ആധുനിക ഫാഷനിലുള്ള വസ്ത്രവും വിലയേറിയ രത്നാഭരണങ്ങളുമാണ് ലിൻഡ അന്ന് ധരിച്ചിരുന്നത്. നഗരത്തിലെ ഏറ്റവും പ്രമുഖ ബാങ്കിലെത്തിയ ആ മഹതി ബാങ്കിലെ മാനേജരെ കാണണമെന്ന് ആവശ്യപ്പെട്ടു. വലിയൊരു തുക ബാങ്കിൽ നിക്ഷേപിക്കാനാണത്രേ അവർ അവിടെയെത്തിയത്.
വിവരമറിഞ്ഞ ബാങ്ക് മാനേജർ ലിൻഡയെ ബഹുമാനപൂർവം സ്വീകരിച്ചു. ലിൻഡ ചോദിച്ച ചോദ്യങ്ങൾക്ക് അയാൾ കൃത്യമായ മറുപടിയും നൽകി. അപ്പോഴാണ് തനിക്കു പത്തുലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാനുണ്ടെന്നു ലിൻഡ അറിയിച്ചത്. അതു കേട്ടപ്പോൾ മാനേജർ ചോദിച്ചു, “പത്തുലക്ഷം രൂപ വലിയൊരു തുകയാണല്ലോ. എന്താണു നിങ്ങളുടെ വരുമാനമാർഗം?’’
ഉടനെ ഒട്ടും കൂസാതെ ലിൻഡ പറഞ്ഞു, “ഞാൻ പന്തയം വയ്ക്കുന്ന ആളാണ്.’’ താൻ കേട്ടതു വിശ്വസിക്കാൻ സാധിക്കാതെ അതിശയം പൂണ്ട് അയാൾ ചോദിച്ചു, “പന്തയംവച്ച് ഇത്രയും വലിയ തുക സന്പാദിച്ചുവെന്നോ! അതു കെങ്കേമമായിരിക്കുന്നു!’’
അപ്പോൾ ലിൻഡ പറഞ്ഞു, “ഓ, അതൊന്നുമല്ല. ഇപ്പോൾ വേണമെങ്കിൽ നിങ്ങളുമായി ഒരുലക്ഷം രൂപയ്ക്ക് ഞാൻ പന്തയം വയ്ക്കാമല്ലോ.’’ “എന്തുകാര്യം സംബന്ധിച്ച്?’’ മാനേജർ ചോദിച്ചു, “നിങ്ങളുടെ തലയിലുള്ളതു വെപ്പുമുടിയാണെന്ന്,’’ ലിൻഡ പറഞ്ഞു.
ഉടൻ പൊട്ടിച്ചിരിച്ചുകൊണ്ട് മാനേജർ പറഞ്ഞു, “ഞാൻ ഇപ്പോഴും ചെറുപ്പമാണ്. എന്റെ തലയിലുള്ളതു യഥാർഥ മുടിയാണ്, വെപ്പുമുടിയല്ല.’’ “അങ്ങനെയെങ്കിൽ പന്തയം വച്ചുകൂടേ?’’ ലിൻഡ ചോദിച്ചു. ലിൻഡയ്ക്ക് മാനസികവികല്പമായിരിക്കുന്നുമെന്നു മാനേജർ വിചാരിച്ചു. അല്ലെങ്കിൽപിന്നെ, തന്റെ മുടി യഥാർഥ മുടിയാണെന്നു പറഞ്ഞിട്ടും ഇങ്ങനെ പന്തയം വയ്ക്കാൻ തയാറാകുമോ?
പെട്ടെന്നു മാനേജരുടെ ചിന്ത പോയത് എളുപ്പത്തിൽ പണം സന്പാദിക്കുന്നതിനെക്കുറിച്ചായിരുന്നു. ലിൻഡ പന്തയം വയ്ക്കാൻ തയാറാണെങ്കിൽപ്പിന്നെ താനെന്തിന് ആ സുവർണാവസരം പാഴാക്കണം. ബെറ്റുവയ്ക്കാൻ മാനേജർ സമ്മതിച്ചു.
അപ്പോൾ ലിൻഡ പറഞ്ഞു, “ഇത് ഒരുലക്ഷം രൂപയുടെ പന്തയമാണ്. എന്റെ വക്കീലുമായി നാളെ രാവിലെ പത്തുമണിക്ക് ഞാൻ വരും. ഇപ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ താങ്കളുടെ മുടി പരിശോധിക്കാൻ എന്നെ അനുവദിക്കണം. അതിനു തയാറാണോ?’’
“തീർച്ചയായും,’’ മാനേജർ പറഞ്ഞു.
“വേണ്ടിവന്നാൽ താങ്കളുടെ ഓരോ മുടിയും തെരഞ്ഞുപിടിച്ചു പരിശോധിക്കാൻ എന്നെ അനുവദിക്കണം.’’ ലിൻഡ പറഞ്ഞു. ഒരുലക്ഷം രൂപ കിട്ടാൻപോകുന്ന കാര്യമാണല്ലോ എന്നോർത്തപ്പോൾ അതും അയാൾ സമ്മതിച്ചു. പിറ്റേദിവസം വരാമെന്ന വാഗ്ദാനവുമായി ലിൻഡ അന്ന് യാത്രപറഞ്ഞു പിരിഞ്ഞു.
ആ രാത്രി മാനേജർക്ക് ഉറക്കം വന്നില്ല. എന്തിന് ആ സ്ത്രീ തന്റെ ഒരുലക്ഷം രൂപ നഷ്ടപ്പെടുത്തുന്നു എന്ന ചിന്തയായിരുന്നു അയാൾക്ക്. അവരുടെ ചിന്താഗതി എന്താണെന്ന് അയാൾക്ക് ഉൗഹിക്കാൻപോലും സാധിച്ചില്ല.
