നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്മസ്' ന്റെ ഇതിവൃത്തം ആസ്പദമാക്കിയുള്ളതാണ് ഇക്കഥ. അന്നത്തെ ഷിക്കാഗോ നഗരമാണു പശ്ചാത്തലം.
"നിന്റെ പേര് എന്താണെന്നാ പറഞ്ഞത്?
"പറഞ്ഞത്...,’ അയാൾ സാവധാനം ഓർമിച്ചെടുത്തു.
"ക്രോഫർഡ്’
"ക്രോഫർഡ്. സത്യത്തിൽ നിനക്കൊരു പേരുണ്ടോ? റെഡ്ഫർഡ് എന്തോ ബെഡ്ഫെർഡ് എന്നോ മറ്റോ അല്ലേ രണ്ടാഴ്ചമുന്പ് നീ പറഞ്ഞത്? ശരിക്കും നിന്റെ പേരെന്താണ്?’
"നീയതു വിട്. നിന്റെ പേരു ഞാൻ ചോദിക്കുന്നില്ലല്ലോ. ഇപ്പോ അതല്ലല്ലോ വിഷയം. പേരില്ലാതെയും ജീവിക്കാം. പക്ഷേ, ഭക്ഷണമില്ലാതെ എങ്ങനെ ജീവിക്കും?’
"അതു പറയാനാണു ഞാൻ വന്നത്. എനിക്കിന്നു രാത്രിയിലെ ഭക്ഷണം ഒത്തു. ഒരു കൂട്ടുകാരൻ ക്ഷണിച്ചിട്ടുണ്ട്. നാളെ ക്രിസ്മസ് അല്ലേ. ഇന്നു വൈകുന്നേരം അവന്റെകൂടെ ഡിന്നർ ആവാമെന്നു കഴിഞ്ഞയാഴ്ച അവൻ പറഞ്ഞിരുന്നു. ഇന്നത്തെ അത്താഴവും നാളെ രാവിലത്തെ ശാപ്പാടും അവിടെനിന്ന് ഒപ്പിക്കാം. രണ്ടു ദിവസത്തേക്കുള്ളതു ഞാൻ തട്ടും. എന്നിട്ടിവിടെ വന്നുകിടന്നു സുഖമായിട്ടൊന്നുറങ്ങണം.’
"പൊയ്ക്കോ. പോയി മൂക്കുമുട്ടെ തിന്ന്. തിന്നുന്ന സാധനങ്ങളുടെയൊന്നും പേര് എന്നോടു പറയരുത്. എനിക്കു വിശന്നിട്ടുവയ്യ. ഏതെങ്കിലും ഭക്ഷണസാധനത്തിന്റെ പേരു പറയുന്നവനെ കൊന്നുതിന്നാനുള്ള വിശപ്പുണ്ടെനിക്ക്.’
കൊല്ലാനെന്നല്ല. ആരുടെയെങ്കിലുംനേർക്കു കൈനീട്ടാനുള്ള ശക്തിപോലും തനിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അയാളതു പറഞ്ഞത്. ഈ തണുപ്പുംകൂടിയായപ്പോൾ ഭംഗിയായി.
"നിന്നെ തനിച്ചു വിട്ടിട്ടുപോകാൻ എനിക്കു മനസുവരുന്നില്ല. നിനക്കിത്ര സഹനശക്തി ഇല്ലാതാകരുത്.’
"എന്നെ വിട്ടിട്ടുപോകാതിരുന്നാൽ എനിക്കോ നിനക്കോ ഒരു ഗുണവുമില്ല. നീകൂടി ഇന്നു പട്ടിണി കിടന്നാൽ എനിക്കു സന്തോഷമുണ്ടാകുമോ? നീ പൊയ്ക്കോളൂ.’
"ഒരു തുട്ടുപോലും എന്റെ കൈയിലില്ല. വിൽക്കാൻ പറ്റുന്നതും ഒന്നുമില്ല. നിന്റെ കൈയിൽ എന്തെങ്കിലുമുണ്ടോ?’
"ഈ താടിമീശയുണ്ട്. ആർക്കും വേണ്ടത്താതൊക്കെ മാത്രമേ ഉള്ളൂ. കുഴപ്പമില്ല. നീ സമയം കളയാതെ പൊയ്ക്കൊള്ളൂ.’
"ശരി ക്രോഫർഡ്. ഹാപ്പി ക്രിസ്മസ്. നിനക്കും എവിടെനിന്നെങ്കിലും ഭക്ഷണം കിട്ടട്ടെ.’
