ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാണു ഷ്റെയ്ഡർ ജനിച്ചതും വളർന്നതും. ആ പട്ടണത്തിൽ അക്കാലത്തു ബോബ് എന്ന ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. എന്നാൽ, വിദ്യാഭ്യാസം ഇല്ലായിരുന്നു എന്നത് ആ മനുഷ്യന്റെ ഒരു പോരായ്മയായിരുന്നു. എന്നു മാത്രമല്ല, കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വളരെ പിന്നിലുമായിരുന്നു. തൻമൂലം, ബോബിനെ കളിയാക്കുന്നതിലും തെറ്റിദ്ധരിപ്പിക്കുന്നതിലുമൊക്കെ ആ ടൗണിലുള്ള പലരും രസം കണ്ടെത്തി. ഷ്റെയ്ഡറും അത്തരത്തിൽപ്പെട്ട ആളായിരുന്നു.
ഷ്റെയ്ഡർക്കു പന്ത്രണ്ടു വയസുള്ള അവസരം. ഒരിക്കൽ ഷ്റെയ്ഡർ വീടിന്റെ പോർച്ചിലിരുന്ന് കൂട്ടുകാരുമൊത്തു വിശ്രമിക്കുകയായിരുന്നു. അപ്പോൾ ബോബ് ആ വഴിയെ വന്നു. വീട്ടിൽ ഷ്റെയ്ഡറെ കണ്ടയുടനെ ബോബ് ചോദിച്ചു. എങ്ങനെയുണ്ട് സുഖമാണോ?
അപ്പോൾ ഷ്റെയ്ഡർ പറഞ്ഞു: കാര്യങ്ങൾ വളരെ മോശമാണ്. എന്റെ പപ്പായുടെ ജോലി പോയി. പണത്തിനിപ്പോൾ വലിയ ബുദ്ധിമുട്ടാണ്. ഇതു കേട്ടുകൊണ്ടിരുന്ന കൂട്ടുകാർ അടക്കിച്ചിരിച്ചു. ബോബ് അതു ശ്രദ്ധിച്ചില്ല. താൻ പറയുന്നതു കൂട്ടുകാർ രസിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഷ്റെയ്ഡർ വീണ്ടും തങ്ങളുടെ ’ബുദ്ധിമുട്ടുകൾ’ വിവരിക്കാൻ തുടങ്ങി. ബോബ് അതു ശ്രദ്ധാപൂർവം കേട്ടുകൊണ്ടുനിന്നു. ഷ്റെയ്ഡർ പറഞ്ഞു: അത്യാവശ്യം ഭക്ഷണസാധനങ്ങൾപോലും വാങ്ങാൻ പണമില്ല. എല്ലാവരും മുഴുപ്പട്ടിണിയിലാണ്.
ബോബ് പറഞ്ഞു. ഓ, എന്തു കഷ്ടം? നിങ്ങൾക്ക് അത്ര വലിയ ബുദ്ധിമുട്ടാണ് അല്ലേ. ഷ്റെയ്ഡർ പറഞ്ഞു. ഓരോ വാക്കും ബോബ് പൂർണമായും വിശ്വസിച്ചു. ഞാൻ പ്രാർഥിക്കാം. ബോബ് പറഞ്ഞു. അപ്പോൾ ബോബിന്റെ മുഖം മ്ലാനമായിരുന്നു.
ബോബ് പോയപ്പോൾ ഷ്റെയ്ഡറും കൂട്ടുകാരും ആർത്തുചിരിച്ചു. ബോബിനെ പൊട്ടൻകളിപ്പിച്ചതിലുള്ള സന്തോഷമായിരുന്നു അവർക്ക്. അന്നു രാത്രി ഒരു വലിയ പെട്ടി നിറയെ പലചരക്ക് സാധനങ്ങൾ ബോബ് ’പട്ടിണി’ അനുഭവിക്കുന്ന ഷ്റെയ്ഡറുടെ വീടിന്റെ പോർട്ടിക്കോയിൽ വച്ചിട്ട് ആരും കാണാതെ മടങ്ങി. അധികം താമസിയാതെ അതു ഷ്റെയ്ഡറുടെ കണ്ണിൽപ്പെട്ടു. അപ്പോഴാണു കളി കാര്യമായി മാറിയ കാര്യം ആ ബാലനു മനസിലായത്.
