2018ലെ മഹാപ്രളയത്തിനുശേഷം മഴക്കാലം ആരംഭിക്കുന്പോൾ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. പ്രത്യേകിച്ച് കുട്ടനാട്ടുകാർ. സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന ഈ പ്രദേശം അതിനാൽത്തന്നെ പരിസ്ഥിതി ദുർബല മേഖലയിൽ (ഇഎസ്എ) ഉൾപ്പെടുന്നു. കാലങ്ങളായി ഈ പ്രദേശത്ത് വരുത്തിയ നിർമാണ പ്രവർത്തനങ്ങളും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും ഒക്കെക്കൂടി കുട്ടനാടിനെ വാസയോഗ്യമല്ലാതാക്കി എന്ന സത്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു.
വടക്ക് നീലംപേരൂർ മുതൽ തെക്ക് തലവടി പഞ്ചായത്തുവരെ നീണ്ടുകിടക്കുന്ന പ്രദേശമാണ് ഇത്. നെൽക്കൃഷി, തെങ്ങ്, മത്സ്യ ബന്ധനം. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളിലേർപ്പെട്ട് ജീവിതം നെയ്തെടുക്കുന്നവരാണ് ഇവിടെയുള്ളത്. തനതായ തൊഴിലും അതിൽനിന്നുവരുന്ന സംസ്കാരവും ഒക്കെ കുട്ടനാടിനെ വ്യത്യസ്തമാക്കി. പ്രകൃതിശക്തികളോട് പൊരുതി ജീവിക്കുന്നവരായതിനാൽ ഇവിടുത്തുകാരുടെ പരസ്പര ബന്ധങ്ങൾക്കു കൂടുതൽ ഇഴയടുപ്പമുണ്ട്.
അരനൂറ്റാണ്ടിനു മുന്പുവരെ ഇവിടെ നിലനിന്നിരുന്ന പരിസ്ഥിതിയും ഇവിടുത്തെ മനുഷ്യരും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പം ഇന്നില്ല. ഈ താളപ്പിഴ ഏതെങ്കിലും അധിനിവേശംകൊണ്ടുണ്ടായതല്ല. കാരണം കുട്ടനാടിനു പുറത്തുനിന്നുള്ളവരാരും ഇവിടെ കുടിയേറി പാർത്തിട്ടില്ല. എന്നാൽ ഈ നാടിന്റെ മുഖച്ഛായ മാറ്റാൻ, ഈ മണ്ണിന്റെ ഭൂമിശാസ്ത്രപരമായ ഘടനയ്ക്ക് ഒട്ടും ഇണങ്ങാത്ത ‘വികസനം’ എൺപതുകളുടെ മധ്യേ തുടങ്ങിയതു മുതലാണ് ഈ താളപ്പിഴ കണ്ടുതുടങ്ങിയത്. ഏതൊരു പ്രൃതി ദുരന്തവും ഒരു വർഷത്തെയോ ഏതാനും വർഷങ്ങളുടെയോ മാറ്റംകൊണ്ട് ഉണ്ടാകുന്നതല്ല. 2018 ലുണ്ടായ മഹാപ്രളയം ഇതിന് ഉദാഹരണമാണ്. ഇതിന് ഇരയായ ഓരോ കുട്ടനാട്ടുകാരന്റെയും മനസിൽ മഴക്കാലം തീർക്കുന്ന ഭീതി വലുതാണ്. വെള്ളത്തിന്റെ ശക്തിയെ മനുഷ്യനു ചെറുത്തുതോല്പിക്കാനാവില്ലല്ലോ!
