1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത് ഇന്ത്യയുടെ ‘ദുർഗാ ദേവി’ എന്ന വിശേഷണത്തോടെയായിരുന്നു.
1984 ഒക്ടോബർ 31. രാവിലെ ഒൻപതു മണിയോടെ ചരിത്രം കറുപ്പു പുതയ്ക്കാൻ പോകുന്ന നിമിഷങ്ങളിലേക്ക് ഇന്ദിരാ ഗാന്ധി ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്തിറങ്ങി. ആ സമയം അംഗരക്ഷകരായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗിന്റെ റിവോൾവറിലും കോണ്‍സ്റ്റബിൾ സത്വന്ത് സിംഗിന്റെ സ്റ്റെൻ ഗണ്ണിലും വെടിയുണ്ടകൾ ഇന്ദിരയുടെ മരണം കുറിച്ചു കാത്തിരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യയുടെതന്നെ ഗതിമാറ്റിയ നാൽപതു നിമിഷങ്ങൾ.
അവരുടെ തോക്കുകളിൽ നിന്നും പാഞ്ഞ വെടിയുണ്ടകൾ ഇന്ദിരയുടെ നെഞ്ചിലും വയറിലും തുളഞ്ഞു കയറി. സൈറൻ മുഴക്കി ഓൾ ഇന്ത്യാ മെഡിക്കൽ സയൻസസിലേക്ക് പാഞ്ഞ കാറിനുള്ളിൽ മരുമകൾ സോണിയാ ഗാന്ധിയുടെ മടിയിൽ കിടന്ന് ഇന്ദിര അവസാനശ്വാസം വലിച്ചു.
മരണം നിഴൽപോലെ പിന്നാലെയുണ്ടെന്നറിയാമായിരുന്നിട്ടും തനിക്കു മരിക്കാൻ ഭയമില്ലെന്നു പറഞ്ഞതിന്റെ രണ്ടുനാൾ കഴിഞ്ഞാണു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് . ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും ഉരുക്കു വനിതയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 38 വർഷം.
രാഷ്ട്രീയ നേതാവ്, ഭരണാധികാരി തുടങ്ങിയ വിശേഷണങ്ങളുടെ സീമയ്ക്കു പുറത്തുനിന്ന രണ്ടു ദശാബ്ദക്കാലമാണ് ഇന്ദിരയുടേത്. കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയിലും രാജ്യത്തെ നയിച്ച ധീരവനിത.
വിമർശകരും ആരാധിച്ചു
യുദ്ധകാലത്തും ഇന്ത്യയെ കരുത്തോടെ നയിച്ച ധീരയായ പ്രധാനമന്ത്രിയാണ് ഇന്ദിരാ ഗാന്ധിയെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ പറഞ്ഞു. ബെയ്ജിംഗ് ആസ്ഥാനമായുള്ള യൂറേഷ്യൻ രാഷ്ട്രീയ, സാന്പത്തിക, സുരക്ഷാ സഖ്യമായ ഷാംഗ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രസംഗിക്കവേയായിരുന്നു ബിജെപി നേതാവായ രാജ്നാഥിന്റെ പ്രശംസ.
പാക്കിസ്ഥാനുമായുള്ള 1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത് ഇന്ത്യയുടെ ’ദുർഗാ ദേവി’ എന്ന വിശേഷണത്തോടെയായിരുന്നു. പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന സിക്ക് ഭീകരരെ തുരത്താനായുള്ള നടപടിക്ക് ഉത്തരവിട്ടതിന്റെ പേരിലാണു സിക്കുകാരായ അംഗരക്ഷകരാൽ ഇന്ദിര വെടിയേറ്റു മരിച്ചത്.
ഇന്ദിരാജിയുടെ മരണവും തുടർന്നുണ്ടായ കലാപവും ഇന്ത്യൻ ചരിത്രത്തെ രണ്ടായി കീറിമുറിച്ചു. ഇന്ദിരയെ വധിച്ചതിൽ വേദനിക്കുകയും രോഷാകുലരാവുകയും ചെയ്യാത്ത ജനങ്ങൾ രാജ്യത്തില്ലായിരുന്നു. ആ ക്രൂരത ചെയ്തവരോടു ജനങ്ങൾ എളുപ്പം പൊറുക്കില്ല. എന്നാൽ വൈകാരികതയുടെ പേരിൽ കലുഷിതമായ ആ ദിവസങ്ങളിൽ സിക്കുകാരെ കൂട്ടക്കൊല ചെയ്തവരോടും കാലം ക്ഷമിക്കില്ല.
