ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചുവളർന്ന പെഗി ചെറുപ്പകാലത്തു കറതീർന്ന സോഷ്യലിസ്റ്റുകാരനായിരുന്നു. എന്നാൽ, താൻ അംഗമായിരുന്ന സോഷ്യലിസ്റ്റു പാർട്ടി സോഷ്യലിസത്തെയും രാജ്യത്തെയും വഞ്ചിച്ചു എന്നു മനസിലാക്കിയപ്പോൾ പെഗി പാർട്ടിവിട്ടു. എന്നുമാത്രമല്ല, ഒന്നാം ലോക മഹായുദ്ധത്തിൽ മാതൃരാജ്യത്തിനുവേണ്ടി പോരാടുകയും യുദ്ധമുന്നണിയിൽവച്ചു വെടിയേറ്റു മരിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിനു നാല്പത്തൊന്നു വയസായിരുന്നു.
ഒരുകാലത്ത് അജ്ഞേയവാദിയായിരുന്നു പെഗി. എന്നാൽ, പിന്നീട് അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിലേക്കു വന്നു. ആ വിശ്വാസമാണ് ജീവിതത്തിലെ ദൈവസാന്നിധ്യത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. ദൈവവിശ്വാസിയായി മാറിയശേഷം അദ്ദേഹം എഴുതിയ കൃതികളിൽ ആ വിശ്വാസത്തിന്റെ പ്രതിഫലനം കാണാനുണ്ട്. അങ്ങനെയുള്ള ഒരു കവിതയാണ് അദ്ദേഹം മരിക്കുന്നതിനു രണ്ടുവർഷം മുന്പ് എഴുതിയ "ദ പോർട്ടൽ ഓഫ് ദി മിസ്റ്ററി ഓഫ് ഹോപ് ' എന്ന പേരിൽ ഇംഗ്ലീഷിൽ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്.
ദീർഘമായ ഈ കവിതയുടെ പേരു സൂചിപ്പിക്കുന്നതുപോലെ അതിന്റെ പ്രധാന പ്രമേയം പ്രത്യാശയാണ്. എന്നാൽ പ്രത്യാശ മാത്രമല്ല ഈ കവിതയിലെ പരാമർശവിഷയം. പ്രത്യാശയോടൊപ്പം മറ്റു രണ്ടു ദൈവിക പുണ്യങ്ങളായ വിശ്വാസവും സ്നേഹവും (ഉപവി) ഈ കവിതയിൽ ചർച്ചാവിഷയമാണ്. ജീവിതപാതയിലൂടെ ഒരുമിച്ചുനീങ്ങുന്ന മൂന്നു സഹോദരിമാരായിട്ടാണു പെഗി ഈ ഗുണങ്ങളെ വിഭാവനംചെയ്തിരിക്കുന്നത്.
ദൈവത്തെക്കൊണ്ടാണ് കവി ഈ കവിതയിൽ സംസാരിപ്പിക്കുന്നത്. ഈ കവിതയിലെ ചില വരികൾ ശ്രദ്ധിക്കൂ: ""ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വിശ്വാസം, ദൈവം പറയുന്നു, പ്രത്യാശയാണ്. വിശ്വാസം എന്നെ അതിശയിപ്പിക്കുന്നില്ല. എന്റെ സൃഷ്ടികളിൽ ഞാൻ അത്രമാത്രം തിളങ്ങിനിൽക്കുകയാണല്ലോ. സ്നേഹം (ഉപവി) എന്നെ അതിശയിപ്പിക്കുന്നില്ല. എന്റെ സൃഷ്ടികൾക്കു കല്ലിന്റെ അല്ലാത്ത ഹൃദയമാണെങ്കിൽ അവർക്കെങ്ങനെ പരസ്പരം സ്നേഹം ഉണ്ടാകാതിരിക്കും? അവർക്കെങ്ങനെ സഹോദരങ്ങളെ സ്നേഹിക്കാതിരിക്കാനാവും? അവർക്കെങ്ങനെ സ്വന്തം വായിൽനിന്നു അപ്പമെടുത്തു അവരെ കടന്നുപോകുന്ന വിശക്കുന്ന കുട്ടികൾക്കു കൊടുക്കാതിരിക്കാനാവും? എന്റെ പുത്രനു അവരോടു അത്രമാത്രം സ്നേഹമായിരുന്നല്ലോ''. കവിത ഇപ്രകാരം തുടരുന്നു: ""എന്നാൽ പ്രത്യാശ, ദൈവം പറയുന്നു, അതു എന്നെ ശരിക്കും അതിശയിപ്പിക്കുന്നു. എന്നെപ്പോലും. അതാണു അതിശയകരം''.
കവിതയുടെ തുടർന്നുവരുന്ന ഭാഗത്ത് വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവ തമ്മിൽ പരസ്പരം തുലനംചെയ്തു സംസാരിക്കുന്നുണ്ട്: ""ഈ മുന്നുപേരിൽ ഏറ്റവും ചെറിയവളായ പ്രത്യാശയാണ് മറ്റുള്ളവരെ വഴിനടത്തുന്നത്. കാരണം, എന്തായിരിക്കുന്നുവോ അതുമാത്രമാണു വിശ്വാസം കാണുക. എന്നാൽ, പ്രത്യാശയാകട്ടെ, എന്താകുവാൻ പോകുന്നുവോ അതാണ് കാണുന്നത്. സ്നേഹം കാണുന്നത് എന്തായിരിക്കുന്നുവോ അതു മാത്രമാണ്. പ്രത്യാശയാകട്ടെ, എന്താകുവാൻ പോരുന്നുവോ അതിനെ സ്നേഹിക്കുന്നു. സമയത്തിലും നിത്യതയിലും ആയിരിക്കുന്ന കാര്യങ്ങൾ വിശ്വാസം കാണുന്നു. പ്രത്യാശയാകട്ടെ സമയത്തിലും നിത്യതയിലും ആകുവാൻ പോകുന്ന കാര്യങ്ങൾ കാണുന്നു''.
