ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായി. കവിയും ഗദ്യകാരനും ചിന്തകനുമായ ദാന്തെ ഇറ്റാലിയനിലെ ഏറ്റവും മഹത്തായ കൃതിയുടെ രചയിതാവുമാണ്- ഡിവൈൻ കോമഡി എന്ന ഇതിഹാസകാവ്യം. 1265-ലാണ് ദാന്തെയുടെ ജനനം എന്നു കരുതപ്പെടുന്നു. നവോത്ഥാനത്തിന്റെ കേളികൊട്ടുയർന്ന ഇറ്റലിയിലെ ഫ്ളോറൻസ് നഗരത്തിൽ (അന്നത്തെ ഫ്ളോറൻസ് റിപ്പബ്ലിക്കിൽ) രാഷ്്ട്രീയപ്രാധാന്യമുള്ള ഒരു കുടുംബത്തിലാണു ദാന്തെ ജനിച്ചത്. ദാന്തെക്കു പത്തു വയസുള്ളപ്പോൾ അമ്മ ബെല്ലാ നിര്യാതയായി. ദാന്തെയുടെ ഭാര്യ ജെമ്മാ ദൊണാത്തി എന്ന ധനിക യുവതിയായിരുന്നു. മൂന്നു മക്കളാണു ദാന്തെ ദന്പതികൾക്കുണ്ടായത്- പിയെത്രോ, ജക്കോപ്പോ, അന്തോണിയാ. ഇറ്റലിക്കാർ സ്വന്തം നാടിനെ വിളിക്കുന്നത് "ലാ ബെല്ലാ പയേസേ' എന്നാണ്. സുന്ദരമായ രാജ്യം എന്നർഥം. ഇറ്റലിയുടെതന്നെ ഏറ്റവും വശ്യമനോഹരമായ ഭൂവിഭാഗമാണു രാജ്യത്തിന്റെ ഏകദേശം മധ്യഭാഗത്തു കിടക്കുന്ന ടസ്ക്കണി. ടസ്ക്കണി പ്രവിശ്യയുടെ (ഇറ്റാലിയനിൽ തൊസ്ക്കാന) തലസ്ഥാനനഗരമാണു ഫ്ളോറൻസ് (ഫിരേൻസേ). ആർനോ നദിക്കരയിലുള്ള ഫ്ളോറൻസ് നഗരംതന്നെ ഒരു തുറന്ന മ്യൂസിയംപോലെ സമാകർഷകമാണ്.
മധ്യശതകങ്ങളിലെ കലുഷമായ രാഷ്്ട്രീയ സാഹചര്യങ്ങളിൽ ദാന്തെയും ഒരുപക്ഷം പിടിക്കേണ്ടിവന്നു. പേപ്പൽ അധികാരത്തിന് അനുകൂലമായി പോരാടിക്കൊണ്ടിരുന്ന ഗ്വെൽഫികളുടെ കൂടെയായിരുന്നു ദാന്തെ. എതിർവിഭാഗക്കാരായിരുന്ന ഗെബെല്ലീനികളെ തോൽപ്പിച്ച കന്പാൽദിനോ യുദ്ധത്തിൽ (1289) ദാന്തെയും പങ്കെടുത്തിരുന്നു. പക്ഷേ, യുദ്ധവും രാഷ്്ട്രീയവുമായിരുന്നില്ല ദാന്തെയുടെ താത്പര്യങ്ങൾ. ടസ്ക്കണിയിലെ കവികളുടെ നാടൻ ഭാഷാഭേദങ്ങളിലുള്ള കാവ്യങ്ങൾ അദ്ദേഹം വായിച്ചുതീർത്തു. ഒപ്പം വരേണ്യ ജനതയുടെ ഭാഷയെന്ന് അറിയപ്പെടുന്ന ലത്തീനിലെയും.
