കണ്ണിനു പകരം കണ്ണ് എന്ന പ്രമാണം നടപ്പാക്കിയാൽ ലോകം മുഴുവൻ അന്ധകാരവൃതമാകും എന്നു മഹാത്മാഗാന്ധി എഴുതിയതു വെറുതെയല്ല. ഏറ്റവും നല്ല പ്രതികാരം എന്തായിരിക്കണമെന്നു റോമൻ ചക്രവർത്തിയും തത്വജ്ഞാനിയുമായിരുന്ന മാർക്കസ് ഒൗറേലിയസ് എഴുതിയിട്ടുണ്ട്. അതിപ്രകാരമാണ്: മുറിപ്പെടുത്തിയവനെപ്പോലെ ആകാതെയിരിക്കുന്നതാണ് ഏറ്റവും നല്ല പ്രതികാരം.
ലോകവ്യാപകമായി ഏറ്റവും കൂടുതൽ അറിയപ്പെടുന്ന കന്പനി കൊക്കോ കോള ആണ്. രണ്ടാമത്തേത് റോൾസ് റോയ്സും. ചാൾസ് റോയ്സും ഹെൻറി റോയ്സും ചേർന്ന് ആഡംബര കാറുകൾ നിർമിക്കാൻവേണ്ടി 1904ൽ ആരംഭിച്ച ബ്രിട്ടീഷ് കന്പനിയാണ് റോൾസ്- റോയ്സ്.
അവർ തുടക്കമിട്ട കന്പനിക്കു പിൽക്കാലങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ വിപണിയിലുള്ള ഏറ്റവും വിലയേറിയ ആഡംബര കാർ നിർമിച്ചിരിക്കുന്നതു റോൾസ്- റോയ്സ് എന്ന പേരിലുള്ള കന്പനിതന്നെയാണ്.
റോൾസ്- റോയ്സ് ബോട്ട് ടെയ്ൽ എന്നാണ് ആ കാറിന്റെ പേര്. ആ കാറിന്റെ വിലയാകട്ടെ 223 കോടി രൂപയും! റോൾസ്- റോയ്സ് എന്നും വിലപിടിപ്പുള്ള കാറുകളാണു വിപണിയിൽ ഇറക്കിയിട്ടുള്ളത്. അവ വാങ്ങുന്നവരുടെ ഗണത്തിൽ ഇന്ത്യയിൽനിന്നുള്ള രാജാക്കൻമാരുമുണ്ടായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിനു മുൻപുള്ള കാലഘട്ടത്തിൽ 20,000 കാറുകൾ റോൾസ്- റോയ്സ് കന്പനി നിർമിച്ചിരുന്നു. എന്നാൽ, അവയിൽ രണ്ടായിരം എണ്ണം വാങ്ങിയത് ഇന്ത്യയിലെ നാട്ടുരാജാക്കൻമാരായിരുന്നുവത്രെ.
അക്കാലഘട്ടത്തിൽ റോൾസ്- റോയ്സ് കാറുകൾ വാങ്ങിയിരുന്ന ഒരു രാജാവ് രാജസ്ഥാനിലെ അൽവാറിൽനിന്നുള്ള ജയ്സിംഗായിരുന്നു. അൽവാറിലെ മഹാരാജാവ് എന്നറിയപ്പെട്ടിരുന്ന ജയ്സിംഗ് 1920ൽ ഒരു ഇംഗ്ലണ്ട് സന്ദർശനം നടത്തി. പരിവാരം ഒന്നും കൂടാതെ ഒരു ദിവസം അദ്ദേഹം ലണ്ടനിലെ മെയ്ഫെയർ പ്രദേശത്ത് നടക്കാൻപോയി. സാധാരണക്കാരന്റെ വേഷമാണ് അദ്ദേഹം അപ്പോൾ അണിഞ്ഞിരുന്നത്.
