2025 6:43 AM IST
തൃശൂർ: ഇനി തൃശൂരിന് പൂരാവേശം. തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. മുഖ്യപങ്കാളികളായ പാറമേക്കാവ്–തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്നു കൊടിയേറ്റം നടക്കും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നു 11.30നും മധ്യേയാണു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്നതാണു ചടങ്ങ്. കൊടിയേറ്റശേഷം ഉച്ചയ്ക്കു മൂന്നിനുള്ള പൂരം പുറപ്പാടിനു തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും.
3.30നു ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകൾ ഉയരും. തുടർന്നു പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടത്തും.
പാറമേക്കാവ് ക്ഷേത്രത്തിൽ 12.30നാണു കൊടിയേറ്റ്. വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തും. പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റും. തുടർന്ന് അഞ്ച് ആനകളുടെയും കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ്.
ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിൽ ആറാട്ടും നടത്തും. മേയ് ആറിനാണ് തൃശൂർ പൂരം.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്നു വിരമിക്കും
Wednesday, April 30, 2025 7:49 AM IST
തിരുവനന്തപുരം: ശാരദാ മുരളീധരൻ ഇന്നു ചീഫ് സെക്രട്ടറി പദമൊഴിയും. സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ.
ഭർത്താവ് വി. വേണു ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ശാരദാ മുരളീധരൻ ചീഫ് സെക്രട്ടറിയായത്. ഡോ. എ. ജയതിലകാണ് ശാരദാ മുരളീധരന്റെ പിൻഗാമി.
ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായാണ് ഡോ. എ. ജയതിലക് ചുമതലയേൽക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്.
യുവേഫ ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണ-ഇന്റർമിലാൻ ആദ്യപാദ സെമി ഇന്ന്
Wednesday, April 30, 2025 6:05 AM IST
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിലെ എഫ്സി ബാഴ്സലോണ-ഇന്റർമിലാൻ സെമിഫൈനലിലെ ആദ്യ പാദ മത്സരം ഇന്ന്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 12.30 നാണ് മത്സരം.
ബാസ്ണലോണ ഒളിമ്പിക് സ്റ്റേഡിയമാണ് വേദി. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്ണ്ടിനെ കീഴടക്കിയാണ് ബാഴ്സലോണ സെമിയിലെത്തിയത്.
ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് ഇന്റർമിലാൻ സെമിയിൽ കടന്നത്. മേയ് ആറിനാണ് രണ്ടാം പാദ സെമി പോരാട്ടം.
സിറിയയിൽ സംഘർഷം: 13 പേർ കൊല്ലപ്പെട്ടു
Wednesday, April 30, 2025 5:52 AM IST
ഡമാസ്കസ്: സിറിയയിലെ സർക്കാർ അനുകൂല പോരാളികളും ന്യൂനപക്ഷ ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു.
ഡമാസ്കസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ജറാമനയിൽ കഴിഞ്ഞ ദിവസമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇസ്ലാം മതപ്രവാചകനായ മുഹമ്മദിനെ വിമർശിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഘർഷം തുടങ്ങിയത്.
കലിംഗ സൂപ്പർ കപ്പ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
Wednesday, April 30, 2025 4:52 AM IST
ഭുവനേശ്വർ: 2025 കലിംഗ സൂപ്പർ കപ്പിലെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ആദ്യ സെമിയിൽ ഐഎസ്എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർജയന്റ് എഫ്സി ഗോവയെ നേരിടും. വൈകുന്നേരം 4.30 മുതലാണ് മത്സരം.
രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്സി ജംഷഡ്പുർ എഫ്സിയുമായി ഏറ്റുമുട്ടും. രാത്രി എട്ടിനാണ് മത്സരം. എല്ലാം മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് നടക്കുക. മേയ് മൂന്നിനാണ് ഫൈനൽ.
