“നീതി സൂര്യശോഭയോടെ നേരിന്റെ പക്ഷംചേർന്നുള്ള പോരാട്ടം ആറര പതിറ്റാണ്ടു പിന്നിടുന്നു. എണ്പത്തിരണ്ട് വയസ് പിന്നിടുന്പോഴും തിരുവനന്തപുരത്ത് എട്ടു ദിവസം സത്യഗ്രഹം കിടന്നാലൊന്നും തളരുന്നതല്ല തന്റെ മനസും ശരീരവുമെന്ന് ദയാബായിയുടെ വിജയമന്ദഹാസം ലോകത്തെ ഓർമിപ്പിക്കുന്നു.’
സന്യാസിനിയാകണമെന്ന തീരുമാനത്തിലാണ് 1958ൽ പതിനേഴാം വയസിൽ മേഴ്സി മാത്യു പാലാ പൂവരണിയിൽനിന്ന് ബിഹാറിലെ ഹസാരിബാഗിലെത്തിയത്. ഉച്ചനീചത്വം ഇരുൾപരത്തിയ ഗ്രാമങ്ങളിൽ അടിമത്തത്തിന്റെ നുകം പേറിയിരുന്ന ഗോത്രവാസികളുടെ ദൈന്യത പതിനേഴുകാരിയെ അൽപമല്ല വേദനിപ്പിച്ചത്. മഹോദയിലും ജബൽപൂരിലും അധ്യാപികയായിരുന്ന കാലത്ത് അധഃസ്ഥിതരുടെയും ആദിവാസികളുടെയും വിമോചനം സാധ്യമാക്കാമെന്ന അതിയായ ആഗ്രഹം മനസിൽ നീറിക്കൊണ്ടിരുന്നു. പിന്നാക്കക്കാരുടെ ഉന്നമനം എങ്ങനെ സാധ്യമാക്കാമെന്നതായിരുന്നു ചിന്തയുടെ മൂലധനം.
അധികാരികളുടെ അനുവാദത്തോടെ സന്യാസാശ്രമത്തിൽനിന്നു പുറത്തിറങ്ങിയ മദർ തെരേസയെപ്പോലെ മേഴ്സിയും പുതിയൊരു ജീവിതാവസ്ഥയിലേക്ക് ഇറങ്ങിത്തിരിച്ചു; സുവിശേഷങ്ങളിലെ യേശുവിന്റെ ജീവിത ദർശനങ്ങളും ദാരിദ്ര്യാരൂപിയും ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ടുതന്നെ. ജീവിതത്തിലെപ്പോഴും തന്റെ മുൻ സന്യാസാനുഭവങ്ങളെയും സഹസന്യാസിനിമാരെയും ആദരവോടെയാണ് കാണുന്നതും.
പൂവരണി പുല്ലാട്ട് മാത്യു- ഏലിക്കുട്ടി ദന്പതികളുടെ 14 മക്കളിൽ മൂത്ത മകളായ മേഴ്സിയുടെ മനസ് സദാ ആ ആഗ്രഹസാഫല്യത്തിനായി വെന്പൽകൊണ്ടു. പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാനും അവർക്ക് താങ്ങും തണലുമാകാനുള്ള വ്യഗ്രതയിൽ കോൽക്കത്തലെത്തി മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതിമന്ദിരങ്ങളിൽ ശുശ്രൂഷകയായി. അക്കാലത്തായിരുന്നു ബംഗ്ലാദേശ് യുദ്ധം.
ജീവിക്കാനിടമില്ലാതെ, ഉണ്ണാനും ഉടുക്കാനുമില്ലാത്ത അഭയാർത്ഥികളുടെ അനന്തമായ നിര ഇന്ത്യയിലേക്കൊഴുകിയ ദിനങ്ങൾ. അവർക്കിടയിലും തനിക്കു ചെയ്യാൻ പലതുമുണ്ടെന്ന ഉൾവിളിയിൽ സാൾട്ട് ലേക്കിലെ കാരിത്താസ് ഇന്ത്യയുടെ ദുരിതാശ്വാസക്യാന്പിൽ വോളണ്ടിയറായി എത്തുന്പോൾ ഭയാനകവും പരമദയനീയവുമായിരുന്നു കാഴ്ചകൾ. കോളറയും ക്ഷയവും വസൂരിയും ബാധിച്ച അഭയാർഥികൾ തുടരെ മരിച്ചുവീഴുന്നു. ദിവസം അൻപതു മൃതദേഹങ്ങൾവരെ വാനിൽ കയറ്റിവിട്ട അനുഭവം ഇക്കാലത്തും ദയാബായി മറന്നിട്ടില്ല.
