തെറ്റായ പരിഷ്കാരങ്ങളുടെ ഫലമായി മലയാള ഭാഷാ പാഠാവലിയിൽനിന്നു ഒഴിവാക്കപ്പെട്ട അക്ഷരമാലയെ പുനസ്ഥാപിക്കുന്നതിന് അത്യധ്വാനം ചെയ്യുകയും ഭാഷാപണ്ഡിതൻമാരെയും രാഷ്ട്രീയ നേതാക്കന്മാരെയും ഉദ്യോഗസ്ഥ പ്രമുഖരെയും ഭാഷാസ്നേഹികളെയും ഈ ലക്ഷ്യത്തിലേക്കു നയിക്കുകയും ചെയ്ത മാതൃഭാഷാ സ്നേഹിയും സംഘാടകനുമായ ഡോ. തോമസ് മൂലയിൽ സഞ്ചരിച്ച വഴികളെക്കുറിച്ച്...
ദ്രാവിഡ ഭാഷാ ഗോത്രത്തിൽ പിറന്ന് സഹോദരീഭാഷയായ തമിഴിന്റെ സംരക്ഷണത്തിൽ വളർന്ന് ആര്യ ഭാഷാഗോത്രത്തിൽപെട്ട സംസ്കൃതവുമായി ബന്ധത്തിൽ ഏർപ്പെട്ടു സെമെറ്റിക് ഭാഷകളായ ഇംഗ്ലീഷ്, പോർച്ചുഗീസ്, പേർഷ്യൻ എന്നിവയുമായി ഇടപഴകി കരുത്താർജിച്ച ഭാഷയാണ് മലയാളം. നമ്മുടെ മാതൃഭാഷ സന്പന്നമാണ്, സുന്ദരമാണ്. പക്ഷെ ഇന്നു അതിന്റെ സന്പന്നതയും സൗന്ദര്യവും സ്വത്വവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന് ഉത്തരവാദികൾ ആരെന്നു ചോദിച്ചാൽ എല്ലാവരും എന്നാണ് ഉത്തരം. വീട്ടിൽ, വിദ്യാലയത്തിൽ, ആരാധനാലയത്തിൽ, പത്രത്തിൽ, ചാനലിൽ എന്നുവേണ്ട എല്ലായിടത്തും ഭാഷാമലിനീകരണം സംഭവിക്കുന്നുണ്ട്. അതിനു കാരണം അക്ഷരക്ഷരമാണ്. അക്ഷരം എന്നാൽ ക്ഷരം അല്ലെങ്കിൽ നാശം സംഭവിക്കാത്തത് എന്നാണർത്ഥം. പക്ഷെ ഈ അക്ഷരത്തിനുതന്നെ ക്ഷരം സംഭവിക്കുന്നു എന്ന വൈരുദ്ധ്യമാണു നിലവിലുള്ളത്.
ശുദ്ധിത്രയം പദ്ധതി
ഭാഷാപോഷണത്തിനുവേണ്ടി മൂലയിൽ അച്ചന്റെ നേതൃത്വത്തിൽ മാതൃഭാഷാ സംരക്ഷണ സമിതി ശുദ്ധിത്രയം എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. അക്ഷരശുദ്ധി, ഉച്ചാരണ ശുദ്ധി, ആശയശുദ്ധി എന്നിവ അടങ്ങുന്നതാണു ശുദ്ധിത്രയം.
മലയാളത്തിനു 49 അക്ഷരങ്ങളാണുള്ളത്. അക്ഷരങ്ങളുടെ സംഖ്യയെ സംബന്ധിച്ചു പണ്ഡിതൻമാരുടെയിടെയിടയിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. അവർ നടത്തിയിട്ടുള്ള ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 56, 53, 51 എന്നിങ്ങനെയൊക്കെയുള്ള സംഖ്യകൾ അവർ നിജപ്പെടുത്തിയിരുന്നു. എന്നാൽ ആധുനിക മലയാള ഭാഷയിൽ 49 അക്ഷരങ്ങളാണുള്ളതെന്നു നവവൈയാകരണൻമാർ സമർത്ഥിച്ചിട്ടുണ്ട്.