സ്നേഹിതൻ നടന്നകന്നപ്പോൾ ക്രോഫർഡിന് ആശ്വാസമാണു തോന്നിയത്. ഇപ്പോൾ തനിച്ചിരിക്കാനാണ് അയാൾക്കു താൽപര്യം. റോഡിൽക്കൂടി നീങ്ങുന്ന ആളുകളെ നോക്കാൻപോലും അയാൾ ഇഷ്ടപ്പെട്ടില്ല. എല്ലാവരും തിരക്കിലാണ്, സന്തോഷത്തിലാണ്. തന്നെപ്പോലെ വിശന്നുപൊരിയുന്നവരായി ആരുമുണ്ടാവില്ല.
തന്നെ അറിയുന്നവർ ആരുംതന്നെ ഷിക്കാഗോ നഗരത്തിന്റെ ഈ തെരുവിൽ ഉണ്ടായിരിക്കില്ല. താൻപോലും സ്വന്തംപേര് ഏതാണ്ടു മറന്നു. ഒരു നിമിഷം ആലോചിച്ചിട്ടാണു വില്യം എന്ന പേര് ഓർമയിൽ വരുന്നത്.
ഓരോ നഗരത്തിലും ഓരോ പേരിലാണു ജീവിച്ചത്. എത്രയെത്ര വേഷങ്ങൾ കെട്ടി! പണ്ടു കെട്ടിയ വേഷങ്ങളും പണ്ടു സ്വീകരിച്ച പേരുകളും പണ്ടുകണ്ട നാടകങ്ങൾപോലെ മങ്ങിയ ഓർമകളാണ്.
തന്റെ ജന്മദിനം ക്രിസ്മസ് തലേന്നാൾ ആണെന്ന് അയാൾ പെട്ടെന്ന് ഓർമിച്ചു. അപ്പോൾ ഓർമകളുടെ അണപൊട്ടി. തന്റെ ജന്മദിനവും ക്രിസ്മസും ചേർത്താണു പണ്ടു വീട്ടിൽ ആഘോഷിച്ചിരുന്നത്. ക്രിസ്മസിനു രണ്ടു ദിവസം മുന്പേ ആഘോഷം തുടങ്ങും. ആ ദിവസങ്ങൾക്കാകെ സുഗന്ധവും അതീവസ്വാദുമായിരുന്നു.
അടുത്ത വീടുകളിലെ കുട്ടികൾ സണ്ഡേസ്കൂൾ വേഷത്തിൽ എത്തിയാണു ജന്മദിന പരിപാടികളിൽ പങ്കുകൊണ്ടിരുന്നത്. കുടുംബത്തിന്റെ അഭിമാനമായിരുന്നു കൊച്ചുവില്യം. അവന്റെ ബുദ്ധിശക്തിയിലും കലാവൈഭവങ്ങളിലും മാതാപിതാക്കൾ അഭിമാനം കൊണ്ടു.
"മിടുക്കൻ! മിടുമിടുക്കൻ...’ ഡാഡിയുടെ അഭിനന്ദനം എപ്പോഴും അങ്ങനെയായിരുന്നു. വില്ലിയെപ്പോലൊരു നല്ല കുട്ടി ആരുണ്ട് എന്നു മമ്മിയുടെ പുളകം. ഒരു തെളിനീർച്ചോലയുടെ ഉല്ലാസമായിരുന്നു അന്നു ജീവിതം.
കോളജിലെ വർഷങ്ങളും പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ടുള്ളതായിരുന്നു. എന്തൊരു ധിഷണാശക്തി, എത്ര മൗലികമായ ചിന്തകൾ, എത്ര വ്യതിരിക്തമായ നിലപാടുകൾ എന്ന് അദ്ഭുതം കൂറുന്ന ആരാധകർ ചുറ്റും.
അപ്പോൾ തോന്നി, തന്റെ പ്രതിഭയെ കലാശാലയിലോ പാഠ്യപദ്ധതിയിലോ തടവിലിടാനുള്ളതല്ല; തന്റെ ജീവിതം കുടുംബത്തിൽ ബന്ധിക്കപ്പെടാനുള്ളതല്ല. സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്കു ചിറകുകൾ വിടർത്തണം. കീഴ്വഴക്കങ്ങളെയും നിയമങ്ങളെയും ലംഘിക്കണം.
തണുപ്പു കടിച്ചുപറിക്കുന്നു.
വിശപ്പ് ഒരു കഠാരപോലെ.
ഡിസംബറിലെ ശൈത്യത്തോടുള്ള പ്രിയം എന്നാണു പൊയ്പ്പോയത്? കന്പിളിക്കുപ്പായങ്ങൾ ഇല്ലാതായപ്പോളാവണം.
