ഡൽഹിയിലെ വായു ഗുണനിലവാരം ബദൽ മാർഗങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെട്ടു സുപ്രീംകോടതി
Thursday, September 18, 2025 3:17 AM IST
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാര പ്രശ്നത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് പൂർണനിരോധനം ഏർപ്പെടുത്തുന്നതിനു പകരം ബദൽമാർഗങ്ങൾ നിർദേശിക്കാൻ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് ആവശ്യപ്പെട്ടു സുപ്രീംകോടതി.
നിർമാണപ്രവർത്തനങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നത് ദിവസവേതന തൊഴിലാളികളുടെ ഉപജീവനമാർഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും മറ്റു പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നും ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ശൈത്യകാലം ആരംഭിക്കുന്പോൾ രാജ്യതലസ്ഥാനത്ത് പതിവായ വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന് ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ (ഗ്രാപ്പ്) നടപ്പാക്കുകയാണു പതിവ്. ഇതുപ്രകാരം ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ളവയ്ക്ക് നിശ്ചിതകാലത്തേക്കു നിരോധനം ഏർപ്പെടുത്തും.
ഈ നടപടികൾ നിമിത്തം ബുദ്ധിമുട്ടുന്ന നിർമാണതൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞവർഷം സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ബദൽ മാർഗങ്ങൾ സ്വീകരിക്കാനാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
അതേസമയം വായുമലിനീകരണ തോത് ഉയർത്തുന്നതിനു കാരണമാകുന്ന വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരേ നടപടി സ്വീകരിക്കുന്നതിനുള്ള ആവശ്യകത കോടതി പറഞ്ഞു. ഇത്തരത്തിൽ വൈക്കോൽ കത്തിക്കുന്നവർക്കെതിരേ ശിക്ഷാനടപടികളെടുക്കുന്നത് ഫലപ്രദമായ പ്രതിരോധമാർഗമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Thursday, September 18, 2025 2:25 AM IST
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുരുതോലി പ്രദീപന്റെ മകന് പ്രജിത്ത് (17)ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. എസ്എഫ്ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്.
യുഎഇയെ കീഴടക്കി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ
Thursday, September 18, 2025 2:07 AM IST
ദുബായ്: ഏഷ്യാ കപ്പ് 2025-ൽ യുഎഇയെ കീഴടക്കി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ. 41 റൺസിനാണ് യുഎഇയെ പാക്കിസ്ഥാൻ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഫഖർ സൽമാൻ അർധ സെഞ്ചുറി നേടി. 36 പന്തിൽ 50 റണ്‍സായിരുന്നു ഫഖർ സൽമാന്റെ സന്പാദ്യം. ഷഹീൻ അഫ്രീദി 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരുടെയും പ്രകടനമാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. യുഎഇയ്ക്കായി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റും സിമ്രൻജീത് സിംഗ് മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് പാക് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 17.4 ഓവറിൽ 105 റണ്‍സിന് യുഎഇ പോരാട്ടം അവസാനിച്ചു. നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. 35 റണ്‍സ് നേടിയ രാഹുൽ ചോപ്രയാണ് യുഎഇ നിരയിൽ ടോപ് സ്കോറർ.
പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി, ഹരീസ് റഫ്, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യ നേരത്തെ തന്നെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചിരുന്നു. ഇതോടെ അടുത്ത സൂപ്പർ ഫോർ ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.
വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിൽ
Thursday, September 18, 2025 1:42 AM IST
പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിൽ. പമ്പയില്‍ നിന്നും കെട്ട് നിറച്ചു. ബുധനാഴ്ച രാത്രി പത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്.
പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്. വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല. മണ്ഡലത്തിൽ സജീവമാകുമെന്നായിരുന്നു വിവരം. ഇതിനു മുന്നോടിയായാണ് ശബരിമല ദർശനം.
ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു
Thursday, September 18, 2025 1:05 AM IST
ആലപ്പുഴ: ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു. എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഗോപിയുടെ ഭാര്യ ഷീല. ഗോപി മരിച്ചത് ഷീലയ്ക്ക് മനസിലാകാതെ വന്നതാവാം വിവരം പുറത്തറിയാൻ വൈകിയതെന്ന് കരുതുന്നു.
മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം ഇതേ വീട്ടിൽ കഴിഞ്ഞ ഷീലയ്ക്ക് മൃതദേഹത്തിൽ പുഴുവരിച്ചിട്ട് പോലും ഗോപി മരിച്ചെന്ന് മനസിലായില്ല.
പാലക്കാട്ട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി
Thursday, September 18, 2025 1:04 AM IST
പാലക്കാട്: കോങ്ങാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളായ 13 കാരികളെ ബുധനാഴ്ച രാവിലെ ഏഴുമുതലായിരുന്നു കാണാതായത്. കുട്ടികൾ സുരക്ഷിതരെന്ന് കോങ്ങാട് പോലീസ് അറിയിച്ചു.
വീട്ടിൽ നിന്ന് രാവിലെ ഏഴിന് ട്യൂഷന് പോയിരുന്നു. തുടർന്ന് ട്യൂഷൻ സെന്ററിൽ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞാണ് വിദ്യാർഥികൾ മടങ്ങി. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തിരുവനന്തപുരത്ത് സ്കൂൾ വാൻ മോഷ്ടിച്ച സംഭവം; നാല് യുവാക്കൾ അറസ്റ്റിൽ
Wednesday, September 17, 2025 11:40 PM IST
തിരുവനന്തപുരം: സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ മിനി വാൻ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. ഊരൂട്ടുമ്പലം ഗവ. എൽപി സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ മിനി വാൻ മോഷ്ടിച്ച കേസിലാണ് യുവാക്കൾ അറസ്റ്റിലായത്.
ഊരൂട്ടുമ്പലം വേലിക്കോട് സ്വദേശികളായ അഖിൽ ബാബു (20), എസ്. ജയസൂര്യ (18), കിടാപള്ളി സ്വദേശി ജെ. സജിൻ (21) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. മാറനല്ലൂർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുക്കം പാലാമൂട് സ്വദേശി ഫിലോമിനയുടെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര വാൻ ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം പോയത്. കഴിഞ്ഞ ഒരു മാസമായി നീറാമൺകുഴിയിലുള്ള അജു എന്നയാൾ വാടകയ്ക്ക് എടുത്താണ് ഈ വാഹനം സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നത്.
ഊരൂട്ടുമ്പലം ജംഗ്ഷനിലാണ് വാൻ പാർക്ക് ചെയ്തിരുന്നത്. ചൊവ്വാഴ്ച രാവിലെ 7:30ന് വാഹനം എടുക്കാനെത്തിയപ്പോഴാണ് അജു മോഷണവിവരം അറിയുന്നത്.
തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മാറനല്ലൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചതിനിടെ, സംശയം തോന്നിയ നാട്ടുകാർ നെയ്യാറ്റിൻകരയിൽ വെച്ച് ഇവരെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. കോവളം കാണാനാണ് വാഹനം മോഷ്ടിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
സഹായം തേടിയ വയോധികയെ പരിഹസിച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ
Wednesday, September 17, 2025 11:04 PM IST
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു വയോധിക ചോദിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് വിവാദത്തിന് ഇടയാക്കിയത്.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധികയുടെ ചോദ്യം. അതിന് മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞതോടെ 'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു.
തുടർന്ന്, 'ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?” എന്ന് വയോധിക ചോദിച്ചപ്പോൾ, 'അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ' എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
"മുഖ്യമന്ത്രി എന്നോടൊപ്പം'; ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ പുതിയ സംരംഭവുമായി സർക്കാർ
Wednesday, September 17, 2025 11:06 PM IST
തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. "മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.
ലക്ഷ്യങ്ങൾ
പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക.
പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക.
ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ നാം ആവിഷ്കരിച്ച വിവിധ മിഷനുകൾ ജനങ്ങൾ നേരിട്ട് ഭാഗഭാക്കായ സംരംഭങ്ങളാണ്. ഇവയെക്കുറിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങളും അവയുടെ വിലയിരുത്തലും.
പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കുക.
സ്ഥിരതയുള്ള ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർധിപ്പിക്കുക.
അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവർത്തിക്കുക.
ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സർക്കാർ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിൻ്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്താനും കഴിയും എന്നാണ് പ്രതീക്ഷ.
പരിപാടിയുടെ ഫലപ്രദമായ പ്രവർത്തനത്തിനായി പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കും. നവകേരളം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിർണായക പങ്ക് വഹിക്കും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യ ങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ (KIIFB) മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
വർക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ കെഎഎസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. തത്വത്തിൽ അതിനായി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും മേൽനോട്ടത്തിനായി അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവർ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ അവരെ അറിയിക്കാനും ഉള്ളടക്ക നിർമ്മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും.
പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേൽനോട്ടം, ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവര-പൊതുജന സമ്പർക്ക വകുപ്പിനെ ചുമതലപ്പെടുത്തി. വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തിക്കുക. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
വോട്ട് ചോരി: രാഹുൽ ഗാന്ധി വ്യാഴാഴ്ച മാധ്യമങ്ങളെ കാണും
Wednesday, September 17, 2025 10:53 PM IST
ന്യൂഡൽഹി: വോട്ട് ചോരി വിഷയത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച തുടർവാർത്താസമ്മേളനം നടത്തും. രാവിലെ പത്തിനാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
വോട്ട് ചോരിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത് എന്നാണ് സൂചന. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളെ കാണും എന്നാണ് അറിയിച്ചിരിക്കുന്നത്.
ആഗോള അയ്യപ്പസംഗമം നാടകം: രാജീവ് ചന്ദ്രശേഖർ
Wednesday, September 17, 2025 10:21 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പസംഗമം നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
പാലക്കാട്ട് വയോധികരെ മരിച്ച നിലയിൽ കണ്ടെത്തി
Wednesday, September 17, 2025 9:40 PM IST
പാലക്കാട്: മാങ്കുറുശിയിൽ വയോധികരെ മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പങ്കജത്തെ വീട്ടിലെ മുറിയിലും രാജനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിന്റെ മുകൾ നിലയിലാണ് രാജനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. മരണകാരണം വ്യക്തമല്ല.
മങ്കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൊലപാതക ലക്ഷണങ്ങൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്. മകൻ വിളിച്ചപ്പോൾ പങ്കജം ഫോൺ എടുത്തില്ല. തുടർന്ന് വിവരം അയൽവാസിയെ അറിയിക്കുകയായിരുന്നു.
പിന്നീട് വാർഡ് മെമ്പർ വന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
Wednesday, September 17, 2025 9:35 PM IST
തിരുവനന്തപുരം: വരുന്ന തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതി സൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മപരിപാടിക്ക് രൂപം നൽകി. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശമുണ്ടെങ്കിൽ, അവ നൽകുന്നതിന് ഒക്ടോബർ 10 വരെ അവസരമുണ്ടാകും.
തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, ക്ളീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പ് വരുത്തും.
ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും, ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങൾ, ഓഫീസുകൾ, തെരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഹരിതചട്ടം കർശനമായി പാലിക്കണം.
ഇവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻതന്നെ നീക്കം ചെയ്യാനായി ഹരിതകർമസേനയുടെയും ക്ളീൻകേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും.
സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ഒരു പോലെ ഉത്തരവാദിത്വമുണ്ട്. ഇതിനായി പ്രത്യേക നിർദേശങ്ങൾ നൽകും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും.
അനിശ്ചിതത്വങ്ങൾ നീങ്ങി; പാക്കിസ്ഥാൻ-യുഎഇ മത്സരം ഉടൻ, പാക്കിസ്ഥാൻ ബാറ്റ് ചെയ്യും
Wednesday, September 17, 2025 9:42 PM IST
ദുബായ്: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ നീങ്ങി. ഏഷ്യാകപ്പിലെ പാക്കിസ്ഥാൻ-യുഎഇ മത്സരം ഉടൻ ആരംഭിക്കും.
മത്സരത്തിലെ ടോസ് നടന്നു. പാക്കിസ്ഥാൻ മാറ്റണമെന്ന് ആവശ്യപ്പെട്ട മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന്റെ സാന്നിധ്യത്തില്‍ നിര്‍ണായക ടോസ് നേടിയ യുഎഇ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മത്സരം ഇന്ത്യൻ സമയം ഒൻപതിന് തുടങ്ങും.
ഇന്ത്യയ്ക്കെതിരായ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്ഥാന് ഇറങ്ങുന്നത്. സൂഫിയാൻ മൊഖീം ഫഹീം അഷ്റഫും പുറത്തായപ്പോള്‍ ഖുഷ്ദില്‍ ഷായും മുഹമ്മദ് ഹാരിസും പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി.
ഒമാനെതിരെ കളിച്ച ടീമില്‍ യുഎഇയും ഒരു മാറ്റം വരുത്തി. ജവാദുള്ളക്ക് പകരം സിമ്രൻജീത് സിംഗ് യുഎഇയുടെ പ്ലേയിംഗ് ഇലവനിലെത്തി.
വിനയം മുഖമുദ്രയാക്കിയ വലിയ ഇടയൻ
സെബി മാളിയേക്കൽ
Wednesday, September 17, 2025 8:48 PM IST
മാർ ജോസഫ് കുണ്ടുകുളമെന്ന സൂര്യതേജസിന്റെ അസ്തമയത്തോടെ ഉരുണ്ടുകൂടിയ ആശങ്കയുടെ കാർമേഘങ്ങൾ വകഞ്ഞുമാറ്റി, ആത്മീയതയുടെ പാൽപ്പുഞ്ചിരിയുമായി ചാന്ദ്രനിലാവായി അതിരൂപത മുഴുവൻ പരന്നൊഴുകുകയായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്ന വലിയ ഇടയൻ.
