നാല്പത്തിയേഴ് രാജ്യങ്ങളിലായി 2000 ദിനപത്രങ്ങളിൽ പ്രതിദിനം 35 ഭാഷകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു കാർട്ടൂൺ പരന്പരയാണ് "ബ്ലോണ്ടി'. ചിക് യംഗ് എന്ന അമേരിക്കൻ ഭാവനാശാലി 1930-ൽ ആരംഭിച്ച ഈ പരന്പര 1973-ൽ അദ്ദേഹം മരിക്കുന്നതുവരെ തുടർന്നു. അതിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ ഡീൻ യംഗിന്റെ മേൽനോട്ടത്തിൽ പല ആർട്ടിസ്റ്റുകൾ ചേർന്നാണ് ഈ പരന്പര അനുദിനം തയാറാക്കുന്നത്.
അനുദിന ജീവിതത്തിലെ യാഥാർഥ്യങ്ങൾ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ഈ കാർട്ടൂൺ പരന്പര തുടക്കംമുതലേ വൻ വിജയമായിരുന്നു. തന്മൂലം, ഈ കാർട്ടൂൺ പരന്പരയിലെ താരങ്ങൾ റേഡിയോയിലും സിനിമയിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബ്ലോണ്ടി എന്ന പേരിൽ 1939-ൽ തുടങ്ങിയ റേഡിയോ കോമഡി ഷോ 1950 വരെ തുടർന്നു. റേഡിയോ ഷോയിലെത്തുന്നതുപോലെ സിനിമയിലും ബ്ലോണ്ടി വൻ വിജയമായിരുന്നു. 1938 മുതൽ 1950 വരെയുള്ള കാലഘട്ടത്തിൽ 28 ബ്ലോണ്ടി സിനിമകളാണ് കൊളംബിയ പിക്ചേഴ്സ് നിർമിച്ചത്!
ബ്ലോണ്ടി എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ള റേഡിയോ ഷോകളുടെയും സിനിമയുടെയും കാലം കഴിഞ്ഞെങ്കിലും ബ്ലോണ്ടി എന്ന കാർട്ടൂൺ പരന്പര ഇന്നും ജൈത്രയാത്ര തുടരുകയാണ്. സാധാരണദിവസങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഈ കാർട്ടൂണിനു മൂന്നു പാനലുകളാണ് ഉള്ളത്. എന്നാൽ, ഞായറാഴ്ചകളിൽ പ്രത്യക്ഷപ്പെടുന്ന കാർട്ടൂണിന് ആറു പാനലുകളുണ്ട്. അങ്ങനെയുള്ള ഒരു ഞായറാഴ്ച കാർട്ടൂണിൽനിന്നുള്ള രംഗങ്ങൾ ഇവിടെ പകർത്തട്ടെ.
ഈ പ്രത്യേക കാർട്ടൂണിന്റെ ആറു പാനലുകളിലെയും കഥാപാത്രങ്ങൾ രണ്ടുപേർ മാത്രം. ബ്ലോണ്ടി എന്ന സുന്ദരിയും അവളുടെ ഭർത്താവായ ഡാഗ്വുഡും. ഡാഗ്വുഡ് ഒരു ഓഫീസ് മാനേജരാണ്. ബ്ലോണ്ടിയാകട്ടെ ഒരു കേറ്ററിംഗ് ബിസിനസിന്റെ ഉടമയും.
ഓഫീസ്ജോലി കഴിഞ്ഞു ഡാഗ്വുഡ് വീട്ടിൽ മടങ്ങിയെത്തുന്നതാണ് ഒന്നാം പാനൽ. അപ്പോൾ ബ്ലോണ്ടി ചോദിക്കുന്നു: ""ഇന്ന് എങ്ങനെയുണ്ടായിരുന്നു ഓഫീസിലെ കാര്യങ്ങൾ?'' അപ്പോൾ ആഹ്ലാദചിത്തനായി ഡാഗ്വുഡ് പറയുന്നു: "അതിവിശേഷം! എങ്ങനെയുണ്ടായിരുന്നു കേറ്ററിംഗിന്റെ കാര്യങ്ങൾ?''