പ്രാണപ്രിയയായിരുന്ന ബിയാട്രീസിന്റെ മരണം സമ്മാനിച്ച വിരഹവേദനയിൽ അദ്ദേഹത്തെ സമാശ്വസിപ്പിച്ചതും ലത്തീൻ സാഹിത്യമാണ്. ഇതിനിടെ തത്വശാസ്ത്ര പഠനവും അദ്ദേഹം നടത്തി. ഫ്രാൻസിസ്കൻ സന്യാസിമാർ നടത്തിയിരുന്ന താത്വിക തർക്കങ്ങളും അദ്ദേഹത്തെ ആകർഷിച്ചു. സെന്റ് തോമസ് അക്വിനാസിന്റെ തത്വശാസ്ത്ര- ദൈവശാസ്ത്ര കൃതികളിൽ അദ്ദേഹത്തിന് ആഴമായ താത്പര്യമുണ്ടായി.
ദാന്തെ അംഗമായിരുന്ന ഗ്വെൽഫികളുടെ പാർട്ടി ഇതിനകം ഫ്ളോറൻസിലെ രാഷ്ട്രീയത്തിൽ മാർപാപ്പ ഇടപെടുന്നത് അനുകൂലിക്കുന്ന കറുത്ത ഗ്വെൽഫികളും പ്രതികൂലിക്കുന്ന വെളുത്ത ഗ്വെൽഫികളുമായി പിളർന്നിരുന്നു. വെളുത്തവരുടെ കൂട്ടത്തിലായിരുന്ന ദാന്തെയെ ഫ്ളോറൻസിൽ ഭരണം പിടിച്ച കറുത്ത ഗ്വെൽഫികളുടെ ഭരണകൂടം രണ്ടു വർഷത്തെ വിപ്രവാസത്തിനും വൻ തുക പിഴയടയ്ക്കാനും വിധിച്ചു. രാഷ്്ട്രീയ ചർച്ചകൾക്കായി റോമിലെത്തിയിരുന്ന ദാന്തെ പാപ്പായുടെ താത്പര്യപ്രകാരം അവിടെ താമസിക്കവെയാണ് ഈ വിധി വരുന്നത്. ഫ്ളോറൻസിന്റെ അധികാരം വഹിച്ചിരുന്ന രണ്ടു മാസക്കാലം അദ്ദേഹം അഴിമതി നടത്തിയത്രെ! പിഴയടയ്ക്കാതിരുന്ന ദാന്തെയെ ഭരണകൂടം ഫ്ളോറൻസിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കുക മാത്രമല്ല, പ്രവേശിച്ചാൽ ജീവനോടെ ദഹിപ്പിക്കാൻ കല്പിക്കുകയുംചെയ്തു.
ജന്മനാടിനെ പ്രാണനുതുല്യം സ്നേഹിച്ചിരുന്ന ദാന്തെയ്ക്ക് വിപ്രവാസം കനത്ത ശിക്ഷയായിരുന്നു. പക്ഷേ, അവിടെ കാലുകുത്താനാവാതെ മരിക്കാനായിരുന്നു ദാന്തെയുടെ നിയോഗം. റോം, വെറോണ, സർസാന, ലൂക്കാ, റാവെന്നാ മുതലായ നഗരങ്ങളിൽ അദ്ദേഹം മാറിമാറി താമസിച്ചു. ഈ പ്രവാസജീവിതകാലത്താണ് കോമഡിയുടെ രചന. കാവ്യസപര്യയ്ക്കൊപ്പം താത്വിക വിശകലനങ്ങളിലും അദ്ദേഹം മുഴുകി. ലക്സംബർഗിലെ ഹെൻറി ഏഴാമൻ ചക്രവർത്തി ഫ്ളോറൻസ് നഗരം കീഴടക്കിയതോടെ അവിടെ തിരിച്ചെത്താമെന്നു ദാന്തെ മോഹിച്ചെങ്കിലും ചക്രവർത്തിയുടെ അകാലചരമം ആ പ്രതീക്ഷകളെ തകർത്തുകളഞ്ഞു. 1321 സെപ്റ്റംബർ 14-ന് മഹാകവി റാവെന്നായിൽവച്ചു മരിച്ചു. വെനീസ് റിപ്പബ്ലിക്കിലേക്കു നടത്തിയ യാത്രയിൽ മലന്പനി ബാധിച്ചു രോഗിയായാണു മരണം. മഹാകവിയുടെ മഹത്വം തിരിച്ചറിഞ്ഞ റാവെന്നായിലെ പൗരന്മാർ അവിടത്തെ വിശുദ്ധ പത്രോസിന്റെ വലിയ പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു (ഇപ്പോഴത് സെന്റ് ഫ്രാൻസിസ് ബസിലിക്ക എന്നാണ് അറിയപ്പെടുന്നത്).
