ഒരു ദേശത്തിന്റെ കഥ വെറുമൊരു കഥയായിരുന്നില്ല. അത് ഒരു നാടിന്റെയും തലമുറയുടെയും സ്പന്ദനവും സംസ്കാരവും ജീവിതക്രമവും ഉൾചേർന്നതായിരുന്നു. താൻ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ നാടിന്റെ സ്പന്ദനങ്ങളെ എസ്.കെ. അക്ഷരത്താളുകളിൽ പകർന്നു.
ഈ ഭൂലോകം ഒരു മഹാശ്മശാനമാണ്. തലമുറകളിലായി മരിച്ചു മണ്ണടിഞ്ഞവരുടെ പടലകൾക്കു മീതെയാണ് നമ്മൾ പാർക്കുന്നത്. നമ്മൾക്കുശേഷം പിറകിലുള്ളവർ നമ്മുടെ മീതെ അവരുടേതായ ഒരു ലോകം പടുത്തുയർത്തും. കുറേക്കാലം കഴിയുന്പോൾ അവിടെ മറ്റൊരു ലോകം സ്ഥലം പിടിക്കും.... ശ്മശാനങ്ങൾക്ക് മീതെ ശ്മശാനങ്ങൾ!
എസ്.കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ കൃഷ്ണൻമാഷുടെ വാക്കുകളുടെ അർഥമാനങ്ങൾ എത്രയോ തലമുറകളെ ചിന്തിപ്പിച്ചു.അതിരാണിപ്പാടത്തെ മണ്ണിന്റെയും മനുഷ്യരുടെയും ജീവിതസാക്ഷ്യമായ ഒരു ദേശത്തിന്റെ കഥയ്ക്കായിരുന്നു 1980ലെ ജ്ഞാനപീഠപുരസ്കാരം.
ഒരു ദേശത്തിന്റെ കഥ വെറുമൊരു കഥയായിരുന്നില്ല. അത് ഒരു നാടിന്റെയും തലമുറയുടെയും സ്പന്ദനവും സംസ്കാരവും ജീവിതക്രമവും ഉൾചേർന്നതായിരുന്നു. താൻ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ നാടിന്റെ സ്പന്ദനങ്ങളെ എസ്.കെ. അക്ഷരത്താളുകളിൽ പകർന്നു.
ഒരു ദേശത്തിന്റെ കഥയ്ക്ക് ദേശീയവും അന്തർദേശീയവുമായ മാനം പൊറ്റെക്കാട് സമ്മാനിച്ചു. ശ്രീധരനും അമ്മുക്കുട്ടിയും കുപ്പുവിന്റെ ബസ്രാ മരുഭൂമിയിലെ വിരസാഹസിക ബഡായികളും ആന്തമാൻ ദ്വീപിലെ ചാത്തപ്പന്റെ കഥകളും ദേശത്തിന്റെ കഥ വായിക്കുന്നവരുടെ മനസിൽനിന്ന് മായില്ല.
പട്ടാളം കുഞ്ഞപ്പുവിന്റെ വീരസ്യങ്ങൾ കേൾക്കാൻ എത്തുന്നവരുടെ പരിച്ഛേദങ്ങൾ ഇപ്പോഴും എല്ലാ ഗ്രാമങ്ങളിലും അപൂർവമായുണ്ട്. ഇത്തരം ഗ്രാമങ്ങളും ഇത്തരക്കാരായ മനുഷ്യരും നമ്മുടെയൊക്കെ ഗ്രാമങ്ങളിൽ ജീവിച്ചിരുന്നല്ലോയെന്ന നഷ്ടബോധത്തോടെ ഓർത്ത് ഇന്നത്തെ തലമുറ വിസ്മയിക്കും. മലയാള സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി ദേശത്തിന്റെ കഥ ഇടംപിടിച്ചിട്ട് അര നൂറ്റാണ്ട് കാലമാകുന്നു.
സഞ്ചാരസാഹിത്യകാരൻ
യാത്രാസൗകര്യം നന്നേ പരിമിതമായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കപ്പലിലും തീവണ്ടിയിലും വിദേശസഞ്ചാരം നടത്തിയ പൊറ്റെക്കാട്.
ടിവിയും കംപ്യൂട്ടറും മൊബൈലും ആധുനിക മാധ്യമങ്ങളുമില്ലാത്ത കാലത്ത് നേരിൽ കണ്ടറിഞ്ഞവ വായനക്കാരിൽ അവതരിപ്പിച്ചു. ഈ യാത്രാനുഭവ അവതരണം വായനക്കാരിൽ വിസ്മയം ജനിപ്പിച്ചതാണ് പൊറ്റെക്കാടിന്റെ വിജയം.
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ ദേശങ്ങളിൽ കാലങ്ങളോളം സഞ്ചരിച്ചുവെന്നറിയുന്പോൾ യാത്രയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എത്രയെന്ന് വ്യക്തമാകും.ആഫ്രിക്കൻ രാജ്യങ്ങളോട് അദ്ദേഹത്തിന് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നുവെന്നുതോന്നും കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി തുടങ്ങിയ കൃതികൾ വായിക്കുന്പോൾ.