പ്രിയദർശനി എന്ന ദീർഘദർശി
‘ഇന്ത്യയുടെ ഭൂതകാലവും ഭാവിയും ഇഴചേർന്ന ചരിത്രത്തിന്റെ ഭാഗമായിരുന്നു ഇന്ദിരയുടെ ജീവിതം.’- ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രം എഴുതിയ പത്മഭൂഷണ്‍ പുപുൽ ജയകർ പറയുന്നു. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ പ്രധാനമന്ത്രിമാരുടെയും സുഹൃത്തു കൂടിയായിരുന്നു പുപുൽ.
ഇന്ദിരാ ഗാന്ധിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന നിരവധി വ്യക്തിത്വങ്ങളിലേക്കുള്ള പ്രവേശനം ദുഷ്കരമാണെന്നാണ് വിശ്വസ്ത സുഹൃത്തായിരുന്ന പുപുൽ എഴുതിയത്. ഇന്ദിരയുടെ ചിന്തകളും വികാരങ്ങളും രോഷവും വിദ്വേഷവും മുൻവിധികളും ഉൾക്കാഴ്ചകളും ദീർഘവീക്ഷണവും സ്നേഹവും എല്ലാം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
മനുഷ്യരുടെ പ്രശ്നങ്ങളെ രാജ്യങ്ങളും സമൂഹങ്ങളും വ്യക്തികളും പല കഷണങ്ങളും ശകലങ്ങളുമായി കാണുന്നതാണു വലിയ തിരിച്ചടിയെന്ന് ഇന്ദിര അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യവംശത്തെ ഒന്നായി കണ്ടാൽമാത്രമേ രാജ്യത്തിനും ലോകത്തിനാകെയും നേട്ടങ്ങളും പുരോഗതിയും നേടാനാകൂ എന്നും ഇന്ദിരയ്ക്കു സംശയമില്ലായിരുന്നു.
മറ്റൊരു ഇന്ദിരയില്ല
ഇന്ത്യ കണ്ട എക്കാലത്തെയും ജനപ്രിയ നേതാക്കളിൽ പ്രധാനിയാണ് ഇന്ദിരാജി. അടിയന്തരാവസ്ഥ മുതലുള്ള വിവാദങ്ങളും ഈ തന്റേടിക്കു പുത്തരിയല്ലായിരുന്നു. ജനാധിപത്യചരിത്രത്തിലെ കറുത്ത ദിനങ്ങളും തിളക്കമുള്ള നടപടികളും ഒരുപോലെ സ്വന്തം. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും മാത്രമല്ല ഭരണത്തിലും വിദേശ നയതന്ത്രത്തിലും വരെ അവർ എന്നും വ്യത്യസ്തയായിരുന്നു.
ബോധ്യങ്ങളിലും നിലപാടുകളിലും വിട്ടുവീഴ്ച ചെയ്യാതെ എല്ലാ വിഭാഗം ജനങ്ങളുമായും നേതാക്കളുമായും മതമേധാവികളുമായും ഉദ്യോഗസ്ഥരുമായും അടുപ്പം പുലർത്തി. അക്കാലത്ത് ഇന്ദിരയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസായിരുന്നു ഇന്ത്യ. ഇന്ത്യയോളം വളർന്നപ്പോഴും അവർ പാവങ്ങളെ മറക്കാതിരുന്ന ഭരണകർത്താവുമായിരുന്നു.
വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ കാണിച്ച ആത്മധൈര്യം ഇന്നത്തെ പല നേതാക്കളുടെയും സങ്കൽപ്പത്തിന് അതീതമായിരുന്നു. ഒരു സ്ത്രീ എന്നതു ബലഹീനതയല്ലെന്ന് അക്കാലത്തു തെളിയിക്കാൻ ഇന്ദിരയ്ക്കു കഴിഞ്ഞു. ലോകരാഷ്ട്രങ്ങളുടെ മുന്നിലും ഉരുക്കുവനിതയെന്ന പ്രതിച്ഛായ അന്നും ഇന്നും ഇന്ദിരയ്ക്കുണ്ട്.