കാരുണ്യശുശ്രൂഷയിലെ തുടർപ്രയാണം മുംബൈയിലേക്കായിരുന്നു. അവിടെ നിർമലാ നികേതനിൽ എംഎസ്ഡബ്ല്യു പഠനകാലത്തും മനുഷ്യരുടെ ദുരിതങ്ങളിൽ കണ്ണടച്ചുനിൽക്കാനാകുമായിരുന്നില്ല. മുംബൈ പ്രാന്തങ്ങളിലേക്കും പിന്നീട് ഡൽഹി, ആന്ധ്ര, ഹരിയാനയിലേക്കും നീണ്ടു ദുരിതാശ്വാസ ക്യാന്പുകളിലൂടെയുള്ള എട്ടുവർഷത്തെ സമർപ്പിതസേവനം. ഇടയ്ക്കു മുടക്കം സംഭവിച്ച എംഎസ്ഡബ്ല്യു പഠനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഫീൽഡ് വർക്കിനായി മധ്യപ്രദേശിലെ ചിന്ദ്വാഡി സുള്ളഗപ്പ എന്ന കുഗ്രാമത്തിലെത്തി. ചന്ദ്ര എന്ന ആദിവാസി വിധവയുടെ വീട്ടിലായിരുന്നു മേഴ്സിയുടെ താമസം.
ദയാബായിയിലേക്കുള്ള പരിണാമം
സർക്കാരിന്റെ ദേശീയ വന്ധ്യംകരണ ഉദ്യമം ഏറ്റെടുത്ത ഉദ്യോഗസ്ഥർ ഗോത്രവാസികളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും മെഡിക്കൽ ക്യാന്പുകളിലെത്തിക്കുന്ന കിരാതത്വത്തെ മേഴ്സി അവിടെ ചോദ്യം ചെയ്തു. ഇരകളുടെ എണ്ണത്തിലെ പെരുപ്പമായിരുന്നു ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് അടിസ്ഥാനമെന്നതിനാൽ ഗോണ്ട് ഗോത്രവംശജരിൽ ജനനനിരക്ക് നന്നേ കുറഞ്ഞുകൊണ്ടിരുന്നു.
വംശീയ ഉൻമൂലനത്തിനെതിരേ ഗ്രാമീണരെ അണിനിരത്തി മനുഷ്യാവകാശ ലംഘനത്തെ ചെറുത്തുകൊണ്ടായിരുന്നു ഈ പാലാക്കാരിയുടെ മുന്നേറ്റം അഥവാ പോരാട്ടഭൂമികയിലെ അരങ്ങേറ്റം. ജൻമിത്ത പീഡനപർവം തലമുറകളായി ആവർത്തിച്ചുകൊണ്ടിരുന്ന അക്കാലത്ത് മേഴ്സി ടിൻസായ് എന്ന ഗ്രാമത്തിലെത്തി. അവിടെയാവട്ടെ ആദിവാസി സ്ത്രീകൾക്കു മദ്യംകൊടുത്ത് അവരെ ശാരീരികമായി ചൂഷണം ചെയ്യുന്ന ജൻമിമാർ. അവരുടെ ആണുങ്ങളെ അയ്യായിരം രൂപയുടെ വായ്പാ ചെക്കിൽ വിരലടയാളം പതിപ്പിച്ച് മൂവായിരം രൂപ നൽകി കബളിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ ചൂഷണവും.
