നിപ ഭീതി ഒഴിയുന്നു; ഏഴ് പരിശോധനാ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ഭീതി അകലുന്നു. രോഗം സംശയിച്ചിരുന്ന ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
നിപ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 981 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇനി ആറ് പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
അതേസമയം നിപ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒൻപത് വയസുകാരന്റെ നില കൂടുതൽ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം രണ്ടാം തരംഗത്തിന്റെ സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ ജാഗ്രത തുടരണമെന്നാണ് സർക്കാർ നിലപാട്. ആരോഗ്യവകുപ്പും രോഗം ബാധിച്ച കോഴിക്കോട് ജില്ലയുടെ മേഖലകളിൽ ജാഗ്രത തുടരുകയാണ്.
കൂടുതൽ പരിശോധനകൾ നെഗറ്റീവ് ആയതോടെ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ അധികൃതർ ഇളവ് വരുത്തിയിരുന്നു. വടകര താലൂക്കിലെ ഒൻപത് ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയിന്മെന്റ് സോണാക്കിയിരുന്ന എല്ലാ വാര്‍ഡുകളിലെയും നിയന്ത്രണങ്ങൾ നീക്കി.
നിപ ബാധിച്ച് മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിലാണിത്. പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നവര്‍ അതു തുടരണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മൊയ്തീന്റെ പേര് പറയാൻ മർദനം; ഇഡി ബലപ്രയോഗം നടത്തുന്നു: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കള്ളപ്രചാരവേല നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണം നടക്കുന്നുണ്ടെന്നും സഹകരണമേഖലയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന ഇതിന്റെ ഭാഗമാണെന്നും എം.വി. ഗോവിന്ദന് കുറ്റപ്പെടുത്തി.
സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. സഹകരണ മേഖലയെ ഒതുക്കാന്‍ കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ടെന്നും എം.വി. ഗോവിന്ദന് കുറ്റപ്പെടുത്തി.
കരുവന്നൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തിയതാണ്. ഈ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ എ.സി. മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. യാതൊരു തെളിവും ഇല്ലാതെയാണ് നടപടികള്‍. തെളിവ് ഉണ്ടാക്കുന്നതിന് വേണ്ടി പിന്നീട് അവര്‍ ചിലയാളുകളെ ചോദ്യം ചെയ്യാന്‍ പുറപ്പെട്ടു.
അതിന്റെ ഭാഗമായി എ.സി. മൊയ്തീന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചു. എ.സി. മൊയ്തീന് ചാക്കില്‍ കെട്ടി പണവുമായി പോകുന്നത് കണ്ടു എന്ന് പറയണം എന്നാണ് ആജ്ഞാപിക്കുന്നത്. ഇല്ലെങ്കില്‍ പുറംലോകം കാണില്ലെന്നാണ് ഭീഷണിപ്പെടുത്തിയത്. എ.സി. മൊയ്തീന്റെ പേര് പറയാന്‍ കൗണ്‍സിലര്‍മാരെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയാണ്.
ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മകളുടെ കല്യാണം നടക്കില്ലെന്ന് പറഞ്ഞ് അരവിന്ദാക്ഷന ഭീഷണിപ്പെടുത്തി. ഇഡി ബലപ്രയോഗം നടത്തുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്.
ഇഡിക്ക് എന്തും ചെയ്യാനുള്ള അവകാശം ഉണ്ടെന്ന പ്രചരണമാണ് അവര്‍ നടത്തുന്നത്. ഇത് ഇടതുപക്ഷത്തിനും സഹകരണപ്രസ്ഥാനത്തിനും എതിരായ ശക്തമായ കടന്നാക്രമണമാണ്. ഇതിനെ ശക്തമായി എതിര്‍ത്ത് മുന്നോട്ട് പോകേണ്ടതുണ്ട്.
കേരളത്തിലെ യുഡിഎഫില്‍ വലിയ രീതിയിലുള്ള തര്‍ക്കമാണ് രൂപപ്പെട്ടുവരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ "കാലം സാക്ഷി' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി, കേരളത്തിലെ മുന്‍ പ്രതിപക്ഷ നേതാവ് ശക്തമായ അമര്‍ഷ പ്രഖ്യാപനമാണ് ഇന്‍സ്റ്റഗ്രാമിലൂടെ രേഖപ്പെടുത്തിയത്.
പിന്നീടത് പിന്‍വലിച്ചു. ഭൂരിപക്ഷം എംഎല്‍എമാരുടേയും പിന്തുണ ഉണ്ടായിട്ടും ചെന്നിത്തലയെ പദവിയിലേക്ക് നിശ്ചയിച്ചില്ലായെന്ന വേദനാപരമായ കാര്യമാണ് ചെന്നിത്തല രേഖപ്പെടുത്തിയത്. ഹൈക്കമാന്‍ഡ് ഇടപെടല്‍ വന്നപ്പോള്‍ വി.ഡി. സതീശന് അനുകൂലമായി വന്നുവെന്നാണ് ആത്മകഥയില്‍ പറയുന്നത്.
തഴയുകയാണെന്നും മത്സരിക്കാനില്ലെന്നും കെ. മുരളീധരന് പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മൈക്കിന് വേണ്ടി പിടിവലി നടത്തുകയാണ്. ഇതൊക്കെ ജനങ്ങളുടെ വിലയിരുത്തലിന് വിധേയപ്പെടും.
പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയണം. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കാതെ സംസ്ഥാനസര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുകയാണ്. കെഫോണ്‍, എഐ കാമറകള്‍ യാഥാര്‍ത്ഥ്യമായത് നേട്ടമാണ്. ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള യുദ്ധമാണ്. ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. 518 കോടി ദേവസ്വം ബോര്‍ഡിന് നല്കി.
കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഈ സര്‍ക്കാരിന്റെ പദ്ധതികളും പൂര്‍ത്തിയാക്കും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അരുണാചൽ താരങ്ങളുടെ ഏഷ്യൻ ഗെയിംസ് വീസ റദ്ദാക്കി ചൈന; സന്ദർശനം ഉപേക്ഷിച്ച് മന്ത്രി
ന്യൂഡൽഹി: ഹാംഗ് ഷ്യൂവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് അരുണാചൽ പ്രദേശ് താരങ്ങളെ വിലക്കിയ ചൈനീസ് നടപടിയിൽ പ്രതിഷേധവുമായി ഇന്ത്യ. താരങ്ങളുടെ വീസ റദ്ദാക്കിയതിന് പിന്നാലെ, തന്റെ ചൈനാ സന്ദർശനം ഉപേക്ഷിക്കുന്നതായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
വുഷു മത്സരത്തിൽ പങ്കെടുക്കാനായി വീസ അപേക്ഷ സമർപ്പിച്ചവരെയാണ് ചൈന തഴഞ്ഞത്. തങ്ങൾ "ദക്ഷിണ ടിബറ്റ്' എന്ന വിളിക്കുന്ന അരുണാചൽ പ്രദേശ് ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്ന വാദം ഉയർത്തിയാണ് ഇന്ത്യൻ താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ചത്.
13 അംഗ ഇന്ത്യൻ വുഷു ടീമിലെ മറ്റുള്ളവർക്കെല്ലാം വീസ രേഖയായി കണക്കാക്കുന്ന അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചെങ്കിലും അരുണാചലിൽ നിന്നുള്ള മൂന്ന് പേർക്ക് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിച്ചില്ല. ഇതോടെയാണ് ചൈനയുടെ നീക്കം ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇതിനിടെ, വുഷു ടീമിലെ മറ്റുള്ളവർ പരിശീലകർക്കൊപ്പം ഗെയിംസ് വില്ലേജിൽ എത്തിയതായി ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
നീലേശ്വരത്ത് വീട്ടിൽക്കയറി അതിഥി തൊഴിലാളിയുടെ ആക്രമണം
കാസർഗോഡ്: നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽക്കയറി അതിഥി തൊഴിലാളിയുടെ ആക്രമണം. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ കർണാടക സ്വദേശിയായ യുവാവാണ് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. ഈ സമയം ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമാണ് വീട്ടിലുണ്ടായിരുന്നത്.
പുറകുവശത്തുകൂടി വീടിനുള്ളിൽ കയറിയ ഇയാൾ അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശി. ഇതോടെ ഇരുവരും മുറിയിൽ കയറി വാതിൽഅടയ്ക്കുകയായിരുന്നു. ഉടൻതന്നെ ഇവർ പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തിയപ്പോൾ ഇയാൾ ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് സൂചന.
വനിതാ സംവരണം നടപ്പിലാക്കുന്നത് ബിജെപി വൈകിപ്പിക്കുന്നു: രാഹുൽ ഗാന്ധി
ന്യൂഡൽഹി: മണ്ഡല പുനർനിർണയം, സെൻസസ് എന്നിവയുടെ പേരിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് വൈകിപ്പിച്ച് ജാതി സെൻസസ് എന്ന ആവശ്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
ബിൽ നടപ്പിലാക്കണമെങ്കിൽ മണ്ഡല പുനർനിർണയം, സെൻസസ് എന്നിവ പൂർത്തിയാക്കണമെന്ന ബില്ലിലെ ഫുട്നോട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് രണ്ടും പൂർത്തിയാക്കാൻ വർഷങ്ങളെടുക്കും. വനിതാ സംവരണം ഉടനടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നാണെങ്കിലും സർക്കാരിന് അതിന് താൽപര്യമില്ല.
ബിൽ അവതരിപ്പിച്ചെങ്കിലും ഇത് നടപ്പിലാക്കാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. എന്നെങ്കിലും ബിൽ നടപ്പിലാക്കുമോ എന്നും ഉറപ്പില്ലെന്നും രാജ്യത്തെ സ്ത്രീകൾ ഇത് മനസിലാക്കണമെന്നും രാഹുൽ പ്രസ്താവിച്ചു.
ഒബിസി സ്നേഹം പ്രകടിപ്പിക്കുന്ന മോദി, കാബിനറ്റിൽ എത്ര ഒബിസിക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുൽ ചോദിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്. ആ ബില്ലിൽ ഒബിസി വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താൻ സാധിക്കാതിരുന്നതിൽ കുറ്റബോധമുണ്ട്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
"പൂജാരിയെ പിരിച്ചുവിടണം'; മന്ത്രിക്കെതിരായ വിവേചനത്തിൽ പ്രതിഷേധിച്ച് ശ്രീനാരായണ ധർമസംഘം
തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതീയ വേർതിരിവ് കാട്ടിയ ക്ഷേത്ര പൂജാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
ശ്രീനാരായണ ഗുരുവിന്റെ സമാധി ആചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സ്വാമി സച്ചിദാനന്ദ ഈ ആവശ്യം ഉന്നയിച്ചത്.
ദുരനുഭവം ഉണ്ടായ അന്നുതന്നെ മന്ത്രി പ്രതികരിക്കണമായിരുന്നുവെന്ന് സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നാടെന്ന് അറിയപ്പെടുന്ന കേരളത്തിന് അപമാനകരമായ കാര്യമാണ് സഭവിച്ചത്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നുവിളിച്ച കേരളത്തെ അങ്ങനെയാക്കാൻ ചില അധീശശക്തികൾ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്ര സഭയിൽ "ബാലയ്യ' സംഘത്തിന്റെ ആറാട്ട്; രണ്ട് എംഎൽഎമാർക്ക് സസ്പെൻഷൻ
അമരാവതി: നൈപുണ്യ വികസന കോർപറേഷൻ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്, നിയമസഭാ സമ്മേളനം അലങ്കോലമാക്കി തെലുങ്ക് ദേശം പാർട്ടി(ടിഡിപി) എംഎൽഎമാർ.
നായിഡുവിന്റെ ഭാര്യാസഹോദരനും ചലച്ചിത്ര നടനുമായ നന്ദമുരി ബാലകൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബാലയ്യ എന്ന് ആരാധകസംഘം വിളിക്കുന്ന ബാലകൃഷ്ണ നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങിയിരുന്ന് തുടർച്ചയായി വിസിൽ അടിച്ചാണ് പ്രതിഷേധിച്ചത്.
മറ്റ് ടിഡിപി എംഎൽഎമാർ സ്പീക്കറുടെ ഡയസിന് സമീപത്തെത്തി പ്രതിഷേധിച്ചു. ഇതോടെ ടിഡിപി എംഎൽഎമാരായ കെ. അച്ചനായിഡു, ബി. അശോക് എന്നിവരെ സഭാസമ്മേളനം പൂർത്തിയാകുന്ന കാലംവരെ സസ്പെൻഡ് ചെയ്യുന്നതായി തമ്മിനേനി സീതാറാം അറിയിച്ചു.
സഭാസമ്മേളനത്തിന്റെ ഒന്നാം ദിവസമായ വ്യാഴാഴ്ചയും ടിഡിപി എംഎൽഎമാർ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പി.കേശവ്, എ. സത്യപ്രസാദ് എന്നീ ടിഡിപി എംഎൽഎമാരെയും വൈഎസ്ആർസിപി നേതാവ് കെ. ശ്രീധർ റെഡ്ഡിയെയും സഭാസമ്മേളനം പൂർത്തിയാകുന്നത് വരെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റ് 15 എംഎൽഎമാർക്ക് ഒരു ദിവസത്തെ സസ്പെൻഷനും സ്പീക്കർ ഏർപ്പെടുത്തിയിരുന്നു.
കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ (സിഎംഡി)ബിജു പ്രഭാകരൻ അവധിയിൽ. ചികിത്സാർഥമാണ് സർക്കാരിന് അവധി അപേക്ഷ നല്‍കിയത്.