ദാന്തെയുടെ മൃതദേഹമെങ്കിലും തിരിച്ചുതരണമെന്നുള്ള ഫ്ളോറൻസിന്റെ തുടർച്ചയായ അഭ്യർഥനകൾ ഒരിക്കലും സഫലമായില്ല. ഫ്ളോറൻസുകാർ മോഷ്ടിക്കുമോ എന്ന പേടികൊണ്ട് മൃതദേഹാവശിഷ്ടങ്ങൾ റാവെന്നായിൽ ഒരു ആശ്രമഭിത്തിയിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. നിരാശരായ ഫ്ളോറൻസുകാർ 1829-ൽ വിശുദ്ധ കുരിശിന്റെ ബസിലിക്കയിൽ ദാന്തെയ്ക്കുവേണ്ടി ഒരു സ്മാരകകുടീരംതന്നെ പണിതു; “ഏറ്റവും മഹാനായ കവിക്കുള്ള ആദരം’’ എന്നു രേഖപ്പെടുത്തുകയും ചെയ്തു. ഫ്ളോറൻസിനെ ‘സ്നേഹരഹിതയായ മാതാവ്' എന്ന് റാവെന്നായിലെ ശവകുടീര ലിഖിതത്തിനുള്ള മറുപടി. മാത്രമല്ല ഫ്ളോറൻസ് മുനിസിപ്പാലിറ്റി 700 വർഷങ്ങൾക്കുമുന്പ് ദാന്തെയെ നാടുകടത്തിയതിനു മാപ്പുചോദിക്കുകയും ചെയ്തു, 2008-ൽ. 2021 മേയ്മാസത്തിൽ ഫ്ളോറൻസിൽ ഒരു വിചാരണകൂടി നടന്നു. ദാന്തെയെ കുറ്റവിമുക്തനാക്കാൻ.
ദാന്തെയും ബിയാട്രീസും
വിശ്വസാഹിത്യകാരനായ ദാന്തെ അലിഗ്ഗിയേരിയുടെ പ്രണയസാഫല്യമായിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റർപീസായ ‘ഡിവൈൻ കോമഡി.' ഒന്പതു വയസുകാരനായ ദാന്തെ സമപ്രായക്കാരിയായ ബിയാട്രീസിനെ ജന്മനഗരമായ ഫ്ളോറൻസിൽവച്ചുതന്നെയാണു കണ്ടുമുട്ടുന്നത്. പ്രഥമദർശനത്തിൽത്തന്നെ ഉറവപൊട്ടിയൊഴുകിയ അനുരാഗനദി ബിയാട്രീസിന്റെ 24-ാം വയസിലെ അകാലമൃത്യുവോടെ അവസാനിച്ചില്ലെന്നു മാത്രമല്ല കൂടുതൽ ശക്തമായി ദാന്തെയുടെ കാവ്യഭാവനകളെ ഉത്തേജിപ്പിക്കുകയും ചെയ്തു. ബിയാട്രീസ് ജീവിച്ചിരുന്നപ്പോൾത്തന്നെ അവളുടെ ബഹുമാനാർഥം എഴുതിയ ഭാവഗീതങ്ങളാണ് ല വീത്ത നുവോവ (നവജീവിതം) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ബിയാട്രീസിനെ കേന്ദ്രകഥാപാത്രമാക്കി ഒരു മഹാകാവ്യം രചിക്കുമെന്നുള്ള ദാന്തേയുടെ പ്രണയശപഥമാണ് ഡിവൈൻ കോമഡിയുടെ പ്രചോദനമെന്നു വിശ്വസിക്കപ്പെടുന്നുണ്ട്. ഡിവൈൻ കോമഡിയിൽ കഥാപാത്രമായല്ല ബിയാട്രീസ് പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആദ്യദർശനം കഴിഞ്ഞു വീണ്ടും ദാന്തെയും ബിയാട്രീസും തമ്മിൽ കാണുന്നത് ഒന്പതു വർഷങ്ങൾക്കുശേഷമാണ്. രണ്ടേ രണ്ടു സമാഗമങ്ങൾ! പക്ഷേ, അനശ്വരവും അനന്യവുമായ ഒരു സാഹിത്യസൃഷ്ടിക്ക് അവ നിമിത്തമായി.
ഡിവൈൻ കോമഡി
വിശ്വസാഹിത്യത്തിലെതന്നെ അനർഘ കൃതികളിലൊന്നായ ഡിവൈൻ കോമഡി 14,233 വരികളുള്ള ഒരു മഹാകാവ്യമാണ്. ലത്തീൻ ഭാഷയിൽ കവിതകളും സാഹിത്യകൃതികളും രചിക്കപ്പെട്ടിരുന്ന ഒരു കാലത്ത് ദാന്തെ ടസ്ക്കണിയിലെ പ്രാദേശിക ഭാഷാഭേദത്തിൽ (ഡയലക്ട്്) കവിതയെഴുതാൻ തുനിഞ്ഞത് ഇറ്റാലിയൻ ഭാഷയുടെ ഭാഗ്യമായി.
ദാന്തെ തന്റെ മഹാകാവ്യത്തിനു നൽകിയ തലക്കെട്ട് ‘കൊമേഡിയ' എന്നായിരുന്നു. ഒരു ശുഭാന്തകഥ എന്നതിനെക്കാൾ, സകലതും ലക്ഷ്യബോധത്തോടെ ക്രമീകരിച്ചു നിർവഹിക്കുന്ന ദൈവികപദ്ധതിയുടെ ആവിഷ്കാരമാണ് ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവികമായ ഈ പദ്ധതിനിവർത്തനം മുൻനിർത്തിയാണ് ബൊക്കാച്ചിയോ ‘ഡിവൈൻ' എന്ന വിശേഷണം ‘കോമഡി'ക്കു മുന്പിൽ ചാർത്തിയത്. ‘ദിവീന കോമേഡിയ' എന്ന ഈ തലക്കെട്ടോടെ പുസ്തകം ആദ്യം ഇറങ്ങുന്നത് 1555-ലാണ്. ആദ്യം അച്ചടിച്ചതാകട്ടെ പുസ്തകം എഴുതിക്കഴിഞ്ഞ് 150 വർഷങ്ങൾക്കുശേഷം 1472-ലും. അന്ന് ആകെ അച്ചടിച്ച 300 പ്രതികളിൽ 14 എണ്ണം ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലായുണ്ട്.