മാനന്തവാടി, താമരശേരി രൂപതകളുടെ മെത്രാനായി കാൽനൂറ്റാണ്ടോളം ശുശ്രൂഷചെയ്തശേഷമാണു തൃശൂരിന്റെ മണ്ണിലെത്തിയതെങ്കിലും, വിനയമായിരുന്നു ഈ വലിയ മുക്കുവന്റെ മുഖമുദ്ര. സൗമ്യമായ ഇടപെടലിലൂടെ, ഹൃദ്യവും കുലീനവുമായ പെരുമാറ്റത്തിലൂടെ, ഏവരുടെയും ഹൃദയങ്ങളിലേക്കു ചേക്കേറാൻ ശാന്തനായ വൈദികശ്രേഷ്ഠനു സാധിച്ചു.
ഒരു ദശാബ്ദംകൊണ്ട് തൃശൂർ അതിരൂപതയ്ക്കു പൊൻതൂവലായി മാറിയ പല ബൃഹദ് പദ്ധതികൾക്കും നാന്ദികുറിച്ചു. ആത്മീയതയുടെ ആൾരൂപമായ ഈ മേൽപ്പട്ടക്കാരൻ വികസനനായകൻകൂടിയായിരുന്നുവെന്നു നിരവധി സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഉദ്ഘോഷിക്കുന്നു.
പുഞ്ചിരി മായാതെ...
നിറപുഞ്ചിരിയോടെ മാത്രമേ തൂങ്കുഴിപ്പിതാവിനെ എപ്പോഴും കാണാൻ കഴിഞ്ഞിട്ടുള്ളൂ. വൈദികരോടും സന്യാസിനിമാരോടും മാത്രമല്ല, അല്മായരോടും വൈദികവിദ്യാർഥികളോടുപോലും ബഹുമാനത്തോടെയേ ഇടപഴകാറുള്ളൂ.
ആരോടും ദേഷ്യപ്പെടാതെ, സ്നേഹംകൊണ്ട് തിരുത്തലുകൾ നടത്താൻ കഴിവുണ്ടായിരുന്ന വലിയ മനുഷ്യൻ. വലിപ്പചെറുപ്പഭേദമെന്യേ ഏവരേയും കേൾക്കാനുള്ള ഒരു തുറന്ന മനസ് ഈ മെത്രാനച്ചനുണ്ടായിരുന്നു; ഒപ്പം ഒരു ആർദ്രഹൃദയവും.
1999ലെ ഒരു പ്രസംഗമാണ് ഓർമവരുന്നത്. സീറോ മലബാർ സഭയിൽ ആദ്യമായി ഇരിങ്ങാലക്കുട രൂപതയിൽ സിനഡ് (എപ്പാർക്കിയിൽ അസംബ്ലി) നടക്കുന്നു. ആളൂർ ബിഎൽഎമ്മിൽ ഉദ്ഘാടകനായി എത്തിയ മാർ തൂങ്കുഴി രണ്ടുമൂന്നു കാര്യങ്ങളാണ് പറഞ്ഞുവച്ചത്.
അതിലൊന്ന്, ഏറ്റവും നിസാരനെന്നു പറയുന്ന കുഞ്ഞിനുപോലും ചിലതു പറയാനുണ്ടാകും; ആ സ്വരം നമുക്കു ശ്രവിക്കാൻ സാധിക്കണമെന്നതായിരുന്നു. ഇതു സമർഥിക്കാൻ രണ്ട് ഉദാഹരണങ്ങൾ പറഞ്ഞു. അതിലൊന്നിപ്രകാരമാണ്: ഒരിക്കൽ ഒരു പള്ളിയിൽ അച്ചൻ വാഴ്വ് (വിശുദ്ധ കുർബാനയുടെ ആശീർവാദം) നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കുഞ്ഞ് അൾത്താരബാലൻ പിറകിൽനിന്ന് കാപ്പയിൽ (കുർബാനയ്ക്ക് ഇടുന്ന കുപ്പായം) പിടിച്ചുവലിക്കുന്നു. രണ്ടുമൂന്നു തവണയായപ്പോൾ അച്ചൻ തിരിഞ്ഞുനോക്കി. അവൻ ചെവിയിൽ പറഞ്ഞു: ""അച്ചാ, കുർബാന എടുത്തുവച്ചിട്ടില്ല''. അപ്പോഴാണ് അച്ചനു മനസിലായത് ഈ ധൂപിക്കലും പ്രാർഥനയും നടത്തിയതു കുർബാന വയ്ക്കാതെയാണെന്ന്. ആ അച്ചൻ നല്ലവനായതുകൊണ്ട് ആ കുഞ്ഞിനെ ശ്രവിച്ചു. അതുകൊണ്ട് ശരിയായ ആരാധന നടന്നു. ഈ തത്വം പ്രസംഗത്തിൽ മാത്രമല്ല, സ്വജീവിതത്തിലും പ്രാവർത്തികമാക്കിയ വലിയ മനസിനുടമയായിരുന്നു മാർ തൂങ്കുഴി.
ഹ്രസ്വം, ലളിതം ഭാഷണം
മണിക്കൂറുകൾ പ്രസംഗിച്ചാലും കേൾവിക്കാരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന പ്രഗത്ഭനായ വാഗ്മിയുടെ പിൻഗാമിയായെത്തിയപ്പോൾ, മാർ കുണ്ടുകുളത്തിന്റെ പാത അതേപടി പിന്തുടരാതെ തന്റേതായ ശൈലി രൂപപ്പെടുത്തുകയായിരുന്നു പുതിയ മെത്രാപ്പോലീത്ത.
ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഉൾപ്പെടെ എട്ടോളം ഭാഷകൾ അറിയാമായിരുന്നെങ്കിലും ഹ്രസ്വവും ലളിതവുമായിരുന്നു പ്രഭാഷണങ്ങൾ. കൊച്ചുകൊച്ചു അനുഭവങ്ങളിലൂടെയും കുഞ്ഞുകുഞ്ഞുകഥകളിലൂടെയും അദ്ദേഹം ശ്രോതാക്കളുടെ മനസിൽ മായാത്ത മുദ്രപതിപ്പിച്ചു. കൊച്ചുകൊച്ചു പദപ്രയോഗങ്ങൾ, ചില ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് അദ്ദേഹം കൊടുത്തിരുന്ന നിർവചനങ്ങൾ എന്നിവ ചിന്തോദ്ദീപകവും കൗതുകംനിറഞ്ഞതുമായിരുന്നു.
ഇരിങ്ങാലക്കുട രൂപത മെത്രാനായിരുന്ന മാർ ജെയിംസ് പഴയാറ്റിലിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷവേള. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി, കർദിനാൾ മാർ വർക്കി വിതയത്തിൽ, മലങ്കരസഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ പ്രസംഗങ്ങൾക്കുശേഷമായിരുന്നു മാർ തൂങ്കുഴിയുടെ ഊഴം.
ഒരു പാൽപ്പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞുതുടങ്ങി; രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ വിപുലീകരിച്ചാൽ മാർ ജെയിംസ് പഴയാറ്റിൽ പിതാവായി. പി.പി. അദ്ദേഹം അതിങ്ങനെയാണു വിശദീകരിച്ചത് -പഴയാറ്റിൽ പിതാവ് (പി.പി.) = പ്രാർഥിക്കുന്ന പിതാവ് (പി.പി). കത്തീഡ്രൽ അങ്കണത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങൾ വൻഹർഷാരവത്തോടെയാണ് പിന്നീട് പ്രസംഗത്തിനായി കാതോർത്തത്.
ആത്മീയഗുരു
അതിരാവിലെ ഉണർന്ന് ദിവ്യബലിക്കുമുന്പേ ദേവാലയത്തിൽ വന്ന് പ്രാർഥിച്ച് ശക്തിസംഭരിച്ചിരുന്ന ഒരു പുരോഹിതശ്രേഷ്ഠൻ. പുരോഹിതന്റെ അടിസ്ഥാനഗുണം അവൻ പ്രാർഥിക്കുന്നവനായിരിക്കണം എന്നു സഹവൈദികരെയും വൈദികവിദ്യാർഥികളെയും പഠിപ്പിക്കുക മാത്രമല്ല, സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകകൂടി ചെയ്തു.
വൈദികരുടെയും സിസ്റ്റേഴ്സിന്റെയും നല്ലൊരു ധ്യാനഗുരു കൂടിയായിരുന്നു മാർ തൂങ്കുഴി. അവതരണത്തിലെ കൃത്യതയും ഉയർന്ന ആത്മീയചിന്തയും അദ്ദേഹത്തിന്റെ ധ്യാനങ്ങളെ വേറിട്ടതാക്കി. ആഴമുള്ള വായനയിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും ആർജിച്ചെടുത്ത ആത്മീയദർശനങ്ങൾ ഏവർക്കും പ്രചോദനാത്മകമായി.
സന്യാസിനിമാരുടെ അപ്പച്ചൻ
താൻ സ്ഥാപിച്ച ക്രിസ്തുദാസി സന്യാസസമൂഹത്തിലെ (എസ്കെഡി) സിസ്റ്റേഴ്സിനു മാത്രമല്ല, എല്ലാ സന്യാസിനീസമൂഹത്തിലെ അംഗങ്ങൾക്കും സ്നേഹപിതാവായിരുന്നു മാർ തൂങ്കുഴി. പുത്രീസഹജമായ വാത്സല്യത്തോടെയായിരുന്നു അദ്ദേഹം അവരോടു പെരുമാറിയിരുന്നത്; തികഞ്ഞ ആദരവോടെയും. അധികാരത്തിന്റെ ഭാവമോ സ്വരമോ അദ്ദേഹത്തിൽ ഒരിക്കലും പ്രതിഫലിച്ചിരുന്നില്ല.
ഓരോ കൂടിക്കാഴ്ചകളും ക്രിസ്തുസ്നേഹത്തിന്റെ പ്രകാശനവേളകളായി. എല്ലാ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കാനഡയും ഓസ്ട്രേലിയയും നിരവധി ഏഷ്യൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള അദ്ദേഹം കുലീനത്വം കൈമുതലാക്കിയ, ആതിഥേയത്വത്തിനു പുതിയ ഭാഷ്യംചമച്ച മെത്രാപ്പോലീത്തയായിരുന്നു. അതിഥികളെ ഭക്ഷണമേശവരെ അനുഗമിക്കുകയും അവരെ സത്കരിക്കുകയും ചെയ്യുമായിരുന്നു.
മഡോണനഗർ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുന്പോഴും മഡോണനഗർ ഇടവകവികാരിമാർക്കു നാമഹേതുകതിരുനാളിനും ജന്മദിനത്തിനുമെല്ലാം ആശംസകൾ നേരുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരുന്നു. "അച്ചന്റെ ഒരു കുഞ്ഞാടാണ് ഞാൻ' എന്നു പറഞ്ഞ് ഒരു അപ്പന്റെ സ്നേഹത്തോടെ പ്രാർഥന വാഗ്ദാനംചെയ്തിരുന്നതായും ഇടവകവികാരിമാർ സാക്ഷ്യപ്പെടുത്തുന്നു.
സിംപിൾ; പവർഫുൾ
മലബാറിന്റെ സാമൂഹ്യപരിഷ്കർത്താവായിരുന്ന തലശേരി രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറിയായും രൂപത ചാൻസലറായും ശുശ്രൂഷാജീവിതം ആരംഭിച്ച ഫാ. ജേക്കബ് തൂങ്കുഴി 43-ാം വയസിൽ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായതോടെ അവിടത്തെ സാമൂഹ്യവളർച്ചയിൽ വലിയ പങ്കുവഹിച്ചു.
ട്രൈബൽ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോജക്ടും വയനാട് സർവീസ് സൊസൈറ്റിയും ആരംഭിച്ചതുകൂടാതെ ഇതിനെല്ലാം ഉപയുക്തമാകുംവിധം സേവനംചെയ്യാൻ ക്രിസ്തുദാസി സന്യാസസമൂഹവും ആരംഭിച്ചു. ബംഗളൂരുവിൽ സാന്തോം സ്റ്റഡി ഹൗസും മാനന്തവാടിയിൽ പാസ്റ്ററൽ സെന്ററും രണ്ട് പതിറ്റാണ്ടിലധികം നീണ്ട മെത്രാൻ ശുശ്രൂഷയ്ക്കിടയിൽ തുടങ്ങി.
സെഞ്ചുറിയുമായി മന്ദാന, മൂന്ന് വിക്കറ്റുമായി ക്രാന്തി; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ
Wednesday, September 17, 2025 8:50 PM IST
ചണ്ഡീഗഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 102 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 190 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40.5 ഓവറിൽ നിൽക്കെ ഓസ്ട്രേലിയ ഓൾഔട്ടാവുകയായിരുന്നു. 45 റൺസെടുത്ത അന്നാബെൽ സതർലൻഡിനും 44 റൺസെടുത്ത എല്ലിസ് പെല്ലിക്കും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങാനായത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശർമ രണ്ട് വിക്കറ്റും രേണുക സിംഗും സ്നേഹ് റാണയും അരുന്ധതി റെഡ്ഢിയും രാധ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിലാണ് 292 റൺസാണ് എടുത്തത്. ഓപ്പണർ സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
117 റൺസാണ് സ്മൃതി എടുത്തത്. 91 പന്തിൽ 14 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്. ദീപ്തി ശർമ 40 റൺസും വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 29 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡാർസി ബ്രൗൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഷ്ലി ഗാർഡ്നർ രണ്ട് വിക്കറ്റും മേഖൻ ഷട്ടും അന്നബെൽ സതർലൻഡും താഹ്ലിയ മക്ഗ്രാത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയാണ് വിജയിച്ചത്. ശനിയാഴ്ചയാണ് പരന്പരയിലെ മൂന്നാം മത്സരം.