അക്ഷരമാല അക്ഷരസമരം
കേരള പാഠാവലിയിൽ അക്ഷരമാല വീണ്ടും ഇടംപിടിക്കാൻ പോകുന്നു എന്നത് സന്തോഷകരമാണ്. നഷ്ടപ്പെട്ട അക്ഷരമാലയെ വീണ്ടെടുക്കുന്നതിനുവേണ്ടി സുദീർഘമായ ഒരു പോരാട്ടം നടത്തുകയുണ്ടായി. 2018 ഡിസംബർ ഒന്നാം തീയതി ’അമ്മമലയാളം അത്യാസന്ന നിലയിൽ’ എന്ന പേരിൽ ഒരു ഹാസ്യലേഖനം ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്നിങ്ങോട്ട് ഒട്ടേറെ ലേഖനങ്ങളെഴുതി. മറ്റു പലരെക്കൊണ്ടും ലേഖനങ്ങൾ എഴുതിക്കുകയും ചെയ്തു. എന്നിട്ടൊന്നും കാര്യമായ പ്രയോജനം ഉണ്ടായില്ല. പിന്നീട് ലേഖനങ്ങൾക്കു നിവേദനങ്ങൾ വഴിമാറി.
എസ്.സി.ആർ.ടി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പൊതുവിദ്യാഭ്യാസ വകുപ്പ്, പൊതുവിദ്യാഭ്യാസ മന്ത്രി എന്നിങ്ങനെ ഉത്തരവാദിത്വപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിവേദനങ്ങൾ സമർപ്പിച്ചു. എന്നിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. അവസാനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വഴി ഞാൻ ഒരു നിവേദനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു കൈമാറി. അതിൽ ബന്ധപ്പെട്ട രേഖകളെല്ലാം ചേർത്തിരുന്നു. അവർ തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കണം എസ്.സി.ആർ.ടിയിൽനിന്നും എനിക്കു ഒരു രേഖ കിട്ടി. ’അടുത്ത പാഠപുസ്തക കമ്മിറ്റിയിൽ ഈ വിഷയം അവതരിപ്പിക്കുന്നതാണ്.’ പിന്നെയും സമയം കടന്നുപോയി. തുടർന്ന് ഇക്കാര്യം ഞാൻ ഭാഷാപണ്ഡിതനായ ഡോ. പി.ആർ. പ്രബോധ ചന്ദ്രൻ നായരുടെ ശ്രദ്ധയിൽപെടുത്തി. അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചത് പാഠപുസ്തകത്തിൽ അക്ഷരമാല ഇല്ലേ എന്നാണ്. ഇല്ല എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ അക്ഷരമാലയുടെ പുനപ്രതിഷ്ഠയ്ക്കുവേണ്ടി പിന്തുണ അറിയിക്കുകയും അതിനുവേണ്ടി ലേഖനങ്ങൾ എഴുതുകയും ചെയ്തു. ഇതിനിടയിൽ സാംസ്കാരിക നായകനും ഭാഷാപണ്ഡിതനുമായ പ്രഫ. എം.എൻ. കാരശ്ശേരിയുമായി ഞാൻ ബന്ധപ്പെട്ടു.
അക്ഷരമാല പാഠപുസ്തകത്തിൽ ഇല്ലെന്ന കാര്യം വിശ്വസിക്കാൻ അദ്ദേഹത്തിനു ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് കാരശ്ശേരി മാഷ് ശക്തമായി പ്രതികരിക്കാൻ തുടങ്ങി. 2021 നവംബർ ഒന്നിന് മാതൃഭൂമി പത്രത്തിൽ ഒരു ലേഖനം ഇതുസംബന്ധിച്ച് അദ്ദേഹം എഴുതി. തുടർന്ന് ഈ വിഷയത്തിൽ ലേഖനപരന്പരകൾ പ്രസിദ്ധീകരിച്ചു. അവസാനം നിയമസഭയിൽ ഈ വിഷയം ചർച്ചയ്ക്കു വന്നു. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും അക്ഷരമാല പാഠപുസ്തകത്തിൽ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ധീരമായ ഒരു പ്രഖ്യാപനം നടത്തി. ’അടുത്തവർഷം മലയാള പാഠാവലിയിൽ അക്ഷരമാല ഉണ്ടായിരിക്കും’.
അക്ഷരം പഠിപ്പിക്കുന്നവരുടെ ചുമതല വലുത്
ഡോ. പ്രബോധ ചന്ദ്രൻ നായർ
ഏറ്റവും ചെറിയ ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് ഏറ്റെടുക്കുന്നത്. സമൂഹം പലപ്പോഴും അതിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ടാവില്ല. പക്ഷെ പുതിയ തലമുറ ഇത് ശരിക്കും മനസിലാക്കണം. ഒരു തലമുറ മറ്റൊരു തലമുറയ്ക്കു കൈമാറുന്ന ഏറ്റവും വലിയ സന്പാദ്യം അറിവിന്റെ ശേഖരമാണ്. ഈ അറിവു പറഞ്ഞുകൊടുക്കുന്നത് ഭാഷയിലൂടെയാണ്. ഒപ്പം ഭാഷ നിലനിൽക്കുന്നത് അക്ഷരമാലയിലൂടെയാണ്. മലയാളം അതിന്റെ അക്ഷരസമൃദ്ധികൊണ്ട് മറ്റെല്ലാ ഭാഷകളെയും കടത്തിവെട്ടുന്നു. ഈ അക്ഷരമാലയ്ക്കുള്ള പ്രാധാന്യം പലരും വിസ്മരിച്ചു കളഞ്ഞതായി തോന്നുന്നു. എന്നാൽ അടുത്തകാലത്ത് മൂലയിലച്ചന്റെ അശ്രാന്ത പരിശ്രമ ഫലമായിട്ടാണ് അക്ഷരമാല പാഠപുസ്തകങ്ങളിൽ തിരിച്ചുവന്നത്. ഞാനൊക്കെ പഠിക്കുന്ന കാലത്ത് ആദ്യം പഠിക്കുന്നത് അക്ഷരമാലയാണ്.
അക്ഷരങ്ങൾ ശരിയാംവണ്ണം പഠിച്ചുകഴിഞ്ഞിട്ടേ അടുത്ത പടിയിലേക്കു കടക്കാനാവുകയുള്ളൂ. ഇത് എളുപ്പമുള്ള ഒരു വിദ്യയല്ല. ഒരു കുഞ്ഞു ജനിക്കുന്പോഴെ എഴുതി തുടങ്ങുന്നില്ല. എഴുത്ത് പഠിച്ചെടുക്കുന്നതാണ്. അത് ദീർഘകാലത്തെ പരിശ്രമംകൊണ്ടേ സാധിക്കുകയുള്ളൂ. അക്ഷരങ്ങൾ പഠിപ്പിക്കാനും ഭാഷ അഭ്യസിക്കാനും മൂലയിൽ അച്ചൻ സംവിധാനം ചെയ്ത സന്പ്രദായം കുട്ടികൾക്കു വളരെ ഉപകാരപ്രദമാണ്. കുട്ടികളുടെ മനസിനും ഹൃദയവും അതിനുള്ള പ്രബോധനരീതിയാണത്. കുട്ടികൾ പാടുന്നു, നൃത്തം ചെയ്യുന്നു, ഉച്ചത്തിൽ ഉരുവിടുന്നു. അങ്ങനെ കുട്ടികൾ അക്ഷരങ്ങളെ സ്നേഹിക്കുന്നു. അച്ചൻ ചെയ്തത് വളരെ അഭിനന്ദനീയമായ കാര്യമാണ്. അക്ഷരസാഫല്യം എന്ന പദ്ധതിക്കു നേതൃത്വം വഹിക്കുന്ന മൂലയിൽ അച്ചനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന അധ്യാപകരെയും സഹകരിക്കുന്ന കുട്ടികളെയും പ്രത്യേകം അനുമോദിക്കുന്നു.