പെഗിയുടെ കവിത തൽക്കാലം ഇവിടെ നിൽക്കട്ടെ. നമുക്കു നമ്മുടെ ജീവിതത്തിലേക്കു വരാം. നമ്മുടെ ജീവിതത്തിന്റെ ഒരു വലിയ സവിശേഷത നാം എല്ലാവരും വലിയ പ്രതീക്ഷയുള്ള മനുഷ്യരാണ് എന്നതാണ്. നമ്മുടെ ജീവിതദു:ഖദുരിതങ്ങൾക്കിടയിൽ നമ്മെ പിടിച്ചുനിർത്തുന്നത് ഒരു പരിധിവരെ നല്ലൊരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയാണ്. എന്നാൽ, ചിലപ്പോഴെങ്കിലും ഈ പ്രതീക്ഷ നമ്മെ കൈവെടിയുന്നതായി നമുക്കനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ പ്രതീക്ഷയ്ക്കു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചു നാം ഇടയ്ക്കിടയ്ക്കു ബോധവാന്മാരാകേണ്ടതുണ്ട്.
പെഗി പ്രത്യാശയെ കേന്ദ്രീകരിച്ചു കവിത എഴുതിയത് ഈ വിശിഷ്ട ഗുണത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം എത്ര പ്രാധാന്യമർഹിക്കുന്നതാണെന്ന് ഓർമിപ്പിക്കുവാനായിരുന്നു. നമുക്കു പ്രതീക്ഷയുള്ളപ്പോൾ നാം വീണുപോയാൽ ഉടൻ എഴുന്നേൽക്കാൻനോക്കും; ഒരു തിരിച്ചടിയുണ്ടായാൽ അതു മറികടക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കും; പരാജയം നുണഞ്ഞാൽ അതിനപ്പുറം വിജയം നമ്മെ കാത്തിരിക്കുന്നു എന്ന പ്രതീക്ഷയോടെ നാം മുന്നോട്ടുപോകും. എന്നാൽ, നമുക്കു പ്രതീക്ഷയില്ലെങ്കിലോ? അപ്പോൾ ജീവിതം നരകസമാനമായി മാറും.
ഇനി പെഗിയുടെ കവിതയിലേക്കു മടങ്ങിവരട്ടെ. ജീവിതത്തിൽ എന്തു സംഭവിച്ചാലും എല്ലാം ശരിയാകും എന്ന പ്രത്യാശ മനുഷ്യരിൽ കാണുന്പോൾ അതു തന്നെ അതിശയിപ്പിക്കുന്നു എന്നുപറഞ്ഞതിനുശേഷം അവിടുന്നു ഓർമിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അതിപ്രകാരമാണ്: ""എന്റെ അനുഗ്രഹത്തിന്റെ (വരപ്രസാദം) അദ്ഭുതംകൊണ്ടാണ് ഇതു സംഭവിക്കുന്നത്. അതേക്കുറിച്ച് ഞാൻപോലും അതിശയിക്കുന്നു. എന്റെ അനുഗ്രഹം അത്രമാത്രം ശക്തിയുള്ള ഒന്നാണ്''.
അതായത്, നമ്മുടെ ജീവിതത്തിൽ ഭാവിയെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും പ്രത്യാശയുണ്ടെങ്കിൽ അതിന്റെ കാരണം ദൈവത്തിന്റെ അനുഗ്രഹമാണത്രേ. അതാണു തന്റെ കവിതയിലൂടെ പെഗി നമുക്കു വ്യക്തമാക്കിത്തരുന്നത്. നമ്മുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അതൊക്കെ ദൈവം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നവയാണ്. അപ്പോൾ അവ നേരിടുവാനുള്ള ശക്തിയും പ്രത്യാശയോടെ മുന്നോട്ടുപോകുവാനുള്ള ധൈര്യവും അവിടുന്നുതന്നെ നൽകും. നാം അവ നന്ദിപൂർവം ദൈവത്തിൽനിന്നു കൈനീട്ടി വാങ്ങണമെന്നുമാത്രം.
പുതിയൊരു വർഷത്തിലൂടെ നാം മുന്നോട്ടുപോകുന്പോൾ നമുക്ക് ഏറ്റവും ആവശ്യമായിട്ടുള്ളതു ദൈവത്തിന്റെ അനുഗ്രഹമാണ്. അതു ഹൃദയംതുറന്നു സ്വീകരിക്കുവാൻ എല്ലാ ദിവസവും നമുക്കു സാധിച്ചാൽ ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രതീക്ഷയുടെ മനുഷ്യരായി നാം മാറും. അപ്പോൾ നമ്മിൽ കുടികൊള്ളുന്ന പ്രത്യാശ ഏതു പ്രതിസന്ധിയിലും പരാജയത്തിലും പതറാതെ നമ്മെ മുന്നോട്ടു നയിക്കും. ആ പ്രത്യാശയാകട്ടെ ദൈവത്തിന്റെ അനന്ത സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ പ്രത്യാശയുമായിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