രണ്ടാമത്തെ പാനലിൽ ബ്ലോണ്ടിയുടെ മറുപടി: ""കേറ്ററിംഗിന്റെ കാര്യം ഇന്ന് അതിമനോഹരമായി നടന്നു. ദിവസംമുഴുവൻ എനിക്ക് സന്തോഷമായിരുന്നു.'' അപ്പോൾ ഡാഗ്വുഡ് പറയുന്നു: ""അതു നല്ല വാർത്ത. കേട്ടതിൽ എനിക്കു വലിയ സന്തോഷമുണ്ട്.''
രണ്ടുപേരും അത്താഴം കഴിക്കുന്നതാണ് മൂന്നാമത്തെ പാനലിൽ. ഡാഗ്വുഡ് പറയുന്നു: ""ദിവസം മുഴുവനുമുള്ള തൃപ്തികരമായ ജോലിക്കുശേഷം അതിരുചികരമായ അത്താഴം! ഇതിനെ തോല്പിക്കാൻ എന്തെങ്കിലും ഉണ്ടോ?'' അപ്പോൾ ബ്ലോണ്ടിയുടെ മറുപടി: ""ഇല്ല ഹണീ, ഞാനും അതിനോടു യോജിക്കുന്നു.''
നാലാം പാനൽ: ബ്ലോണ്ടി പാത്രങ്ങൾ കഴുകുകയും ഡാഗ്വുഡ് അവ തുടയ്ക്കുകയും ചെയ്യുന്നു. അപ്പോൾ ഡാഗ്വുഡിന്റെ ചോദ്യം: ""അങ്ങനെയെങ്കിൽ ഇന്നു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല അല്ലേ?'' ഉടനെ ബ്ലോണ്ടിയുടെ മറുപടി: ""ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എല്ലാം ഗ്ലാസ്പോലെ നല്ല സ്മൂത്തായിപ്പോയി.''
അഞ്ചാം പാനൽ: ഡാഗ്വുഡ് അവരുടെ നായ്ക്കുട്ടിയായ ഡെയ്സിയെ തലോടിക്കൊണ്ടു സോഫായിൽ ഇരിക്കുന്നു. അപ്പോൾ ബ്ലോണ്ടി പറയുന്നു, ""നാമിപ്പോൾ സ്വപ്നസമാനമായ ജീവിതമാണു നയിക്കുന്നത്. അല്ലേ?'' അപ്പോൾ കുലുങ്ങിച്ചിരിച്ചുകൊണ്ട് ഡാഗ്വുഡ് പറഞ്ഞു, ""എനിക്കും അങ്ങനെ തോന്നുന്നു, ഡാർലിംഗ്.''
ആറാം പാനൽ: ഉറങ്ങാൻ തയാറായി രണ്ടുപേരും ബെഡ്ഡിൽ. അപ്പോൾ ഡാഗ്വുഡ് ബ്ലോണ്ടിയുടെ നേരേ തിരിഞ്ഞ് കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു, ""എനിക്ക് ഇനിയും മിണ്ടാതിരിക്കാൻ വയ്യ! നീ ആദ്യം പറയൂ!'' അപ്പോൾ ബ്ലോണ്ടി ദുഃഖം കടിച്ചുപിടിച്ചുകൊണ്ടു പറയുകയാണ്, ""ഇന്ന് എല്ലാം താറുമാറായ ദിവസമായിരുന്നു. തുടക്കംമുതലേ എല്ലാം പിഴച്ചു.''
സ്വപ്നസമാനമായ ജീവിതം! എല്ലാവരും കൊതിക്കുന്നത് അതാണ്. ജീവിതത്തിൽ ഒന്നിനും കുറവുണ്ടായിരിക്കരുത്. എല്ലാ കാര്യങ്ങളും എളുപ്പത്തിലും ഭംഗിയായും എപ്പോഴും നടക്കണം. അതുപോലെ, ദുഃഖങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകരുത്. അങ്ങനെയായാൽ ജീവിതം സന്തോഷപ്രദമാകുമെന്നാണ് നമ്മുടെ എല്ലാവരുടെയും വിചാരം. തന്മൂലം, നാം എപ്പോഴും സ്വപ്നസമാനമായ ജീവിതം കൊതിക്കുന്നു.