ഗോണ്ട്, അറിർ, ഗുഡേര, പ്രഥന, നഗാഡ്ചി, ഭരിയ തുടങ്ങിയ ഗോത്രവാസികളെല്ലാം തലമുറകളായി ജൻമികളുടെ ഇരകളായിരുന്നു. നാൽക്കാലികളെപ്പോലെ കഴുത്തിൽ നുകം ബന്ധിച്ച് പാടം ഉഴുതുമറിക്കാൻ വിധിക്കപ്പെട്ട മനുഷ്യർ. പെണ്കുട്ടികളെ കാണാതാകുന്നതും വിൽക്ക ുന്നതും പുറംലോകം അറിഞ്ഞിരുന്നില്ല.
വിവാഹശേഷം ആണ്കുട്ടിയുണ്ടായാൽ ഭാര്യയെ ഉപേക്ഷിക്കണമെന്ന മറ്റൊരു ദുരാചാരം. കളങ്കിതരായ ഗോത്രജനതയുടെ ഉന്നമനത്തിനായി സമർപ്പിതയാകാനായിരുന്നു മേഴ്സിയുടെ ദൈവവിളി. അവരിലൊരാളായി മാറിയാലേ തനിക്കു സ്വീകാര്യത ലഭിക്കൂവെന്ന തിരിച്ചറിവിൽ വേഷവും ഭാഷയും ഭക്ഷണവും ആദിവാസികളുടേതിനു തുല്യം ചാർത്തി.
മേഴ്സി മാത്യു എന്ന പേരും ബിരുദങ്ങളും ആദിവാസികൾക്കായി ത്യജിച്ച് ദയാബായിയായി. മേഴ്സി എന്നാൽ ദയ. ഗോത്രവനിതകളുടെ വിളിപ്പേരാണ് ബായി. ഉന്നതജോലിയും പദവികളും വേണ്ടെന്നുറപ്പിച്ച ആ സമർപ്പിത ദാരിദ്ര്യവും ലാളിത്യവും കാരുണ്യവും വ്രതമായി സ്വീകരിച്ചു. ഒപ്പം ടിൻസായിയിലെ അധഃസ്ഥിതരുടെ ദീദിയായി മാറി. അവരുടെ വിമോചനപ്പോരാളിയായി.
കുടിവെള്ളവും വൈദ്യുതിയും റോഡും സ്കൂളുമില്ലാത്ത ഉൾഗ്രാമമായിരുന്നു ടിൻസായി. അർഹമായ വേതനം നിഷേധിച്ച ജന്മിമാർക്കെതിരെ അടിമപ്പണിക്കാരായ ഗോണ്ടുകളെ സംഘടിപ്പിച്ചു. പോരാട്ടത്തിന്റെ സഹനപാതകളിൽ വഴിയോരങ്ങളിലും മരത്തണലിലും കിടന്നുറങ്ങി. അവർക്കൊപ്പം പാടങ്ങളിൽ കൂലിപ്പണിയെടുത്തു. ഭരണപ്രമാണികളുടെ പിൻബലമുള്ള സെമീന്ദർമാരുടെ ഗുണ്ടകൾ വാക്കും തോക്കും വാളുമായി പാഞ്ഞെത്തിയപ്പോൾ ദയാബായി അധസ്ഥിതരുടെ ഒറ്റയാൾ പോരാളിയായി.
ഒരു പീഡനക്കേസിൽ സബ് ഇൻസ്പെക്ടർ എഫ്ഐആർ എഴുതാതെ വന്നതോടെ ദയാബായി ഇരയ്ക്കൊപ്പം ഹറായി ബ്ലോക്കിലെ സൽത്തു പോലീസ് സ്റ്റേഷനിൽ പാഞ്ഞെത്തി. നീതിനിഷേധത്തിനെതിരെ വിരൽചൂണ്ടി ഗർജിച്ച ദയാബായിയെ ഇൻസ്പെക്ടർ മുഷ്ടി ചുരുട്ടി ഇടിച്ചു. മുൻനിരയിലെ പല്ലുകൾ ഇളകിത്തെറിച്ചു ചോര വായിലൂടെ ചീറ്റിയൊഴുകിയപ്പോഴും വീര്യവും ധൈര്യവും ചോർന്നുപോയില്ല, തളർന്നുവീണതുമില്ല.