കാൽമുട്ടുവേദനയ്ക്ക് ചികിത്സിക്കുന്നതിനായി രണ്ടര മാസത്തെ അവധിയ്ക്കാണ് അപേക്ഷിച്ചത് എന്നറിയുന്നു. കഴിഞ്ഞ 19 മുതൽ 25 ദിവസത്തേയ്ക്കാണ് സർക്കാർ അവധി അനുവദിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ ഒഴിവാകാത്തതും മന്ത്രിസഭ പുനസംഘടന ഉണ്ടാകുമെന്ന രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ സിഎംഡി സ്ഥാനത്തുനിന്നും ഒഴിവാകാനാണ് ബിജു പ്രഭാകരന് താല്പര്യം എന്നറിയുന്നു. ഇപ്പോൾ അനുവദിച്ചിരിക്കുന്ന അവധി കൂടുതൽ കാലത്തേയ്ക്ക് നീട്ടി എടുക്കാനാണ് സാധ്യത.
ബിജുപ്രഭാകരൻ വഹിച്ചിരുന്ന ഗതാഗത കമ്മീഷണറുടെ ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി (പൊതു ഭരണ വകുപ്പ് ) കെ.ആർ. ജ്യോതിലാലിന് നല്‍കിയിട്ടുണ്ട്.
ബിജു പ്രഭാകരൻ വഹിച്ചിരുന്ന കെഎസ്ആർടിസിയുടെ സിഎംഡി, കെ - സ്വീഫ്റ്റിന്റെ മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ കെ എസ് ആർടിസി ജോയിന്റ് എംഡി പി.എസ്. പ്രമോദ് ശങ്കറിനാണ്. അധിക ചുമതലയായി വഹിച്ചിരുന്ന ഗുരുവായൂർ ദേവസ്വം കമ്മീഷണർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ എന്നി ചുമതലകൾ ആർക്കും നല്‍കിയിട്ടില്ല.
ഇന്നും ശക്തമായ മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും മഴയ്ക്ക് കാരണം. ഇന്ന് വടക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളിലാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. കോമോറിന് മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ പെയ്തു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
സുരേഷ് ഗോപി പദവി ഏറ്റെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് പാർട്ടിയെ അദ്ദേഹം അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ഈ പദവി ഏറ്റെടുത്താൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്താനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ അദ്ദേഹത്തിന് യാതൊരു വിലക്കുകളൊ ബുദ്ധിമുട്ടുകളൊ ഉണ്ടാകില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
സുരേഷ് ഗോപിയുടെ കഴിവുകൾക്കുള്ള അംഗീകാരമായും ആദരവായിട്ടുമാണ് അദ്ദേഹത്തിന് സ്ഥാനം നൽകിയത്. പുതിയ സ്ഥാനലബ്ധിയിൽ അദ്ദേഹം യാതൊരു അഭിപ്രായവ്യത്യാസവും നീരസവും പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
ചില മാധ്യമങ്ങൾ ഗോസിപ്പുകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
എം. സുരേഷ്ബാബു
മധുവധക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മധുവിന്റെ അമ്മ സങ്കട ഹർജി നൽകി
കൊച്ചി: അട്ടപ്പാടി മധുവധക്കേസിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സങ്കട ഹർജി നൽകി മധുവിന്റെ അമ്മ. കേസിലെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി ഡോ. കെ.പി. സതീശനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് മധുവിന്റെ അമ്മ ചീഫ് ജസ്റ്റീസിന് സങ്കട ഹര്‍ജി നല്‍കിയത്.
സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി കെ.പി. സതീശനെ നിയമിച്ച സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നും ചീഫ് ജസ്റ്റീസ് പ്രശ്നത്തിൽ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കെ.പി. സതീശനെ നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. തങ്ങളോട് കൂടി ആലോചിക്കാതെ നടത്തിയ നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് സങ്കട ഹര്‍ജി.
പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിച്ചു. ഇമെയിൽ വഴിയാണ് ഹർജി സമർപ്പിച്ചത്.
പ്രതിഷേധത്തിന് പോലീസ് ഫീസ്; സർക്കാരിനെതിരെ പ്രസ്താവനയുമായി സാംസ്കാരിക പ്രവർത്തകർ
കോഴിക്കോട്: പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുയോഗങ്ങൾ, പ്രതിഷേധ പരിപാടികൾ എന്നിവ നടത്തുന്നതിന് 2,000 രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവിനെതിരെ പ്രസ്താവനയുമായി സാംസ്കാരിക നായകർ.
പ്രതിഷേധത്തിന് ചുങ്കം ചുമത്തി ജനങ്ങളെ സർക്കാർ ദ്രോഹിക്കുകയാണെന്ന് പ്രസ്താവനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാതയോരത്തെ പ്രകടനങ്ങൾ നിയന്ത്രിക്കുന്ന ഉത്തരവിനെതിരെ രംഗത്തെത്തിയ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം ഞെട്ടിച്ചുവെന്നും സാംസ്കാരിക നായകർ പ്രതികരിച്ചു.
എം.എൻ. കാരശേരി, ബി. രാജീവൻ, ജോയ് മാത്യു, കെ.കെ. രമ എംഎൽഎ, എൻ.പി. ചെക്കുട്ടി, യു.കെ. കുമാരൻ എന്നിവരടക്കമുള്ളവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
സാംസ്കാരിക നായകരുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ:
ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ ആർക്കെങ്കിലും പ്രകടനം നടത്തണമെങ്കിൽ 2,000 രൂപ ഫീസായി നൽകി പോലീസിന്റെ അനുവാദം വാങ്ങണം. അങ്ങനെ പ്രകടനം നടത്താൻ എത്രപേർക്ക് കഴിയും? എത്ര സമര സംഘടനകൾക്ക് കഴിയും?
ഇനി ഈ ഉത്തരവ് പ്രകാരം പ്രകടനമോ പൊതുയോഗമോ പ്രതിഷേധമോ നടത്താൻ ഒരുങ്ങുന്നവർ അത്രയും സമ്പന്നരാവണം. ജനാധിപത്യത്തെ അവഹേളിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണിത്. പാതയോരത്തെ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ഉത്തരവുണ്ടായപ്പോൾ സുപ്രീം കോടതി വരെ കേസ് നടത്തിയ സിപിഎമ്മാണ് ഇപ്പോൾ ഇങ്ങനെയൊരു ഉത്തരവിറക്കാൻ നേതൃത്വം നൽകുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു.
ജനദ്രോഹകരമായ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഭരണഘടന 19(1)എ നൽകുന്ന അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്. അതിനാൽ ദ്രോഹകരമായ ആ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവൻ പേരുടെയും പ്രതിഷേധം ഉയരണം.
വനിതാ ബിൽ ആഘോഷം; മോദിക്ക് ബിജെപി ആസ്ഥാനത്ത് വരവേൽപ്
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസ് ആയത് ആഘോഷിക്കാൻ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് ബിജെപി. പാർട്ടി ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ പ്രവർത്തകർ പ്രത്യേക സ്വീകരണം നൽകി.
പാർട്ടി ഓഫീസിലേക്ക് എത്തിയ മോദിയെ പുഷ്പവൃഷ്ടി നടത്തിയും കൈയടിച്ചുമാണ് പ്രവർത്തകർ സ്വീകരിച്ചത്.
സ്വീകരണത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ, ബിൽ പാസാക്കിയത് തലമുറകൾ ആഘോഷമാക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ അന്തസ് ഉയർത്തുന്ന നടപടിയാണിത്. രാജ്യത്തെ സ്ത്രീകളെല്ലാം ഇത് ആഘോഷിക്കുകയും ഞങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിയുകയുമാണ്.
നിരവധി തടസങ്ങളുണ്ടായിരുന്നെങ്കിലും ബില്ലിന്റെ അന്തിമലക്ഷ്യത്തിന് ശുദ്ധി ഉണ്ടായിരുന്നതിനാൽ അതെല്ലാം മറികടന്ന് ഏകകണ്ഠമായി ബിൽ പാസാക്കാൻ സാധിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
ബിൽ പാസാക്കിയത് മോദിയുടെ നേട്ടമായി അവതരിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപി നീക്കത്തിന്റെ ആദ്യപടിയാണ് ഈ ആഘോഷമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും; കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപക നാശനഷ്ടം
കോട്ടയം: ജില്ലയുടെ കിഴക്കന്‍ മലയോരമേഖലകളിൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞു പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തലനാട്ടിലും തീക്കോയിയിലുമുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും റോഡുകൾ തകരുകയും വൻ കൃഷിനാശമുണ്ടാകുകയും ചെയ്തു.
വീടുകളുടെ സംരക്ഷണഭിത്തികൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളായനി ടോപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ചീമപ്പാറ-വെള്ളായനി റോഡ് തകര്‍ന്നു. ഈ ഭാഗത്ത് കലുങ്ക് വലിയ പാറവീണ് അടഞ്ഞതോടെ റോഡിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു. റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയി.
ചാമപ്പാറയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. വെള്ളികുളം കുളങ്ങര സോജി, കാരികാട് കുന്നേല്‍ അപ്പച്ചന് എന്നിവരുടെയും വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ആനിപ്ലാവ് ഭാഗത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു. കയര്‍ ഉപയോഗിച്ച് കാർ കെട്ടിയിട്ടിരിക്കയാണ്.
തലനാട് മേസ്തിരിപ്പടിയില്‍ ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഈ ഭാഗത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വെള്ളായനി-ആനിപിലാവ് റോഡിലും ഗതാഗത തടസമുണ്ടായി.
തീക്കോയി അട്ടിക്കളം ഭാഗത്തും റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഉരുള്‍പൊട്ടലില്‍ ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായതായി തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന് പറഞ്ഞു. കാപ്പി, ഏലം, കൊക്കോ, ജാതി, ഗ്രാമ്പൂ, കപ്പ തുടങ്ങി നിരവധി കൃഷികളാണു നശിച്ചത്.
തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളില്‍ വ്യാപകതോതിൽ മണ്ണിടിച്ചിലുമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് 5.30നാണ് സംഭവം. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മഴ തുടരുന്നതിനാലും അപകടസാധ്യത ഏറിയതിനാലും മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. കനത്തമഴയില്‍ തീക്കോയി ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് ചാത്തപുഴ പാലത്തില്‍ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ചാമപ്പാറ, ചാത്തപ്പുഴ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ വെള്ളികുളം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ടനുനിന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലും തുടര്‍ന്ന് ഉരുള്‍പൊട്ടലുമുണ്ടായത്.
തീക്കോയി വാഗമണ്‍ റോഡില്‍ ഇഞ്ചപ്പാറയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. തീക്കോയി ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാത്തപ്പുഴ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. തീക്കോയി ആറ്റില്‍ വെള്ളം ഉയര്‍ന്ന് പാലം വെള്ളത്തിലായി. അഗ്നിരക്ഷാ സേനയും പോലീസും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്ത് ക്യമ്പ് ചെയ്യുന്നു.
കളക്ടര്‍ വി. വിഗ്നേശ്വരി, മീനച്ചില്‍ തഹല്‍സിദാര്‍ കെ.എം. ജോസുകുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ്, തീക്കോയി വില്ലേജ് ഓഫീസര്‍ ജെസി ചാണ്ടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ജില്ലയില്‍ രാത്രിയില്‍ ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നു. നിലവില്‍ പൊതുവേ മൂടികെട്ടിയ കാലാവസ്ഥയാണ്. ഗതാഗത തടസമുണ്ടായ റോഡുകളിൽ ഫയര്‍ഫോഴ്സ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. രാത്രിയോടെ തീക്കോയി-വാഗമണ്‍ റോഡിലെ ഗതാഗത തടസവും മാറ്റി.
പോലീസ് സ്റ്റേഷൻ ആക്രമണം; മണിപ്പുരിൽ കർഫ്യു തുടരുന്നു
ഇംഫാൽ: സൈനികവേഷത്തിന് സമാനമായ വസ്ത്രം ധരിച്ച് ആയുധങ്ങളുമായി റോന്ത് ചുറ്റിയെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ജനങ്ങൾ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെ മണിപ്പുരിൽ കർഫ്യു ശക്തമാക്കി.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ വ്യാഴാഴ്ച വൈകിട്ടാണ് കർഫ്യു പ്രഖ്യാപിച്ചത്.
പോരാംപാത്, ഹെംഗ്യെഗ്, സിംഗ്ജാമെയ് പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിലാണ് പ്രതിഷേധവുമായി ജനക്കൂട്ടം എത്തിയത്. യുവാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘം സ്റ്റേഷനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ പോലീസ് ഇവരെ തടഞ്ഞു.
സംഘർഷം ആരംഭിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസും ദ്രുതകർമ സേനയും കണ്ണീർവാതകം ഉൾപ്പെടെയുള്ളവ പ്രയോഗിച്ചിരുന്നു.
തൗബൽ, കാക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിലും പോലീസ് നേരത്തെ ഭാഗിക കർഫ്യു ഏർപ്പെടുത്തിയിരുന്നു.
ഒൻപതാംക്ലാസ് വിദ്യാർഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു
തിരുവനന്തപുരം: പാറശാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു. പാറശാല ജിഎച്ചഎസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി കൃഷ്ണകുമാറിനാണ് മർദനമേറ്റത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സ്കൂളിൽ വച്ച് രണ്ട് വിദ്യാർഥികൾ തമ്മിൽ വഴക്കുണ്ടായി. ഇതേതുടർന്ന് ക്ലാസ് ലീഡറായ കൃഷ്ണകുമാർ പ്രശ്നത്തിൽ ഇടപെട്ടു. കൂടാതെ, പ്രശ്നം സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു.
സംഭവം സ്കൂൾ അധികൃതരെ അറിയിച്ചതിനെ ചൊല്ലി രണ്ടു വിദ്യാർഥികൾ കൃഷ്ണകുമാറുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇവർ കൃഷ്ണകുമാറിനെ മർദിക്കുകയും കൈ തല്ലിയൊടിക്കുകയുമായിരുന്നു.