തൃശൂരിന്റെ "മോശ' യാത്രയായി...
ഡേവിസ് പൈനാടത്ത്
Wednesday, September 17, 2025 8:38 PM IST
...റഫിദീമിൽ വന്ന് ഇസ്രായേൽക്കാരെ ആക്രമിച്ച അമലേക്യരെ നേരിടാൻ ജോഷ്വായെ അയച്ച മോശ, മലമുകളിൽ കയറി കരങ്ങളുയർത്തിപ്പിടിച്ച് പ്രാർഥിച്ചുകൊണ്ടിരുന്നു. മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങൾ താഴുന്പോൾ അമലേക്യർക്കായിരുന്നു വിജയം...
(പഴയനിയമം. പുറപ്പാടിന്റെ പുസ്തകം -പതിനേഴാം അധ്യായം)
ആർച്ച്ബിഷപ്പിന്റെ ഔദ്യോഗികഭാരങ്ങൾ മാർ ആൻഡ്രൂസ് താഴത്തിന്റെ ഭദ്രമായ ചുമലുകളിലേക്കു പകർന്നുനൽകിയശേഷം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി പ്രഖ്യാപിച്ചു: എനിക്കിനി മോശയുടെ റോളാണ്. അമലേക്യർക്കെതിരേ സ്വന്തം ജനത്തിന്റെ വിജയത്തിനായി കൈവിരിച്ചുപിടിച്ച് പ്രാർഥിക്കുന്ന മോശ.
ആധുനിക ലോകത്തെ അസാന്മാർഗികതകളെ ജയിക്കാൻ കടുത്ത യുദ്ധം ചെയ്യേണ്ട ആൻഡ്രൂസ് പിതാവിനും വിശ്വാസികൾക്കും വേണ്ടി കൈവിരിച്ചുപിടിച്ച് പ്രാർഥിക്കാൻ എന്നും ഞാനുണ്ടാവും... പ്രാർഥനാ വാഗ്ദാനവുമായി വിശ്രമജീവിതത്തിലേക്കു പടിയിറങ്ങിയ തൂങ്കുഴിപ്പിതാവ് ഇതാ യാത്രയായിരിക്കുന്നു. മോശ ഇനിയില്ല..!
തൃശൂരിനെ ഏറെ സ്നേഹിച്ചു...
തൃശൂരിനെ ഏറെ സ്നേഹിച്ച തൂങ്കുഴിപ്പിതാവ് തന്റെ ജീവിതത്തിന്റെ സായാഹ്നകാലം ചെലവഴിക്കാൻ തെരഞ്ഞെടുത്ത സ്ഥലവും തൃശൂരായിരുന്നു. തൃശൂരിന്റെ സ്നേഹത്തണലിൽ ഇത്തിരിക്കാലംകൂടി എന്നു നിശ്ചയിച്ചപ്പോൾ നടത്തറ കാച്ചേരിയിലെ അതിരൂപത മൈനർ സെമിനാരിയാണ് പിതാവ് തനിക്കായി തെരഞ്ഞെടുത്തത്.
സാമീപ്യംകൊണ്ടുപോലും വിശുദ്ധി പ്രസരിപ്പിക്കുന്ന ഒരു സൽപ്പിതാവിന്റെ സാന്നിധ്യം പൗരോഹിത്യവഴിയിലെ ഇളമുറക്കാർക്ക് അന്നുമുതൽ ലഭിച്ചു. ദൈവപാതയിൽ അനുഭവജ്ഞാനത്തിന്റെ ഗോപുരംകയറിയ പിതാവിനെ ഗുരുവും വഴികാട്ടിയുമായി ലഭിക്കുന്ന പുണ്യം.
ആർച്ച്ബിഷപ് പദവിയിലായിരുന്നപ്പോൾ പിതാവിനെ വിശ്രമിക്കാൻ തൃശൂരുകാർ അനുവദിച്ചിരുന്നില്ല. സ്നേഹത്തോടെ പിതാവ് പറയും: ഇത്രയേറെ പൊതുപരിപാടികളുള്ള മറ്റൊരു സ്ഥലമുണ്ടോ... പിതാവിനെ ഏറെ സ്നേഹിച്ച തൃശൂരുകാർ 2006-ൽ അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷം ഒരു മഹാസംഭവമാക്കിയിരുന്നു.
പൂരനഗരിയിലെ മറ്റൊരു ജൂബിലിപ്പൂരം. കേന്ദ്ര ആഭ്യന്തരമന്ത്രിയും, അന്നത്തെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ വർക്കി വിതയത്തിലടക്കം ഇരുപതിലേറെ ബിഷപ്പുമാരും ആഘോഷങ്ങളിൽ പങ്കാളികളായി. മാർപാപ്പയുടെ അനുഗ്രഹസന്ദേശവുമായി വത്തിക്കാന്റെ പ്രതിനിധികളും.
സംഗീതം ഏറെ ഇഷ്ടം
തൃശൂരിൽ വന്നതിൽപിന്നെ ഇഷ്ടവിഷയങ്ങളായ വായനയ്ക്കും പാട്ടിനുമൊന്നും സമയം കിട്ടിയിരുന്നില്ലെന്നു വിടവാങ്ങൽവേളയിൽ പിതാവ് പറഞ്ഞിരുന്നു. അത്ര തിരക്കായിരുന്നു ഇവിടെ. ചെറുപ്പം മുതൽ കൂടെക്കൂടിയതാണ് സംഗീതവാസന. പള്ളി ക്വയറിലെ സ്ഥിരാംഗമായിരുന്നു ചാക്കോച്ചൻ (അതാണ് വീട്ടുകാരിട്ട പേര്). സെമിനാരിയിൽ നല്ലൊരു ഓർഗൻവാദകനും ക്വയർമാസ്റ്ററുമായി. പ്രായമായിട്ടും പാട്ടിഷ്ടം വിട്ടില്ല.
ഡ്രൈവിംഗിൽ കന്പം...
ഡ്രൈവിംഗിനോട് ഏറെ പ്രിയമായിരുന്നു പിതാവിന്. മുപ്പതാംവയസിൽ ഏഴുവർഷത്തെ വിദേശവാസംകഴിഞ്ഞു മടങ്ങിവരുന്പോൾ ഒരു ഇറ്റാലിയൻ മോട്ടോർസൈക്കിളും ഒപ്പമുണ്ടായിരുന്നു. തലശേരി രൂപതയിൽ വള്ളോപ്പിള്ളിപ്പിതാവിന്റെ സെക്രട്ടറിയച്ചനായി മോട്ടോർസൈക്കിളിൽ ഊരുചുറ്റി. മാനന്തവാടിയിൽ മെത്രാനായപ്പോൾ വാഹനം ജീപ്പായി. മലമുകളിലെ ഇടവകകളിലൊക്കെ സ്വയം ജീപ്പോടിച്ചെത്തുന്ന മെത്രാൻ വിശ്വാസികൾക്കു വിസ്മയക്കാഴ്ചയായിരുന്നു.
താമരശേരി ചുരവും കടന്ന് തൃശൂരിലെത്തിയപ്പോഴും ഡ്രൈവിംഗ് തുടർന്നു. പക്ഷേ, തൃശൂരുകാർക്ക് അതത്ര പിടിച്ചില്ല. മെത്രാൻ വണ്ടിയോടിക്കേണ്ടെന്നൊരു നിലപാട്. സ്നേഹക്കൂടുതൽ കൊണ്ടാവാമെന്നു പിതാവ്. ഇതു മനസിലായതോടെ ജില്ലയിൽ പിന്നെ സ്റ്റിയറിംഗ് തൊട്ടിട്ടില്ല. പക്ഷേ, പുറത്തേക്കു പോയാൽ ഓടിക്കും, നല്ല വേഗത്തിൽതന്നെ.
കർദിനാൾ മാർ വർക്കി വിതയത്തിൽ പൗരോഹിത്യ സുവർണജൂബിലി ആഘോഷവേദിയിൽ തൂങ്കുഴിപ്പിതാവിന്റെ ഡ്രൈവിംഗ് പാടവത്തെ അഭിനന്ദിച്ചിരുന്നു: ""കേരളത്തിൽ കാർ ഡ്രൈവ് ചെയ്യുന്ന ഏകമെത്രാൻ തൂങ്കുഴിയായിരിക്കും. കാറോടിക്കുന്നതുപോലെ സ്പീഡിലാണ് അദ്ദേഹം സഭയെ നയിക്കുന്നതും.'' 50 വർഷം മുന്‍പ് റോമിൽ ഒന്നിച്ചുപഠിക്കുന്പോൾ റോമിലെ റോഡുകളിലൂടെ തന്നെ പിന്നിലിരുത്തി അതിവേഗത്തിൽ ബൈക്ക് ഓടിച്ചിരുന്നതും അന്നു കർദിനാൾ അനുസ്മരിച്ചു.
എണ്പതു കടന്നിട്ടും ഡ്രൈവിംഗ് സീറ്റിനോടുള്ള മോഹം മാർ തൂങ്കുഴി വിട്ടിരുന്നില്ല. അമേരിക്കയിൽ ആ സമയത്തു പോകുന്പോൾപോലും തന്റെ അവിടത്തെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിവാങ്ങാൻ നേരത്തേ പറഞ്ഞേല്പിച്ചിരുന്നു അദ്ദേഹം!
അനുഗ്രഹം ഈ ജീവിതം
ഇടയഗണങ്ങൾക്ക് അനുഗ്രഹമായ, ദീർഘകാലജീവിതം തനിക്കു ദൈവം നൽകിയ അനുഗ്രഹമാണെന്നു പിതാവ് പലപ്പോഴും അനുസ്മരിച്ചിരുന്നു. അറുപതാം വയസിൽ, 1990-ൽ, ഹൃദയാഘാതം വന്നതാണ്. അന്ന്, ലണ്ടനിലെ സെന്റ് ആൽബർട്ട് സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇരുപതോളം ഇന്ത്യൻ മെത്രാന്മാരുമൊത്ത് ഒരുമാസത്തെ കോഴ്സിൽ പങ്കുചേരുന്പോഴായിരുന്നു അത്.
എട്ടു മണിക്കൂറിനുള്ളിൽ രണ്ടിലൊന്നു തീരുമാനമാകുമെന്നു ഡോക്ടർ തന്നോടു പറഞ്ഞതായി മാർ തൂങ്കുഴി അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് 2001-ൽ ഹൃദയത്തിന് നാലു ബൈപാസുകൾ വേണ്ടിവന്നു. രണ്ടുവട്ടവും തന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതു പരിശുദ്ധമാതാവിന്റെ രക്ഷാകരമായ ഇടപെടലാണെന്നു മാർ തൂങ്കുഴി വിശ്വസിച്ചിരുന്നു, ഏറ്റുപറയുകയും ചെയ്തിരുന്നു. തന്റെ ദീർഘായുസിന്റെ രഹസ്യം പരിശുദ്ധ അമ്മയുമായുള്ള ഉടന്പടിയാണെന്ന്, 92-ാം വയസിലെ മെത്രാഭിഷേക ജൂബിലി വേളയിലും മാർ തൂങ്കുഴി ആവർത്തിച്ചു.
ഇടയനായി 34 വർഷം
34 വർഷം മെത്രാനും മെത്രാപ്പോലീത്തയുമായി സഫലമായ കർമകാണ്ഡം പൂർത്തിയാക്കിയ പിതാവ് പിന്നെയും 18 വർഷം ഇടയദൗത്യം പൂർത്തിയാക്കിത്തന്നെയാണ് വിടചൊല്ലിയത്. വിശ്രമിക്കാൻ ആരും അദ്ദേഹത്തെ അനുവദിച്ചില്ല; വിശ്രമം അദ്ദേഹം ആഗ്രഹിച്ചതുമില്ല. ഇതിനിടെ മെത്രാഭിഷേകത്തിന്റെ സുവർണജൂബിലിയും ഗംഭീരമായി ആഘോഷിക്കാൻ ആ സ്നേഹപിതാവിനു ഭാഗ്യം ലഭിച്ചു. 2023 മേയിലായിരുന്നു ആഘോഷം.
കേരളത്തിലെ മൂന്നു രൂപതകളിൽ മെത്രാനായിരുന്ന, ജീവിച്ചിരുന്ന അവസാനത്തെയാളായിരുന്നു മാർ തൂങ്കുഴി. മെത്രാനും മെത്രാപ്പോലീത്തയുമായി 50 വർഷം പിന്നിട്ടാണ് പിതാവിന്റെ മടക്കം.
ശബരിമല സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം; ഭരണപരമായ വീഴ്ച്ചയെന്ന് ഹൈക്കോടതി
Wednesday, September 17, 2025 10:11 PM IST
കൊച്ചി: ശബരിമല സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം ഭരണപരമായ വീഴ്ചയെന്ന് ഹൈക്കോടതി. 2019 ൽ സ്വർണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു.
സ്വർണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദിച്ചു.
സ്വർണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൂച്ചാക്കലിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി
Wednesday, September 17, 2025 10:11 PM IST
ആലപ്പുഴ: പൂച്ചാക്കലിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി. ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം പുറത്ത് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം
നടക്കുന്നതിനിടെയാണ് ഇവർ ബെംഗളൂരുവില്‍ ഉണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചത്.