ബന്ധങ്ങൾ കപ്പിളിക്കുപ്പായങ്ങൾപോലെയാണ്. പരാജയത്തിന്റെ കൊടുംതണുപ്പ് ഭയാനകമായിത്തീരുന്നത് ആ കന്പിളികളൊന്നും ഇല്ലാതെയാവുന്പോഴാണ്. സ്വാതന്ത്ര്യംതേടി യാത്ര തുടങ്ങിയപ്പോൾ തന്റെ പരാജയങ്ങൾ ആരംഭിച്ചു. കെട്ടുപാടുകൾക്കും ധർമാധർമങ്ങൾക്കുമൊക്കെ മീതേ കൂറ്റൻ ചിറകുകളുള്ള ഒരു ഗരുഡനെപ്പോലെ പറക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾമുതൽ പരാജയങ്ങളാണ്.
പത്രപ്രവർത്തകനായുള്ള ജീവിതത്തിലായിരുന്നു ആദ്യപരാജയം. സ്വാതന്ത്ര്യമില്ല, അർഹിക്കുന്ന അംഗീകാരമില്ല, ശന്പളം പോരാ എന്നൊക്കെ കാരണമിട്ടു പത്രമുടമയുമായി കലഹിച്ചു പിരിഞ്ഞു. തന്നെ ആരും പഠിപ്പിക്കേണ്ട. സ്ഥാപനങ്ങൾ മാറിമാറി പരീക്ഷിച്ചു. എല്ലായിടത്തും തന്റെ കഴിവുകളേക്കാൾ കഴിവുകേടുകളാണു പൊന്തിനിന്നത്. ശന്പളങ്ങൾക്കപ്പുറം സുഖങ്ങൾ വിലയ്ക്കു വാങ്ങി.
എന്തൊരു വിശപ്പ്... എന്തൊരു തണുപ്പ്... അക്ഷരങ്ങളുടെ ലോകത്തു പരാജയങ്ങളുടെ താളുകൾ മാത്രം മറിഞ്ഞപ്പോൾ ബിസിനസിലേക്കു കടന്നു.
അച്ചടക്കം അറിയാത്തൊരു ധൂർത്തനുവേണ്ടി വിജയം എവിടെയും കാത്തുനിന്നില്ല. പിന്നെ കണക്കെഴുത്തുജോലി. ജയിച്ചില്ല. അമ്മയുടെ പഴയ നല്ല കുട്ടിക്ക് എവിടെയും ചീത്ത. എങ്ങും ഉറച്ചില്ല. മദ്യത്തേക്കാൾ ലഹരിദായകമായി ചൂതുകളി മാറിയപ്പോൾ കൂടുതൽ വേഗത്തിൽ പണം തീർന്നുകൊണ്ടിരുന്നു.
ധൂർത്തിന്റെ കാലത്തെ സുഹൃത്തുക്കൾ മിതവ്യയകാലത്ത് അപരിചിതരും ദാരിദ്ര്യകാലത്തു ശത്രുക്കളുമാകുമെന്നു പാഠം.
ഒഴുക്കിക്കളയാൻ പണമുണ്ടായിരുന്നപ്പോൾ മറ്റുള്ളവരുമായി കലഹിച്ചിരുന്നതു പദവിയുടെ പേരിലും പെണ്ണിന്റെ പേരിലുമായിരുന്നു. പിന്നീടു കലഹങ്ങൾ പണത്തിന്റെ പേരിലായി. ദാരിദ്ര്യമായപ്പോൾ ചില്ലറത്തുട്ടുകൾക്കുവേണ്ടി അടിപിടികൂടി. വിശന്നപ്പോൾ റൊട്ടിക്കഷണത്തിനുവേണ്ടി.
ഇപ്പോൾ ലോകം മുഴുവൻ തന്നോടു കലഹത്തിലാണ്. ശരീരവും തന്നോടു കയർക്കുന്നു.
കൊണ്ടുവരൂ ഭക്ഷണം... കൊണ്ടുവരൂ ഒരു റൊട്ടിക്കഷണം....
ആകാശത്തുനിന്നു വെയിൽ പൂർണമായി ഒഴുകിയിറങ്ങിപ്പോയിരിക്കുന്നു. മഞ്ഞ് തെരുവിന്റെ പ്രൗഢിക്കുമേൽ മറയിടുന്നു.
തെരുവിലൂടെ നീങ്ങുന്ന ആളുകൾക്കൊന്നും നമുക്കൊരു പ്രശ്നമല്ലേ? കുതിരവണ്ടികളിലും മോട്ടർ കാറുകളിലും സഞ്ചരിക്കുന്നവർക്കു തണുപ്പു സാരമായിരിക്കില്ല. എന്നാൽ, കാൽനടക്കാർക്കോ?