അക്ഷരം എന്നാൽ നാശമില്ലാത്തത്
എം.എൻ. കാരശ്ശേരി
അക്ഷരം എന്ന വാക്കിനു ക്ഷരം ഇല്ലാത്തത്, നാശം ഇല്ലാത്തത് എന്നാണർത്ഥം. ഭാഷയുടെ വളരെ പ്രധാനപ്പെട്ട സൂചകമാണ് അക്ഷരം. നമ്മുടെ വിദ്യാഭ്യാസ വകുപ്പിന്റെ ചില മുന്നാലോചനയില്ലാത്ത പരിഷ്കാരത്തിന്റെ ഫലമായി മലയാള പാഠാവലിയിൽ മലയാളം അക്ഷരമാല കൊടുത്തിട്ടില്ല എന്ന ഗുരുതരമായ പ്രശ്നം ഞാൻ അടക്കമുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഡോ. തോമസ് മൂലയിൽ അച്ചനാണ്. അദ്ദേഹം 2018 മുതൽ അക്ഷരമാല പാഠപുസ്തകത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. അതിന്റെ ഫലമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി പാഠാവലിയിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്നു നിയമസഭയിൽ പ്രഖ്യാപിക്കുകയും അതു സർക്കാരിന്റെ നയമായി നടപ്പിലാക്കാമെന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ഉറപ്പുകൊണ്ടോ പ്രസ്താവനകൊണ്ടോ പിന്മാറുന്നയാളല്ല ഫാ. മൂലയിൽ. അദ്ദേഹം മാതൃഭാഷയ്ക്കുവേണ്ടി മാതൃകാപരമായി പോരാടുന്ന യാളാണ്.
കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നത് എങ്ങനെയാകണം, എങ്ങനെയാവരുത് എന്നതിന് ഒരു സന്പ്രദായം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികളെ ചുരുങ്ങിയ സമയംകൊണ്ടു ശരിയായി എഴുതാനും ഉച്ചരിക്കാനും പഠിപ്പിക്കുന്ന ഒരു നൂതന പദ്ധതിയാണത്. പാടാനും ആടാനും നൃത്തം ചെയ്യാനുമുള്ള സഹജവാസനകളെ പ്രയോജനപ്പെടുത്തുന്ന ഒരു രീതിയാണത്. കുട്ടികൾക്ക് ഇതു ഇഷ്ടപ്പെടും. അതിന്റെ വീഡിയോ ആവിഷ്കാരങ്ങൾ ഞാൻ കണ്ടു. മൂലയിലച്ചനെ എല്ലാ മലയാളികൾക്കുംവേണ്ടി അനുമോദിക്കുന്നു.
കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കുംവേണ്ടി ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു. ഇതൊരു ജീവിത ദൗത്യം ഏറ്റെടുത്ത് അദ്ദേഹം മുന്നോട്ടുപോവുകയാണ്. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്കു മുലപ്പാൽ എത്ര ആവശ്യമാണെന്നു നമുക്കറിയാം. ഇതുപോലെ ഒരു സമൂഹത്തിന്റെ നാനാവിധമായ വളർച്ചയ്ക്കു ആവശ്യമായ ഒന്നാണ് മാതൃഭാഷയുടെ സംരക്ഷണവും പരിപോഷണവും. മാതൃഭാഷയ്ക്കുവേണ്ടി രാപകൽ ഭേദമില്ലാതെ ഉഷ്ണിച്ച് ആലോചിക്കുകയും പരിപോഷണത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന മൂലയിലച്ചനെ ഞാൻ അഭിവാദനം ചെയ്യുന്നു.
അക്ഷരം ഭാഷയുടെ ആത്മാവ്
ഡോ. കുര്യാസ് കുന്പളക്കുഴി
അക്ഷരം ഭാഷയുടെ ആത്മാവാണ്. ആത്മാവു ദുർബലമായാൽ ഭാഷയും ദുർബലമാകും. ഭാഷയുടെ ദൗർബല്യം ആശയവിനിമയത്തെ ബാധിക്കും. ഇതൊരു സാംസ്കാരിക ദുരന്തമാണ്.
