സൂര്യനസ്തമിച്ച രാത്രിയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യോദയം
രാജ്യം സ്വതന്ത്രമായ ദിവസത്തിന്റെ പ്രാധാന്യം ഒരിക്കലും നഷ്ടപ്പെടില്ല. ദേശീയവും വ്യക്തിപരവുമായ ഭാഗധേയം നിർവചിച്ച 1947ലെ ആ ചരിത്ര നിമിഷത്തിനു സമാനതകളില്ല. വെല്ലുവിളികളുടെയും സാധ്യതകളുടെയും അവസരങ്ങളുടെയും വാതായാനങ്ങളാണ് ഓരോ ഇന്ത്യക്കാരനിലും സംജാതമായത്.
‘ലോകം ഉറങ്ങുന്ന അർധരാത്രിയിൽ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും.’ (അറ്റ് ദി സ്ട്രോക് ഓഫ് ദി മിഡ്നൈറ്റ് ...)- ന്യൂഡൽഹിയിലെ കോണ്സ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ ജവഹർലാൽ നെഹ്റു നടത്തിയ ’ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ എന്ന വിഖ്യാതപ്രസംഗത്തിലെ ഈ വരികളാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ചരിത്രനിമിഷങ്ങളിലൊന്ന്.
നൂറ്റാണ്ടുകളുടെ അടിമത്തത്തിനും വൈദേശിക ആധിപത്യത്തിനും അന്ത്യം കുറിച്ച് ഭാരതവും ഇവിടത്തെ ജനതതിയും സ്വാതന്ത്ര്യത്തിലേക്ക് വാതിൽ തുറന്ന നിമിഷം.
’ ദൗർഭാഗ്യത്തിന്റെ ഒരു കാലഘട്ടം നാം ഇന്ന് അവസാനിപ്പിക്കുന്നു, ഇന്ത്യ വീണ്ടും സ്വയം കണ്ടെത്തുന്നു. ഇന്ന് നാം ആഘോഷിക്കുന്ന നേട്ടം, നമ്മെ കാത്തിരിക്കുന്ന മഹത്തായ വിജയങ്ങളിലേക്കും നേട്ടങ്ങളിലേക്കുമുള്ള ഒരു പടി, അവസരങ്ങളുടെ ഒരു തുറമുഖം മാത്രമാണ്. ഈ അവസരം ഗ്രഹിക്കാനും ഭാവിയുടെ വെല്ലുവിളി സ്വീകരിക്കാനും വേണ്ടത്ര ധൈര്യവും വിവേകവും ഉള്ളവരാണോ നമ്മൾ’ - ചരിത്രത്തിൽ ഇടം നേടിയ നെഹ്റുവിന്റെ ആ പ്രസംഗം ഇങ്ങനെ തുടർന്നു.
• ചരിത്രം ഉറങ്ങാത്ത അർധരാത്രി
1947 ഓഗസ്റ്റ് 14നും 15നും മധ്യേയുള്ള അർധരാത്രി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രനിമിഷം. രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് ഭരണം അവസാനിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിന് വിജയം കൈവന്നു. പക്ഷേ, ആ ദിനത്തിൽ ഇന്ത്യ വിഭജിക്കപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും എന്നീ രണ്ടു സ്വതന്ത്ര രാജ്യങ്ങളുടെ പിറവി ലോകം കണ്ടു. സഈദ് അഹമ്മദ് ഖാന്റെ ഇരട്ടരാഷ്ട്ര തത്വത്തിന് ബ്രിട്ടീഷുകാർ കുട പിടിച്ചതോടെ മുസ്ലിം രാഷ്ട്രമായി പാക്കിസ്ഥാൻ രൂപീകൃതമായി. പാക്കിസ്ഥാനിൽ ഓഗസ്റ്റ് 14നാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് മൗണ്ട് ബാറ്റണ് പ്രഭുവാണ് ഓഗസ്റ്റ് 15ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഓഗസ്റ്റ് 14ന് അർധരാത്രി ചേർന്ന കോണ്സ്റ്റിറ്റ്യൂവന്റ് അസംബ്ലിയാണ് ലൂയി മൗണ്ട്ബാറ്റണ് ഇടക്കാല ഗവർണർ ജനറൽ പദവി നൽകാൻ തീരുമാനമെടുത്തത്.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഡൽഹിയിലെ പ്രിൻസസ് പാർക്കിലാണ് ബ്രിട്ടീഷ് പതാക താഴ്ത്തി നെഹ്റു ആദ്യമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തിയത്. ജനസാഗരത്തെ സാക്ഷി നിർത്തി പരേഡിന് നെഹ്റു സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. റോഷനാര ബാഗിലെത്തി അയ്യായിരത്തോളം കുട്ടികളെ അഭിവാദ്യം ചെയ്യാനും നെഹ്റുവും മൗണ്ട് ബാറ്റണും മറന്നില്ല.