ദരിദ്രനായിരുന്നു ബോബ്. ആരെങ്കിലുമൊക്കെ നൽകിയിരുന്ന സഹായംകൊണ്ടായിരുന്നു ബോബ് കഴിഞ്ഞുകൂടിയിരുന്നത്. അക്കാര്യമോർത്തപ്പോൾ ഷ്റെയ്ഡറുടെ കണ്ണു നിറഞ്ഞു. താൻ ചെയ്തതു വലിയ അപരാധമായി എന്ന് അവനു തോന്നി. എന്താണു സംഭവിച്ചതെന്നു കേട്ടപ്പോൾ അവന്റെ പപ്പായ്ക്കും വിഷമം തോന്നി.
എത്രയും വേഗം ആ പലചരക്ക് സാധനങ്ങൾ തിരികെ ബോബിന്റെ വീട്ടിലെത്തിക്കണമെന്നായിരുന്നു ഷ്റെയ്ഡറുടെ ആഗ്രഹം. എന്നാൽ, അങ്ങനെ ചെയ്യാൻ അവന്റെ പപ്പ അവനെ അനുവദിച്ചില്ല. അതു ബോബിന്റെ മനസു വേദനിപ്പിക്കുമെന്നായിരുന്നു ആ പിതാവിന്റെ വാദഗതി.
എന്നാൽ ഈ കഥ ഇവിടംകൊണ്ട് അവസാനിച്ചില്ല. പിന്നീടൊക്കെ അവർ അത്താഴത്തിനിരിക്കുന്പോൾ ആ ബാലന്റെ പപ്പ ചോദിക്കും: ബോബ് തന്ന സമ്മാനപായ്ക്കറ്റിലെ ഏത് ഐറ്റമാണ് നാം ഇന്നു കഴിക്കുന്നത്.
ഹൃദയമുള്ള ഒരു മനുഷ്യൻ തന്റെ ഇല്ലായ്മയിൽനിന്ന് എത്ര ഉദാരമായി ദാനംചെയ്തു എന്ന് ഓർമിപ്പിക്കുകയായിരുന്നു ആ ചോദ്യത്തിന്റെ ലക്ഷ്യം. ബാലനായ ഷ്റെയ്ഡർ വളർന്നു വലുതായപ്പോഴും ബോബ് നൽകിയ ദാനം മറന്നില്ല. അതേക്കുറിച്ച് അദ്ദേഹം എഴുതിയതുതന്നെ അതിന്റെ തെളിവ്.
ബോബ് ദരിദ്രനായിരുന്നു. എന്നാൽ, അയാൾ ഹൃദയമുള്ളവനായിരുന്നു. മറ്റുള്ളവരുടെ ദുഃഖം കണ്ടപ്പോൾ അയാളുടെ ഹൃദയം തകർന്നു. തൻമ·ൂലമാണ്, തനിക്ക് ആവശ്യത്തിനില്ലാതിരുന്നിട്ടും ഷ്റെയ്ഡറുടെ കുടുംബത്തെ സഹായിക്കാൻ അയാൾ ഇറങ്ങിത്തിരിച്ചത്. എന്നാൽ, ഷ്റെയ്ഡറുടെ കുടുംബത്തിന് അത് ആവശ്യമില്ലായിരുന്നു എന്നതു വേറൊരു കാര്യം.
ഇനി മറ്റൊരു കഥ. പച്ചക്കറി സാധനങ്ങൾ വീടുവീടാന്തരം കയറി വിൽക്കുന്ന ഒരു വൃദ്ധൻ. അത്യാവശ്യ കാര്യങ്ങൾക്കു പണമില്ലാത്തതുകൊണ്ടു കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണ് അദ്ദേഹം ധരിക്കുന്നത്. ഒരിക്കൽ ഒരു വീട്ടിൽ പച്ചക്കറി സാധനങ്ങളുമായി എത്തി.