എറണാകുളത്ത് നിന്നാണ് കുട്ടികൾ ട്രെയിനിൽ ബംളൂരുവിലേക്ക് പോയത്. ബംഗളൂര് റെയിൽവേ സ്റ്റേഷനിൽ കുട്ടികൾ വന്നിറങ്ങുന്നത് കണ്ട് സംശയം തോന്നിയ റെയിൽവേ പോലീസ് വിവരങ്ങൾ തിരക്കുകയും തുടർന്ന് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു. വിദ്യാർഥികളെ വൈകാതെ നാട്ടിൽ എത്തിക്കും.
പി.കെ. ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് ലഭിക്കുന്നതാണ് ബിസിനസ് വിസ: കെ.ടി. ജലീൽ
Wednesday, September 17, 2025 7:58 PM IST
കൊച്ചി: മലയാളം സർവകലാശാല ഭൂമി വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീൽ എംഎൽഎ. താൻ എവിടെയും ഒളിച്ചോടിയിട്ടില്ലെന്നും ജലീൽ പറഞ്ഞു.
തനിക്ക് എവിടെയും ബിസിനസ് വിസയില്ലെന്നും ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് ലഭിക്കുന്നതാണ് ബിസിനസ് വിസയെന്നും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു. വടക്കൻ പറവൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
മലയാളം സർവകലാശാല ഭൂമി വിഷയം നിയമസഭയിൽ കൊണ്ടുവരാൻ ലീഗിനെ വെല്ലുവിളിക്കുന്നതായും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു. തിരൂരിൽ പ്രതിഷേധം നടത്താനുള്ള ലീഗ് തീരുമാനം തിരൂർകാർക്ക് തന്നെ അറിയാമെന്നും ജലീൽ വ്യക്തമാക്കി.
മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ മാറ്റി കെ.ടി. ജലീലിനെ മന്ത്രിയാക്കിയത് മലയാളം സർവകലാശാല ഭൂമി തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിനെ തുടർന്നാണെന്നായിരുന്നു പി.കെ.ഫിറോസിന്റെ ആരോപണം.
കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
Wednesday, September 17, 2025 7:31 PM IST
കണ്ണൂർ: തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവിയാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്റെ കടിയേറ്റ ഉടനെ മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
സോണിയ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലേയ്ക്ക്; എത്തുക രാഹുൽ ഗാന്ധിക്കൊപ്പം
Wednesday, September 17, 2025 7:21 PM IST
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വെള്ളിയാഴ്ച വയനാട് സന്ദർശിക്കും. മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കൊപ്പമായിരിക്കും സോണിയ വയനാട്ടിലെത്തുക.
ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം.
രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു.
അതേസമയം, പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കൊട്ടിയത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Wednesday, September 17, 2025 7:16 PM IST
കൊല്ലം: കൊട്ടിയത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ ഡാൻസാഫ് സംഘം പിടികൂടി. അയത്തിൽ സ്വദേശി അരുൺ മധു, പുന്തലത്താഴം സ്വദേശി ശരത് മോഹൻ എന്നിവരാണ് 11.78 ഗ്രാം നിരോധിത ലഹരി വസ്തുവുമായി പിടിയിലായത്.
ഇരുവരും മുഖത്തല, തൃക്കോവിൽവട്ടം പ്രദേശങ്ങളിലെ പ്രധാന ലഹരി ഇടപാടുകാരാണെന്ന് പോലീസ് വ്യക്തമാക്കി. 40,000 രൂപ വില വരുന്ന മയക്കുമരുന്നാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.
പ്രതികൾക്ക് ലഹരി വസ്തു എത്തിച്ചുനൽകിയവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൊച്ചിയിൽ വൻ ഓൺലൈൻ തട്ടിപ്പ്; യുവതി അറസ്റ്റിൽ
Wednesday, September 17, 2025 11:15 PM IST
കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്.
25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുജിതയെ അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസാണ് സുജിതയെ അറസ്റ്റ് ചെയ്തത്.
കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.
ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് പ്രവേശനമില്ല; നിർണായക തീരുമാനവുമായി കേരള സർവകലാശാല
Wednesday, September 17, 2025 6:58 PM IST
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ കേരള സർവകലാശാല തീരുമാനം. സർവകലാശാലയിൽ ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം.
സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതിയുടേതാണ് തീരുമാനം. സത്യവാങ്മൂലം ലംഘിച്ചാൽ വിദ്യാർഥികളുടെ പ്രവേശനം കോളജ് പ്രിൻസിപ്പലിന് റദ്ദാക്കാം.
പാക്കിസ്ഥാൻ-യുഎഇ മത്സരം അനിശ്ചിതത്വത്തിൽ; റഫറിയെ മാറ്റാതെ മത്സരത്തിനില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
Wednesday, September 17, 2025 6:41 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിലെ പാക്കിസ്ഥാൻ-യുഎഇ മത്സരം അനിശ്ചിതത്വത്തിൽ. ഇന്നത്തെ മത്സരം നിയന്ത്രിക്കേണ്ട റഫറി ഐന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാതെ മത്സരിക്കേണ്ടതില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് നിർദേശം നൽകി.
റഫറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് വീണ്ടും കത്ത് നൽകി. ഇതിൽ തീരുമാനമാകാതെ ടീമിനോട് ഹോട്ടലിൽ നിന്നിറങ്ങരുതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചു.
ഇന്ന് രാത്രി എട്ടിനാണ് മത്സരം നടക്കേണ്ടത്. ഈ വിഷയത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലാഹോറിൽ വാർത്താസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്. റഫറിയെ മാറ്റില്ലെന്ന് ഐസിസി അറിയിച്ചിരുന്നു.
ശിവഗിരിയിലും മുത്തങ്ങയിലുമുണ്ടായ പോലീസ് ഇടപെടലുകളിൽ ദുഃഖമുണ്ട്: എ.കെ.ആന്റണി
Wednesday, September 17, 2025 7:22 PM IST
തിരുവനന്തപുരം: ശിവഗിരിയിലും മുത്തങ്ങയിലുമുണ്ടായ പോലീസ് ഇടപെടലുകളിൽ ദുഃഖമുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് ഭരണകാലത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു എ.കെ.ആന്റണി.
താൻ 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങിയതാണെന്നും ഇത്തരത്തിലൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചിരുന്നില്ലെന്നും ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും അദേഹം കൂട്ടിച്ചേർത്തു.
ശ്രീനാരായണ ഗുരുദേവനെയാണ് താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത്. തന്റെ അഭ്യർത്ഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും എ.കെ. ആന്റണി വ്യക്തമാക്കി.
അതേസമയം, 1995 ൽ ശിവഗിരിയിൽ നടന്ന കാര്യങ്ങൾ തനിക്ക് ഏറെ വേദനയുണ്ടാക്കി. നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസിനെ അയയ്ക്കേണ്ടി വന്നുവെന്നും അദേഹം പറഞ്ഞു.
ശിവഗിരിയിൽ അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പോലീസ് എടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
കോടതി ഉത്തരവ് വന്നയുടനെ പോലീസ് ശിവഗിരിയിൽ പോയില്ല. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവിവത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നുവെന്നും എകെ ആന്റണി വ്യക്തമാക്കി.
രണ്ട് തവണ ഹൈക്കോടതി വിധിയുമായി പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി അറിയിച്ചുവെന്നും അദേഹം കൂട്ടിച്ചേർത്തു.
ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനായിരുന്നു. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് താൻ പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് നിലപാട് മാറി. മുത്തങ്ങ സംഭവത്തിലെ സിബിഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ആരാഞ്ഞ അദേഹം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളിൽ മറുപടി പറയാൻ എ.കെ. ആന്റണി തയാറായില്ല.
സെഞ്ചുറിയുമായി സ്മൃതി മന്ദാന; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
Wednesday, September 17, 2025 6:17 PM IST
ചണ്ഡീഗഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 292 റൺസാണ് എടുത്തത്.
ഓപ്പണർ സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. 117 റൺസാണ് സ്മൃതി എടുത്തത്. 91 പന്തിൽ 14 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്. ദീപ്തി ശർമ 40 റൺസും വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 29 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡാർസി ബ്രൗൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഷ്ലി ഗാർഡ്നർ രണ്ട് വിക്കറ്റും മേഖൻ ഷട്ടും അന്നബെൽ സതർലൻഡും താഹ്ലിയ മക്ഗ്രാത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നാറിലെ ഡബിൾ ഡക്കർ ബസ് അപകടം; ഡ്രൈവർ കം കണ്ടക്ടർക്ക് സസ്പെൻഷൻ
Wednesday, September 17, 2025 5:29 PM IST
ഇടുക്കി: മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസപകടമുണ്ടായ സംഭവത്തിൽ ഡ്രൈവർക്ക് കം കണ്ടക്ടർക്ക് സസ്പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ കെ.പി. മുഹമ്മദിനെയാണ് സസ്പെൻഡ് ചെയ്തത്.
അന്വേഷണ വിധേയമായാണ് മുഹമ്മദിനെ സസ്പെൻഡ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ കാർ എത്തിയാണ് അപകടകാരണമെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ഇത് കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അത്തരത്തിൽ കാർ എത്തിയിരുന്നില്ലെന്ന് മാധ്യമങ്ങൾ ദൃശ്യം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.
മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം കോട്ടയം അതിരൂപതയ്ക്കു വലിയ നഷ്ടമെന്ന് മാർ മാത്യു മൂലക്കാട്ട്
Wednesday, September 17, 2025 5:18 PM IST
കോട്ടയം: തന്റെ ജീവിതം മുഴുവൻ ദൈവജനത്തിനായി സമർപ്പിച്ച ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം കോട്ടയം അതിരൂപതയ്ക്ക് വലിയ നഷ്ടമാണെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.
കുടിയേറ്റ മേഖലയായ മാനന്തവാടി രൂപതയ്ക്ക് 22 വർഷവും പിന്നീട് താമരശേരി രൂപതയ്ക്കും തുടർന്ന് ഒരു പതിറ്റാണ്ടിലേറെ തൃശൂർ അതിരൂപതയ്ക്കും നേതൃത്വം നൽകിയ മാർ ജേക്കബ് തൂങ്കുഴി എക്കാലവും കോട്ടയം അതിരൂപതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനംകൊണ്ടും സ്നേഹംകൊണ്ടും ലാളിത്യംകൊണ്ടും അന്വർഥമാക്കിയ പിതാവ് മെത്രാഭിഷേകത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചശേഷമാണ് ദൈവസന്നിധിയിലേക്ക് കടന്നുപോകുന്നത്.
സഭയുടെ നേതൃത്വത്തിലും പിതാവ് സജീവമായിരുന്നു. സിബിസിഐ വൈസ് പ്രസിഡന്റായി അദ്ദേഹം ആറുവർഷം പ്രവർത്തിച്ചു. കാരിത്താസ് ഇന്ത്യ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സിസ്റ്റർമാരുമായി ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചുവരുന്ന ക്രിസ്തുദാസിസമൂഹത്തിന്റെ സ്ഥാപകനുമാണ്. പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും മാർ മൂലക്കാട്ട് പ്രസ്താവനയിൽ പറഞ്ഞു.
ഇടുക്കിയിൽ റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു: രണ്ട് തൊഴിലാളികൾ മരിച്ചു
Wednesday, September 17, 2025 7:38 PM IST
ഇടുക്കി: ആനച്ചാലിന് സമീപം തട്ടാത്തിമുക്കിൽ റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ബൈസൺവാലി സ്വദേശി ബെന്നി, ആനച്ചാൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന രാജീവ് എന്നിവരാണ് മരിച്ചത്.
റിസോർട്ട് നിർമാണത്തിനായി മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞുവീണതിനെ തുടർന്ന് ഇരുവരും മണ്ണിനടിയിൽ പെടുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്ഥലപരിമിതിയുള്ളതിനാല്‍ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തുവാന്‍ തടസം നേരിട്ടു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
നരേന്ദ്ര മോദിയുടെ അമ്മയെ ഉൾപ്പെടുത്തിയ എഐ വീഡിയോ; സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പാറ്റ്ന ഹൈക്കോടതി
Wednesday, September 17, 2025 5:08 PM IST
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ഉൾപ്പെടുത്തി കോൺഗ്രസ് പ്രചരിപ്പിച്ച എഐ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് പാറ്റ്ന ഹൈക്കോടതി. ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചാണ് കോൺഗ്രസ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്.
കോൺഗ്രസ് സൈബർ ഹാൻഡിലുകളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 10ന് ആയിരുന്നു സൈബറിടങ്ങളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
എഐ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ വീഡിയോ നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിക്കുന്നതല്ലെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്.
ഇതിന് പിന്നാലെയാണ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി.ബി. ബജന്ദ്രി സാമൂഹ്യമാധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. കോടതി ഉത്തരവ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
വടകരയിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കന് അറസ്റ്റിൽ
Wednesday, September 17, 2025 4:35 PM IST
കോഴിക്കോട്: വടകരയിൽ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കന്യാകുമാരി കല്‍ക്കുളം സ്വദേശി പുല്ലാനിവിള വീട്ടില്‍ ദാസ്(48) ആണ് അറസ്റ്റിലായത്.
അഴിയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്തുവച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ദാസിനെ പിടികൂടിയത്. ബാഗിലും ബിഗ്ഷോപ്പറിലുമായി കൈയ്യിൽ കരുതിയിരുന്ന മദ്യമാണ് പിടിച്ചെടുത്തത്.
