ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനലിനു സമീപം ഇറ്റാലിയൻ നിർമിതമായ ഒരു തോക്കുമായി ഒരാൾ ഉന്നംനോക്കിയിരിക്കുന്നുണ്ടായിരുന്നു. ബുള്ളറ്റ് കിറുകൃത്യമായിത്തന്നെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സഹായകമായ ടെലസ്കോപിക് ലെൻസും തോക്കിൽ ഘടിപ്പിച്ചിരുന്നു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തർ എന്നു വിശേഷിപ്പിക്കേണ്ടത് രണ്ടു പ്രസിഡന്റുമാരെയാണ്. രണ്ടുപേരും അമേരിക്കൻ ചരിത്രത്തിൽ അത്യന്തം നിർണായകവും അപകടകരവുമായ തീരുമാനങ്ങൾ രാജ്യത്തിനുവേണ്ടി എടുത്തു നടപ്പാക്കിയവരാണ്. ലിങ്കണ് അടിമക്കച്ചവടം നിരോധിച്ചതിന്റെയും കെന്നഡി വർണവിവേചനത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതിന്റെയും പേരിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായവർ. ലിങ്കണ് 1865ലും കെന്നഡി 1963ലും.
അമേരിക്കയുടെ 35-ാമത്തെ പ്രസിഡന്റായി കെന്നഡി സ്ഥാനമേറ്റത് 1961 ജനുവരി 20ന്. (അമേരിക്കയിൽ പ്രസിഡൻഷ്യൽ ഇലക്ഷൻ നടക്കുന്നത് നാലു വർഷത്തിലൊരിക്കൽ നവംബർ മാസത്തിലെ രണ്ടാം തിങ്കളാഴ്ചയുടെ പിറ്റേദിവസം ചെവ്വാഴ്ചയാണ്. സ്ഥാനാരോഹണം തുടർന്നുവരുന്ന ജനുവരി 20നും).
ഒളിച്ചുവച്ച മിസൈൽ
1960കളിൽ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളായ ടെക്സസ്, ലൂയിസിയാന, അലബാമ എന്നിവിടങ്ങളിൽ വർണവിവേചനം അതിരൂക്ഷമായ രീതിയിൽ താണ്ഡവനൃത്തമാടുകയായിരുന്നു. മനുഷ്യത്വത്തിനുതന്നെ നിരക്കാത്ത ഈ ദുഷിച്ച നടപടിക്ക് അറുതിവരുത്തിയേതീരൂ എന്നു കെന്നഡി തീരുമാനമെടുത്തത് വർണവെറിയന്മാരായ തെക്കൻ സംസ്ഥാനക്കാരെ അദ്ദേഹത്തിനെതിരാക്കി. ഈ പശ്ചാത്തലത്തിൽ പ്രസിഡന്റായി രണ്ടാമതൊരു ഉൗഴംകൂടി മനസിൽ കണ്ടിരുന്ന കെന്നഡിക്ക് തെക്കൻ സംസ്ഥാനങ്ങളിലും തന്റെ ഇമേജ് വർധിപ്പിക്കേണ്ടത് ആവശ്യമായിരുന്നു.
1962ലെ ക്യൂബൻ മിസൈൽ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് ക്രുഷ്ചേവിനെ വരച്ചവരയിൽ മുട്ടുകുത്തിച്ച കെന്നഡി ഇതോടെ അമേരിക്കൻ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകവും പ്രതീക്ഷയുമായി മാറിയിരുന്നു.
(ശീതയുദ്ധത്തിന്റെ അക്കാലത്ത്, അമേരിക്കയുമായി ഒരു തുറന്ന യുദ്ധമുണ്ടായാൽ അമേരിക്കയെ തകർക്കാൻ അയൽ രാജ്യവും കടുത്ത കമ്യൂണിസ്റ്റായ ഫിഡൽ കാസ്ട്രോ ഭരിച്ചിരുന്നതുമായ ക്യൂബയിൽ റഷ്യൻ ഭരണകൂടം അമേരിക്കയെ ലക്ഷ്യമാക്കി നിരവധി ആണവ മിസൈലുകൾ സ്ഥാപിച്ചിരുന്നു. ഇതു കണ്ടുപിടിച്ച കെന്നഡി ഇവ ഒന്നൊഴിയാതെ തിരിച്ചെടുത്തു റഷ്യയിലേക്കുതന്നെ കൊണ്ടുപോകാൻ ക്രുഷ്ചേവിന് ഉഗ്രശാസനം നൽകി. ക്രുഷ്ചേവിന് അനുസരിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു).