അവർക്കൊന്നും വിശക്കുന്നുണ്ടാവില്ല. അതുകൊണ്ടു തണുപ്പ് അവർക്കു കഠിനമായിരിക്കില്ല.
വിശപ്പറിയാത്തവനായിരുന്നല്ലോ താൻ. വിശപ്പെന്നല്ല, ജീവിതത്തിന്റെ ഒരു ഭാരവും അറിയാത്തവനായിരുന്നു. ഭാരമായി തോന്നിയതെല്ലാം അപ്പപ്പോൾ താഴ്ത്തിവച്ചു. ഭാരമില്ലാതെ പറന്നുനടന്നു. ഭൂതകാലത്തിന്റെ ഭാരംപോലും താൻ വഹിച്ചില്ല. കുടുംബം, പഴയ കൂട്ടുകാർ, പഴയ ബന്ധങ്ങൾ എല്ലാം എവിടെയോ കേട്ടൊരു മുത്തശിക്കഥയായി.
റോഡിൽക്കൂടി പാഞ്ഞുപോയ ഒരു കാർ അയാളുടെമേൽ ചെളി തെറിപ്പിച്ചു. അയാൾ ഉറക്കെ പുലഭ്യം പറഞ്ഞു.
ഞാനും കാറിൽ യാത്ര ചെയ്തിട്ടുണ്ടെടാ! നിനക്കറിയാമോ?’
ആരും വിശ്വസിക്കില്ല താൻ കാറിൽ സഞ്ചരിച്ചിട്ടുണ്ടെന്ന്; അനേകം നഗരങ്ങളിലെ ഏറ്റവും മുന്തിയ ഹോട്ടലുകളിൽ താൻ താമസിച്ചിരുന്നുവെന്ന്; അനേകം സുന്ദരിമാരൊത്തു ജീവിച്ചിരുന്നവനാണു താനെന്ന്.
ആരും വിശ്വസിക്കില്ല. തനിക്കുപോലും അതൊന്നും ഇപ്പോൾ വിശ്വസിക്കാനാവുന്നില്ലല്ലോ.
വിശപ്പ്, തണുപ്പ് അതു മാത്രമാണിപ്പോൾ യാഥാർഥ്യം. മറ്റുള്ളതെല്ലാം കെട്ടുകഥ.
വിശപ്പു മാറ്റാൻ ഒരു മാർഗം അതു മാത്രമാണിപ്പോൾ ആവശ്യം.
ഒരു മാർഗമേ കാണുന്നുള്ളു മോഷണം. അനേകം തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ മോഷ്ടിച്ചിട്ടില്ല.
ഇനി അതു മാത്രം മാർഗം.
ഒരു മോഷ്ടാവായി താൻ വിജയിക്കുമോ? സംശയമാണ്. ഇതുവരെ കൈവച്ച രംഗങ്ങളിലെല്ലാം താൻ പരാജയപ്പെട്ടിട്ടേയുള്ളു.
പരാജയപ്പെടുന്നെങ്കിൽ പരാജയപ്പെടട്ടെ. പരാജയങ്ങളുടെ പട്ടികയിൽ ഒന്നുകൂടി എഴുതിച്ചേർക്കണമെന്നേയുള്ളു.
അയാൾ പാതയോരത്തു കാത്തുനിന്നു.
തെരുവുവിളക്കുകളെല്ലാം തെളിഞ്ഞിരിക്കുന്നു. വ്യാപാരശാലകളും മറ്റു കെട്ടിടങ്ങളും പ്രകാശംകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. പലയിടത്തും ക്രിസ്മസ് വിളക്കുകൾ. ഇപ്പോഴാണ് എല്ലാം ശ്രദ്ധിക്കുന്നത്.
കൈയിൽ ധാരാളം പായ്ക്കറ്റുകളുമായി ഒരു യുവതി റോഡ് മുറിച്ചുകടക്കുന്നു. അവളുടെ കൈയിൽനിന്ന് ഒരു പൊതി റോഡിൽ വീണു. തിരക്കിൽ അവളതു ശ്രദ്ധിക്കുന്നില്ല. ആരും ശ്രദ്ധിക്കുന്നില്ല. അയാൾ മുന്നോട്ടുചെന്ന് ആ പൊതിയെടുത്തു. വേഗം നടന്നു യുവതിയുടെ മുന്നിലെത്തി അയാൾ ചോദിച്ചു:
"നിങ്ങളുടെ കൈയിൽനിന്നു പോയതാണോ ഈ പായ്ക്കറ്റ്.’