ഉറച്ച കോണ്ഗ്രസുകാരിയായിരുന്നപ്പോഴും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യം അവർ മറച്ചുവച്ചിരുന്നില്ല. അപ്പോഴും ഏതെങ്കിലും ഒരു ആശയസംഹിതയുടെയോ, വിദേശരാജ്യത്തിന്റെയോ അടിമയായിരുന്നുമില്ല. സോവ്യറ്റ് യൂണിയനുമായി കൂടുതൽ അടുത്തപ്പോഴും അമേരിക്കയുമായി നല്ല ബന്ധം കാക്കാനും ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാനയം ശക്തിപ്പെടുത്താനും മറന്നില്ല.
മായമില്ലാത്ത മതേതരത്വം
തികഞ്ഞ മതേതരവാദിയായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ത്യക്ക് ഒരു മതരാഷ്ട്രമായി വിജയിക്കാനാകില്ലെന്ന ഉറച്ച ബോധ്യവുമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ മതേതരത്വം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.
മതേതരത്വം എന്നതു ബോധപൂർവം ചിന്തിച്ചിരുന്ന കാര്യമല്ലായിരുന്നുവെന്ന് ഇന്ദിര വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെയെല്ലാം മനുഷ്യരായി കാണുകയാണു പ്രധാനം. മുത്തച്ഛനും അച്ഛനും വരെയുള്ളവരിൽനിന്നും കുടുംബത്തിൽനിന്നും ഹൃദയത്തിൽ ഉണ്ടായതാണു മതേതര ചിന്ത. കാഷ്മീരി ഹിന്ദു ബ്രാഹ്മണൻ ആയി ജനിച്ചെങ്കിലും എക്കാലവും ജാതി, മത ചിന്തകൾക്ക് അതീതനായിരുന്നു നെഹ്റു.
അച്ഛന്റെ വിശാലദർശനങ്ങൾ മകളെ സ്വാധീനിച്ചതു സ്വാഭാവികം. ഗാന്ധിജിയെക്കുറിച്ചും ഗാന്ധിജിയുടെ ആശയങ്ങളെക്കുറിച്ചും ഫ്രഞ്ച് സാഹിത്യകാരനായ റെമെയ്ൻ റോളണ്ട് നെഹ്റുവുമായി ചർച്ച ചെയ്തിരുന്നതു വളരെ ചെറുപ്പത്തിൽ കേട്ടിരുന്നുവെന്നും ഇന്ദിര വിശദീകരിക്കുന്നു.
ലക്ഷ്യവും മാർഗവും
‘സോഷ്യലിസത്തെക്കുറിച്ചു കോണ്‍ഗ്രസ് പറയാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒരു ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള മാർഗമാണ്. രാജ്യത്തെ ദാരിദ്ര്യവും സാന്പത്തിക പിന്നോക്കാവസ്ഥയും ഇല്ലാതാക്കാനുള്ള മാർഗമാണത്. ഏറ്റവും ഉറപ്പുള്ള മാർഗവുമാകാമത്.’ അച്ഛൻ ജവഹർലാൽ നെഹ്റു 1927ൽ സോവ്യറ്റ് യൂണിയൻ സന്ദർശിച്ചു മടങ്ങിയെത്തിയപ്പോൾ അവർ ചെയ്യുന്ന കാര്യങ്ങളിൽ വലിയ മതിപ്പുണ്ടായി.
യൂറോപ്പിലെ പല രാജ്യങ്ങളും വികസനത്തിൽ മുന്‍പിലായിരുന്നെങ്കിലും ഭവനനിർമാണം ഉൾപ്പെടെ കാര്യങ്ങളിൽ ഒരു തുടക്കമെന്ന നിലയിൽ സോവ്യറ്റ് യൂണിയനെ മാതൃകയാക്കുകയായിരുന്നുവെന്ന് ഇന്ദിര വിശദീകരിക്കുന്നു. പാവങ്ങളുടെ പക്ഷത്തായിരുന്നു എന്നും ഇന്ദിര. ഗരീബി ഘഠാവോ മുദ്രാവാക്യത്തിലൂടെ ദാരിദ്ര്യനിർമാർജനത്തിന് ഇന്ദിര നൽകിയ ഉൗന്നൽ ചരിത്രപരമാണ്.
