1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി വലതു വിംഗിലൂടെ യു. ഷറഫലി. പെനാൽറ്റി ബോക്സിനരികിൽ നിന്ന് ഇടതുവിംഗിലേക്ക് ഒരു കിടിലൻ ലോബ്. സാൽഗോക്കർ പ്രതിരോധക്കോട്ടയ്ക്കു മുകളിലൂടെ മഴവില്ലുകണക്കേ ചാഞ്ഞിറങ്ങിയ പന്തിൽ ചാട്ടുളിപോലെ ഓടിയെത്തിയ പാപ്പച്ചന്റെ മിന്നൽ ഹെഡർ.
പതിനാറു വർഷം ഗോൾവല കാത്ത ഗോവൻ ഗോൾകീപ്പർ ബ്രഹ്മാനന്ദന് അനങ്ങാൻ കഴിയുന്നതിനു മുന്‍പേ വലകുലുങ്ങി. തിങ്ങിനിറഞ്ഞ ഗാലറി ആർത്തലച്ച തിരമാല പോലെ ഉയർന്നു പൊങ്ങി. അതൊരു ചരിത്ര നിമിഷമായിരുന്നു. പതിനാലു വർഷത്തെ ഫെഡറേഷൻ കപ്പിൽ ഒരു കേരള ടീമിന്റെ ആദ്യ കിരീടം.
പിറ്റേന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിൽ കപ്പുയർത്തുന്ന കേരള പോലീസ് ടീമിന്റെയും കോച്ചായ എന്നെ ടീമംഗങ്ങൾ എടുത്ത് വായുവിൽ നിർത്തിയ ചിത്രവും. കളികഴിഞ്ഞ രാത്രി തന്നെ മുഖ്യമന്ത്രി നായനാർ ഫോണിൽ വിളിച്ചു. നാളെ വൈകിട്ട് നാലരയ്ക്ക് ക്ലിഫ് ഹൗസിൽ തനിക്കും ടീമിനും എന്റെ വക പാർട്ടി...
എഴുപത്തിയേഴിലും പതിനേഴിന്റെ ആവേശത്തോടെ ചാത്തുണ്ണിയേട്ടൻ ഒളി മങ്ങാത്ത ഓർമകൾ പങ്കുവയ്ക്കാൻ തുടങ്ങി.
അതിരാവിലെ തിരുവനന്തപുരത്തേക്ക്. മൂന്നരയോടെ തലസ്ഥാനത്ത് എത്താറായപ്പോൾ ഞാൻ പറഞ്ഞു: "വണ്ടി നേരേ ജോസഫ് സാറിന്റെ വീട്ടിലേക്കു പോട്ടെ'. കേരള പോലീസിന്റെ ജീവാത്മാവായിരുന്ന മുൻ ഡിജിപി എം.കെ. ജോസഫ് ബൈപ്പാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഫൈനലിന്റെ തലേന്ന് ഞാനദ്ദേഹത്തെ ഫോണിൽ വിളിച്ച് തൃശൂരിലെത്താൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്നു ചോദിച്ചിരുന്നു. ""യാത്ര ചെയ്യാൻ പറ്റില്ല. ഞാൻ പ്രാർഥിക്കാം. നിങ്ങൾ കപ്പും കൊണ്ട് ഇങ്ങോട്ടുവാ.''എന്നായിരുന്നു മറുപടി. ക്യാപ്റ്റൻ കുരികേശ് മാത്യു കപ്പ് അദ്ദേഹത്തിനു മുന്നിൽ വച്ചു. അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, ഞാനും. അതോടെ ടീമംഗങ്ങളുടെ കണ്ണും നിറഞ്ഞു. സാറ് പറഞ്ഞു ""സന്തോഷമായി. പോലീസ് ടീമുണ്ടാക്കുന്പോൾ എന്റെ സ്വപ്നം ഇതായിരുന്നു. അതു പൂവണിഞ്ഞു. എല്ലാർക്കും ഒരുപാടു നന്ദി.''പിന്നെ നേരെ ക്ലിഫ് ഹൗസിലേക്ക്.
