അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം തുടരുന്നുവെന്ന് പോലീസ്
Friday, July 11, 2025 6:49 AM IST
പത്തനംതിട്ട: അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. അടൂർ അറുകാലിക്കലിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു.
ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. ആസാദിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി.
രാഷ്ട്രീയപരമായ ആക്രമണമല്ലെന്നും അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പേലീസ് അറിയിച്ചു.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ചേർത്തലയിൽ അഞ്ച് വയസുകാരന് മർദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്
Friday, July 11, 2025 6:19 AM IST
ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരനെ മർദിച്ച സംഭവത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുണ്ട്.
അമ്മ സ്കെയിലുകൊണ്ട് അടിച്ചെന്ന് കുട്ടി പറഞ്ഞു. അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
താമരശേരിയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു
Friday, July 11, 2025 5:45 AM IST
കോഴിക്കോട്: താമരശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്.
താമരശേരി അമ്പലമുക്കിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അരീക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.
കാർ ഡ്രൈവർ അരീക്കോട് സ്വദേശി അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിന്റെ മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ടെക്സസ് പ്രളയം: മരണം 121 ആയി
Friday, July 11, 2025 5:15 AM IST
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്.
അതേസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്.
കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 59 മുതിർന്നവരും 36 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാംപിന്റെ സഹ ഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്നു ഓസ്റ്റിൻ അമേരിക്കൻ സ്റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റിംഗുമായി മെൻഡിസും നിസംഗയും; ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
Friday, July 11, 2025 4:45 AM IST
പല്ലെക്കലെ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിന്റെയും പാതും നിസംഗയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ശ്രീലങ്ക മികച്ച വിജയം സ്വന്തമാക്കിയത്.
73 റൺസെടുത്ത മെൻഡീസാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. 51 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മെൻഡീസിന്റെ ഇന്നിംഗ്സ്. നിസംഗ 42 റൺസാണ് എടുത്തത്. 16 പന്തിലാണ് നിസംഗ 42 റൺസെടുത്തത്. കുശാൽ പെരേര 24 റൺസ് സ്കോർ ചെയ്തു.
ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സെയ്ഫുദിൻ, മെഹ്ദി ഹസൻ മിരാൻ, റിഷാദ് ഹൊസെൻ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ശ്രീലങ്ക 1-0 ത്തിന് മുന്നിലെത്തി. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.
ബംഗളൂരുവിൽ രഹസ്യമായി സ്ത്രീകളുടെ ചിത്രം പകർത്തിയ സംഭവം; യുവാവ് അറസ്റ്റിൽ
Friday, July 11, 2025 4:19 AM IST
ബംഗളൂരു: സ്ത്രീകളെ പിന്തുടർന്ന് അനുമതിയില്ലാതെ മോശം രീതിയിൽ ചിത്രം പകർത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. 26കാരനായ ഗുർദീപ് സിംഗാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കോറമംഗലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മോശം രീതിയിൽ എടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുമായിരുന്നു.
ചർച്ച് സ്ട്രീറ്റിലും കോറമംഗളയിലും മറ്റ് പ്രധാനസ്ഥലങ്ങളിലും സ്ത്രീകളെ പിന്തുടർന്ന് ഇയാൾ മോശം രീതിയിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിലെ പല പേജുകളിലായി പോസ്റ്റ് ചെയ്യും.
തന്റെ ദൃശ്യം പലയിടങ്ങളിലായി പോസ്റ്റ് ചെയ്യപ്പെട്ടത് കണ്ട കോളജ് വിദ്യാർഥിനിയാണ് പോലീസിൽ പരാതി നൽകിയത്. ഇൻസ്റ്റയ്ക്ക് പരാതി നൽകിയിട്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി.
കീവിൽ വീണ്ടും റഷ്യൻ മിസൈലാക്രമണം
Friday, July 11, 2025 3:46 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. സ്ഫോടകവസ്തുക്കളുമായി 397 ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.
ജനവാസമേഖലയിൽ ഉൾപ്പെടെയാണ് ആക്രമണം നടത്തിയതെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
ബംഗ്ലാദേശ് കലാപം, ഷേഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യും
Friday, July 11, 2025 3:34 AM IST
ധാക്ക: ബംഗ്ലാദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) തീരുമാനം. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരെയും വിചാരണ ചെയ്യും. കഴിഞ്ഞവർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ബംഗ്ലാദേശ് വിട്ടത്.
കുറ്റപത്രം തള്ളണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളിയ ശേഷമാണ് ജസ്റ്റീസ് എം.ഡി.ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള ഐസിടി ബെഞ്ചിന്റെ ഉത്തരവ്. മേയ് 12 ന് ഐസിടി-ബിഡിയുടെ അന്വേഷണ ഏജൻസി കേസിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഷേഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കും എതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പൂഞ്ചിൽ മണ്ണിടിച്ചിൽ; പെൺകുട്ടി മരിച്ചു
Friday, July 11, 2025 3:26 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ചിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പന്ത്രണ്ടു വയസുള്ള പെൺകുട്ടി മരിച്ചു.
മെൻധർ താലൂക്കിലെ ചക് ബൊനാല്ല മേഖലയിലായിരുന്നു അപകടം. ആഫിയ കൗസർ ആണു മരിച്ചത്.
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Friday, July 11, 2025 3:05 AM IST
നാലു വർഷത്തോളമായി കൊച്ചി കാക്കനാട് കുസുമഗിരിയിലെ പുഷ്പമംഗലം തോമസ് ജോസഫിന്റെ വീട്ടിലെ ചിരി മാഞ്ഞിട്ട്. സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് മകൻ സെബിൻ തോമസിന് കിഡ്നി തകരാറിലാണെന്ന് അറിയുന്നത്. 34-ാം വയസിൽ മകന് നേരിടേണ്ടി വന്ന ഈ രോഗാവസ്ഥ ആ കുടുംബത്തിന്റെ തന്നെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയത്.
നാലു വർഷമായി സെബിൻ ഈ രോഗത്തോട് പൊരുതാൻ തുടങ്ങിയിട്ട്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്താലും മകന് ചികിത്സ ലഭ്യമാക്കിയെങ്കിലും എങ്ങനെ ഭാരിച്ച ഈ ചിലവുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന നിസഹായ അവസ്ഥയിലാണ് ഈ പിതാവ്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് സെബിന്റെ ചികിത്സ നടക്കുന്നത്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം കീമോ ഡയാലിസിസ് നടക്കുന്നുണ്ട്. എന്നാൽ കിഡ്നി മാറ്റിവയ്ക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അടിയന്തര കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ചെറുപ്പക്കാരനെ നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ.
സെബിനുമായി ചേരുന്ന കിഡ്നി ദാതാവിനെ ലഭ്യമായിട്ടുണ്ട്. എന്നാൽ ഈ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷം രൂപയാണ് കുടുംബം വേണ്ടത്. താമസം പോലും വാടകയ്ക്കായ ഈ കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം പോലും കാണാൻ കഴിയില്ലെന്ന സ്ഥിതിയിലാണ്. അതിനാലാണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈകൂപ്പുന്നത്.
ജീവിതത്തെ വളരെയേറെ പ്രതീക്ഷകളോടെ സമീപിച്ചിരുന്ന സെബിന് ഇനിയും ദീർഘകാലം ഭൂമിയിൽ തുടരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം ഏറെ പ്രധാനമാണ്. കഴിയാവുന്ന ചെറിയ തുകയെങ്കിലും ഈ ചെറുപ്പക്കാരന്റെ ജീവനായി നമ്മുക്ക് വിനിയോഗിക്കാം.
സെബിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് എതിരേ 2,442 കലാപങ്ങൾ
Friday, July 11, 2025 3:01 AM IST
ധാക്ക: കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലു മുതലുള്ള 330 ദിവസങ്ങളിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗൾക്കെതിരേയുണ്ടായത് 2,442 കലാപങ്ങൾ. ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കലാപങ്ങളേറെയും ഉണ്ടായത് ഓഗസ്റ്റ് നാലിനും 20നും ഇടയിലായിരുന്നു.
കൊലപാതകങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, ആരാധനാലയങ്ങൾക്കു നേരേ ആക്രമണം, വീടുകളും ഭവനങ്ങളും പിടിച്ചെടുക്കൽ, മതനിന്ദക്കുറ്റം ചുമത്തിയുള്ള അറസ്റ്റ് തുടങ്ങിയവയാണ് ന്യൂനപക്ഷങ്ങൾ നേരിട്ടത്.
ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ സർക്കാർ അവഗണിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങളെ ഒഴിവാക്കുകയാണെന്ന് മുതിർന്ന ന്യൂനപക്ഷ നേതാവ് നർമൽ റൊസാരിയോ കുറ്റപ്പെടുത്തി.
മുടി വെട്ടണമെന്നാവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു
Friday, July 11, 2025 1:56 AM IST
ഹിസാർ: മുടി വെട്ടി അച്ചടക്കത്തോടെ സ്കൂളിൽ വരണമെന്നാവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ രണ്ടു വിദ്യാർഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിൽവച്ചാണ് ജഗ്ബീർ സിംഗ് പന്നുവിനു (55) കുത്തേറ്റത്.
അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രിൻസിപ്പലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണം നടത്തിയ വിദ്യാർഥികൾ രക്ഷപ്പെട്ടു. 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് സ്കൂൾ പ്രിൻസിപ്പലിനെ കുത്തിയത്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
സ്കൂളിലേക്കു വരുന്പോൾ മുടി വെട്ടി അച്ചടക്കത്തോടെ വരണമെന്ന് സ്കൂൾ പ്രിൻസിപ്പലിനെ രണ്ടു വിദ്യാർഥികളോടും പറഞ്ഞിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് കൊലപാതകമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അമിത് യാഷ്വർധൻ പറഞ്ഞു.
നടന്നതു പിടിവലി; ഉണ്ണി മുകുന്ദന് മാനേജരെ മര്‍ദിച്ചിട്ടില്ലെന്ന് കുറ്റപത്രം
Friday, July 11, 2025 1:13 AM IST
കൊച്ചി: മുന്‍ മാനേജർ വിബിനെ മര്‍ദിച്ചിട്ടില്ലെന്ന നടന് ഉണ്ണി മുകുന്ദന്റെ വാദങ്ങള്‍ ശരിവച്ചു പോലീസിന്റെ കുറ്റപത്രം. പിടിവലിയിലാണ് മുന്‍ മാനേജര്‍ വിബിന് കുമാറിനു പരിക്കേറ്റതെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു നാശനഷ്ടമുണ്ടാക്കിയതായുമാണ് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ കണ്ടെത്തല്‍.
ഇതോടെ നേരത്തേ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കി കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉണ്ണി മുകുന്ദന്റെ കാക്കനാട്ടെ ഫ്ലാറ്റിലെത്തി പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു.
വിബിനെ മര്‍ദിച്ചിട്ടില്ലെന്നും കണ്ണട വലിച്ചെറിഞ്ഞതു വൈകാരിക പ്രകടനം മാത്രമെന്നുമാണ് ഉണ്ണി മുകുന്ദന് മൊഴി നല്‍കിയത്. ടൊവിനോ ചിത്രമായ നരിവേട്ടയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു തന്നെ മര്‍ദിച്ചുവെന്നായിരുന്നു വിബിന്റെ പരാതി.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണു മര്ദനമുണ്ടായിട്ടില്ലെന്ന പോലീസിന്റെ കണ്ടെത്തല്‍.
ഓപ്പറേഷന് ഡി -ഹണ്ട്: 111 പേർ അറസ്റ്റിൽ
Friday, July 11, 2025 4:06 AM IST
തിരുവനന്തപുരം: ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1736 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 98 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 111 പേരാണ് അറസ്റ്റിലായത്. മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.45914 കി.ഗ്രാം), കഞ്ചാവ് (6.56875 കി.ഗ്രാം), കഞ്ചാവ് ബീഡി (66 എണ്ണം) എന്നിവ പിടിച്ചെടുത്തു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ജൂലൈ ഒന്‍പതിന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്.
പണിമുടക്ക് ദിവസം തുറന്ന ഹോട്ടൽ അടിച്ച് തകർത്തു; അഞ്ചു പേർ പിടിയിൽ
Thursday, July 10, 2025 11:43 PM IST
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ തുറന്ന ഹോട്ടല്‍ അടിച്ച് തകർത്ത കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ നടയിലെ സൗപര്‍ണിക ഹോട്ടലിന് നേരെയായിരുന്നു ആക്രമണം.
സംഭവത്തിൽ പാലുവായ് സ്വദേശി വടാശേരി വീട്ടില്‍ അനീഷ്, തിരുവെങ്കിടം പനങ്ങോടത്ത് പ്രസാദ്, ഇരിങ്ങപ്പുറം കുളങ്ങര സുരേഷ് ബാബു, മാവിന്‍ചുവട് പുതുവീട്ടില്‍ മുഹമ്മദ് നിസാര്‍, കാരക്കാട് കക്കാട്ട് രഘു എന്നിവരെയാണ് ടെമ്പിള്‍ പോലീസ് പിടികൂടിയത്.
അക്രമി സംഘം ഹോട്ടലിന് മുന്നിലെ ചില്ലുവാതിലും കാഷ് കൗണ്ടറും അടിച്ചു തകര്‍ത്തിരുന്നു. അറസ്റ്റിലായ അഞ്ച് പേരും വഴിയോര കച്ചവട തൊഴിലാളി യൂണിയന് ഭാരവാഹികളാണെന്ന് പോലീസ് പറഞ്ഞു.
നിലയുറപ്പിച്ച് റൂട്ട്; ബാസ്ബോൾ മാറ്റിവെച്ച് ഇംഗ്ലണ്ട്
Thursday, July 10, 2025 11:41 PM IST
ലോര്‍ഡ്സ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിനായി പൊരുതുന്നു. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ്. ജോ റൂട്ട് (99), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് (39) എന്നിവരാണ് ക്രീസില്‍.
അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 79 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. പതിവ് ബാസ്ബോൾ ശൈലി ഉപേക്ഷിച്ച് ഡിഫൻസിൽ ഊന്നിയാണ് ഇംഗ്ലണ്ട് കളിച്ചത്. പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്സില്‍ ഒരുക്കിയത്.
സാക് ക്രൗളി (18), ബെൻ ഡക്കറ്റ് (23), ഒല്ലി പോപ്പ് (44), ഹാരി ബ്രൂക്ക് (11) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ആദ്യ ദിനം നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോവിക്കറ്റും നിതീഷ് കുമാർ റെഡ്ഡി രണ്ടുവിക്കറ്റും വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇടംനേടി.
അഞ്ചു വര്‍ഷത്തേക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒഴിവില്ല; നേതൃമാറ്റ ചർച്ചകൾ തള്ളി സിദ്ധരാമയ്യ
Thursday, July 10, 2025 10:54 PM IST
ബംഗളൂരു: നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ചു വര്‍ഷത്തേക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒഴിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവര്‍ഷവും താൻ തന്നെ തുടരുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ വര്‍ഷം അവസാനം ഉപമുഖ്യമന്ത്രിയായ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളുണ്ട്.
ഇതിനെ തള്ളിക്കൊണ്ടാണ് അഞ്ചുവര്‍ഷവും താൻ തന്നെ മുഖ്യമന്ത്രി കസേരയിൽ തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്. കര്‍ണാടകയിൽ നേതൃമാറ്റുമുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
സിദ്ധരാമയ്യയും ഡികെയും കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങൾക്ക് കനംവച്ചു. ഡൽഹിയിൽ ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചർച്ചകളിലേക്ക് യുഡിഎഫ്
Thursday, July 10, 2025 10:53 PM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് യുഡിഎഫ് മുന്നൊരുക്കത്തിലേക്ക് കടക്കുന്നു. മുന്നൊരുക്കത്തിന്റെ ഭാഗമായി മുന്നണിക്കകത്ത് ഉഭയ കക്ഷി ചർച്ച നടത്താൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി.
സീറ്റുകളിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം യോഗത്തിലുയർന്നു. യുഡിഎഫിലെ പാർട്ടികൾ മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് ഒഴിവാക്കാനാണ് നീക്കം.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കണമെന്ന ആവശ്യം ഉന്നയിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ മുന്നണി വിപുലീകരണം ചർച്ചയായില്ല.
റാങ്ക് പട്ടികയിൽ മാറ്റം; കീം പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു
Thursday, July 10, 2025 10:06 PM IST
തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് ഒന്നാം റാങ്ക് നേടി. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്.
പഴയ പട്ടികയിൽ കേരള സിലബസിലെ വിദ്യാർഥി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോണിന് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ പിന്നോട്ടുപോയി.
ആദ്യ 100 റാങ്കിൽ 21 പേര് കേരള സിലബസിലാണ്. നേരത്തേ പ്രഖ്യാപിച്ച ലിസ്റ്റിൽ ആദ്യ 100 പേരിൽ 43 പേർ കേരള സിലബസിലെ വിദ്യാർഥികളായിരുന്നു. എറണാകുളം സ്വദേശി ഹരികിഷൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി.
തീരൂരങ്ങാടി സ്വദേശി അദല്‍ സയാന് (നാല്), ബംഗളൂരു സ്വദേശി അദ്വൈത് അയിനിപ്പള്ളി (അഞ്ച്), ബംഗളൂരു സ്വദേശി അനന്യ രാജീവ് (ആറ്), എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് (ഏഴ്), കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു (എട്ട്), കോഴിക്കോട് സ്വദേശി അച്യുത് വിനോദ് (ഒമ്പത്), കോഴിക്കോട് സ്വദേശി അന്മോല് ബൈജു (10) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.
റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് മന്ത്രി ആര്.ബിന്ദു വ്യക്തമാക്കി. കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടർന്നാണ് പഴയ ഫോർമുല പിന്തുടർന്ന് പുതിയ റാങ്ക് ലിസ്റ്റ് സർക്കാർ പുറുത്തുവിട്ടത്.
നിപ്പ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു
Thursday, July 10, 2025 9:35 PM IST
മലപ്പുറം: പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ നിപ്പ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. നിലവിൽ മലപ്പുറത്ത് നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേരുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ടു പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ രണ്ടു പേര് ഐസിയുവിൽ ചികിത്സയിലുണ്ട്.
മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് മൂന്നു പേര് ഐസൊലേഷനില്‍ കഴിയുന്നുണ്ട്.
പോര് തുടരുന്നു; രജിസ്ട്രാർക്ക് ഫയലുകൾ നൽകരുതെന്ന വിസിയുടെ നിർദേശം നടപ്പായില്ല
Thursday, July 10, 2025 9:16 PM IST
തിരുവനന്തപുരം: കേരളാ സർവകലാശാലയിൽ വൈസ് ചാൻസലറും രജിസ്ട്രാറും ഭാരതാംബ ചിത്രവിവാദത്തിൽ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുന്നു. രജിസ്ട്രാർക്ക് ഇ-ഫയലുകൾ നൽകരുതെന്ന വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്റെ രണ്ടാം നിർദേശവും നടപ്പായില്ല.
ഈ നിർദേശവും സിൻഡിക്കേറ്റ് തള്ളി. അതിനിടെ രജിസ്ട്രാർ അനിൽകുമാറിനെതിരെ സർവകലാശാല സെക്യൂരിറ്റി സൂപ്രണ്ട് വിസിക്ക് റിപ്പോർട്ട് നൽകി. സസ്പെൻഷനിലുള്ള അനിൽകുമാർ രജിസ്ട്രാറുടെ മുറിയിൽ അതിക്രമിച്ചു കയറിയെന്നാണ് വിസിക്കും ജോയിന്റ് രജിസ്ട്രാർക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
രജിസ്ട്രാറുടെ ചുമതല പ്ലാനിംഗ് ഡയറക്ടർക്ക് നൽകി വിസി ഉത്തരവിറക്കി. അനിൽകുമാറിനെ ഓഫീസിൽ കയറ്റരുതെന്ന് നിർദേശം നൽകിയിരുന്നു. അതേസമയം അനിൽകുമാർ വഴി വരുന്ന ഫയലുകൾ തനിക്ക് അയക്കേണ്ടെന്ന് വിസി നിർദേശം നൽകി.
രജിസ്ട്രാർ അയക്കുന്ന ഫയലുകൾ മാറ്റിവയ്ക്കണം. അടിയന്തരാവശ്യമുള്ള ഫയലുകൾ തനിക്ക് നേരിട്ട് അയക്കാനും ജോയിന്റ് രജിസ്ട്രാർക്ക് വിസി നിർദേശം നൽകി. വിസിയുടെ രണ്ട് നിർദേശവും നടപ്പാക്കാത്തതിന് പിന്നാലെയാണ് മൂന്നാം നിർദേശം നൽകിയത്.
രമേശന് വായനക്കാരുടെ കൈത്താങ്ങ്
Thursday, July 10, 2025 8:09 PM IST
അർബുദത്തോട് പൊരുതുന്ന ഒറ്റപ്പാലം തൃക്കടീരി പഞ്ചായത്തിൽ കുണ്ടിൽ വീട്ടിലെ രാമൻകുട്ടിയുടെ മകൻ കെ. രമേശന് ദീപിക വായനക്കാരുടെ കൈത്താങ്ങ്. യുവാവിന്റെ ദുരിത കഥ ദീപിക ഡോട്ട്കോമിലൂടെ വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ സഹായമാണ് നൽകിയത്.
വായനക്കാർ നൽകിയ 1,11,900 രൂപ ദീപിക ജനറൽ മാനേജർ ഫാ. രഞ്ജിത്ത് ആലുങ്കൽ, രമേശിന് നേരിട്ട് കൈമാറി. വായനക്കാരുടെ കൈത്താങ്ങിന് രമേശ് നന്ദി അറിയിച്ചു.
വിദേശത്ത് സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്തു ലഭിക്കുന്ന വരുമാനംകൊണ്ട് ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സന്തുഷ്ടമായി ജീവിച്ചു പോരുന്നതിനിടിയിലാണ് 2022-ൽ രമേശിന് തലച്ചോറിൽ അർബുദം ബാധിച്ചത്. കടം മേടിച്ചും ജോലിയെടുത്തും ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള പണം രമേശ് കണ്ടെത്തി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അർബുദത്തെ കീഴ്പ്പെടുത്താനായി ലക്ഷക്കണക്കിന് രൂപയാണ് ആശുപത്രിയിൽ ചിലവാക്കിയത്. എന്നാൽ വീണ്ടും ഡോക്ടർമാർ തുടർചികിത്സ നിർദേശിച്ചതോടെ രമേശും കുടുംബവും ദുരിതത്തിലായി. ഇതോടെയാണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
ചാരിറ്റി വിവരങ്ങൾക്ക് സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Thursday, July 10, 2025 7:54 PM IST
നാലു വർഷത്തോളമായി കൊച്ചി കാക്കനാട് കുസുമഗിരിയിലെ പുഷ്പമംഗലം തോമസ് ജോസഫിന്റെ വീട്ടിലെ ചിരി മാഞ്ഞിട്ട്. സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് മകൻ സെബിൻ തോമസിന് കിഡ്നി തകരാറിലാണെന്ന് അറിയുന്നത്. 34-ാം വയസിൽ മകന് നേരിടേണ്ടി വന്ന ഈ രോഗാവസ്ഥ ആ കുടുംബത്തിന്റെ തന്നെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയത്.
നാലു വർഷമായി സെബിൻ ഈ രോഗത്തോട് പൊരുതാൻ തുടങ്ങിയിട്ട്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്താലും മകന് ചികിത്സ ലഭ്യമാക്കിയെങ്കിലും എങ്ങനെ ഭാരിച്ച ഈ ചിലവുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന നിസഹായ അവസ്ഥയിലാണ് ഈ പിതാവ്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് സെബിന്റെ ചികിത്സ നടക്കുന്നത്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം കീമോ ഡയാലിസിസ് നടക്കുന്നുണ്ട്. എന്നാൽ കിഡ്നി മാറ്റിവയ്ക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അടിയന്തര കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ചെറുപ്പക്കാരനെ നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ.
സെബിനുമായി ചേരുന്ന കിഡ്നി ദാതാവിനെ ലഭ്യമായിട്ടുണ്ട്. എന്നാൽ ഈ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷം രൂപയാണ് കുടുംബം വേണ്ടത്. താമസം പോലും വാടകയ്ക്കായ ഈ കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം പോലും കാണാൻ കഴിയില്ലെന്ന സ്ഥിതിയിലാണ്. അതിനാലാണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈകൂപ്പുന്നത്.
ജീവിതത്തെ വളരെയേറെ പ്രതീക്ഷകളോടെ സമീപിച്ചിരുന്ന സെബിന് ഇനിയും ദീർഘകാലം ഭൂമിയിൽ തുടരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം ഏറെ പ്രധാനമാണ്. കഴിയാവുന്ന ചെറിയ തുകയെങ്കിലും ഈ ചെറുപ്പക്കാരന്റെ ജീവനായി നമ്മുക്ക് വിനിയോഗിക്കാം.
സെബിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക് മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിവീശി
Thursday, July 10, 2025 8:16 PM IST
പാലക്കാട്: മന്ത്രി പി.പ്രസാദിനെതിരെ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പാലക്കാട് പെരുവെമ്പിൽവച്ച് മന്ത്രിക്കുനേരെ കരിങ്കാടി വീശിയ കർഷക കോൺഗ്രസുകാരെ സിപിഎം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. ഇതിനിടെയായിരുന്നു പ്രതിഷേധം.
ഇരു വിഭാഗവും പിരിഞ്ഞു പോകാൻ തയാറാകതെ നിലയുറപ്പിച്ചതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. സിപിഎം പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ടു; പിതാവ് അറസ്റ്റിൽ
Thursday, July 10, 2025 7:49 PM IST
ഗുരുഗ്രാം: ടെന്നീസ് താരമായ യുവതിയെ വെടിവെച്ചുകൊന്ന കേസിൽ പിതാവ് അറസ്റ്റിൽ. ഹരിയാന താരം രാധിക യാദവ് (25) കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 10.30ന് ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽവച്ചായിരുന്നു സംഭവം.
വീട്ടിലെ ഒന്നാം നിലയില്‍ വെച്ച് രാധികയ്ക്കു നേരേ പിതാവ് അഞ്ചു തവണ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ മൂന്ന് ബുള്ളറ്റുകള്‍ യുവതിയുടെ ശരീരത്തില്‍ തുളഞ്ഞുകയറി. ശബ്ദം കേട്ട് എത്തിയവര്‍ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന തോക്ക് പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.
സംസ്ഥാന തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
കീമിൽ സർക്കാർ അപ്പീലിനില്ല; റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും
Thursday, July 10, 2025 7:31 PM IST
തിരുവനന്തപുരം: കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആര്.ബിന്ദു. ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കും. എന്‍ട്രന്‍സ് കമ്മീഷന് അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. എഐസിടി പ്രവേശനത്തിന് അവസാന തീയതി ഓഗസ്റ്റ് 14 ആണ്.