പണ്ട് കുട്ടനാട്ടുകാർക്ക് പ്രളയം ആനന്ദകരമായ അനുഭവമായിരുന്നു. ചെറുതും വലതുമായ ഇവിടുത്തെ ജലോത്സവങ്ങൾപോലും ഉടലെടുത്തതിന്റെ പിന്നിൽ, മഴക്കാലത്ത് ഇരുകരമുറ്റി ഒഴുകിയിരുന്ന നദികളിലെ ജലസാന്നിധ്യമായിരുന്നു. എന്നാൽ ഇന്നു കഥ മാറി. മഴക്കാലത്ത് തലയ്ക്കുമീതെയും വീടിനു മുകളിലും വെള്ളം മൂടുന്ന അവസ്ഥയിലെത്തി. അധ്വാനിച്ചു നേടിയതൊക്കെയും വെള്ളത്തിനു വിട്ടുകൊടുത്ത്, ആഴ്ചകളോളം അഭയാർഥി കേന്ദ്രങ്ങളിലേക്കു മാറിത്താമസിക്കേണ്ട അവസ്ഥ. ഇത് ഒരു തുടർക്കഥയായി മാറിയിരിക്കുന്നു.
ഈ ഘട്ടത്തിലാണ് ‘സേവ് കുട്ടനാട്’ എന്ന നിലവിളിക്ക് ആക്കം കൂടുന്നത്. കുട്ടനാടിന്റെ സുരക്ഷയ്ക്ക് സ്ഥായിയായ സമഗ്രപദ്ധതി തയാറാക്കേണ്ടതുണ്ട്. അതിനായി സർക്കാർ മുന്നോട്ടുവന്നത് ആശാവഹമാണ്.
കുട്ടനാട്ടിൽ പതിറ്റാണ്ടുകളായി നടത്തിവന്ന മനുഷ്യന്റെ ഇടപെടലുകൾ ഇതിന്റെ ഭൂപ്രകൃതിക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു. ഇവയൊക്കെയും നാം വികസനമായി പരിഗണിക്കുകയും ചെയ്തുപോന്നു. അനേക ജലപാതകളും അതിലൂടെ നിരവധി സവാരിബോട്ടുകളും കേവുവള്ളങ്ങളും സഞ്ചാരം നടത്തി മനുഷ്യാവശ്യങ്ങൾ നിറവേറ്റിയിരുന്ന ഒരു കാലം കുട്ടനാടിനുണ്ടായിരുന്നു. ഇന്ന് ഈ നാടിന്റെ എല്ലാ പ്രദേശങ്ങളിലും റോഡ് മാർഗം എത്താവുന്ന സ്ഥിതിയിലെത്തി ‘വികസനം’ അതിവേഗം കടന്നുവന്നു. ജലപാതകൾ ഒഴുക്ക് നിലച്ച് അടഞ്ഞു. അല്ലെങ്കിൽ അടച്ചു. ഭൂമിയുടെ സ്വാഭാവിക ഘടനയ്ക്ക് മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം മാറ്റം സംഭവിച്ചിരിക്കുന്നു. ചങ്ങനാശേരിയുടെ സമീപപ്രദേശങ്ങളിൽനിന്ന് ഇവിടുത്തെ റോഡു നിർമാണത്തിനായി എത്ര ലോഡ് ഗ്രാവൽ എത്തി എന്നതിന്റെ കണക്ക് മുതിർന്ന തലമുറയ്ക്കറിയാം. ഇതിലൂടെ ‘പുരോഗതി’ വന്നിരിക്കാം. എന്നാൽ അത് പ്രളയംപോലുള്ള വൻ ദുരന്തത്തെ ക്ഷണിച്ചുവരുത്തി. പന്പ, മണിമല, അച്ചൻകോവിൽ ആറുകളിലൂടെ വർഷകാലത്ത് ഒഴുകിയെത്തുന്ന ജലം ഒഴുകിപ്പോകാനുള്ള നദികൾ ഒക്കെയും ഇന്ന് എക്കൽ മൂടി ജലനിർഗമനത്തെ തടസപ്പെടുത്തി.