ഭാഷാപഠനം അക്ഷരം മുതലാരംഭിക്കുക എന്നതു നൂറ്റാണ്ടുകൾ പഴക്കമുള്ള പഠനരീതിയാണ്. അക്ഷരം വാക്കായും വാക്കുകൾ വാക്യമായും വികസിക്കുകയാണല്ലോ ചെയ്യുന്നത്. ഈ ക്രമം തെറ്റിക്കുന്ന പഠനരീതി അശാസ്ത്രീയമാണ്.
അറിവിലേക്കു തുറക്കുന്ന കവാടം കൂടിയാണ് അക്ഷരം. ഗുരു അക്ഷരം എഴുതിക്കുന്പോൾ കുട്ടിയുടെ മനസിന്റെ കണ്ണുകൾ തുറക്കുകയാണെന്നും അറിവില്ലായ്മയാകുന്ന അന്ധകാരത്തെ നീക്കിക്കളഞ്ഞ് അറിവിന്റെ പ്രകാശം നിറയ്ക്കുകയാണെന്നും പറഞ്ഞത് ജഗദ്ഗുരു ശങ്കരാചാര്യരാണ്. അറിവില്ലാത്തവരെ ’ജ്ഞാന കുരുടൻമാർ’ എന്നാണു ചാവറയച്ചൻ വിളിച്ചത്! ’അകക്കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം’ എന്ന കവിവാക്യവും ഈ ആശയമാണ് ഉൾക്കൊള്ളുന്നത്.
കുട്ടികളെ സ്കൂളിലയയ്ക്കുന്പോൾ ’രണ്ടക്ഷരം പഠിച്ചു കണ്ണു തെളിയട്ടെ’ എന്നായിരുന്നു മുന്പൊക്കെ മാതാപിതാക്കൻമാർ പ്രാർഥനാപൂർവം ആഗ്രഹിച്ചിരുന്നത്. ’അറിവു നേടുക’ എന്നതിന് ’അക്ഷരാഭ്യാസം നേടുക’ എന്നുതന്നെയായിരുന്നു പര്യായം.
വിദ്യാധനം എല്ലാ ധനത്തെക്കാളും വിലയേറിയതാണെന്നാണ് ആപ്തവാക്യം. അതിന്റെ മഹത്വം അക്ഷരം എന്ന വാക്കിന്റെ അർഥം ഉള്ളടക്കുന്നവരുണ്ട്. ഇതിനെല്ലാം അടിസ്ഥാനമായ അക്ഷര പഠനത്തിന്റെ പ്രാധാന്യം അവഗണിക്കുന്നത് ആത്മനാശകമാണ്. ഈ വിപത്താണ് കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരുന്നത്. പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല ഒഴിവാക്കിക്കളഞ്ഞു! ഇപ്പോളെങ്കിലും അതു തിരിച്ചറിയാൻ ബന്ധപ്പെട്ടവർക്കു കഴിഞ്ഞിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
അക്ഷരങ്ങളെക്കുറിച്ചും അവയുടെ ഉച്ചാരണ ഭേദങ്ങളെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്ത ഒരാൾക്കു വാക്കുകൾ ശരിയായി ഉച്ചരിക്കാൻ കഴിയില്ല. അവർക്കു ‘മേഘം’ ’മേക’വും ‘ഭയങ്കരം’ ’ബയങ്കര’വുമായിരിക്കും! ഭാഷാബോധമുള്ള സമൂഹത്തിനുമുന്പിൽ അവർ പരിഹാസ്യരാകും. അവർ ഭാഷയെത്തന്നെ ദുഷിപ്പിക്കുകയാണു ചെയ്യുന്നത്. പല രാഷ്ട്രീയ പ്രസംഗകരും ചാനലുകളിലെ ഒട്ടുമിക്ക വാർത്താവതാരകരും ഇത്തരത്തിലുള്ള ഭാഷാദൂഷകരാണ്!