ഹരിപ്പാട് തെരുവുനായ ആക്രമണം; 10 പേർക്ക് കടിയേറ്റു
Wednesday, April 30, 2025 4:20 AM IST
ആലപ്പുഴ: ഹരിപ്പാട് മുതുകുളത്ത് പത്തുപേർക്ക് തെരുവു നായയുടെ കടിയേറ്റു. മുതുകുളം തെക്ക് തുളസിത്തറയിൽ ശശികല (42), തിക്കോയിക്കൽ ശശി (58), സഞ്ജു ഭവനത്തിൽ സുരേന്ദ്രൻ (58), തുളസിത്തറയിൽ ശ്രീകല (35), ഗോകുലത്തിൽ ഗീത (51), ചേലിപ്പിളളിൽ സുചിത്ര (36), ഈരിയ്ക്കൽ ഷീല (58), തഴേശ്ശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൊന്നമ്മ (65), മനുനിവാസിൽ തുളസി(56), മുതുകുളം വടക്ക് ശശീന്ദ്രഭവനത്തിൽ ഗീത (55) എന്നിവർക്കാണ് കടിയേറ്റത്.
ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. വെങ്ങാലിൽ സുനിലിന്റെ ഒരുമാസം പ്രായമുളള കാളക്കിടാവിനെയും നായ ആക്രമിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നായ ആക്രമണം തുടങ്ങിയത്. ഹൈസ്കൂൾ മുക്കിനും പരിസരത്തും, ഷാപ്പുമുക്കിനു വടക്കുഭാഗത്തുമായി ഓടിനടന്നു കടിക്കുകയായിരുന്നു. റോഡിലൂടെ പോയവരും വീടിനു മുൻപിലും നിന്നവരാണ് കടിയേറ്റവരിലധികവും.
യുവേഫ ചാമ്പ്യൻസ് ലീഗ്: ആദ്യ പാദ സെമിയിൽ പിഎസ്ജിക്ക് ജയം
Wednesday, April 30, 2025 3:53 AM IST
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനെതിരായ സെമിഫൈനലിന്റെ ആദ്യപാദത്തിൽ പിഎസ്ജിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി വിജയിച്ചത്.
ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരം തുടക്കം മുതൽ ആവേശഭരിതമായിരുന്നു. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്.
നാലാം മിനിറ്റിൽ തന്നെ പിഎസ്ജി മുന്നിലെത്തി. ഫ്രഞ്ച് താരം ഒസ്മാൻ ഡെമ്പലെയാണ് പിഎസ്ജിയെ മുന്നിലെത്തിച്ചത്. ഗോൾ തിരിച്ചടിക്കാൻ ആഴ്സണൽ ശ്രമിച്ചെങ്കിലും നടന്നില്ല. ലീഡുയർത്താനുള്ള പിഎസ്ജിയുടെ ശ്രമങ്ങളും ഫലം കണ്ടില്ല.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പിഎസ്ജി മറുപടിയില്ലാത്ത ഒരു ഗോളിന് മത്സരം സ്വന്തമാക്കി. മേയ് ഏഴിനാണ് രണ്ടാം പാദ സെമി.
കുന്ദമംഗലം എംഡിഎംഎ കേസ്: പ്രധാന പ്രതി പിടിയിൽ
Wednesday, April 30, 2025 3:50 AM IST
കോഴിക്കോട്: കുന്ദമംഗലം എംഡിഎംഎ കേസില്‍ പ്രധാന പ്രതിയായ നൈജീരിയന്‍ സ്വദേശി ഫ്രാങ്ക് ചിക്സിയ പിടിയിൽ. നോയ്ഡയില് നിന്നാണ് ഇയാൾ പിടിയിലായത്. കുന്ദമംഗലം പോലീസാണ് ഇയാളെ പിടികൂടിയത്.
പ്രധാന ലഹരിസംഘങ്ങളിലേക്കാണ് അന്വേഷണം എത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ജനുവരി 21ന് കുന്ദമംഗലത്തിനടത്ത് കാരന്തൂരിലെ ലോഡ്ജില്‍ നിന്നും 221ഗ്രാ എംഡിഎം എയുമായി രണ്ടു പേരെ പിടികൂടിയത് ഡാന്‍സാഫും കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു.
