70 വർഷങ്ങൾക്കെങ്കിലും അപ്പുറത്തെ കാര്യമാണ്. അന്നു മലേറിയയും കോളറയും പിന്നീട് പ്ലേഗും കേരളത്തിൽ മരണം വിതച്ചു. പക്ഷേ, കാര്യമായ ചരിത്രരേഖകളൊന്നുമില്ല. എന്നാലും ഈ കോവിഡിന്റെ കാലത്ത് പറഞ്ഞാൽ അന്നുള്ളവർ അനുഭവിച്ചതു മനസിലാക്കാൻ ഇന്നുള്ളവർക്ക് എളുപ്പമുണ്ട്. ഇടുക്കിയിലെയും മലബാറിലെയും മലന്പ്രദേശങ്ങളിൽ മരണം പെയ്യുകയായിരുന്നു. മരണരജിസ്റ്ററുകളില്ലാതെ പോയ, മഹാമാരിക്കാലം.
കുടിയേറ്റ കർഷകരെ എസ്റ്റേറ്റ് ഹോസ്പിറ്റലുകളിൽ കയറ്റത്തില്ല. ഉദ്യോഗസ്ഥർ കണ്ടാൽ ഓടിച്ചുവിടും. അവർ രാത്രികാലങ്ങളിൽ തേയിലത്തോട്ടങ്ങളിലൂടെ പതുങ്ങിനടന്നും ആരെയെങ്കിലും കാണുന്പോൾ തേയിലച്ചെടികൾക്കിടയിലൊളിച്ചും തോട്ടംവക ഡിസ്പെൻസറിയിലെ കന്പോണ്ടർമാരുടെ താമസസ്ഥലത്തെത്തി.
ഒരു ഇടവകപ്പള്ളിയുടെ പരിധിയിൽ മാത്രം ദിവസം നാല്പതും അന്പതും ആളുകൾ മരിച്ച ഒരു കാലം കേരളത്തിലുണ്ടായിരുന്നു. പലർക്കും അത് അറിയില്ല. അന്നു മരണം വിതച്ചതു പ്രധാനമായും മലന്പനിയായിരുന്നു. 1965-ൽ നിർമാർജനം ചെയ്യുന്നതിനു മുന്പ് പതിറ്റാണ്ടുകളോളം കേരളത്തിൽ, പ്രത്യേകിച്ച് നമ്മുടെ മലന്പ്രദേശങ്ങളിൽ മലന്പനി മരണതാണ്ഡവത്തിലായിരുന്നു. ചിലതൊക്കെ മരണ രജിസ്റ്ററുകളിൽ കുറിച്ചുവയ്ക്കപ്പെട്ടു. അതിലേറെ മൃതദേഹങ്ങൾ കുറിമാനങ്ങളൊന്നുമില്ലാതെ കുഴിയിലേക്കെടുക്കപ്പെട്ടു. കാരണം സംസ്കരിക്കാൻപോലും ആളുകളില്ലായിരുന്നു. രേഖകളില്ലാതെപോയ കേരളത്തിലെ കർഷക കുടിയേറ്റത്തിന്റെ ബാക്കിപത്രമാണത്. ഈ കോവിഡ് കാലത്ത് നാം അനുഭവിക്കുന്നതിനേക്കാൾ ഭയാനകം. അല്ലെങ്കിൽതന്നെ ജീവിതത്തിന്റേതു മാത്രമല്ല, കുടിയേറ്റകർഷകരുടെ മരണത്തിന്റേതും വല്ലാത്തൊരു ചരിത്രമാണ്.
2014ൽ കുടിയേറ്റക്കാരെക്കുറിച്ച് പരന്പര ചെയ്യുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലും മലബാറിലും പോയത്. പുറപ്പാടിന്റെ 100 വർഷങ്ങൾ എന്ന പേരിൽ പിന്നീടതു പുസ്തകമായി. അന്നു നേരിട്ടുകേട്ടതിൽ ചിലതാണ് ഇവിടെ പറയുന്നത്. ആ ദൃക്സാക്ഷികളിൽ നൂറോടടുത്തും അതിനു മുകളിലും പ്രായമുണ്ടായിരുന്നവരിൽ ചിലർ അതൊക്കെ പറയാൻമാത്രം കാത്തിരുന്നതുപോലെ ദിവസങ്ങൾക്കം മരിക്കുകയും ചെയ്തു.