ദയാബായി പറയുന്നു. ‘വെടിപൊട്ടുന്ന ശബ്ദത്തിലാണ് പോലീസ് ഇൻസ്പെക്ടർ എന്റെ കരണത്തടിച്ചത്. ഒരു സ്ത്രീയെ തൊടാൻ നിങ്ങൾക്ക് ആര് എന്ത് എന്ന് അധികാരം തന്നുവെന്നു ചോദിച്ചപ്പോൾ മറ്റൊരു കാക്കിധാരി മുന്നോട്ടുവന്ന് മർദനം തുടർന്നു. നിങ്ങളെന്നെ അടിച്ചും ഇടിച്ചും വീഴ്ത്തിയാലും എഫ്ഐആർ എഴുതി വായിച്ചുകേട്ടേ ഞാൻ ഇവരുമായി മടങ്ങൂവെന്നു പറഞ്ഞു. അവസാനം അവർ എനിക്കു മുന്നിൽ കീഴടങ്ങി.’
‘അനീതിയെ ചെറുക്കാനും അവകാശങ്ങൾ നേടിയെടുക്കാനും ഞാൻ ഗോത്രവാസികളെ പിൽക്കാലത്ത് പരുവപ്പെടുത്തി. ഇതിനായി റാന്തൽ വെളിച്ചത്തിൽ മരച്ചുവടുകളിൽ നിയമ സാക്ഷരതാ ക്ലാസുകൾ നടത്തി. കവിതകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും അവരെ ശക്തീകരിച്ചു. ചൂഷണത്തിനെതിരെ സ്ത്രീകൾക്കും പെണ്കുട്ടികൾക്കും ബോധനം നൽകി. ഗ്രാമത്തിലൊരു പ്രൈമറി സ്കൂൾ തുടങ്ങാൻ സർക്കാരിൽ തുടരെ സമ്മർദം ചെലുത്തി.
ബഹുഭാര്യാത്വം, പീഡനം, അയിത്തം എന്നിവയ്ക്കെതിരേ തുടരെ നിയമപോരാട്ടം നടത്തി. മുപ്പതും നാൽപതും മൈലുകൾ താണ്ടി സർക്കാർ ഓഫീസുകളിലും കോടതികളിലും പോലീസ് സ്റ്റേഷനുകളിലും പോയിവരാൻ അവിടെ റോഡും വാഹനസൗകര്യവുമില്ല.’ ഓരോ പരിമിതിയെയും ദയാബായി നിശ്ചയദാർഢ്യത്തോടെ നേരിടുകയായിരുന്നു.
പോരാട്ടവീര്യം സിരകളെ ജ്വലിപ്പിച്ച അക്കാലത്ത് ക്രാന്തി എന്നു പേരിട്ട കുതിരയെ വാങ്ങി ദയാബായി കാട്ടുവഴികളിലൂടെ തനിയെ സഞ്ചരിച്ചു. പിന്നീട് ക്രാന്തി പ്രസവിച്ച ആസാദി എന്ന കുതിരയും ഇവരുടെ വാഹനമായി. ദയാവായ്പിന്റെ മൂർത്തീഭാവവും കരുണയുടെ ദീതിയും ധീരതയുടെ പ്രതീകവുമായി മാറിയ ദയാബായിക്കു ചിന്ദ്വാഡി ഗോത്രവാസികൾ നൽകിയ വിളിപ്പേരാണ് ‘ടിൻസി കി റാണി’. അതേ സമയം ചൂഷകരായ ജൻമിവർഗം ഇവർക്കു മറ്റൊരു പേരുചാർത്തി;. ‘ഫൂലൻദേവി.’
ബാറൂളിലെ ദീതി
ടിൻസായിയിൽനിന്നു ദയാബായിയുടെ യാത്ര മധ്യപ്രദേശിലെതന്നെ ബാറൂളി ഗ്രാമത്തിലേക്കായിരുന്നു. പൂവരണിയിലെ കുടുംബത്തിൽനിന്നു സമ്മാനിച്ച പണം മുടക്കി ബാറൂളിയിൽ രണ്ടര ഏക്കർ ഭൂമി വാങ്ങി. പാറക്കെട്ടുകൾ നിറഞ്ഞ ഉൗഷര തരിശുഭൂമിയിൽ മണ്ണും ചെളിയും കൊണ്ടൊരു ചെറിയ കുടിലുണ്ടാക്കി.