കാരിയര്‍മാരെ പിടികൂടി അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തയ്യായില്ല. ഇവരില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പോലീസിനെ എത്തിച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലഹരി മാഫിയയിലേക്ക്. ഈ അന്വേഷണത്തിനൊടുവിലാണ് ലഹരി കണ്ണികളിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശി ഫ്രാങ്ക് ചിക്സിയ കുടുങ്ങിയത്.
ഇയാള്‍ നോയ്ഡയിലുണ്ടെന്ന വിവരമറിഞ്ഞ് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി. ദിവസങ്ങളോളം ഇയാളെ നീരീക്ഷിച്ച പോലീസ് സംഘം മാര്‍ക്കറ്റില്‍ വച്ചാണ് പിടികൂടിയത്.
ഫ്രാങ്ക്സിയിൽ നിന്നും നാല് മൊബൈല്‍ ഫോണുകളും ഏഴു സിംകാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. മറ്റു പലരുടേയും പേരിലുള്ളവയാണ് സിംകാര്‍ഡുകള്‍. ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ ടാന്‍സാനിയന്‍ സ്വദേശികളില്‍ നിന്നുമാണ് ഫ്രാങ്കിനെക്കുറിച്ചുള്ള വിവരം കിട്ടിയത്.
പണമിടപാടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പലരുടേയുംപേരിലെടുക്കുന്ന വ്യാജ ബാങ്ക് അക്കൗണ്ടുകളാണ് ലഹരിക്കുള്ള പണമിടപാടിനായി ഇവര്‍ ഉപയോഗിക്കുന്നത്. ഈ കേസില്‍ ഇതു വരെ എട്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചുകയറി യുവാവ് മരിച്ചു
Wednesday, April 30, 2025 2:43 AM IST
കോട്ടയം: നിയന്ത്രണംവിട്ട് ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. വൈക്കം വല്ലകത്ത് ചൊവ്വാഴ്ച വൈകിട്ട് ആണ് സംഭവം.
വല്ലകം സബ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ചെമ്പ് സ്വദേശി വിഷ്ണു സത്യന്(26) ആണ് മരിച്ചത്.
പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു
Wednesday, April 30, 2025 3:50 AM IST
കോഴിക്കോട്: ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പന്നിയങ്കര കണ്ണഞ്ചേരിയില്‍ ആണ് സംഭവം.
അര്‍ജാസ് എന്നയാളാണ് പോലീസുകാരെ കുത്തി പരിക്കേൽപ്പിച്ചത്. പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ബാബു, സിപിഒ ശരത് രാജന് എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്.
പോലീസുകാരെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇറച്ചിക്കടയില്‍ കയറിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ചിട്ടുണ്ടെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഇയാളെ പോലീസ് പിന്തുടര്ന്നത്.
ബ്രൗണ്‍ ഷുഗര്‍ പ്രതി ഓടുന്നതിനിടെ വലിച്ചെറിഞ്ഞെന്ന് പോലീസ് പറഞ്ഞു. നിരവധി ലഹരികേസുകളില്‍ പ്രതിയാണ് അര്‍ജാസ്.
പാലക്കാട്ട് അനധികൃതമായി സൂക്ഷിച്ചിരുന്ന 1800 ലിറ്റർ കള്ള് പിടികൂടി
Wednesday, April 30, 2025 12:48 AM IST
പാലക്കാട്: ചിറ്റൂരിൽ കള്ള് ചെത്ത് തോപ്പുകളിൽ അനധികൃതമായി സൂക്ഷിച്ച കള്ള് എക്സൈസ് പിടിച്ചെടുത്തു. ചിറ്റൂർ കോഴിപ്പതി വില്ലേജിൽ കുട്ടിയപ്പകൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും ആണ് കള്ള് പിടികൂടിയത്.
