അമേരിക്കയിൽ ഏറ്റവും അധികം സ്വാധീനമുള്ള ഇരുപത്തിയഞ്ച് ആളുകളെ 1996-ൽ "ടൈം' മാസിക തെരഞ്ഞെടുത്തപ്പോൾ അവരിലൊരാൾ സ്റ്റീവൻ കോവി (1932-2012) ആയിരുന്നു. യൂണിവേഴ്സിറ്റി പ്രഫസർ, ഗ്രന്ഥകാരൻ, പ്രചോദനാത്മക പ്രഭാഷകൻ എന്നീ നിലകളിലൊക്കെ പ്രശോഭിച്ച അദ്ദേഹത്തെ ഏറെ പ്രസിദ്ധനാക്കി മാറ്റിയ ഒരു ഗ്രന്ഥമാണു "ദ സെവൻ ഹാബിറ്റ്സ് ഓഫ് ഹയ്ലി ഇഫക്ടീവ് പീപ്പിൾ'. ലോക വ്യാപകമായി അദ്ദേഹത്തിന്റെ ഈ പുസ്തകത്തിന്റെ രണ്ടരക്കോടി കോപ്പികളാണു വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.
കോവി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു പ്രധാന ആശയമാണ് അബൻഡൻസ് മെന്റാലിറ്റിയും സ്കേഴ്സ് മെന്റാലിറ്റിയും. ധാരാളിത്ത മനഃസ്ഥിതി എന്നും ഇല്ലായ്മ മനഃസ്ഥിതി എന്നും നമുക്കിതു വിവർത്തനം ചെയ്യാം. കോവിയുടെ അഭിപ്രായത്തിൽ ജീവിതത്തിൽ വിജയിക്കണമെങ്കിൽ നമുക്കു ധാരാളിത്ത മനഃസ്ഥിതി ഉണ്ടായിരിക്കണമത്രെ.
എന്താണു ധാരാളിത്ത മനഃസ്ഥിതി? എല്ലാവരുമായി പങ്കുവയ്ക്കാൻ ആവശ്യമായ വിഭവങ്ങളും വിജയങ്ങളും അധികാരങ്ങളും പദവികളുമൊക്കെ ഈ ലോകത്തിൽ ഉണ്ട് എന്നു കരുതുന്നവരാണു കോവിയുടെ അഭിപ്രായത്തിൽ ധാരാളിത്ത മനഃസ്ഥിതിയുള്ള ആളുകൾ. അങ്ങനെയുള്ളവർ സ്വന്തം വിജയങ്ങൾ മാത്രമല്ല, മറ്റുള്ളവരുടെ വിജയങ്ങളും ആഘോഷിക്കും. അവർ നേടുന്ന വിജയങ്ങളിലും വിഭവങ്ങളിലും മറ്റുള്ളവരെയും പങ്കാളികളാക്കും.
മറ്റുള്ളവർ വിജയം നേടുന്നതു കാണുന്പോൾ അവർ സന്തോഷിക്കും. മറ്റുള്ളവർ സന്പന്നരാകുന്നതു കാണുന്പോഴോ, അവർ അധികാരപദവികളിലെത്തുന്പോഴോ ധാരാളിത്ത മനഃസ്ഥിതിയുള്ളവർ അസ്വസ്ഥരാകില്ല. നേരെമറിച്ച് മറ്റുള്ളവരുടെ സന്തോഷത്തിൽ അവർ പങ്കുചേരും. ധാരാളിത്ത മനഃസ്ഥിതിയുള്ളവരെ സംബന്ധിച്ചിടത്തോളം ആരും അവരുടെ എതിരാളികളല്ല. കഴിവും കഠിനാധ്വാനവും സ്ഥിരപരിശ്രമവും കൊണ്ട് ആരെങ്കിലും അവരുടെ മുന്നിൽ കയറിയാൽ ധാരാളിത്ത മനഃസ്ഥിതിയുള്ളവർ അതു ആഘോഷിക്കുവാനാകും മുതിരുക. മറ്റുള്ളവരുടെ വളർച്ചയും ഉന്നമനവും ധാരാളിത്ത മനഃസ്ഥിതിയുള്ളവർക്ക് ഒരിക്കലും ഭീഷണിയായി അനുഭവപ്പെടില്ല. എന്നുമാത്രമല്ല, അത് അവരുടെ വളർച്ചയ്ക്കു പ്രചോദനമാവുകയേ ചെയ്യൂ.
എന്നാൽ ഇല്ലായ്മ മനഃസ്ഥിതിയുള്ളവരുടെ കാര്യം വരുന്പോൾ എല്ലാം ഏറെ വിഭിന്നമാകും. അവരുടെ വീക്ഷണത്തിൽ, ലോകത്തിൽ ലഭ്യമായ സന്പത്തും പദവികളും അധികാരങ്ങളുമൊന്നും അവർക്കു പോലും മതിയാവില്ല. അപ്പോൾപ്പിന്നെ, അവയൊക്കെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന കാര്യം അവർക്ക് ആലോചിക്കാൻ പോലും സാധ്യമല്ല. ഇല്ലായ്മ മനഃസ്ഥിതിയുള്ളവരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവർ എപ്പോഴും അവർക്കു ഭീഷണിയാണ്. മറ്റുള്ളവർ സന്പന്നരായാൽ തങ്ങൾക്കു സന്പന്നരാകാനാകില്ലെന്നാണ് അവരുടെ ഭയം. മറ്റുള്ളവർക്കു നല്ല ജോലി കിട്ടിയാൽ തങ്ങളുടെ ജോലി സാധ്യത കുറയുന്നതായി അവർ കാണുന്നു.
