അക്രമത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയം കേരളക്കരയെ വിട്ടു പിരിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ്, തിങ്കളാഴ്ച ഇടുക്കി എൻജിനീയറിംഗ് കോളജിൽ നടന്ന കൊലപാതകം. എറണാകുളം മഹാരാജാസിലെ വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ അരുംകൊലയോടെ നിയന്ത്രണ വിധേയമായെന്ന് അവകാശപ്പെട്ടിരുന്ന അക്രമരാഷ്ട്രീയത്തിന്റെ അനുരണനങ്ങളുടെ തുടർച്ചക്ക് സാക്ഷര കേരളം ഇന്ന് മൂക സാക്ഷ്യം വഹിക്കുകയാണ്.
സമൂഹത്തിൽ
കാമ്പസ് രാഷ്ട്രീയത്തിന്റെ ഫലമായി ഇനി ഒരാളുടെയും ജീവന് പൊലിയുന്നത് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി പരാമര്‍ശവും തുടര്‍ന്ന് കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും പഠനം കഴിഞ്ഞ് രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ മതിയെന്നുമുള്ള അഭിമന്യുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ പറഞ്ഞതും ഇത്തരുണത്തിൽ മുഖവിലക്കെടുക്കേണ്ടതുണ്ട്.
കത്തിയും ചോരയും ഇടകലർന്ന ഒപ്പം, യുവത്വംവരെ ബലി കഴിയ്ക്കപ്പെടുന്ന അക്രമ രാഷ്ട്രീയത്തെ തള്ളി പറയാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണം. പുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം അതിന്റെ പ്രായോഗികതയും കലയും സാഹിത്യവും തുല്യപരിഗണനയോടെ ചർച്ച ചെയ്യപ്പെടേണ്ട ഇടങ്ങളാണ് കലാലയങ്ങൾ. അവിടെ അക്രമ രാഷ്ട്രീയത്തിന്റെ വിത്തുകൾ മുളക്കുമ്പോൾ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പം പൊതു സമൂഹവും ആശങ്കയിലാണ്. വിദ്യ അഭ്യസിച്ച് ഒരു കുടുംബത്തിന്റെ അത്താണിയാവേണ്ട, സമൂഹത്തിന്റെ ബാധ്യതയേറ്റെടുക്കേണ്ട പുതുതലമുറ, കലാലയ രാഷ്ട്രീയത്തിന്റെ അക്രമ സാഹചര്യങ്ങളിൽപ്പെട്ടുഴഞ്ഞതിന് പൂർവകാല ചരിത്രം സാക്ഷി. അഭിമന്യുവിലും ഇപ്പോൾ ധീരജിലുമെത്തിനിൽക്കുന്ന ആ രക്തസാക്ഷിനിര ഇനിയും തുടരണോ ഒടുങ്ങണോയെന്നതു കൂടിയാണ് ചോദ്യം.
സ്കൂൾ കാലഘട്ടത്തിന്റെ പ്രാഥമിക തലത്തിനപ്പുറത്ത്, അങ്ങ് വാർധക്യംവരെ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സുദൃഢബന്ധത്തിന്റെ ഇടനാഴികൾ കൂടിയാണ് കലാലയങ്ങൾ. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ക്രിയാത്മകതയുടെയും വലയങ്ങൾക്കിടയിലാണ്, ഒരു പരിധിവരെ കലാപാഹ്വാനങ്ങളുമായി കലാലയങ്ങളെ കലാപാലയങ്ങളാക്കുന്ന അക്രമരാഷ്ട്രീയത്തിന്റെ കടന്നുകയറ്റമുണ്ടായതെന്ന് നാമറിയാതെ പോകരുത്. അതുകൊണ്ടുതന്നെയാകണം, ഒരു ചെറുന്യൂനപക്ഷമൊഴികെയുള്ള വലിയൊരു പക്ഷം, കലാലയ രാഷ്ട്രീയത്തിന് നിയമസാധുതയേകാനുള്ള സാധ്യതയെ ആശങ്കയോടെ നോക്കി കാണുന്നത്.
നീതിന്യായസംവിധാനം എന്തുകൊണ്ടാണ് കലാലയങ്ങളിൽ രാഷ്്ട്രീയം നിരോധിക്കാനവസരം നൽകിയതെന്ന് പ്രബുദ്ധ കേരളം ചിന്തയ്ക്കു വിധേയമാകേണ്ടതാണ്. നാട്ടിലെ വോട്ടറും ഒപ്പം പൗരന്മാരുമായ കലാലയ വിദ്യാർഥികൾ തമ്മിൽ ഒരു പരിധി വരെ ആശയപരമായി മാത്രം ഉടലെടുത്തിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ, സർവ്വ സീമകളും ലംഘിച്ച് വ്യക്തികളും സംഘടനകളും തമ്മിലുള്ള നിതാന്തവൈരമായി വളർന്നതും പരസ്പരം പോർവിളിച്ച് യുദ്ധസമാനമായ അന്തരീക്ഷം കലാലയ മുറ്റങ്ങളിലുണ്ടായതും തന്നെയാണതിന്റെ മൂലകാരണം.
