മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്നും ധാരാളിയായിരുന്ന ഒരു രാജാവ്. ആര് ഏതു കാര്യത്തിനായി സമീപിച്ചാലും തനിക്കു സാധിക്കുന്നതാണെങ്കിൽ അദ്ദേഹം അതു ചെയ്തുകൊടുക്കുമായിരുന്നു. എന്നു മാത്രമല്ല, ദിവസവും ആദ്യം എത്തുന്ന ആളിനു പ്രത്യേക പരിഗണനയും ഉണ്ടായിരുന്നു. ആ ആളിന്റെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടേ മറ്റു കാര്യങ്ങൾക്ക് അദ്ദേഹം പോകുമായിരുന്നുള്ളു.
ഒരു ദിവസം രാജാവിനെ കാണാൻ ആദ്യം എത്തിയത് ഒരു സന്യാസിയായിരുന്നു. സന്യാസി രാജാവിനെ വണങ്ങിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചിരുത്തിയിട്ട് രാജാവ് പറഞ്ഞു: ‘അങ്ങേയ്ക്ക് ഇഷ്ടമുള്ളത് എന്തും ചോദിക്കാം. അതു തന്നിട്ടേ ബാക്കി കാര്യമുള്ളു.’
സന്യാസിയുടെ കൈയിൽ ഒരു ഭിക്ഷാപാത്രമുണ്ടായിരുന്നു. അതു രാജാവിന്റെ മുൻപിൽവച്ചിട്ട് സന്യാസി പറഞ്ഞു: ‘തിരുമേനിയുടെ ഒൗദാര്യമുള്ള മനസിനു നന്ദി. അങ്ങു ദയ ഉണ്ടായി ഈ ഭിക്ഷാപാത്രം നിറയെ സ്വർണനാണയം തരണം.’
ഉടനെ പുഞ്ചിരിയോടെ രാജാവ് പറഞ്ഞു: ഇതൊരു നിസാര കാര്യമാണല്ലോ. എത്രയും വേഗം ഞാൻ ഇതു സാധിച്ചുതരാം. രാജാവ് തന്റെ സേവകനെ നോക്കി. അയാൾ പെട്ടെന്നുപോയി ഒരു പണസഞ്ചി എടുത്തുകൊണ്ടുവന്നു. ‘പാത്രം നിറയെ സ്വർണനാണയം ഇട്ടുകൊടുക്കൂ’- രാജാവ് സേവകനോടു കല്പിച്ചു.
രാജാവ് പറഞ്ഞതുപോലെ സേവകൻ സ്വർണനാണയം ഭിക്ഷാപാത്രത്തിലിട്ട് അതു നിറയ്ക്കാൻ നോക്കി. എന്നാൽ, ആ സഞ്ചിയിലുണ്ടായിരുന്ന മുഴുവൻ സ്വർണനാണയമിട്ടിട്ടും അതു നിറയാതെയിരുന്നു. സംഭവിക്കുന്നതെന്താണെന്നു മനസിലാകാതെ, വീണ്ടും സ്വർണനാണയം കൊണ്ടുവരാൻ രാജാവ് കല്പിച്ചു. സേവകൻ വേറൊരു പണസഞ്ചിയെടുത്ത് അതിലെ സ്വർണനാണയം മുഴുവനും ഭിക്ഷാപാത്രത്തിലിട്ടിട്ടും പാത്രം നിറയുന്നില്ല.
വീണ്ടും പണസഞ്ചി കൊണ്ടുവരാൻ രാജാവ് കല്പിച്ചു. പക്ഷേ, അപ്പോഴും സന്യാസിയുടെ ഭിക്ഷാപാത്രം നിറയ്ക്കാൻ സാധിച്ചില്ല. സന്യാസിയുടെ ഭിക്ഷാപാത്രത്തിന് എന്തോ മാന്ത്രികശക്തിയുണ്ടെന്നു രാജാവിനു തോന്നി. രാജാവ് സന്യാസിയോടു പറഞ്ഞു: നിങ്ങളുടെ ഭിക്ഷാപാത്രം സാധാരണയല്ല. തൻമൂലം, ഈ പാത്രം നിറയ്ക്കാൻ എനിക്കു സാധ്യമല്ല.
അല്പനിമിഷത്തെ മൗനത്തിനുശേഷം രാജാവ് ചോദിച്ചു: എന്താണ് ഈ ഭിക്ഷാപാത്രത്തിന്റെ രഹസ്യം? ഉടനെ സന്യാസി പറഞ്ഞു: ഈ പാത്രത്തിനു പ്രത്യേക രഹസ്യമൊന്നുമില്ല. യാത്രയ്ക്കിടയിൽ ഒരു മനുഷ്യന്റെ തലയോട്ടി എനിക്കു കിട്ടി. ഞാൻ അതു ഭിക്ഷാപാത്രമാക്കി. എന്നാൽ, ഈ ഭിക്ഷാപാത്രം നിറയ്ക്കാൻ എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല.