ആ സായാഹ്ന സവാരിക്കിടയിൽ റോൾസ്- റോയ്സിന്റെ ഷോറൂം കാണാനിടയായി. അപ്പോൾ ഉടനെ അവിടെ കയറിച്ചെന്നു. എന്നാൽ, അവിടെയുണ്ടായിരുന്ന ആരും അദ്ദേഹത്തെ ഗൗനിച്ചില്ല. വഴിതെറ്റി കയറിച്ചെന്ന പാവപ്പെട്ട ഒരു ഇന്ത്യക്കാരനെന്നാണ് അവർ വിചാരിച്ചത്. തന്മൂലം, അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻപോലും അവർ തയാറായില്ല.
ഹോട്ടലിൽ മടങ്ങിയെത്തിയ രാജാവ് പിറ്റേദിവസം വീണ്ടും റോൾസ്- റോയ്സ് സന്ദർശിക്കാൻ തീരുമാനിച്ചു. പക്ഷേ, ഇത്തവണ സേവകൻവഴി മുൻകൂട്ടി അറിയിച്ചതിനുശേഷമാണു പോയത്. രാജാവ് അവിടെ എത്തിയപ്പോൾ റെഡ് കാർപ്പെറ്റ് സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്.
അക്കാലത്തു റോൾസ്- റോയ്സ് കാറിന്റെ വില 12,900 ഡോളറായിരുന്നു. അതിന്റെ ഇപ്പോഴത്തെ മൂല്യം കണക്കുകൂട്ടിയാൽ ഒരു കോടി 22 ലക്ഷം രൂപ വരും. അന്ന് അവിടത്തെ ഷോറൂമിൽ ആറു കാറുകളാണുണ്ടായിരുന്നത്. രാജാവ് ആ കാറുകളെല്ലാം വാങ്ങി. അവ ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള സംവിധാനവും ചെയ്തു.
എന്നാൽ, കാറുകൾ ഇന്ത്യയിലെത്തിയപ്പോൾ രാജാവ് ചെയ്തത് എന്താണെന്നോ? അവ രാജകൊട്ടാരത്തിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചില്ല. അതിനു പകരം, മുനിസിപ്പാലിറ്റിയിലെ മാലിന്യം ശേഖരിക്കാനാണു വിനിയോഗിച്ചത്! എന്തായിരുന്നു അതിന്റെ കാരണം? റോൾഡ്- റോയ്സ് ഷോറൂം അധികാരികൾ രാജാവിനെ മാനിക്കാതിരുന്നതിനുള്ള പകവീട്ടൽ.
റോൾഡ്-റോയ്സ് കാറുകൾ രാജകീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു പകരം മാലിന്യം ശേഖരിക്കാനാണ് വിനിയോഗിക്കുന്നത് എന്ന വാർത്ത അധികം താമസിയാതെ ഇംഗ്ലണ്ടിലെത്തി. അപ്പോൾ, അദ്ദേഹത്തെ ആദ്യം മാനിക്കാതെ പോയതിന് അവർ ടെലഗ്രാംവഴി മാപ്പപേക്ഷിച്ചു. അങ്ങനെ പ്രശ്നം പരിഹരിച്ചു എന്നതാണു കഥ.
ഈ കഥയിൽ പറയുന്നതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു തീർച്ച പറയാനാവില്ല. അതിന് ഒരു കാരണം ഒട്ടേറെ നാട്ടുരാജാക്കൻമാരുടെ പേരിൽ ഇതുപോലെയുള്ള കഥകൾ നാം കാണുന്നുണ്ട് എന്നതാണ്. റോൾസ്- റോയ്സ് എന്നു തോന്നിക്കുന്ന ഒരു കാറിനു മുന്പിൽ രണ്ടു ചൂലുകൾ കെട്ടിച്ചു റോഡ് വൃത്തിയാക്കുന്ന ചില ചിത്രങ്ങൾ ഇന്റർനെറ്റിൽ കാണാനുണ്ട്. എന്നാൽ, അതും ജയ്സിംഗ് രാജാവിനെക്കുറിച്ചുള്ള കഥയും തമ്മിലുള്ള ബന്ധം വ്യക്തമല്ല.