ഭാഷ ശരിയായി ഉപയോഗിക്കാനും വാക്കുകൾ ശരിയായി ഉച്ചരിക്കാനും കഴിയാത്തവർക്കു ഭാഷയോടുതന്നെ (അതു മാതൃഭാഷയിൽപോലും) വെറുപ്പും അവജ്ഞയും ഉണ്ടായെന്ന് വരാം. നമ്മുടെ പുതിയ തലമുറക്കുട്ടികൾക്കു മലയാളത്തോടു താത്പര്യക്കുറവുണ്ടാകുന്നത് അവർക്കു ശൈശവത്തിൽ ശരിയായ അക്ഷര പരിശീലനം ലഭിക്കാത്തതുകൊണ്ടുകൂടിയാണ്. ശരിയായ അക്ഷരബോധമില്ലെങ്കിൽ ഭാഷാനിയമങ്ങൾ പഠിക്കുന്നതും ദുഷ്കരമായിരിക്കും. മുൻകാലങ്ങളിൽ താഴ്ന്ന ക്ലാസുകളിൽ കോപ്പിയെഴുത്ത് എന്നൊരു അഭ്യാസനമുണ്ടായിരുന്നു. ആദ്യം അക്ഷരങ്ങളും പിന്നെ വാക്കുകളും പിന്നീടു ലഘുവാക്യങ്ങളും ആവർത്തിച്ചെഴുതി കുട്ടികൾ കൃത്യമായ അക്ഷരബോധവും ഭാഷാബോധവും നേടിയിരുന്നു. ഇതൊക്കെ ഒഴിവാക്കിക്കൊണ്ടുള്ള പഠനപ്രക്രിയയ്ക്കു രൂപം കൊടുത്ത ’വിദ്യാഭ്യാസ വൈദഗ്ധ്യ’ത്തെ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല.
ഏതായാലും ഇനിയെങ്കിലും ആശ്വസിക്കാം. അടുത്ത വർഷംമുതൽ പാഠപുസ്തകത്തിൽ അക്ഷരമാല ഉണ്ടായിരിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടല്ലോ. ഈ മാറ്റത്തിനു കളമൊരുക്കിയവരെ അക്ഷരമാലയ്ക്കുവേണ്ടി പടപൊരുതിയവരെ, പ്രത്യേകിച്ചു തോമസ് മൂലയിലച്ചനെ ആത്മാർഥമായി അഭിനന്ദിക്കുന്നു.
അക്ഷരങ്ങൾ 49
ഡോ. ഡേവിസ് സേവ്യർ
എഴുതുന്നതുപോലെ ഉച്ചരിക്കാവുന്ന ഭാഷയാണ് മലയാളം. അക്ഷരിക(Syllabic)മാണ് അതിന്റെ ചിഹ്നവ്യവസ്ഥ. എഴുത്തടയാളങ്ങിലെ വക്രത മലയാളത്തിന്റെ അക്ഷരരൂപങ്ങളെ വ്യത്യസ്ഥമാക്കുന്നു. പനയോലയിൽ നാരായം ഉപയോഗിച്ചെഴുതുന്പോൾ ഓല കീറിപ്പോകാതിരിക്കാനാകണം വക്രിച്ച അക്ഷരങ്ങൾ രൂപപ്പെട്ടത്. അക്ഷരങ്ങളുടെ ആകൃതി കുട്ടികളിൽ ഭയം ജനിപ്പിച്ചേക്കാമെങ്കിലും പരിശീലിച്ചുകഴിയുന്നതോടെ എഴുത്തിലെ വൈഷമ്യങ്ങൾ ഇല്ലാതാകുന്നു. വിരലുകൾ ഇടത്തുനിന്നു വലത്തോട്ടു ചലിപ്പിച്ചാണ് അക്ഷരങ്ങൾ എഴുതുന്നത്. ചുരുക്കംചില അക്ഷരങ്ങളെ മാറ്റിനിർത്തിയാൽ പ്രദക്ഷിണ രീതിയാണ് മലയാളത്തിന് അഭികാമ്യം.