വർണവെറിയുടെ നിറം
കെന്നഡിയുടെ ടെക്സസ് പര്യടനത്തോടനുബന്ധിച്ചുള്ളതല്ലെങ്കിലും അക്കാലത്തു നടന്ന മറ്റൊരു സംഭവം സൂചിപ്പിക്കുകയാണിവിടെ. മറ്റൊരു തെക്കൻ സംസ്ഥാനമായ അലബാമയിലും വർണവിവേചനം അതിരൂക്ഷമായിരുന്നു. വെള്ളക്കാർക്കുള്ള ബസുകളിൽ കറുത്തവരെ കയറ്റില്ല. വെളുത്തവർ നടത്തുന്ന ബാർബർ ഷോപ്പുകളിൽ കറുത്തവർക്കു പ്രവേശനം നിഷേധിച്ചിരുന്നു. വിദ്യാഭ്യാസ്ഥാപനങ്ങൾ ഇരുകൂട്ടർക്കും വെവ്വേറെ.
അക്കാലത്ത് തന്റെ രണ്ടു കറുത്ത കുട്ടികളെ വെള്ളക്കാർക്കുള്ള സ്കൂളിൽ ചേർക്കാൻ ഒരു നീഗ്രോ രക്ഷാകർത്താവ് ചെന്നു. പ്രവേശനം നിഷേധിക്കപ്പെട്ടു. നിയമത്തിനു മുന്നിൽ ഇരുകൂട്ടരും സമന്മാർ. സംഗതി കോടതിയിലെത്തി. കറുത്തവന്റെ കുട്ടികൾക്കു പ്രവേശം നൽകാൻ കോടതി വിധിച്ചു. സ്കൂൾ അധികൃതർ വഴങ്ങിയില്ല.
കോടതിവിധി നടപ്പാക്കിക്കിട്ടാൻ സംസ്ഥാന ഗവർണറായിരുന്ന ജോർജ് വാലസിനു നിവേദനം കൊടുത്തു. പക്ഷേ, വർണവെറിയനായ ഗവർണർ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് എതിരായിരുന്നു. കേസ് സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി ഉത്തരവും നടപ്പാക്കാൻ ഗവർണർ തയാറായില്ല. അവസാനം കേസ് പ്രസിഡന്റ് കെന്നഡിയുടെ അടുത്തെത്തി. പ്രസിഡന്റ് ഫെഡറൽ സേനയെ അയച്ചാണ് ആ സ്കൂളിൽ കുട്ടികൾക്കു പ്രവേശനം ഉറപ്പാക്കിയത്. അങ്ങനെ കെന്നഡിക്ക് അവിടെയും ശത്രുക്കളായി.
ഇത്രയും പറഞ്ഞത് ഇങ്ങനെയുള്ള തെക്കൻ സംസ്ഥാനങ്ങളെപ്പോലും തന്റെ വക്തിത്വ സവിശേഷതകൊണ്ടും വാഗ്മിത്വംകൊണ്ടും തന്നിലേക്കടുപ്പിക്കാൻ കെന്നഡി ഉത്സാഹിച്ചിരുന്നു എന്നു സൂചിപ്പിക്കാനാണ്. തെക്കൻ സംസ്ഥാനങ്ങളെക്കൂടി കൈയിലെടുത്താൽ തന്റെ രണ്ടാമൂഴം എളുപ്പത്തിൽ സാധ്യമാകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിന്റെ പേരിൽകൂടിയായിരുന്നു 1963ലെ ടെക്സസ് യാത്ര. 1964ലെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കും.
എയർഫോഴ്സ് വൺ യാത്ര
1963 നവംബർ 21 വ്യാഴാഴ്ച കെന്നഡിയും ഭാര്യ ജാക്വിലിനുംകൂടി പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമായ എയർഫോഴ്സ്-1ൽ യാത്ര തിരിക്കുന്നു. വൈസ്പ്രസിഡന്റ് ലിൻഡൻ ബി. ജോണ്സനും ഭാര്യയും ഏതാനും സെനറ്റർമാരും മറ്റൊരു വിമാനത്തിലും. (അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരേ വിമാനത്തിൽ യാത്ര ചെയ്യാൻ പാടില്ല എന്നാണ് പ്രോട്ടോക്കോൾ. അതിന്റെ കാരണമിതാണ്.
അവരിരുവരും ഒരേ വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ ആ വിമാനം അപകടത്തിൽപെടുകയോ ഒരാക്രമണത്തിൽ തകരുകയോ ചെയ്താൽ അമേരിക്കയ്ക്കു പ്രസിഡന്റുമില്ല, പകരം ചുമതലയേൽക്കേണ്ട വൈസ് പ്രസിഡന്റുമില്ല. ഇങ്ങനെയൊരു സ്ഥിതിവിശേഷം മുന്പുണ്ടായിട്ടില്ലെങ്കിലും ആ സാധ്യത കണക്കിലെടുത്താണ് ഈ പ്രോട്ടോക്കോൾ.)