പിറ്റേന്ന് ഓഗസ്റ്റ് 16നാണ് പ്രധാനമന്ത്രി നെഹ്റു ചെങ്കോട്ടയിലെത്തി ത്രിവർണ ദേശീയ പതാക ഉയർത്തിയത്. പിന്നീടിങ്ങോട്ട് എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിമാർ ചെങ്കോട്ടയിലാണ് ദേശീയ പതാക ഉയർത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.
അധികാരക്കൈമാറ്റത്തിന്റെ നാളുകളിൽ സംഭവിച്ചതിന്റെ പല രഹസ്യങ്ങളും ഡൊമിനിക് ലാപിയറും ലാറി കോളിൻസും ചേർന്നെഴുതിയ ’ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ചരിത്രഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട ്. ഇന്ത്യയെ വെട്ടിമുറിച്ച് പാക്കിസ്ഥാൻ രൂപീകരിച്ചതിനു പിന്നിലെ തന്ത്രങ്ങൾ ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്.
• രണ്ടു നൂറ്റാണ്ടിന്റെ ആധിപത്യം
1757-ൽ ആണ് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ആരംഭിച്ചത്. പ്ലാസി യുദ്ധത്തിലെ ബ്രിട്ടീഷ് വിജയത്തെത്തുടർന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി വിശാലഭാര ത്തിന്റെ നിയന്ത്രണം പ്രയോഗിക്കാൻ തുടങ്ങി. ആദ്യ സ്വാതന്ത്ര്യ സമരമെന്നു വിശേഷിപ്പിക്കുന്ന 1857-58 ലെ ശിപായി ലഹളയുടെ പശ്ചാത്തലത്തിൽ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം പകരം വയ്ക്കുന്നതുവരെ ഈസ്റ്റ് ഇന്ത്യാ കന്പനി 100 വർഷം ഇന്ത്യ ഭരിച്ചു. ഒന്നാം ലോകമഹായുദ്ധവേളയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ആരംഭിച്ചു.
ലോകത്തിനു തന്നെ മാതൃകയാണ് ഇന്ത്യയുടെ ഐതിഹാസിക സ്വാതന്ത്ര്യ സമര പോരാട്ടം. അഹിംസയിലും സമാധാനത്തിലും കൂടി നേടിയ മഹത്തായ സ്വാതന്ത്ര്യത്തിന് ഇരട്ടിമധുരമുണ്ട്. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന രാഷ്ട്രപിതാവ് മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന അഹിംസാത്മക സമരം വിജയം കണ്ട ദിനം കൂടിയാണ് ഓഗസ്റ്റ് 15.
• ആവേശമായി സ്വാതന്ത്ര്യപ്പിറവി
രാജ്യം സ്വതന്ത്രമായ ദിവസത്തിന്റെ പ്രാധാന്യം ഒരിക്കലും നഷ്ടപ്പെടില്ല. ദേശീയവും വ്യക്തിപരവുമായ ഭാഗധേയം നിർവചിച്ച 1947ലെ ആ ചരിത്ര നിമിഷത്തിനു സമാനതകളില്ല. വെല്ലുവിളികളുടെയും സാധ്യതകളുടെയും അവസരങ്ങളുടെയും വാതായനങ്ങളാണ് ഓരോ ഇന്ത്യക്കാരനിലും സംജാതമായത്. അത്തരത്തിലുള്ള ഒരു നിമിഷം ജീവിതത്തിന്റെയും മരണത്തിന്റെയും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനസുകൾക്ക് എല്ലാത്തരം സാധ്യതകളും പ്രദാനം ചെയ്യുന്നു.