അതിനു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ആ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം വരെ തുടര്‍ന്ന പ്രക്രിയ തന്നെ തുടരും. വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടാന്‍ പാടില്ല. റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാം. പഴയ മാനദണ്ഡത്തില്‍ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ബദല്‍ കണ്ടെത്താന്‍ ശ്രമിച്ചത്. അത് തെറ്റാണെന്നല്ല മറിച്ച് പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയ സമയം ശരിയല്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രോസ്പെക്ടസില്‍ ഏതു സമയത്തും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷേ കോടതിവിധി അംഗീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവിന് മർദനം; പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
Thursday, July 10, 2025 7:09 PM IST
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽവച്ച് മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയാണ് നടപടി.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിച്ച സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക. സബ് ഇൻസ്പെക്ടർ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതികൾ.
2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പോലീസുകാരും സുജിത്തും തമ്മിൽ ചൊവ്വന്നൂരിൽ വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് മദ്യപിച്ച് ബഹളം വച്ചതിന് കേസ് ചുമത്തി.
എന്നാൽ വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ കോടതി ജാമ്യം നൽകി. തുടർന്ന് സുജിത്ത് കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകുകയായിരുന്നു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്.
ദുരന്തനിവാരണ ഫണ്ട്; കേരളത്തിന് 153.20 കോടി രൂപ അനുവദിച്ചു
Thursday, July 10, 2025 6:51 PM IST
ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 153.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ആസാം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങൾക്കായി 1066.80 കോടിയാണ് ആകെ അനുവദിച്ചത്.
ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ആസാമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, കേരളത്തിന് 153.20 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയുമാണ് കേന്ദ്ര വിഹിതമായി അനുവദിച്ചത്.
മോദി സർക്കാർ എല്ലാ സാഹചര്യങ്ങളിലും സംസ്ഥാന സർക്കാരുകൾക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും എസ്ഡിആർഎഫ്, എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് ഈ വർഷം 8000 കോടിയിലേറെ രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
സാമ്പത്തിക സഹായത്തിന് പുറമെ എൻഡിആർഎഫ്, കരസേന, വ്യോമസേന തുടങ്ങിയവയുടെ സേവനവും ആവശ്യമാകുന്ന ഘട്ടത്തില്‍ നൽകുക എന്നതാണ് കേന്ദ്ര മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
നിമിഷ പ്രിയയുടെ മോചനം; വി.ഡി.സതീശന് രാഷ്ട്രപതിക്ക് കത്തയച്ചു
Thursday, July 10, 2025 6:33 PM IST
തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. ചർച്ചകൾക്കായി ഒരു ഉന്നതനയതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും. ഹർജിയെ സംബന്ധിച്ചുള്ള വിവരം അറ്റോർണി ജനറൽ മുഖാന്തരം കേന്ദ്രസർക്കാരിനെ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കുന്നതിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സൂചന. വരുന്ന 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൂചന.
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് ജാമ്യം
Thursday, July 10, 2025 6:14 PM IST
കൊച്ചി: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി നിർദേശിച്ചു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മകളുടെ മരണത്തിനു പിന്നില്‍ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. പിന്നീട് പോലീസ് പ്രതിക്കെതിരെ പീഡനക്കുറ്റം ചുമത്തി. കേസില്‍ അറസ്റ്റിലായ സുകാന്ത് 44 ദിവസമായി ജയിലില്‍ കഴിയുകയാണ്.
ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ രണ്ടാനമ്മ മര്‍ദിച്ചു; പോലീസ് കേസെടുത്തു
Thursday, July 10, 2025 5:52 PM IST
മലപ്പുറം: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ രണ്ടാനമ്മ മര്‍ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണയിലുണ്ടായ സംഭവത്തിൽ രണ്ടാനമ്മയ്ക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു.
പ്രതി ഒളിവിലാണെന്നും ഇവർ അധ്യാപികയാണെന്നും പോലീസ് പറഞ്ഞു. ഒന്നര വയസുള്ളപ്പോൾ കുട്ടിയുടെ സ്വന്തം അമ്മ മരിച്ചു. അച്ഛൻ വിദേശത്തായതിനാൽ രണ്ടാനമ്മയ്ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ നാലിന് മുത്തച്ഛൻ കുഞ്ഞിനെ കാണാൻ സ്കൂളിലെത്തിയപ്പോഴാണ് ശരീരത്തിലെ മുറിവുകൾ കണ്ടത്. പിന്നാലെ ചൈൽഡ് ലൈനിൽ ഉൾപ്പെടെ പരാതി നൽകുകയായിരുന്നു.
നിലമ്പൂര്‍ വടപുറം സ്വദേശിയാണ് രണ്ടാനമ്മ. കുഞ്ഞിന്റെ സംരക്ഷണം മുത്തച്ഛനും മുത്തശ്ശിക്കും മലപ്പുറം കുടുംബ കോടതി കൈമാറി.
ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; 30 പേര്‍ക്ക് പരിക്ക്
Thursday, July 10, 2025 5:08 PM IST
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 30 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വെങ്ങളത്തുവച്ചുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഒരുമീറ്ററോളം കൈവരിയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബസ് ഡ്രൈവര്‍ക്കെതിരെ വെങ്ങളം പോലീസ് കേസെടുത്തു.
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ സ്റ്റേയില്ല; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി
Thursday, July 10, 2025 4:49 PM IST
കൊച്ചി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റീസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് സർക്കാരിന്റെ അപ്പീല്‍ തള്ളിയത്.
സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസമാണ് തള്ളിയത്.
എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്നാണ് സിഗിംൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഇത് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേർ ഇതോടെ പട്ടികയ്ക്ക് പുറത്തുപോകും.
ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന സാധിക്കാത്ത സ്ഥിതിയായി. മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർഥികൾ പിന്നിൽ പോകുന്നത് മറികടക്കാൻ കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം.
ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
Thursday, July 10, 2025 5:08 PM IST
കോഴിക്കോട്: ഓമശേരി - തിരുവമ്പാടി റോഡിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തറോൽ വളവിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ ഓമശേരി - തിരുവമ്പാടി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ലോറിയും ബസും സ്ഥലത്തു നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ശനിയാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Thursday, July 10, 2025 3:49 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലോഡ്സിൽ ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ബൗളിംഗ്, ബുംറ തിരിച്ചെത്തി
Thursday, July 10, 2025 11:25 PM IST
ലണ്ടൻ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ലോഡ്സിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് ടോസ് നേടുന്നത്.
ആദ്യ സെഷനില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലെത്തി. അതേസമയം, ഇംഗ്ലീഷ് നിരയിൽ ജോഷ് ടംഗിനു പകരം പേസർ ജോഫ്ര ആർച്ചർ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കഴ്സ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ആകാശ്ദീപ്, മുഹമ്മദ് സിറാജ്.
സർക്കാർ ചോദിച്ചത് ഭീമമായ തുക; നഷ്ടപരിഹാരം നല്‍കാനാവില്ല: കോടതിയിൽ കൈകഴുകി കപ്പൽ കമ്പനി
Thursday, July 10, 2025 3:02 PM IST
കൊച്ചി: കേരള തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക നല്‍കാനാവില്ലെന്ന് കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എംഎസ്സി). സർക്കാർ വിവിധ വിഭാഗങ്ങളിലായി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് വൻ തുകയാണെന്നും കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു.
ഇന്ധനം ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്കു പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്നം മാത്രമാണെന്നും കമ്പനി വാദിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്.
എന്നാൽ കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്ര അളവിൽ പരിസ്ഥിതി മലിനീകരമുണ്ടായി എന്നതാണു തർക്കം. എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാനും ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കീം നിർദേശിച്ചു.
ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ
Thursday, July 10, 2025 3:02 PM IST
ഷാർജ: ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരിയായ മകളും മരിച്ച നിലയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (20), മകൾ വൈഭവി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്താണ് സംഭവം. ഷാർജ അന്നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം. പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
സംഭവത്തിൽ അൽ ബുഹൈറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിധീഷുമായി അകൽച്ചയിലായിരുന്നു വിപഞ്ചിക.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം എന്തിന്?; ചോദ്യങ്ങളുമായി സുപ്രീംകോടതി
Thursday, July 10, 2025 2:56 PM IST
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം എന്തിനെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് കമ്മീഷൻ അല്ലെന്നും കോടതി പറഞ്ഞു.
എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്കരണത്തിന് കമ്മീഷന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ അടക്കമുള്ളവരാണ് ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.
അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; പ്രതിഷേധഭൂമിയായി കേരള സർവകലാശാല
Thursday, July 10, 2025 2:34 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വീണ്ടും പ്രതിഷേധം. സര്‍വകലാശാല കാമ്പസിനുള്ളിൽ എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്.
അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിന്നാലെ, പ്രതിഷേധം കടുപ്പിച്ച പ്രവർത്തകർ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരന് മർദനം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
Thursday, July 10, 2025 1:49 PM IST
ഇടുക്കി: പീരുമേട്ടില്‍ ദേശീയ പണിമുടക്ക് ദിവസം ജോലിക്കെത്തിയ തപാല്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര് തിലകന്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്.ദിനേശന് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസ്.
പീരുമേട് പോസ്റ്റ് ഓഫീസിലെ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. പോസ്റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. പോസ്റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.
വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല: പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Thursday, July 10, 2025 1:48 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.
ഇന്ന് ഉച്ചയ്ക്ക് 12.15ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നത്.
വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ശാരീരിക സ്ഥിതി കൂടി കണക്കിലെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡയാലിസിസ് നൽകുന്നത്.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിമിഷപ്രിയയുടെ മോചനം: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ ഹർജി
Thursday, July 10, 2025 3:51 PM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനു വേണ്ടി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഈ മാസം 14ന് പരിഗണിക്കും.
നിമിഷപ്രിയയുടെ ശിക്ഷ 16നു നടപ്പാക്കുമെന്നു റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഹർജി നൽകിയിരിക്കുന്നത്. അടിയന്തര നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതു തടയണമെന്നും ആക്ഷൻ കൗൺസിൽ ഹർജിയിൽ ആവശ്യപ്പെട്ടു.
കാട്ടാന ആക്രമണം; പരിക്കേറ്റ യുവാവിന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി
Thursday, July 10, 2025 1:34 PM IST
വയനാട്: മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് പരാതി. കൈയിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം.
ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മുടക്കൊല്ലി സ്വദേശിയായ അഭിലാഷിന് പരിക്കേറ്റത്. വീഴ്ചയിൽ അഭിലാഷിന്റെ കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അഭിലാഷ് പ്രതികരിച്ചു.
ചാഞ്ചാട്ടം തുടരുന്നു; സ്വർണവില മുകളിലേക്ക്, പവന് കൂടിയത് 160 രൂപ
Thursday, July 10, 2025 12:51 PM IST
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവില വീണ്ടും മുകളിലേക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,020 രൂപയിലും പവന് 72,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 7,395 രൂപയിലെത്തി.
ദേശീയ പണിമുടക്ക് ദിവസമായ ബുധനാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, പണിമുടക്കിൽ സംസ്ഥാനത്തെ ജ്വല്ലറികൾ അടഞ്ഞുകിടക്കുന്നതിനാൽ കുറവിന്റെ നേട്ടം ഉപയോക്താക്കൾക്ക് കിട്ടിയില്ല. ഇന്നു ആഭരണശാലകൾ തുറന്നപ്പോഴാകട്ടെ വില കൂടുകയും ചെയ്തു.
ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണവില തിങ്കളാഴ്ച 400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ച അതേപടി ഉയരുകയായിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച വീണ്ടും കുറഞ്ഞത്.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, വില താഴേക്കു പോകുന്നതാണ് കണ്ടത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ബുധനാഴ്ച വൻതോതിൽ ഇടിഞ്ഞ രാജ്യാന്തര സ്വർണവില ഇന്നു തിരിച്ചുകയറി. നിലവിൽ ഔൺസിന് വെറും മൂന്നു ഡോളർ ഉയർന്ന് 3,315 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല, സർവകലാശാല ആസ്ഥാനത്തെത്തി രജിസ്ട്രാർ, കനത്ത പോലീസ് സുരക്ഷ
Thursday, July 10, 2025 12:13 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് കനക്കുന്നതിനിടെ രജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നതു തടയണമെന്നും അനധികൃതമായി ആരും രജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ വിസിയുടെ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇതിനു പിന്നാലെ, രജിസ്ട്രാര്‍ സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ചു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സിന്‍ഡിക്കേറ്റ് തിരിച്ചെടുത്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ അവധി അപേക്ഷ ബുധനാഴ്ച വിസി തള്ളിയിരുന്നു. സസ്പെന്‍ഷനിലുള്ള ആളിന്റെ അവധി അപേക്ഷ പരിഗണിക്കില്ലെന്നു വിസി നിലപാട് സ്വീകരിച്ചിരുന്നു. സര്‍വകലാശാലയില്‍ പ്രവേശിക്കരുതെന്ന് അനില്‍കുമാറിനോടു നിര്‍ദേശിച്ച വിസി മിനി കാപ്പനെ പുതിയ രജിസ്ട്രാറായി നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു.
അതേസമയം, വിസിയെ തടയാന്‍ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ഡിവൈഎഫ്ഐയും സര്വകലാശാലയ്ക്കുപുറത്ത് രാവിലെ തമ്പടിച്ചിരുന്നെങ്കിലും വിസി എത്തിയപ്പോൾ ആരും തടഞ്ഞില്ല.
സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് സർവകലാശാല ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും വിസിക്കെതിരെ സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം സര്‍വകലാശാലാ ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. നാശനഷ്ടം വരുത്തിയതിന്റെ പേരില്‍ എസ്എഫ്ഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയയ്ക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.
മെഡിക്കല്‍ കോളജ് ദുരന്തം; ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Thursday, July 10, 2025 12:02 PM IST
കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും. ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി വീണാ ജോര്‍ജും വി.എന്‍.വാസവനും മകന് ജോലി അടക്കം നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു.
ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കോഴ ആവശ്യപ്പെട്ടെന്ന പരാതി: ഇഡി ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം
Thursday, July 10, 2025 11:43 AM IST
കൊച്ചി: കോഴ ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ശേഖർ കുമാർ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
പിഎംഎല്‍എ കേസ് ഒതുക്കാന്‍ ഇടനിലക്കാരന് വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് ശേഖര്‍ കുമാർ ഹര്‍ജി നൽകിയത്.
കുറഞ്ഞ വിലക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്നയാളാണ് അനീഷ്. അന്വേഷണവുമായി സഹകരിക്കാതെ മുങ്ങി നടക്കുന്ന അനീഷ് ഇഡിക്കെതിരേ മനഃപൂര്‍വം പരാതി നല്കി തടിയൂരാന്‍ ശ്രമിക്കുകയാണെന്നാണ് ഹര്‍ജിയിൽ ശേഖർകുമാർ ഉന്നയിച്ചത്.
ഹർജിക്കാരന്റെയും മറ്റ് മൂന്ന് പ്രതികളുടെയും കോള്‍ ഡാറ്റാ വിവരങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന് വാദം.
നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും കോടതിയില്‍
Thursday, July 10, 2025 11:39 AM IST
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 2019ല്‍ തുടങ്ങിയ വിസ്താര നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷന്റെ അന്തിമ വാദവും പൂര്‍ത്തിയായിരുന്നു.
പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയ വാദങ്ങളില്‍ വ്യക്തത വരുത്തുന്ന നടപടികളാണ് തുടരുന്നത്. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ആയി വിധി പ്രസ്താവം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നടന് ദിലീപാണ് കേസില്‍ എട്ടാം പ്രതി.
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി; തരൂരിനെ തള്ളി അടൂർ പ്രകാശ്
Thursday, July 10, 2025 4:14 PM IST
കൊച്ചി: യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവേ ഫലം ശശി തരൂർ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ചിലർ ബോധപൂർവം സർവ്വേ നടത്താൻ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ല. മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 14 ആയി
Thursday, July 10, 2025 11:24 AM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നു രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. ആറ് പേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ ആളുകള്‍ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാന്‍ രണ്ടാം ദിവസവും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മധ്യഗുജറാത്തിലെ പദ്ര താലൂക്കിലെ മുജ്പുർ ഗ്രാമത്തിനു സമീപമുള്ള മഹിസാഗർ നദിക്കു കുറുകേയുള്ള വലിയ പാലമാണ് ബുധനാഴ്ച രാവിലെ തകർന്നുവീണത്. കഴിഞ്ഞ വർഷം 212 കോടി ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടുഭാഗം തകർന്ന് നാലു വാഹനങ്ങൾ നദിയിലേക്കു പതിച്ചാണു ദുരന്തം.
തകർന്നപ്പോൾ പാലത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു ട്രക്കുകൾ, ഒരു ബൊലേറോ ജീപ്പ്, ഒരു പിക്കപ്പ് വാൻ എന്നിവ നദിയിലേക്ക് വീണു. ബൊലേറോയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, പോലീസ്, വഡോദര മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ഒന്‍പത് പേരുൾപ്പെടെ 12 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായി വഡോദര പോലീസ് സൂപ്രണ്ട് റോഹൻ ആനന്ദ് പറഞ്ഞു.
പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
തരൂരിന്റെ ലേഖനം: മറുപടി പറയേണ്ടത് പാർട്ടി ദേശീയ നേതൃത്വമെന്ന് സതീശന്
Thursday, July 10, 2025 11:03 AM IST
തിരുവനന്തപുരം: അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട തരൂരിന്റെ ലേഖനത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
തരൂര്‍ കോണ്‍ഗ്രസ് പ്രവര്ത്തകസമിതിയംഗമാണ്. സംസ്ഥാന നേതാക്കളെന്ന നിലയില്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ല.
ലേഖനം തന്റെ ശ്രദ്ധയില്‍പ്പെട്ടു. അതേക്കുറിച്ച് തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ അത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂ എന്ന് ഇന്ദിര ശഠിച്ചെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറംലോകം അറിഞ്ഞില്ല. ജുഡീഷറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചെന്നും തരൂർ പറയുന്നു.
