അമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ പ്രസംഗകരിൽ ഒരാളായി ന്യൂസ് വീക്ക് മാസിക തെരഞ്ഞെടുത്തയാളാണു ഫ്രഡ് ക്രാഡോക്, ജൂണിയർ (1928 2015). ബൈബിൾ പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു പ്രോട്ടസ്റ്റന്റ് പാസ്റ്ററായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകങ്ങളിലൊന്നാണു "ക്രാഡോക് സ്റ്റോറീസ്.’ ഒട്ടേറെ അനുഭവകഥകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽനിന്ന് ഒരു സംഭവം താഴെ കുറിക്കുന്നു.
ഒരു ആശുപത്രിയിൽ ചാപ്ലിനായി ക്രാഡോക് ജോലിചെയ്യുന്ന അവസരം. ഒരു ദിവസം ആശുപത്രിയിലെ പ്രസവവാർഡിനു പുറത്തു ധാരാളം ആളുകൾ ഒത്തുകൂടിയിരിക്കുന്നത് അദ്ദേഹം കണ്ടു. അവരെല്ലാവരും ജനാലയിലൂടെ അകത്തേക്കു നോക്കി നൽക്കുകയാണ്. ക്രാഡോക് അവടേക്കു ചെന്നു. അപ്പോൾ ഒരു ചെറുപ്പക്കാരൻ അസ്വസ്ഥനായി അവിടെ നിൽക്കുന്നുണ്ട്. അല്പം മുന്പ് ജനിച്ച എലിസബത്ത് എന്ന പിഞ്ചുപൈതലിന്റെ പിതാവായിരുന്നു അയാൾ.
അപ്പോൾ അകത്ത് എലിസബത്ത് അലറിക്കരയുന്ന സ്വരം കേൾക്കാം. ഉടനെ ആ പിതാവിന്റെ മുഖം കൂടുതൽ അസ്വസ്ഥമാകുന്നതായി ക്രാഡോക് കണ്ടു. എല്ലാ നവജാതശിശുക്കളെയുംപോലെ, ശ്വാസകോശം ശരിക്കും തുറക്കാൻവേണ്ടിയുള്ള കരച്ചിലാണത്. അല്ലാതെ കുഞ്ഞിനു കുഴപ്പമൊന്നുമില്ല, അയാളെ ആശ്വസിപ്പിക്കാൻ വേണ്ടി അദ്ദേഹം പറഞ്ഞു.
ഉടനെ ചെറുപ്പക്കാരൻ പറഞ്ഞു: “അതെനിക്കറിയാം. അവൾക്കു കുഴപ്പമൊന്നുമില്ല. പക്ഷേ, അവൾക്കു ഭയങ്കര ദേഷ്യവും സങ്കടവുമാണ്.’’ താൻ കേട്ടതു വിശ്വസിക്കാനാകാതെ ക്രാഡോക് ചോദിച്ചു: “എന്തുകൊണ്ടാണ് അവൾക്കു ദേഷ്യവും സങ്കടവും?’’ അപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു: “അങ്ങേയ്ക്കാണെങ്കിലും ദേഷ്യവും സങ്കടവും തോന്നില്ലേ? ഈ നിമിഷംവരെ അവൾ ദൈവത്തോടൊത്തായിരുന്നു. എന്നാൽ, അടുത്തനിമിഷം അവൾ ഇതാ ഈ ജോർജിയായിൽ!’’
“അവൾ ഇവിടെ ജനിക്കുന്നതിനു മുന്പ് അവൾ ദൈവത്തോടൊത്തായിരുന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?’’ ക്രാഡോക് ചോദിച്ചു. “ഉവ്വ്, തീർച്ചയായും,’’ അയാൾ മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: “അവൾ അക്കാര്യം ഓർമിക്കുന്നുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’’
“അക്കാര്യം അവൾ ഓർമിക്കണം,’’ അയാൾ പറഞ്ഞു. “അവളെ അത് ഓർമിപ്പിക്കേണ്ടത് എന്റെയും എന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കടമയാണ്. അതുപോലെ ഒരു പാസ്റ്ററായ അങ്ങയുടെയും. അവൾ ഇത് ഓർമിക്കാതെപോയാൽ അവൾ ഒരു വൻ പരാജയമായി മാറും.’’
ദൈവമാണു നമ്മുടെ എല്ലാവരുടെയും പിതാവ്. നാം വരുന്നതു ദൈവത്തിന്റെ പക്കൽനിന്ന്. നാം ഇവിടെനിന്ന് പോകേണ്ടതും ദൈവത്തിന്റെ പക്കലേക്കുതന്നെ. നാം ഇക്കാര്യം മറന്നുപോയാൽ നമ്മുടെ ജീവിതം വലിയ പരാജയമായി മാറും. അതാണ് ചെറുപ്പക്കാരനായ ഒരു പിതാവ് ക്രാഡോക്കിനോടു പറഞ്ഞത്.
നമ്മുടെ ഉറവിടവും ലക്ഷ്യസ്ഥാനവും ദൈവമാണെന്നതു നാം മറന്നുപോകാനിടയുണ്ട്. തന്മൂലമാണ്, തന്റെ പൊന്നോമനപ്പുത്രി അക്കാര്യം മറന്നുപോകാതിരിക്കാൻവേണ്ടി അവളെ നിരന്തരം ഓർമിപ്പിക്കാൻ തനിക്കും കുടുംബാംഗങ്ങൾക്കും ആധ്യാത്മിക നേതാക്കൾക്കും കടമയുണ്ടെന്ന കാര്യം അയാൾ എടുത്തുപറഞ്ഞത്. അതായത്, മകളുടെ നല്ല വളർച്ചയിൽ എല്ലാവർക്കും വലിയ പങ്കുണ്ടെന്നാണ് അയാൾ സൂചിപ്പിച്ചത്.