നേപ്പാൾ യാത്ര, കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി, നൈൽ ഡയറി, ലണ്ടൻ നോട്ട് ബുക്ക്, ഇന്തോനേഷ്യൻ ഡയറി, പാതിരാസൂര്യന്റെ നാട്ടിൽ, ബാലിദ്വീപ്, ബൊഹിമിയൻ ചിത്രങ്ങൾ തുടങ്ങിയ സഞ്ചാര അനുഭവങ്ങളാണ് മലയാളികളെ ലോകസഞ്ചാരത്തിലേക്ക് ആകർഷിച്ചതെന്നു പറയാം.
കഥപറച്ചിലിലെ മാന്ത്രികനായിരുന്നു എസ്.കെ. വായനക്കാരെ ചേർത്തു പിടിക്കുന്ന ആഖ്യാനശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.ഒരു പ്രധാന പ്രമേയത്തെ മുൻനിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ്.
ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
69 വർഷത്തെ ജീവിതത്തിൽ അധ്യാപകൻ, നോവലിസ്റ്റ്, സഞ്ചാരസാഹിത്യകാരൻ, പാർലമെന്റ് അംഗം തുടങ്ങിയ തലങ്ങളിൽ അദ്ദേഹം ജീവിതത്തെ ആഘോഷമാക്കി.
ഇംഗ്ലീഷ് സ്കൂൾ അധ്യാപകനായിരുന്നു അച്ഛൻ കുഞ്ഞിരാമൻ. കോഴിക്കോട് ചാലപ്പുറം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റ് പാസായശേഷം കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തിൽ പൊറ്റെക്കാട് അധ്യാപകനായി. 1939 ൽ 26ാം വയസിൽ ബോംബെയിലേക്ക് നടത്തിയ ആദ്യയാത്ര. അത് ലോകസഞ്ചാരത്തിന്റെ ആദ്യവഴിയായിരുന്നു. ബോംബയിൽ ജോലി ചെയ്യുന്നതിനിടെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളും സന്ദർശിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പൊറ്റെക്കാട് 1957 ൽ തലശേരിയിൽ നിന്ന് ലോക്സഭയിലേക്ക് കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു. 1962ൽ സുകുമാർ അഴിക്കോടിനെ ഇദ്ദേഹം പരാജയപ്പെടുത്തി.
എഴുത്തിന്റെ ലോകം
കോഴിക്കോട് സാമൂതിരി കോളജ് മാഗസിനിൽ എഴുതിയ രാജനീതി ആയിരുന്നു ആദ്യ കഥ. 1929ൽ ആത്മവിദ്യാ കാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന കവിത പ്രസിദ്ധികരിച്ചു. ബോംബെയിൽ വച്ച് ആദ്യ നോവലായ നാടൻ പ്രേമം എഴുതി.
1940ൽ പുറത്തിറങ്ങിയ ചന്ദ്രകാന്തമാണ് ആദ്യ ചെറുകഥാ സമാഹാരം. തിരുവിതാംകൂറിൽ നിന്നുള്ള മലബാർ കർഷക കുടിയേറ്റം പശ്ചാത്തലമാക്കി എഴുതിയ വിഷകന്യക വായനക്കാരുടെ ഹൃദയം കവർന്നു.
കോഴിക്കോട് മിഠായിതെരുവിന്റെ കഥ പറയുന്ന ഒരു തെരുവിന്റെ കഥയ്ക്ക് 1962 ൽ കേരള സാഹിത്യ അക്കാദമി അവാർഡും ഒരു ദേശത്തിന്റെ കഥയ്ക്ക് 1973ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ഇതേ കൃതിക്ക്1980 ൽ ജ്ഞാനപീഠവും ലഭിച്ചു.
നാടൻ പ്രേമം, മൂടുപടം, പുള്ളിമാൻ, ഞാവൽ പഴങ്ങൾ എന്നീ രചനകൾ സിനിമയാക്കിയിരുന്നു. 1982 ഓഗസ്റ്റ് ആറിന് അക്ഷരലോകത്തു നിന്ന് നക്ഷത്രങ്ങളുടെ ലോകത്തേക്ക് നിത്യസഞ്ചാരി പുതുയാത്ര തുടങ്ങി.
ജയവല്ലിയായിരുന്നു പൊറ്റക്കാടിന്റെ ഭാര്യ. നാലു മക്കളുണ്ട്. പത്ത് നോവലുകളും 24 ചെറുകഥാ സമാഹാരങ്ങളും മൂന്നു കവിതാ സമാഹാരങ്ങളും നാല് നാടകങ്ങളും 18 യാത്രാ വിവരണങ്ങളും ഉൾപ്പെടെ അറുപത് കൃതികളുടെ രചയിതാവിന് കോഴിക്കോട് സർവകലാശാല 1982ൽ ഡി.ലിറ്റ് സമ്മാനിച്ചിരുന്നു.
ഇതിഹാസകാരന്റെ സ്മരണയ്ക്കായ് കോഴിക്കോട് പുതിയറയിൽ സാംസ്കാരിക കേന്ദ്രവും സ്മൃതി മണ്ഡപവും ആർട്ട് ഗ്യാലറിയും ഹാളും അടങ്ങുന്ന സ്മാരകമുണ്ട്.