ഏത് പാര്‍ട്ടിയിലാണെന്ന് തരൂര്‍ തീരുമാനിക്കണം: കെ.മുരളീധരന്
Thursday, July 10, 2025 10:45 AM IST
തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂ. താന്‍ ഏത് പാര്‍ട്ടിയിലാണെന്ന് തരൂര്‍ തീരുമാനിക്കണമെന്ന് മുരളീധരന് പ്രതികരിച്ചു.
മുഖ്യമന്ത്രിയാകാന്‍ അര്‍ഹതപ്പെട്ടവര്‍ ഏറെയുണ്ട്. അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും. ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുകയെന്നും മുരളീധരന് പറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ചുളള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നതിനേക്കുറിച്ച് ഇന്ദിരാഗാന്ധി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ഇന്ദിരയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു: രൂക്ഷവിമർശനവുമായി തരൂരിന്റെ ലേഖനം
Thursday, July 10, 2025 10:24 AM IST
ന്യൂഡൽഹി: അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ശശി തരൂരിന്റെ ലേഖനം. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂ എന്ന് ഇന്ദിര ശഠിച്ചെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറംലോകം അറിഞ്ഞില്ല. ജുഡീഷറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചെന്നും തരൂർ പറയുന്നു.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
ഡല്‍ഹിയില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
Thursday, July 10, 2025 9:43 AM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം.ഡല്‍ഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്.
ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണസേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജയം തുടരാൻ ഗില്ലും സംഘവും; ലോഡ്സിൽ ഇന്ന് തീപാറും
Thursday, July 10, 2025 9:15 AM IST
ലണ്ടന്‍: ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സില്‍ ഇന്ന് ഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ചരിത്രത്തില്‍ ആദ്യമായി ബര്‍മിംഗ്ഹാമില്‍ ജയം നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും സംഘത്തിന്റെയും തോളില്‍ പ്രതീക്ഷയുടെ ഭാരമേറെയുണ്ട്.
ബ്രണ്ടന്‍ മക്കല്ലത്തിന്റെ ശിക്ഷണത്തില്‍ ബാസ്ബോള്‍ ക്രിക്കറ്റിലൂടെ ടെസ്റ്റിനു പുതിയ മാനം നല്കിയ ബെന്‍ സ്റ്റോക്സും സംഘവും, ഇന്ത്യക്കെതിരേ ബര്‍മിംഗ്ഹാമില്‍ നടന്ന രണ്ടാം മത്സരത്തില്‍ 336 റണ്‍സ് തോല്‍വി വഴങ്ങിയതിന്റെ നടുക്കത്തില്‍നിന്നു മുക്തമായിട്ടില്ല. അതിന്റെ സൂചനയാണ് ഇംഗ്ലണ്ടിന്റെ ആവശ്യാനുസരണം പേസിനെ പിന്തുണയ്ക്കുന്ന പച്ചപ്പ് നിറഞ്ഞ പിച്ച്. ക്രിക്കറ്റിന്റെ ക്ലാസിക്ക് റിംഗായ ലോഡ്സില്‍ കിംഗ് ആകുക ആരായിരിക്കും, ശുഭ്മാന്‍ ഗില്ലും സംഘവുമോ അതോ സ്റ്റോക്സും സംഘവുമോ...?
ടീം ബുംറ x ടീം ആര്‍ച്ചര്‍
രണ്ടാം ടെസ്റ്റില്‍ വിശ്രമം ലഭിച്ച ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മൂന്നാം മത്സരത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ബുംറ തിരിച്ചെത്തുന്നതോടെ പ്രസിദ്ധ് കൃഷ്ണയുടെ പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെട്ടേക്കും.
രണ്ടാം ടെസ്റ്റില്‍ മിന്നും ബൗളിംഗ് കാഴ്ചവച്ച ആകാശ് ദീപിനെ നിലനിര്‍ത്തും, ഒപ്പം മുഹമ്മദ് സിറാജിനെയും. ബുംറ-സിറാജ്-ആകാശ് പേസ് ത്രയമായിരിക്കും ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്‍ കൈകാര്യം ചെയ്യും.
മറുവശത്ത് ജോഫ്ര ആര്‍ച്ചര്‍-ക്രിസ് വോക്സ്-ബ്രൈഡന്‍ കാഴ്സ് ത്രയമാണ് ഇംഗ്ലണ്ടിന്റെ പേസ് ആക്രമണം നയിക്കുന്നത്. സ്പിന്നറായി ഷൊയ്ബ് ബഷീര്‍.
ഇംഗ്ലണ്ടിന്റെ തലവേദന ഗില്‍
ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ചു മത്സര പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് നിരീക്ഷകരുടെ ആശങ്കകളിലൊന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് സ്വഭാവവും സാങ്കേതികത്തികവുമായിരുന്നു.
എന്നാല്‍, ആദ്യ രണ്ടു ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഗില്ലിനെ എങ്ങനെ തളയ്ക്കാമെന്ന് ഇംഗ്ലണ്ട് തലപുകയ്ക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗില്‍ നേടിയത് ഒരു ഡബിള്‍ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും. നാല് ഇന്നിംഗ്സിലായി 146.25 ശരാശരിയില്‍ 585 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്. ഈ പ്രകടനത്തിലൂടെ ഈ 25കാരന് 35കളില്‍ കിടന്ന ടെസ്റ്റ് കരിയര്‍ ശരാശരി 42.72ലേക്ക് എത്തിച്ചു.
ഗില്ലിനൊപ്പം ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍ എന്നിവരും മികച്ചുനില്ക്കുന്നു. രണ്ടാം ടെസ്റ്റില്‍ മധ്യനിരയുടെയും വാലറ്റ ബാറ്റിംഗിന്റെയും പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 2021ല്‍ ലോഡ്സില്‍ 151 റണ്‍സിന്റെ മിന്നും ജയം നേടിയ ചരിത്രം ഇന്ത്യക്കുണ്ട്. അന്ന് ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ കെ.എല്‍. രാഹുല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ആയുധം ആര്‍ച്ചര്‍
ലോഡ്സിലെ പച്ചപ്പു നിറഞ്ഞ പിച്ചില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ വജ്രായുധം ജോഫ്ര ആര്‍ച്ചര്‍. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ ആര്‍ച്ചറിനെ ഉള്‍പ്പെടുത്തി. ജോഷ് ടോങിനെയാണ് ഒഴിവാക്കിയത്.
2021 ഫെബ്രുവരിയിലായിരുന്നു ആര്‍ച്ചര്‍ അവസാനമായി ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചത്. നാലര വര്‍ഷത്തിനുശേഷം ആര്‍ച്ചര്‍ മടങ്ങി വരുന്നു.
ഇംഗ്ലീഷ് ഇലവന്
ബെന്‍ ഡക്കറ്റ്, സാക് ക്രൗളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാഴ്സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയ്ബ് ബഷീര്‍.
പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു
Thursday, July 10, 2025 9:04 AM IST
കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽനടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു. കസബ പോലീസാണ് ജില്ലാ സെഷൻസ് കോടതിയിൽ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.
2024-ലാണ് കസബ പോലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. ജില്ലാകോടതിയും ഹൈക്കോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ആറുമാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായത്. ഈ വർഷം ജനുവരി 30-ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.
ബിഹാർ വോട്ടർപട്ടിക: ഹർജി ഇന്ന് പരിഗണിക്കും
Thursday, July 10, 2025 9:00 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കെതിരായ (എസ്ഐആർ) രണ്ട് ഹർജികൾകൂടി ഇന്നു സുപ്രീംകോടതിയിൽ.
എസ്ഐആറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഇവയും ഇന്ന് പരിഗണിക്കാമെന്ന് ജസ്റ്റീസ് സുധാൻശു ധുലൈ, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് അറിയിച്ചിരുന്നു.
ജനനം, താമസസ്ഥലം, പൗരത്വം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെയും പ്രാധിനിത്യ ജനാധിപത്യത്തിന്റെ തത്വത്തെയും ദുർബലപ്പെടുത്തുമെന്ന് സാമൂഹിക പ്രവർത്തകരായ അർഷാദ് അജ്മൽ, രൂപേഷ് കുമാർ എന്നിവർ ഹർജിയിൽ പറയുന്നു.
ഇത്തരം ഒഴിവാക്കൽ നടപടികൾ നിയമപരമായ അടിത്തറയില്ലാത്തതാണെന്നും വലിയൊരു വിഭാഗം വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് ഐടി ജീവനക്കാർ പിടിയിൽ
Thursday, July 10, 2025 8:49 AM IST
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി രണ്ട് ഐടി ജീവനക്കാർ പിടിയിൽ. സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്.
നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ലക്ഷദ്വീപ് പള്ളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ഇൻസ്പെക്ടർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Thursday, July 10, 2025 8:45 AM IST
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാവിലെ 05.30 മുതൽ വെള്ളിയാഴ്ച പുലർച്ചെ 02.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Thursday, July 10, 2025 8:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതേസമയം, വെള്ളി, ശനി ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Thursday, July 10, 2025 8:26 AM IST
നാലു വർഷത്തോളമായി കൊച്ചി കാക്കനാട് കുസുമഗിരിയിലെ പുഷ്പമംഗലം തോമസ് ജോസഫിന്റെ വീട്ടിലെ ചിരി മാഞ്ഞിട്ട്. സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് മകൻ സെബിൻ തോമസിന് കിഡ്നി തകരാറിലാണെന്ന് അറിയുന്നത്. 34-ാം വയസിൽ മകന് നേരിടേണ്ടി വന്ന ഈ രോഗാവസ്ഥ ആ കുടുംബത്തിന്റെ തന്നെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയത്.