കാവ്യത്തിന്റെ ഉള്ളടക്കം
മരണാനന്തരം മനുഷ്യാത്മാവിന് എന്താണു സംഭവിക്കുന്നത്? മധ്യശതകങ്ങളിലെ കത്തോലിക്കാ വിശ്വദർശനത്തിന്റെ ഭാഗമായി ആവിർഭവിച്ച ചിന്തകളുടെ വെളിച്ചത്തിൽ അതു ചിത്രീകരിക്കാനാണു ദാന്തെയുടെ ശ്രമം. ഭൂമിയിലെ ജീവിതത്തിൽ തിന്മകൾ ചെയ്തവർക്കു നിത്യശിക്ഷ (നരകം), പശ്ചാത്തപിച്ചു മരിച്ചവരെങ്കിലും പാപത്തിന്റെ ഫലമായി കടന്നുപോകേണ്ട ഒരു ശുദ്ധീകരണ പ്രക്രിയ (ശുദ്ധീകരണ സ്ഥലം), നന്മകൾ മാത്രം ചെയ്തിട്ടുള്ളവർക്കും പാപങ്ങൾക്കു ഭൂമിയിൽതന്നെ ഉചിതമായ പരിഹാരം ചെയ്തിട്ടുള്ളവർക്കും നിത്യസൗഭാഗ്യം എന്നിങ്ങനെയാണു മരണാനന്തര ജീവിതത്തെ സങ്കൽപിച്ചത്.
മരണാനന്തരലോകത്തിലെ ഈ മൂന്നു സ്ഥലങ്ങളിൽ ദാന്തെ നടത്തുന്ന ഒരു യാത്രയായാണ് അദ്ദേഹം മഹാകാവ്യത്തെ രൂപകല്പന ചെയ്തത്. ദൈവത്തിന്റെ നീതിയുടെ നിവർത്തനമാണല്ലോ അന്ത്യവിധിയിൽ സംഭവിക്കുക. പാപത്തെ തിരസ്കരിച്ച്, അനുതാപാർദ്രമായ ജീവിതം നയിച്ച് ദൈവസന്നിധിയിലെത്തുന്ന ഒരാത്മാവ് ദൈവനീതിക്കു പാടുന്ന ഒരു സ്തുതികീർത്തനമായി ഡിവൈൻ കോമഡിയെ വിശേഷിപ്പിക്കാം. മൂന്നു ചരിത്രപുരുഷന്മാരാണ് മരണാനന്തര ലോകത്ത് ദാന്തെയെ വഴികാട്ടുന്നത്- നരകത്തിലും ശുദ്ധീകരണസ്ഥലത്തിന്റെ തുടക്കത്തിലും പുരാതന ലത്തീൻ കവിയായ വെർജിൽ, തുടർന്നു പറുദീസയുടെ ആദ്യഭാഗംവരെ ദാന്തെയുടെ പ്രേമഭാജനമായ ബിയാട്രീസ്, പറുദീസയുടെ അവസാന സോപാനങ്ങളിൽ ക്ലെയർവോയിലെ വിശുദ്ധ ബർനാർഡ്. ഇവർ യഥാക്രമം മനുഷ്യയുക്തി, ദൈവിക വെളിപാടും ദൈവശാസ്ത്രവും വിശ്വാസവും കൃപയും, ധ്യാനനിഷ്ഠമായ മതാത്മകതയും മരിയഭക്തിയും എന്നിവ പ്രതീകവത്കരിക്കുന്നു. വിശുദ്ധ തോമസ് അക്വീനാസിന്റെ ചിന്തകളോടുള്ള സാധർമ്യംമൂലം അദ്ദേഹത്തിന്റെ മുഖ്യകൃതിയായ ‘സുമ്മാ തെയോളജിക്കാ'യെ (ദൈവശാസ്ത്രസാരസംഗ്രഹം) മുൻനിർത്തി കോമഡി യെ ‘സുമ്മാ ഇൻ വേഴ്സ്' എന്നു വിശേഷിപ്പിക്കാറുണ്ട്. തന്റെ ശത്രുക്കളെയും മിത്രങ്ങളെയുമൊക്കെ നരകത്തിലും സ്വർഗത്തിലുമൊക്കെയായി വിന്യസിപ്പിക്കുന്ന നർമബോധവും ദാന്തെയ്ക്കുണ്ട്. ‘അന്ത്യവിധി’യിൽ മൈക്കലാഞ്ചലോ ചെയ്തതുപോലെ.