ഈ കഥ യാഥാർഥ്യമോ കെട്ടുകഥയോ എന്തുമാകട്ടെ. ഇവിടെ കഥയേക്കാളേറെ ഈ കഥ നൽകുന്ന സൂചനയാണു നാം ശ്രദ്ധിക്കേണ്ടത്. ആരെങ്കിലും നമ്മെ മാനിക്കാതിരുന്നാൽ നാം അതിന് അവരെ പാഠം പഠിപ്പിക്കണമെന്നോ? ജയ്സിംഗ് രാജാവിന്റെ പ്രവൃത്തിവച്ചു നോക്കിയാൽ അതാണ് അദ്ദേഹം ചെയ്തത്. റോൾസ്- റോയ്സ് കാറുകൾ മുനിസിപ്പാലിറ്റിയിലെ മാലിന്യം മാറ്റാൻ ഉപയോഗിച്ചപ്പോൾ അതു റോൾസ്- റോയ്സ് കന്പനിയെ അപമാനിക്കുന്ന പ്രവൃത്തിയായിരുന്നു.
രാജഭരണകാലത്തെ നടപടികൾവച്ചുനോക്കിയാൽ അടിക്കു തിരിച്ചടി സാധാരണമായിരുന്നു. എന്നാൽ, പരിഷ്കൃത സമൂഹത്തിനു ചേർന്ന നടപടിയല്ലത്. സായിപ്പിന്റെ അജ്ഞതമൂലം സംഭവിച്ച തെറ്റായിരുന്നുവെങ്കിലും അതിനു ന്യായീകരണമില്ല. എന്നാൽ, അതിന്റെ പേരിൽ രാജാവ് കന്പനിയെ മുഴുവൻ ആക്ഷേപിക്കുന്ന രീതിയിൽ പ്രവർത്തിക്കണമായിരുന്നോ? കന്പനിയുടെ ശ്രദ്ധ കിട്ടാൻ അതു വേണ്ടിവന്നു എന്നു ചിലർ വാദിച്ചേക്കാം. എന്നാൽ, അതു ശരിയായ നടപടിയായിരുന്നോ?
നമ്മുടെ അനുദിന ജീവിതത്തിലും നാം കാണുന്നത് ഇതുപോലെയല്ലേ? ആരെങ്കിലും നമ്മെ ഏതെങ്കിലും രീതിയിൽ ചെറുതാക്കാൻ നോക്കിയാൽ അല്ലെങ്കിൽ ദ്രോഹിക്കാൻ ശ്രമിച്ചാൽ അതിനെതിരേ തിരിച്ചടിക്കാനല്ലേ നാം പലപ്പോഴും ശ്രമിക്കാറുള്ളത്? എന്നാൽ, ആ പ്രവൃത്തികൊണ്ടു നമുക്കു കൂടുതൽ മെച്ചമുണ്ടാകുമോ? നാം കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാകുമോ?
കണ്ണിനു പകരം കണ്ണ് എന്ന പ്രമാണം നടപ്പാക്കിയാൽ ലോകം മുഴുവൻ അന്ധകാരവൃതമാകും എന്നു മഹാത്മാഗാന്ധി എഴുതിയതു വെറുതെയല്ല. ഏറ്റവും നല്ല പ്രതികാരം എന്തായിരിക്കണമെന്നു റോമൻ ചക്രവർത്തിയും തത്വജ്ഞാനിയുമായിരുന്ന മാർക്കസ് ഒൗറേലിയസ് എഴുതിയിട്ടുണ്ട്. അതിപ്രകാരമാണ്: മുറിപ്പെടുത്തിയവനെപ്പോലെ ആകാതെയിരിക്കുന്നതാണ് ഏറ്റവും നല്ല പ്രതികാരം.
കഥയിൽ പറയുന്നതു ശരിയാണെങ്കിൽ, ജയ്സിംഗ് രാജാവിനെ അപമാനിച്ചവരെപ്പോലെ ആകാതെയിരിക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രതികാരം. പക്ഷേ, അത് അദ്ദേഹത്തിനു സാധിക്കാതെപോയി. എന്നാൽ, നമുക്കതിനു സാധിക്കുമോ? സാധിക്കണം. അല്ലെങ്കിൽ, ഗാന്ധിജി എഴുതിയതുപോലെ, നമ്മുടെ ജീവിതവും ലോകവും അന്ധകാരമയമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