അടുത്തദിവസം രാവിലെ ലിൻഡ തന്റെവക്കീലുമായി മാനേജരുടെ ഓഫീസിലെത്തി. വക്കീലിന്റെ സാന്നിധ്യത്തിൽ ലിൻഡ പറഞ്ഞു, “താങ്കളുടെ മുടി വെപ്പുമുടിയാണെന്ന് ഞാൻ സ്ഥാപിച്ചാൽ താങ്കൾ എനിക്ക് ഒരുലക്ഷം രൂപ തരണം. എന്നാൽ, താങ്കളുടെ മുടി യഥാർഥമാണെങ്കിൽ ഒരു ലക്ഷം രൂപ താങ്കൾക്കു ഞാൻ നൽകും. ഇതാണ് നമ്മുടെ പന്തയം.’’ മാനേജർ തലകുലുക്കി സമ്മതിച്ചു.
അപ്പോൾ ലിൻഡ മാനേജരുടെ പിന്നിലെത്തി അയാളുടെ മുടിയിൽ പിടിച്ച് അവ വലിച്ചുപറിക്കാൻ നോക്കി. ഇതു കണ്ടപ്പോൾ വക്കീൽ തന്റെ തലകൊണ്ട് മേശപ്പുറത്ത് ശക്തിയായി ഇടിക്കാൻ തുടങ്ങി. “വക്കീലിന് എന്തു സംഭവിച്ചു?’’ മാനേജർ ചോദിച്ചു.
ഉടനെ ലിൻഡ പറഞ്ഞു, “ഓ, അതിനു കാര്യമുണ്ട്. ഞങ്ങളുടെ പന്തയത്തിൽ അയാൾ തോറ്റുപോകും. തന്മൂലം, അഞ്ചുലക്ഷം രൂപ അയാൾ എനിക്കു തരണം.’’ “എന്തായിരുന്നു നിങ്ങളുടെ പന്തയം?’’ മാനേജർ ചോദിച്ചു. “ഇന്നു രാവിലെ ഈ നഗരത്തിലെ ഏറ്റവും പ്രമുഖ ബാങ്കിന്റെ മാനേജരുടെ മുടി ഒരു പ്രകോപനവുംകൂടാതെ ഞാൻ വലിച്ചുപറിച്ചാൽ വക്കീൽ എനിക്ക് അഞ്ചുലക്ഷം രൂപ തരണം. അതു സാധിക്കുന്നില്ലെങ്കിൽ ഞാൻ അദ്ദേഹത്തിന് അഞ്ചുലക്ഷം രൂപ നൽകണം എന്നതായിരുന്നു പന്തയം.’’ ലിൻഡ് പറഞ്ഞു.
എങ്ങനെയുണ്ട് ഈ കഥ? ഇന്റർനെറ്റിൽ വായിക്കാനിടയായ ഈ കഥ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. അതായത്, വിയർപ്പൊഴുക്കാതെ വളഞ്ഞവഴിയിൽ പണമുണ്ടാക്കുന്നതിൽ പലരും മിടുക്കരാണെന്ന്. അങ്ങനെ ചെയ്യുന്നവർ വളരെ ബുദ്ധിമാന്മാരാണെന്നു ചിലർ പറഞ്ഞേക്കും. അതേ, അവർ ബുദ്ധിമാന്മാർ തന്നെ. എന്നാൽ അവരുടേത് വളഞ്ഞ ബുദ്ധിയാണെന്നു മാത്രം!
ഈ കഥയിലെ സ്ത്രീ പണമുണ്ടാക്കിയത് വളഞ്ഞ ബുദ്ധി ഉപയോഗിച്ചായിരുന്നു. ആളുകളെ തന്റെ കെണിയിൽ വീഴ്ത്താൻ അവർക്കു നല്ല വിരുതായിരുന്നു. അവരെപ്പോലെയുള്ളവർ പിന്തുടരുന്നതു ചാണക്യതന്ത്രമാണ്.
ചാണക്യന്റെ പേരിൽ കാണുന്ന ഒരു ഉദ്ധരണിയുണ്ട്. അതിപ്രകാരമാണ്: “നിങ്ങളുടെ ഇടപെടലുകളിൽ അത്ര നേർവഴി വേണ്ട. കാണമെന്തെന്നോ? നേരേ വളരുന്ന മരങ്ങളായല്ലേ ഈ വനത്തിൽനിന്ന് ആളുകൾ വെട്ടിയെടുക്കുന്നത്. എന്നാൽ വളഞ്ഞ മരങ്ങളേയുള്ളൂ അവിടെ പിടിച്ചുനിൽക്കുന്നത്?’’
അതായത്, പിടിച്ചുനിൽക്കണമെങ്കിൽ വളഞ്ഞ വഴികൾ വേണമെന്നു ചാണക്യൻ വാദിക്കുന്നു. ചാണക്യന്റെ ഈ ചിന്താഗതി പിന്തുടരുന്നവർ ജീവിതത്തിൽ താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയെന്നിരിക്കും. പക്ഷേ, അവർ പരാജയത്തിലേ അവസാനിക്കൂ. കാരണം, അവരുടെ വഴികൾ തിന്മയുടെ വഴികളാണ്; അവ നന്മയുടെ വഴികളല്ല.
നാം നേട്ടമുണ്ടാക്കുന്നത് നേർവഴികളിലൂടെയായിരിക്കട്ടെ. വളഞ്ഞവഴികളിലൂടെ നാം നേട്ടം ഉണ്ടാക്കിയാൽ ആ നേട്ടം അന്തിമമായി വലിയ പരാജയമായിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