സ്വാതന്ത്ര്യപ്രാപ്തിയുടെ പിറ്റേന്നത്തെ ദിനപത്രങ്ങളിലെയും വാർത്തകൾ മാത്രമല്ല പരസ്യങ്ങൾപോലും ഒരുതരം ആഘോഷമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിന സംഭവം സംബന്ധിച്ച ദേശീയ, അന്തർദേശീയ ദിനപത്രങ്ങളുടെ തലക്കെട്ടുകൾ ഇന്നും കാലത്തിന്റെ ചുവരെഴുത്താണ്. മിക്ക ഇംഗ്ലീഷ് പത്രങ്ങളിലും സ്വകാര്യ ഇൻഷ്വറൻസ് കന്പനികൾ ഉൾപ്പെടെ ഒന്നാം പേജിൽ നൽകിയ പരസ്യങ്ങൾ പുതിയ സാധ്യതകളുടെ നേർചിത്രമായി.
ഇന്ത്യ സ്വതന്ത്രം; ബ്രിട്ടീഷ് ഭരണം അവസാനിച്ചു എന്നായിരുന്നു ദി ഹിന്ദുസ്ഥാൻ ടൈംസിന്റെ തലക്കെട്ട്. കിഴക്കിന്റെ പുതിയ നക്ഷത്രം ഉദിച്ചു, നിറപ്പകിട്ടാർന്ന ആഘോഷങ്ങളോടെ രാഷ്ട്രപ്പിറവി, കോണ്സ്റ്റിറ്റ്യൂവന്റ് അസംബ്ലി ചുമതലയേറ്റു, ഗവർണർ ജനറലായുള്ള മൗണ്ട ് ബാറ്റന്റെ നിയമനത്തിന് അംഗീകാരം, സ്വതന്ത്ര ഇന്ത്യ പിറന്നതോടെ ഗവർണർമാർ സത്യപ്രതിജ്ഞ ചെയ്തു തുടങ്ങിയ തലക്കെട്ടുകളും വിവിധ പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിറവി എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ മുഴുനീള തലക്കെട്ട്. പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റു, പുതിയ പതിനാലംഗ മന്ത്രിസഭ, രാജ്യം പുതിയ ജീവിതത്തിലേക്ക് ഉണർന്നെഴുന്നേറ്റു, ജനങ്ങളോട് വലിയ അധ്വാനത്തിന് മിസ്റ്റർ നെഹ്റുവിന്റെ ആഹ്വാനം, അസംബ്ലി അംഗങ്ങൾ സത്യപ്രതിജ്ഞയെടുത്തു, ഡൽഹിയിലെ ആഘോഷത്തിമിർപ്പിൽ വന്യമായ ദൃശ്യങ്ങൾ, ബോംബെയിൽ ഭ്രാന്തമായ ആവേശം, ജനങ്ങൾ ആഹ്ലാദത്തിമിർപ്പിൽ തുടങ്ങിയവയാണ് ഒന്നാം പേജിലെ മറ്റു തലക്കെട്ടുകൾ.
മനുഷ്യരാശിയുടെ അഞ്ചിലൊന്നിന് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നാണ് രണ്ട് ആധിപത്യ രാജ്യങ്ങൾ എന്ന തലക്കെട്ടിനു കീഴിലായി കൽക്കട്ടയിൽ നിന്നുള്ള ദി സ്റ്റേറ്റ്സ്മാൻ പത്രം കുറിച്ചത്. ഇന്ത്യക്കാർ അധികാരം നേടിയെന്നും പൊതുനൻമയ്ക്കായി പ്രവർത്തിക്കണമെന്നും ഒന്നാം പേജിലെ മറ്റു തലക്കെട്ടുകളിൽ പറയുന്നു.
ന്യൂയോർക്ക് ടൈംസ് പോലും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഭൂപടം ഒന്നാം പേജിൽ മുകളിലായി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമായി. ഇന്ത്യയും പാക്കിസ്ഥാനും രാഷ്ട്രങ്ങളായി, കലാപം തുടരുന്നു എന്നായിരുന്നു ഒന്നാം പേജിലെ തലക്കെട്ട്. ഇന്ത്യ സ്വതന്ത്ര രാഷ്ട്രപദവി നേടി എന്നായിരുന്നു ദി വാഷിംഗ്ടണ് പോസ്റ്റ് ദിനപത്രത്തിലെ തലവാചകം. ഇന്ത്യ ഇനി രണ്ടു സ്വതന്ത്ര രാജ്യങ്ങൾ എന്ന് ദി ഡെയ്ലി ടെലിഗ്രാഫ് പറഞ്ഞു. അർധരാത്രിയിൽ അധികാരക്കൈമാറ്റം എന്നും തലക്കെട്ടിലുണ്ട്.