കൃഷ്ണകുമാർ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ മകനെ മർദിച്ച വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. വിഷയം ഒത്തുതീർപ്പാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിൽ! ഉറക്കമുണരുമോ പ്രഗ്യാനും വിക്രമും?
ബംഗളൂരു: സൂര്യപ്രകാശം നഷ്ടമായതോടെ ചന്ദ്രോപരിതലത്തിലെ ദക്ഷിണ ധ്രുവത്തിൽ മയക്കം തുടങ്ങിയ ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവറും വിക്രം ലാൻഡറും വീണ്ടും മിഴിതുറക്കുമോ എന്നറിയാൻ കാത്തിരുന്ന് ഐഎസ്ആർഒ.
ഒരു ചാന്ദ്രരാത്രി(14 ഭൗമദിനങ്ങൾ) പൂർത്തിയാക്കി, സൂര്യപ്രകാശം വീണ്ടും ചന്ദ്രനെ പുൽകിയതോടെയാണ് ദൗത്യത്തിലെ മൊഡ്യൂളുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ഐഎസ്ആർഒ ശ്രമങ്ങൾ ആരംഭിച്ചത്.
മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്ന അവസ്ഥ പിന്നിട്ട ശേഷം ബുധനാഴ്ചയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്തിത്തുടങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൂര്യപ്രകാശം ഏറ്റവും തീവ്രമായ അവസ്ഥയിൽ എത്തുക.
ഈ സമയത്ത് മൊഡ്യൂളുകളിലെ സൗരോർജ പാനലുകൾ പ്രവർത്തിപ്പിച്ച് അവയെ സ്ലീപ് മോഡിൽ നിന്ന് പുറത്തെത്തിക്കാനാകും ഐഎസ്ആർഒ ശ്രമിക്കുക. എന്നാൽ ഇതിനുള്ള സാധ്യത വിരളമാണെന്നും പ്രഗ്യാനും വിക്രമും നിദ്ര തുടരാനാണ് സാധ്യതയെന്നും ഐഎസ്ആർഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലക്നോ: ഉത്തര്‍പ്രദേശില്‍ വനിതാ കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഇയാളുടെ രണ്ട് അനുയായികള്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
അനീല്‍ ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയോധ്യയിലെ പുര കലന്ദറിറിലാണ് പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആസാദ്, വിശംഭർ ദയാൽ ദുബെ എന്നിവർക്കാണ് വെടിവയ്പ്പിൽ പരിക്കേറ്റത്.
ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ അനീസ് ഖാൻ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കലന്ദർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ രത്തൻ ശർമയ്ക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.
ഓഗസ്റ്റ് 30ന് സരയൂ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന വനിതാ കോൺസ്റ്റബിളിനെയാണ് കമ്പാർട്ട്മെന്റിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
പ്രയാഗ്രാജ് സ്വദേശിയായ 47കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിള്‍ സുല്‍ത്താന്‍പൂരിലാണ് ജോലി ചെയ്തിരുന്നത്. സാവൻ മേള ഡ്യൂട്ടിക്കായി സുൽത്താൻപൂരിൽ നിന്ന് അയോധ്യയിലേക്ക് വരികയായിരുന്നു ഇവർ.
അയോധ്യയിൽ ഇറങ്ങേണ്ട ഇവർ ഉറങ്ങിപ്പോയതിനാൽ മനക്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇതിനിടെ ട്രെയിനില്‍ സീറ്റിനെച്ചൊല്ലി പ്രതികളും വനിതാ പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി ആക്രമിച്ച് കടന്നുകളയുകയായിരുന്നു.
പരിക്കേറ്റ കോണ്‍സ്റ്റബിള്‍ ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയില്‍ (കെജിഎംയു) ചികിത്സയിലാണ്.
ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ് സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ
ഒട്ടാവ: ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ്(എസ്എഫ്ജെ) സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ.
എസ്എഫ്ജെയുടെ ആഹ്വാനത്തെ അപലപിച്ച് പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി. കാനഡയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. കാനഡയുടെ ഈ നയത്തിന് വിരുദ്ധമായ രീതിയിലുള്ളതാണ് കനേഡിയൻ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെടുന്ന ഓൺലൈൻ വീഡിയോ പ്രചരണമെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു.
എസ്എഫ്ജെയുടെ പ്രകോപന വീഡിയോയെ അപലപിച്ച് കാബിനറ്റ് അംഗം ഹർജിത് സജ്ജനും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്കും കാനഡയിൽ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പ്രസ്തുത അവകാശത്തെ ചോദ്യംചെയ്യാൻ ആർക്കും കഴിയില്ലെന്നും സജ്ജൻ പ്രസ്താവിച്ചു.
ഖലിസ്ഥാൻ അനുകൂലി ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യ ആണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടുപോകണമെന്ന് എസ്എഫ്ജെ ആവശ്യപ്പെട്ടത്.
ഇന്ത്യൻ ഹിന്ദുക്കൾ ഇന്ത്യയെ അനുകൂലിക്കുന്നത് ഖലിസ്ഥാൻ അനുകൂലികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടി മാത്രമാണെന്നും അത്തരക്കാർ കാനഡ വിടണമെന്നും എസ്എഫ്ജെയുടെ ഔദ്യോഗിക വക്താവ് ഗുർപത്വന്ത് പന്നൂൺ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം; തെളിവ് പുറത്തുവിടില്ലെന്ന് കാനഡ
ഒട്ടാവ: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് കാനഡ. രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നല്‍കിയതായി കാനഡ അവകാശപ്പെട്ടു.
എന്നാല്‍ തെളിവ് ഇപ്പോള്‍ കൈമാറാനാകില്ല എന്നാണ് കാനഡയുടെ നിലപാട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തെളിവ് കൈമാറാനാകൂ എന്ന് കാനഡ വ്യക്തമാക്കി.
അതേസമയം, കനേഡിയന്‍ പൗരന്മാര്ക്കു വീസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇ-വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ല.
താൽക്കാലിക വാച്ചർമാരുടെ പണം തട്ടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
പാലക്കാട്: പോത്തുണ്ടിയിൽ വനംവകുപ്പ് താൽക്കാലിക വാച്ചർമാരുടെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. പോത്തുണ്ടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രേംനാഥിനെതിരയൊണ് നടപടി.
ആദിവാസി വിഭാഗത്തിൽപ്പെട്ട രമേഷ്, മുരുകൻ എന്നിവരുടെ എടിഎം കാർഡ് കൈക്കലാക്കിയാണ് പ്രേംനാഥ് പണം തട്ടിയത്. സെക്ഷൻ ഓഫീസിൽ സൂക്ഷിച്ചിരുന്ന വാച്ചർമാരുടെ എടിഎം കാർഡുകൾ ഉപയോഗിച്ച്, സെപ്റ്റംബർ ആറിന് ഇരുവരുടെയും അക്കൗണ്ടുകളിൽ നിന്ന് 1,500 രൂപ വീതം പ്രേനാഥ് പിൻവലിച്ചിരുന്നു.
പണം കാണാനില്ലെന്ന് കാട്ടി വാച്ചർമാർ നെല്ലിയാമ്പതി റേഞ്ച് ഓഫീസർക്ക് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രേനാഥിനെതിരെ നടപടി സ്വീകരിച്ചത്.
ഭീകരരുമായി ബന്ധം; ജമ്മു കാഷ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ
ശ്രീനഗർ: തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ ജമ്മുകാഷ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. ഷെയ്ഖ് ആദിൽ മുഷ്താഖിനെതിരെയാണ് നടപടിയെടുത്തത്.
ഒരു ഭീകരനെ സഹായിച്ചെന്നും പോലീസുകാരനെ കള്ളക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചെന്നുമാണ് ഷെയ്ഖ് ആദിൽ മുഷ്താഖിനെതിരെയുള്ള ആരോപണം. ഈ ഉദ്യോഗസ്ഥൻ അഴിമതിയാരോപണവും നേരിടുന്നുണ്ട്.
ശ്രീനഗറിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മുസാമിൽ സഹൂർ എന്ന ഭീകരനെ പോലീസ് ജൂലൈയിൽ പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നുമാണ് ആദിൽ മുഷ്താഖുമായുള്ള ബന്ധം പുറത്തായത്.
മൊബൈൽഫോൺ ആപ്ലിക്കേഷനായ ടെലിഗ്രാമിൽ കൂടിയാണ് ഇരുവരും ആശയവിനിമയം നടത്തിയിരുന്നത്. ഇരുവരും തമ്മിൽ 40 പ്രാവശ്യത്തോളം ഫോൺ വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരിയിൽ ശ്രീനഗർ പോലീസ് മൂന്ന് ലഷ്കർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 31 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുസാമിൽ സഹൂർ എന്ന ഭീകരനെക്കുറിച്ച് വിവരം ലഭിച്ചത്.
ഭീകരാക്രമണക്കേസ് പ്രതികളെ ആദിൽ മുഷ്താഖ് സഹായിച്ചുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെ കള്ളക്കേസിൽ പ്രതിയാക്കാൻ ആദിൽ ശ്രമിച്ചുവെന്നും ഉന്നതപോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഭീകരരിൽ നിന്നും ആദിൽ മുഷ്താഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജൂലൈയിൽ മുസാമിൽ സഹൂർ അറസ്റ്റിലാകുന്നതിന് നാല് ദിവസം മുമ്പ്, തീവ്രവാദ ഫണ്ടിംഗ് കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ആദിൽ മുഷ്താഖ് വ്യാജപരാതി നൽകിയിരുന്നു. എല്ലാ പരാതികളുടെയും പിന്നിൽ ആദിൽ തന്നെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിരവധി പേരാണ് പരാതിയുമായി വരുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ പണം തട്ടൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ ആരോപണങ്ങളുമുണ്ട്. എല്ലാ പരാതികളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇടുക്കി സത്രം എയർസ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറക്കി വ്യോമസേന
തൊടുപുഴ: ദുരന്തനിവാരണ ദൗത്യങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമായി ഇടുക്കി സത്രം എയർസ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറക്കി വ്യോമസേന.
കോയമ്പത്തൂരിലെ സുലൂരിൽ നിന്നെത്തിയ വ്യോമസേനാ സംഘത്തിന്റെ ഹെലികോപ്റ്റർ ആണ് സത്രം എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്തത്.
എൻസിസി കേഡറ്റുകൾക്ക് പരിശീലനം നടത്തുന്നതിനായി നിർമിച്ച എയർസ്ട്രിപ്പിൽ നേരത്തെ ചെറുവിമാനം ലാൻഡ് ചെയ്ത് പരീക്ഷണം നടത്തിയിരുന്നു. കനത്ത മഴയെത്തുടർന്ന് മാസങ്ങളായി തകർന്നുകിടക്കുന്ന എയർസ്ട്രിപ്പിന്റെ അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന് പരാതി
തൃശൂർ: കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന 60 പവനോളം തൂക്കം വരുന്ന സ്വർണമാണ് കാണാതായത്.
ബംഗളൂരുവിൽ താമസിക്കുന്ന സുനിത എന്ന സ്ത്രീയാണ് തന്റെ സ്വർണം കാണാനില്ലെന്ന് കാട്ടി പരാതി നൽകിയത്. 2022 ഒക്ടോബറിൽ ലോക്കറിൽ നിക്ഷേപിച്ച സ്വർണാഭരണങ്ങൾ, ഈയിടെ നടത്തിയ പരിശോധനയിലാണ് കാണാനില്ലെന്ന് വ്യക്തമായത്.
എന്നാൽ കർശന സുരക്ഷാസംവിധാനമുള്ള ബാങ്ക് ലോക്കറിൽ നിന്ന് സ്വർണം മോഷണം പോയതെങ്ങനെയെന്ന് വ്യക്തമല്ല. അക്കൗണ്ട് ഉടമയുടെ കൈവശമുള്ള താക്കോലിനൊപ്പം ബാങ്ക് മാനേജർ സൂക്ഷിക്കുന്ന മാസ്റ്റർ കീയും പ്രയോഗിച്ചാൽ മാത്രമാണ് ലോക്കർ തുറക്കാനാവുക. ഇതിനാൽ സ്വർണം നഷ്ടമായതെങ്ങനെയെന്ന് വ്യക്തമല്ല.
ഇതിനിടെ, ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പോലീസിൽ പരാതി നൽകി.
ഇന്ത്യ-കാനഡ പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ്
അമൃത്സര്‍: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തില്‍ ഇടപെട്ട് പഞ്ചാബ് കോണ്‍ഗ്രസ്. വീസ നിര്‍ത്തിവച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് നേതൃത്വം ആശങ്ക അറിയിച്ചു.
പ്രശ്നം കാനഡക്കാരായ പഞ്ചാബ് സ്വദേശികളെ ബാധിക്കുമെന്നും വിഷയം വിദേശകാര്യമന്ത്രാലയം എത്രയും വേഗം പരിഹരിക്കണമെന്നും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് ആവശ്യപ്പെട്ടു.
അതേസമയം, ഹിന്ദു മതവിശ്വാസികള്‍ രാജ്യം വിടണമെന്ന ഭീഷണി സന്ദേശം തള്ളി കാനഡ രംഗത്തെത്തി. കാനഡയില്‍ വെറുപ്പിന് സ്ഥാനമില്ലെന്ന് പൊതുസുരക്ഷ മന്ത്രാലയം അറിയിച്ചു.
സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നേരെ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം: സിപിഎം നേതാവ് എ.എ. റഹീമിന്റെ ഭാര്യ അമൃത റഹീം ഉൾപ്പെടെയുള്ളവർക്ക് നേരെ സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ.
നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി എബിൻ കോടങ്കര(27) ആണ് പിടിയിലായത്. കോൺഗ്രസ് കോടങ്കര വാർഡ് കമ്മിറ്റി പ്രസിഡന്റ് ആണ് എബിൻ.
സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അമൃത റഹീം നൽകിയ പരാതിയിലാണ് എബിനെ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
"കോട്ടയം കുഞ്ഞച്ചൻ' എന്ന വ്യാജ ഐഡി ഉപയോഗിച്ച്, സിപിഎം വനിതാ നേതാക്കൾക്കെതിരെയും ഇയാൾ സൈബർ അധിക്ഷേപം നടത്തിയുണ്ടെന്ന് പോലീസ് അറിയിച്ചു.
സുരേഷ് ഗോപി അമർഷത്തിൽ; സത്യജിത്ത്റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല
ന്യൂഡൽഹി: സത്യജിത്ത് റായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷസ്ഥാനം നടനും മുൻ എംപിയുമായി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. മുന്നറിയിപ്പ് നൽകാതെ അധ്യക്ഷനാക്കിയതിൽ സുരേഷ് ഗോപി അമർഷത്തിലാണെന്നാണ് റിപ്പോർട്ട്.
നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് അദ്ദേഹത്തെ വേദനപ്പിച്ചുവെന്നും ഈ പദവിയിലിരുന്ന് സജീവ രാഷ്ട്രീയത്തിൽ തുടരാൻ സാധിക്കുമോയെന്ന ആശങ്ക സുരേഷ് ഗോപിക്കുണ്ടെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു.
സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ആന്റിം പംഗലിന് വെങ്കലം, ഒളിമ്പിക്സ് ക്വാട്ട
ബെൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ആന്റിം പംഗൽ. 53 കിലോ വിഭാഗത്തിൽ 16-6ന് യൂറോപ്യന്‍ ചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. വെങ്കല മെഡൽ നേട്ടത്തിനൊപ്പം ഒളിമ്പിക്സ് ക്വാട്ടയും താരം ഉറപ്പാക്കി.
ബെൽഗ്രേഡ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് പത്തൊമ്പതുകാരിയായ പംഗൽ നേടിയത്. അണ്ടര്‍ 20 ലോക ചാമ്പ്യനായി 2022, 23 വര്‍ഷങ്ങളിൽ പട്ടം നേടിയ താരം 2023 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ വെള്ളിയും നേടിയിരുന്നു.
കേരളത്തിന്റെ രണ്ടാം വന്ദേഭാരത്: ട്രയല്‍ റണ്‍ വിജയകരം
കാസര്‍കോട്: സംസ്ഥാനത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ വിജയകരം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏഴര മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 4:05ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിന്‍ രാത്രി 11:35ന് കാസര്‍കോട് എത്തി.
ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന രീതിയിലാകും സര്‍വീസ്.
നിലവിൽ ആഴ്ചയില്‍ ആറ് ദിവസമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുണ്ടാകും.
പാനിപ്പത്തില്‍ അരുംകൊല! മോഷണശ്രമത്തിനിടെ 41കാരിയെ അക്രമിസംഘം വധിച്ചു
ചണ്ഡീഗഡ്: പാനിപ്പത്തില്‍ മോഷണ ശ്രമത്തിനിടെ 41കാരിയെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അതിഥി തൊഴിലാളികളായ മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് മറ്റൊരു ക്രൂരതയുടെ വാര്‍ത്തയും പുറത്ത് വരുന്നത്.
കൊല്ലപ്പെട്ട സ്ത്രീ മറ്റൊരു കുടുംബത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
നാലു പേര് ചേര്‍ന്നാണ് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. ആയുധവുമായെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. കുടുംബാംഗങ്ങളെ ബന്ദിച്ച ശേഷം അക്രമികള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്.
കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വടക്കന്‍ ജില്ലകളിലാണ് മഴക്ക് സാധ്യതയെന്നും അറിയിപ്പിലുണ്ട്. വ്യാഴാഴ്ച മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കോട്ടയത്ത് കനത്ത മഴ ലഭിച്ചു. കോട്ടയത്തെ കിഴക്കന്‍ മലയോര മേഖലയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളില്‍ മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി മഴ പെയ്തു. മീനച്ചിലാറിന്റെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീക്കോയി വില്ലേജില്‍ വെളിക്കുളം സ്കൂളില്‍ ക്യാമ്പ് ആരംഭിച്ചു.
ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതിനാല്‍ ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. മഴ തുടരുന്നതിനാല്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്.
ന്യൂയോർക്കിൽ സ്കൂൾ ബസിന്റെ ടയർപൊട്ടി അപകടം; രണ്ടു പേർ മരിച്ചു
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബസിന്റെ മുൻവശത്തെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലോംഗ് ഐലൻഡിൽ നിന്ന് വിദ്യാർഥികളെ ഒരു സംഗീത ക്യാമ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വാവായണ്ട നഗരത്തിന് സമീപമുള്ള 50 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
ജിന പെല്ലറ്റിയർ (43), ബിയാട്രിസ് ഫെരാരി (77) എന്നിവരാണ് മരിച്ചത്. 44 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
എഐ കാമറ ചതിച്ചു: സീറ്റ് ബെൽറ്റ് ഇടാത്തതിന് പോലീസിന് പെറ്റി
തിരുവനന്തപുരം: പോലീസ് വാഹനം ഓടിച്ചവർക്കും പെറ്റി. ഇത്തവണ കുടുക്കിയത് എഐ കാമറയും. കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനം ഓടിച്ചവർക്കാണ് കാട്ടാക്കട ജോയിന്റ് ആർ ടിഒ പിഴയിട്ടത്.
കാട്ടാക്കടയ്ക്ക് ആയിരവും മലയിൻകീഴിനു രണ്ടായിരവും ആണ് പിഴയിട്ടത്. വാഹനം ഓടിച്ചവർ സീറ്റ് ബൽറ്റ് ധരിക്കാത്തതിനെ തുടർന്നാണ് പെറ്റി അടിച്ചത്. എഐ കാമറയിൽ മൂന്നുപേരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; ആംഫെറ്റാമെൻ ഗുളികകൾ പിടിച്ചെടുത്തു
റിയാദ്: രാജ്യത്തുടനീളം നടക്കുന്ന മയക്കുമരുന്ന് വേട്ടയിൽ സൗദി അധികൃതർ മയക്കുമരുന്ന് ശേഖരവും നിരവധി തോക്കുകളും പണവും പിടിച്ചെടുത്തു. അൽബാഹ മേഖലയിൽ കഞ്ചാവും ആംഫെറ്റാമെൻ ഗുളികകളും വിറ്റതിന് മൂന്ന് സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തു.
മദീനയിൽ കഞ്ചാവ് വിറ്റ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും കൈവശം കണ്ടെത്തിയ പണം പിടിച്ചെടുക്കുകയും ചെയ്തു. 26 കിലോ ഖാത്ത് (ലഹരി ചെടി) കടത്താൻ ശ്രമിച്ചതിന് രണ്ട് ഇന്ത്യൻ പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോളിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ജസാനിൽ 77 കിലോ ഖാത്ത് കടത്താനുള്ള ശ്രമം അതിർത്തി പട്രോളിങ് സേന പരാജയപ്പെടുത്തി. എല്ലാ പ്രതികൾക്കുമെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കുകയും അവരുടെ കേസുകൾ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കൈമാറുകയും ചെയ്തു.
മെറൂൺ ലാൻയാർഡുകൾ ഇനി മുതൽ സെക്രട്ടേറിയറ്റ് ജീവനക്കാർക്കു മാത്രം
കണ്ണൂർ: സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച് പുതിയ ഉത്തരവ്. തിരിച്ചറിയൽ കാർഡ് ധരിക്കാനുപയോഗിക്കുന്ന മെറൂൺ നിറത്തിലുള്ള ലാൻയാർഡുകൾ (തിരിച്ചറിയൽ കാർഡ് കഴുത്തിൽ ധരിക്കുന്നതിനുള്ള ചരട്) സെക്രട്ടേറിയറ്റ് ജീവനക്കാർക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.
ഇതേ നിറത്തിലും മാതൃകയിലുമുള്ള ലാൻയാർഡുകൾ മറ്റു വകുപ്പുകൾ ഉപയോഗിക്കുന്നതു കർശനമായി നിരോധിച്ചു. നിലവിൽ സമാനരീതിയിലുള്ള ലാൻയാർഡുകൾ ഉപയോഗിക്കുന്ന മറ്റു വകുപ്പുകൾ നിർബന്ധമായും ഇവ മാറ്റണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി-ദോഹ വിമാനം വൈകുന്നു
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി- ദോഹ വിമാനം പുറപ്പെടാന്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ട് 6:45ന് പുറപ്പെടേണ്ട വിമാനം വെള്ളിയാഴ്ച പുലർച്ചെ രണ്ട് കഴിഞ്ഞിട്ടും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ സമ്മേളനം ഒരു ദിവസം മുന്‍പേ അവസാനിച്ചു. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്കു 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗിത ബില്‍ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കിയതിന് പിന്നാലെയാണ് സമ്മേളനം വെട്ടിച്ചുരിക്കിയതായി അറിയിച്ചത്.
215 പേര് അനുകൂലിച്ച വോട്ടെടുപ്പില്‍, ബില്ലിനെ എതിര്‍ത്ത് ആരും രംഗത്തുവന്നില്ല. രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിര്‍ണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകള്‍ കൂടി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഇതു പാസാക്കിയ ശേഷമേ ബില്‍ നിയമമാകൂ.
നിയമം പ്രാബല്യത്തിലായാലും 2027ലെ അടുത്ത സെന്‍സസിനും അതിനു ശേഷമുള്ള ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാകൂ.
പട്ടിയെ ഓടിച്ചെത്തിയ കടുവ വീടിനകത്ത്! സംഭവം വയനാട്ടിലെ പനവല്ലിയില്‍
വയനാട്: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ ഭീതിയില്‍. വയനാട് പനവല്ലി പുഴകര കോളിയിലെ കയമ എന്നയാളുടെ വീട്ടിലേക്കാണ് കടുവയെത്തിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിക്കാണ് സംഭവം. ഈ സമയത്ത് കയമയും ഭാര്യയും വീടിന് പുറത്തിരിക്കുകയായിരുന്നു. ഭാര്യയുടെ ശരീരത്തിനടുത്തുകൂടി കടുവ ചാടിപ്പോകുകയായിരുന്നുവെന്ന് കയമ പറയുന്നു.
കടുവയെ കണ്ട് പേടിച്ച കയമയുടെ മക്കള്‍ തട്ടിന് പുറത്ത് കയറിയിരുന്നു. കഴിഞ്ഞ ഏതാനും രാത്രികളായി പ്രദേശത്ത് കടുവയെ കണ്ടുവെന്ന് സമീപവാസികളും വ്യക്തമാക്കി. പട്ടിയെ ഓടിച്ച് വന്നാണ് കടുവ വീടിന്റെ പരിസരത്തേക്ക് കയറിയതെന്നും കയമ പറഞ്ഞു.
വനപാലകരെത്തി കടുവയെ പിടികൂടാന്‍ മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്തും അകത്തെ മുറിയിലും കടുവയുടെ കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ ഭാഗത്ത് കടുവയെ കൂടു വച്ച് പിടിച്ചത്.
ഹരിയാനയില്‍ മൂന്നു യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലു പേര് ഒളിവില്‍
ചണ്ഡിഗഡ്: രാജ്യത്തെ നടുക്കി കൂട്ടബലാത്സംഗം. ഹരിയാനയിലെ പാനിപ്പത്തില്‍ മൂന്നു യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാലു പേര് ചേര്‍ന്നാണ് അതിക്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ആയുധവുമായെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഇരയായവര്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കുടുംബാംഗങ്ങളെ ബന്ദിച്ച ശേഷം അക്രമികള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്.
ഖലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യ; ആരോപണം ആവർത്തിച്ച് ട്രൂഡോ
ഒട്ടാവ: ഖലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന മുന്‍ നിലപാടിലുറച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്ന് ട്രൂഡോ ആവർത്തിച്ചു.
വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ജസ്റ്റീന്‍ ട്രൂഡോ ആവശ്യപ്പെട്ടു. അതേസമയം ഖലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് ഉറപ്പിച്ചുപറയാനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്താന്‍ ഇന്നും ട്രൂഡോ തയാറായിട്ടില്ല.
ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു രാജ്യമെന്ന നിലയില്‍ നീതിന്യായ പ്രക്രിയകള്‍ പൂര്‍ത്തിയാകട്ടെ എന്ന് മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രൂഡോ പറഞ്ഞത്.
വിഷയത്തെ നിസാരമായി തള്ളിക്കളയരുതെന്നും നീതിന്യായപ്രക്രിയയില്‍ സഹകരിക്കണമെന്നും ട്രൂഡോ ഇന്ത്യയോട് ആവശ്യപ്പെട്ടു.
വനിതാ ബിൽ രാജ്യസഭയും കടന്നു
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗിത ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കി. 215 പേർ അനുകൂലിച്ച വോട്ടെടുപ്പിൽ, ബില്ലിനെ എതിർത്ത് ആരും രംഗത്തുവന്നില്ല.
രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകൾ കൂടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഇതു പാസാക്കിയ ശേഷമേ ബിൽ നിയമമാകൂ. നിയമം പ്രാബല്യത്തിലായാലും 2027ലെ അടുത്ത സെൻസസിനും അതിനു ശേഷമുള്ള ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാകൂ.
ഭരണപക്ഷ – പ്രതിപക്ഷ പിന്തുണയോടെ ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 454 പേർ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ടു ചെയ്തു. ഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്.
മകനെയും ചെറുമകനെയും തീ കൊളുത്തി കൊന്ന പിതാവ് മരിച്ചു
തൃശൂർ: മകനെയും ചെറുമകനെയും തീ കൊളുത്തി കൊന്ന പിതാവ് മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച കൊട്ടേക്കാടൻ ജോൺസൻ (67) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൻ.
