അമേരിക്കയുടെ സ്ഥാപക പിതാക്കൻമാരിൽ പ്രമുഖനായിരുന്നു ബഞ്ചമിൻ ഫ്രാങ്ക്ളിൻ (1706-1790). കറ പുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹം ജീവിതത്തിന്റെ വിവിധമേഖലകളിൽ പ്രശോഭിച്ചയാളാണ്. ഗവേഷകനും ശാസ്ത്രജ്ഞനും എഴുത്തുകാരനും പ്രിന്ററും പബ്ലിഷറും പത്ര ഉടമയും തത്വചിന്തകനുമൊക്കെയായിരുന്നു ഫ്രാങ്ക്ളിൻ. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയുടെ സ്ഥാപകനായിരുന്ന അദ്ദേഹം ഫ്രാൻസിൽ അമേരിക്കയുടെ അംബാസിഡറായും സേവനമനുഷ്ഠിച്ചു.
"പെൻസിൽവേനിയ ഗസറ്റ്’ എന്ന പത്രം ഫ്രാങ്ക്ളിൻ ആരംഭിച്ചത് അദ്ദേഹത്തിന്റെ 23-ാം വയസിലായിരുന്നു. ബിസിനസ്പരമായി വിജയിച്ച ഈ പത്രവും "പൂവർ റിച്ചാർഡ്സ് ആൽമനാക്ക്’ എന്ന പേരിൽ ഫ്രാങ്ക്ളിൻ പ്രസിദ്ധീകരിച്ച വാർഷിക റഫറൻസ് ഗ്രന്ഥവും അദ്ദേഹത്തെ പണക്കാരനാക്കി. എന്നാൽ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടിയത് അദ്ദേഹം ബോധപൂർവം തന്നിൽ വളർത്തിയെടുത്ത പതിമൂന്നു സദ്ഗുണങ്ങളായിരുന്നു.
ഈ സദ്ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ അദ്ദേഹം ചെയ്ത ശ്രമങ്ങളെക്കുറിച്ച് ഓർമക്കുറിപ്പുകൾ എന്ന പേരിൽ അദ്ദേഹം എഴുതിത്തുടങ്ങിയ പൂർത്തിയാകാത്ത ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഫ്രാങ്ക്ളിൻ ചെറുപ്പകാലത്ത് ഒരിക്കൽ ശരിക്കും ഒരു ആത്മപരിശോധന നടത്തി. തൽഫലമായി, ഒരു ഡസനിലേറെ പോരായ്മകൾ അദ്ദേഹം കണ്ടെത്തി. അവ എന്താണെന്നോ?
അമിത ആഹാരം, നാട്ടുനടപ്പ് അനുസരിച്ചുള്ളതിലേറെ മദ്യപാനം, അമിത സംസാരം, ദുർച്ചെലവ്, ചിട്ടയില്ലാത്ത ജീവിതം, ആത്മപ്രശംസ, നീതിബോധമില്ലായ്മ, ആത്മാർഥതക്കുറവ് എന്നിവയൊക്കെ അവയിൽ ഉൾപ്പെടുന്നു. തന്റെ വ്യക്തിത്വത്തിലെ പോരായ്മകൾ കണ്ടെത്തിയപ്പോൾ അവ പരിഹരിക്കണമെന്ന ഉറച്ച തീരുമാനത്തിൽ അദ്ദേഹമെത്തി.
അങ്ങനെയാണ് പതിമൂന്നു സദ്ഗുണങ്ങൾ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം പരിശ്രമം ആരംഭിച്ചത്. തന്റെ ജീവിതത്തിലെ പതിമൂന്നു ദുശീലങ്ങൾക്കു പകരമായി അദ്ദേഹം തെരഞ്ഞെടുത്ത പതിമൂന്നു സദ്ഗുണങ്ങൾ ഇവയാണ്. സംയമനം, മൗനം, ചിട്ട, സ്ഥിരനിശ്ചയം, മിതവ്യയം, പ്രയത്നശീലം, ആത്മാർഥത, നീതിബോധം, മിതത്വം, ശുചിത്വം, ശാന്തത, ചാരിത്രശുദ്ധി, എളിമ.
എല്ലാ സദ്ഗുണങ്ങളിലും ഒരുമിച്ചു ശ്രദ്ധിക്കാനല്ല ഫ്രാങ്ക്ളിൻ തുനിഞ്ഞത്. അതിനുപകരം ഓരോ ആഴ്ചയിലും ഓരോ സദ്ഗുണം പരിശീലിക്കാൻ ശ്രദ്ധിച്ചു. പതിമൂന്ന് ആഴ്ച കഴിയുന്പോൾ വീണ്ടും ആദ്യംമുതൽ തുടങ്ങും. അങ്ങനെ ഒരു വർഷത്തിനുള്ളിൽ ഓരോ സദ്ഗുണവും പരിശീലിക്കാൻ നാല് ആഴ്ചകൾ വീതം ഫ്രാങ്ക്ളിനു ലഭിച്ചു.