കാവ്യത്തിനു മൂന്നു കാണ്ഡങ്ങളും (ഇൻഫേർണോ- നരകം; പുർഗാത്തോറിയോ- ശുദ്ധീകരണ സ്ഥലം; പറദീസോ- സ്വർഗം) ഓരോന്നിനും 33 സർഗങ്ങളും വീതമുണ്ട്. ഒരു ആമുഖ സർഗംകൂടിയാകുന്പോൾ ആകെ 100 സർഗങ്ങൾ.
നരകം
1300ലെ പെസഹാവ്യാഴാഴ്ച രാത്രിയാണു ദാന്തെയുടെ സന്ദർശനം ആരംഭിക്കുന്നത്. മൂന്നു ഹിംസ്രമൃഗങ്ങളാൽ ചുറ്റപ്പെട്ട് ഒരു കൊടുംകാട്ടിൽ വഴിതെറ്റിയവനായി വിലപിക്കുകയാണു കവി. താൻ സൂര്യപ്രകാശമില്ലാത്ത, താഴ്ന്നുകിടക്കുന്ന ദേശത്തേക്കു പോകുന്നതായി കവിക്കു തോന്നുന്നു. ഒടുവിൽ റോമൻ കവിയായ വെർജിൽ രംഗത്തെത്തി ദാന്തെയെ രക്ഷിക്കുകയും അവരൊന്നിച്ചു നരകസന്ദർശനം ആരംഭിക്കുകയുംചെയ്യുന്നു. നരകത്തിനു നിരവധി മേഖലകളുണ്ട്. വ്യത്യസ്ത പാപങ്ങൾക്ക് വ്യത്യസ്ത ശിക്ഷകളാണുള്ളത്. 14-ാം സർഗത്തിൽ കവി ഇന്ത്യയെയും പരാമർശിക്കുന്നുണ്ട്.
പീഡയേറ്റപ്പൂഴിയിൽ മേവുന്ന ചിലരുടെ
നാവുകളടങ്ങീല, മുഴങ്ങീ നിലവിളി
മണലിൽ തീക്കട്ടകൾ പതിച്ചു കാറ്റേൽക്കാതെ
ഹിമഖണ്ഡങ്ങളാൽപ്സിൽ പതിക്കുന്നതുപോലെ
തപ്തമാമിന്ത്യൻ മണ്ണിൽ സ്വന്തസൈന്യത്തിൻ മീതേ
ശക്തമായി പതിച്ച തീക്കട്ടപോൽ, അലക്സാണ്ടർ
സേനയാൽ നിലംമെതിച്ചങ്ങിനെ പടരാതെ
തീയിനെ നിയന്ത്രിക്കാനൊരുങ്ങീ, യാവേളയിൽ
(കിളിമാനൂർ രമാകാന്തന്റെ വിവർത്തനം)
ശുദ്ധീകരണ സ്ഥലം
നരകത്തിലെ കഠോരദൃശ്യങ്ങൾക്കുശേഷം ലോകത്തിന്റെ അങ്ങേയറ്റത്തുള്ള വിശുദ്ധീകരണമലയിലേക്കാണ് വെർജിൽ ദാന്തെയെ നയിക്കുന്നത്. ഏഴു മൗലികപാപങ്ങൾക്കു സമാന്തരമായി ഏഴു തട്ടുകളുള്ള മലയാണത്. ഇവയിൽപ്പെടാത്ത പാപങ്ങൾക്കുള്ള ശുദ്ധീകരണവേദികൾ പുറമേയുണ്ട്. പാപത്തിന്റെ അന്ധകാരത്തിൽനിന്നു ദൈവകൃപയുടെ സ്വച്ഛതയിലേക്കുള്ള മനുഷ്യാത്മാവിന്റെ യാത്രയാണ് അവിടെ നടക്കുക. പ്രതീകാത്മകമായി ഉയിർപ്പുതിരുനാളിലാണ് കവിദ്വയം അവിടെയെത്തുന്നത്. ജറുസലെമിൽ സൂര്യാസ്തമയവും ഗംഗാതടത്തിൽ പാതിരാവും ശുദ്ധീകരണസ്ഥലത്തു സൂര്യോദയവുമാണ് അപ്പോൾ.