മരണരജിസ്റ്ററിലെ കുറിപ്പ്
കോഴിക്കോട്, കുളത്തുവയൽ പള്ളിയിലെ മരണരജിസ്റ്റർ തുടങ്ങിയത് 1943 ഫെബ്രുവരിയിലാണ്. ഡിസംബർവരെ 32 മരണങ്ങൾ. പിറ്റേവർഷം അത് 100 ആയി. എല്ലാംതന്നെ മലേറിയ ബാധിച്ചു മരിച്ചവർ. പക്ഷേ, അതിലുള്ള മരണത്തിന്റെ കണക്കല്ല, മറ്റൊരു കുറിപ്പാണ് യഥാർഥ ചിത്രം വെളിപ്പെടുത്തിയത്. അന്നത്തെ വികാരി ആയല്ലൂർ തോമസച്ചന്റെ കുറിപ്പിലുള്ളത് ഇങ്ങനെ: “നിരവധിപേർ 1943-ലും 1944-ലും അസൗകര്യംകൊണ്ടും തങ്ങളുടെ ഉപേക്ഷകൊണ്ടും മൃതശരീരങ്ങൾ പള്ളിയിൽ കൊണ്ടുവരാതെ പറന്പുകളിൽ മറവു ചെയ്തിട്ടുണ്ട്.”
2016ലെ വികാരി ഫാ. ബിനോയ് പുത്തൻപറന്പിൽ പറഞ്ഞു: “സെമിത്തേരി ഭാഗ്യവാന്മാർക്കുവേണ്ടി മാത്രമായിരുന്നു കേട്ടോ. ബാക്കിയുള്ളവർ എവിടെയൊക്കെയോ മറവുചെയ്യപ്പെട്ടു. ഇവിടെ എത്രപേർ വന്നെന്നോ, എത്രപേർ മലന്പനി പിടിപെട്ടു മരിച്ചെന്നോ ബാക്കിയായവരിൽ എത്രപേർ മടങ്ങിപ്പോയെന്നോ കൃത്യമായ കണക്കൊന്നുമില്ല.”
വികാരിയച്ചന്റെ വാക്കുകളുടെ തുടർച്ചയായിരുന്നു അഡ്വ. ഫിലിപ്പ് വെള്ളാപ്പള്ളിയുടേത്: “ചാച്ചൻ ഫിലിപ്പ് പറഞ്ഞുകേട്ടിട്ടുണ്ട് അന്നത്തെ കാര്യങ്ങളൊക്കെ. പള്ളിയുടെ സമീപത്തെ വീടുകളിൽനിന്നുള്ള മൃതദേഹങ്ങൾ, എഴുന്നേറ്റു നടക്കാൻ ത്രാണിയുള്ള നാലുപേരെങ്കിലുമുണ്ടെങ്കിൽ എങ്ങനെയെങ്കിലും സെമിത്തേരിയിലെത്തിക്കും. അകലെയുള്ള വീടുകളിലേത് ആളുകൾ പറന്പുകളിൽതന്നെ മറവുചെയ്തു. കുളത്തുവയലിൽ ചില ദിവസം 40ഉം 50-ഉം മരണങ്ങൾ ഉണ്ടായി. ചില വീടുകളിൽ ഒരാൾപോലും ബാക്കിയില്ല, മരിച്ചവരെ സംസ്കരിക്കാൻ. അങ്ങനെ അനാഥമായിക്കിടന്ന ജീവനറ്റ ശരീരങ്ങൾ കുറുനരികളും നായ്ക്കളുമൊക്കെ പങ്കിട്ടെടുത്തു. ഈ വീടിന് അടുത്തുതന്നെ ഒരു വീട്ടിലെ എല്ലാവരും മലന്പനി ബാധിച്ചു മരിച്ചു. ചില വീടുകളിൽ ഒന്നോ രണ്ടോ പേർ ബാക്കിയായി. അവർ വീടും പറന്പുമെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങി.”