"അയ്യോ എന്റേതുതന്നെ! എന്റെ ദൈവമേ! എന്തുപോയാലും അതുമാത്രം പോകരുതേ!’ യുവതി ആശ്വാസത്തോടെയും സന്തോഷത്തോടെയും കൈനീട്ടി. അയാൾ കൊടുത്ത പൊതി വാങ്ങി നന്ദിപറഞ്ഞ് യുവതി നടന്നകന്നു.
അയാൾക്കു തന്നോട് എന്തെന്നില്ലാത്ത അരിശംതോന്നി. മോഷ്ടിക്കാൻ തീരുമാനിച്ചുറച്ച തനിക്കു തെരുവിൽ കളഞ്ഞുകിട്ടിയ ഒരു പൊതി സ്വന്തമാക്കാൻപോലും തോന്നിയില്ല. ആ പായ്ക്കറ്റിൽ വിലയേറിയതെന്തോ ഉണ്ടെന്നാണു യുവതിയുടെ വാക്കുകളിൽനിന്നു മനസിലാകുന്നത്. അതു തിരികെക്കൊടുക്കാതിരുന്നെങ്കിൽ കുറേക്കാലം വിശക്കാതെ കഴിയാമായിരുന്നു.
നല്ലൊരു മോഷ്ടാവാകാൻ വിധി തന്നെ അനുവദിക്കുന്നില്ല. അഥവാ തന്റെ സ്വഭാവം അനുവദിക്കുന്നില്ല.
വിശപ്പും തണുപ്പും വർധിക്കുകയാണ്.
അയാൾ മുന്നോട്ടു നടന്ന് വഴിയരികിലൊരിടത്ത് ഇരുന്നു. വഴിയാത്രക്കാരുടെ രൂപങ്ങൾ അവ്യക്തമാകുമാറ് രാത്രി കനപ്പെട്ടിരുന്നു.
മഞ്ഞിലൂടെ ഒരു കാറ്റു തിടക്കപ്പെട്ടു.
എവിടെനിന്നോ സംഗീതത്തിന്റെ ഒരു നേർത്ത ചാല്.
എതിരേയുള്ള വീടിനുമുന്പിൽ ഒരു കുതിരവണ്ടി വന്നുനിന്നു. ഉന്നതകുലജാതരെന്നും സന്പന്നരെന്നും തോന്നിക്കുന്ന കുറേ സ്ത്രീകൾ അതിൽനിന്നിറങ്ങി വീടിനുള്ളിലേക്കു കയറിപ്പോയി. അവരെ സ്വീകരിച്ചു വീട്ടിലേക്ക് ആനയിച്ച വേലക്കാരി മുന്നിലെ വാതിൽ അടയ്ക്കാൻ മെനക്കെട്ടില്ല.
താഴത്തെ നിലയിലെ മുറികളിലെല്ലാം പ്രകാശം പരന്നു. ക്രിസ്മസ് ആഘോഷമായിരിക്കണം. മുകളിലത്തെ നിലയിൽ ഇരുട്ടാണ്. അവിടെ ആരും ഉണ്ടായിരിക്കില്ല.
മുകളിലത്തെ നിലയിലായിരിക്കണം കുടുംബത്തിന്റെ സ്വർണാഭരണങ്ങൾ. അയാൾ വീടിനടുത്തേക്കുചെന്നു. മുകളിലേക്കുള്ള ഗോവണിപ്പടികളിലെത്താൻ മുൻവാതിലിലൂടെ കടന്നാൽ മതി. ഗോവണിപ്പടികളിലോ അടുത്തെങ്ങുമോ ആരുമില്ല.
അയാളുടെ നെഞ്ച്, നിർത്താതെ മണിമുഴക്കുന്ന കേടുവന്നൊരു ഘടികാരമായി. തന്റെ നെഞ്ചിന്റെ മുഴക്കം പരിസരത്തെങ്ങാനും കേൾക്കുന്നുണ്ടാവുമോ?
തെറ്റുകൾ ധാരാളം ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെപ്പോലൊരു സംഭ്രമം, പതർച്ച മുന്പൊന്നുമുണ്ടായിട്ടില്ല.
പാദങ്ങളേ, മുന്നോട്ടു നീങ്ങൂ അയാൾ നിർബന്ധിച്ചു.
മടിച്ചുമടിച്ചു അവ ചലിച്ചു.
ഗോവണിപ്പടികൾ ശബ്ദിക്കുന്നുണ്ടോ?
മുകളിലത്തെ മുറിയിലെത്തിയപ്പോൾ പുറത്തെങ്ങുനിന്നോ ചോർന്നുവീണ വെളിച്ചത്തിന്റെ ഒരു ചതുരമുണ്ട്. ഭാഗ്യം, മുറിക്കകം ഒട്ടൊക്കെ കാണാം. എവിടെയും ആരുമില്ല. നിർഭാഗ്യം. മുറി ശൂന്യമാണ്.