ബാംഗളൂരിൽ 1969 ജൂലൈ 12ന് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണു 14 പ്രമുഖ സ്വകാര്യ ബാങ്കുകളുടെ ദേശസാത്കരണം ഇന്ദിര പ്രഖ്യാപിച്ചത്. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നു വാദിച്ചിരുന്ന ഇന്ദിരയുടെ ധനമന്ത്രി മൊറാർജി ദേശായിയെ രാജിവയ്ക്കാൻ ഈ നടപടി നിർബന്ധിതമാക്കിയതും ചരിത്രം. ബാങ്ക് ദേശസാത്കരണം പോലും പാവങ്ങളുടെ പക്ഷത്താണെന്നു തെളിയിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു.
സോഷ്യലിസവും കമ്യൂണിസവും മുതലാളിത്തവും അടക്കമുള്ള ഏതെങ്കിലും സൈദ്ധാന്തിക തടവറയിൽ ആയിരുന്നില്ല ഇന്ദിര. ഇംഗ്ലണ്ടിലെ കോളജിൽ പഠിക്കുന്ന കാലത്ത് രാഷ്ട്രീയത്തിൽ തത്പരരും എന്തെങ്കിലും കാര്യങ്ങൾ ചെയ്തിരുന്നവരുമായ ഇന്ത്യക്കാർ കമ്യൂണിസ്റ്റുകാരായിരുന്നുവെന്ന് പുപുൽ ജയകറുമായി നടത്തിയ അഭിമുഖത്തിൽ ഇന്ദിര പറയുന്നു. അവരോട് അടുപ്പം തോന്നിയിരുന്നു.
കമ്യൂണിസത്തിൽ വിശ്വസിച്ചിരുന്നതു കൊണ്ടല്ലിത്. പക്ഷേ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സന്ദേശം പടർത്തിയിരുന്ന ഏക വിഭാഗം അവരായിരുന്നതു കൊണ്ടാണത്. അങ്ങിനെയാണു വി.കെ കൃഷ്ണമേനോൻ ഇവരെയെല്ലാം സംഘടിപ്പിച്ചതെന്നും ഇന്ദിര വിശദീകരിച്ചു.
നെഹ്റുവിന്റെ പ്രിയ പുത്രി
പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെയും സ്വാതന്ത്ര്യസമര സേനാനിയായ കമലയുടെയും മകളായി ജനിച്ച ഇന്ദിരയ്ക്ക് രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമായിരുന്നു. 1917 നവംബർ 19ന് ആയിരുന്നു ജനനം. അലഹാബാദിലെ ആനന്ദ് ഭവനിൽ അമ്മ കമലയോടൊപ്പമായിരുന്നു ബാല്യം. രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ പിതാവ് പലപ്പോഴും യാത്രയിലായിരുന്നു. ഒരു സഹോദരൻ ജനിച്ചെങ്കിലും വളരെ ചെറുപ്പത്തിലെ മരിച്ചതിനാൽ നെഹ്റുവിനും കമലയ്ക്കും ഏക മകളായിരുന്നു ഇന്ദിര.
പതിനേഴു വയസുവരെ അലഹാബാദിലെ വീട്ടിലും ഡൽഹിയിലെ മോഡേണ്‍ സ്കൂൾ, സെന്റ് സിസിലിയാസ്, അലഹബാദിലെ സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂൾ എന്നിവിടങ്ങളിലുമായിരുന്നു വിദ്യാഭ്യാസം. തുടർന്ന് ഇന്റർനാഷണൽ സ്കൂൾ ഓഫ് ജനീവ, ബ്യൂക്സിലെ ഇക്കോൾ നൗവെൽ, പൂനയിലെയും ബോംബെയിലെയും പീപ്പിൾസ് ഓണ്‍ സ്കൂൾ എന്നിവിടങ്ങളിലും പഠിച്ചു.