ആശുപത്രികളില്ല
അന്നു കാണുന്പോൾ കണിച്ചാർ മാടശേരിയിൽ നാരായണന് 105 വയസു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഓർമിപ്പിക്കുന്നത് ഏത് അസുഖം വന്നാലും ഒപ്പമെത്തി പറ്റിക്കൂടിനില്ക്കാറുണ്ടായിരുന്ന കുടിയേറ്റഭൂമിയിലെ മരണത്തെക്കുറിച്ചാണ്: “ആശുപത്രിയൊന്നുമില്ല. പനിയെന്നല്ല എന്തു രോഗം വന്നാലും പേടിയാ. രോഗം വന്നാൽ രക്ഷപ്പെടുന്നത് അപൂർവമായിരുന്നു. ഒരുപാടുപേർ മരിച്ചു. ചിലരൊക്കെ വെറുംകൈയോടെ മടങ്ങിപ്പോയി. ഇങ്ങോട്ടു വന്നത്രയും ആളുകളില്ലായിരുന്നു പല കുടുംബങ്ങളും തിരിച്ചുപോകുന്പോൾ. ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച സംഭവങ്ങളും ഞാൻ കണ്ടിട്ടുണ്ട്. മരിച്ചവരെ വെറുതെ കുഴികുത്തി കുഴിച്ചിടുകയായിരുന്നു. അങ്ങനത്തെ പുത്തൻ കുഴികൾ രാത്രിയിൽ കാട്ടുപന്നികൾ മാന്തി മൃതദേഹങ്ങൾ വലിച്ചു പുറത്തിട്ട സംഭവങ്ങളും ഉണ്ടായി. എന്റെ വീട്ടിലും ആദ്യം മുതൽ മരണം കയറിയിറങ്ങുകയായിരുന്നു. ആദ്യഭാര്യ കാർത്യായനി പ്രസവത്തോടെ മരിച്ചു. പെണ്കുഞ്ഞായിരുന്നു. അവളും മരിച്ചു. ചികിത്സിക്കാൻ സൗകര്യമുണ്ടായിരുന്നെങ്കിൽ അവരൊന്നും മരിക്കില്ലായിരുന്നു.”
പ്ലേഗിൽ തകർന്ന ബോണാമി
ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂളിൽനിന്ന് റിട്ടയർ ചെയ്ത എണ്പത്തിരണ്ടുകാരനായിരുന്ന കടുകൻമാക്കൽ കെ.എ.ഏബ്രഹാമിന്റെ വാക്കുകളിൽനിന്നാണ് ഇടുക്കിയെ തളർത്തിയ പ്ലേഗിനെക്കുറിച്ച് അറിഞ്ഞത്.
1932-ൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു. തോട്ടം തൊഴിലാളികളും കുടിയേറ്റക്കാരുമൊക്കെയായി നിരവധിപ്പേർ മരിച്ചു. പ്ലേഗ് ബാധിച്ചു മരിച്ചവരുടെ വസ്ത്രങ്ങൾ മാത്രമല്ല, അവർ താമസിച്ചിരുന്ന ഷെഡുകളും തീവച്ചു നശിപ്പിച്ചു. തൊഴിലാളികളിൽ പലരും എസ്റ്റേറ്റുകളിൽനിന്ന് ഒളിച്ചോടി. ബോണാമിയിലെ തൊഴിലാളികളെ ഏലപ്പാറയിലേക്കു മാറ്റിത്താമസിപ്പിച്ചു. അതോടെ തിരുവല്ലയിൽനിന്ന് പൊൻകുന്നം, മുണ്ടക്കയം, കുട്ടിക്കാനം, മേമലവഴി ബോണാമിയിലെത്തിയിരുന്ന ബസ് അങ്ങോട്ടുള്ള യാത്ര റദ്ദാക്കി. മേമലയിൽനിന്നു ബോണാമി ഒഴിവാക്കി ഏലപ്പാറയിലേക്കു സർവീസ് നീട്ടി.
ഹൈറേഞ്ചിലെ ഏറ്റവും തിരക്കേറിയ സിറ്റിയായിരുന്ന ബോണാമി പ്ലേഗിന്റെ കാലത്ത് വിജനമായിക്കിടന്നു. പ്ലേഗ്മൂലം എത്രപേർ മരിച്ചെന്നോ എന്തൊക്കെ അനന്തരഫലങ്ങൾ ഉണ്ടായെന്നോ ഉള്ള വ്യക്തമായ കണക്കുകളൊന്നും ലഭ്യമല്ല. എന്തെങ്കിലും പരാമർശങ്ങൾ ഉള്ളതുപോലും തോട്ടം തൊഴിലാളികളെക്കുറിച്ചാണ്. മരിച്ച കുടിയേറ്റ കർഷകരുടെ കണക്കില്ല.