ഒന്‍പതാം ക്ലാസിലെ തോൽവി
ചാലക്കുടി പോലീസ് സ്റ്റേഷനു സമീപം തുന്പരത്തി കണ്ടുണ്ണിയുടെയും പാർവതിയുടെയും ആറു മക്കളിൽ രണ്ടാമനായി 1945 ജനുവരി രണ്ടിനു ജനനം. ചാലക്കുടി സെന്റ് മേരീസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസിൽ ചാലക്കുടി ഗവ. ഹൈസ്കൂളിൽ. അന്നുമുതൽ കാൽപന്തുകളി തുടങ്ങി. സോഷ്യൽ സ്റ്റഡീസ് എടുത്തിരുന്ന ആലേങ്ങാടൻ റപ്പായി മാഷായിരുന്നു ഞങ്ങൾ ഫുട്ബോൾ കളിക്കാരുടെ പ്രിയപ്പെട്ട ഗുരു. ഞങ്ങളുടെ ഭക്ഷണം, ജഴ്സി, യാത്രാക്കൂലി എന്നിവ മാഷ് വക. ഇതിനിടയിൽ ഞാൻ എൻസിസിയിലും ചേർന്നു. കേരളത്തിലെ ഏറ്റവും നല്ല ബറ്റാലിയനായിരുന്നു സി.പി. മേനോൻ സാറിനു കീഴിലെ 144-ാം ബറ്റാലിയൻ. കളിമൂലം പലപ്പോഴും പരേഡ് നഷ്ടപ്പെടും. അപ്പോഴെല്ലാം റപ്പായി മാഷ് സഹായത്തിനെത്തും. ഇതൊരു തുടർക്കഥയായപ്പോൾ അവിടെ നിന്നും ഒൗട്ട്.
പട്ടാളത്തിലേക്ക്
പഠനത്തിൽ ഉത്സാഹമില്ലാത്തതിനാൽ ഒന്‍പതിൽ തോറ്റു. ഇതു വലിയ സങ്കടമായി. നേരേ സ്കൂളിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങി. ബന്ധു തുന്പരത്തി അഖിലേഷും കൂടെയുണ്ട്്. നേരേ തൃശൂർക്കു വണ്ടി കയറി. അവിടെ ഇന്ത്യൻ ആർമിയുടെ ഇഎംഇ വിഭാഗത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടായിരുന്നു. എല്ലാ ടെസ്റ്റും പാസായി, സെലക്ഷൻ കിട്ടി, പിറ്റേന്നുതന്ന സെക്കന്ദരാബാദിലേക്കു പോകണം. കൈയിൽ കിടന്നിരുന്ന അരപ്പവന്റെ മോതിരം ഉൗരി വീട്ടിൽ കൊടുക്കാനായി തൃശൂർ അംബാസിഡർ ഹോട്ടലിനു സമീപമുണ്ടായിരുന്ന ജനതാ മെഡിക്കൽസിലെ കാഷ്യർ ചാലക്കുടിക്കാരനായ കോളേങ്ങാടൻ ജോസേട്ടനെ (പ്രശസ്ത ഫുട് ബോൾതാരം പാപ്പിയുടെ അപ്പൻ) ഏല്പിച്ചു. സംഭവം വീട്ടിലറിഞ്ഞതോടെ ചേട്ടൻ ഫുട്ബോൾ കിറ്റുമായി പിറ്റേന്നു രാവിലെത്തന്നെ എത്തി. അന്നു വൈകിട്ട് ട്രെയിൻ കയറി. അങ്ങനെ 1963 മേയ് 18ന് ട്രെയിനിംഗ് തുടങ്ങി. എൻസിസി പരിചയം ട്രെയിനിംഗ് എളുപ്പമാക്കി. ഇഎംഇയുടെ ഇന്റർ ബറ്റാലിയൻ ടീമിൽ ഇടം നേടി. തുടർന്ന് ജൂണിയർ ടീമിലേക്ക്.
ഡൽഹി ഗാരിസണ്‍
ആർമി സ്റ്റാഫിന്റെ ചീഫ് ജനറൽ ജെ.എൻ. ചൗധരിയുടെ നേതൃത്വത്തിൽ എല്ലാ ആർമി റെജിമെന്റിലെയും കളിക്കാരെ കൂട്ടി ഒരു അണ്ടർ 19 ടീം. അന്‍പതുപേരെ തെരഞ്ഞെടുത്തു. പരിശീലകനായി വന്നത് അന്നു പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ സാക്ഷാൽ ഒളിന്പ്യൻ കിട്ടുസാറായിരുന്നു. അസി. കോച്ചായി സുബേദാർ അമർചന്ദ്. ആറു മാസം കഴിഞ്ഞ് കിട്ടു സാർ പോകുന്പോഴേക്കും ടീമിനെ തെരഞ്ഞെടുത്തു. "ഡൽഹി ഗാരിസണ്‍' എന്ന ആ പ്ലേയിംഗ് ഇലവനിൽ ഇഎംഇയിൽ നിന്ന് ഞാനും ആന്ധ്രക്കാരൻ ഖയറുദ്ദീനും മാത്രം.
