ഏറ്റവും ലളിതമായി പറഞ്ഞാൽ നികുതി എന്നത് സർക്കാർ ചെലവുകൾക്കും വികസനപ്രവർത്തനങ്ങൾക്കുംവേണ്ടിയുള്ള വരുമാനം കണ്ടെത്താനായി നിർബന്ധിതമായി ജനങ്ങളിൽനിന്നു നേരിട്ടും പരോക്ഷമായും ചുമത്തുന്ന ഒരു ലെവി ആണ്. പലപ്പോഴും നമ്മളിലധികം പേരുടെയും വിചാരം നികുതി എന്നത് ധനികരെയും വരുമാനം അധികമുള്ളവരെയും ബാധിക്കുന്ന ഒരു കാര്യമാണ് എന്നാണ്. എന്നാൽ, വളരെ വലിയ ഒരു നികുതിഭാരം തോളിൽ ചുമന്നുനടക്കുന്ന ഒരു ജനതയായ നാം പലപ്പോഴും നമ്മുടെ അവകാശങ്ങൾ മറന്നുപോകുന്നു. സർക്കാർ സംവിധാനങ്ങളിൽനിന്ന് ലഭിക്കേണ്ട, നാം അർഹിക്കുന്ന സേവനങ്ങൾ, ഭിക്ഷ നൽകുന്നപോലെയോ ദാനധർമം പോലെയോ ഒക്കയാണ് പലപ്പോഴും നാം സ്വീകരിക്കുന്നത്. ഇതിന്റെ പ്രധാന കാരണം നമ്മുടെ അവബോധക്കുറവാണ്. നാം എത്ര നികുതി നൽകിയിട്ടാണ് നമുക്ക് സർക്കാർ സേവനങ്ങൾ ലഭിക്കുന്നത് എന്ന അവബോധക്കുറവ്. അരി മുതൽ മരുന്നുവരെ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങൾക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നാം നികുതി നൽകുന്നുണ്ട്. നമ്മുടെ അനുദിന ജീവിതച്ചെലവുകളിൽ നികുതി എത്രത്തോളം സ്ഥാനംവഹിക്കുന്നുണ്ട് എന്ന് നമുക്കൊന്നുനോക്കാം.
എല്ലായിടത്തും ജിഎസ്ടി
അരിക്കും മരുന്നിനും അഞ്ച് ശതമാനം ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) കൊടുക്കുന്ന ഒരു സാധാരണ കുടുംബത്തിലെ ഒരു വിദ്യാർഥിയാണ് ഞാൻ. ചേച്ചിക്ക് കുട്ടിയുണ്ടായപ്പോൾ ഡയപ്പറിന് 12 ശതമാനം, ഉടുപ്പിന് അഞ്ചു ശതമാനം, വാങ്ങിയ അരഞ്ഞാണത്തിൽ ഒളിഞ്ഞുകിടക്കുന്ന പത്തുശതമാനം, അടിസ്ഥാന കസ്റ്റംസ് നികുതി കൂടാതെ മൂന്നുശതമാനം ജിഎസ്ടിയും അടച്ച ഒരു പൗരൻ. കാര്യം ആശുപത്രിയിൽ ജിഎസ്ടി അടയ്ക്കേണ്ടെങ്കിലും ആശുപത്രിക്കാർ വാങ്ങുന്ന ഉപകരണങ്ങൾക്കും പണിത കെട്ടിടത്തിനും സ്വീകരിക്കുന്ന മറ്റു സേവനങ്ങൾക്കും എല്ലാം ജിഎസ്ടി അടയ്ക്കണം. അപ്പോൾ സ്വാഭാവികമായും നമുക്കുതരുന്ന ബില്ലിൽ അവർ അടച്ച ആ ജിഎസ്ടി പരോക്ഷമായി ഉണ്ടാവും. നമ്മൾ ബസിൽ യാത്രചെയ്യുന്പോഴും ടാക്സിയിൽ യാത്ര ചെയ്യുന്പോഴും അങ്ങനെതന്നെ.ഡീസലിന്റെയും പെട്രോളിന്റെയും നികുതിയുടെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോൾ ഈ നികുതികൾ എല്ലാം അവസാനം സഹിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ് എന്നു സാരം.
എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീടും ഒരു കാറും. ഒരു വീട് പണിയാം എന്നുവച്ചാലോ... പ്ലാൻ വരയ്ക്കുന്ന എൻജിനിയർക്കു കൊടുക്കുന്ന ഫീസിന്റെ 18 ശതമാനം ജിഎസ്ടി, കോൺട്രാക്ടിനു കൊടുക്കാം എന്നുവച്ചാൽ അതിന് 18 ശതമാനം ജിഎസ്ടി. ഇനി അതല്ല, തന്നെ പണിയിക്കാം എന്നുവച്ചാൽ സിമന്റിന് 28 ശതമാനം, വീടുപണിയുമായി ബന്ധപ്പെട്ട് മറ്റ് എന്തുവാങ്ങിച്ചാലും 12 ശതമാനം, 18 ശതമാനമൊക്കെയാണ് ജിഎസ്ടി കൊടുക്കേണ്ടത്. ഇതുകൂടാതെ പഞ്ചായത്തിലും മറ്റും അടയ്ക്കേണ്ട ഫീസും നികുതിയും വേറെ. ഇനി സ്ഥലം വാങ്ങിയാണ് പണിയേണ്ടത് എങ്കിൽ അതിന്റെ സ്റ്റാന്പ് ഡ്യൂട്ടിയും വരും.
