കഴിഞ്ഞ വർഷങ്ങളിൽ സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ മുതലായ രാജ്യങ്ങളിൽനിന്നും അഭയാർഥിപ്രവാഹമുണ്ടായപ്പോൾ അവരെ സ്വീകരിക്കാൻ മടിച്ചുനിന്ന പോളണ്ട് ഇപ്പോൾ യുക്രെയ്ൻകാരെ സ്വീകരിക്കുന്നതിനെ മുൻനിർത്തി യൂറോപ്പിലാകെ വംശീയതയും മതവെറിയുമാണെന്ന വിധത്തിൽ ചില കേന്ദ്രങ്ങളിൽനിന്നുള്ള പ്രചാരണം തെറ്റിദ്ധാരണാജനകവും ദുരുപദിഷ്ടവുമാണ്.
പശ്ചിമേഷ്യൻ അഭയാർഥികളെ പോളണ്ട് നിരാകരിച്ചത് സ്വന്തം രാജ്യത്തിന്റെ സുരക്ഷിതത്വം മുൻനിർത്തിയാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അഭയാർഥികളെ സ്വീകരിച്ച ഇതര യൂറോപ്യൻ രാജ്യങ്ങളുടെ അനുഭവം പോളണ്ടിന്റെ ഭയം ശരിയാണെന്നു തെളിയിച്ചു. അഭയാർഥികൾക്കു സ്വാഗതം എന്നെഴുതിയ വലിയ ബാനറുകളുമായി അവരെ സ്വീകരിച്ച രാജ്യങ്ങൾ ഇപ്പോൾ അവരെ തിരിച്ചയയ്ക്കാൻ പാടുപെടുകയാണ്. അത്രയധികമാണ് ഇവർ ഉൾപ്പെട്ട, പറയാനറയ്ക്കുന്ന കുറ്റകൃത്യങ്ങൾ. സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ.
എല്ലായിടത്തും പോലീസ് സാന്നിധ്യം വർധിപ്പിക്കേണ്ടി വന്നിരിക്കുന്നു.
2016ലെ പുതുവത്സരപ്പുലരിയിൽ പല ജർമൻ നഗരങ്ങളിലും ഇക്കൊല്ലം മിലാനിലും പശ്ചിമേഷ്യൻഉത്തരാഫ്രിക്കൻ അഭയാർഥികൾ കാട്ടിക്കൂട്ടിയ വിക്രയകൾ ലോകമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതാണ്. അഭയംതേടി വരുന്നവർ മനുഷ്യവിരുദ്ധമായ മനോഭാവവുമായി നാട്ടുകാരെ ആക്രമിക്കാനും കൊല്ലാനും തുടങ്ങിയാലോ? ആതിഥ്യമരുളിയ ഏതു രാജ്യത്തിലാണ് അഭ്യാർഥികൾ സ്ഫോടനം നടത്തി നിരപരാധികളെ കൊന്നൊടുക്കാത്തത്? ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, യുകെ, ബെൽജിയം, സ്വീഡൻ? ഇക്കഴിഞ്ഞ ദിവസമാണ് ജർമൻ നഗരമായ ഡ്യൂസൽഡോർഫിൽ അഭയാർഥികളെ പാർപ്പിച്ചിരുന്ന ഒരു കപ്പലിൽ വച്ച് അഭയാർഥിയായ ഒരു യുക്രെയ്ൻ യുവതിയെ മാനഭംഗപ്പെടുത്തിയ ടുണീഷ്യ, നൈജീരിയക്കാരായ രണ്ട് അഭയാർഥികളെ അറസ്റ്റ് ചെയ്തത്. 19 നു ശനിയാഴ്ച റോമിൽവച്ച് 17 കാരനായ ഒരു ഇറ്റാലിയൻ ചെറുപ്പക്കാരനെ ടുണീഷ്യക്കാരായ രണ്ട് അഭയാർഥികൾ കൊല്ലാക്കൊല ചെയ്തതും കൊള്ളയടിച്ചതും ഈ ദിവസങ്ങളിലെ യൂറോപ്യൻ പത്രങ്ങളിലുണ്ട്.
കഴിഞ്ഞ നവംബർ ആറിന് ജർമനിയിൽ ഓടുന്ന ട്രെയിനിൽവച്ച് നാലു പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സിറിയൻ അഭയാർഥി, ഇസ്ലാമിക തീവ്രവാദിയാണെന്ന് ജർമൻ പ്രോസിക്യൂഷൻ ഇന്നലെ സ്ഥിരീകരിച്ച വിവരവും വായിക്കാനിടവന്നു.
യൂറോപ്യൻ വംശീയതയെയും മതവൈറിയെയും കുറ്റപ്പെടുത്തുന്നവർ ഉത്തരം പറയേണ്ട ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് പശ്ചിമേഷ്യൻ, ഉത്തരാഫ്രിക്കൻ അഭയാർഥികളെ കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഖത്തർ മുതലായ ധനിക അറബ് രാജ്യങ്ങൾ സ്വീകരിക്കാത്തത്്? തൊട്ടയൽപക്കമായ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർഥികളെ ബംഗ്ലാദേശ് പോലും സ്വീകരിക്കാത്തത്? വംശീയതയും അടിമവ്യാപാരവും യൂറോപ്യൻ കോളനിവാഴ്ചക്കാരാണു ലോകമെങ്ങും വ്യാപിപ്പിച്ചത് എന്നുള്ള കണ്ടെത്തലുകളും വായിക്കാനിടവന്നു. യൂറോപ്യൻ കോളനിവത്കരണത്തിനു പിന്നിലേക്കും ചരിത്രമുണ്ടെന്നും അതു പഠിക്കണമെന്നും മാത്രമേ ഇങ്ങനയൊക്കെ എഴുതുന്നവരോടു പറയാനുള്ളൂ.
സജീവ് മാത്യു, ബോൺ, ജർമനി