സന്യാസി പറയുന്നതുകേട്ട് രാജാവ് അദ്ഭുതംകൂറി നിൽക്കുന്പോൾ സന്യാസി പറഞ്ഞു: മനുഷ്യമനസിന്റെ പ്രതീകമാണ് ഈ ഭിക്ഷാപാത്രം. നാം അറിവും അധികാരവും സന്പത്തും ആർഭാടവുമൊക്കെക്കൊണ്ട് നമ്മുടെ മനസും ജീവിതവും നിറയ്ക്കാൻ നോക്കുന്നു. എന്നാൽ, ഇവയ്ക്കൊന്നും നമ്മെ പൂർണമായി തൃപ്തരാക്കാനോ യഥാർഥ സന്തോഷം നൽകാനോ സാധിക്കില്ല.’
അപ്പോൾപ്പിന്നെ എന്തിനാണ് സാധിക്കുക- രാജാവ് ചോദിച്ചു. ദൈവത്തിനു മാത്രം! അതെ, നമ്മുടെ ജീവന്റെ ദാതാവായ ദൈവത്തിനു മാത്രം- സന്യാസി മറുപടി നൽകി. നാം എത്ര അറിവു നേടിയാലും നമുക്കു മതിയാവുമോ? നാം എത്ര സന്പാദിച്ചാലും നമുക്കു തൃപ്തി വരുമോ? നാം ഏതെല്ലാം സുഖഭോഗങ്ങളിൽ മുഴുകിയാലും നമുക്കു പൂർണ സന്തോഷമുണ്ടാകുമോ? ഒരിക്കലുമില്ല. നമ്മുടെ മനസിലും ഹൃദയത്തിലും എന്നു വേണ്ട ജീവിതം മുഴുവനിലും ചിലപ്പോഴെങ്കിലും നമുക്കു ശൂന്യത അനുഭവപ്പെടാറില്ലേ?
അപ്പോൾ നാം എന്താണു ചെയ്യുക. ഈ ലോകത്തിലെ സുഖസന്തോഷങ്ങൾക്കായി പരക്കം പായും. എന്നാൽ, ആ സുഖസന്തോഷങ്ങൾ അനുഭവിക്കുന്പോഴും വീണ്ടും ശൂന്യതയല്ലേ അനുഭവപ്പെടുന്നത്? അതിന്റെ കാരണം മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ സന്യാസി രാജാവിനോടു പറഞ്ഞതുതന്നെ. അതായത് ദൈവത്തിനു മാത്രമേ, നമ്മുടെ മനസും ഹൃദയവും നിറയ്ക്കാൻ സാധിക്കൂ. നമ്മെ എല്ലാ വിധത്തിലും തൃപ്തരാക്കാൻ സാധിക്കൂ.
ദൈവം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരാൻ നാം അനുവദിച്ചാൽ നമ്മുടെ മനസും ഹൃദയവും ശാന്തമാകാൻ തുടങ്ങും. എന്നു മാത്രമല്ല, അവിടത്തെ സാന്നിധ്യം നമ്മിൽ നിറയുന്നതുവഴി നമുക്കൊരു രീതിയിലും കുറവ് അനുഭവപ്പെടുകയുമില്ല. തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്ന സെന്റ് അഗസ്റ്റിന്റെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു.
സെന്റ് അഗസ്റ്റിൻ (354-430) ദീർഘകാലം ജീവിതസുഖങ്ങളിൽ മുഴുകി ജീവിച്ചു. എന്നാൽ, അദ്ദേഹം തന്റെ ആത്മകഥയിൽ പറയുന്നതുപോലെ, ദൈവത്തെ കണ്ടെത്തിയപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ മനസ് ശാന്തമായത്. ഹൃദയം നിറഞ്ഞത്, ജീവിതം സുന്ദരമായി തീർന്നത്.
‘ഏറ്റവും പുരാതനവും എന്നും പുതിയതുമായ സൗന്ദര്യമേ വൈകി നിന്നെ ഞാൻ സ്നേഹിച്ചു’ എന്ന് ആത്മകഥയായ കണ്ഫെഷൻസ് എന്ന ഗ്രന്ഥത്തിൽ സെന്റ് അഗസ്റ്റിൻ എഴുതിയത് അതുകൊണ്ടാണ്. മറ്റൊരു ശക്തിക്കും നൽകാൻ സാധിക്കാത്ത ശാന്തിയും സമാധാനവും സന്തോഷവും ദൈവത്തിൽനിന്ന് അദ്ദേഹത്തിനു ലഭിച്ചു. അതു സാധിച്ചതാകട്ടെ തന്നെ വിടാതെ അനുഗമിച്ചിരുന്ന ദൈവത്തിനു തന്റെ മനസും ഹൃദയവും തുറന്നുകൊടുത്തപ്പോഴും.
നാം എവിടെയായാലും ദൈവം നമ്മോടുകൂടെയുണ്ട്. അവിടത്തേക്കു നമുക്കു ഹൃദയം തുറന്നുകൊടുക്കാനും അവിടത്തോടൊപ്പം ആയിരിക്കാനും നാം ഇനിയും വൈകേണ്ട. അപ്പോൾ നമ്മുടെ ഹൃദയവും മനസും എന്നു മാത്രമല്ല, ജീവിതം മുഴുവനും സന്തോഷപൂർണമാവുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