കാറിന്റെ കാര്യം പറഞ്ഞാൽ, ചെറിയ കാറിന് 18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം സെസും നൽകണം. ഇടത്തരം കാറിന് 28 ശതമാനം ജിഎസ്ടിയും 20 ശതമാനം സെസും നൽകേണ്ടിവരും. ഇനി അത് എസ്യുവി ആണെങ്കിൽ 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും നൽകേണ്ടിവരും. ബൈക്കിന്റെ കാര്യവും വ്യത്യസ്തമല്ല. കാറിന്റെയും ബൈക്കിന്റെയും സർവീസിനും മറ്റും 18 മുതൽ 28 ശതമാനം വരെ ജിഎസ്ടി നൽകണം. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ കാണുന്ന സ്വപ്നങ്ങൾപോലും നികുതിയുടെ കരവലയത്തിൽ നിന്നുകൊണ്ടാവണം.
ഏറ്റവും വലിയ ചെലവ് നികുതി
ജിഎസ്ടിപോലുള്ള പരോക്ഷ നികുതിക്ക് കുട്ടികൾ എന്നോ മുതിർന്നവർ എന്നോ പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ ഭേദമില്ല എന്നുവേണം മനസിലാക്കാൻ. എന്നാൽ ആദായനികുതി അങ്ങനെ നോക്കുന്പോ വ്യത്യസ്തമാണ്. അത് വരുമാനമുള്ളവനെ മാത്രമേ ബാധിക്കുന്നുള്ളു. രണ്ടരലക്ഷം രൂപയിൽ അധികം വരുമാനമുള്ളവർ നിർബന്ധമായും ആദായനികുതി അടയ്ക്കണമെന്നാണ് നിയമം. ഇനി വരുമാനം അഞ്ചുലക്ഷം രൂപയിൽ താഴെയാണെങ്കിൽ കിട്ടുന്ന റിബേറ്റ് കൂടി ചേർക്കുന്പോൾ അഞ്ചുലക്ഷം വരെയുള്ള വരുമാനത്തിന് നികുതിയില്ല എന്നുപറയാം. എന്നിരുന്നാലും അതിനെക്കുറിച്ച് നികുതിദായകർ കുറച്ചു കാര്യങ്ങൾകൂടെ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. അതു പിന്നീട് ഒരിക്കൽ എഴുതാം.
ആദായനികുതിദായകർ മനസിലാക്കേണ്ട മറ്റൊരു വസ്തുത, തങ്ങൾ സന്പാദിക്കുന്ന വരുമാനത്തിൽനിന്ന് അഞ്ചു ശതമാനം മുതൽ 30 ശതമാനം വരെ നീളുന്ന ആദായനികുതിയും ബാധകമായ സെസും അടച്ചതിനുശേഷം മിച്ചംകിട്ടുന്ന തുകയിൽനിന്ന് താൻ വാങ്ങുന്ന സാധനങ്ങൾക്കും തേടുന്ന സേവനങ്ങൾക്കുമാണ് 28 ശതമാനം വരെ നീളുന്ന ജിഎസ്ടിയും മറ്റു പരോക്ഷ നികുതികളും അടയ്ക്കുന്നത് എന്നതാണ്. ചുരുക്കത്തിൽ ഒരു സാധാരണ കുടുംബത്തിലെ ചെലവുകളിൽ ഏറ്റവും കൂടുതൽ വരുന്നത് നികുതിതന്നെയാണ് എന്നുപറയാം.
നികുതി എന്നത് ഒരു തെറ്റാണ് എന്നോ നികുതി പാടില്ല എന്നോ അല്ല ഇവിടെ പറഞ്ഞുവയ്ക്കുന്നത്. നികുതിദായകന് ഇതേക്കുറിച്ച് ഒരു അവബോധം വേണം എന്നുമാത്രം. ഇത്രയധികം നികുതി നൽകുന്ന പൗരനാണ് താൻ എന്ന അവബോധം തനിക്കും മറ്റുള്ളവർക്കും ലഭിക്കേണ്ട അവകാശങ്ങൾ സംരക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കും.
ഫ്രീ ആയി കിറ്റ് തരാം, റോഡ് തരാം, വാക്സിൻ തരാം, പെൻഷൻ തരാം എന്നൊക്കെയുള്ള മോഹനവാഗ്ദാനങ്ങളിൽ വീഴാതെ തന്റെ അവകാശങ്ങളാണ് ഇതൊക്കെ എന്ന ബോധ്യത്തിൽ ജീവിക്കാൻ ഈ അവലോകനം സഹായിക്കും. അഴിമതിക്കും കൈക്കൂലിക്കും നീതിനിഷേധങ്ങൾക്കും എതിരേ നിലകൊള്ളാൻ ഇടയാക്കും. കാട്ടിലെ തടി തേവരുടെ ആന, തനിക്ക് എന്ത്? എന്ന ആ പഴയ ചിന്ത നമ്മുടെ മനസിൽനിന്നു മാറും. ഇന്നത്തെ പുതിയ തലമുറയ്ക്ക് ഇല്ലാതെപോകുന്ന പൗരബോധവും നിലപാടുകളും വീണ്ടെടുക്കാൻ അതു സഹായിക്കും.
അതെ ഞാൻ ഒരു നികുതിദായകനാണ്. ഞാൻ അമ്മയുടെ ഉദരത്തിലുരുവായോ എന്നറിയാൻ നടത്തിയ പ്രെഗ്നൻസി ടെസ്റ്റിംഗ് കിറ്റിന് മുതൽ കഴിക്കുന്ന ഭക്ഷണത്തിനും കുപ്പിവെള്ളത്തിനും നാണം മറയ്ക്കാൻ ഇടുന്ന വസ്ത്രത്തിനും മരുന്നിനും നികുതി നൽകുന്ന ഒരു നികുതിദായകൻ.
ആനന്ദ് ജോണി ചേരമരത്തിങ്കൽ (സിഎ വിദ്യാർഥി, ഇടുക്കി)