തൃശൂർ ചിറക്കേക്കോട് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടന്ന് പിതാവ്, മകൻ ജോജിയെയും മരുമകളെയും പേരക്കുട്ടിയായ ടെണ്ടുല്‍ക്കറെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിയും അദ്ദേഹത്തിന്റെ മകന് ടെണ്ടുല്‍ക്കറും മരിച്ചു. മരുമകൾ ഇപ്പോഴും ചികിത്സയിലാണ്.
സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍
കോൽക്കത്ത: സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂർ എക്സിൽ കുറിച്ചു.
കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രവർത്തിക്കുന്നത്.
കലിപ്പ് തീർത്ത്.. പക വീട്ടി കൊമ്പന്മാർ; ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം
കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആവേശ വിജയത്തുടക്കം. ചിര വൈരികളായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഐഎസ്എല്‍ പത്താം സീസണിന് കൊന്പന്മാർ തുടക്കം കുറിച്ചത്.
52-ാം മിനിറ്റിൽ ബംഗളൂരു പ്രതിരോധ താരത്തിന്റെ സെൽഫ് ഗോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്. കെസിയ വീൻഡോർപിന്റെ പിഴവാണ് കേരളത്തിന് ലീഡ് നൽകിയത്.
69-ാം മിനിറ്റിൽ കേരളത്തിന്റെ നായകൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് വർധിപ്പിച്ചു. ബംഗളൂരു ഗോളിയുടെ പിഴവിൽ നിന്നാണ് ലൂണ ഗോൾ നേടിയത്.
89-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ പിഴവിൽ നിന്നാണ് ബംഗളൂരു ഒരു ഗോൾ മടക്കിയത്. കർട്ടിസ് മെയിനാണ് ബംഗളൂരുവിനായി ഗോൾ നേടിയത്.
കനത്ത മഴയിൽ തുടങ്ങിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ബംഗളൂരുവും കേരള ഗോൾ മുഖത്ത് പരിഭ്രാന്തി പരത്തിയിരുന്നു.
ഒൻപതാം സീസണിലെ പ്ലേ ഓഫില്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വീണ കണ്ണീരിന് കാലം കാത്തുവച്ച കാവ്യ നീതി പോലെയായി ബ്ലാസ്റ്റേഴ്സിന്റെ വിജയം. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടിരുന്നു.
ഈ തീരുമാനത്തിന് ടീം വലിയ വില നല്‍കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ വിലക്ക് തീരാത്തതിനാല്‍ പരിശീലകന് ഇവാന് വുക്കുമനോവിച്ച് ഇന്ന് പുറത്തിരിക്കുകയായിരുന്നു.
സാനിറ്ററി പാഡിനകത്ത് 29 ലക്ഷം രൂപയുടെ സ്വര്‍ണം; കൊച്ചിയിൽ യുവതി പിടിയിൽ
കൊച്ചി: സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് സ്വർണം പിടികൂടിയത്.
ദുബായില്‍ നിന്നും എത്തിയ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനിയായ യുവതി ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണവുമായി രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സാനിറ്ററി പാഡിനകത്ത് ഇവര്‍ 679 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. പരിശോധനയിലൂടെയാണ് കസ്റ്റംസ് ഇത് കണ്ടെത്തിയത്. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
മഴയ്ക്ക് ശമനം; ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ തടസങ്ങൾ നീക്കി
കോട്ടയം: കോട്ടയത്ത് കിഴക്കൻ മലയോര മേഖലയിൽ മഴയ്ക്ക് ശമനം. മഴ കുറഞ്ഞതോടെ റോഡിലെ തടസങ്ങൾ നീക്കി ഈരാറ്റുപേട്ട-വാഗമണ്‍ റോഡിൽ കുടുങ്ങി കിടന്ന വാഹനങ്ങൾ കടത്തിവിട്ടു. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ രാത്രിയാത്രാ നിരോധനം തുടരും.
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
വൈകുന്നേരം 5.30 ഓടെയാണ് കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മലവെള്ളപ്പാച്ചിലിൽ 10 മീറ്ററോളം റോഡ് ഒലിച്ചുപോയിരുന്നു.
ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തലനാട്ടിലും തീക്കോയിയിലും വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ഈരാറ്റുപേട്ടയ്ക്കു സമീപം തലനാട് പഞ്ചായത്തിലെ വെള്ളാനിയിലാണ് ഉരുള്‍പൊട്ടിയത്. തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളില്‍ വലിയ മണ്ണിടിച്ചിലുമുണ്ടായി.
തീക്കോയി-മംഗളഗിരി റോഡിലും വെള്ളാനി-ആനിപിലാവ് റോഡിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ മീനച്ചിലാറിന്റെ കൈവഴികളിൽ ജലനിരപ്പ് ഉയര്‍ന്നു. ചാത്തപുഴ പാലത്തില്‍ വെള്ളം കയറിയ നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെപെട്ടു.
ചാമപ്പാറ, ചാത്തപ്പുഴ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ വെള്ളികുളം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്.
നിപ: ഒൻപത് പഞ്ചായത്തുകളിലെ മുഴുവന്‍ കണ്ടെയിന്മെന്റ് സോണുകളും തുറന്നു
കോഴിക്കോട്: നിപയെ തുടര്‍ന്നു കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. വടകര താലൂക്കിലെ ഒൻപത് ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയിന്മെന്റ് സോണാക്കിയിരുന്ന എല്ലാ വാര്‍ഡുകളെയും പൂര്‍ണമായും ഒഴിവാക്കി.
നിപ ബാധിച്ച് മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിലാണിത്. പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നവര്‍ അതു തുടരണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇന്നു പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.
ഇടത് സർക്കാരിനെതിരേ സുരേന്ദ്രൻ; കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താൻ ശ്രമം
കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ഉന്നത നേതാക്കൾ കുടുങ്ങുമെന്ന ഭയത്താൽ ഇടത് സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
മുൻപും ഇത്തരം നീക്കം പിണറായി സർക്കാർ നടത്തിയിട്ടുണ്ട്. ഇഡിക്കെതിരായ നീക്കം ഇതേ രീതിയിലാണ്. കൗൺസിലർ അരവിന്ദാക്ഷനെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചതിന് പിന്നിൽ സിപിഎം നേതൃത്വമാണ്.
ഇഡി മർദ്ദിച്ചുവെന്ന പരാതി കരുവന്നൂർ കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. ശാസ്ത്രീയമായ രീതിയിൽ സുതാര്യമായ സംവിധാനത്തിലാണ് കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലെന്ന് എല്ലാവർക്കും അറിയാം.
ക്യാമറകളുടെ നടുവിലാണ് ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷൻ പരാതിയുമായി രംഗത്തെത്തിയത്. ഇത് ഗൂഢാലോചനയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഫെഡറൽ തത്ത്വങ്ങൾ പിണറായി സർക്കാർ തുടർച്ചയായി ലംഘിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭീഷണിക്ക് മുമ്പിൽ ദേശീയ ഏജൻസികൾ മുട്ടുമടക്കില്ല.
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: നാലുപേര്‍ക്ക് 34 ലക്ഷം നഷ്ടം
കണ്ണൂർ: പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുവഴികളിലൂടെ അജ്ഞാതര്‍ തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ. അമിതലാഭം നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും പുതിയ സാങ്കേതിക വിദ്യകളിലൂടെ അക്കൗണ്ടില്‍നിന്ന് ഉടമയറിയാതെ പണം പിന്‍വലിച്ചുമാണ് പുതിയ തട്ടിപ്പുകള്‍ അരങ്ങേറിയത്. ഇതിനെതിരേ പോലീസിന്റെ എന്‍സിആര്‍ബി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന നാല് പരാതികളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.
കോറോം ചാലക്കോട് സ്വദേശി പി. ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് ഒരു കേസ്. കഴിഞ്ഞ മാസം 20നും 22നും ഇടയിൽ ടെലഗ്രാം ആപ് മുഖേന അമിതലാഭം വാഗ്ദാനം ചെയ്ത് അജ്ഞാതരായ പ്രതികള്‍ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും ഈ പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടി ആക്ട് കൂടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്.
കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്റെ പരാതിയിലാണ് അടുത്ത കേസ്. കഴിഞ്ഞ ജൂലൈ 15 നും 17 -നുമിടയില്‍ ഓണ്‍ലൈനില്‍ ഇന്‍ഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് അരങ്ങേറിയത്. പ്രതികള്‍ വ്യാജ ലിങ്ക് മുഖേന പരാതിക്കാരിയില്‍നിന്നും ഓണ്‍ലൈന്‍ ട്രാന്‍സ്ഫറായും ഗൂഗിള്‍പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2,80,000 രൂപ വാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് ഈ കേസ്.
പയ്യന്നൂരിലെ ടി.പി. അക്ഷയ് വഞ്ചിക്കപ്പെട്ടത് ജോലി വാഗ്ദാനത്തിലാണ്. കഴിഞ്ഞ മാസം 25 മുതല്‍ ഈ മാസം നാല് വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ടെലഗ്രാം ആപ്പുവഴിയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഫ്രീലാന്‍സ് ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച് ഇയാള്‍ നല്കിയ 1,40,000 രൂപയാണ് നഷ്ടമായത്.
പുതിയ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള തട്ടിപ്പിലാണ് വെള്ളൂര്‍ സൗപര്‍ണികയിലെ ശ്രീഹരിയുടെ 90,000 രൂപ നഷ്ടമായത്. പരാതിക്കാരന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍നിന്നും പ്രതികളുടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ 0207002100149583 നമ്പര്‍ അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചിരുന്നു.
പിന്നീട് പരാതിക്കാരന് പോലുമറിയാതെ ഇയാളുടെ അക്കൗണ്ടില്‍നിന്നും പ്രതികള്‍ 90,000 രൂപ പിന്‍വലിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ നല്കിയ പരാതി. ഈ പരാതിയിൽ ഉൾപ്പടെ നാലു കേസുകളാണ് ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസെടുത്തത്.
ജാഗ്രതൈ, തട്ടിപ്പുകാരുടെ കേന്ദ്രം മഹാരാഷ്ട്ര
യുവതീ-യുവാക്കളില്‍നിന്നും പണം പിടുങ്ങുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രം മഹാരാഷ്ട്രയെന്ന് സൂചന. വാട്സ് ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഈ സൂചന നല്‍കുന്നത്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനങ്ങളിലൂടെയാണ് തട്ടിപ്പുകാര്‍ ഇരകള്‍ക്കായി ആദ്യം വലവിരിക്കുന്നത്. മറ്റു ജോലികളുള്ളവര്‍ക്കും ജോലികളില്ലാത്തവര്ക്കും വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യാവുന്ന ജോലിയും അതിനുള്ള തരക്കേടില്ലാത്ത വരുമാനവും വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളാണ് ആദ്യം തേടിയെത്തുന്നത്.
ഇതിനായി ബന്ധപ്പെടുന്നവര്‍ക്ക് നല്കുന്ന ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ അതിനുള്ള പ്രതിഫലവും ലഭിക്കുന്നതോടെയുണ്ടാവുന്ന ഉത്സാഹമാണ് ഇവര്‍ ലക്ഷ്യംവയ്ക്കുന്നത്. പിന്നീടാണ് പണം നിക്ഷേപിച്ചാല്‍ ലഭിക്കുന്ന വന്‍ലാഭത്തിന്റെ വാഗ്ദാനമെത്തുന്നത്. നിരവധി പ്ലാറ്റ്ഫോമുകളാണ് ഈ തട്ടിപ്പിനായി ഇവര്‍ സൃഷ്ടിച്ചിട്ടുള്ളത്.
ചെറിയ തുകയുടെ നിക്ഷേപത്തിന് വളരെ വേഗത്തില്‍ ലാഭമുള്‍പ്പെടെ തിരിച്ച് നല്കി വിശ്വാസം പിടിച്ചുപറ്റുകയാണ് ആദ്യപടി. പിന്നീട് വരുന്നത് ടാസ്കുകളാണ്. അത് ഒന്നിന് പിറകെ മറ്റൊന്നായി എത്തിക്കൊണ്ടിരിക്കും.
അടയ്ക്കുന്ന നിക്ഷേപത്തിന്റെ ഇരട്ടിയോളം വരുന്ന ലാഭമുള്‍പ്പെടെയുള്ള കണക്കുകള്‍ മുന്നിലെത്തുന്നതോടെ കടംവാങ്ങിയും പണമടയ്ക്കാനുള്ള വ്യഗ്രതയുണ്ടാവുന്നു. ടാസ്കുകള് പൂര്‍ത്തിയാവാതെ അടച്ച് പണം തിരിച്ചു കിട്ടുകയില്ല എന്നതിനാല്‍ ഉള്ളതും കടം വാങ്ങിയതും നിക്ഷേപിച്ച് ടാസ്കുകള് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും.
മുന്നോട്ടുപോകാന്‍ രക്ഷയില്ലാതെ വരുമ്പോഴാണ് വീണ്ടുവിചാരമുണ്ടാവുക. അപ്പോഴേക്കും ഉള്ളതുമുഴുവന്‍ തട്ടിപ്പുകാരുടെ കൈകളിലെത്തിയിട്ടുണ്ടാവും. നാണക്കേട് കാരണം പുറത്തുപറയാനോ പരാതിയുമായി പോകാനോ തയാറാവാത്ത നിരവധി പേരുണ്ടെന്നും ഇവരില്‍നിന്നും കോടികളാണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം ഇതിനകം കൈക്കലാക്കിയിട്ടുള്ളതെന്നുമാണ് പുറത്തുവരുന്ന വിവരം.
കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ് കേരളീയം 2023 പരിപാടിയിലൂടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ ഏഴു വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന "കേരളീയം 2023' പരിപാടിയുടെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനവും വെബ്സൈറ്റിന്റെയും ലോഗോയുടെയും പ്രകാശനവും കനകക്കുന്ന് പാലസ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വരാൻ പോകുന്ന കാലത്ത് കേരളത്തിന്റെ സ്വീകാര്യത ലോകരംഗത്ത് ഉയർത്താൻ പോകുന്ന മഹാസംരംഭം എന്ന നിലയിലാവും ജനമനസുകളിൽ ഈ പരിപാടി ഇടം പിടിക്കാൻ പോകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം എന്തല്ല എന്താണ് എന്ന് വിദേശികൾക്ക് അടക്കം മനസിലാക്കി കൊടുക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നവകേരളത്തെ എല്ലാ അർഥത്തിലും ലോകസമക്ഷം അവതരിപ്പിക്കാൻ ശ്രമിക്കുന്ന പരിപാടി കേരളം എങ്ങനെ ഇന്നു കാണുന്ന നാടായെന്നും ഇനി എങ്ങനെ മാറും എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള സ്ഥലങ്ങളിൽ കേരളീയവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. കേരളത്തിന്റെ ചരിത്രവും വർത്തമാനവും വ്യക്തമാക്കുന്ന പ്രത്യേക ലൈറ്റ് ആൻഡ് സൗണ്ട് ഷോ കേരളീയത്തിന്റെ ഭാഗമാകും.
ഇതിനായി സെക്രട്ടേറിയറ്റ് മന്ദിരം തന്നെ പ്രത്യേക സ്ക്രീനാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു തീം കേരളീയത്തിന്റെ പ്രത്യേകതയാണ്. കാടുകളുടെയും ജലത്തിന്റെയും സംരക്ഷണം ആകും മുഖ്യ തീമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു; കോട്ടയത്തെ മലയോരത്ത് കനത്ത മഴ
കോട്ടയം: കനത്ത മഴയെത്തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ഇതുവഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം നിരോധിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
വൈകുന്നേരം 5.30 ഓടെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മലവെള്ളപ്പാച്ചിലിൽ 10 മീറ്ററോളം റോഡ് ഒലിച്ചുപോയി. റോഡിൽ കല്ലും മണ്ണും നിറഞ്ഞ ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയാണ്. പ്രദേശത്ത് മണിക്കൂറുകളോളം ശക്തമായ മഴ പെയ്തു.
ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തലനാട്ടിലും തീക്കോയിയിലും വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ഈരാറ്റുപേട്ടയ്ക്കു സമീപം തലനാട് പഞ്ചായത്തിലെ വെള്ളാനിയിലാണ് ഉരുള്‍പൊട്ടിയത്. തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളില്‍ വലിയ മണ്ണിടിച്ചിലുമുണ്ടായി.
തീക്കോയി-മംഗളഗിരി റോഡിലും വെള്ളാനി-ആനിപിലാവ് റോഡിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ മീനച്ചിലാറിന്റെ കൈവഴികളിൽ ജലനിരപ്പ് ഉയര്‍ന്നു. ചാത്തപുഴ പാലത്തില്‍ വെള്ളം കയറിയ നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെപെട്ടു.
ചാമപ്പാറ, ചാത്തപ്പുഴ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ വെള്ളികുളം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്.
വാട്ട്സ്ആപ്പ് ചാനലുമായി മോദി, 17 ലക്ഷം ഫോളോവേഴ്സ്
ന്യൂഡൽഹി: മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ഫോളോവേഴ്സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആരംഭിച്ചു 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയെ വാട്സാപ്പ് ചാനലിൽ ഫോളോ ചെയ്തത്. നിരവധി പ്രമുഖർ ഇതിനോടകം വാട്സാപ്പ് ചാനൽ തുടങ്ങിയിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖർ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്.
കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടെത്തി
വയനാട്: കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടെത്തി. ഗുരൂവായൂർ പടിഞ്ഞാറെ നടയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ പോലീസ് കണ്ട്രോൾ റൂമിലേക്ക് മാറ്റി.
ഇവർ തൃശൂരിലുള്ളതായി നേരത്തെ പോലീസിനു വിവരം ലഭിച്ചിരുന്നു. ഷൊർണൂരിലുള്ള ബന്ധുവിൽനിന്നും പണം വാങ്ങിയശേഷമാണ് ഇവർ തൃശൂരിലേക്ക് തിരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ അമ്മയും മക്കളും കോഴിക്കോട്ട് എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന നടത്തിയിരുന്നു. പരശുറാം എക്സ്പ്രസിലും നേത്രാവതി എക്സ്പ്രസിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തൃശൂരിലുള്ളതായി വിവരം ലഭിച്ചത്. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായത്.
ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനു പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോട്ടയത്തിന്റെ മലയോര മേഖലകളിൽ ശക്തമായ മഴ
കോട്ടയം: ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴയെത്തുടർന്ന് മീനച്ചിലാറിന്റെ കൈവഴികളിൽ നീരൊഴുക്ക് ശക്തമായി. തീക്കോയി, തലനാട്, അടുക്കം, മേലടുക്കം, ചാമപ്പാറ മേഖലകളിലാണ് മണിക്കൂറുകളായി ശക്തമായ മഴ പെയ്യുന്നത്.
അതിനിടെ ഒറ്റയീട്ടിക്ക് സമീപം കാർ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൂഞ്ഞാർ മേഖലയിൽ ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്. തലനാടിന് സമീപം മേസ്തിരിപടിയിൽ റോഡിൽ വെള്ളം കയറിയെന്നാണ് വിവരം. വാഗമൺ റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
മലയോരത്തെ ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇതുവരെ ഒരിടത്തും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല. ജില്ലയുടെ മലയോര മേഖലകളിൽ രാത്രി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കോടിപതികൾ നേരിട്ടെത്തി ലോട്ടറി സമർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 25 കോടി രൂപ സമ്മാനത്തുകയുള്ള തിരുവോണ ബംപർ അടിച്ച തമിഴ്നാട് സ്വദേശികൾ ടിക്കറ്റ് ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. തമിഴ്നാട് സ്വദേശികളായ നാല് പേർ ചേർന്ന് എടുത്ത ടിക്കറ്റിനാണ് ബംപർ സമ്മാനം അടിച്ചത്.
തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് ലഭിക്കുന്ന സൂചന. നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്.
കോയന്പത്തൂർ, അന്നൂർ സ്വദേശി നടരാജൻ പാലക്കാട് വാളയാറിലെ ബാവ ഏജൻസിയിൽനിന്നു വാങ്ങിയ ടിഇ 230662 നന്പർ ടിക്കറ്റാണ് ഒന്നാം സമ്മാനാർഹമായത്. ഇതുൾപ്പെടെ 10 ടിക്കറ്റുകളാണ് നടരാജൻ വാങ്ങിയത്.
ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുന്പോൾ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കാണ്.
തിരുവനന്തപുരം ഗോർഖി ഭവനിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഗതാഗതമന്ത്രി ആന്റണി രാജു ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. സംസ്ഥാനത്ത് ഇക്കുറി ഓണം ബംപറിൽ റിക്കാർഡ് വില്പനയാണ് നടന്നത്. ആകെ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സ്ആപ്പ് നമ്പർ നിലവിൽ വന്നു
തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്ട്സ്ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.
കെഎസ്ആർടിസി യൂണിറ്റുകൾക്ക് ടാർജറ്റ്; ലക്ഷ്യം പ്രതിദിനം ഒൻപത് കോടി
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം ഒൻപത് കോടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ യൂണിറ്റുകൾക്ക് ടാർജറ്റ് നിശ്ചയിച്ചു. വരുമാന വർധനയ്ക്കു വേണ്ടി മൂന്ന് ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. ആകെ വരുമാനം നേടേണ്ടത്, ഓടുന്ന കിലോമീറ്റർ ദൂരം, ഓരോ കിലോമീറ്ററിനും നേടേണ്ട വരുമാനം എന്നിവയാണ് മാനദണ്ഡങ്ങൾ.
കെഎസ്ആർടിസി ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ മേഖലയ്ക്കാണ് ആദ്യം ടാർജറ്റ് നിശ്ചയിച്ചത്. 36 യൂണിറ്റുകളാണ് തെക്കൻ മേഖലയിൽ ഉള്ളത്.
ഇതിൽ കോന്നി, ആര്യങ്കാവ്, പന്തളം എന്നീ യൂണിറ്റുകളാണ് തീരെ ദുർബലമായിട്ടുള്ളത്. തീരെക്കുറച്ച് കിലോമീറ്ററുകൾ മാത്രമാണ് ഈ യൂണിറ്റുകളിൽ നിന്നുള്ള സർവീസുകൾ ഓടുന്നത്. എന്നാൽ കിലോമീറ്റർ വരുമാനത്തിൽ ഈ യൂണിറ്റുകൾക്ക് മികച്ച യൂണിറ്റുകൾക്കൊപ്പം തന്നെയാണ് ടാർജറ്റ് നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം സെൻട്രൽ യൂണിറ്റിനാണ് ഏറ്റവും വലിയ ടാർജറ്റ്. 44,67,800 രൂപ. 74,170 കിലോമീറ്റർ സർവീസ് നടത്തണം. ഒരു കിലോമീറ്ററിന് 59.99 രൂപ വീതം നേടണം. രണ്ടാമത്തെ വലിയ വരുമാന ടാർജറ്റ് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് യൂണിറ്റിനാണ്. വരുമാന ലക്ഷ്യം - 25,42,000 രൂപ കിലോമീറ്റർ ദൂരം 42,000. ഓരോ കിലോമീറ്ററിനും 60.31 രൂപ.
മൂന്നാമത്തെ വലിയ വരുമാന ലക്ഷ്യം കൊട്ടാരക്കരയ്ക്കാണ്. 23,42,600 രൂപ. ആകെ കിലോമീറ്റർ 41,950. ഓരോ കിലോമീറ്ററിനും 55.44 രൂപ നേടണം. ഏറ്റവും കുറഞ്ഞ വരുമാന ലക്ഷ്യം പത്തനംതിട്ടയിലെ കോന്നിക്കാണ്. 1,21,200 രൂപ. കിലോമീറ്റർ 2,210 . ഓരോ കിലോമീറ്ററിനും 54.44 രൂപ.
കൊല്ലം ജില്ലയിലെ ആര്യങ്കാവിനാണ് രണ്ടാമത്തെ കുറഞ്ഞ വരുമാന ലക്ഷ്യം. 1,53,300 രൂപ. കിലോമീറ്റർ ദൂരം 2,830. കിലോമീറ്ററിന് 54.17 രൂപ. അതിന് തൊട്ടുമുകളിൽ പന്തളമാണ്. വരുമാന ലക്ഷ്യം 2,94,900 രൂപ. കിലോമീറ്റർ ദൂരം 5,000. ഓരോ കിലോമീറ്ററിനും 58.98 രൂപ.
കിലോമീറ്ററിന് ഏറ്റവും കൂടുതൽ വരുമാന ലക്ഷ്യമിട്ടിരിക്കുന്നത് നെയ്യാറ്റിൻകരയ്ക്കാണ്. 60.52 രൂപ. രണ്ടാം സ്ഥാനത്തുള്ളത് പാപ്പനംകോടാണ്. 60.31 രൂപ.
ലഭ്യമായ ബസുകൾ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്തണമെന്നും ഇതിന് വേണ്ടി വ്യക്തമായ മാസ്റ്റർ പ്ലാൻ യൂണിറ്റ്, ക്ലസ്റ്റർ തലത്തിൽ നടപ്പാക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ശക്തമായ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാകുന്നു. കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യൻ കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ കാനഡയിലെ വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തേക്കാൾ വലുതാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്ര സാന്നിധ്യം. ഇത് കുറയ്ക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അരിക്കൊന്പൻ കേരളത്തിന് 20 കിലോമീറ്റർ അകലെ
തിരുവനന്തപുരം: അരിക്കൊമ്പൻ കേരള വനാതിർത്തിയായ നെയ്യാർ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന. ഇത് സംബന്ധിച്ച് റേഡിയോ കോളർ സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് ജിപിഎസ് സംവിധാനം വഴി ആനയുടെ യാത്ര രേഖപ്പടുത്തിയത്. ഇപ്പോൾ തമിഴ്നാട്ടിലെ കോതയാർ വനത്തിൽ ആണ് ആന ഉള്ളത്. ആന നിൽക്കുന്ന ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരള വനത്തിൽ എത്തും.
ദിവസവും രാത്രിയിൽ 10 കിലോമീറ്ററാണ് ആന സഞ്ചരിക്കുന്നത്. ആന കേരളത്തിൽ പ്രവേശിച്ചാൽ രണ്ടുദിനം കൊണ്ട് ജനവാസ കേന്ദ്രങ്ങളിൽ എത്താം. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. ഇവിടെ ആനത്താര തെളിഞ്ഞു കിടപ്പുണ്ട്. അതുവഴി ആനകൾ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്.
എന്നാൽ അരികൊമ്പൻ ഏതാണ്ട് ഒറ്റയാൻ രീതിയിലാണ് സഞ്ചരിക്കുന്നത്. കേരളാ അതിർത്തിയിലേക്ക് കടക്കില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. എന്നാൽ കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരളമാകും എന്നത് നിഷേധിക്കാനാകാത്ത സത്യമായി നിൽക്കുകയാണ്.
ബുധനാഴ്ച തമിഴ്നാട്ടിലെ കോതയാർ വനത്തിൽ നിന്ന് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ കാടുകയറിയിരുന്നു. മൂന്നു ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന അരിക്കൊമ്പൻ വാഴകൃഷിയും വീടും ഭാഗീകമായി തകർത്തെങ്കിലും പ്രദേശത്തെ റേഷൻ കട ആക്രമിച്ചില്ല.
ആന മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസം മാഞ്ചോല മേഖലയിൽ ഭീതിപരത്തിയ ശേഷമാണ് അരിക്കൊമ്പൻ വീണ്ടും പഴയ ആവാസകേന്ദ്രമായ കോതയാറിലേക്ക് നീങ്ങിയത്.