നമ്മുടെ ഈ ആഗ്രഹത്തിന്റെ ഒരു പ്രതിഫലനമാണ് മുകളിൽ കൊടുത്തിരിക്കുന്ന കാർട്ടൂൺ കഥയിൽ കാണുന്നത്. തങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്നതാണ് ആദ്യത്തെ അഞ്ചു പാനലുകളിലെ സംഭാഷണം വ്യക്തമാക്കുന്നത്. എന്നാൽ യാഥാർഥ്യമാകട്ടെ ഏറെ വ്യത്യസ്തമാണുതാനും. ആ യാഥാർഥ്യമാണ് ആറാമത്തെ പാനൽ വ്യക്തമാക്കുന്നത്.
ശരിയാണ്, നാം ആഗ്രഹിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതം. എന്നാൽ, ഒരുപരിധിവരെയെങ്കിലും നാമാഗ്രഹിക്കുന്നതുപോലെയുള്ള ജീവിതം നമുക്ക് കെട്ടിപ്പടുക്കാനാവില്ലേ? ഉദാഹരണമായി ഡാഗ്വുഡിന്റെ കാര്യംതന്നെ എടുക്കാം. ബ്ലോണ്ടി എന്ന കാർട്ടൂൺ പരന്പരയിൽ പ്രത്യക്ഷപ്പെടുന്ന ഡാഗ്വുഡ് വിശാലമായ അർഥത്തിൽ പറഞ്ഞാൽ ഒരു നല്ല മനുഷ്യനാണ്. എന്നാൽ, അയാൾക്ക് വലിയൊരു പ്രശ്നമുണ്ട്. അയാൾ മഹാമടിയനാണ്. ഓഫീസിൽ അയാൾക്കു ബുദ്ധിമുട്ടുകൾ നേരിടുന്നത് അയാളുടെ കന്പനി ഉടമസ്ഥനിൽനിന്നാണ്. ആ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാകട്ടെ ഡാഗ്വുഡിന്റെ അലസതമൂലവും.
അയാൾ അലസനാണെങ്കിലും കന്പനി ഉടമ അയാളെ പിരിച്ചുവിടുന്നില്ല. പിരിച്ചുവിട്ടാൽ കാർട്ടൂണിനു വേണ്ടിവരുന്ന ഹാസ്യരംഗങ്ങൾ നഷ്ടപ്പെടുമെന്നതു വേറേ കാര്യം. എന്നാൽ ഡാഗ്വുഡ് അലസത വെടിഞ്ഞ് ജോലി ചെയ്താൽ കാര്യങ്ങൾ ഏറെ മെച്ചമാകുമെന്നതാണു യാഥാർഥ്യം. ബ്ലോണ്ടിയുടെ ജീവിതം അതാണു വ്യക്തമാക്കുന്നത്. കഠിനാധ്വാനം ചെയ്യുന്ന കേറ്ററിംഗ്കാരിയാണവൾ. അതുപോലെ, സ്നേഹമുള്ള കുടുംബിനിയും. തന്മൂലം അവളുടെ ജീവിതത്തിന്റെ ക്വാളിറ്റി ഡാഗ്വുഡിനെ അപേക്ഷിച്ച് ഏറെ മെച്ചമാണ്.
അതായത്, ജീവിതം സ്വപ്നസമാനമാക്കാൻ നമുക്കാവില്ലെങ്കിലും അതു മെച്ചപ്പെടുത്താനാവുമെന്നു സാരം. അങ്ങനെ മെച്ചപ്പെടുത്താൻ നാം ശ്രമിക്കുന്പോൾ ദൈവാനുഗ്രഹവും നമുക്ക് കൂട്ടിനുണ്ടാകും. ആ അനുഗ്രഹത്തിന്റെ ബലത്തിൽ ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും നേരിടാൻ അപ്പോൾ നമുക്കു സാധിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