അടുത്ത മുറിയുടെ പാതി ചാരിയ വാതിൽ തള്ളിനോക്കി.
ആ മുറിയിലും ആരുമില്ല. വലിയൊരു അലമാരയുണ്ട്. അലമാര. വിലപിടിച്ചതെല്ലാം അതിലുണ്ടാവും.
ഭാഗ്യം, അലമാര പൂട്ടിയിട്ടില്ല. പട്ടിണിക്കാരൻ സദ്യ കഴിക്കുന്ന ആർത്തിയോടെ അയാൾ അതിന്റെ വലിപ്പുകൾക്കുള്ളിൽ പരതി. മോതിരം, ലോക്കറ്റ് പോലെ ചെറിയ കുറച്ചു സ്വർണാഭരണങ്ങൾ കിട്ടി. അയാളതു പോക്കറ്റിലാക്കി മറ്റൊരു വലിപ്പു തുറന്നു. ഏതാനും വളകളാണ്. അവയിൽ ചിലതു താൻ പണ്ടെന്നോ കണ്ടിട്ടുള്ളതുപോലെ അയാൾക്കു തോന്നി. മമ്മി അണിഞ്ഞിരുന്നതുപോലുള്ള വളകൾ. അയാൾ അവയും പോക്കറ്റിലിട്ടു.
അലമാരയുടെ മേൽത്തട്ടിലെ ഒരു വലിപ്പ് അയാൾ തുറന്നു. അതിൽ രണ്ടു കപ്പുകൾ മാത്രമേ ഉള്ളു. കൗതുകത്തോടെ അയാൾ അവയും എടുത്തു.
അയാൾ സ്തബ്ധനായിപ്പോയി. കുട്ടിക്കാലത്തു താൻ കാപ്പി കുടിക്കാൻ ഉപയോഗിച്ചിരുന്ന മഗ്ഗുകളാണവ.
ക്രിസ്മസ് രാവിനേക്കാൾ തണുത്ത ശരീരത്തോടെ അയാൾ നിശ്ചലനായി നിൽക്കുന്പോൾ മുറിയുടെ വാതിൽ തുറന്നു. ഒരു ലൈറ്റ് തെളിഞ്ഞു. ഒരു സ്ത്രീയാണു കടന്നുവരുന്നത്.
ഒരു നിമിഷത്തെ സ്തംഭനത്തിനുശേഷം ആ രൂപം കൈൾ വിടർത്തി അയാളുടെ നേർക്ക് ഓടിവന്നു.
"വില്ലീ! വില്ലീ! മോനേ നീ വന്നല്ലോ!’ ഏതാനും നിമിഷത്തിനുശേഷം അയാളുടെ സ്തംഭനാവസ്ഥ അയഞ്ഞു. അപ്പോൾ അയാൾ ആ കരവലയം വിടർത്താൻ ശ്രമം തുടങ്ങി. പക്ഷേ, അപ്പോഴും അയാളുടെ നാവു നിശ്ചലമായിരുന്നു.
"മോനേ, ഇരുപത്താറാം പിറന്നാളിൽ നീ തിരിച്ചുവന്നല്ലോ. എത്രയെത്ര പിറന്നാളുകളിൽ നിന്നെ ഞാൻ കാത്തിരുന്നു. അതെല്ലാം പോട്ടെ. തിരിച്ചുവന്നല്ലോ. മോനേ, നീയെത്ര ക്ഷീണിച്ചിരിക്കുന്നു. വാ ഭക്ഷണം കഴിക്കൂ.’
"എന്നെ വിടൂ.’ അയാൾ നിസഹായതയോടെ പറഞ്ഞു. അമ്മയുടെ കൈകൾ വിടുവിക്കാൻ അയാൾക്കു കഴിഞ്ഞില്ല.
"അങ്ങനെ പറയരുതു മോനേ. ഇത് എന്റെ അവകാശമാണ്. ഇത്രയുംകാലംകൂടി നീ വന്നിട്ട് ഇങ്ങനെയാണോ. വാ ഭക്ഷണം കഴിക്കൂ.’
"മമ്മി കരുതുന്ന ആളല്ല ഞാൻ. ആ വില്യമല്ല ഞാൻ. ഞാൻ വേറെന്തോ.. ഞാനൊരു മോഷ്ടാവാണ്. ഈ അലമാരയിൽനിന്നു ഞാൻ മോഷ്ടിച്ച സ്വർണവും പണവുമാണിത്.’
"പോടാ! മോഷ്ടിച്ചു. സ്വന്തം വീട്ടിൽനിന്നെങ്ങനെയാ മോഷ്ടിക്കുന്നത്. ഇതെല്ലാം നിനക്കുള്ളതല്ലേ? ഈ വീട് നിന്റെയല്ലേ.’