ജോർജ് കള്ളിവയലിൽ
നമ്മുടെ കരുതലും കരുത്തും
1947 ൽ ഒരു കിതയ്ക്കുന്ന ഭാരതമാണ് നമുക്ക് ലഭിച്ചതെങ്കിൽ ഇന്ന് കുതിക്കുന്ന ഭാരതത്തെയാണ് നാം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ആത്മനിർഭർ പദ്ധതിയിലൂടെയും മേക്ക് ഇൻ ഇന്ത്യ, മേക്ക് വേൾഡ് തുടങ്ങിയ പരിപാടികളിലൂടെയും ഇന്ത്യ കുതിപ്പിൽനിന്നു കുതിപ്പിലേക്കു കയറുകയാണ്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്പോൾ ഇന്ത്യക്ക് അഭിമാനിക്കാൻ ഏറെ നേട്ടങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ അഭംഗുരം തുടരുന്നു എന്നതുതന്നെ ഏറ്റവും വലിയ നേട്ടം. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ അയൽരാജ്യങ്ങൾ പലതും പട്ടാളഭരണത്തിലേക്കോ ഏകാധിപത്യത്തിലേക്കോ വഴുതിവീണു എന്നത് നാം മറക്കാതിരിക്കുക. ഇന്ത്യയുടെ പൊതുനേട്ടങ്ങൾ വിലയിരുത്തുന്പോൾ സാന്പത്തികരംഗത്തുണ്ടായ വികസനം വളരെ പ്രധാനപ്പെട്ടതാണ്.
ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തിയപ്പോൾ ലോക ജിഡിപിയുടെ 27 ശതമാനമായിരുന്നു ഇന്ത്യയുടെ പങ്ക്. എന്നാൽ അവർ രാജ്യം വിട്ടുപോകുന്പോൾ ഇത് മൂന്നു ശതമാനമായി കുറഞ്ഞു. അവിടെനിന്ന് അഭിമാനകരമായ കുതിച്ചുകയറ്റം കൈവരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ സാന്പത്തികശക്തിയായി വളരുകയാണ്. 2030ൽ ഇത് യാഥാർഥ്യമാകുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വിദ്യാഭ്യാസരംഗത്ത് ലോകോത്തര മുന്നേറ്റം ആർജിക്കാനായി. രാജ്യത്ത് നിർബന്ധിതവും സൗജന്യവുമായ പ്രൈമറി വിദ്യാഭ്യാസം യാഥാർഥ്യമായി . അതുപോലെ വിദ്യാഭ്യാസത്തിനുള്ള അവകാശവും നിയമമായിക്കഴിഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ ഇന്ത്യ അദ്ഭുതകരമായ നേട്ടം കൈവരിച്ചു. റോഡുകളുടെ ദൈർഘ്യമെടുക്കുന്പോൾ ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രം. ഗതാഗതം, വാർത്താവിനിമയം എന്നീ രംഗങ്ങളിലെ നേട്ടങ്ങൾ അപാരമാണ്. 220 പുതിയ വിമാനത്താവളങ്ങൾ, നൂറു പുതിയ സ്മാർട്ട് സിറ്റികൾ ഒക്കെ ചേർന്ന് ഒരു വലിയ അടിസ്ഥാനസൗകര്യ ശൃംഖല ഇന്ത്യയിലുണ്ട്.