ശബ്ദാശ്രിതമായ ഭാഷയെ ദൃശ്യവത്കരിക്കുന്ന പ്രതീകങ്ങളാണല്ലോ അക്ഷരങ്ങൾ. മലയാളത്തിലെ ഓരോ അക്ഷരവും ഭാഷയിലെ ഓരോ ധ്വനിയുടെ അഥവാ ലേഖകത്തിന്റെ ദൃശ്യരൂപമാണ്. ഒരക്ഷരം കൊണ്ടു ഒരു ധ്വനി അടയാളപ്പെടുത്തുക എന്നത്രതേ എഴുത്തിന്റെ ലക്ഷ്യം. അക്ഷരിക വ്യവസ്ഥയിലുള്ള ഏതൊരു ഭാഷയും പഠിച്ചുതുടങ്ങേണ്ടത് അക്ഷരങ്ങൾ പരിശീലിച്ചുകൊണ്ടായിരിക്കണം. ഒന്നുമുതൽ മൂന്നുവരെയുള്ള ക്ലാസുകളിലെ പഠനംവഴി ഇതു സാധിക്കാവുന്നതേയുള്ളൂ. അതോടെ കുട്ടികളുടെ മനസിൽ ഉച്ചാരണവും ചിഹ്നങ്ങളും ഉറച്ചുകൊള്ളും. കേൾക്കുക, പറയുക, വായിക്കുക, എഴുതുക എന്നീ ക്രമത്തിലാണു വിജ്ഞാനാർജനം നടക്കേണ്ടത്. അവയിൽ എഴുത്തും വായനയും സുഗമമാകണമെങ്കിൽ അക്ഷരങ്ങളും അവയുടെ പെരുക്കങ്ങളും ഉപലിപികളും സ്വായത്തമാക്കണം. അതായത്, ഭാഷാഭ്യാസനത്തിന്റെ തുടക്കകാലത്തുതന്നെയാണ് ഇവയൊക്കെ പരിചയപ്പെടേണ്ടത് എന്നർത്ഥം.
അക്ഷരമാലയെ പാഠപുസ്തകങ്ങളിൽനിന്നൊഴിവാക്കി ആശയാധിഷ്ഠിത പഠനരീതി നടപ്പിലാക്കിയതോടെ ഭാഷാ നൈപുണികൾ ആർജിക്കുന്നതിൽനിന്ന് കുട്ടികൾ പിന്നോക്കം പോവുകയാണുണ്ടായത്. തെറ്റില്ലാതെ പറയാനും എഴുതാനും അവർ പ്രയാസപ്പെടുന്നു. പാഠ്യപദ്ധതി ആവിഷ്കരിച്ചു ധൃതഗതിയിൽ നടപ്പിലാക്കി എന്നല്ലാതെ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചു യാതൊരുവിധ ചർച്ചകളും പിന്നീടുണ്ടായിട്ടില്ല. ഒഴിവാക്കപ്പെട്ട അക്ഷരമാല പാഠാവലിയിൽ തിരിച്ചെത്തിക്കുന്നതിനു ഫാ. മൂലയിൽ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്.
ആധുനിക മലയാളത്തിന്റെ അക്ഷരമാലയിൽ 13 സ്വരങ്ങളും 36 വ്യഞ്ജനങ്ങളും ഉൾപ്പെടെ 49 അക്ഷരങ്ങളാണുള്ളത്. ചില്ലുകൾ, ഉപലിപികൾ, അനുസാരം, വിസർഗ്ഗം എന്നിവയെ എണ്ണത്തിൽപ്പെടുത്തേണ്ടതില്ല. ലിപിഭേദങ്ങൾ, അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ സന്ദർഭനിഷ്ഠമായി പഠിച്ചുകൊള്ളും. അക്ഷരിക ചിഹ്നവ്യവസ്ഥയുടെ പ്രയോജനംമൂലം ഉച്ചാരണത്തിന്റെയും എഴുത്തിന്റെയും സങ്കീർണ്ണതകൾ സ്വയം ഇല്ലാതാവുകയും ചെയ്യും.