മക്കൾ ദൈവത്തെ മറക്കരുതെന്നും നന്നായി വളരണമെന്നും ആഗ്രഹമില്ലാത്ത മാതാപിതാക്കൾ ആരുമുണ്ടാവില്ല. പക്ഷേ, പ്രശ്നം അതല്ല. ദൈവത്തിന്റെ കാര്യം മക്കളെ നിരന്തരം ഓർമിപ്പിച്ച് അവരെ നല്ല വഴിക്കു നടത്തേണ്ട മാതാപിതാക്കൾതന്നെ ദൈവത്തെ മറന്നുപോകുന്നു. അവരുടെ ശ്രദ്ധ പലപ്പോഴും ജീവിതസൗകര്യങ്ങളിലും ലൗകിക നേട്ടങ്ങളിലുമാണ്.
ദൈവത്തെ അവർക്കു വേണമന്നുണ്ട്. പ്രത്യേകിച്ച് ഓരോ കാര്യങ്ങൾ സാധിച്ചുകിട്ടാൻ. എന്നാൽ, അതിൽ കൂടുതലായി വലിയ സ്ഥാനം ദൈവത്തിനു നൽകാൻ അവർ പലപ്പോഴും തയാറല്ല. അപ്പോൾപ്പിന്നെ അവരുടെ മക്കൾ എങ്ങനെ ദൈവത്തെ ഓർമിക്കാനാണ്? അവരും ചിലപ്പോൾ ദൈവത്തിലേക്കു തിരിഞ്ഞെന്നുവരും. ചിലരുടെ കാര്യത്തിൽ അതും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ, മക്കൾ ദൈവത്തോടൊന്നായിരിക്കണമെന്നും നല്ലവഴിക്കു നടക്കണമെന്നും ആഗ്രഹിക്കുന്ന മാതാപിതാക്കളും മറ്റുള്ളവരും മക്കൾക്ക് നല്ല മാതൃക കൊടുത്തേ മതിയാകൂ.
ഈശോസഭാ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് മാതാപിതാക്കൾക്ക് നൽകുന്ന ഒരു ഉപദേശം ഇപ്രകാരമാണ്: “ലോകത്തിന്റെ നന്മകൾ ദൈവം ധാരാളം നിങ്ങൾക്കു നൽകുന്നുണ്ടെങ്കിൽ അതു സ്വർഗത്തിലെത്താൻ നിങ്ങളെ സഹായിക്കാനും നിങ്ങളുടെ മക്കൾക്കും ബന്ധുക്കൾക്കും മറ്റുള്ളവർക്കും നല്ല മാതൃക നൽകി ജീവിക്കാനുമാണ്.’’ മക്കൾ ദൈവത്തോടൊന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ മറന്നുപോകരുതാത്ത ഒരു കാര്യമാണിത്.
മാതൃക നൽകുന്ന നല്ല ജീവിതം. മക്കൾ ദൈവത്തെ മറക്കാതിരിക്കാനും നല്ലവഴിയിലൂടെ നടക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്. കാരണം, മാതൃകയ്ക്ക് അത്രമാത്രം സ്വാധീനശക്തിയുണ്ട്. വെറുതെയല്ല, നല്ല മാതൃകയ്ക്ക് നല്ല ഉപദേശത്തെക്കാൾ ഇരട്ടി മൂല്യമുണ്ടെന്നാണ് തത്വചിന്തകനും ദൈവശാസ്ത്രജ്ഞനും ഡോക്ടറുമായിരുന്ന ആൽബർട്ട് ഷൈറ്റ്സർ ഒരിക്കൽ പറഞ്ഞത്.
നല്ല ഉപദേശം മക്കൾക്കു നൽകുകയും എന്നാൽ ദുർമാതൃക കാണിക്കുകയും ചെയ്യുന്നവരെക്കുറിച്ച് പ്രചോദനാത്മക ഗ്രന്ഥകാരനായ നോർമൻ വിൻസന്റ് പിൻ പറഞ്ഞിരിക്കുന്നത്, അവരാണ് മക്കളിൽ ഏറെ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നത് എന്നാണ്. ആ ചിന്താക്കുഴപ്പത്തിന്റെ ഫലമോ, മക്കൾക്ക് വഴിതെറ്റിപ്പോകുന്നു.
മക്കൾ ദൈവത്തിൽനിന്നു വന്നുവെന്നും അവിടത്തെ സന്നിധിയിലേക്കുതന്നെ മടങ്ങേണ്ടവരാണെന്നും എപ്പോഴും ഓർമിക്കേണ്ടതായിട്ടുണ്ട്. അതു സാധിക്കണമെങ്കിൽ മാതാപിതാക്കളും മറ്റു മുതിർന്നവരും അക്കാര്യം മറന്നുപോകാത്ത തരത്തിലുള്ള ജീവിതം നയിച്ചു മക്കൾക്ക് മാതൃകനൽകണം. അവർ ജീവിതാവസാനം സന്തോഷപൂർവം ദൈവത്തിലേക്കു മടങ്ങുന്നതു കാണാൻ സാധിച്ചാൽ മക്കൾക്ക് അതെങ്ങനെ മറക്കാൻ സാധിക്കും? അപ്പോൾ അവരും ദൈവത്തെ മറക്കാതിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