രാത്രിയും പകലുമായി വനപാലകസംഘം ഏറെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കാടുകയറ്റിയത്. മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ കോതയാറിൽ നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം അരിക്കൊമ്പൻ മാഞ്ചോലയിലെത്തിയത്.
മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റ്, ബോംബെ ബർമ തേയില ഫാക്ടറി ഇതിനോട് ചേർന്ന് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഉള്ള ഭാഗത്ത് എത്തിയ ആന വാഴത്തോട്ടവും ഒരു വീടും ഭാഗികമായി നശിപ്പിച്ചിരുന്നു. ആനയെ ഡോക്ടർമാർ ഉൾപ്പെടെ 45 അംഗ വനപാലക സംഘം നിരീക്ഷിക്കുന്നതായി കളയ്ക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
അതിനിടെ എങ്ങിനെയും ആനയെ കേരള അതിർത്തിയിലേക്ക് കടത്തിവിടാൻ തമിഴ്നാട് സംഘം ശ്രമിക്കുകയാണെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത് തന്നെ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
അടൂര്‍: ഏനാത്ത് കടികയില്‍ ഒമ്പതു വയസുകാരന് മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മകന് മെല്വിന് (ഒമ്പത്) ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
പിതാവ് എന്തോ വസ്തു ഉപയോഗിച്ച് കഴുത്ത് ഞെരിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പിതാവ് മാത്യു പി. അലക്സ് തൂങ്ങി മരിക്കുകയായിരുന്നു.
ഏനാത്ത് വടക്കടത്തുകാവ് കല്ലുംപുറത്ത് പടിപ്പുരയില്‍ മാത്യു പി. അലക്സ് (ലിറ്റിന്, 47) മൂത്ത മകന് മെല്വിന് മാത്യു എന്നിവരെയാണ് സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരഭാഗത്ത് മുറിവുകളോ മാരക അടയാളങ്ങളോ ഇല്ലാത്തതിനാല്‍ കൊലപാതകം നടക്കാനുള്ള സാധ്യതയില്‍ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് പോലീസ് സര്‍ജനില്‍ നിന്നു പ്രാഥമിക വിവരം തേടിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായി ലഭിക്കാനുണ്ട്. ഭാര്യ വിദേശത്തായതിനാല്‍ മാത്യു മക്കളോടൊപ്പം വീട്ടില്‍ കഴിയുകയായിരുന്നു.
ഭാര്യ ആശ ബുധനാഴ്ച നാട്ടില്‍ എത്തി. ഇരുവരുടെയും സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് കിളിവയല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു.
പി.വി എന്നത് പിണറായി വിജയൻ; മറിച്ച് തെളിയിച്ചാൽ രാജിവയ്ക്കും: കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വീണ്ടും രംഗത്ത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പി.വി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പിണറായി വിജയൻ എന്ന് തന്നെയാണെന്നും മറിച്ച് തെളിയിച്ചാൽ തന്റെ എംഎൽഎ സ്ഥാനം രാജിവയ്ക്കാമെന്നും മാത്യൂ കുഴൽനാടൻ വെല്ലുവിളിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായ പരാമർശം നടത്തിയത്.
മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. ഇത് സേവനത്തിനായി രണ്ട് കമ്പനികൾ തമ്മിൽ കരാർപ്രകാരം നൽകിയ പണമാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്.
അക്കൗണ്ട് വഴി പണം വാങ്ങിയാൽ സുതാര്യമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും വിശ്വസിക്കില്ല എന്ന നിലയിലേക്ക് പിണറായി തകർന്നിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
യാതൊരു സേവനവും നൽകാതെയാണ് കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ, കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് ഭിക്ഷയായിട്ടാണോ പണം നൽകിയതെന്നും കുഴൽനാടൻ ചോദിച്ചു.
തന്നെയും അഴിമതിക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഏത് വിധേനയുള്ള അന്വേഷണത്തോടും സഹകരിക്കാൻ തയാറാണെന്നും ജനപ്രതിനിധി എന്ന നിലയിലുള്ള ഒരു ആനുകൂല്യവും ഇതിനായി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കും. തന്റെ പോരാട്ടം നിയമ വഴിക്കായിരിക്കുമെന്നും അതുകൊണ്ടാണ് പൊതുജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
അന്വേഷണത്തിന്റെ പേരിൽ തളർത്തിക്കളയാമെന്നോ തകർത്തുകളയാമെന്നോ കരുതേണ്ട. തന്റെ പോരാട്ടം പാർട്ടിയുടെ പൂർണ പിന്തുണയോടെയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
29 വര്‍ഷമായി ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
കേസില്‍ ജോസഫിന് ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീര്‍ഘനാള്‍ ജയിലില്‍ പാര്‍പ്പിക്കുന്നത് ക്രൂരതയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജയില്‍വാസത്തിലൂടെ സ്വഭാവത്തില്‍ മാറ്റമുണ്ടായ സാഹചര്യത്തില്‍ ഇയാൾ ജയിലില്‍ തുടരുന്നത് ശരിയായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി.
1994-ലാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ വച്ച് ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം റെയില്‍പാളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണ് കേസ്. ജോസഫിനെതിരായ ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോസഫ് നല്കിയ ഹർജി സുപ്രീംകോടതി ആദ്യം തള്ളിയിരുന്നു. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നു കാണിച്ച് ആര്‍ട്ടിക്കിള്‍ 32 പ്രകാരം നല്കിയ ഹര്‍ജിയിലാണ് കോടതി ഇന്നു വിധി പറഞ്ഞത്.
യുഎന്നില്‍ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണച്ച് ബ്രിട്ടനും പോര്‍ച്ചുഗലും ഇറ്റലിയും
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടുന്നതിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പിന്തുണച്ച് ബ്രിട്ടീഷ് ഫോറിന് സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി.
ഇന്ത്യയ്ക്കൊപ്പം ബ്രസീല്‍, ജര്‍മനി, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട ക്ലെവര്‍ലി, സെക്യൂരിറ്റി കൗണ്‍സില്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. അതോടൊപ്പം ആഫ്രിക്കയുടെ ശബ്ദം ലോകവേദിയില്‍ മുഴങ്ങിക്കേള്ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പങ്കുവെച്ചു.
ചൊവ്വാഴ്ച കൗണ്‍സില്‍ ഓഫ് ഫോറിന് റിലേഷന്‍സില്‍ ആമുഖ പ്രഭാഷണം നടത്തവെയാണ് ക്ലെവര്‍ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോകം പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും നമ്മുടെ മുമ്പില്‍ സുസ്ഥിര വികസനത്തിനുള്ള വഴികള്‍ തുറന്നു കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ശക്തികള്‍ക്കൊപ്പം പുതിയ ശക്തികളുടെ കൂടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കേണ്ടതുണ്ടെന്നു പറഞ്ഞു കൊണ്ടായിരുന്നു ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സ്ഥിരാംഗത്വത്തിനായി ക്ലെവര്‍ലി വാദമുയര്‍ത്തിയത്.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ ചൈനയെയും റഷ്യയെയും വിമര്‍ശിക്കാനും ക്ലെവര്‍ലി മറന്നില്ല. ഷിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗുര്‍ മുസ്ലിം പീഡനം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം ഹോങ്കോംഗില്‍ ചൈന നടത്തുന്ന അതിക്രമങ്ങളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
യുക്രെയ്നെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വിചാരമെന്നും എന്നാല്‍ അത് തെറ്റായ ധാരണയാണെന്നും ക്ലെവര്‍ലി വ്യക്തമാക്കി. യുക്രെയ്നെ സൈനികമായി സഹായിക്കുന്ന അമേരിക്കയെ പുകഴ്ത്താനും ക്ലെവര്‍ലി ശ്രദ്ധിച്ചു.
ബ്രിട്ടനെ കൂടാതെ ഇറ്റലിയും പോര്‍ച്ചുഗലും ഇന്ത്യയുടെ സ്ഥിരാംഗത്വ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
വയനാട് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ണൂരില്‍ കണ്ടതായി സൂചന
വയനാട്: കമ്പളക്കാട് നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും കണ്ണൂരിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇവരെ കണ്ടതായതായാണ് വിവരം. ഇതോടെ സ്ത്രീയുടെ ഭര്‍ത്താവുമായി പോലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടു.
ഇവര്‍ കോഴിക്കോട് രാമനാട്ടുകരയിലെ ഒരു ബന്ധുവീട്ടിലെത്തിയ ശേഷം ഇന്ന് രാവിലെ വയനാട്ടിലേക്കെന്ന് പറഞ്ഞ് ഇവിടെനിന്ന് മടങ്ങിയതായി പോലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇവരെ കണ്ണൂരില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചത്.
കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായത്. ചേളാരിയിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് വിമിജ മക്കളെയും കൂട്ടി യാത്രയായത്.
ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനു പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പത്തനംതിട്ടയിൽ വനംവകുപ്പ് കെണിയിൽ പുലി കുടുങ്ങി; കാട്ടിൽ തുറന്നുവിട്ടു
പത്തനംതിട്ട: കൂടൽ പാക്കണ്ടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുള്ളിപ്പുലിയെ കൊച്ചുപമ്പ ഉൾവനത്തിൽ എത്തിച്ച് തുറന്നുവിട്ടു. പാക്കണ്ടം വള്ളിവിളയില്‍ രണേന്ദ്രന്റെ വീടിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കഴിഞ്ഞ രാത്രി ഒൻപതോടെ പുലി വീണത്.
ശബ്ദംകേട്ട് രണേന്ദ്രന് ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് കൂടിനുള്ളില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെയും വനപാലകരെയും വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 31നു രാത്രി രണേന്ദ്രന്റെ രണ്ട് ആടുകളെ പുലി പിടിച്ചിരുന്നു.
ഒന്നിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയും മറ്റൊന്നിനെ കാണാതാവുകയും ചെയ്തിരുന്നു.സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
വനംവകുപ്പ് സ്ഥാപിച്ച് കൂടിനു സമീപത്തായി ആടിനെയും കെട്ടിയിരുന്നു. ഇതിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് പുലി കൂടിനുള്ളില്‍ കുടുങ്ങിയത്.
കൂടല്‍ ഇഞ്ചപ്പാറ ഭാഗത്തും പുലി അടുത്തയിടെ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. ഇവിടെയും കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലി കുടുങ്ങിയ വിവരം അറിഞ്ഞു രാത്രിയില്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
രാത്രിയില്‍ വന്‍തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയതിനു പിന്നാലെ കൂട് മറയക്കേണ്ടിവന്നു. പിന്നീട് കൂട് വാഹനത്തില്‍ കയറ്റി പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചശേഷം രാവിലെ ഉള്‍വനത്തിലെത്തിച്ച് പുലിയെ തുറന്നുവിടുകയായിരുന്നു.
അമേരിക്കയിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച സംഭവം; 10 പ്രതികളുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ
ന്യൂഡല്‍ഹി: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ 10 പ്രതികളുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ. ഇവരെക്കുറിച്ച് അറിയുന്നവര്‍ വിവരങ്ങള്‍ കൈമാറണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് 19നാണ് ഖലിസ്ഥാന്‍വാദികള്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആദ്യം ആക്രമിച്ചത്. പിന്നാലെ ഇവര്‍ ഖലിസ്ഥാന്‍ പതാക കോണ്‍സുലേറ്റില്‍ സ്ഥാപിച്ചിരുന്നു. ജൂലൈ ഒന്നിന് വീണ്ടും ഇതേ കോണ്‍സുലേറ്റിന് നേരെ ആക്രമണം ഉണ്ടായി.
ഇതോടെ എന്‍ഐഎ സംഘം ഇവിടെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. അന്വേഷണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; നോര്‍ക്യയും മഗലയും ലോകകപ്പിന് ഇല്ല
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന് വന്‍ തിരിച്ചടി. ടീമിലെ പ്രധാന പേസ്ബൗളര്‍മാരായ ആന്റിച്ച് നോര്‍ക്യയും സിസാന്‍ഡ മഗലയും പരിക്കേറ്റ് ടീമിനു പുറത്തായി.
കോച്ച് റോബ് വാള്‍ട്ടറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരുടെ പകരക്കാരായി ഓള്‍റൗണ്ടര്‍ ആന്‍ഡിലെ പെഹ്ലുക്വായോയെയും പേസര്‍ ലിസാര്‍ഡ് വില്യംസിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി.
നോര്‍ക്യയും മഗലയും ടീമില്‍ നിന്ന് പുറത്തായത് വലിയ നിരാശ പകര്‍ന്നെന്ന് പറഞ്ഞ വാള്‍ട്ടര്‍ പേസര്‍മാര്‍ക്ക് മത്സര ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള എല്ലാ സഹായവുമൊരുക്കുമെന്നും വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ പുറത്തിനേറ്റ പരിക്കാണ് നോര്‍ക്യയെ ചതിച്ചത്. മഗലയുടെ ഇടതു കാല്‍മുട്ടിനാണ് പരിക്ക്. ഇരുവരുടെയും പരിക്ക് ലോകകപ്പിനു മുമ്പ് ഭേദമാവില്ലെന്നുറപ്പായതോടെയാണ് ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ആന്‍ഡിലെ ഫെലുക്വായോയ്ക്കും ലിസാര്‍ഡ് വില്യംസിനും വലിയൊരു വേദിയില്‍ മികവു തെളിയിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നും വാള്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.
നോര്‍ക്യയുടെ അഭാവം ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ അതിവേഗ ബൗളര്‍മാരിലൊരാളായ നോര്‍ക്യയ്ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് മികച്ച അനുഭവ പരിചയവുമുണ്ട്.
മഗലയ്ക്കു പകരം ടീമിലെത്തിയ പെഹ്ലുക്വായോ ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്.