ആ വീട്ടുകാർക്കു വൃദ്ധനെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തെ വേഗം പറഞ്ഞയയ്ക്കാൻ കുറെ പച്ചക്കറികൾ വാങ്ങി അവർ വാതിലടച്ചു. എങ്കിലും അടുത്ത ആഴ്ചയിലും അയാൾ പച്ചക്കറിയുമായി എത്തി. അപ്പോളും അവർ പച്ചക്കറികൾ വാങ്ങി.
ഈ പതിവ് അങ്ങനെ തുടർന്നപ്പോൾ ആ വീട്ടുകാർക്ക് വൃദ്ധനെ ഇഷ്ടപ്പെടാൻ തുടങ്ങി. തൻമൂലം, അവർ ഓരോ ആഴ്ചയിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്നു. ഒരു ദിവസം പച്ചക്കറി സാധനങ്ങൾ ആ വീട്ടിലെത്തിച്ചപ്പോൾ വൃദ്ധൻ പറഞ്ഞു: ഇന്നലെ വലിയൊരു അനുഗ്രഹത്തിന്റെ ദിവസമായിരുന്നു എനിക്ക്. ഞാൻ വീട്ടിലെത്തിയപ്പോൾ ആരോ ഒരാൾ വലിയൊരു സമ്മാനപ്പൊതി അവിടെ വച്ചിട്ടുണ്ടായിരുന്നു. പുത്തൻ വസ്ത്രങ്ങളായിരുന്നു ആ സമ്മാനപ്പൊതി.
അദ്ദേഹത്തിന് നല്ല വസ്ത്രങ്ങളുടെ ആവശ്യമുണ്ടല്ലോ എന്നു വ്യക്തമായിരുന്നു. ത·ൂലം, ആ വീട്ടിലെ അമ്മച്ചി പറഞ്ഞു: ഓ, എത്ര വലിയ ദൈവാനുഗ്രഹം. ഉടനെ ആ വൃദ്ധൻ പറഞ്ഞു. അതുപോലെ, വേറെ വലിയ ഒരു ദൈവാനുഗ്രഹവും എനിക്കുണ്ടായി. ഈ പുത്തൻ വസ്ത്രങ്ങൾ വളരെ അത്യാവശ്യമായിരുന്ന ഒരു കുടുംബത്തെ കണ്ടെത്താൻ എനിക്കു സാധിച്ചു എന്നതാണത്.
മറ്റുള്ളവരുടെ സഹായത്താൽ ജീവിതം തള്ളിനീക്കിയിരുന്ന ബോബ്. ചെറിയ തോതിൽ പച്ചക്കറിക്കച്ചവടം നടത്തി ജീവിച്ചിരുന്ന വൃദ്ധൻ. അവർ രണ്ടുപേരും ദരിദ്രരായിരുന്നു. എന്നാൽ അവർ ഇരുവരും ഹൃദയത്തിൽ സന്പന്നരായിരുന്നു. തൻമൂലമാണ്, അവരുടെ ഇല്ലായ്മയിലും കൊടുക്കുന്നതിൽ അവർ മുന്നിൽ നിന്നത്. ക്രൈസ്തവലോകം ഇപ്പോൾ ആചരിക്കുന്ന നോന്പുകാലം ദാനം നൽകുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു സമയമാണ്.
സഹായമാവശ്യമുള്ളവർ അതു ചോദിക്കുന്നതിനുമുൻപ് സഹായം എത്തിച്ചുകൊടുക്കുന്ന സമയം. പക്ഷേ, അങ്ങനെ ചെയ്യാൻ സാധിക്കണമെങ്കിൽ നാം ആദ്യം ഹൃദയത്തിൽ സന്പന്നരാകണം. അല്ലെങ്കിൽ നാം നൽകുന്ന ദാനങ്ങളൊക്കെ വെറും കർമം കഴിക്കൽ മാത്രമായി അധഃപതിക്കും. നമുക്കാദ്യം ഹൃദയത്തിൽ സന്പന്നരാകാം. അപ്പോൾ സഹായമർഹിക്കുന്നവരെ നാം തേടിയിറങ്ങും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