കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് പ്രകൃതിക്ഷോഭം. ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് മണ്ണിൽ പൊന്ന് വിളയിച്ചും വ്യാപാരം നടത്തിയും ജീവിക്കുന്നവരുടെ ഭവനങ്ങൾ, വളർത്തു മൃഗങ്ങൾ, മണ്ണ്, കൃഷി, മറ്റ് സമ്പത്തുകൾ, ജീവൻ ഇതെല്ലാം ഞൊടിക്കുള്ളിൽ ഇല്ലാതാകുന്നു.
തെക്ക് അഗസ്ത്യമലയിൽ തലവച്ച് വടക്ക് ഗുജറാത്തിലേക്ക് കാലു നീട്ടി കിടക്കുന്ന ഹരിതാവരണം ധരിച്ച ഒരു സുന്ദരിയാണ് പശ്ചിമഘട്ടം. കേരളത്തിലെ പുഴകളുടെയും നദികളുടെയും വൃഷ്ടിപ്രദേശമാണ് പശ്ചിമഘട്ടം.
പുഴയോര കാടുകൾ, ചതുപ്പുകൾ, കണ്ടൽകാടുകൾ, ജല സ്രോതസുകൾ ഇവയൊക്കെ പലരും വീതിച്ചെടുത്തു. ഭൂമി കൈയേറ്റം, ഖനനം, കരിങ്കൽ ക്വാറികൾ, വൈദ്യുതീകരണം, ടൂറിസം, വ്യവസായം എന്നിവയൊക്കെ വൻതോതിൽ കടന്നാക്രമണം നടത്തി.
സംസ്ഥാനത്താകെ മൂവായിരത്തിനടുത്ത് കരിങ്കൽ ക്വാറികളും ക്രഷർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഇരുനൂറെണ്ണവും പ്രവർത്തിക്കുന്നത് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശമായ ഹൈറേഞ്ചിലെ ഉടുമ്പൻചോല താലൂക്കിലാണ്. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ക്വാറികളും ക്രഷർ യൂണിറ്റുകളും അടച്ചു പൂട്ടേണ്ട സമയം വൈകിയിരിക്കുകയാണ്.
സംസ്ഥാനത്തെ നദികളും പുഴകളും തോടുകളും നീർച്ചാലുകളും മണലും ചെളിയും പ്ലാസ്റ്റിക്ക്, ഇ മാലിന്യങ്ങളും നിറഞ്ഞ് ആഴം ഇല്ലാതായി. പുഴകളും നദികളും തോടുകളും നീർച്ചാലുകളും കൈയേറി പലയിടങ്ങളിലും സംരക്ഷണത്തിന്റെ പേരിൽ ഭിത്തികൾ നിർമിച്ചിരിക്കുന്നതും നീരൊഴുക്കുകൾക്കു തടസം സൃഷ്ടിച്ചു. മഴവെള്ളം സുഗമമായി ഒഴുകുന്നതിന് തടസം സൃഷ്ടിച്ച് ചുറ്റുമതിൽ നിർമിച്ച് മുറ്റത്ത് ടൈലുകൾ വിരിച്ച് ഭവന സന്ദന്ദര്യവത്കരണം നടത്തുന്നതും പരിസ്ഥിതിക്ക് ദോഷകരമാണ്.
ആഗോള താപനം, മേഘ വിസ്ഫോടനം, ഭൂകമ്പം, ഉരുൾപൊട്ടൽ, പ്രളയം, കടൽച്ചുഴി, ന്യൂനമർദം, കൊടുങ്കാറ്റ്, അന്തരീക്ഷ മലിനീകരണം, ഭൂ മലിനീകരണം ഇവയെല്ലാം പരിസ്ഥിതി പ്രശ്നങ്ങളാണ്. നമ്മുടെ പ്രദേശങ്ങളിൽ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ജൈവവൈവിധ്യ സ്രോതസാണ് വനങ്ങൾ. വനനശീകരണത്തിന്റെ ഫലമായി മഴയുടെ താളം തെറ്റി. കാലാവസ്ഥ തകിടംമറിഞ്ഞു. ചൂടു വർധിച്ചു. മണ്ണൊലിപ്പും മഴയും ഭൂമികുലുക്കവും ഉരുൾപൊട്ടലും പ്രളയവും കടൽകയറ്റവും തുടർക്കഥകളായി മാറി. നാം നേരിടുന്ന മറ്റൊരു ഭീഷണിയാണ് അന്തരീക്ഷ മലിനീകരണം.
അനുദിനം വർധിച്ചുവരുന്ന വാഹനങ്ങൾ, വ്യവസായശാലകൾ എന്നിവിടങ്ങളിൽനിന്നു പുറംതള്ളുന്ന വിവിധ തരം വാതകങ്ങൾ അന്തരീക്ഷ വായുവിനെ വൻതോതിൽ മലിനമാക്കുന്നു.
നദികളിലെയും പുഴകളിലെയും തോടുകളിലെയും ഡാമുകളിലെയും മണൽ കാലവർഷം തുടങ്ങും മുൻപേ നീക്കംചെയ്യുക. കെട്ടിടം, റോഡ്, പാലം നിർമാണത്തിനും ഈ മണൽ പ്രയോജനപ്പെടുത്തണം. ക്രഷർ യൂണിറ്റുകളിലെ പാറപ്പൊടി ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തണം.
നദികളുടെയും പുഴകളുടെയും തോടുകളുടെയും ആഴവും വീതിയും വർധിപ്പിക്കണം. നദികളിലും പുഴകളിലും തോടുകളിലും മണ്ണിടിച്ചിൽ ഉണ്ടാവാതിരിക്കാൻ വിവിധ ഇനങ്ങളിലുള്ള ഈറ്റയും മുളയും വച്ചുപിടിപ്പിക്കണം. മലകൾ ഇടിച്ചുനിരത്തിയും വയൽ നികത്തിയും കായൽകടൽത്തീരം കൈയേറിയുമുള്ള നിർമാണ പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തണം. മണ്ണിൽ ലയിച്ചുചേരാത്ത വസ്തുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് പോലെ നദികളും പുഴകളും തോടുകളും കായലും കടലുമൊക്കെ മലിനപ്പെടാതെ സംരക്ഷിക്കപ്പെടണം.
രവീന്ദ്രൻ, എരുമേലി