മധുവധക്കേസിൽ സ്പെഷല്‍ പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബം; സങ്കടഹര്‍ജി നല്‍കും
പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ അഡ്വ. കെ.പി.സതീശനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ. സര്‍ക്കാര്‍ നടപടി കുടുംബമോ സമരസമിതിയോ അറിയാതെയാണ്. ഇതിനെതിരേ വെള്ളിയാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ കണ്ട് സങ്കടഹര്‍ജി നല്‍കുമെന്നും മല്ലിയമ്മ അറിയിച്ചു.
മധുവധക്കേസില്‍ ഏഴ് വര്‍ഷം തടവിന് വിധിക്കപ്പെട്ട 13 പ്രതികള്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി കെ.പി.സതീശനെ നിയമിച്ചത്. അഡീഷണല്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി പി.വി.ജീവേഷിനെയും നിയമിച്ചിരുന്നു.
അതേസമയം അഡ്വ പി.വി.ജീവേഷിനെയും മധുക്കേസില്‍ വിചാരണക്കോടതിയില്‍ ഹാജരായ രാജേഷ് എന്‍. മേനോനെയും പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നാണ് തങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചതെന്ന് മധുവിന്റെ കുടുംബം പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് കണക്കിലെടുക്കാതെ തീരുമാനമെടുത്തത് പ്രതികളെ സംരക്ഷിക്കാനാണെന്നും കുടുംബം ആരോപിച്ചു.
ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയിയുടെ അനുയായികള്‍
ന്യൂഡല്‍ഹി: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് സുഖ്ദൂല്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയിയുടെ അനുയായികള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഗുര്‍ലാല്‍ ബ്രാര്‍, വിക്കി മിഡ്ഖേര എന്നീ അധോലോക നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ സുഖ്ദൂല്‍ സിംഗാണെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. വിദേശത്തായിരുന്നപ്പോഴും ഇയാള്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
മയക്കുമരുന്നിന് അടിമയായ സുഖ്ദൂല്‍ നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷയാണ് അയാള്‍ക്ക് നല്‍കിയതെന്നും പോസ്റ്റില്‍ പറയുന്നു.
നിലവില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലില്‍ കഴിയുകയാണ് ലോറന്‍സ് ബിഷ്ണോയ്. കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വധകേസിലും ബിഷ്ണോയ് മുഖ്യ പ്രതിയാണ്.
ഇന്ന് രാവിലെയാണ് ഖലിസ്ഥാന്‍ നേതാവ് സുഖ്ദൂല്‍ സിംഗ് കാനഡയില്‍വച്ച് കൊല്ലപ്പെട്ടത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. എന്‍ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉണ്ടായിരുന്ന കുറ്റവാളിയാണ് സുഖ്ദൂല്‍.
ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി; മലപ്പുറത്ത് 11 വയസുകാരനെ ക്രൂരമായി മർദിച്ച് അതിഥി തൊഴിലാളി
മലപ്പുറം: മലപ്പുറത്ത് പതിനൊന്നുവയസുകാരനെതിരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. വള്ളിക്കല്‍ സ്വദേശി അശ്വിനാണ് മർദനമേറ്റത്.
കുട്ടി ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇതരസംസ്ഥാന തൊഴിലാളി അക്രമാസക്തനായത്. കഴുത്തിന് പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മേല്‍ തട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കഴുത്തിൽ കുത്തിപ്പിടിച്ച് ചുവരിൽ ചേർത്ത് മർദിച്ചതായി കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്.
കഴുത്തുവേദന കലശലായതിനെത്തുടർന്ന് കുട്ടിയെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അശ്വിന്റെ കുടുംബത്തിന്റെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
50 ദിവസമായി കൂലി കിട്ടുന്നില്ല; കൊല്ലത്ത് മേയര്‍ക്കെതിരേ തൊഴിലുറപ്പ് തൊഴിലാളികളുടെ ഉപരോധസമരം
കൊല്ലം: കൂലി കിട്ടാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരേ ഉപരോധസമരവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍. മേയറുടെ ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്.
രാവിലെ മേയര്‍ ഓഫിസിലെത്തിയപ്പോഴാണ് ശക്തികുളങ്ങര ഡിവിഷനിലെ അയ്യന്‍കാളി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 47 തൊഴിലാളികള്‍ക്ക് കഴിഞ്ഞ 50 ദിവസമായി കൂലി കിട്ടുന്നില്ലെന്നാണ് പരാതി.
100 ദിവസം ജോലി ചെയ്തവര്‍ക്ക് ഓണത്തിന് ലഭിക്കേണ്ടിയിരുന്ന ബോണസും കിട്ടിയില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
പരാതി പറയാനെത്തിയപ്പോള്‍ മേയര്‍ ഇവരെ അവഗണിച്ച് കടന്നുപോയെന്നും തൊഴിലാളികള്‍ പറയുന്നു. പ്രശ്നത്തിന് പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇവര്‍.
വയനാട്ടില്‍ അമ്മയെയും മക്കളെയും കാണാതായിട്ട് നാലു ദിവസം
കല്‍പ്പറ്റ: വയനാട്ടില്‍ അമ്മയെയും അഞ്ചുമക്കളെയും കാണാതായിട്ട് നാലു ദിവസം. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതല്‍ കാണാതായത്.
ചേളാരിയിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് വിമിജ മക്കളെയും കൂട്ടി യാത്രയായത്. എന്നാല്‍ ഇവര്‍ അവിടെ എത്തിയിട്ടില്ല.
ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനു പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ധാന്യത്തര്ക്കം; യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് പോളണ്ട്
വാഴ്സോ: റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ തുടക്കം മുതല്‍ യുക്രെയ്നൊപ്പം നിലയുറപ്പിച്ച പോളണ്ട് ചുവടു മാറ്റുന്നതായി സൂചന. ഇതിന്റെ ഭാഗമായി യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് പോളണ്ട് അവസാനിപ്പിച്ചു.
രാജ്യത്തിന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ സംഭരിക്കേണ്ടതുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേവൂസ് മൊറാവിസ്കിയുടെ പ്രതികരണം.
പോളണ്ടിന്റെ ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുടലെടുത്തിരിക്കുന്ന വിള്ളല്‍ വ്യക്തമാക്കുന്നതാണ്. യുഎന്നില്‍ യുക്രെയ്ന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പോളണ്ട് യുക്രെയ്ന് അംബാസിഡറെ വിളിച്ചു വരുത്തിയിരുന്നു.
യുദ്ധത്തിന്റെ തുടക്കനാള്‍ മുതല്‍ യുക്രെയ്നൊപ്പം നിന്ന പോളണ്ടിനെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് സെലന്‍സ്കിയുടെ പരാമര്‍ശമെന്ന് പോളിഷ് പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയുടെ യുക്രൈന് അധിനിവേശത്തോടെ ആരംഭിച്ച ധാന്യത്തര്ക്കമാണ് ഇപ്പോള്‍ ഈ നിലയില്‍ എത്തിനില്‍ക്കുന്നതെന്നാണ് വിവരം.
യുദ്ധം ആരംഭിച്ചതോടെ യുക്രെയ്നില്‍ നിന്നും ബള്‍ഗേറിയ,ഹംഗറി,പോളണ്ട്,റൊമാനിയ,സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന് നിരോധിച്ചിരുന്നു. യുദ്ധം മുതലാക്കി ചുളുവിലയ്ക്ക് ഈ രാജ്യങ്ങള്‍ ധാന്യം ഇറക്കുമതി ചെയ്യുമെന്ന ഭയത്തെത്തുടര്‍ന്നായിരുന്നു ഈ നീക്കം.
ഈ മാസം 15ന് നിരോധനം നീക്കിയെങ്കിലും തല്‍സ്ഥിതി തുടരാന്‍ പോളണ്ട്, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ധാന്യത്തര്ക്കം രൂക്ഷമായാല്‍ യുക്രൈനില്‍ നിന്നുള്ള കൂടുതല്‍ വസ്തുക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും മൊറാവിസ്കി വ്യക്തമാക്കി. അന്താരാഷ്ട്ര കോടതികളിലടക്കം പോയി പോളണ്ടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുതകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടുപ്പിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: കാനഡയുമായുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കനേഡിയന്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. കാനഡയിലെ വിസ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിയത്.
കാനഡയില്‍ ഇന്ത്യയുടെ വിസ സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിസായ ബിഎൽഎസ് ആണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. തത്ക്കാലത്തേയ്ക്ക് കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചതായി വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഇന്ത്യയുടെ തീരുമാനം കാനഡയിലെ ഇന്ത്യക്കാര്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് വിവരം. നിരവധി ഇന്ത്യക്കാര്‍ കുടിയേറുന്ന രാജ്യമാണ് കാനഡ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് കാനഡ വിസ നല്‍കുന്നത് നിര്‍ത്തിവച്ചാല്‍ അത് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരെ ബാധിക്കും.
കാനഡയോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദികളെ കാനഡ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനാണ് തീരുമാനം.
എജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട വ്യക്തി മാത്രം, പത്രസമ്മേളനം നടത്താന്‍ എന്ത് അധികാരം: ഇ.പി.ജയരാജന്
തിരുവനന്തപുരം: എജി രാഷ്ട്രീയം കളിക്കുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. സംസ്ഥാനം നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന തെറ്റായ സന്ദേശം എജി പ്രചരിപ്പിച്ചെന്ന് ജയരാജന് പറഞ്ഞു.
സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നതിനെതിരെ ഇടത് മുന്നണി രാജ്ഭവന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടിശികയും പിരിച്ചെടുക്കാന്‍ കഴിയുന്നതല്ല. ചിലര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് കേരളത്തില്‍ വലിയ കുടിശികയാണെന്ന് ഇഡി സ്ഥാപിക്കുന്നത്. കേരളം ഉണ്ടായ കാലം മുതലുള്ള കുടിശിക ചേര്‍ത്തുകൊണ്ടാണ് ഇത്തരമൊരു ധാരണ എജി പ്രചരിപ്പിച്ചത്. ഇതൊന്നും എജി സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണെന്ന് ജയരാജന് വിമര്‍ശിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട വ്യക്തി മാത്രമാണ് എജി. പത്രസമ്മേളനം നടത്താന്‍ എജിക്ക് എന്താണ് അവകാശമെന്നും ജയരാജന് ചോദിച്ചു.
കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ബിജെപി നയം അനുസരിച്ചാണെന്നും ജയരാജന് പറഞ്ഞു.
നിപയില്‍ കൂടുതല്‍ ആശ്വാസം; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്
കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി കുറയുന്നു. വ്യാഴാഴ്ച രാവിലെ 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. മൂന്ന് സാമ്പിളുകളുടെ ഫലംകൂടി ഇന്ന് എത്തിയേക്കും. ഇതുവരെ 382 സാമ്പിളുകളാണ് നെഗറ്റീവ് ആയിട്ടുള്ളത്.
ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ പറഞ്ഞു. സാധാരണ നിലയിലേക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ കുട്ടി കാണിക്കുന്നുണ്ട്. കുട്ടിക്ക് നല്‍കിയിരുന്ന ഓക്സിജന്‍ സഹായം കഴിഞ്ഞദിവസം ഒഴിവാക്കി.
ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നിലയിലും പുരോഗതിയുണ്ട്. ഇവര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നിലവില്‍ 950 പേരാണ് സമ്പര്‍ക്ക പട്ടികയിലായി ഐസലോഷനില്‍ കഴിയുന്നത്. ഇവര്‍ക്കാര്‍ക്കും മറ്റ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതിനിടെ പൂന, ഭോപ്പാല്‍ മെഡിക്കൽ സംഘങ്ങള്‍ വവ്വാലിന്റെ സാമ്പിള്‍ വെവ്വേറെ ശേഖരിക്കും. നിലവില്‍ ഇവര്‍ നടത്തിയ പരിശോധന എല്ലാം നെഗറ്റീവ് ആണ്. എന്നാല്‍ നിപയുടെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി; സാന്റിയാഗോ മാര്‍ട്ടിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ഇതര സംസ്ഥാന ലോട്ടറി വിതരണക്കാരനായ സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഇഡി നടപടിയില്‍ പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ട സമിതിയില്‍ പരാതി നല്‍കാതെ നേരെ ഹൈക്കോടതിയെ സമീപിച്ചത് നിയമത്തിന്റെ ദുരുപയോഗമാണെന്ന ഇഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി തീരുമാനം.
മാര്‍ട്ടിന്റെ 900 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സിക്കിം സംസ്ഥാന ലോട്ടറി ഉള്‍പ്പടെ നിരവധി ലോട്ടറികളുടെ മറവില്‍ കോടികളുടെ കളളപ്പണ ഇടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ഇതിനെതിരെ ഇയാള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
കോവൂർ കുഞ്ഞുമോനും എൽജെഡിയും മന്ത്രിസഭയിൽ ഉണ്ടാകില്ല;സ്ഥിരീകരണവുമായി എൽഡിഎഫ്
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ എൽജെഡിയ്ക്കും ആർഎസ്പി(ലെനിനിസ്റ്റ്)യ്ക്കും മന്ത്രിസ്ഥാനം ലഭിക്കില്ലെന്നുറപ്പായി. മന്ത്രി സ്ഥാനം വേണമെന്ന ആവശ്യമുന്നയിച്ച (ലെനിനിസ്റ്റ്) പാർട്ടി എംഎൽഎ കോവൂർ കുഞ്ഞുമോന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വ്യക്തമാക്കി.
സംഭവിക്കാൻ ഉള്ളത് സംഭവിക്കുമെന്നും മറ്റ് കക്ഷികളുടെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ആരോഗ്യമന്ത്രി സ്ഥാനത്തു നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന അഭ്യൂഹങ്ങളോടും ജയരാജൻ പ്രതികരിച്ചു.
ആരോഗ്യമന്ത്രി സ്ഥാനത്ത് സാഹസികമായാണ് വീണാ ജോർജ് പ്