പറുദീസ
മൂന്നാമതായി മഹാകവി കാണുന്നതു സ്വർഗദൃശ്യങ്ങളാണ്. ഇവിടത്തെ വഴികാട്ടിയാകട്ടെ ബിയാട്രീസും. സ്വർഗത്തിന് ഏഴു നിലകളുണ്ട്. ഓരോ പുണ്യത്തിനും ഓരോന്നുവീതം. വീരോചിതമായവിധത്തിൽ സുകൃതജീവിതം നയിച്ചവർക്കുവേണ്ടി ഇനിയുമുണ്ട് മൂന്നു വ്യത്യസ്ത തലങ്ങൾകൂടി. എല്ലാ കുറവുകളിൽനിന്നും കഴുകി ശുദ്ധീകരിക്കപ്പെട്ട സഭയെയാണു ദാന്തെ ചിത്രീകരിക്കുന്നത്. പത്രോസ്, യോഹന്നാൻ, തോമസ് അക്വീനാസ്, ബൊനവന്തുര മുതലായവരെ കവി കാണുന്നു. ദാന്തെയുടെ ത്രിത്വൈക ദൈവദർശനത്തോടെ കോമഡി അവസാനിക്കുന്നു. ക്രിസ്തുവിന്റെ ദൈവത്വം, മനുഷ്യത്വം എന്നീ രഹസ്യങ്ങൾ കവിക്കു മനസിലാകുന്നു.
കിളിമാനൂർ രമാകാന്തൻ മഹാകാവ്യം മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി 2001-ൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയുണ്ടായി.
ദാന്തെയും സഭയും
മാർപാപ്പമാർ രാഷ്ട്രീയഭരണവും കൈയാളിയിരുന്ന മധ്യശതകങ്ങളിലാണു ദാന്തെയുടെ ജീവിതം. മതവും രാഷ്്ട്രവും തമ്മിൽ ഒരു വിഭജനം വേണമെന്നു ദാന്തെ വിശ്വസിച്ചു. അതാണു ദൈവനിർദിഷ്ടമായ പദ്ധതി. ദാന്തെയെക്കുറിച്ചു പഠിക്കാൻ ആദ്യമായി ഒരു പഠനകേന്ദ്രം സ്ഥാപിച്ചത് ലെയോ 13-ാമൻ പാപ്പായാണ്, 1887-ൽ. തുടർന്നുവന്ന മാർപാപ്പമാരെല്ലാം ദാന്തെയെ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആറാം ചരമശതാബ്ദിയിൽ (1921) ബനഡിക്ട് 15-ാമൻ മാർപാപ്പ ഒരു ചാക്രികലേഖനംതന്നെ പ്രസിദ്ധീകരിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത പിതാക്കന്മാർക്ക് പോൾ ആറാമൻ പാപ്പാ സമ്മാനിച്ചത് ‘കോമഡി’യുടെ ഓരോ പ്രതിയായിരുന്നു. ജോൺ പോൾ രണ്ടാമനും ബനഡിക്ട് പതിനാറാമാനും പോപ് ഫ്രാൻസിസും ദാന്തെയെ ഉദ്ധരിച്ചു സംസാരിച്ചിട്ടുണ്ട്.