ഡൂറന്റ് കപ്പ്
ഡൽഹി ഗാരിസണ്‍ പല ടൂർണമെന്റുകളും ജയിച്ചു. അത്തവണ പ്രസിദ്ധമായ ഡൂറന്റ് കപ്പിൽ കളിക്കാൻ എൻട്രി ലഭിച്ചു. ആദ്യ മത്സരത്തിൽ ഭൂപീന്ദർ സിംഗിന്റെ ഹാട്രിക് മികവിൽ ജയം. പ്രീക്വാർട്ടറിൽ കുപ്പുസ്വാമി, കാമാച്ചി, മലപ്പുറം ചേക്കു, ഹനീഫ തുടങ്ങി മലയാളികളടങ്ങിയ പട്ടാള ടീം എംആർസിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് ക്വാർട്ടറിലേക്ക്. എതിരാളികൾ ഈസ്റ്റ് ബംഗാൾ. ഇന്ത്യൻ ഗോളി പീറ്റർ തങ്കരാജ്, സുധീർ കർമാർക്കർ, സാന്റോ മിത്ര, സെൻ ഗുപ്ത, പരിമൾ ഡേ, ആജാനബാഹു അശോക് മാലിക് ഉൾപ്പെടെ പത്തംഗ ഇന്ത്യൻ കളിക്കാരുള്ള ടീം.
കളിയുടെ തലേന്ന് കോച്ച് അമർചന്ദിന്റെ കൂടെ ഒരാൾ കൂടെയെത്തി, കിട്ടുസാർ. ""ബംഗാളിനെ തകർത്താൽ ഈയൊരൊറ്റ മത്സരം കൊണ്ട് നിങ്ങൾ ഇന്ത്യമുഴുവൻ അറിയപ്പെടും.'' ഓരോരുത്തരെയും അടുത്തേക്കു വിളിച്ചുകൊണ്ട് അദ്ദേഹം ആത്മവിശ്വാസം പകർന്നു. ചാറ്റുണ്ണി (അങ്ങനെയാണ് അദ്ദേഹം എന്നെ വിളിക്കാറ്) ""ഇന്നക്ക് പാക്കണം ഇന്ത ഗെയിം. അശോക് മാലികിനെ വിടമാട്ടെ. അപ്പോ നീ താൻ ബെസ്റ്റ് ഡിഫൻഡർ ഇൻ ഇന്ത്യ''. മാലികിനെ എങ്ങനെയായാലും തടഞ്ഞിരിക്കുമെന്നു കിട്ടു സാറിനു ഞാൻ വാക്കുകൊടുത്തു.
അവിശ്വസനീയ ജയം
ഡൽഹി കോർപറേഷൻ സ്റ്റേഡിയം തിങ്ങി നിറഞ്ഞു. "ബെസ്റ്റ് അറ്റാക്ക് ഈസ് ബെസ്റ്റ് ഡിഫൻസ്' എന്ന കിട്ടുസാറിന്റെ വിജയസൂക്തം ഞങ്ങൾ പ്രാവർത്തികമാക്കി. ചെറുപ്പം മുതലേ ടാക്ളിംഗ് ധൈര്യമായി ചെയ്യാറുള്ള എനിക്ക് ഈ കളിയിൽ അതൊരു ഗുണമായി. ഞാനും എ.സി. ദാസും ഖയറുദ്ദീനും ചേർന്ന് ഒരു പഴുതുമില്ലാത്ത പ്രതിരോധം തീർത്തു. ഗോൾ അടിക്കാൻ കഴിയാതെ മാലിക് ഗ്രൗണ്ടിൽ ഭ്രാന്ത് പിടിച്ചപോലെ ഓടി നടക്കുകയാണ്. ആദ്യ പകുതി ഗോൾ രഹിതം. ഫൈനൽ വിസിലിന് ഏതാണ്ടു പത്തു മിനിറ്റുമുന്പ് അമർ ബഹദൂറിൽ നിന്ന് പന്തു സ്വീകരിച്ച ഭൂപീന്ദർ ഈസ്റ്റ് ബംഗാളിന്റെ രണ്ടു പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് മിന്നൽ വേഗത്തിൽ പീറ്റർ തങ്കരാജിനെ കബളിപ്പിച്ച് ഒരു പ്ലേസിംഗ് ഗോൾ. പതിനായിരങ്ങൾ നിറഞ്ഞ സ്റ്റേഡിയം ആർത്തു വിളിച്ചു. ഗാരിസണ്‍... ഗാരിസണ്‍...