നാലു വർഷമായി സെബിൻ ഈ രോഗത്തോട് പൊരുതാൻ തുടങ്ങിയിട്ട്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്താലും മകന് ചികിത്സ ലഭ്യമാക്കിയെങ്കിലും എങ്ങനെ ഭാരിച്ച ഈ ചിലവുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന നിസഹായ അവസ്ഥയിലാണ് ഈ പിതാവ്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് സെബിന്റെ ചികിത്സ നടക്കുന്നത്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം കീമോ ഡയാലിസിസ് നടക്കുന്നുണ്ട്. എന്നാൽ കിഡ്നി മാറ്റിവയ്ക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അടിയന്തര കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ചെറുപ്പക്കാരനെ നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ.
സെബിനുമായി ചേരുന്ന കിഡ്നി ദാതാവിനെ ലഭ്യമായിട്ടുണ്ട്. എന്നാൽ ഈ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷം രൂപയാണ് കുടുംബം വേണ്ടത്. താമസം പോലും വാടകയ്ക്കായ ഈ കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം പോലും കാണാൻ കഴിയില്ലെന്ന സ്ഥിതിയിലാണ്. അതിനാലാണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈകൂപ്പുന്നത്.
ജീവിതത്തെ വളരെയേറെ പ്രതീക്ഷകളോടെ സമീപിച്ചിരുന്ന സെബിന് ഇനിയും ദീർഘകാലം ഭൂമിയിൽ തുടരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം ഏറെ പ്രധാനമാണ്. കഴിയാവുന്ന ചെറിയ തുകയെങ്കിലും ഈ ചെറുപ്പക്കാരന്റെ ജീവനായി നമ്മുക്ക് വിനിയോഗിക്കാം.
സെബിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക് പത്താം ക്ലാസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
Thursday, July 10, 2025 8:02 AM IST
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹ ആണ് (15) മരിച്ചത്.
ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആറാം ക്ലാസ് മുതൽ ഇവിടെയാണ് നേഹ പഠിക്കുന്നത്. മാന്നാർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇരട്ട ഗോളുകളുമായി മെസി; ഇന്റർമയാമിക്ക് ജയം
Thursday, July 10, 2025 7:50 AM IST
വാഷിംഗ്ടൺ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെതിരെ ഇന്റർമയാമിക്ക് ജയം.ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർമയാമി വിജയിച്ചത്.
ഇന്റർമയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസിയാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ 27,38 എന്നീ മിനിറ്റികളിലാണ് മെസി ഗോളുകൾ നേടിയത്.
കാൾസ് ഗിൽ ആണ് ന്യൂ ഇംഗ്ലണ്ടിനായി ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ഇന്റർമയാമിക്ക് 35 പോയിന്റായി. ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും.
ജീവനക്കാരനെ മർദിച്ചതിന് പിന്നാലെ മഹാരാഷ്ട്ര എംഎൽഎ ഹോസ്റ്റലിലെ കാന്റീനിന്റെ ലൈസൻസ് റദ്ദാക്കി
Thursday, July 10, 2025 7:39 AM IST
മുംബൈ: മോശം ഭക്ഷണം നൽകിയെന്ന് ആരോപിച്ച് കാന്റീൻ ജീവനക്കാരനെ മർദിച്ചതിന് പിന്നാലെ എംഎൽഎ ഹോസ്റ്റലിൽ ഭക്ഷണം വിതരണം ചെയ്യുന്ന അജന്ത കേറ്റേഴ്സിന്റെ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.
സംഭവവുമായി ബന്ധപ്പെട്ട് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദാണ് കാന്റീൻ ജീവനക്കാരനെ മർദിച്ചത്. സംഭവം വിവാദമായിരുന്നു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. മർദനത്തിന് പിന്നാലെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്.
പരിശോധനയിൽ അടുക്കളയിലെ തറയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് കണ്ടെത്തി. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശരിയായി വേർതിരിക്കുന്നില്ലെന്ന് നിരീക്ഷിക്കപ്പെട്ടു. തൊഴിലാളികൾക്ക് വസ്ത്രം മാറാൻ മുറി ഉണ്ടായിരുന്നില്ല. അടുക്കളയ്ക്ക് സമീപമാണ് വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. തൊഴിലാളികൾ കൈയുറകളും യൂണിഫോമുകളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ടെക്സസ് പ്രളയം: മരണം 119 ആയി
Thursday, July 10, 2025 7:24 AM IST
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 119 ആയി. 170 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്.
അതേസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്.
കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 59 മുതിർന്നവരും 36 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാംപിന്റെ സഹ ഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്നു ഓസ്റ്റിൻ അമേരിക്കൻ സ്റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്കും
Thursday, July 10, 2025 7:18 AM IST
തിരുവനന്തപുരം: എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയാണ് പ്രതിഷേധം എന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.
കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ എത്തിയാൽ തടയുമെന്നും എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. ഇന്ന് കേരള സർവകലാശാലയിലേക്ക് ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
അതേസമയം, വിദേശത്തുനിന്ന് തിരികെയെത്തിയ ഡോ. മോഹനൻ കുന്നുമ്മൽ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തും. കഴിഞ്ഞദിവസം അവധി അപേക്ഷ നൽകിയ രജിസ്ട്രാർ കെ.എസ്. അനിൽകുമാറും ഇന്ന് യൂണിവേഴ്സിറ്റിയിൽ എത്തിയേക്കും.
സസ്പെൻഷൻ നടപടി പിൻവലിച്ചിട്ടില്ലെന്നും യൂണിവേഴ്സിറ്റിയിലേക്ക് വരാൻ പാടില്ലെന്നും കാണിച്ച് രജിസ്ട്രാർക്ക് വൈസ് ചാൻസിലർ കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ ലീവ് അപേക്ഷ നൽകിയെങ്കിലും മോഹന്‍ കുന്നുമ്മൽ അപേക്ഷ പരിഗണിക്കാതെ തള്ളിയിരുന്നു.
കെ.എസ്. അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തിയാൽ തുടർ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ആക്സിയം 4 ദൗത്യം; ശുഭാംശുവിന്റെയും സംഘത്തിന്റെയും മടക്കയാത്ര മാറ്റി
Thursday, July 10, 2025 6:59 AM IST
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്റെയും മടക്കയാത്ര മാറ്റി.
ആക്സിയം ഫോർ ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷം. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു.
യൂറോപ്യൻ സ്പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. മടക്കയാത്ര തീയതി കൃത്യം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. പതിനാലു ദിവസത്തേക്കാണ് ദൗത്യം പദ്ധതിയിട്ടിരുന്നത്.
നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, ഐഎസ്ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്.
2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്സിയം സ്പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.
കീം ഫലം റദ്ദാക്കൽ: സംസ്ഥാനം നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
Thursday, July 10, 2025 6:48 AM IST
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ. ഡിവിഷൻ ബെഞ്ചാണ് ഇന്ന് അപ്പീൽ പരിഗണിക്കുക. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിഗിംൾ ബെഞ്ചിന്റെ കണ്ടെത്തൽ.
2011 മുതലുളള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപ്പേർ പട്ടികയ്ക്ക് പുറത്തുപോകും എന്നത് മാത്രമല്ല പ്രവേശന നടപടികളെയടക്കം അവതാളത്തിലാക്കും എന്ന് തിരിച്ചറിഞ്ഞുകൂടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അതിവേഗം അപ്പീൽ നൽകിയത്.
തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട: ഒന്നേകാൽ കിലോ പിടിച്ചു; നാലുപേർ പിടിയിൽ
Thursday, July 10, 2025 6:44 AM IST
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയുമായി നാലുപേർ പിടിയിൽ. റൂറൽ ഡാൻസാഫ് സംഘമാണ് പിടികൂടിയത്.
സഞ്ജു, നന്ദു, ഉണ്ണികണ്ണൻ, പ്രവീൺ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 17 ലിറ്റർ വിദേശമദ്യവും പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മരിച്ചു
Thursday, July 10, 2025 7:28 AM IST
ഒട്ടാവ: കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷും സഹപാഠി സാവന്ന മേയ് റോയ്സുമാണ് മരിച്ചത്.
മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. കാനഡയിലെ ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിംഗ് സ്കൂളിലെ വിദ്യാർഥികളായിരുന്നു ഇരുവരും. പരിശീലനത്തിനിടെയാണ് സംഭവം.
സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കൊമേഴ്ഷ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. "വിദ്യാർഥികൾ ഒറ്റ എഞ്ചിൻ വിമാനം പറത്തുകയായിരുന്നു. ഇരുവരുടെയും വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല'- പോലീസ് പറഞ്ഞു. ആശയ വിനിമയത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
മോശം കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Thursday, July 10, 2025 6:10 AM IST
ന്യൂഡൽഹി: മോശം കാലാവസ്ഥയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു.