പിന്നീട് അമ്മ കമലയോടൊപ്പം രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിലേക്ക് മാറി. ശാന്തിനികേതനിലും അവർ പഠിച്ചു. അവിടെ വച്ചാണ് രവീന്ദ്രനാഥ ടാഗോർ പ്രിയദർശിനി എന്നു പേരിട്ടത്. അന്നുമുതൽ ഇന്ദിരാ പ്രിയദർശിനി എന്നായിരുന്നു പലരും ഇന്ദിരയെ വിളിച്ചിരുന്നത്. രോഗിയായ അമ്മയെ ശ്രുശ്രൂഷിക്കാനായി പഠനം നിർത്തി ഇന്ദിരയ്ക്കു യൂറോപ്പിലേക്കു പോകേണ്ടിവന്നു. അമ്മ മരിച്ചശേഷം ഓക്സ്ഫഡിലെ സോമർവിൽ കോളജിൽ 1937ൽ ചരിത്രത്തിൽ ബിരുദപഠനത്തിനു ചേർന്നു.
ഇംഗ്ലണ്ടിലെ പഠനകാലത്താണു അലഹാബാദിൽ മുന്‍പ് പരിചയമുണ്ടായിരുന്ന ഫിറോസ് ഗാന്ധിയുമായി അടുപ്പത്തിലായത്. പാഴ്സിയായ ഫിറോസ് അക്കാലത്ത് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ വിദ്യാർഥിയായിരുന്നു. ഹിന്ദു ആചാരപ്രകാരമാണ് 1942ൽ അലഹാബാദിൽവച്ചു ഫിറോസ്- ഇന്ദിര വിവാഹം നടന്നത്. 1944ൽ രാജീവ് ഗാന്ധിയും രണ്ടു വർഷം കഴിഞ്ഞ് സഞ്ജയ് ഗാന്ധിയും ജനിച്ചു.
അനുഗാമിയില്ലാത്ത പഥിക
ഓക്സ്ഫഡിലെ പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ ഇന്ദിര രാഷ്ട്രീയത്തിൽ സജീവമായി. 1950ന്റെ അവസാന കാലത്ത് ഇന്ദിരാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുത്തു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട ചരിത്ര തീരുമാനത്തിനു പിന്നിൽ ഇന്ദിരയായിരുന്നു. 1964ൽ നെഹ്റുവിന്റെ മരണത്തെ തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോൾ വാർത്താ വിതരണ മന്ത്രിയായി. ആദ്യം രാജ്യസഭാംഗമായിരുന്നു.
1966 ജനുവരിയിൽ ശാസ്ത്രിയുടെ മരണത്തെ തുടർന്നു ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യക്ക് പുതുചരിത്രമായി. 1967ൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും ഭൂരിപക്ഷം കുറവായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാർഥി നീലം സഞ്ജീവ റെഡ്ഡിക്കെതിരേ സ്വതന്ത്രനായിരുന്ന വി.വി. ഗിരിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ദിര പിന്തുണച്ചതടക്കം പാർട്ടിയിൽ പ്രശ്നങ്ങൾ വളർന്നു. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന എസ്. നിജലിംഗപ്പയാണു ഇന്ദിരയെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. സ്വന്തം കോണ്‍ഗ്രസ് ഉണ്ടാക്കി ഡിഎംകെയുടെ പിന്തുണയോടെ ഇന്ദിര അധികാരത്തിൽ തുടർന്നു.
1971ലെ തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷത്തിന്റെ ’ഇന്ദിരാ ഹഠാവോ’ മുദ്രാവാക്യത്തിനു ബദലായി ഇന്ദിര കൊണ്ടുവന്ന ’ഗരീബി ഘഠാവോ’ നേട്ടമായി. എന്നാൽ പാക്കിസ്ഥാനുമായുള്ള 1971ലെ യുദ്ധത്തിലെ വിജയമാണ് ഇന്ദിരയ്ക്ക് കിരീടമായത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിൽ കലാശിച്ച ഈ യുദ്ധവിജയത്തിനു ശേഷം ’ദുർഗാ ദേവി’ എന്നു പ്രതിപക്ഷ നേതാവ് വാജ്പേയ് ഇന്ദിരയെ വിശേഷിപ്പിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.