ശതാബ്ദിയാഘോഷങ്ങൾ
ഇറ്റലിയിലെന്പാടും 2021-ൽ നൂറുകണക്കിനു പരിപാടികളാണു ദാന്തെയുടെ ചരമത്തിന്റെ ഏഴാം ശതാബ്ദി പ്രമാണിച്ചു നടത്തിയത്. പരിപാടികൾക്കു തുടക്കംകുറിച്ചുകൊണ്ട് സാംസ്കാരിക വകുപ്പുമന്ത്രി ദാരിയോ ഫ്രാഞ്ചെസ്ക്കീനി പറഞ്ഞു: "ആ നക്ഷത്രങ്ങളെ കാണാൻ നാമെല്ലാം കാത്തിരിക്കുകയാണ്.' നക്ഷത്രങ്ങൾ എന്ന വാക്കാണ് ദാന്തെ മൂന്നു കാണ്ഡങ്ങളുടെയും സമാപനത്തിൽ കുറിക്കുന്നത്.
ഫ്ളോറൻസിലെ ഉഫീറ്റ്സി ഗാലറിയിൽ നടത്തപ്പെട്ട, കോമഡിയെ ആസ്പദമാക്കിയുള്ള ഒരു ചിത്രപ്രദർശനത്തിന്റെയും പേര് ‘താരങ്ങളെ വീണ്ടും കാണാൻ' എന്നായിരുന്നു. ഈ ചിത്രങ്ങൾ രചിച്ചത് 16-ാം നൂറ്റാണ്ടിലെ നവോത്ഥാന കലാകാരനായ ഫെദറിക്കോ സുക്കാരിയാണ്.
ശതാബ്ദിയുടെ ഭാഗമായി ഫ്ളോറൻസിലെ സാന്താ മരിയ നൊവേല്ല ബസിലിക്കാ സമുച്ചയത്തിൽ ഇറ്റാലിയൻ ഭാഷയുടെ മ്യൂസിയം സ്ഥാപിക്കുന്നുണ്ട്. സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ 45 ലക്ഷം യൂറോ ചെലവിൽ സ്ഥാപിക്കുന്ന ഈ മ്യൂസിയം ഇറ്റാലിയൻ ഭാഷയുടെ ചരിത്രവും വികാസവും അടയാളപ്പെടുത്തും.
ഇറ്റാലിയൻ ടെലിവിഷൻ ചാനലുകളും റേഡിയോ സ്റ്റേഷനുകളും മഹാകാവ്യത്തിന്റെ പാരായണത്തിനു സമയം മാറ്റിവച്ചു. ഓരോ വർഷവും മാർച്ച് 25 ‘ദാന്തെ ദിന'മായി ആചരിക്കും.
ദാന്തെയോടൊപ്പം ചരിത്രവഴികളിലൂടെയുള്ള നടപ്പായിരുന്നു മറ്റൊരു സുപ്രധാന പരിപാടി. അതിവിശിഷ്ടമായ മൊസൈക് ചിത്രങ്ങൾക്കു പ്രസിദ്ധമായ രാജകീയ നഗരമായ റാവെന്നായിലെ മഹാകവിയുടെ അന്ത്യവിശ്രമസ്ഥാനത്തുനിന്ന് ആരംഭിച്ച് അദ്ദേഹം ഭൂജാതനായ ഫ്ളോറൻസിൽ അവസാനിക്കുന്ന പാതയാണിത്. 235 മൈൽ നീളംവരുന്ന ഒരു പാത. ദാന്തെയുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ പോകുന്ന ഈ യാത്രാപഥം മഹാകവിക്കു പ്രചോദനമേകിയ ഇറ്റാലിയൻ ഗ്രാമ-നഗരദൃശ്യങ്ങളുടെ ചാരുതകൊണ്ട് അവിസ്മരണീയമാണ്. ഈ യാത്രയും ശതാബ്ദിയാചരണവും ഡിവൈൻ കോമഡിയെ വീണ്ടും കണ്ടെത്താൻ ഉതകട്ടെയെന്നു ഫ്രാൻസിസ് പാപ്പാ ആശംസിക്കുകയുണ്ടായി.
ജെറി ജോർജ്