ഒന്നോർക്കുക; യൗവ്വനത്തിന്റെ ഭാവങ്ങളിലൊന്നാണ് വിപ്ലവാഭിമുഖ്യം. ആ വിപ്ലവചിന്തയിൽനിന്നു തന്നെയാണ്, തങ്ങൾ ചെയ്യുന്നതാണ്തങ്ങൾ ചെയ്യുന്നതു മാത്രമാണ് ശരിയെന്ന ആപേക്ഷികത സംഘാതമാകുന്നത്. അവിടെ അവരെ നയിക്കുന്ന ചിന്തകൾക്ക് ഗുരുക്കൻമാരുടേയോ മാതാപിതാക്കളുടേയോ നിർദ്ദേശങ്ങൾക്കോ ഉപദേശങ്ങൾക്കോ പ്രസക്തിയില്ല താനും. ഈ അവസ്ഥാവിശേഷത്തെയാണ് രാഷ്ട്രീയ തത്പരകക്ഷികൾ ചൂഷണം ചെയ്യുന്നതും. ഒന്നിനെയും ചോദ്യം ചെയ്യാനാകാതെ, മറ്റൊരാളാൽ നിയന്ത്രിയ്ക്കപ്പെപെടുന്ന ഒരു പാവയെയല്ല ജനാധിപത്യ നാടിനാവശ്യം. ധൈഷണികമായ ചിന്താധാരകളാൽ നയിക്കപ്പെടുന്ന സാമൂഹ്യനൻമ കാംക്ഷിയ്ക്കുന്ന യുവതയെയാണ്.
രാഷ്ട്രബോധവും രാഷ്ട്രീയബോധവും
യുവത്വം തുളുമ്പുന്ന ഒരു വിദ്യാർത്ഥിയ്ക്ക് രാഷ്്ട്രബോധവും രാഷ്്ട്രീയബോധവും അവശ്യം വേണ്ടതു തന്നെയെന്ന കാര്യത്തിൽ മറുവാദമില്ല. വിദ്യാർഥി രാഷ്്ട്രീയത്തിന്റെ മറപിടിച്ച്, സഹോദരതുല്യനായ തന്റെ സഹപാഠിയെപ്പോലും ദയാദാക്ഷിണ്യമില്ലാതെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന രാഷ്്ട്രീയത്തെ അംഗീകരിക്കാനാകില്ല. പരന്നതും തെളിഞ്ഞതുമായ വായനയിലൂടെയും മനനത്തിലൂടെയും അവശ്യം വേണ്ട വിശകലനത്തിലൂടെയും താത്വികവും ബൗദ്ധികവുമായ അറിവും അതിന്റെ വ്യാപ്തിയും നേടേണ്ട യുവത്വത്തിന്റെയും ഉന്മേഷത്തിന്റെയും പ്രസരിപ്പിന്റെയും കാലയളവിൽ, യാന്ത്രികമായ ചിന്താധാരയോടെ യുവത്വം തെരുവിലും അക്ഷരമുറ്റത്തും അക്രമത്തിൽ പൂണ്ടു വിളയാടുമ്പോൾ, നമുക്ക് നഷ്ടപ്പെടുന്നത് പൊതുമുതലുകൾ മാത്രമല്ല; അവരുടെ സ്വത്വബോധവും നാളെയുടെ നന്മകളെയുമാണ്.
അനിവാര്യമായ മാറ്റം
വർഗീയതയും വംശീയതയും വിഭാഗീയതയും ജാതീയതയും മഥിയ്ക്കാത്ത ഒരു കർമപഥത്തിന്റെ പരിശീലനക്കളരിയാണ് വിദ്യാലയങ്ങളും കലാലയങ്ങളും. അവിടെ മൊട്ടിടേണ്ടത് തലമുറകളുടെ സൗഹൃദമാണ്.അവിടെ കൈവരിക്കേണ്ടത് ബൗദ്ധികാടിത്തറയാണ്. അവിടെ രൂപപ്പെടേണ്ടത് അവനവന്റെ സ്വത്വബോധമാണ്... അവിടെ പ്രഖ്യാപിയ്ക്കപ്പെടേണ്ടത്, രാഷ്്ട്രബോധമാണ്... കൊലക്കത്തിരാഷ്ട്രീയമല്ല.
ഡോ. ഡെയ്സൻ പാണേങ്ങാടൻ