എന്നാൽ 1971ലെ റായ്ബറേലിയിൽ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി 1975 ജൂണ്‍ 12ന് റദ്ദാക്കിയതോടെ ഇന്ദിരയുടെ മറ്റൊരു മുഖം രാജ്യം കണ്ടു. കോടതി വിധിയെ തുടർന്നുണ്ടായ പ്രക്ഷോഭത്തിനിടെ 1975 ജൂണ്‍ 25ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചായിരുന്നു ഇന്ദിര തിരിച്ചടിച്ചത്. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും ഏതെങ്കിലും പദവി വഹിക്കുന്നതിൽ നിന്നും ഇന്ദിരയെ ആറു വർഷത്തേക്കു വിലക്കിയതാകാം പ്രകോപനമായത്.
അമിതാധികാരവും മകൻ സഞ്ജയ് ഗാന്ധിയുടെ ഭരണത്തിലെ ഇടപെടലും ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറി. എന്നാൽ, രണ്ടു വർഷത്തിനകം 1977ൽ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ഇന്ദിര തയാറായി. പക്ഷേ കണക്കുകൂട്ടലുകൾ പാളി. ഇന്ദിരയെ അധികാരത്തിൽനിന്നു ഇന്ത്യൻ ജനത കടപുഴക്കി. പിന്നീട് കോണ്‍ഗ്രസ് വീണ്ടും പിളർന്നതും 1978ലെ ചിക്മംഗളൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിര ജയിച്ചതും മറക്കാറായിട്ടില്ല. 1980ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തിയായിരുന്നു ഇന്ദിര ജനകീയ അടിത്തറയും കരുത്തും തെളിയിച്ചത്.
ഓർമയിലും പ്രകാശമായി ഇന്ദിര
അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ തന്പടിച്ച സിക്ക് ഖാലിസ്ഥാൻ ഭീകരരെ പുറത്താക്കാൻ 1984 ജൂണിൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടപടിക്ക് ഉത്തരവിട്ടത് ഇന്ദിരയായിരുന്നു. 1984 ഒകോബർ 31ന് സിക്കുകാരായ അംഗരക്ഷകരാൽ വെടിയേറ്റു മരിച്ചുവെന്ന വാർത്ത കേട്ടു രാജ്യം വിറങ്ങലിച്ചു. സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ ഒന്നാം നന്പർ ഒൗദ്യോഗിക വസതിയുടെ പുൽത്തകിടിയിൽ ഇന്ദിര വെടിയേറ്റു വീണതോടെ ഇന്ത്യ ഞടുങ്ങി.
ഡൽഹി സഫ്ദർജംഗ് റോഡിലെ വസതിയിൽ നിന്നു തൊട്ടടുത്തുള്ള അക്ബർ റോഡിലെ വസതിയിലേക്കു സന്ദർശകരെ കാണാൻ നടന്നുപോകുന്പോഴായിരുന്നു വീട്ടുമുറ്റത്തു വെടിയുണ്ടകളേറ്റു വീണത്. രക്തസാക്ഷിത്വം വരിച്ച സ്ഥലത്തും സ്മാരകമായി മാറ്റിയ ഇന്ദിരയുടെ വസതിയിലും ദിവസവും ആയിരക്കണക്കിനാളുകളാണ് ഇപ്പോഴും വരുന്നത്.
ഇന്ദിരാജിയോളം കരുത്തുറ്റ നേതാവ് ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നാണു കഴിഞ്ഞ ദിവസം അവിടെയെത്തിയ സണ്‍ഡേ ദീപിക ലേഖകനോട് യുപിയിൽ നിന്നെത്തിയ കർഷക ദന്പതികളായ ഉദയഭാൻ സിംഗും സബിതയും പറഞ്ഞത്. മരണശേഷവും രാജ്യത്തെ കോടിക്കണക്കിനാളുകൾക്ക് ആവേശവും കരുത്തുമാണ് ഇന്ദിരാജി. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ കരുത്തുറ്റതും സുരക്ഷിതവുമാക്കിയ പാവങ്ങളുടെ തണലായിരുന്ന പ്രധാനമന്ത്രി. ഇന്ദിരയ്ക്കു പകരം ഇന്ദിര മാത്രം.
ജോർജ് കള്ളിവയലിൽ