തൊഴിലാളികൾക്ക് എസ്റ്റേറ്റ് വക ചികിത്സാ സൗകര്യങ്ങളെങ്കിലുമുണ്ട്. കുടിയേറ്റ കർഷകരെ എസ്റ്റേറ്റ് ഹോസ്പിറ്റലുകളിൽ കയറ്റുകയില്ല. ഉദ്യോഗസ്ഥർ കണ്ടാൽ ഓടിച്ചുവിടും. രോഗികളായ പാവപ്പെട്ട കർഷകർ രാത്രികാലങ്ങളിൽ തേയിലത്തോട്ടങ്ങളിലൂടെ പതുങ്ങിനടന്നും ആരെയെങ്കിലും കാണുന്പോൾ തേയിലച്ചെടികൾക്കിടയിലൊളിച്ചും തോട്ടം വക ഡിസ്പെൻസറിയിലെ കന്പോണ്ടർമാരുടെ താമസസ്ഥലത്തെത്തി.
ഡിസ്പെൻസറിയിൽ മരുന്നെടുത്തുകൊടുക്കുന്ന പരിചയം വച്ചു കന്പോണ്ടർ ചികിത്സനടത്തി. മലന്പനിപോലുള്ളതിനു കൊയ്നാ ഗുളികയും മറ്റുരോഗങ്ങൾക്ക് ചില കുപ്പിമരുന്നുകളുമൊക്കെ കൊടുത്തുവിട്ടു. മരുന്നുകൾ എന്തായാലും അമൂല്യ വസ്തുപോലെ വാങ്ങി മടിയിൽ തിരുകി കുറ്റവാളികളെപ്പോലെ രാത്രിയുടെ മറപറ്റി കുടിയേറ്റ കർഷകൻ തന്റെ മാടത്തിലേക്കു മടങ്ങി. ചിലരൊക്കെ എങ്ങനെയോ രക്ഷപ്പെട്ടു. മറ്റു ചിലർ ഏറുമാടങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ മരിച്ചുകിടന്നു.
ആകെയൊരു ആശുപത്രി ഉണ്ടായിരുന്നതു വാഗമണ്ണിലെ മുണ്ടപ്ലാവിലാണ്. മാരകമായ രോഗം വന്നാലേ അവിടേക്കു പോകൂ. അല്ലെങ്കിൽ ഇത്രയും ദൂരെ രോഗിയെയും കൊണ്ടു പോകുന്നത് ഒഴിവാക്കും. “മലന്പനിയൊക്കെ പടർന്നുപിടിക്കുന്പോൾ അപ്പൻ ഞങ്ങളെ ഈപ്രദേശത്തുനിന്നു കൊണ്ടുപോകും. പിന്നെ ഇവിടെ രോഗമൊക്കെ ശമിച്ചതിനുശേഷമാണ് തിരികെ കൊണ്ടുവന്നിരുന്നത്. തിരികെയെത്തുന്പോൾ ഇവിടെയുണ്ടായിരുന്ന പലരെയും കാണാനാവില്ല. പനിപിടിച്ച് മരിച്ചുപോയിട്ടുണ്ടാകും. കുടുംബത്തോടെ മരിച്ചുപോയവരുണ്ട്. മൃതദേഹങ്ങൾ കുഴിച്ചിടാൻപോലും ആളില്ലാത്ത വീടുകൾ....! ഒരു കുഴിയിൽ പല മൃതദേഹങ്ങളും ഒന്നിച്ചിട്ടുമൂടി.”
കൊയ്ന ഗുളിക
കൊയ്ന എന്നറിയപ്പെട്ടിരുന്ന ക്വനീൻ ഗുളികയായിരുന്നു മലന്പനിക്കെതിരേയുള്ള ഏക മരുന്ന്. മൂന്നു നൂറ്റാണ്ടായി ഉപയോഗത്തിലുണ്ടായിരുന്ന കൊയ്ന ഇല്ലായിരുന്നെങ്കിൽ ഇടുക്കിയിലെയും മലബാറിലെയും കുടിയേറ്റ പ്രദേശങ്ങൾ ശവപ്പറന്പുകളായി മാറിയേനേ. കൊയ്ന ഗുളികയുമായി ഓരോ വീടിന്റെയും വാതില്ക്കലെത്തി സൈക്കിളിന്റെ ബെല്ലടിക്കുന്ന വൈദികർ പതിവു കാഴ്ചയായിരുന്നെന്നാണ് കാസർഗോഡ് മാലക്കല്ല് കടുത്തോടിൽ കെ.ജെ. മത്തായി എന്ന ചേട്ടായി പറഞ്ഞത്.