690 ലിറ്റർ കള്ളാണ് ഇയാളുടെ തോട്ടത്തിൽനിന്ന് പിടിച്ചെടുത്തത്. പിന്നാലെ വെങ്കിടാചലപതി എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും 1110 ലിറ്റർ കള്ളും പിടികൂടി.
എക്സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കള്ള് പിടികൂടിയത്.
തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചു; കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കഠിന തടവ്
Wednesday, April 30, 2025 12:20 AM IST
കുവൈറ്റ് സിറ്റി: തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചതിന് ജഹ്റയിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കഠിന തടവ്. കുവൈറ്റിലെ ക്രിമിനൽ കോടതിയുടേതാണ് വിധി.
രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തി. ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന ഏതൊരു പ്രവണതയെയും തടയാൻ കടുത്ത ശിക്ഷകൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
ഡൽഹിയെ എറിഞ്ഞിട്ടു; കോൽക്കത്തയ്ക്ക് ജയം
Tuesday, April 29, 2025 11:59 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കോൽക്കത്തയ്ക്ക് ജയം. നിർണായക പോരാട്ടത്തിൽ 14 റൺസിനായിരുന്നു കോൽക്കത്തയുടെ ജയം. സ്കോർ: കോൽക്കത്ത 204/9 ഡൽഹി 190/9.
205 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടനേ സാധിച്ചുള്ളൂ. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ നിലവിലെ ചാമ്പ്യൻമാർക്ക് കഴിഞ്ഞു. 45 പന്തിൽ 62 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
അക്സർ പട്ടേൽ 43 റൺസ് നേടി. അവസാന ഓവറുകളിൽ ഒറ്റയാൾ പോരാട്ടം നടത്തിയ വിപ്രാജ് നിഗമിന്റെ ഇന്നിംഗ്സാണ് ഡൽഹിയുടെ തോൽവി ഭാരം കുറച്ചത്. 19 പന്തുകൾ നേരിട്ട വിപ്രാജ് 38 റൺസ് നേടിയാണ് പുറത്തായത്.
കോൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റ് വീഴ്ത്തി. 44 റൺസ് നേടിയ അംഗ്കൃഷ് രഘുവൻഷിയാണ് കോൽക്കത്തയുടെ ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസും സുനിൽ നരെയ്നും മികച്ച തുടക്കമാണ് കോൽക്കത്തയ്ക്ക് നൽകിയത്.
12 പന്തിൽ 26 റൺസ് നേടിയ ഗുര്‍ബാസിനെ നഷ്ടമാകുമ്പോള്‍ ടീം മൂന്ന് ഓവറിൽ 48 റൺസാണ് നേടിയത്. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും അക്സർ പട്ടേലും വിപ്രജ് നിഗവും രണ്ടുവിക്കറ്റ് വീഴ്ത്തി. സുനിൽ നരെയ്നെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
പാക് അനുകൂല മുദ്രാവാക്യം; മംഗളൂരുവിൽ കൊല്ലപ്പെട്ടത് പുൽപ്പള്ളി സ്വദേശി
Tuesday, April 29, 2025 11:31 PM IST
മംഗളൂരു: ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. വയനാട് പുൽപ്പള്ളി സ്വദേശിയായ അഷ്റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ അഷ്റഫിന്റെ സഹോദരൻ മംഗളൂരുവിലേക്ക് തിരിച്ചു.
കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 19 പേർക്കെതിരെ കേസ് എടുത്തെന്നും 15 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
ഏപ്രിൽ 27നാണ് ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. കുടുപ്പു സ്വദേശി ടി.സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോൾ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
ജസ്റ്റീസ് ബി.ആർ.ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റീസാകും; മേയ് 14ന് ചുമതലയേൽക്കും
Tuesday, April 29, 2025 11:17 PM IST
ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ബി.ആർ.ഗവായ് മേയ് 14 ന് ചുമതലയേൽക്കും. അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റീസായാണ് അദ്ദേഹം അധികാരമേൽക്കുക.
മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് രാജ എസ്. ബോൺസാലെയോടൊപ്പമാണ് ജസ്റ്റീസ് ഗവായ് 1987 വരെ പ്രവർത്തിച്ചത്. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു.
1990 ന് ശേഷം ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബർ 12ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി.
സുരേഷ് ഗോപിയുടെ മാലയിലും പുലിപ്പല്ല്; ഡിജിപിക്ക് പരാതി നൽകി
Tuesday, April 29, 2025 10:53 PM IST
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. പുലിപ്പല്ല് ഉപയോഗിച്ച കേസിൽ വേടൻ എന്ന ഹിരൺ ദാസ് മുരളി നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി.
കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്. വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായി. ഇതോടെ വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തു.
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും
Tuesday, April 29, 2025 10:07 PM IST
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ബുധനാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. cisce.org, results.cisce.org എന്നീ വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.
ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഫലമറിയാനുള്ള അവസരമുണ്ട്. ഉത്തരകടലാസുകൾ പുഃനപരിശോധിക്കാനുള്ള അപേക്ഷ മേയ് നാലിനുള്ളിൽ സമർപ്പിക്കണം. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാം.
പരമാവധി രണ്ടു വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അവസരം. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈയിൽ നടത്തും.
സ്റ്റാർക്കിന് മൂന്നു വിക്കറ്റ്; ഡൽഹിക്ക് 205 റൺസ് വിജയലക്ഷ്യം
Tuesday, April 29, 2025 11:56 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡൽഹിക്ക് 205 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി.
44 റൺസ് നേടിയ അംഗ്കൃഷ് രഘുവൻഷിയാണ് കോൽക്കത്തയുടെ ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസും സുനിൽ നരൈനും മികച്ച തുടക്കമാണ് കോൽക്കത്തയ്ക്ക് നൽകിയത്. 12 പന്തിൽ 26 റൺസ് നേടിയ ഗുര്‍ബാസിനെ നഷ്ടമാകുമ്പോള്‍ ടീം മൂന്ന് ഓവറിൽ 48 റൺസാണ് നേടിയത്.
റിങ്കു സിംഗ് 25 പന്തിൽ 36 റൺസ് നേടി. 61 റൺസാണ് രഘുവന്‍ഷിയും റിങ്കുവും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് കോൽക്കത്തയ്ക്ക് തിരിച്ചടിയായി. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും അക്സർ പട്ടേലും വിപ്രജ് നിഗവും രണ്ടുവിക്കറ്റ് വീഴ്ത്തി.
അടിക്കേണ്ടിടത്ത് അടിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടവന്റെ കൈവെട്ടുമെന്ന് കെ.സുധാകരൻ
Tuesday, April 29, 2025 9:33 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തൊട്ടാൽ തൊട്ടവന്റെ കൈവെട്ടുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാഹുലിനെതിരെയുള്ള ബിജെപിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തിയ ജനകീയ പ്രതിരോധത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.സുധാകരൻ.
അടിക്കേണ്ടിടത്ത് അടിക്കും. ഇടിക്കേണ്ട ഇടത്ത് ഇടിക്കും. കുത്തേണ്ടിടത്ത് കുത്തും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്. അഭ്യാസവും വെട്ടും കുത്തും ഒന്നും നിങ്ങൾക്ക് മാത്രം ഉള്ളതല്ല. ഞങ്ങൾ കൊത്തിയാലും നിങ്ങൾക്ക് മുറിയും. അതിന് പറ്റിയ ആൺകുട്ടികൾ ഈ പാർട്ടിക്കകത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ തൊട്ടുകളിക്കുമ്പോള്‍ ബിജെപിക്കാര്‍ സൂക്ഷ്മത പാലിക്കണമെന്നും സുധാകരൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം; തിരിച്ചടിയുടെ രീതിയും സമയവും സൈന്യത്തിന് തീരുമാനിക്കാം: പ്രധാനമന്ത്രി
Tuesday, April 29, 2025 9:18 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണ്.
ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച സുരാക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചൊവ്വാഴ്ച വൈകുന്നേരം ഉന്നതതല യോഗം ചേർന്നത്.
യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിൽ ഇനി സ്ലീപ്പർ,എസി യാത്ര സാധിക്കില്ല; നിയമം കർക്കശമാക്കാൻ റെയിൽവേ
എസ്.ആർ. സുധീർ കുമാർ
Tuesday, April 29, 2025 8:26 PM IST
കൊല്ലം: വെയിറ്റിംഗ് ലിസ്റ്റിൽ ടിക്കറ്റുള്ളവരെ ഇനി മുതൽ ട്രെയിനുകളിൽ സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ അനുവദിക്കില്ല. ഇത് മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ഇങ്ങനെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും. അല്ലെങ്കിൽ ഇവരോട് ജനറൽ കമ്പാർട്ടുമെന്റുകളിലേക്ക് മാറിക്കയറാൻ ടിക്കറ്റ് പരിശോധകർ നിർദേശിക്കും. ഐആർസിടിസി വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ചാർട്ട് തയാറാക്കിയതിനു ശേഷവും അവർ വെയിറ്റിംഗ് ലിസ്റ്റിലാണങ്കിൽ ടിക്കറ്റ് ഓട്ടോമാറ്റിക്കായി കാൻസൽ ചെയ്യും.
ഇവരുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഈടാക്കിയ മുഴുവൻ തുകയും തിരികെ നൽകും. ചാർട്ട് തയാറാക്കിയ ശേഷം വെയിറ്റിംഗ് ലിസ്റ്റിലുള്ള ഇ-ടിക്കറ്റുമായി ട്രെയിനുകളിൽ കയറാനും പാടില്ല. ഇത്തരക്കാരെ ടിക്കറ്റില്ലാ യാത്രക്കാരായി പരിഗണിച്ച് പിഴ ഈടാക്കും.
രാജ്യത്ത് സ്ഥിരീകരിച്ച ടിക്കറ്റുമായി സഞ്ചരിക്കുന്ന ലക്ഷക്കണക്കായ യാത്രക്കാരുടെ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് റെയിൽവേയുടെ ഈ നടപടി. പലപ്പോഴും വെയിറ്റിംഗ് ടിക്കറ്റുള്ളവർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി റിസർവ് ചെയ്തവരുടെ സീറ്റിൽ കയറി ഇരിക്കുന്നത് പതിവാണ്.
ഇവരുടെ എണ്ണം വർധിക്കുന്നത് കോച്ചുകളിൽ ടിക്കറ്റ് പരിശോധകരുടേത് അടക്കം സുഗമമായ സഞ്ചാരത്തിനും തടസമാകുന്നു. ഇത്തരം പരാതികൾ രാജ്യത്താകമാനം വ്യാപകമായ സാഹചര്യത്തിലാണ് കർശന പരിഷ്കാരത്തിന് റെയിൽവേ മന്ത്രാലയം നിർബന്ധിതമായത്.
ഇടനിലക്കാരായ ഏജന്റുമാർ വഴി വെയിറ്റിംഗ് ലിസ്റ്റിൽ ടിക്കറ്റ് തരപ്പെടുത്തി റിസർവ്ഡ് കോച്ചുകളിൽ നിരവധി പേർ യാത്ര ചെയ്യുന്നതായും റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇങ്ങനെയുള്ള ടിക്കറ്റിൽ യാത്ര ചെയ്യുന്നവരിൽ തിരിച്ചറിയൽ രേഖകൾ ഒന്നും ഉണ്ടാകാറില്ല.
പലരുടെയും പേരും വയസും മേൽവിലാസമൊക്കെ വ്യാജവുമാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ അടക്കം പൂർണമായും ഒഴിവാക്കാൻ പുതിയ നിയന്ത്രണം വഴി സാധിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.