അയാൾ നിന്നുരുകുകയായിരുന്നു. മോഷണം തൊണ്ടിയോടെ പിടിക്കപ്പെട്ടിരുന്നെങ്കിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിൽ, തടവിൽ കിടക്കേണ്ടി വന്നിരുന്നെങ്കിൽ ഇതിനേക്കാൾ എത്രയോ നന്നായിരുന്നു.
"നമ്മുടെ പഴയ വീടുവിറ്റു. ഡാഡിയുടെ ബിസിനസ് നന്നായി വളർന്നു. അങ്ങനെയാണ് ഇവിടെ വീടു വാങ്ങിയത്. എന്റെ മോൻ ഇവിടെ എവിടെയോ ഉണ്ടെന്ന് എന്റെ മനസ് പറഞ്ഞിരുന്നു.’
അപ്പുറത്തെ മുറിയിൽനിന്ന് ഒരു പുരുഷശബ്ദം കേട്ടു. "മാഗീ... നീ എവിടെയാണ്?’
വില്യമിനെ മുറിയിൽനിർത്തി അമ്മ പുറത്തിറങ്ങി വാതിലടച്ചു. തന്നെ അന്വേഷിച്ചുവന്ന ഭർത്താവിനെ പിടിച്ചുനിർത്തി അവർ പറഞ്ഞു:
"ജയിംസ്, വില്ലി വന്നിരിക്കുന്നു. നമ്മുടെ മോൻ ഇങ്ങു വന്നിരിക്കുന്നു! അവന്റെ പിറന്നാളിന്.!’
"വില്യമോ?’
"ഇവിടെയുണ്ട്. ജയിംസ് പ്ലീസ്.. അവനോട് അരിശപ്പെടരുത്. നമ്മുടെ മോൻ വല്ലാതെ മെലിഞ്ഞുപോയി. അവനെ ഇവിടെനിന്നു പറഞ്ഞുവിടരുത്. പോകാൻ സമ്മതിക്കരുത്. അവൻ പാവമാണ്.’
തെല്ലുനേരം ചിന്തിച്ചുനിന്നശേഷം ജയിംസ് മകൻ നിന്നിരുന്ന മുറിയിലേക്കു കയറി കതകടച്ചു.
മാഗി ഉത്കണ്ഠയോടെ കതകിൽ കാതുചേർത്തുനിന്നു. വില്യം മോഷണം നടത്തിയതായി കണ്ടാൽ ജയിംസ് അവനോട് എന്താണു ചെയ്യുകയെന്നു പറയുകവയ്യ.
അകത്തെ സംസാരം വ്യക്തമാകുന്നില്ല. അതു കുറേനേരം നീണ്ടു.
അവസാനം ജയിംസ് ഇറങ്ങിവന്നു. അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നതു ഭാര്യ ശ്രദ്ധിച്ചു.
"പോകരുതെന്നു ഞാൻ വില്ലിയോടു പറഞ്ഞിട്ടുണ്ട്.’
"അവന്... നന്നായി വിശക്കുന്നുണ്ട്. ഭക്ഷണം കൊടുക്കൂ. ഞാനിന്നു താഴെ ഉറങ്ങിക്കൊള്ളാം.’
അയാൾ പൊയ്ക്കഴിഞ്ഞപ്പോൾ മാഗി മകന്റെ അടുത്തേക്കു ചെന്നു. അവൻ തലകുനിച്ച് ഇരിക്കുകയായിരുന്നു.
മുഖമുയർത്തി അവൻ പറഞ്ഞു: "മമ്മീ... ഇവിടെ നിൽക്കാൻ ഞാൻ യോഗ്യനല്ല.’
മാഗി മകന്റെ മുഖം കൈയിലെടുത്ത് ഉമ്മവച്ചു. "നീയെന്താണീ പറയുന്നതു മോനേ. ഇതു നിന്റെ വീട്. ഞങ്ങൾ നിന്റെ ഡാഡിയും മമ്മിയും. റോസിനെ കെട്ടിച്ചയച്ചു. അവളും കൂട്ടരുമാണു താഴെ വന്നത്.’
അനേകം സ്ത്രീകളുടെ ചുംബനം ഏറ്റുവാങ്ങിയിട്ടുള്ള അയാൾക്ക് അമ്മയുടെ ഉമ്മയിൽ ഹൃദയം പൊള്ളി. ആ മുഖം തള്ളിമാറ്റാൻ അയാൾ ശ്രമിച്ചു. "അരുത് എന്നെ തൊടരുത്. ഞാൻ ചീത്തയാണ്.’