നവംബർ 22 വെള്ളിയാഴ്ചയായിരുന്നു പ്രസിഡന്റിന്റെ ഡാളസിലെ ഔദ്യോഗിക പരിപാടികൾ. അദ്ദേഹത്തിന്റെ ഡാളസിലെ യാത്രാറൂട്ട് മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയിരുന്നു. (അതു കൊലയാളിക്കു തന്റെ കൃത്യനിർവഹണത്തിനു സഹായകമായി എന്നു നാം പിന്നീടു കാണും).
തെക്കൻ സംസ്ഥാനങ്ങളിലെ വെള്ളക്കാർ കറുത്ത വർഗക്കാരെ മനുഷ്യരായിപ്പോലും കണക്കാക്കാതിരുന്ന അക്കാലത്ത് ആ വിവേചനം അവസാനിപ്പിക്കാൻ കെന്നഡി തന്റേടത്തോടെ എടുത്ത നടപടികൾ സ്വാഭാവികമായും അവിടങ്ങളിലെ വെള്ളക്കാരെ അദ്ദേഹത്തിനെതിരാക്കിയിരുന്നു. ടെക്സസിലെ ചില പത്രമാധ്യമങ്ങൾ കെന്നഡിയുടെ സന്ദർശനത്തിനെതിരായി ലേഖനങ്ങൾ എഴുതുക പോലുമുണ്ടായി. ഇവരുടെയൊക്കെ എതിർമനോഭാവം മാറ്റിയെടുത്ത് അവരെ തന്റെ സ്നേഹവലയത്തിലാക്കുകകൂടി യാത്രയുടെ ലക്ഷ്യമായിരുന്നു.
കനത്ത സുരക്ഷ, എന്നിട്ടും
ടെക്സസ് സംസ്ഥാനക്കാർക്കു കെന്നഡിയോടുള്ള എതിർപ്പ് വ്യക്തമായിട്ടറിയാമായിരുന്ന സംസ്ഥാന ഭരണകൂടം കടുത്ത ആശങ്കയിലുമായിരുന്നു. അതിനാൽ പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും അവർ ഒരുക്കിയിരുന്നു. യാത്രാ റൂട്ടിലുടനീളം സംസ്ഥാന പോലീസും ഫെഡറൽ ഗവണ്മെന്റിന്റെ സീക്രട്ട് സർവീസും ചാരസംഘടനയായ സിഐഎയുമൊക്കെ യൂണിഫോമിലും സിവിലിയൻ വേഷത്തിലുമായി വിന്യസിക്കപ്പെട്ടിരുന്നു. എങ്ങും അതീവ ജാഗ്രതയോടെ കർക്കശ അന്തരീക്ഷം.
എന്നാൽ, അതിശയമെന്നു പറയട്ടെ ടെക്സസിൽ ഇതിനു മുന്പുണ്ടായിട്ടില്ലാത്തത്ര ജനക്കൂട്ടമാണ് അദ്ദേഹത്തിന്റെ യാത്രാറൂട്ടിന്റെ ഇരുവശങ്ങളിലുമായി പ്രസിഡന്റിന് അഭിവാദ്യമർപ്പിക്കാൻ തിങ്ങിക്കൂടിയിരുന്നത്. സ്വാഭാവികമായും ഈ കാഴ്ച കെന്നഡിയുടെതന്നെ കണക്കുകൂട്ടലുകൾക്കപ്പുറമായിരുന്നു. സംസ്ഥാന ഭരണസംവിധാനം പോലും ആശ്വാസ നിശ്വാസമെടുത്ത ഈ നിമിഷങ്ങളിൽത്തന്നെ, കെന്നഡിയെ ഇല്ലാതാക്കാൻ ചില കറുത്ത ശക്തികൾ തന്ത്രങ്ങൾ മെനയുന്നുണ്ടായിരുന്നു.
എയർഫോഴ്സ്-1 ഉച്ചയോടെ പ്രസിഡന്റുമായി ഡാളസ് വിമാനത്താവളത്തിലിറങ്ങി. പ്രസിഡന്റിന്റെ ആദ്യ ഔദ്യോഗിക പരിപാടി ഡാളസ് ട്രേഡ്മാർട്ടിലെ ഒരുച്ചഭക്ഷണ സത്കാരത്തിലെ പ്രസംഗമായിരുന്നു.