ടൈംസ് ഓഫ് ഇന്ത്യയിലെ ബോക്സ് ന്യൂസ്
കിരീടം നേടാനിറങ്ങിയ ഈസ്റ്റ് ബംഗാളിനെ ഗാരിസണ്‍ അട്ടിമറിച്ചു. കിട്ടുസാർ എന്നെ ചേർത്തു പിടിച്ചു: "വെൽഡണ്‍ ചാറ്റുണ്ണി... വെൽഡണ്‍'. തുടർന്ന് തലയിൽ കൈവച്ച് അനുഗ്രഹിച്ചു. സന്തോഷം കൊണ്ട് ആ രാത്രി ഉറക്കം വന്നില്ല. അതിരാവിലെ എണീറ്റു. പത്രങ്ങളിലെല്ലാം ഒന്നാം പേജിലും സ്പോർട്സ് പേജിലും ഗാരിസൺ വിജയവാർത്ത. ഭൂപീന്ദറിനെക്കുറിച്ചും സ്റ്റോറി. പെട്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു ബോക്സ് ന്യൂസിന്റെ തലക്കെട്ടിൽ എന്റെ കണ്ണുകൾ ഉടക്കിയത്.
"ടി.കെ. ചാത്തുണ്ണി വാസ് ദ ബാക്ക് ബോണ്‍ ഓഫ് ഡെൽഹി ഗാരിസണ്‍'. ശരിക്കും എന്റെ കണ്ണു നിറഞ്ഞു. ഒപ്പം മനസും. കളിക്കാരനെന്ന നിലയിൽ എന്റെ പേര് ആദ്യമായി പത്രത്തിൽ അച്ചടിച്ചുവന്നു. ഞാൻ സകല ദൈവങ്ങളെയും വിളിച്ച് നന്ദിപറഞ്ഞു പ്രാർഥിച്ചു. 1965ലെ ഇന്ത്യ- പാക്ക് യുദ്ധത്തോടെ ടീം പിരിച്ചുവിട്ടു. എല്ലാവരും തങ്ങളുടെ റെജിമെന്റിലേക്കു തിരിച്ചുപോയി.
പിന്നീട് വിവിധ ക്ലബുകൾ. പതിനഞ്ചു വർഷത്തെ കളി ജീവിതത്തിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര സ്റ്റേറ്റുകൾക്കായി സന്തോഷ് ട്രോഫി കളിച്ചു. 1970-ൽ റഷ്യ, 73 -ൽ ജർമനി ടീമുകൾക്കെതിരേയും ക്വാലാലംപൂരിൽ നടന്ന മെർദേക്ക ടൂർണമെന്റിലും ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞു.
രക്ഷിച്ചത് ഒളിന്പ്യൻ റഹ്മാനിക്ക
സീനിയർ കളിക്കാരിൽ ഞാൻ ഏറ്റവും ആദരിക്കുന്നത് ഇന്ത്യൻ താരമായിരുന്ന ഒളിന്പ്യൻ റഹ്മാനിക്കയെയാണ്. 78ൽ ഞാൻ മുഹമ്മദൻസുമായി ഒപ്പുവച്ച സമയം. ഇന്റർ സ്റ്റേറ്റ് ട്രാൻസ്ഫർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ചിട്ടില്ല. ധാക്കയിൽ ഒരു ടൂർണമെന്റ് കളിക്കാൻ മുഹമ്മദൻസ് അധികൃതർ എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു.
എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി. അപ്പോഴാണു മുഹമ്മദൻസ് കോച്ച് റഹ്മാനിക്ക വിളിക്കുന്നത്. കൊൽക്കത്തയിലെ അന്തർ നാടകങ്ങൾ നന്നായി അറിയാവുന്ന അദ്ദേഹം എന്നോടു പറഞ്ഞു: "മോൻ അവിടെത്തന്നെ നിന്നോ, ട്രാൻഫ്സർ ശരിയാവാതെ ഒരിക്കലും ഇങ്ങോട്ടു വരരുത്'. റഹ്മാനി ക്കയുടെ ഈ ഉപദേശമാണ് എന്നെ രക്ഷിച്ചത്. ട്രാൻസ്ഫർ ശരിയാവാത്തതിനാൽ ഉടൻതന്നെ ബാംഗ്ലൂർ എൻഐഎസിൽ പരിശീലകനാകാനുള്ള കോഴ്സിൽ ഞാൻ ചേർന്നു.
പരിശീലകന്റെ റോൾ
1979 ഓഗസ്റ്റ് 18ന് കേരള സ്പോർട്സ് കൗണ്‍സിലിൽ ചേർന്നു. ആദ്യം തിരുവനന്തപുരം ടൈറ്റാനിയത്തിൽ കോച്ച്. പിന്നീട് വിവിധ ജില്ലകളിൽ. തൃശൂരിൽ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കീഴിൽ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മൂന്നു വർഷം നീണ്ട ഫുട്ബോൾ കോച്ചിംഗ് ക്യാന്പ്. 500 കുട്ടികളിൽ നിന്ന് ഇരുപത്തിയഞ്ചുപേരെ തെരഞ്ഞെടുത്തു.
ഐഎം വിജയൻ, ലിസ്റ്റണ്‍ കെ. പ്രേം, വി.എഫ്. റോബർട്ട് തുടങ്ങി നിരവധി താരങ്ങൾ ഇതിലൂടെ വളർന്നുവന്നു. തുടർന്ന് വിവിധ ജില്ലകൾ, കോളജുകൾ, സാൽഗോക്കർ, മോഹൻ ബഗാൻ ഉൾപ്പെടെ ഇന്ത്യയിലെ മുഴുവൻ മുൻനിര ടീമുകളേയും പരിശീലിപ്പിച്ചു. 2016 ൽ വിവ ചെന്നൈയിൽ ടെക്നിക്കൽ ഡയറ ക്ടറായി നാലു പതിറ്റാണ്ടുനീണ്ട മഹാദൗത്യത്തിനു വിരാമമിട്ടു.
വിജയനെ കണ്ടെത്തിയ നിമിഷം
തൃശൂരിലെ ത്രിവത്സര പരിശീലനത്തിനു വിജയനെയും കൊണ്ടു വന്നതു ഫുട്ബോളിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജോസ് പറന്പനാണ്. മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്തെ ചെറിയ വീട്ടിലായിരുന്നു വിജയന്റെ താമസം. കാലത്തുമുതൽ വൈകിട്ടുവരെ ഗ്രൗണ്ടിലുണ്ടാകും. ഒരു വർഷം കഴിഞ്ഞതോടെ അവന്റെ അച്ഛൻ കാറപകടത്തിൽ മരിച്ചു. ഞങ്ങൾക്കെല്ലാം വലിയ ദുഃഖമായി. കൗൺസിൽ സെക്രട്ടറി എം.സി. രാധാകൃഷ്ണൻ സാറിനോട് അവനു ഭക്ഷണ സൗകര്യം ഏർപ്പെടുത്തണമെന്നു ഞാൻ പറഞ്ഞു. ത്രിവേണി ഹോട്ടലിൽ അദ്ദേഹം ഭക്ഷണം ഏർപ്പാടാക്കി. എ സർട്ടിഫിക്കറ്റോടെയാണ് അവൻ പരിശീലനം പൂർത്തിയാക്കിയത്.
എന്റെ കൂടെ ഇഎംഇയിൽ കളിച്ച എം.എം. ശ്രീധരനായിരുന്നു കേരള പോലീസ് കോച്ച്. ഞാനൊരു കത്തെഴുതി. ഡിജിപി ജോസഫ് സാറുമായി സംസാരിക്കാമെന്നായിരുന്നു മറുപടി. പിന്നെ വൈകിയില്ല, അവന്റെ ബോൾ സ്കില്ലും കളിയും കണ്ട് ഇഷ്ടപ്പെട്ട ജോസഫ് സാർ 87ലെ സന്തോഷ് ട്രോഫി ക്യാന്പിലേക്കു വിളിപ്പിച്ചു. അങ്ങനെ പതിനേഴാം വയസിൽ സന്തോഷ് ട്രോഫി കളിച്ചു. ജോസഫ് സാറിന്റെ പ്രത്യേക പരിഗണനയിൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ ഒരു അംബേദ്കർ ജയന്തി ദിനത്തിൽ വിജയനെ പോലീസിലെടുത്തു.