"ഞാൻ എന്റെ മോനെ ഉമ്മ വയ്ക്കരുതെന്നോ? എത്ര നാളായി ഞാൻ നിനക്ക് ഉമ്മ തന്നിട്ട്?’
"എന്റെ വഴികൾ ചീത്തയായിരുന്നു.’
"നിന്റെ വഴികൾ ഞാൻ ചോദിച്ചില്ല. ഞാൻ എന്നും നിന്നെ കാത്തിരിക്കുകയായിരുന്നു. നീ ഈ വീടിന്റെ ഗോവണിപ്പടികൾ കയറുന്ന ശബ്ദം ഞാൻ കേട്ടു. അതു നിന്റെ കാലൊച്ചയാണെന്ന് എന്തുകൊണ്ടോ എനിക്കു തോന്നി.’
അയാൾ കരയാൻ തുടങ്ങി. അമ്മ അവനെ ചേർത്തുപിടിച്ചു. അവന്റെ കണ്ണീരിന്റെ ചാലുകൾ രണ്ടും ഒരു വിരൽകൊണ്ട് അവർ തുടച്ചു.
"എന്നോടു ക്ഷമിക്കുക എന്നുവച്ചാൽ...ഒത്തിരി ഒത്തിരിയാണു ക്ഷമിക്കേണ്ടത്,’ അയാൾ പറഞ്ഞു.
"എനിക്കത് ഇത്തിരിയായേ തോന്നുന്നുള്ളു മോനേ.’
അമ്മ എല്ലാം ക്ഷമിച്ചുകഴിഞ്ഞിരുന്നു.
"നീയിരിക്കൂ. ഭക്ഷണം ഞാൻ ഇങ്ങോട്ടു കൊണ്ടുവരാം.'
അവർ താഴേക്കു നടന്നു.അയാൾ മറന്നുപോയിരുന്ന വിശപ്പ് തിരികെ വന്നു.
അമ്മ കൊണ്ടുവന്ന ഭക്ഷണം അയാൾ ആർത്തിയോടെ വാരിത്തിന്നു. വർഷങ്ങൾക്കൂടി ആഹാരം കിട്ടിയതുപോലെ. അമ്മ സംതൃപ്തിയോടെ അതു നോക്കിക്കൊണ്ടിരുന്നു. മകന്റെ പാത്രത്തിൽനിന്നുതന്നെ അവർ ഭക്ഷണമെടുത്തു കഴിച്ചു.
അതു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു. "ഇനി നിന്റെ ബർത്ത്ഡേ കേക്ക്. ഹാപ്പി ബർത്ത്ഡേ ടു യു. അതുകഴിഞ്ഞു ക്രിസ്മസ് കേക്ക്.’
അയാൾ നിറഞ്ഞിരിക്കുകയായിരുന്നു. ഒന്നും മിണ്ടാനാവാതെ.
ഭക്ഷണപാത്രങ്ങളുമായി അമ്മ പോയിക്കഴിഞ്ഞപ്പോൾ അയാൾ ജനാലയിലൂടെ പുറത്തേക്കു നോക്കിനിന്നു. ആ നഗരത്തെ ആദ്യമായി കാണുന്നതുപോലെ. ഇതുവരെ ഒരു നഗരത്തെയും നോക്കാത്തതുപോലെ.
ഇപ്പോൾ തണുപ്പിനു മൂർച്ചയില്ല. രാത്രിക്കു ശബ്ദമില്ല. ഇരുട്ടിനു കനമില്ല.
എങ്ങോ ആരൊക്കെയോ പാടുന്നുവോ?
പ്രശാന്ത രാത്രി.
വിശുദ്ധ രാത്രി.
കുറെയകലെ ഏതോ പള്ളിയുടെ ഗോപുരം മഞ്ഞിന്റെ നേർമയിൽ തെളിയുന്നു.
ഒരു മാലാഖയുടെ ചിറകടിയൊച്ചയോ കേൾക്കുന്നത്? അയാൾ ചെവി കൂർപ്പിച്ചു.
പിന്നിൽനിന്ന് അമ്മയുടെ സ്വരം:
"പള്ളിമണികളാണ്. തിരുപ്പിറവിക്കു നേരമായി.’
അയാൾ അമ്മയുടെ നേർക്കു തിരിഞ്ഞു പറഞ്ഞു:
"ഹാപ്പി ക്രിസ്മസ്’
വലിയൊരു ക്രിസ്മസിന്റെയും അനേകം ജന്മദിനാഘോഷങ്ങളുടെയും ആനന്ദം അമ്മയുടെ മുഖത്ത്.
പുനരാഖ്യാനം: ജോൺ ആന്റണി