നാല് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ട് വിമാനങ്ങൾ ലഖ്നൗവിലേക്കും തിരിച്ചുവിട്ടതായി വൃത്തങ്ങൾ അറിയിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ) രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്. പ്രതിദിനം ഏകദേശം 1,300 വിമാനങ്ങൾ ഇവിടെ സർവീസ് നടത്താറുണ്ട്.
കോൽക്കത്തയിൽ ട്രക്കുകൾ തകർത്ത പോലീസുകാർക്ക് സസ്പെൻഷൻ
Thursday, July 10, 2025 5:45 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ അനുമതിയില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്തുവെന്ന കാരണത്താൽ പോലീസ് ട്രക്കുകൾ നശിപ്പിച്ചു. കോൽക്കത്തയിലെ ന്യൂ അലിപോറിൽ 30 ട്രക്കുകളാണ് പോലീസ് തകർത്തത്. വാഹനത്തിന്റെ ചില്ലും മറ്റും അടിച്ചുതകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി കോൽക്കത്ത പോലീസ് അറിയിച്ചു. വാഹനം മാറ്റണമെന്ന് പോലീസ് മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലെന്ന് അലിപൂർ ട്രക്ക് ഓണേഴ്സ് അസോസിയേഷൻ മേധാവി പങ്കജ് കുമാർ പറഞ്ഞു.
ഇവിടെ ഒരു ആശുപത്രി ഉണ്ട്. ആംബുലൻസിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ ട്രക്കുകൾ ഇവിടെ പാർക്ക് ചെയ്യരുതെന്ന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ഞങ്ങളോട് പറഞ്ഞത്. 30-35 ട്രക്കുകൾ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം പതിമൂന്നായി
Thursday, July 10, 2025 5:17 AM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒന്‍പത് പേരെ രക്ഷപ്പെടുത്തി.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. ഇതിന് പുറമേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും പരിക്കേറ്റവരുടെ കുടുംബത്തിന് അന്‍പതിനായിരം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെയായിരുന്നു ഗുജറാത്തില്‍ പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന "ഗംഭീര' എന്ന പാലമാണ് തകര്‍ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണിത്.
പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം. രണ്ട് ട്രക്കുകളും രണ്ട് വാനുകളും ഒരു ഓട്ടോറിക്ഷയും നദിയില്‍ പതിച്ചതായി വഡോദര ജില്ലാ കളക്ടര്‍ അനില്‍ ധമേലിയ പറഞ്ഞു.
പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പശുക്കടത്തിന്റെ പേരിൽ യുവാക്കളെ കൊന്ന കേസിലെ പ്രതി ബജ്റംഗ്ദള്‍ നേതാവിനെതിരെ വീഡിയോ ഇറക്കി ജീവനൊടുക്കി
Thursday, July 10, 2025 5:12 AM IST
ചണ്ഡിഗഡ്: പശുക്കടത്തിന്റെ പേരില്‍ രാജസ്ഥാന് സ്വദേശികളായ യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍.
ഹരിയാനയിലെ ബിച്ചോര്‍ ഗ്രാമവാസിയായ ലോകേഷ് സിന്ഗ്ലയാണ് ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയത്. ബജ്റംഗ്ദള്‍ നേതാവും മറ്റ് രണ്ട് പേരുമാണ് ലോകേഷിന്റെ മരണത്തിന് കാരണമെന്നാണ് കുടുബം ആരോപിക്കുന്നത്.
2023ലായിരുന്നു പശുക്കടത്തിന്റെ പേരില്‍ നാസിര്‍, ജുനൈദ് എന്നീ യുവാക്കള്‍ അതിദാരുണമായി കൊല്ലപ്പെടുന്നത്. ലോകേഷ് സിന്ഗ്ല അടക്കം 21 പേര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലോകേഷ് ഒളിവിലായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ഭരത് ഭൂഷന്, അനില്‍ കൗശിക്, ഹര്‍കേഷ് യാദവ് എന്നിവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും മനസ് മടുത്ത് ജീവനൊടുക്കുകയാണെന്നും ലോകേഷ് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഈ മൂന്ന് പേരുടേയും ഭീഷണിയില്‍ തകര്‍ന്നുവെന്നും ഇവര്‍ ദിവസവും ഗുണ്ടകളെ വിടുകയാണെന്നും ലോകേഷ് വീഡിയോയില്‍ പറയുന്നു. അവര്‍ തന്നെ പിന്തുടരുകയാണ്. തന്നെ കേസില്‍ കുടുക്കുമെന്ന് പറയുന്നു. താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ലോകേഷ് പറയുന്നു.
ഭരത് ഭൂഷന് അടക്കമുള്ളവരുടെ പേരും ലോകേഷ് വീഡിയോയില്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലോകേഷ് ആവശ്യപ്പെട്ടുന്നു. ലോകേഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഫരീദാബാദ് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ബജ്റംഗ്ദള്‍ നേതാവ് അടക്കമുള്ളവര്‍ക്കെതിരെ ലോകേഷിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.
റയലിനെ തകർത്തു; പിഎസ്ജി ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ
Thursday, July 10, 2025 3:18 AM IST
ന്യൂജഴ്സി: ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന് പിഎസ്ജി. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഫ്രഞ്ച് വമ്പൻമാർ ഫൈനലിൽ കടന്നത്.
പിഎസ്ജിക്ക് വേണ്ടി ഫാബിയൻ റൂയിസ് രണ്ട് ഗോളുകളും ഒസ്മാൻ ഡെംപലെയും ഗോൺസാലോ റാമോസും ഓരോ ഗോൾ വീതവും നേടി. റൂയിസ് മത്സരത്തിന്റെ ആറാം മിനിറ്റിലും 24-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ഡെംപലെ ഒൻപതാം മിനിറ്റിലും റാമോസ് 87-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെൽസിയാണ് പിഎസ്ജിയുടെ എതിരാളികൾ.
നാലാം മത്സരത്തിൽ തകർപ്പൻ ജയം; ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടി20 പരന്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
Thursday, July 10, 2025 2:40 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടി20 പരന്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയങ്ങൾക്ക് പിന്നാലെ നാലാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര വിജയത്തിലേയ്ക്ക് ഇന്ത്യൻ വനിതകൾ എത്തിയത്. 3-1 നാണ് ഇന്ത്യൻ വനിതകൾ പരമ്പര സ്വന്തമാക്കിയത്.
നാലാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്. ഇംഗ്ലീഷ് വനിതകൾ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം മൂന്നോവർ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ മറികടന്നു.
സ്മൃതി മന്ദാനയും ഷെഫാലി വർമയും ജെമീമ റോഡ്രിഗസും ഹർമൻപ്രീത് കൗറും ഇന്ത്യയ്ക്കായി തിളങ്ങി. 32 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപസ്കോററർ. ഷെഫാലി വർമ 31 റൺസും ഹർമൻപ്രീത് കൗർ 26 റൺസും ജെമീമ 24 റൺസും എടുത്തു.
ഇംഗ്ലണ്ടിനായി ഷാർലറ്റ് ഡീനും സോഫി എക്ലേസ്റ്റോണും ഇസി വോംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പീച്ചി ഡാമില്‍ വീണ് കരാര്‍ ജീവനക്കാരന് മരിച്ചു
Thursday, July 10, 2025 1:38 AM IST
തൃശൂര്‍: പീച്ചി ഡാമില്‍ വീണ് പമ്പിംഗ് സ്റ്റേഷന് കരാര്‍ ജീവനക്കാരന് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി അനില്‍ (40) ആണ് ഡാമില്‍ മുങ്ങി മരിച്ചത്.
തൃശൂരിലേക്കുള്ള അമൃത് പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിലെ മെയിന്റന്‍സ് ജീവനക്കാരനാണ്. അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹം പീച്ചി ഡാമില്‍ ജോലിയ്ക്ക് വന്നത് എന്നാണ് വിവരം.
ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം ഉണ്ടായത്. ഡാമിലെ പൈപ്പിന്റെ വാൽവുകൾ പരിശോധിക്കുന്നതിനിടെയാണ് അനിൽ ഡാമിലേക്ക് വീണത്. അപസ്മാര ബാധയെ തുടര്‍ന്നാണ് ഡാമിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരം.
തൃശൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലില്‍ 7.30 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളത്ത് യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
Thursday, July 10, 2025 1:06 AM IST
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് പിടിയിലായത്.
ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്.
ഇവർ എംഡിഎംഎ വിൽക്കാൻ വേണ്ടിയാണോ കയ്യിൽ വച്ചതെന്ന് അറിയേണ്ടതുണ്ട്. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇംഗ്ലണ്ട് വനിതകൾക്കെതിരായ നാലാം ടി20; ഇന്ത്യൻ വനിതകൾക്ക് 127 റൺസ് വിജയലക്ഷ്യം
Thursday, July 10, 2025 12:40 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 127 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് വനിതകൾ 126 റൺസ് എടുത്തത്.
22 റൺസെടുത്ത സോഫിയ ഡംഗ്ലി ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ടാമി ബിയോമോണ്ട് 20 റൺസും അലിസ് കാപ്സി 18 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി രാധാ യാദവും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി ശർമയും അമൻജ്യോത് കൗറും ഓരോ വിക്കറ്റ് വീതമെടുത്തു.