ലോകത്തിലെ മൂന്നാമത്തെ സൈനികശക്തിയാണ് നാം. സൈനികമേഖലയിൽ നമുക്കാവശ്യമായ വെടിക്കോപ്പുകളും യുദ്ധസാമഗ്രികളും 98 ശതമാനവും മുൻപ് ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ ഇന്ന് ആ നില മാറി 68 ശതമാനം ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനുള്ള നടപടിയിലാണ്. ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടപ്പട്ടിക അഭിമാനാർഹമാണ്. പോളിയോ പൂർണമായി നിർമാർജനം ചെയ്യാൻ കഴിഞ്ഞു. കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ലോകത്ത് ലഭ്യമായ പ്രതിരോധ വാക്സിന്റെ 50 ശതമാനം നൽകുന്നതും ഇന്ത്യതന്നെ. ശാസ്ത്രസാങ്കേതിക രംഗത്ത് കൈവരിച്ച നേട്ടങ്ങൾ സീമാതീതമാണ്. ഹരിതവിപ്ലവത്തിലൂടെ ഭക്ഷ്യസമൃദ്ധി യാഥാർഥ്യമാക്കി. ഏതു ക്ഷാമത്തെയും നേരിടാനുള്ള അരിയും ഗോതന്പും കരുതലുണ്ട്. ചാന്ദ്രയാൻ വിക്ഷേപിച്ചതിലൂടെ ബഹിരാകാശത്ത് പാദമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. അതുപോലെതന്നെ ചൊവ്വയിലേക്കുള്ള ബഹിരാകാശപേടകം മംഗൾയാനും.
സ്വാതന്ത്ര്യപ്പുലരിയിൽ ഒരു ഭാരതീയന്റെ ശരാശരി ആയുസ് 32 വയസു മാത്രമായിരുന്നു. ഇന്നത് വികസിത രാജ്യങ്ങളുടെ തോതിൽ ശരാശരി 70 വയസിലേക്ക് എത്തിയിരിക്കുന്നു. ശിശുമരണനിരക്ക് സ്വാതന്ത്ര്യവേളയിൽ 53 ശതമാനം ആയിരുന്നെങ്കിൽ ഇന്നത് 3.74 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിരിക്കുന്നു.
ക്ഷീരോത്പാദനത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. അരി, ഗോതന്പ്, പരുത്തി, പച്ചക്കറി ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം. ഇരുചക്രവാഹനങ്ങളും കാറുകളും ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. പുതുപുത്തൻ സംരംഭങ്ങളായ സ്റ്റാർട്ടപ്പുകൾ ഏറ്റവുമധികം ഉണ്ടാകുന്ന രണ്ടാമത്തെ രാജ്യവും.
ഇന്ത്യയിൽ തുടങ്ങിയ നവസംരംഭങ്ങളിൽ 27 എണ്ണം യൂണിക്കോണ് ആയി മാറി. വിവരസാങ്കേതികവിദ്യയിലും നാം ലോകത്ത് ഒന്നാമതാണ്. കായികരംഗത്തും മിസൈൽ സാങ്കേതികവിദ്യയിലും ഏറെ മികവു പുലർത്താനായിരിക്കുന്നു. ഇത്തരത്തിൽ സമസ്തമേഖലകളിലും സമഗ്രമായ അടിത്തറയും വികസനവും കുതിപ്പും നേടാനായത് ജനങ്ങളുടെ കഠിനാധ്വാനത്തിലും ഒരുമയിലുമാണ്. 1947 ൽ എല്ലാ തലങ്ങളിലും കിതയ്ക്കുന്ന ഭാരതമാണ് നമുക്ക് വിട്ടുകിട്ടിയതെങ്കിൽ ഇന്ന് കുതിക്കുന്ന ഭാരതത്തെയാണ് നാം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്.
ആത്മനിർഭർ പദ്ധതിയിലൂടെയും മേക്ക് ഇൻ ഇന്ത്യ, മേക്ക് വേൾഡ് തുടങ്ങിയ കാലോചിത ആസൂത്രണത്തിലൂടെയും കുതിപ്പിൽനിന്നു കുതിപ്പിലേക്കു കയറുകയാണ്. താഴേക്കു പതിച്ചിരുന്ന സന്പദ് വ്യവസ്ഥ ഉയർച്ചയുടെ പുതിയ തലങ്ങളിലെത്തുന്നതിന്റെ നേർക്കാഴ്ചകൾ അഭിമാനത്തോടെ നാം കാണുന്നു.
ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നത് ഈ വേളയിൽ ഏറെ സന്തോഷകരവും പ്രതീക്ഷ സമ്മാനിക്കുന്നതുമാണ്.
സി.വി. ആനന്ദബോസ്
ഐഎഎസ് (റിട്ട.)