മറ്റുള്ളവരുടെ വിജയത്തിൽ ഒരിക്കലും സന്തോഷിക്കാൻ സാധിക്കാത്തവരാണ് ഇല്ലായ്മ
മനഃസ്ഥിതിക്കാർ. സാഹചര്യത്തിന്റെ സമ്മർദം മൂലം വാക്കുകളിൽ അവർ സന്തോഷം പ്രകടിപ്പിച്ചാലും അവരുടെ ഹൃദയം അസൂയയാൽ നീറിപ്പുകയുകയായിരിക്കും. മറ്റുള്ളവരുടെ വിജയം അവരുടെ പരാജയമായിട്ടാണ് ഇല്ലായ്മ മനഃസ്ഥിതിക്കാർ കാണുക.
മറ്റുള്ളവരുമായി എപ്പോഴും തുലനം ചെയ്യുവാൻ ശ്രമിക്കുന്നവരാണ് ഇല്ലായ്മ മനഃസ്ഥിതിക്കാർ. എന്നാൽ അപ്പോഴൊക്കെ സ്വന്തം നന്മകളെക്കാളും നേട്ടങ്ങളെക്കാളും മറ്റുള്ളവരുടെ നന്മകളും നേട്ടങ്ങളും കണ്ട് അവരോട് അസൂയപ്പെടുകയായിരിക്കും അവർ ചെയ്യുക. അതിന്റെ ഒരു പ്രധാന കാരണം അവർക്കു തങ്ങളെക്കുറിച്ചു നല്ല മതിപ്പ് ഇല്ല എന്നതുതന്നെ.
ധാരാള മനഃസ്ഥിതിയുള്ളവരുടെ ജീവിതത്തിൽ ആനന്ദവും സംതൃപ്തിയും ആത്മവിശ്വാസവുമുണ്ട്. എന്നാൽ, ഇല്ലായ്മ മനഃസ്ഥിതിയുള്ളവരെ സംബന്ധിച്ചിടത്തോളം അവയൊന്നുമില്ലെന്നതാണ് ഏറെ പരിതാപകരം. കാരണം, അവർക്ക് എത്ര കിട്ടിയാലും അവയൊന്നും മതിയാകില്ലല്ലോ.
രണ്ടു തരത്തിലുള്ള ഈ വ്യത്യസ്ത മനഃസ്ഥിതിക്കാരെക്കുറിച്ചു കേൾക്കുന്പോൾ നാം ഏതു ഗണത്തിൽപ്പെടുന്നു എന്നു നാം അറിയാതെ തന്നെ സ്വയം ചോദിച്ചു പോവുക സ്വാഭാവികമാണ്. ധാരാളിത്ത മനഃസ്ഥിതിയുള്ളവരാണു നാം എന്ന് ഉറക്കെപ്പറയുവാൻ നമുക്കാഗ്രഹം കാണും. എന്നാൽ, എപ്പോഴും അതു ശരിയായിരിക്കണമെന്നില്ല. കാരണം, നമ്മുടെ അനുദിന ജീവിതത്തിൽ ഇല്ലായ്മ മനഃസ്ഥിതിയുള്ളവരെപ്പോലെയായിരിക്കും നാം പലപ്പോഴും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
നമ്മുടെ ചിന്തയും പ്രവൃത്തിയും സൂചിപ്പിക്കുന്നതു നമ്മുടെ ഇല്ലായ്മ മനഃസ്ഥിതിയാണെങ്കിൽ ഇതു മാറ്റിയെടുക്കുന്നതിനെക്കുറിച്ചു നാം ഗൗരവമായി ആലോചിക്കുക തന്നെ വേണം. കാരണം, ഇല്ലായ്മ മനഃസ്ഥിതി നമുക്കൊരിക്കലും ജീവിതത്തിൽ ശരിയായ വിജയമോ സന്തോഷമോ സംതൃപ്തിയോ നേടിത്തരുന്നില്ല. എന്നാൽ, നമ്മുടെ ചിന്തയും പ്രവൃത്തിയും വ്യക്തമാക്കുന്നതു ധാരാള മനഃസ്ഥിതിയാണെങ്കിൽ അതു നമുക്കൊരിക്കലും നഷ്ടമാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം. എന്നുമാത്രമല്ല, അതു പൂർവാധികം മെച്ചപ്പെടുത്തുകയും വേണം.
ഈ ലോകത്തിൽ ആരെങ്കിലും മറ്റുള്ളവർക്കു നന്മ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം അവർ ധാരാളിത്ത മനഃസ്ഥിതിയുടെ ഉടമകളാണ് എന്നതു കൊണ്ടുതന്നെ. എന്നാൽ, അവരിലും ഇല്ലായ്മ മനഃസ്ഥിതി ചിലപ്പോഴെങ്കിലും നുഴഞ്ഞു കയറുവാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ നിതാന്ത ശ്രദ്ധ ആവശ്യമായിട്ടുള്ളത്. നമ്മുടേതു ധാരാളിത്ത മനഃസ്ഥിതിയാണ് എന്നു നമുക്കുറപ്പുവരുത്താം. അപ്പോൾ നാം അറിയാതെ തന്നെ നമ്മിലുള്ള ഇല്ലായ്മ മനഃസ്ഥിതി നമ്മിൽ നിന്ന് അപ്രത്യക്ഷമായിക്കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