സർവീസിൽനിന്നു വിരമിക്കാൻ മാസങ്ങൾ മാത്രമവശേഷിക്കുന്ന ഒരു ടീച്ചർ, ക്ലാസിൽ പതിവായി വൈകി വരുന്ന കുട്ടിയോട് വാത്സല്യപൂർവം ചോദിച്ചു “മോനേ! നീ എന്താടാ എന്നും വൈകി വരുന്നത്? വീട്ടിൽ എന്തെങ്കിലും...’’ ടീച്ചറുടെ ചോദ്യം മുഴുമിപ്പിക്കാൻ ഇട നൽകാതെ ശിഷ്യൻ മറുപടി പറഞ്ഞു: “വൈകിയാണെങ്കിലും ഞാൻ വരുന്നതുകൊണ്ടാണ് ടീച്ചറിനു ശന്പളം കിട്ടുന്നത്.’’ ടീച്ചർ മനോവേദനയോടെ സഹപ്രവർത്തകരോടു പറഞ്ഞു: “നേരത്തേ പിരിഞ്ഞു പോയവർ എത്ര ഭാഗ്യവാന്മാർ!” കുട്ടികളുടെ വീടുകളിലെ ബുദ്ധിമുട്ടുകൾ മനസിലാക്കി, വളരെ ക്ലേശമനുഭവിക്കുന്ന കുട്ടികൾക്ക് മറ്റാരുമറിയാതെ ഭക്ഷണം വാങ്ങിക്കൊടുക്കുക പോലും ചെയ്യുന്ന, മാതൃനിർവിശേഷയായ അദ്ധ്യാപികയോടാണ് ഈ കയർക്കൽ എന്ന വസ്തുത കൂടി കണക്കിലെടുത്താലേ ഈ ധിക്കാരത്തിന്റെ ഗൗരവം പൂർണമായുൾക്കൊള്ളാൻ കഴിയൂ. ആ കുട്ടിയുടെ അച്ഛൻ അവനെ സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ പറഞ്ഞ വാക്കുകൾ ടീച്ചറിപ്പോഴും ഓർക്കുന്നു: “ടീച്ചറേ, എന്റെ മൂത്ത മകനാണ്; ഞാനിപ്പോൾ കുറച്ചകലെയാണു താമസിക്കുന്നത്; ടീച്ചർ ഇവിടെയുള്ളതുകൊണ്ടാണ് ഞാൻ ഈ സ്കൂൾ തന്നെ ഫസ്റ്റ് ഓപ്ഷനായി വച്ചത്.’’ ടീച്ചറിനെക്കുറിച്ച് അച്ഛനുള്ള മതിപ്പും മകന്റെ പെരുമാറ്റവും തമ്മിൽ എന്തൊരന്തരം!
അധ്യാപകരുടെ അവസ്ഥ
ഒരുകാലത്ത് വളരെ മാന്യവും അഭിലഷണീയവുമായിരുന്ന അധ്യാപനവൃത്തി ഇന്ന് ഏതവസ്ഥയിലെത്തി എന്നതിന്റെ ഒരു ഏകദേശചിത്രമാണിത്. ആത്മാർഥമായി ജോലി ചെയ്യുന്ന ഏതൊരാൾക്കും ഏറ്റവും കൂടുതൽ മനഃപ്രയാസമുളവാകുന്ന സന്ദർഭം, താൻ ചെയ്യുന്ന ജോലിയുടെ ഫലം, ആർക്കും വേണ്ടെന്നു കാണുന്നതാണ്. പണ്ടും ക്ലാസിൽ കയറാതെയും കയറിയാൽത്തന്നെ ശ്രദ്ധിക്കാതെയും ഇരിക്കുന്ന ചില വിദ്യാർഥികളുണ്ടായിരുന്നു. എന്നാൽ അന്ന് കുട്ടിയെ ശാസിക്കാനുള്ള അധികാരം അധ്യാപകനും ആ ശാസന കുട്ടിയുടെ നന്മയ്ക്കാണെന്നു കാണാനുള്ള വിവേകം സമൂഹത്തിനുമുണ്ടായിരുന്നു.
ഇന്നാകട്ടെ എല്ലാ അധികാരങ്ങളും കവർന്നെടുത്ത്, വെറും ചലിക്കുന്ന പാവകളുടെ നിലവാരത്തിലേക്ക് അധികാരികൾതന്നെ അധ്യാപകനെ അധഃപതിപ്പിച്ചിരിക്കുന്നു! അധ്യാപകൻ കുട്ടിയെ ശാസിച്ചുകൂടാ, ശിക്ഷിച്ചുകൂടാ. കുട്ടിക്കിഷ്ടപ്പെടാത്ത എന്തെങ്കിലുമൊന്നുണ്ടായാൽ കുട്ടിയുടെ ജാതി, മതം, വർഗം, ലിംഗം, പ്രായം എന്നിവയ്ക്കനുസൃതമായി, അധ്യാപകർ പല പല കമ്മീഷനുകൾക്കു മുൻപിലും കോടതിയിലും ഹാജരാകേണ്ടിവരും.
അനാവശ്യ കമ്മീഷനുകൾ
ചില കമ്മീഷനുകൾ വെറുതേ ചില ഉത്തരവുകളിറക്കുന്നതും വിദ്യാഭ്യാസമേഖലയിൽ അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുവാൻ പര്യാപ്തങ്ങളാണ്. വിദ്യാർഥികൾ പൊതുവിൽ അനുസരണവും അച്ചടക്കവും ഇല്ലാത്തവരായി മാറിയിരിക്കുന്നു! ഇന്നത്തെ വിദ്യാർഥികളിൽ പലരും സ്വാഭാവികമായ അവസ്ഥയിലല്ല ക്ലാസുകളിൽ വരുന്നതെന്നാണ്. വിദ്യാലയങ്ങളിൽ വിദ്യാർഥികളെ നിയന്ത്രിക്കേണ്ട, അവരുടെ സെക്കന്ഡ് പേരന്റ്സായ അധ്യാപകരുടെ ഇന്നത്തെ സ്ഥിതിയെന്താണ്?
ഈ ദുർഘടഘട്ടത്തിൽ വിദ്യാർത്ഥികളെ കയറൂരി വിടുന്ന സർക്കാരും കമ്മീഷനുകളും ഓർത്തിരിക്കേണ്ട ഒരു വസ്തുതയുണ്ട് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിയന്ത്രണത്തിൽനിന്നു പരിപൂർണമായും മോചിപ്പിക്കപ്പെടുന്ന നമ്മുടെ കുട്ടികളെ തിരുത്താനുള്ള ചുമതല ഇന്ന് ആർക്കാണ്? വിദ്യാലയങ്ങളിൽ അച്ചടക്കലംഘനം നടത്തുന്നതിന് വിദ്യാർഥികൾക്ക് ആരൊക്കെയോ ശക്തമായ പിൻതുണ നൽകുന്നുണ്ടെന്നാണ് അധ്യാപകരും രക്ഷിതാക്കളും മനസിലാക്കുന്നത്.
ഡോ. സി.ടി. ഫ്രാൻസിസ്, റിട്ട. അസോ. പ്രഫസർ, സെന്റ് തോമസ് കോളജ് പാലാ