ഓരോ സദ്ഗുണവും പരിശീലിക്കുന്ന അവസരത്തിൽ അതിൽ അദ്ദേഹം നേടിയിരുന്ന വളർച്ച ഒരു ചാർട്ടിൽ രേഖപ്പെടുത്തിയിരുന്നു. എന്നു മാത്രമല്ല, ആ ചാർട്ട് തന്റെ അടുത്ത സുഹൃത്തുക്കളെ കാണിച്ച് അവരുടെ അഭിപ്രായവും നേടിയിരുന്നു. തന്റെ ജീവിതത്തിലെ ദുശീലങ്ങളെ ഇല്ലായ്മചെയ്തു ധാർമിക പൂർണത നേടുന്നതിലുള്ള ശ്രമത്തിൽ ഫ്രാങ്ക്ളിൻ ഒട്ടേറെ വിജയിച്ചതായിട്ടാണ് അദ്ദേഹത്തിന്റെ ചരിത്രം വ്യക്തമാക്കുന്നത്.
മറ്റുള്ളവരിലെ ആയിരം പോരായ്മകൾ മനസിലാക്കുന്നതിലേറെ നമ്മിലെ ഒരു പോരായ്മയെങ്കിലും മനസിലാക്കുന്നതാണ് ഏറെ പ്രയോജനകരമെന്ന് ദലൈലാമ പറഞ്ഞിട്ടുണ്ട്. ദലൈലാമ പറഞ്ഞതു ശരിയാണെന്നു നാം സമ്മതിക്കും. എന്നാലും നമ്മുടെ ശ്രദ്ധ എപ്പോഴും പോകുന്നതു മറ്റുള്ളവരുടെ പോരായ്മകളിലേക്കാണല്ലോ. നമ്മെ നന്നാക്കുന്നതിലേറെ മറ്റുള്ളവരെ നന്നാക്കുന്നതിലാണല്ലോ ചിലപ്പോഴെങ്കിലും നാം ശ്രദ്ധിക്കാറുള്ളത്.
എന്നാൽ, ഫ്രാങ്ക്ളിൻ ചെയ്തത് അതല്ല. താൻ നന്നാകണമെങ്കിൽ തന്നിലെ ദുർഗുണങ്ങളും പോരായ്മകളും ഇല്ലായ്മ ചെയ്യണമെന്ന് അദ്ദേഹം മനസിലാക്കി. അതിനുവേണ്ടി തന്നിൽ കണ്ട ദുർഗുണങ്ങൾക്കു പകരമായുള്ള സദ്ഗുണങ്ങൾ അദ്ദേഹം തെരഞ്ഞെടുത്തു. എന്നിട്ടു തന്നിലെ ദുർഗുണങ്ങൾ പിഴുതെറിയാൻവേണ്ടി ആ സദ്ഗുണങ്ങൾ തന്റെ ജീവിതത്തിൽ യഥാക്രമം അദ്ദേഹം പരിശീലിച്ചു.
വർഷങ്ങൾ നീണ്ടുനിന്ന പരിശ്രമംകൊണ്ടു പുതിയൊരു വ്യക്തിത്വത്തിന്റെ ഉടമയാകാൻ അദ്ദേഹത്തിനു സാധിച്ചു. എന്നു മാത്രമല്ല, താൻ നേടിയെടുത്ത വിജയം മറ്റുള്ളവർക്കു മാതൃകയാകാൻവേണ്ടി തന്റെ അനുഭവം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
തിളക്കമാർന്ന വ്യക്തിത്വത്തിന്റെ ഉടമയാകണമെന്നു നമുക്കൊക്കെ ആഗ്രഹം കാണും. എന്നാൽ, അതു നേടിയെടുക്കാനുള്ള ആഗ്രഹം നടക്കുന്നുണ്ടോ എന്നതാണു പ്രധാനപ്പെട്ട കാര്യം. അങ്ങനെയൊരു ആഗ്രഹം നമുക്കുണ്ടെങ്കിൽ അതിനുള്ള ഒരു എളുപ്പവഴിയാണു ഫ്രാങ്ക്ളിൻ നമുക്കു കാണിച്ചുതന്നിരിക്കുന്നത്.
"മറ്റുള്ളവരിലെ സദ്ഗുണങ്ങൾ കാണാനായിരിക്കണം നിങ്ങളുടെ ശ്രമം. എന്നാൽ, നിങ്ങളെ സംബന്ധിച്ചു നിങ്ങൾ തെരയേണ്ടതു നിങ്ങളുടെ ദുർഗുണങ്ങളും’ എന്നു ഫ്രാങ്ക്ളിൻ എഴുതിയിട്ടുണ്ട്. നമ്മൾ നമ്മിലെ ദുർഗുണങ്ങൾ കണ്ടുപിടിക്കേണ്ടതു നമ്മുടെ ആത്മാഭിമാനവും ആത്മധൈര്യവും നഷ്ടപ്പെടുത്താനല്ല. പ്രത്യുത, അവയെ നിർമാർജനംചെയ്തു ധാർമിക പൂർണതയിൽ വളരാനാണ്.
നമ്മിലെ പല ദുർഗുണങ്ങളും നമ്മുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ടാവും. എന്നാൽ, നാം മനസുവച്ചാൽ, ദൈവസഹായത്തോടുകൂടി അവയിൽനിന്നു മോചനം നേടാൻ സാധിക്കുമെന്നതു സുനിശ്ചിതമാണ്. എന്നാൽ, അതിനുവേണ്ടി, ദുർഗുണങ്ങൾക്കു പകരമായുള്ള സദ്ഗുണങ്ങളെ നാം വളർത്തിയെടുക്കണമെന്നു മാത്രം. അതിനുള്ള ശ്രമം നമുക്കു തുടങ്ങാം. അപ്പോൾ ദൈവാനുഗ്രഹം നമ്മുടെ കൂട്ടിനുണ്ടാകും. നമ്മുടെ ഉദ്യമത്തിൽ നാം വിജയിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