കോവിഡ് മഹാമാരിയുടെ അതിപ്രസരത്തിൽ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാത്തവരായി ആരും തന്നെയില്ല എന്നത് ഒരു വസ്തുതയാണ്. എന്നാൽ അതുമൂലം ഏറ്റവും വലിയ മാനസിക സമ്മർദം അനുഭവിക്കുന്നത് വിദ്യാർഥികളും യുവജനങ്ങളും വൃദ്ധജനവിഭാഗങ്ങളുമാണ് എന്നത് നിസ്തർക്കമാണ്.പ്രതീക്ഷാനിർഭരമായ ഭാവിയെ സ്വപ്നം കാണുന്ന കൗമാരവും യൗവ്വനവും ഇന്ന് ആകുലതകളിലും കടുത്ത ഉത്കണ്ഠകളിലൂടെയുമാണ് കടന്നു പോകുന്നത്. ശോഭനമായൊരു ഭാവിയെ കരുപ്പിടിപ്പിക്കേണ്ട സമയത്തു തങ്ങളുടെ സ്വപ്നങ്ങളെല്ലാം കൊറോണ വ്യാപനം മൂലം തകർന്നടിയുന്നതായിട്ടാണ് ഈ വിഭാഗം കണക്കാക്കുന്നത്.
സ്കൂളിൽ പോകുവാൻ കഴിയുന്നില്ല, കൂട്ടുകാരെ കാണുന്നില്ല, സ്വഭവനങ്ങളിലെ ഒറ്റപ്പെടൽ, കുടുംബങ്ങളിലെ അരക്ഷിതാവസ്ഥ, ശരിയായ സമയക്രമം പാലിക്കാതെയുള്ള ജീവിതശൈലി, ഭക്ഷണം ഉറക്കം എന്നിവയിലെ താളക്രമം തെറ്റൽ, അമിതമായ മീഡിയ ഉപയോഗം, വ്യായാമക്കുറവ്, പരീക്ഷകളെക്കുറിച്ചുള്ള അമിത വ്യഗ്രത ഇതെല്ലാം മൂലമുണ്ടാകുന്ന വിഷാദം തുടങ്ങിയവ കുട്ടികൾ അനുഭവിക്കുന്ന മാനസിക വൈകാരിക പ്രശ്നങ്ങളാണ്.
തങ്ങളുടെ ഭാവി ഇരുളടഞ്ഞതാണെന്നും ജീവിതത്തെക്കുറിച്ചു വലിയ പ്രതീക്ഷകൾ വച്ചുപുലർത്തേണ്ടെന്നും ചിന്തിക്കുന്ന യുവജനങ്ങൾ ഏറിവരുകയാണ്. തൊഴിൽ പ്രതീക്ഷകൾ അസ്തമിച്ചവർ, ഉള്ള ജോലി നഷ്ടപ്പെട്ടവർ, വിദേശ ജോലി എന്ന സ്വപ്നം വൃഥാവിലയാവർ, സർവോപരി താൻ ഇതുവരെ ആർജിച്ചെടുത്ത എല്ലാ അറിവുകളും നിഷ്ഫലമാകുമെന്നോർത്തുള്ള മാനസിക പിരിമുറുക്കമെല്ലാം നമ്മുടെ യുവാക്കളെ അലട്ടിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയിൽ ദിവസത്തിന്റെ ഇരുപത്തിനാല് മണിക്കൂറും വീട്ടിൽത്തന്നെ ആയതിനാൽ കുടുംബിനികൾ അനുഭവിക്കുന്ന കടുത്ത വീട്ടുജോലി സമ്മർദവും കുട്ടികളുടെ പഠനകാര്യങ്ങളിലുള്ള വ്യഗ്രതയും തത്ഫലമായി ഉണ്ടാകുന്ന അനിശ്ചിതാവസ്ഥകളും തെല്ലൊന്നുമല്ല അവരെ അലട്ടിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം വാർധക്യസഹജമായ രോഗങ്ങളാൽ വിഷമിക്കുന്ന മുതിർന്ന കുടുംബാംഗങ്ങൾ തികച്ചും ഭീതിയിൽ അകപ്പെടുകയാണ്. കോവിഡ് രോഗാവസ്ഥയും മരണങ്ങളും അവരുടെ ആധി വർധിപ്പിക്കുന്നു.
സമൂഹത്തിലെ സമസ്ത ജനങ്ങളെയും കോവിഡ് മഹാമാരി അലട്ടുന്നുണ്ടെങ്കിലും വിദ്യാർഥികളെയും മുതിർന്നവരെയും ഏറ്റവും അധികം പരിഗണിക്കുവാൻ എല്ലാവരും മുന്നോട്ടു വരണം. ഉത്തമ ദൈവവിശ്വാസവും സഹോദരസ്നേഹവവും സഹവർത്തിത്വവും പരസ്പര ധാരണയും പങ്കുവയ്ക്കലും ഏറ്റവും അധികം രൂപപ്പെട്ടുവരേണ്ട സമയമാണിത്. കുട്ടികളിലും മുതിർന്നവരിലും പോസിറ്റീവ് ചിന്തകൾ വളർത്തുവാൻ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തന പാദ്ധതികൾ ആവിഷ്കരിക്കണം. സാഹചര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തി ഏതു പ്രതിസന്ധികളെയും സധൈര്യം നേരിടുവാനുള്ള ആത്മവിശ്വാസം വിദ്യാർഥികളിൽ വളർത്തിയെടുക്കണം. അതിനായി മാതാപിതാക്കളോടൊപ്പം അധ്യാപകർ, കൗൺസിലേഴ്സ്, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് കൂടുതൽ സഹായിക്കുവാൻ കഴിയുക. ദേശീയ ശരാശരി പരിശോധിച്ചാൽ ഇന്ത്യയിലെ രണ്ടുലക്ഷം ജനങ്ങൾക്കാണ് ശരിയായ പരിശീലനം ലഭിച്ച ഒരു കൗൺസിലരുടെ സേവനം ലാഭ്യമാകുന്നതെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പോയാൽ 2023 അവസാനമാകുമ്പോഴേക്കും നമ്മുടെ രാജ്ജ്യത്തെ 20 ശതമാനം ആളുകൾ മാനസിക അസുഖത്തിന് ചികിത്സ തേടേണ്ടിവരുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വിദ്യാർഥികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന നൽകി രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ടെലിഫോൺ വഴിയോ നേരിട്ടോ കൗൺസലിംഗിനുള്ള സൗകര്യം ഒരുക്കി ശരിയായ ശാരീരിക മാനസിക വൈകാരിക പക്വതയുള്ളവരാക്കി അവരെ മാറ്റുവാനുള്ള ശ്രമങ്ങൾക്ക് ഗവൺമെന്റ് മുന്തിയ പരിഗണന നൽകണം. "നിങ്ങൾ ഒറ്റയ്ക്കല്ല, കൂടെയുണ്ട് ഞങ്ങൾ " എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബാല്യകൗമാരങ്ങളെ കൈപിടിച്ച് ഉയർത്തിയില്ലെങ്കിൽ ഭാവിയിൽ നിഷ്ക്രിയരും മനോധൈര്യം നഷ്ടപ്പെട്ടവരും വിഷാദ രോഗത്തിന് അടിമകളുമായ ഒരു സമൂഹത്തെയാണ് നാം കാണേണ്ടിവരികയെന്നോർക്കുക.
ജോണി വടക്കേക്കര, പേരാവൂർ
(പ്രിൻസിപ്പൽ, സാന്തോം ഹയർ സെക്കൻഡറി സ്കൂൾ, കൊളക്കാട് )