വികസനത്തിന്റെ പേരിൽ ഇവിടെ വരുത്തിയ മാറ്റങ്ങൾ ഉപേക്ഷിച്ച്, ഇതിനെ പൂർവസ്ഥിതിയിലാക്കാൻ ഇനി സാധിക്കില്ല. അതുകൊണ്ട് ഇപ്പോൾ വരുത്തിയ പുരോഗതി കണക്കിലെടുത്ത് ഇവിടുത്തെ കൃഷിയെ കൂടുതൽ വ്യവസായവത്കരിക്കണം. ജലസമൃദ്ധവും ശാലീന സുന്ദരവുമായ നദികൾ, വഞ്ചി വീടുകൾ, ചെറിയ സ്പീഡ് ബോട്ടുകൾ എന്നിവയ്ക്കു വിട്ടുകൊടുത്തുകൊണ്ട് പ്രകൃതിസൗഹൃദ ടൂറിസത്തിനു വഴിമാറ്റി, ജനവാസം ക്രേമേണ കുറച്ചുകൊണ്ടുവന്ന്, കാലാന്തരത്തിൽ കുട്ടനാടിനെ പൂർണമായും കൃഷിക്കും ടൂറിസത്തിനും മാത്രമായ പ്രദേശമാക്കി മാറ്റുക എന്നതു മാത്രമേ കരണീയമായിട്ടുള്ളൂ. നിലവിൽ വർഷംതോറുമുള്ള ആശ്വാസ നടപടികൾ ശാശ്വത പരിഹാരത്തിന് ഉപകരിക്കില്ല. ആലപ്പുഴചങ്ങനാശേരി റോഡിൽ ആദ്യം പണികഴിപ്പിച്ച വലിയപാലം കിടങ്ങറയിലുള്ളതാണ്. ഇത് ഗതാഗതത്തിനു തുറന്നുകൊടുത്ത സമയത്ത് സി.എച്ച്. മുഹമ്മദ് കോയ അന്നു പറഞ്ഞു. ‘എംസി റോഡ് മുഴുവൻ ഒരു കോൺക്രീറ്റ് പാലമായിരുന്നാൽ നല്ലതായിരുന്നു’. വർഷംതോറും പ്രളയാനന്തരം ഈ 25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പുനർനിർമിതിക്ക് എത്ര പണം ഖജനാവിൽനിന്നു ചെലവായി എന്നതു പരിശോധിച്ചാൽ ഈ സത്യം മനസിലാകും.
ഓരോവർഷവും പ്രളയത്തോട് പൊരുതി ജീവനും ജീവിത മാർഗവും നിലനിർത്താൻ തത്രപ്പെടുന്ന കുട്ടനാട്ടുകാരുടെ മനോവീര്യം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലെത്തിയിരിക്കുന്നു. ആകെയുള്ള നെൽക്കൃഷി നിരന്തരം നഷ്ടം നേരിടുന്നു.
നാളികേരത്തിനു മണ്ഡരി ബാധിച്ചിരിക്കുന്നു. പ്രതിസന്ധികളുടെ നടുവിലും മക്കൾക്കു വിദ്യാഭ്യാസം നൽകിയതുകൊണ്ട്, അവർ പുതിയ മേച്ചിൽപ്പുറം തേടി വിവിധ രാജ്യങ്ങളിലേക്കു പോയതുകൊണ്ട് പല വീടുകളും ഒരുവിധം മുന്പോട്ടുപോകുന്നു. മറ്റു തൊഴിലവസരങ്ങൾ ഇല്ലാത്തതുകൊണ്ട് അടുത്തുള്ള നഗരങ്ങളിലേക്കു തൊഴിലിനായി പോകുന്നവരും കുറവല്ല. വേനലിൽ പടുത്തുയർത്തിയതു വർഷത്തിനു വീട്ടുകൊടുക്കേണ്ട നിസഹായാവസ്ഥ എത്രകാലം തുടരും? നമുക്കു വേണ്ടതു തൊലിപ്പുറമേയുള്ള ചികിത്സയല്ല. മറിച്ച് ഈ ജനത നേരിടുന്ന പ്രശ്നങ്ങളെ സമഗ്രതയിൽ പഠിച്ച്, ശാശ്വത പരിഹാരത്തിനുള്ള പദ്ധതികൾ തയാറാക്കി അത് ഇച്ഛാശക്തിയോടെ നടപ്പിലാക്കാൻ അധികാരികൾ മുന്പോട്ടുവന്നേ മതിയാകൂ.
തോമസ് ജേക്കബ്, ചങ്ങനാശേരി