ചെറിയ വിലയ്ക്ക് ഇവിടെ നിന്ന് വാങ്ങുന്ന മദ്യം നാട്ടില്‍ കൊണ്ടുപോയി വില്പന നടത്താനാണ് ദാസ് ശ്രമിച്ചതെന്നാണ് പോലീസ് അറയിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വടകര റെയ്ഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജയപ്രസാദ്, പ്രവന്റീവ് ഓഫീസര്‍ വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സച്ചിന്, രാജന് എന്നിവര്‍ ചേര്‍ന്നാണ് ദാസിനെ പിടികൂടിയത്.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം നിർവാഹകസംഘം
Wednesday, September 17, 2025 4:45 PM IST
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികൾ. പത്രക്കുറിപ്പിലൂടെയാണ് പന്തളം കൊട്ടാരം നിർവാഹകസംഘം ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബാംഗങ്ങളുടെ മരണത്തെ തുടർന്നാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വിശദീകരണം. മരണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് നിർവാഹകസംഘം സെക്രട്ടറി എം. ആർ.എസ് വർമ്മ പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.
അശുദ്ധി 27വരെ ഉണ്ടാകുമെന്നും അതുവരെ ആചാരപ്രകാരം നിലയ്ക്കലിന് അപ്പുറം പോകാൻ കൊട്ടാരം അംഗങ്ങൾക്ക് കഴിയില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് പന്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുക.
അതേസമയം 2018ൽ ശബരിമല പ്രക്ഷോഭ കാലത്തെടുത്ത കേസുകൾ പിൻവലിക്കാത്തതിലെ അതൃപ്തിയും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പന്തളം കൊട്ടാരം സന്ദർശിച്ചപ്പോൾ നിർവാഹകസംഘം ഭാരവാഹികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേസുകളിൽ മുൻനിലപാട് ആവർത്തിച്ച സർക്കാർ തീരുമാനം പ്രതിഷേധാത്മകവും ഭക്തജനങ്ങൾക്ക് വേദനാജനകവുമാണെന്ന് കൊട്ടാരം പ്രതിനിധികൾ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
സംസ്ഥാന സർക്കാരിന് ആശ്വാസം; ആഗോള അയ്യപ്പസംഗമം നടത്താമെന്ന് സുപ്രീംകോടതി
Wednesday, September 17, 2025 4:44 PM IST
ന്യൂഡൽഹി: ആഗോള അയ്യപ്പസംഗമത്തിന് അനുമതി നൽകി സുപ്രീംകോടതി. അയ്യപ്പസംഗമം നടത്താമെന്നുള്ള ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അയ്യപ്പസംഗമത്തിനെതിരെയുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി.സി. അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി.എസ്. മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തടസ ഹർജി ഫയൽ ചെയ്തിരുന്നു.
ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ: സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ
Wednesday, September 17, 2025 4:03 PM IST
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചതോടെയാണ് ഇന്ത്യൻ സഖ്യം പ്രീക്വാർട്ടറിലെത്തിയത്.
മലേഷ്യയുടെ ജുനൈദി ആരിഫ്-റോയ് കിംഗ് യാപ് സഖ്യത്തെയാണ് സാത്വിക്ക്-ചിരാഗ് സഖ്യം തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 24-22,21-13.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയെത്തും; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, September 17, 2025 3:57 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തൃശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു
Wednesday, September 17, 2025 4:01 PM IST
തൃശൂർ: തൃശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. ഉച്ചകഴിഞ്ഞ് 2.50-നായിരുന്നു അന്ത്യം.
1930 ഡിസംബർ 13ന് പാലായിലെ വിളക്കുമാടം ഗ്രാമത്തിലായിരുന്നു മാർ ജേക്കബ് തൂങ്കുഴിയുടെ ജനനം. ബന്ധുമിത്രാദികൾ പിന്നീട് കോഴിക്കോട് തിരുവന്പാടിയിലേക്കു കുടിയേറി. 1956 ഡിസംബറിൽ തലശേരി രൂപതയ്ക്കുവേണ്ടി റോമിലായിരുന്നു പൗരോഹിത്യ സ്വീകരണം.
1973-ൽ മാനന്തവാടി രൂപത രൂപംകൊണ്ടപ്പോൾ 43-ാം വയസിൽ പ്രഥമ മെത്രാനായി. സുദീർഘമായ 22 വർഷംകൊണ്ട് രൂപതയെ ആത്മീയ - സാമൂഹ്യവളർച്ചയിലേക്കു നയിച്ചു. 1995-ൽ താമരശേരി രൂപതയുടെ ഇടയനായി. 1996 ഡിസംബർ 18ന് തൃശൂർ ആർച്ച്ബിഷപ്പായി നിയമനം. 2007 മാർച്ച് 18ന് മാർ ആൻഡ്രൂസ് താഴത്തിനു ചുമതലകൾ കൈമാറി.
സിബിസിഐ വൈസ് പ്രസിഡന്റായി മാർ ജേക്കബ് തൂങ്കുഴി ആറുവർഷം പ്രവർത്തിച്ചു. കാരിത്താസിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സിസ്റ്റർമാരുമായി ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചുവരുന്ന ക്രിസ്തുദാസി സമൂഹത്തിന്റെ സ്ഥാപകൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധനേടി.
ഭക്ഷണത്തിന് രുചിയില്ല; പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി
Wednesday, September 17, 2025 3:16 PM IST
സിധി: ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ബേസ് ബോൾ ബാറ്റിന് മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിധിയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. മധ്യപ്രദേശ് പോലീസിലെ ഹെഡ് കോൺസ്റ്റബിൾ സവിത സാകേത് ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സവിതയുണ്ടാക്കിയ ഭക്ഷണം രുചികരമല്ലെന്ന് ആരോപിച്ച് ഭർത്താവ് വീരേന്ദ്ര സാകേത് ബേസ് ബോൾ ബാറ്റിന് മർദിച്ചത്. വീരേന്ദ്ര സാകേത് സവിതയുമായി ഇതേ ചൊല്ലി വഴക്കിടുന്നതിനിടയിൽ ഇവരുടെ മകൾ സഹായം അഭ്യർത്ഥിച്ച് അയൽവീട്ടുകാരെ സമീപിച്ചു.
ഇതേ തുടർന്ന് അയൽവാസികളും പെൺകുട്ടിയും വീട്ടിലെത്തുന്പോൾ മർദനത്തെ തുടർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന സവിതയെയാണ് കണ്ടത്. ഉടൻതന്നെ അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തുന്പോഴേക്കും പ്രതി വീരേന്ദ്ര സാകേത് രക്ഷപ്പെട്ടിരുന്നു. സവിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സവിതയുടെ കുട്ടികൾക്ക് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ നൽകിയതായി റെവാ റേഞ്ച് ഡിഐജി ഹേമന്ത് ചൗഹൻ അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്ന് പോലീസ് ആക്രമണത്തിന് ഉപയോഗിച്ച ബേസ് ബോൾ ബാറ്റ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സവിതയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി.
ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്. എന്നിട്ടും നമ്പർ വൺ എന്ന് പറയുന്നു: വി.ഡി. സതീശൻ
Wednesday, September 17, 2025 2:59 PM IST
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം അപകടകരമായ രീതിയിലേക്ക് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുന്നു. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്. എന്നിട്ടും നമ്പർ വൺ കേരളം എന്ന് പറയുന്നുവെന്നും അദ്ദേഹം നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ വിമർശിച്ചു.
മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട ആരോഗ്യസംവിധാനം, ശിശുമരണ നിരക്ക് കുറച്ചതുൾപ്പെടെയുള്ള നിരവധി നേട്ടങ്ങൾ കേരളത്തിനുണ്ട്. പക്ഷേ, ഇതെല്ലാം കഴിഞ്ഞ കുറേ വർഷങ്ങളായി സ്തംഭിച്ച അവസ്ഥയിലാണ്. കേരളം പത്തിരുപത്തഞ്ച് വർഷം പിന്നിലേക്ക് പോവുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ കുറ്റപ്പെടുത്തി.
കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എൻ. ഷംസുദ്ദീൻ പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അപൂര്‍വമായി മാത്രം ബാധിക്കുന്ന രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന് അറിയില്ലെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. പട്ടിക പരിഷ്കരിച്ചപ്പോള്‍ എണ്ണം 19 ആയി. ബാധിച്ചവരുടെ എണ്ണം 66 എന്നാണ് സര്‍ക്കാര്‍ കണക്ക്. വിവരങ്ങള്‍ മറച്ചുവച്ച് മേനി നടിക്കാനുളള ശ്രമമാണ് സര്‍ക്കാരും വകുപ്പും നടത്തുന്നത്. കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല.
ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കുളത്തില്‍ കുളിച്ചവര്ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞില്ല.
നിപയിലും മസ്തിഷ്ക ജ്വരത്തിലും ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. എന്നിട്ടും ആരോഗ്യ മന്ത്രി പലരെയും പഴി ചാരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലാത്ത 2018ലെ റിപ്പോര്‍ട്ട് 2013ലേതാണെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ പഴിചാരി കെ.കെ. ശൈലജയെ അടിക്കാനുള്ള സൂത്രമാണ് ആരോഗ്യമന്ത്രി പ്രയോഗിച്ചത്. പരസ്പരം പഴിചാരി, തന്റെ കാലത്ത് എല്ലാം ശരിയാണെന്നു വരുത്തുകയാണോ മന്ത്രി ചെയ്യേണ്ടതെന്നും ഷംസുദീന്‍ ചോദിച്ചു.
മോദിയുടെ ജന്മദിനം: ആഘോഷം പള്ളിയില്‍ നടത്താനുള്ള ബിജെപി നീക്കത്തില്‍ പ്രതിഷേധം
Wednesday, September 17, 2025 2:47 PM IST
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷത്തിനെതിരെ പള്ളി കമ്മിറ്റിയും വിശ്വാസികളും രംഗത്തു വന്നതോടെ പരിപാടി ഉപേക്ഷിച്ച് സംഘാടകര്‍.
രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി പള്ളിയെ ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ ആരോരിച്ചാലില് , കൈക്കാരന്മാരായ പോള്‍ വര്‍ഗീസ്, കെ.പി.മാത്യു, ജോജോ ജോസഫ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ചു ന്യൂനപക്ഷ മോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ച് പാച്ചോറ് വിതരണവും കേക്ക് മുറിക്കലും ഇന്നു രാവിലെ നടത്തുമെന്നായിരുന്നു അറിയിപ്പ്.
ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു, ദേശിയ ന്യുനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍, നോബിള്‍ മാത്യു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഡോ. ജോയ് കോയിക്കക്കുടി എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. ഇതിനായി മോദിയുടെയും നേതാക്കളുടെയും ചിത്രത്തോടൊപ്പം പള്ളിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ പ്രചാരണ പോസ്റ്ററും പുറത്തിറക്കി. പള്ളി കമ്മിറ്റിയെ അറിയിക്കാതെയാണ് ബിജെപി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇതിനെതിരെയാണ് പള്ളി കമ്മിറ്റിയും വിശ്വാസികളും ശക്തമായി രംഗത്തെത്തിയിത്. ബിജെപി പ്രവര്‍ത്തകര്‍ രാവിലെ പള്ളിയില്‍ എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മെഴുകുതിരികള്‍ തെളിച്ച് മടങ്ങുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതില്‍ കോതമംഗലം രൂപതയ്ക്കും മുതലക്കോടം ഇടവകയ്ക്കും ബന്ധമില്ലെന്നും പള്ളിയുടെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ പുറത്തിറക്കിയതിനെ അപലപിക്കുന്നതായും വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോരിച്ചാലില് അറിയിച്ചു.
വേണ്ടിവന്നാൽ ശത്രുക്കളെ വീട്ടിൽ കയറി ഇല്ലാതാക്കും, പുതിയ ഇന്ത്യ ഒരു ഭീഷണികളെയും ഭയക്കുന്നില്ല: പ്രധാനമന്ത്രി
Wednesday, September 17, 2025 2:32 PM IST
ഭോപ്പാൽ: പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒന്നിനേയും ഭയപ്പെടുന്നില്ല. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പാക് സൈനിക മേധാവി അസിം മുനീറിന് പരോക്ഷ മറുപടിയായി മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാക്കിസ്ഥാൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം നീക്കം ചെയ്തു. നമ്മൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകര ക്യാമ്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധ സേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
75-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും മധ്യപ്രദേശിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ആസമിൽ വംശീയ അധിക്ഷേപവുമായി ബിജെപിയുടെ എഐ വീഡിയോ; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
Wednesday, September 17, 2025 1:56 PM IST
ഗോഹാട്ടി: ആസമിൽ മുസ്ലീംഗൾക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച എഐ വീഡിയോ വൻ വിവാദത്തിൽ. കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ എക്സിൽ പ്രചരിപ്പിച്ച വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്.