കടുത്ത ജലക്ഷാമമുണ്ടായിരുന്ന സ്ഥലത്ത് മഴവെള്ളം തുള്ളിപോലും പുറത്തേക്കൊഴുകിപ്പോകാതെ ചാലുകീറി മണ്ണിലേക്കിറക്കി. കാലാന്തരത്തിൽ അവിടെയുണ്ടായ ഉറവച്ചാലുകളിൽ പുല്ലും ചെടികളും മരങ്ങളും വളർന്നു. കാരിരിന്പുപോലെ കഠിനമായിരുന്ന കറുത്ത മണ്ണ് കുതിർന്നു ഫലഭൂയിഷ്ഠമായി. കീടനാശിനി ഉപയോഗിക്കാതെ ജൈവകൃഷിയിലും വിഭവവൈവിധ്യത്തിലും എങ്ങനെ സ്വയംപര്യാപ്തതരായി ജീവിക്കാമെന്ന് ദയാബായി ദരിദ്രസമൂഹത്തെ പരിശീലിപ്പിച്ചു.
നെല്ല്, റാഗി, ചോളം, പപ്പായ തുടങ്ങി വൈവിധ്യമാർന്നതും സദാ തണൽ പരത്തുന്നതുമായ ദയാബായിയുടെ മണ്ണ് ഗ്രാമത്തിലെ കൃഷിപാഠശാലയായി മാറിയിരിക്കുന്നു. രണ്ടു മുറിയുള്ള ചെറിയ വീടിനോടുചേർന്നു പശുക്കളും കോഴിയും താറാവുമൊക്കെയുണ്ട്. കൂട്ടിനു നായയും പൂച്ചയുമുണ്ട്. കളിമണ് പാത്രങ്ങളിലാണ് ദയാബായിയുടെ പാചകം.
സൗരോർജ വെളിച്ചത്തിൽ വായന. ചാണകം മെഴുകിയ തറയിൽ ഉറക്കം. ഒരു മണി ധാന്യം പോലും പാഴാക്കാതെ കണിശവും ലളിതവുമായ ജീവിതം. ഗോത്രവാസികളുടെ ആരാധ്യയായ ബഹൻജിയുടെ ശ്രമഫലമായി ഗ്രാമത്തിൽ സ്കൂളും കമ്യൂണിറ്റി ഹാളും റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി. യേശുക്രിസ്തുവിന്റേയും ഗാന്ധിജിയുടേയും ജീവിത ദർശനങ്ങളാണ് വഴിയും വെളിച്ചവുമെന്ന് ആവർത്തിക്കുകയാണ് അധഃസ്ഥിതരുടെ ദയാനിധി.
നീതി സൂര്യശോഭയോടെ നേരിന്റെ പക്ഷംചേർന്നുള്ള പോരാട്ടം ആറര പതിറ്റാണ്ടു പിന്നിടുന്നു. എണ്പത്തിരണ്ടു വയസ് പിന്നിടുന്പോഴും തിരുവനന്തപുരത്ത് എട്ടു ദിവസം സത്യഗ്രഹം കിടന്നാലൊന്നും തളരുന്നതല്ല തന്റെ മനസും ശരീരവുമെന്ന് ദയാബായിയുടെ വിജയമന്ദഹാസം ഓർമിപ്പിക്കുന്നു. ബാറൂളിയിലെ ആദിവാസികളെ കള്ളക്കേസുകളിൽ കുടുക്കിയ വനപാലകർക്കെതിരെ നാലും അഞ്ചും വർഷം കോടതി കയറി കേസ് വാദിച്ച പോരാട്ടചരിത്രം ഇവർക്കുണ്ട്.
സഹനശക്തിയുടെ പ്രതീകമായ ഈ ദയാവതി ഇന്നും തളരാത്ത പോരാട്ടത്തിലാണ്. ചുളിവുകൾ വല നെയ്ത ചർമവും വിണ്ടുകീറിയ ഉപ്പൂറ്റിയും മങ്ങൽവീണ സാരിയും തോളിലൊരു സുണിസഞ്ചിയും പിന്നെ നേരിന്റെ പക്ഷം പറയുന്ന നാവും.