വീട്ടിൽ പനിയുള്ളവരുണ്ടെങ്കിൽ അച്ചൻ ഇറങ്ങിവന്നു മംഗലാപുരത്തുനിന്നു കൊണ്ടുവന്ന കൊയ്നാ ഗുളിക കൊടുക്കും. തീരെ വയ്യാത്തവരെയുമായി ശനിയാഴ്ച മംഗലാപുരത്തേക്കു പോകും. കാഞ്ഞങ്ങാടുവരെ കാളവണ്ടിയിൽ. ഒരു വണ്ടിയിൽ അഞ്ചാറു പേരെ കയറ്റും. ചിലരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലാക്കും. തീരെ ഗുരുതരമായവരെ ട്രെയിനിൽ മംഗലാപുരത്തേക്കു കൊണ്ടുപോകും.
കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ട ആളുകളുമുണ്ട്. കപ്യാരായിരുന്ന മാന്പുഴയ്ക്കൽ കോരയുടെ കഥ അത്തരത്തിലായിരുന്നു. ഭാര്യയും രണ്ടു പിള്ളേരുമാണു പനിപിടിച്ചു കിടപ്പിലായത്. നാട്ടുചികിത്സയും കൊയ്നാ ഗുളികയുമൊക്കെയായി ചെയ്യാനുള്ളതെല്ലാം ചെയ്തു. എല്ലാം വെറുതെയായി. ഓരോരുത്തരായി എല്ലാവരും വീട്ടിൽ കിടന്നു മരിച്ചു. ആ വീട്ടിൽ പിന്നെ കുറെക്കാലം അയാൾ തനിച്ചായിരുന്നു.
അപ്പന്റെ മൃതദേഹം തോളത്തിട്ട്
പാലാ ഏഴാച്ചേരിയിൽനിന്ന് 1948-ൽ പേരാവൂർ മടപ്പുരച്ചാലിലേക്ക് കുടിയേറിയതാണ് വള്ളിയിൽ ദേവസ്യ.
“മലന്പനിയുടെ വ്യാപനം ഞങ്ങളൊക്കെ എത്തിയപ്പോൾ കുറെയൊക്കെ കുറഞ്ഞിരുന്നു. പനിപിടിച്ചു മരിച്ചുപോയ ഒരാളെങ്കിലുമില്ലാത്ത ആദ്യകാല കുടുംബങ്ങൾ കുറവായിരുന്നു. പനിപിടിച്ചു മരിച്ച അപ്പനെ തോളിലേന്തി തനിയെ നടന്ന സംഭവം കുരിശുംമൂട്ടിൽ കുഞ്ഞൂഞ്ഞ് പറഞ്ഞതുകേട്ട് ഞാൻ തരിച്ചിരുന്നിട്ടുണ്ട്. വീട്ടിൽ എല്ലാവരും പനിപിടിച്ചു കിടക്കുകയായിരുന്നു. അപ്പൻ മരിച്ചുപോയി. സംസ്കരിക്കാൻ കൂടെ വരാൻ ആരുമുണ്ടായിരുന്നില്ല. കൂടുതൽ ആലോചിച്ചിട്ടു കാര്യമില്ല. അപ്പന്റെ മൃതദേഹം ഒറ്റയ്ക്കെടുത്തു തോളിലിട്ടു നടന്നു. വഴിയിലെത്തിയപ്പോൾ തളർന്നുവീഴുമെന്നായി. പിന്നെ അവിടെ മൃതദേഹം നിലത്തുവച്ചു കാത്തിരുന്നു. കുറെക്കഴിഞ്ഞ് നടന്നുവന്ന ഒരാളുടെ സഹായത്തോടെയാണ് പേരാവൂർ പള്ളിയുടെ ശവക്കോട്ടയിലെത്തിച്ചത്.കുഞ്ഞൂഞ്ഞ് തന്നെ കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചു.” -ദേവസ്യാച്ചേട്ടൻ പറഞ്ഞു.