ബിജെപിയില്ലാത്ത ആസം എന്ന പേരിലാണ് ബിജെപി എഐ വീഡിയോയിലൂടെ വംശീയ അധിക്ഷേപം നടത്തിയത്. സംഭവം വിവാദത്തിലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ആസമിലെ പ്രസിദ്ധമായ ഇടങ്ങൾ മുസ്ലീം ഭൂരിപക്ഷമായി മാറുന്നതായാണ് എഐ വീഡിയോയിലുള്ളത്. ഇതുകൂടാതെ സർക്കാർ ഭൂമി മുസ്ലീം വിഭാഗം കൈയേറുന്നതായും കോൺഗ്രസ് പാർട്ടി പാകിസ്ഥാനുമായി സഖ്യത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ബിജെപി ഇല്ലാത്ത ആസമിൽ ബീഫ് നിയമവിധേയമാക്കുമെന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അനധികൃത കുടിയേറ്റം വർധിക്കുമെന്നും സംസ്ഥാനത്തെ ജനസംഖ്യയിൽ 90 ശതമാനവും മുസ്ലീംഗളായി മാറുമെന്നും വീഡിയോയിലൂടെ ബിജെപി പ്രചരിപ്പിക്കുന്നു.
ഇത്തരം പ്രവണതകൾക്കെതിരെ നിലകൊള്ളുന്നത് ബിജെപി മാത്രമാണെന്ന സന്ദേശം നൽകുന്ന തരത്തിലാണ് ദൃശ്യങ്ങളുടെ പ്രചരണം. ആസമിൽ തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്ക് പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിലുള്ള എഐ വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയകളിലൂടെ ബിജെപി പ്രചരിപ്പിച്ചിരുന്നു.
"വീട്ടിൽ കുളിച്ചവർക്കുപോലും രോഗം; കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല, കപ്പൽ മുങ്ങി': രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം
Wednesday, September 17, 2025 2:00 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ കുറ്റപ്പെടുത്തി.
കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എൻ. ഷംസുദ്ദീൻ പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അപൂര്‍വമായി മാത്രം ബാധിക്കുന്ന രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന് അറിയില്ലെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. പട്ടിക പരിഷ്കരിച്ചപ്പോള്‍ എണ്ണം 19 ആയി. ബാധിച്ചവരുടെ എണ്ണം 66 എന്നാണ് സര്‍ക്കാര്‍ കണക്ക്. വിവരങ്ങള്‍ മറച്ചുവച്ച് മേനി നടിക്കാനുളള ശ്രമമാണ് സര്‍ക്കാരും വകുപ്പും നടത്തുന്നത്. കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല.
ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കുളത്തില്‍ കുളിച്ചവര്ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞില്ല.
നിപയിലും മസ്തിഷ്ക ജ്വരത്തിലും ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. എന്നിട്ടും ആരോഗ്യ മന്ത്രി പലരെയും പഴി ചാരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലാത്ത 2018ലെ റിപ്പോര്‍ട്ട് 2013ലേതാണെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ പഴിചാരി കെ.കെ. ശൈലജയെ അടിക്കാനുള്ള സൂത്രമാണ് ആരോഗ്യമന്ത്രി പ്രയോഗിച്ചത്. പരസ്പരം പഴിചാരി, തന്റെ കാലത്ത് എല്ലാം ശരിയാണെന്നു വരുത്തുകയാണോ മന്ത്രി ചെയ്യേണ്ടതെന്നും ഷംസുദീന്‍ ചോദിച്ചു.
"പ്രിയ സുഹൃത്ത് നരേന്ദ്രാ': മോദിക്ക് പിറന്നാൾ ആശംസയുമായി നെതന്യാഹു
Wednesday, September 17, 2025 1:23 PM IST
ന്യൂഡൽഹി: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. "പ്രിയ സുഹൃത്ത് നരേന്ദ്ര' എന്നാണ് അദ്ദേഹം വീഡിയോ സന്ദേശത്തിൽ മോദിയെ അഭിസംബോധന ചെയ്യുന്നത്.
"പ്രധാനമന്ത്രി മോദി, എന്റെ നല്ല സുഹൃത്ത് നരേന്ദ്ര, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിൽ ഇന്ത്യയ്ക്കുവേണ്ടി നിങ്ങൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തിൽ നാം ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്. നമ്മുടെ പങ്കാളിത്തത്തെയും സൗഹൃദത്തെയും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയട്ടെ. നിങ്ങളെ ഉടൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകൾ, എന്റെ സുഹൃത്തേ' - നെതന്യാഹു പറഞ്ഞു.
നേരത്തെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മോദിയെ നേരിട്ട് വിളിച്ച് ജന്മദിനാശംസ അറിയിച്ചിരുന്നു.
മലപ്പുറത്ത് കഞ്ചാവ് മിഠായികളുമായി വിദ്യാർത്ഥികളെ പിടികൂടി എക്സൈസ്; ലഹരി വിൽപന മുറുക്കാൻ കടയുടെ മറവിൽ
Wednesday, September 17, 2025 1:08 PM IST
മലപ്പുറം: വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റില്‍ കഞ്ചാവ് മിഠായികളുമായി ബൈക്കിലെത്തിയ രണ്ട് വിദ്യാർത്ഥികളെ പിടികൂടി. ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഗൂഢല്ലൂർ സ്വദേശികളായ ഇരുവരും മഞ്ചേരിയിലാണ് പഠിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഠായികൾക്ക് സമാനമായി പാക്കറ്റുകളിലാക്കിയ നിലയിൽ 125 ഗ്രാം കഞ്ചാവ് മിഠായികളാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്.
മഞ്ചേരിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്നാണ് മിഠായികള്‍ വാങ്ങിയതെന്ന് വിദ്യാർത്ഥികൾ എക്സൈസിന് മൊഴി നൽകി. ഇതേ തുടർന്ന് എക്സൈസ് സംഘം മുറുക്കാൻ കടയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ കഞ്ചാവ് മിഠായികൾ കടയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഞ്ചാവ് മിഠായികളുടെ പാക്കറ്റിൽ ഛത്തിസ്ഗഢിലെ ഒരു സ്ഥാപനത്തിന്റെ മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്സൈസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്കായി കോഴിക്കോട് റീജനല്‍ ലബോറട്ടറിയിലേക്ക് അയച്ചു.
ശബരിമലയിലെ സ്വർണപ്പാളിയുടെ ഭാരം കുറഞ്ഞെന്ന കണ്ടെത്തൽ: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Wednesday, September 17, 2025 3:00 PM IST
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളിയുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലൻസിനാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം.
2019ൽ സ്വർണപ്പാളി കൊണ്ടുപോകുന്പോൾ 42 കിലോ ആയിരുന്നു ഭാരം. തിരികെ എത്തിക്കുന്പോൾ നാലു കിലോഗ്രാം ഭാരം കുറഞ്ഞതായാണ് കണ്ടെത്തിയത്. വിചിത്രമായ സംഭവമാണിതെന്നും കോടതി നിരീക്ഷിച്ചു.
മഹസർ രേഖകൾ കോടതി പരിശോധിച്ചു. അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണമല്ലേ എന്നും കോടതി ചോദിച്ചു.
ദ്വാരപാലക ശിൽപങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോംഗ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറാണ് വിവരങ്ങൾ നേരിട്ട് ഹാജരാക്കിയത്.
"ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം; സതീശന് ഒരു വിലയും ഇല്ലാതായി': വെള്ളാപ്പള്ളി
Wednesday, September 17, 2025 12:34 PM IST
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെതിരായ പ്രതിപക്ഷ നിലപാടിനെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതലെല്ലാം കുറ്റമെന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും വി.ഡി. സതീശന്റെ ആയുധങ്ങളെല്ലാം ചീറ്റിപ്പോകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വി.ഡി. സതീശന് ഒരു വിലയും ഇല്ലായായിരിക്കുന്നു. അതാണ് രാഹുൽ മാങ്കൂട്ടത്തിൽ പോലും സഭയിലെത്താൻ കാരണം. കോണ്‍ഗ്രസിൽ സതീശന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംഗമങ്ങള്‍ നടക്കുന്നത് നല്ല കാര്യമാണ്. എന്നാൽ, അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എംഎസ്സി എൽസ3 നഷ്ടപരിഹാരം: സര്‍ക്കാരിന്റെ ഹര്‍ജി ഇന്നു വീണ്ടും ഹൈക്കോടതിയില്‍
Wednesday, September 17, 2025 12:19 PM IST
കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പരിസ്ഥിതി നാശത്തിന് 9,531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്തത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നാണ് കപ്പല്‍ കമ്പനിയുടെ വാദം.
അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍ നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാറിന് അഡ്മിറാലിറ്റി സ്യൂട്ട് നല്കാന് അധികാരമില്ലെന്നും കമ്പനി വ്യക്തമാക്കി.
കപ്പല്‍ കമ്പനിയുടെ വാദം പൂര്‍ത്തിയായെങ്കിലും മറ്റ് കക്ഷികളുടെ വാദം തുടരാനായി ജസ്റ്റീസ് എം.എ. അബ്ദുല്‍ ഹക്കീം ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
റിക്കാർഡ് ഉയരത്തിൽ കാലിടറി സ്വർണം; 82,000 രൂപയിൽനിന്ന് താഴെ
Wednesday, September 17, 2025 12:04 PM IST
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാര്‍ഡുകളും ഭേദിച്ച് 82,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 81,920 രൂപയിലും ഗ്രാമിന് 10,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ചയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പവന് ഒറ്റയടിക്ക് 640 രൂപ വർധിച്ച് 82,080 രൂപയിലെത്തിയിരുന്നു. വീണ്ടും കുതിക്കുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് ഇന്ന് നേരിയ ഇടിവുണ്ടായത്.
ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റിക്കാർഡാണ് ചൊവ്വാഴ്ച പഴങ്കഥയായത്. ഇതോടെ, ഈമാസം ഇതുവരെ മാത്രം ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ട് പുത്തൻ ഉയരത്തിലെത്തുകയായിരുന്നു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് നേരിയ മുന്നേറ്റത്തോടെ 3,683 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 137 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; ഒരുപിടി പദ്ധതികൾ നാടിനു സമർപ്പിക്കും
Wednesday, September 17, 2025 11:25 AM IST
ന്യൂഡൽഹി: എഴുപത്തിയഞ്ചാം ജന്മദിനത്തിൽ മധ്യപ്രദേശിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയ്ക്ക് 12 മണിയോടെ മധ്യപ്രദേശിലെ ധാറിൽ എത്തുന്ന മോദി ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കും.
കൂടാതെ, ഗ്രാമങ്ങളിലെ ഗർഭിണികൾക്ക് മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിനായുള്ള ‘സുമൻ സഖി ചാറ്റ്ബോട്ടിനും ആദി കർമ്മയോഗി അഭിയാൻ പ്രകാരം ഗോത്ര മേഖലകളിൽ നടപ്പാക്കുന്ന ‘ആദി സേവ പർവ്’ പദ്ധതിയും ധാറിൽ 2,150 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പിഎം മിത്ര പാർക്കിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.
പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരം 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി ഇന്ന് നേരിട്ട് തുക കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.
രജിസ്ട്രേഷന് അവസാനിച്ചു; ആഗോള അയ്യപ്പ സംഗമത്തില്‍ 3,000 പ്രതിനിധികള്‍
Wednesday, September 17, 2025 11:00 AM IST
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ സെപ്റ്റംബര്‍ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്. ഈ പ്രതിനിധികള്‍ക്ക് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച സാമൂഹിക-സാംസ്കാരിക-സാമുദായിക സംഘടനകളിലെ അഞ്ഞൂറോളം പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുള്ളു.
അമീബിക് മസ്തിഷ്ക ജ്വരം ചർച്ച ചെയ്യാൻ നിയമസഭ; അടിയന്തര പ്രമേയത്തിന് അനുമതി
Wednesday, September 17, 2025 10:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം പടരുന്നത് ചർച്ച ചെയ്യാൻ നിയമസഭ. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നല്കി. സഭാനടപടികൾ നിർത്തിവച്ചാണ് ചർച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചയ്ക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂറായിരിക്കും ചർച്ച ഉണ്ടായിരിക്കുക.
അപൂർവ രോഗം കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നുമാണ് പ്രതിപക്ഷ വിമർശനം.
രാജ്യത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ ആരോഗ്യവും ശക്തിയും ലഭിക്കട്ടെ: പ്രധാനമന്ത്രിക്ക് ആശംസയുമായി മോഹൻലാൽ
Wednesday, September 17, 2025 9:58 AM IST
തിരുവനന്തപുരം: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ'- മോഹൻലാൽ ആശംസിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയെത്തും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, September 17, 2025 9:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, ഇന്ന് തെക്കൻ കൊങ്കൺ തീരം, ഗോവ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം: സുരേഷ് ഗോപി
Wednesday, September 17, 2025 10:51 AM IST
തൃശൂർ: വയോധികന്റെ വീടിനു വേണ്ടിയുള്ള നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.
ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താൻ ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കൊച്ചുവേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷം. നല്ലകാര്യം. ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്ത് ഇരുന്നോളൂ. ആർജവവും ചങ്കൂറ്റവും കാണിക്കണം. ഞാൻ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാൻ പോകും’ – സുരേഷ് ഗോപി പറഞ്ഞു.
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
Wednesday, September 17, 2025 8:53 AM IST
നിനയ്ക്കാത്ത നേരത്തു ശരീരം നിശ്ചലമാകും, ചിലപ്പോൾ ഓർമകൾ പാതിവഴിയിൽ ദിശതെറ്റും...! കൈകൾ അലക്ഷ്യമായി ചലിക്കും, ചിലപ്പോൾ മരവിച്ചപോലെ നിലയ്ക്കും. ഒരുവേള ചുവടുവയ്ക്കുന്പോൾ ഇടറി വീഴും...
