1950 മുതൽ 2000 വരെ അന്പതുവർഷം തുടർച്ചയായി ചാൾസ് ഷുൾട്സ് (1950-2000) എന്ന വിശ്വപ്രസിദ്ധ അമേരിക്കൻ കാർട്ടൂണിസ്റ്റ് പ്രസിദ്ധീകരിച്ച കാർട്ടൂൺ പരന്പരയാണ് "പീനട്സ്.' ഈ പരന്പരയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളാണ് ചാർളി ബ്രൗണും ലൂസിയും. ഈ പരന്പരയിൽ ലൂസിയെ ചിലപ്പോൾ നാം കാണുന്നത് ഒരു സൈക്യാട്രിക് ബൂത്തിലിരുന്നു കൗൺസലിംഗ് നൽകുന്നതായിട്ടാണ്. അവിടെ അപ്പോഴൊക്കെത്തന്നെ ചികിത്സ തേടിയെത്തുന്നതു ചാർളി ബ്രൗൺ ആണുതാനും. അങ്ങനെയുള്ള ഒരു സ്ട്രിപ്പിൽനിന്നുള്ള വിവിധ രംഗങ്ങൾ ഇവിടെ പകർത്തട്ടെ.
ചാർളി ബ്രൗണിനോട് ലൂസി പറയുന്നു: നിനക്കു ഹൈപ്പെൻജി ഫോബിയ ആണ്. "അതായത്, ഉത്തരവാദിത്വം ' ഏറ്റെടുക്കുന്നതിലുള്ള അകാരണമായ ഭയം. അപ്പോൾ ചാർളി ബ്രൗൺ മറുപടിയായി പറയുന്നു: "അല്ല, അതല്ല എന്റെ രോഗം.' "അങ്ങനെയെങ്കിൽ നിനക്ക് അയിലൂറോ ഫോബിയ ആണ്.' പൂച്ചകളോടുള്ള ഭയം എന്നർഥം. ഉടനെ ചാർളി ബ്രൗൺ പറയുന്നു: "അല്ല.'
അപ്പോൾ ലൂസി പറയുന്നു: "എന്നാൽ നിന്റെ രോഗം ക്ലിമക്കോഫോബിയ ആണ്.' ഗോവണിപ്പടിയിൽനിന്നു താഴേക്കു വീണുപോകുമോ എന്നു ഭയം. ഉടനെ ചാർളി ബ്രൗൺ പറയുന്നു: "അതുമല്ല എന്റെ രോഗം.' അപ്പോൾ അറ്റകൈക്ക് എന്നപോലെ ലൂസി പറയുന്നു: "അങ്ങനെയെങ്കിൽ നിന്റെ രോഗം പാന്റോഫോബിയ തന്നെ!' അതായത്, എല്ലാത്തിനോടും ഭയം എന്നർഥം. ഉടനെ അതു ശരിവച്ചുകൊണ്ട് ചാർളി ബ്രൗൺ പറയുന്നു: "അതേ, അതുതന്നെ എന്റെ രോഗം!'
ചാർളി ബ്രൗണിന് എല്ലാത്തിനെക്കുറിച്ചും ഭയമില്ലായിരുന്നെങ്കിൽ നമ്മിൽ പലരുടെയും കാര്യം അതിൽനിന്ന് ഏറെ വിഭിന്നമായിരിക്കില്ല. നമുക്കുമുണ്ട് ധാരാളം ഭയങ്ങൾ. അതു പാന്പിനെക്കുറിച്ചുള്ള ഭയമാകാം. പട്ടികളെക്കുറിച്ചുള്ള ഭയമാകാം. അടഞ്ഞുകിടക്കുന്ന മുറികളെക്കുറിച്ചുള്ള ഭയമാകാം, ഇരുട്ടിനെക്കുറിച്ചുള്ള ഭയമാകാം. ഉയരങ്ങളെക്കുറിച്ചുള്ള ഭയമാകാം. വിമാനത്തിൽ സഞ്ചരിക്കാനുള്ള ഭയമാകാം. ജലയാത്ര പോകാനുള്ള ഭയമാകാം.
നമ്മുടെ ഭയം മനുഷ്യരെക്കുറിച്ചാകാം. പ്രത്യേകിച്ചു നമ്മെ മർദിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നവരെക്കുറിച്ച്. നമ്മുടെ വ്യക്തിജീവിതവും കുടുംബഭദ്രതയും സമൂഹഭദ്രതയും തകർക്കാൻ ശ്രമിക്കുന്നവരെക്കുറിച്ചു നമുക്കു ഭയമാണ്. നമ്മുടെ മക്കളെ തെറ്റായ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിക്കുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്നവരെ നമുക്കു ഭയമാണ്. ഇന്നു നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങളോർമിക്കുന്പോൾ നമുക്കു ഭയമാണ്. നാളെ നമുക്ക് എന്തു സംഭവിക്കുമെന്നോർക്കുന്പോൾ നമുക്കു ഭയമാണ്. നമ്മുടെ ഭൂത- വർത്തമാന- ഭാവികാലങ്ങളെക്കുറിച്ചോർക്കുന്പോൾ നമുക്കു ഭയമാണ്.
എന്തിനേറെപ്പറയുന്നു, നമ്മുടെ ജീവിതത്തെക്കുറിച്ചോർക്കുന്പോഴും നമ്മിൽ പലർക്കും ഭയമാണ്. കാരണത്തെക്കുറിച്ചോർക്കുന്പോൾ പറയുകയും വേണ്ട. അപ്പോൾ നമ്മിൽ നല്ലൊരു ശതമാനംപേർ കിടുങ്ങിവിറയ്ക്കും. അത്രമാത്രം ഭയമാണ് മരണത്തെക്കുറിച്ചുള്ള ചിന്ത നമ്മിൽ സൃഷ്ടിക്കുന്നത്!