ഈ സാന്നിധ്യവും ശബ്ദവും അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അധസ്ഥിതർക്കും വലിയ പ്രത്യാശയാണ്, പ്രചോദനമാണ്.
പോരാട്ട വഴികൾ
മധ്യപ്രദേശിലെ ഗോത്രവാസികളുടെ അവകാശപ്പോരാട്ടത്തിൽ മാത്രമല്ല ദയാബായിയുടെ നേതൃപാടവവും ഇടപെടലുമുണ്ടായത്. നർമദാ അണക്കെട്ട് നിർമാണത്തിൽ ജലസമാധിയിലായ ഗ്രാമങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസപോരാട്ടത്തിൽ മേധാ പട്കർക്കും സുന്ദർലാൽ ബഹുഗുണയ്ക്കുമൊപ്പം ദയാബായി മുന്നിലുണ്ടായിരുന്നു. ഇതേ ആവേശം ചെങ്ങറ ഭൂസമരത്തിലും പശ്ചിമഘട്ട സംരക്ഷണത്തിലും ചോർന്നുപോയില്ല.
ആവർത്തിക്കുന്ന ശിശുമരണം എന്ന കണ്ണീർപ്പൊട്ട് അടയാളമാക്കപ്പെട്ട അട്ടപ്പാടിയിലെ ആദിവാസിവിഭാഗങ്ങളുടെ നിലയ്ക്കാത്ത രോദനത്തിൽ അവരുടെ കണ്ണീരൊപ്പാൻ ദയാബായി മല കയറി. ഒപ്പം ജനിച്ച മണ്ണ് അവകാശമാക്കി ജീവിക്കാനുള്ള ആദിവാസികളുടെ അവകാശ സമരത്തിനൊപ്പം അണിചേർന്നു. കാസർഗോട്ടെ സർക്കാർവക കശുമാവിൻ തോട്ടങ്ങളെ കാലങ്ങളോളം കുളിപ്പിച്ച എൻഡോസൾഫാൻ കീടനാശിനിയുടെ ഇരകളായി അവിടങ്ങളിൽ മരിച്ചുജീവിക്കുന്നവരുടെയും നരകിച്ചു മരിച്ചവരുടെയും അവകാശപ്രക്ഷോഭത്തിനു ചൂടും ചൂരും പകരാൻ ഈ പോരാളി മുന്നിലെത്തി.
വികൃതരൂപങ്ങളിൽ ജനിച്ചുവീണ കുരുന്നുകളെ നെഞ്ചോടു ചേർത്തും മടിയിലുറക്കിയും കരയാൻപോലും കഴിവില്ലാത്ത ഇരകളെ കരവലയത്തിൽ ചേർത്തുപിടിച്ചും ദയാബായി മനുഷ്യാവകാശത്തിന്റെ മാറ്റൊലിയായി.
കാസർഗോഡിന്റെ കണ്ണീരൊപ്പാൻ തന്റെ ഓമനക്കുതിരകളെ വിൽക്കുകയെന്ന വേദനാകരമായ ത്യാഗം അനുഷ്ഠിച്ചശേഷം മധ്യപ്രദേശിൽനിന്ന് രണ്ടുംകൽപിച്ചായിരുന്നു ദയാബായിയുടെ സെക്രട്ടേറിയറ്റ് സത്യഗ്രഹപ്പന്തലിലേക്കുള്ള പുറപ്പാട്.
മേഴ്സി മാത്യുവിൽനിന്ന് ദയാബായിലേക്കുള്ള പരിവർത്തനം ഇതിവൃത്തമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ഒറ്റയാൾ എന്ന ഡോക്യുമെന്ററി ദേശിയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. പച്ചവിരൽ എന്ന ആത്മകഥയ്ക്കും വായനക്കാരേറെയുണ്ടായി. നേരിന്റെ പക്ഷം ചേരുന്ന ഇവരുടെ ജീവിതം ദയാബായി എന്ന പേരിൽ ഹിന്ദിയിൽ സിനിമയായി. കൂടാതെ ആദിവാസിജീവിതം ഇതിവൃത്തമായ കാന്തൻ എന്ന സിനിമയിൽ ഇത്യാമ്മ എന്ന കഥാപാത്രമായി ദയാബായി അഭിനയിക്കുകയും ചെയ്തു. അവകാശപ്പോരാട്ടനായികയ്ക്ക് ഇതോടകം വുമണ് ഓഫ് ദി ഇയർ പുരസ്കാരം ഉൾപ്പെടെ നൂറിലേറെ ആദരവുകൾ ലഭിച്ചിട്ടുണ്ട്.