പാർക്കിൻസൺസ് രോഗം മൂലം പ്രതിസന്ധിയിലായ 52 വയസുകാരൻ ടി. ഗോപകുമാറിന്റെ ജീവിതം ഒരു പോരാട്ടമാണ്. മനസെത്തുന്നിടത്തു ശരീരവുമെത്തിക്കാനുള്ള പോരാട്ടം. വർഷങ്ങളായി ചികിത്സയും അതിജീവനവുമായി മുന്നോട്ടുപോകുന്പോഴും, അതിനുള്ള ചെലവുകൾ താങ്ങാനാവാതെ തളരുകയാണ് ഈ യുവാവും കുടുംബവും
കൊച്ചി മരട് സ്വദേശിയായ ഗോപകുമാർ സ്വകാര്യ സ്ഥാപനത്തിൽ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്യുന്നുണ്ട്. 10 വർഷത്തോളമായി ചികിത്സയും അനുബന്ധ ആവശ്യങ്ങളും മൂലം ജോലിയിൽ സജീവമാകാനാവുന്നില്ല.
എറണാകുളം മെഡിക്കൽ ട്രസ്റ്റിലാണു ചികിത്സ. രോഗം മൂർച്ചിച്ച ഘട്ടത്തിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ യന്ത്രസഹായത്തോടെ നിയന്ത്രിക്കാനുള്ള ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇതിന്റെ ഭാഗമായി ശരീരത്തിൽ പേസ്മേക്കർ മാതൃകയിലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചു.
ഡിബിഎസിനുൾപ്പെടെ ചികിത്സയ്ക്ക് 24 ലക്ഷത്തോളം രൂപ ചെലവായി. വായ്പയെടുത്തും കുടുംബ സ്വത്ത് വിറ്റുമാണ് ഇതിന്റെ പകുതിയോളം കണ്ടെത്തിയത്. നിശ്ചിത ദിവസങ്ങളെത്തുമ്പോൾ സ്കാനിംഗ് ഉൾപ്പടെയുള്ള പരിശോധനകൾ വേണം.
കൊടുത്തു തീർക്കാനുള്ള കടങ്ങൾ, തുടർ ചികിത്സ, രണ്ടു മക്കളുടെ പഠനച്ചെലവ്, പ്രായമായ അമ്മ ഉൾപ്പടെയുള്ള കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ... സാമ്പത്തികമായി വലിയ ബുദ്ധിമുട്ടു നേരിടുന്ന ഗോപകുമാറിന് ഇനിയുള്ള വഴികളിലും പ്രതിസന്ധികളുടെ നിഴലുകളേറെ...
ചികിത്സയ്ക്കും ബാധ്യതകൾ വീട്ടുന്നതിനുമായുള്ള സാമ്പത്തിക സഹായത്തിന് സുമനസുകളുടെ സഹായം തേടുകയാണ് ഗോപകുമാർ. കരുണയുള്ളവർ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ...
ഗോപകുമാറിനെ സഹായിക്കാൻ താത്പര്യമുള്ളവർ Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക് മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത യുവാവിനെ കൊന്നു; ഒന്നര വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ
Wednesday, September 17, 2025 8:05 AM IST
ആഗ്ര: ആഗ്രയിൽ ഒന്നര വർഷം മുന്‍പ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിലിംഗ് നടത്തിയ രാകേഷ് സിംഗിനെ കൊന്ന പിതാവ് ദേവീറാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രമ്മിൽ ഇട്ട് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് രാകേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ദേവീറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആഗ്ര-ഗ്വാളിയർ റോഡിൽ കബൂൽപുരിൽ മധുരപലഹാര കട നടത്തുകയായിരുന്നു ദേവിറാം. പ്രദേശവാസിയായ രാകേഷ് സിംഗ് ദേവിറാമിന്റെ മകൾ കുളിക്കുന്ന ദൃശ്യം രഹസ്യമായി പകർത്തുകയും തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടി ഇക്കാര്യം പിതാവിനോട് പറയുകയും രാകേഷിനെ തന്റെ കടയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
മൃതദേഹം തന്റെ അനന്തരവന്റെ സഹായത്തോടെ ഡ്രമ്മിലിട്ട് കത്തിക്കുകയും നദിയിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ രാകേഷിന്റെ വാഹനം നദിക്കരയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ രാകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകുകയും തുടർന്ന് ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മരിച്ചത് രാകേഷാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുമായിരുന്നു.
രാകേഷും ദേവിറാമും തമ്മിൽ നടത്തിയ ഫോൺവിളികളുടെ രേഖകൾ പരിശോധിച്ച പോലീസ് പ്രതി ദേവീറാമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് സഹായിച്ച ദേവീറാമിന്റെ അനന്തരവൻ നൃത്യ കിഷോറിനെ പോലീസ് തെരയുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം
Wednesday, September 17, 2025 7:42 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം. ജന്മദിനത്തിൽ ആശംസ നേരാൻ മോദിയെ ഡോണൾഡ് ട്രംപ് ടെലിഫോണിൽ വിളിച്ചിരുന്നു. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന് സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി.
ഇന്ന് പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാർ സന്ദർശിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ' കാമ്പയിനിന്റെ ഉദ്ഘാടനം, സിക്കിൾ സെൽ കാർഡുകളുടെ വിതരണം, സ്വദേശി ഉത്പന്നങ്ങളുടെ പ്രചാരണം എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ അദ്ദേഹം ഇന്ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
11 വര്‍ഷമായി പ്രധാനമന്ത്രിയായി അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി, രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് ഇതര നേതാവ് എന്നീ നേട്ടം ഇക്കാലയളവിൽ സ്വന്തമാക്കി. 1950 സെപ്റ്റംബര്‍ 17ല്‍ ഗുജറാത്തിലെ വഡ്നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആര്‍എസ്എസ് പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്.
യുകെ സന്ദർശത്തിന് ട്രംപും ഭാര്യയും ലണ്ടനിൽ
Wednesday, September 17, 2025 7:03 AM IST
ലണ്ടൻ: രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ലണ്ടനിൽ എത്തി. ഇന്ന് വിൻഡ്സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമിലയുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ യുകെ പ്രധാനമന്ത്രി കിയെർ സ്റ്റാർമറുമായും ചർച്ച നടത്തും.
ട്രംപിന്റെ സന്ദർശനത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറും. ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. വിൻഡ്സർ കാസിലിൽ ഡോണൾഡ് ട്രംപിനും മെലാനിയക്കും രാജകീയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
എയർഫോഴ്സ് വൺ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ട്രംപിനെ യുകെയിലെ യുഎസ് അംബാസഡർ വാറൻ സ്റ്റീഫൻസും രാജാവിന്റെ ലോർഡ്- ഇൻ- വെയിറ്റിംഗ് വിസ്കൗണ്ട് ഹെൻറി ഹുഡും ചേർന്ന് സ്വീകരിച്ചു.
പതിനാറുകാരൻ പീഡനത്തിനിരയായ കേസ്; എഇഒ ഉള്‍പ്പെടെ ഒൻപതു പേരെ അറസ്റ്റു ചെയ്തു
Wednesday, September 17, 2025 6:36 AM IST
കാസർഗോഡ്: പതിനാറുകാരനെ ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (എഇഒ) ഉള്‍പ്പെടെ ഒൻപതു പേരെ അറസ്റ്റു ചെയ്തു. സംഭവത്തിൽ 14 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഒളിവില്‍പോയി. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജുദീനാണ് (46) പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍(52), പടന്നക്കാട്ടെ റംസാന് (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന് പിലിക്കോട് എരവിൽ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സല് (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന് (60), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍ (30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എട്ടുമുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കുട്ടിയെ വീട്ടില്‍വച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. വിദ്യാര്‍ഥിയുടെ മാതാവ് ചന്തേര പോലീസില്‍ നല്കിയ പരാതിയെതുടര്‍ന്ന് വിദ്യാര്‍ഥിയെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
ഇന്ത്യ-പാക്ക് വെടിനിർത്തൽ; മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ അംഗീകരിച്ചിരുന്നില്ലെന്ന് പാക്കിസ്ഥാൻ
Wednesday, September 17, 2025 6:01 AM IST
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യ-പാക്ക് വെടിനിർത്തലുണ്ടായതെന്ന വാദം തള്ളി പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ. അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിലാണ് പാക്ക് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യസ്ഥയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിച്ചിരുന്നെന്നും എന്നാൽ ഇന്ത്യ മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് അറിയിച്ചെന്നുമാണ് ധർ പറഞ്ഞത്.
പഹൽഗാം ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു പിന്നാലെ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് പലകുറി അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങളെയെല്ലാം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.
വെള്ളമെടുക്കുന്നതിനിടെ മുതലയുടെ ആക്രമണം; പതിനഞ്ചുകാരി മുങ്ങിമരിച്ചു
Wednesday, September 17, 2025 5:38 AM IST
ജയ്പുർ: നദിയിൽനിന്ന് കുടത്തിൽ വെള്ളമെടുക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ പതിനഞ്ചുകാരി മുങ്ങിമരിച്ചു. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മെഹ്താബ്പുര ഗ്രാമത്തിലാണ് സംഭവം.
ശിവാനി കേവത് എന്ന പെൺകുട്ടിയാണ് മരിച്ചത്. നദിയിൽനിന്ന് വെള്ളമെടുക്കുന്നതിനിടെ കുട്ടിയെ മുതല വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട നാട്ടുകാർ മുതലയെ നദിയിൽ പിന്തുടരുകയും ബഹളംവയ്ക്കുകയും ചെയ്തു. തുടർന്ന് മുതല പിടിവിട്ടെങ്കിലും കുട്ടി നദിയിൽ മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ മൃതദേഹം നദിയിൽ പൊന്തിവന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ഗാസ പിടിക്കാൻ ഇസ്രയേലിന്റെ കരയാക്രമണം, മരണം 75, ഗാസയിൽ നടക്കുന്നത് വംശഹത്യയെന്ന് യുഎൻ
Wednesday, September 17, 2025 6:33 AM IST
ഗാസ: ഗാസ നഗരം പിടിച്ചെടുക്കാൻ ശക്തമായ കരയാക്രമണം നടത്തി ഇസ്രയേല്‍ സേന. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയെന്നാണ് റിപ്പോര്‍ട്ട്. ജീവന് രക്ഷിക്കാന്‍ ജനങ്ങൾ പലായനം തുടരുകയാണ്. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം.
എന്നാൽ ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനപൂർവം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശത്തിന്റെ തെളിവായി ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനകളെയും ഇസ്രയേൽ സേനയുടെ പെരുമാറ്റരീതികളെയും റിപ്പോർട്ടിൽ ഉദ്ധരിച്ചു.
അതേസമയം യുഎൻ റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗാസയിലെ ജനതയ്ക്ക് നേരെയല്ല ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തങ്ങളുടെ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ പറയുന്നു.
പടക്ക വിപണിയുടെ മറവിൽ ലഹരി വിൽപ്പന; ആറ് യുവാക്കൾ അറസ്റ്റിൽ
Wednesday, September 17, 2025 4:36 AM IST
പാലക്കാട്: പടക്ക വിപണിയുടെ മറവിൽ ലഹരി ഉപയോഗവും വിൽപ്പനയും നടത്തിയ ആറ് യുവാക്കൾ അറസ്റ്റിൽ. കുളപ്പുള്ളി സ്വദേശികളായ കൈപ്പുള്ളി വീട്ടിൽ കെ. വിഗ്നേഷ്, കുന്നത്ത് വീട്ടിൽ കെ.എ. സനൽ, ഷൊർണൂർ ഗണേശഗിരി ഷാ മൻസിൽ കെ.ബി. ഷബീർ, ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശികളായ കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ, കൊല്ലത്ത് വീട്ടിൽ ഷാഫി, ഒറ്റപ്പാലം കാഞ്ഞിരക്കടവ് കൊരട്ടിയിൽ വീട്ടിൽ ഷാനിഫ് എന്നിവരാണ് പിടിയിലായത്. ഷാനിഫിന് എറണാകുളത്ത് ലഹരി ഉപയോഗത്തിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ കണ്ണിയംപുറം റോഡിലുള്ള വാടകവീട്ടിൽ നിന്നു 20 പെട്ടി പടക്ക ശേഖരം, 600ഗ്രാം കഞ്ചാവ്, 50 ഗ്രാമോളം എംഡിഎംഎ, ലൈംഗിക ഉത്തേജക മരുന്ന്, രണ്ടുപെട്ടി കോണ്ടം എന്നിവയും പിടികൂടി.
അനുമതിയില്ലാതെ വിൽപ്പന നടത്താൻ വേണ്ടി കരുതിയ പടക്ക ശേഖരമാണെന്ന് പോലീസ് പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ഒറ്റപ്പാലം പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
ബാറിൽ കയറി യുവാവിനെ ആക്രമിച്ച കേസ്: രണ്ട് പേർ പിടിയിൽ
Wednesday, September 17, 2025 4:03 AM IST
പാലക്കാട്: ആറങ്ങോട്ടുകരയിലെ ബാറിൽ വച്ച് യുവാവിനെ ആക്രമിച്ച് മൂക്കിടിച്ച് തകർത്ത് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ പിടികൂടി ചാലിശേരി പോലീസ്. തൃശൂർ വരവൂർ നായരങ്ങാടി സ്വദേശികളായ ബജീഷ്(34), തറയിൽ വീട്ടിൽ നസറുദ്ദീൻ(29) എന്നിവരാണ് പിടിയിലായത്.
ആറങ്ങോട്ട്കരയിലെ ബാറിൽ വച്ച് രണ്ട് പ്രതികളും ചേർന്ന് യുവാവിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മൂക്കിടിച്ച് തകർക്കുകയുമായിരുന്നു. ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.
ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതി നസറുദ്ദീൻ മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഏഷ്യാ കപ്പ് ടി20 മത്സരത്തില്‍ അഫ്ഗാനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്
Wednesday, September 17, 2025 4:01 AM IST
അബുദാബി: ഏഷ്യാ കപ്പ് ടി20 മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് എട്ട് റണ്‍സ് ജയം. ഇതോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനും ബംഗ്ലാദേശിനായി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന് 146 റണ്‍സിന് ഓള്‍ഔട്ടായി.
അർധസെഞ്ചുറി നേടിയ ഓപ്പണർ തൻസിദ് ഹസനാണ് (31 പന്തിൽ 52) ബംഗ്ലാദേശിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ രണ്ട് വിക്കറ്റ് നേടിയ റാഷിദ് ഖാന്, നൂര്‍ അഹമ്മദ് എന്നിവരാണ് ചെറിയ സ്കോറില്‍ ഒതുക്കിയത്. ഒന്നാം വിക്കറ്റില്‍ സെയ്ഫ് ഹസന് (30) - തന്‍സിദ് സഖ്യം 63 റണ്‍സാണ് ചേര്‍ത്തത്. മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാന്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നസും അഹമ്മദ്, റിഷാദ് ഹുസൈന്, ടസ്കിന് അഹമ്മദ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്.
31 പന്തില്‍നിന്ന് 35 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസ്, 16 പന്തില്‍നിന്ന് 30 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് അഫ്ഗാന് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 11 പന്തില്‍നിന്ന് 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ റാഷിദ് ഖാനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഒഡീഷയിൽ യുവാവിനെ മരത്തിൽകെട്ടിയിട്ട് പെൺസുഹൃത്തിനെ പീഡനത്തിന് ഇരയാക്കി
Wednesday, September 17, 2025 1:33 AM IST
ഭുവനേശ്വർ: ഒഡീഷയിൽ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട് കൗമാരക്കാരിയായ പെൺസുഹൃത്തിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
പുരി ബീച്ചിലാണ് സംഭവം. 19കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പുരി ബീച്ചിലെ ബലിഹർചണ്ടി ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു യുവതിയും ആൺസുഹൃത്തും. ഈ സമയത്ത് പ്രതികൾ ഇരുവരുടെയും അടുത്തേക്കെത്തി വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
പണം നൽകില്ലെന്ന് ഇരുവരും ഉറപ്പിച്ചുപറഞ്ഞതോടെ പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു, ആൺസുഹൃത്തിനെ സമീപത്തെ മരത്തിൽ കെട്ടിയിട്ട ശേഷമാണ് അതിക്രമം നടത്തിയത്.
അതിക്രമത്തിന് പിന്നാലെ പെൺകുട്ടി മാനസികമായി തകർന്നിരുന്നു. പിന്നീടാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.
ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ഹര്‍ജി; ഭഗവാനോട് തന്നെ പറയൂവെന്ന് സുപ്രീംകോടതി
Wednesday, September 17, 2025 1:14 AM IST
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി. ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദയാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ആവശ്യം അറിയിക്കേണ്ടത് കോടതിയിലല്ല, ആര്‍ക്കിയോളജി വിഭാഗത്തിലാണെന്നും ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുളളതാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
"നിങ്ങള്‍ കടുത്ത വിഷ്ണു ഭക്തനാണെന്ന് പറയുന്നു, അപ്പോള്‍ പോയി ഭഗവാനോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. പോയി പ്രാര്‍ഥിക്കൂ. ഇതൊരു ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. അവിടെ എന്തെങ്കിലും ചെയ്യണമെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്. ക്ഷമിക്കണം'. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് ഹര്‍ജിക്കാരനോട് പറഞ്ഞു.
മുഗള്‍ അധിനിവേശ കാലത്ത് വിഗ്രഹം വികൃതമാക്കപ്പെട്ടുവെന്നും പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് നിരവധി തവണ നിവേദനം നല്‍കിയിട്ടും വിഗ്രഹം അതേ അവസ്ഥയില്‍ തന്നെ തുടരുകയാണെന്നും രാകേഷ് ദലാല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ചന്ദ്രവംശി രാജാക്കന്മാര് നിര്‍മിച്ച ഖജുരാഹോ ക്ഷേത്രങ്ങളുടെ ചരിത്രവും ഹര്‍ജിയില്‍ വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷങ്ങള്‍ക്ക് ശേഷവും വിഗ്രഹം പുനസ്ഥാപിക്കാന്‍ ആരും തയാറായില്ലെന്നും വിഗ്രഹം പുനസ്ഥാപിക്കാന്‍ വിസമ്മതിക്കുന്നത് ഭക്തരുടെ ആരാധനയ്ക്കുളള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹര്ജിക്കാരന് വാദിച്ചു.
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
Wednesday, September 17, 2025 12:53 AM IST
ചെന്നൈ: അമിതവേഗതയിലെത്തിയ ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം വനഗരയിലാണ് സംഭവം.
കാർ മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് അപകടമുണ്ടാക്കി. രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തിയ നാട്ടുകാർ കാർ തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു.
തിരുവേർകാട് സ്വദേശിയായ ശ്രീനിവാസൻ (33) എന്നയാളാണ് വാഹനമോടിച്ചതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പണം ആവശ്യപ്പെട്ട് ഭാര്യയെ കെട്ടിയിട്ട് മർദിച്ച് ഭർത്താവിന്റെ ക്രൂരത
Wednesday, September 17, 2025 12:23 AM IST
അമരാവതി: ആന്ധ്രാപ്രദേശിൽ ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ഭർത്താവ്. പ്രകാശം ജില്ലയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗുരുന്തം എന്നയാൾ ഭാര്യയെ കെട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയിൽ. യുവതി വേദനകൊണ്ട് നിലവിളിക്കുകയും പുളയുകയും ചെയ്യുന്നുണ്ടെങ്കിലും ഇയാൾ മർദനം അവസാനിപ്പിച്ചില്ല.
യുവതിയുടെ കരച്ചിൽകേട്ടെത്തിയ അയൽവാസികൾ ഇയാളെ തടയാൻ ശ്രമിച്ചുവെങ്കിലും ഗുരുന്തം മർദനം തുടർന്നു.
മൂന്ന് പെൺമക്കളും ഒരു മകനുമുള്ള യുവതി സമീപത്തെ ഒരു ബേക്കറിയിലെ ജീവനക്കാരിയാണ്. ഗുരുന്തം മറ്റൊരു സ്ത്രീക്കൊപ്പം ഹൈദരാബാദിലാണ് താമസം.
ഇയാൾ ഇടയ്ക്ക് ഇവരെ അന്വേഷിച്ചുവരുമെന്നും യുവതി ജോലി ചെയ്ത് സമ്പാദിക്കുന്ന പണം ആവശ്യപ്പെട്ട് ഇവരെ ക്രൂരമായി മർദിക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ട്രംപ്
Wednesday, September 17, 2025 12:15 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന് എക്സിലൂടെ മോദി നന്ദി പറഞ്ഞു.
‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി, 75ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നതിന്. നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണക്കുന്നു’ -മോദി എക്സിൽ കുറിച്ചു.
മോദിയെ ഫോണിൽ വിളിച്ചതായി സ്ഥിരീകരിച്ച് ട്രംപും ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചു. എന്റെ സുഹൃത്ത്. നരേന്ദ്രമോദിയുമായി ഫോൺ സംഭാഷണം നടത്തി. അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നു. റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്ക് മോദിക്ക് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു.
യുവ നടിയുടെ പരാതി; രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി
Tuesday, September 16, 2025 11:49 PM IST
കൊച്ചി: നടി റിനി ആൻ ജോർജ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി. നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വർ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് നടി മുഖ്യമന്ത്രിക്കും സൈബർ പോലീസിലും നൽകിയ പരാതിയിൽ പറയുന്നത്. രാഹുൽ ഈശ്വറിന് പുറമെ ഷാജൻ സ്കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്.
ഭീഷണി പ്രസംഗം; കെഎസ്യു കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ കേസ്
Tuesday, September 16, 2025 11:44 PM IST
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്യു കോഴിക്കോട് ജില്ലാ അധ്യക്ഷൻ വി.ടി.സൂരജിനെതിരെ കേസെടുത്തു. ബിഎന്‍എസ് 351 (3), പോലീസ് ആക്ടിലെ 117 ഇ വകുപ്പുകള്‍ പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്.
സമരങ്ങൾ തടയാനെത്തിയാൽ കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. ഭീഷണിപ്പെടുത്തൽ, പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പോലീസ് അതിക്രമങ്ങള്‍ക്ക് എതിരെ കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയാണ് വി.ടി.സൂരജ് വിവാദ പ്രസംഗം നടത്തിയത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാർ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
ഏഷ്യാ കപ്പ്; അഫ്ഗാനിസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം
Tuesday, September 16, 2025 11:30 PM IST
അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് നേടിയത്.
ബംഗ്ലാ കടുവകൾക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 6.4 ഓവറിൽ 63 റൺസിനാണ് ആദ്യ വിക്കറ്റ് അവർക്ക് നഷ്ടമായത്. അർധസെഞ്ചുറി നേടിയ (52) തന്‍സിദ് ഹസന് തമീമാണ് ടോപ് സ്കോറര്‍.
സെയ്ഫ് ഹസ്സന് (30), തൗഹിദ് ഹൃദോയ് (26) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാനിസ്ഥാനായി റാഷിദ് ഖാന്, നൂര്‍ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതംവീഴ്ത്തി.
കർണാടകയിൽ വൻ ബാങ്ക് കൊള്ള; എട്ടു കോടിയും 50 പവനും കവർന്നു
Tuesday, September 16, 2025 11:00 PM IST
ബംഗളൂരു: ബാങ്ക് ജീവനക്കാരെ കെട്ടിയിട്ട് എട്ടു കോടി രൂപയും 50 പവൻ സ്വർണവും കവർന്നു. കർണാടകയിലെ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ നടന്ന കവർച്ചയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പോലീസിൽ മൊഴി നൽകി. സംഘം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കുറച്ച് സ്വർണവും പോലീസ് കണ്ടെത്തി.
സോലാപൂരിൽവച്ച് ഇവർ സഞ്ചരിച്ച കാർ ആടുകളെ ഇടിച്ചിരുന്നു. തുടർന്ന് സംഘം കുറച്ച് സ്വർണവും കാറും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
എടവണ്ണയിൽ വൻ ആയുധവേട്ട; ഗണ്ണുകളും റൈഫിളുകളും കണ്ടെത്തി
Tuesday, September 16, 2025 10:32 PM IST
മലപ്പുറം: എടവണ്ണയിൽ വൻ ആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എടവണ്ണയിലെ ഉണ്ണിക്കമ്മദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തിയത്.
സംഭവത്തിൽ വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്.
ഇയാൾക്ക് എവിടെ നിന്നും ആയുധങ്ങൾ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
പീഡനം; ബേക്കൽ എഇഒക്ക് സസ്പെൻഷൻ
Tuesday, September 16, 2025 10:30 PM IST
കാസര്‍ഗോഡ്: പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വി.കെ.സൈനുദ്ദീന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ പതിനാറുകാരനായ വിദ്യാർഥിയെ പരിചയപ്പെട്ടത്. ആറ് പേരെയാണ് ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മിക്ക പ്രതികളും ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്ക് വ്യാപിപ്പിച്ചെന്ന് പോലീസ് പറഞ്ഞു.
തടവുകാരന് മർദനമേറ്റു ; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Tuesday, September 16, 2025 10:15 PM IST
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന് ക്രൂര മർദനമേറ്റു. പത്തനംതിട്ട സ്വദേശി ബിജുവിനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂർക്കട മാനസികരോഗ ആശുപത്രിയിലെ ജീവനക്കാരനാണ് ബിജു.
സഹപ്രവർത്തകയെ മർദിച്ച കേസിൽ ഇയാളെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ജയിൽ ജീവനക്കാരാണോ തടവുകാരാണോ ഇയാളെ മർദിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പതിമൂന്നാം തീയതിയാണ് ബിജു പൂജപ്പുര ജില്ലാ ജയിലിൽ എത്തിയത്.
കഴിഞ്ഞ ദിവസം ജയിൽ വളപ്പിലെ ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ജയിൽ അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരെ അറിയിച്ചത്. അതേസമയം ഇതു സംബന്ധിച്ച് ജയിൽ അധികൃതർ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടില്ല.
ഏഷ്യാ കപ്പ് : ബംഗ്ലാദേശിന് ടോസ്; കടുവകൾക്ക് നിര്‍ണായകം
Tuesday, September 16, 2025 11:17 PM IST
അബുദാബി: ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്.
രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗ്ലാദേശിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഹോങ്കോംഗിനെ തോല്‍പ്പിച്ച അവര്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അഫ്ഗാന് ഹോങ്കോംഗിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഗ്രൗണ്ടിലെത്തുന്നത്.
ടീം ബംഗ്ലാദേശ്: തന്‍സീദ് ഹസന് തമീം, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സെയ്ഫ് ഹസ്സന്, തൗഹിദ് ഹൃദോയ്, ജാക്കര്‍ അലി, നസും അഹമ്മദ്, നൂറുല്‍ ഹസന്, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്, തസ്കിന് അഹമ്മദ്.
അഫ്ഗാനിസ്ഥാന്: സെദിഖുള്ള അടല്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, കരീം ജനത്, റാഷിദ് ഖാന് (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, ഗസന്‍ഫര്‍, ഫസല്ഹഖര് ഫാറൂഖി.