ഏണസ്റ്റ് ബെക്കൾ എന്ന അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനു പുലിറ്റ്സർ അവാർഡ് നേടിക്കൊടുത്ത പുസ്തകമാണു "ദി ഡിനയൽ ഓഫ് ഡെത്ത്.' ബെക്കർ പറയുന്നതനുസരിച്ച്, തോൽവിയെക്കുറിച്ചുള്ള ഭയവും മറ്റുള്ളവർ നമ്മെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്യുമെന്നുള്ള ഭയവും അതുപോലെ മറ്റു വിവിധ കാര്യങ്ങളെക്കുറിച്ചുമുള്ള ഭയങ്ങളുമെല്ലാം മരണത്തെക്കുറിച്ചുള്ള നമ്മുടെ ഭയത്തിന്റെ വിവിധ രൂപങ്ങളും ആവിഷ്കരണങ്ങളുമുണ്ടത്രെ. അതായത്, നമ്മിൽ നിറഞ്ഞുനിൽക്കുന്ന ഭയം മരണഭയമാണെന്ന് അദ്ദേഹം സമർഥിക്കുന്നു.
നമ്മുടെ ഭയങ്ങളുടെയെല്ലാം ഉറവിടം മരണത്തെക്കുറിച്ചുള്ള നമ്മുടെ ഭയമാണെന്ന വാദം ശരിയാകാം, തെറ്റാകാം. എന്നാൽ, ഭയം നമ്മുടെ കൂടെപ്പിറപ്പാണെന്ന് ഓർത്തുകൊണ്ട് ഭയത്തിൽനിന്നു മോചനം നേടാൻ നാം ശ്രമിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതം നരകതുല്യമായി മാറുമെന്നതിൽ സംശയം വേണ്ട.
എങ്ങനെയാണ് നമ്മുടെ വിവിധ ഭയങ്ങളിൽനിന്നു മോചിതരാകാൻ നമുക്കു സാധിക്കുക? അതു പറയുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല.
കാരണം, നമ്മുടെ ഭയത്തിനാസ്പദമായ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ല. ഉദാഹരണമായി, രോഗത്തെക്കുറിച്ചു നമുക്കു ഭയമാണെന്നതിൽ വിവിധ രോഗങ്ങൾ വരാതിരിക്കാനുള്ള പ്രതിവിധി ഒരുപരിധിവരെ നമുക്കു സ്വീകരിക്കാനാകും.
എന്നാൽ, അതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. കാരണം, ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത സമയത്തും രീതിയിലുമായിരിക്കാം രോഗം നമ്മെ പിടികൂടുന്നത്.
കടിക്കുന്ന പട്ടിയെ നമുക്കു ഭയമാണെങ്കിൽ, കടിക്കുന്ന പട്ടിയുടെ അടുത്തു പോകാതിരുന്നുകൊണ്ട് ആ ഭയത്തിൽനിന്ന് ഒരു പരിധിവരെ മോചനം നേടാൻ സാധിച്ചെന്നിരിക്കും. എന്നാൽ, കടിക്കുന്ന പട്ടിയെ അകറ്റിനിർത്താൻ സാധിക്കുക എന്നത് എപ്പോഴും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലല്ലോ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ബോധപൂർവമായ ശ്രമംകൊണ്ടു നമ്മുടെ പല ഭയങ്ങളിൽനിന്നും നമുക്കു മോചിതരാകാൻ സാധിക്കും. എങ്കിൽപ്പോലും ഭയത്തിൽനിന്നുള്ള നമ്മുടെ മോചനം പലപ്പോഴും മരീചികയായിട്ട് അവ ശേഷിക്കും എന്നതാണു യാഥാർഥ്യം.
തന്മൂലം, ഭയത്തിൽനിന്നുള്ള നമ്മുടെ മോചനത്തിനു നമ്മുടെ ആദ്യത്തെ ആശ്രയവും അവസാനത്തെ ആശ്രയവും ദൈവംതന്നെ ആയിരിക്കണം. കാരണം, സർവശക്തനായ അവിടത്തേക്കു മാത്രമെ നമ്മുടെ ഭയങ്ങളിൽനിന്നു ശരിക്കു നമ്മെ മോചിപ്പിക്കാനാവൂ.
സങ്കീർത്തകനായ ദാവീദ് എഴുതി: "ദൈവമായ കർത്താവ് എന്റെ രക്ഷയും പ്രകാശവുമാണ്. ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിന്റെ കോട്ടയാണ്. ആരെ ഞാൻ പേടിക്കണം?' (സങ്കീർത്തനം 27: 1-2). നിയമാവർത്തനപ്പുസ്തകം പറയുന്നു: "കർത്താവാണ് നിന്റെ മുന്പിൽ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല. നീ ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട' (31:8)
നമ്മുടെ ജീവിതം ദൈവത്തിലാശ്രയിച്ചുള്ള ജീവിതമാണെങ്കിൽ ഒരു ഭയത്തിനും നമ്മെ തകർക്കാനാവില്ല. എന്നു മാത്രമല്ല, അവിടത്തെ ശക്തിയാൽ മരണമുൾപ്പെടെയുള്ള ഏതു ഭയത്തെയും നാം തരണംചെയ്യുകയോ കീഴ്പ്പെടുത്തുകയോ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