തങ്കയെ ഓർത്ത് എം.എം. മണി
കുഞ്ചിത്തണ്ണിക്കടുത്ത് ഇരുപതേക്കറിലെ മൂന്നു മുറിയുള്ള കൊച്ചുവീട്ടിലിരുന്നു മന്ത്രി എം.എം. മണി പറഞ്ഞത് ചികിത്സകിട്ടാതെ മരിച്ചുപോയ പെങ്ങളെക്കുറിച്ചാണ്. കിടങ്ങൂരിൽനിന്നാണ് മണിയാശാന്റെ അച്ഛൻ ഇടുക്കിയിലേക്കു കുടിയേറിയത്. “ആദ്യമൊന്നും ചികിത്സാസൗകര്യമില്ലാതിരുന്നതു വലിയ സങ്കടമായിരുന്നു. എന്റെ ഇളയ പെങ്ങൾ തങ്ക ഒന്നര വയസുള്ളപ്പോൾ മരിച്ചതാ. ഞങ്ങളുടെ അമ്മ സുഖമില്ലാതെ കുറെനാൾ ചികിത്സയിലായിരുന്നു. അതിനിടെ തങ്കയും രോഗിയായി. ഇവിടെ ഡോക്ടറും മരുന്നുമൊന്നും ഇല്ലാതിരുന്നതുകൊണ്ട് യഥാസമയം ചികിത്സ കിട്ടിയില്ല. ഒടുവിൽ അവളെ കോട്ടയത്തും പിന്നെ കൊടുങ്ങൂരിലെ ആശുപത്രിയിലുമൊക്കെ കൊണ്ടുപോയി. വൈകിപ്പോയി. തങ്ക മരിച്ചു.”
ഒരു രാത്രിയുടെ ഓർമയ്ക്ക്
രാമപുരത്തുനിന്ന് തങ്കമണിയിലെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ച നെല്ലിക്കാത്തെരുവിൽ സ്കറിയ എന്ന കുഞ്ഞേട്ടൻ ഏഴു വർഷം മുന്പാണ് മകളെക്കുറിച്ചു പറഞ്ഞത്. മരിച്ചപ്പോൾ അഞ്ചു വയസായിരുന്ന അവൾ അപ്പോഴും തന്റെ തോളിൽ കിടക്കുന്ന ഭാവത്തിലായിരുന്നു അദ്ദേഹം. 52 വർഷം മുന്പുള്ള ഒരു സന്ധ്യയിലാണ് പനിപിടിച്ച ലിസിമോളെ തോളിലിട്ട് കുഞ്ഞേട്ടൻ രണ്ടു കിലോമീറ്റർ അകലെയുള്ള ഡോക്ടറുടെ അടുത്തേക്കു കാട്ടുവഴിയിലൂടെ പോയത്. അതേ രാത്രിയിൽ അതേ വഴികൾ പിന്നിട്ട് അവളുടെ ചേതനയറ്റ ശരീരവും തോളിലിട്ട് അദ്ദേഹം തിരികെ നടന്നു. ലിസിമോൾ മരിച്ചുപോയി. മരണം സ്ഥിരീകരിക്കാനല്ലാതെ ഡോക്ടർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഒരു കാളവണ്ടിപോലുമില്ല. തന്റെ ആദ്യത്തെ കണ്മണിയുടെ പൊന്മേനി തോളിലിട്ടും ഇടയ്ക്കു നെഞ്ചോടു ചേർത്തു തലോടിയും അദ്ദേഹം ഇരുട്ടിനെ വകഞ്ഞുമാറ്റി നടന്നു. ചാച്ചന്റെ നെഞ്ചിലെ ചൂടിൽ തന്റെ ദേഹത്തെ തണുപ്പ് മറന്ന് അവളുറങ്ങി...നിത്യനിദ്ര.
ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര ജീവിതങ്ങളാണ് കുടിയേറ്റ മേഖലകളിൽ ആയുസെത്താതെ അടക്കപ്പെട്ടത്.
ഒരു കാലഘട്ടത്തെ നിർവചിക്കാൻ തക്കവിധം മരണങ്ങളുണ്ടായിട്ടും രേഖപ്പെടുത്താതെ പോയാൽ ആ ചരിത്രം അപൂർണമായിത്തന്നെ കിടക്കും. എന്നെങ്കിലുമൊരിക്കൽ അതിനെ പൂർണമാക്കേണ്ടത് വർത്തമാനത്തിന്റെ അല്ലെങ്കിൽ ഭാവിയുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് കുടിയേറ്റകാലത്തെ മഹാമാരി മരണങ്ങളെക്കുറിച്ചു പറഞ്ഞെന്നേയുള്ളു. ഇതത്രയും നേരിട്ടറിഞ്ഞതുമാണ്.
ജോസ് ആൻഡ്രൂസ്