നോൺസ്റ്റോപ്പ് അനുഭവങ്ങൾ
സാൽഗോക്കറിനു ഫെഡറേഷൻ കപ്പും മോഹൻബഗാനു നാഷണൽ ലീഗും നേടിക്കൊടുത്ത സുന്ദര സ്മരണകൾ, ബ്രൂണോ കുട്ടീനോ, ചീമ ഒക്കേരി, വി.പി. സത്യൻ എന്നിവരുമായുള്ള ഒാർമകൾ ഇങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് മോഹന മുഹൂർത്തങ്ങളുണ്ട് ഇൗ ഭീഷ്മാചാര്യരുടെ മനസിൽ. അവയെല്ലാം കുറിക്കാൻ ഇവിടെ ഇടമില്ലാത്തതിനാൽ ചുരുക്കുന്നു.
ഫുട്ബോൾ ഈസ് മൈ സോൾ
ചെറുപ്പം മുതലേ കാൽപന്തിനോട് ഭ്രാന്തമായ ഒരാവേശമായിരുന്നു പി.കെ. ചാത്തുണ്ണിക്ക്. അതിപ്പോഴും തുടരുന്നു. അതുകൊണ്ടാണല്ലോ വീടിന് ബോൾ ഹൗസ് എന്ന് പേരിട്ടത്. പൂന്തോട്ടത്തിലെ ചെടികൾക്കുപോലും ഫുട്ബോൾ രൂപം. വീട്ടിലെ ടീപോയ്, ഓഫീസ് റൂമിലെ ടേബിൾ, ഫ്ലവർ വേസ്, ഡൈനിംഗ് ടേബിൾ എന്നിങ്ങനെ സർവം ഫുട് ബോൾ മയം. ഈ അഭിനിവേശം അവസാനം വരെയും തുടരുമെന്നതിനാലാണ് ഇടതുകൈയിൽ "ഫുട്ബോൾ ഈസ് മൈ സോൾ' എന്നും വലതുകൈയിൽ ഫുട്ബോളിന്റെ ചിത്രവും മായ്ക്കാനാവാത്തവിധം പച്ചകുത്തിയിരിക്കുന്നത്.
മനസിലും ആത്മാവിലും ഫുട്ബോൾ മന്ത്രിക്കുന്ന ഇൗ കളിത്തോഴനു ജീവിതസഖിയെ ലഭിച്ചതും കണ്ണൂരിലെ ഒരു കാല്പന്തുകാരന്റെ കുടുംബത്തിൽ നിന്ന്. ഇഎംഇയിൽ കൂടെ കളിച്ച ശ്രീനിവാസന്റെ സഹോദരിയുടെ മകൾ സ്വർണലത. പ്രിയതമയുടെയും മക്കളായ രേഖയുടെയും റിങ്കുവിന്റെയും പിന്തുണയാണു തന്റെ നേട്ടങ്ങൾക്കു നിദാനമായെന്ന് ഇൗ ദ്രോണാചാര്യർ പറയുന്നു. പേരക്കുട്ടി പവൻ മാത്രമാണ് മുത്തച്ഛന്റെ കളിയിലെ പിന്മുറക്കാരൻ.
ഒരേയൊരു ദുഃഖം
ഒരുപാടു തവണ പ്രതിഭ തെളിയിച്ചിട്ടും ഇന്ത്യൻ ടീമിന്റെ കോച്ചാക്കിയില്ലെന്നതും ദ്രോണാചാര്യ അവാർഡ് ലഭിച്ചില്ലെന്നതുമല്ല ചാത്തുണ്ണിയേട്ടന്റെ ഏറ്റവും വലിയ ദുഃഖം. ചാലക്കുടിയിൽ ഒരു നല്ല സർക്കാർ സ്റ്റേഡിയം ഇല്ലാതെ പോയല്ലോയെന്നതാണ്. മാറിമാറി വന്ന നഗരസഭകൾ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച് വടൂക്കര ശ്മശാനത്തിലേക്ക് അവസാനയാത്ര നടത്തേണ്ടി വരുമല്ലോ’യെന്ന ആശങ്കമാത്രം.
സെബി മാളിയേക്കൽ