‘കുരയ്ക്കുന്ന പട്ടിയെന്നാണ് മധ്യപ്രദേശിലെ പ്രമാണികൾ എന്നെ വിശേഷിപ്പിച്ചിരുന്നത്. അതിലെനിക്കു ദുഃഖമില്ല, പാവങ്ങളുടെയും പീഡിതരുടെയും കാവലാളായി കണ്ണടയും വരെ ഞാൻ കുരച്ചുകൊണ്ടേയിരിക്കും. ചീത്തവിളി, കൈയേറ്റം, മർദനം, പരിഹാസം എന്നിവയൊക്കെയായിരുന്നു ആദ്യകാലങ്ങളിൽ എനിക്കു ലഭിച്ചിരുന്ന അവാർഡുകൾ. എന്റെ വഴിയാണ് ശരിയെന്ന് തിരിച്ചറിഞ്ഞവർ പുരസ്കാരങ്ങളുമായി എനിക്കു മുന്നിലെത്തി. ഇന്നേവരെ ലഭിച്ച ബഹുമതികളൊക്കെ പാവങ്ങളുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായാണ് ചെലവഴിച്ചിട്ടുള്ളത്’- ദയാബായി പറയുന്നു.
ഇത്രയേറെ ധീരമായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്പോഴും നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ നിരവധിയാണ്. ഓരോ തിരിച്ചടിയും തിക്താനുഭവവും ഇവർ അംഗീകാരമായി കരുതുകയാണ്.
2015 ഡിസംബറിൽ ഫാ. ജോസഫ് വടക്കൻ മെമ്മോറിയൽ അവാർഡ് സ്വീകരിച്ചു മടങ്ങുന്പോൾ വടക്കാഞ്ചേരിയിൽ നിന്നും ആലുവയ്ക്കുള്ള കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ജീവനക്കാർ ആക്ഷേപവാക്കുകളോടെ രാത്രി വഴിയിലിറക്കിവിട്ടത് ഏറെ വേദനിപ്പിച്ചു. മുൻപൊരു ട്രെയിൻയാത്രക്കിടെ താൻ ഭിക്ഷാടകയാണെന്ന് ധരിച്ച് അധിക്ഷേപിക്കപ്പെട്ടതും ഓർമയിലുണ്ട്.
‘ഞാൻ എന്ത് ഉദ്യമം ഏറ്റെടുത്താലും അത് പൂർത്തിയാക്കതെയും വിജയം നേടാതെയും മടങ്ങില്ല. ക്രിസ്തു പഠിപ്പിച്ചതുപോലെ ഞാനെന്നും നേരിന്റെയും സത്യത്തിന്റെയും നീതിയുടേയും പക്ഷത്താണ്. അനീതി എവിടെയുണ്ടോ അവിടെ ഞാൻ പ്രതികരിക്കും. നീതി നിഷേധിക്കപ്പെട്ടവർ എവിടെയുണ്ടോ ഞാൻ അവർക്കൊപ്പമുണ്ടാകും’. ദയാബായിയുടെ നിലപാടുകൾക്ക് വ്യക്തതയുണ്ട്.
പൊള്ളവാക്കുകളും ചേതമില്ലാത്ത ഉപദേശങ്ങളുമല്ല സ്വജീവിതത്തിലൂടെയാണ് ദയാബായി സമൂഹത്തിന് മാതൃകയാവുന്നത്. അതാണ് പൂവരണിക്കാരി മേഴ്സി മാത്യുവിനെ ദയാബായിയിലേക്ക് ഉയർത്തിയതും.
റെജി ജോസഫ്