റൂഫ് മാറ്റിയ ഒരു തുറന്ന കാറിലായിരുന്നു പ്രസിഡന്റിന്റെ ട്രേഡ് മാർട്ടിലേക്കുള്ള യാത്ര. പിൻസീറ്റിൽ വലതുവശത്തു കെന്നഡി. ഇടതുവശത്ത് ഭാര്യ ജാക്വിലിൻ. മുൻ സീറ്റിൽ ടെക്സസ് ഗവർണർ കോണലിയും ഭാര്യയും. പാതയോരത്ത് തിങ്ങിനിറഞ്ഞുനിന്ന ജനസഞ്ചയത്തിനു നേരേ കൈകൾ വീശി അവരുടെ അഭിവാദനങ്ങൾ ഏറ്റുവാങ്ങി പ്രസിഡന്റിന്റെ വാഹനവ്യൂഹം സാവധാനം ട്രേഡ്മാർട്ടിലേക്കു നീങ്ങി.
മറഞ്ഞിരുന്ന കൊലയാളി
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനലിനു സമീപം ഇറ്റാലിയൻ നിർമിതമായ ഒരു തോക്കുമായി ഒരാൾ ഉന്നംനോക്കിയിരിക്കുന്നുണ്ടായിരുന്നു. ബുള്ളറ്റ് കിറുകൃത്യമായിത്തന്നെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സഹായകമായ ടെലസ്കോപിക് ലെൻസും തോക്കിൽ ഘടിപ്പിച്ചിരുന്നു. കുറച്ചുനാൾ പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു ഷാർപ് ഷൂട്ടർ. കമ്യൂണിസ്റ്റ് അനുഭാവി. ലീഹാർവി ഓസ്വാൾഡ്.
ചോരയിൽ മുങ്ങി വാഹനം
ജനലിലൂടെ കെന്നഡിയുടെ വാഹനം കണ്ടതേ തുരുതുരെ മൂന്നു ബുള്ളറ്റുകൾ ഓസ്വാൾഡിന്റെ തോക്കിൽനിന്നു ചീറിപ്പാഞ്ഞു. ഒന്നുപോലും അയാൾക്കു പിഴച്ചില്ല. ഒന്ന് കെന്നഡിയുടെ തലയോടു തകർത്തു വെളിയിലേക്ക്. മറ്റൊന്ന് കഴുത്തിൽ. മൂന്നാമത്തേത് ഗവർണർ കോണലിയുടെ ദേഹത്ത്.
പ്രിയതമന്റെ ചീറ്റിത്തെറിച്ച രക്തത്തിൽ ജാക്വിലിന്റെ വസ്ത്രങ്ങൾ കുതിർന്നു. രക്തപ്രവാഹം തടയാൻ അവർ മുറിവുകളിൽ കൈകൊണ്ട് അമർത്തിപ്പിടിക്കുന്നുണ്ടായിരുന്നു. വാഹനം സമീപത്തുള്ള പാർക്ക്ലൻഡ് ആശുപത്രിയിലേക്കു പാഞ്ഞു. ഡോക്ടർമാർ ആ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്തു. പക്ഷേ ഉച്ചകഴിഞ്ഞ് 12.30ന് ആ ഹൃദയത്തിന്റെ സ്പന്ദനം നിലച്ചു. ഗവർണർ കോണലിയുടെ മുറിവ് മാരകമായിരുന്നില്ല.
അമേരിക്കയുടെ നിലവിളി
അമേരിക്കയാകെ ഞെട്ടിത്തരിച്ച, കണ്ണീരൊഴുക്കിയ, പലരും നിയന്ത്രണംവിട്ട് വാവിട്ടു കരഞ്ഞ ആ നിമിഷം... ഒരുപക്ഷേ, ലോകത്തൊരിടത്തും ഒരു രാഷ്ട്രനേതാവിന്റെ വേർപാടിലുമുണ്ടായിട്ടില്ലാത്തത്ര കണ്ണീർപ്പൂക്കളർപ്പിക്കപ്പെട്ട ഒരു നേതാവ്, ജോണ് ഫിറ്റ്സ്ജെരാൾഡ് കെന്നഡി.
തലേദിവസം ഒരു പുഞ്ചിരിയോടെ എയർഫോഴ്സ്-1ൽ യാത്രയായ കെന്നഡി ഇതാ ജീവനറ്റ് അതേ വിമാനത്തിൽ പുതിയൊരു പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഡി.സി.യിലെ ആൻഡ്രൂ എയർഫോഴ്സ് ബേസിൽ വന്നെത്തുന്നു. അറ്റോർണി ജനറലായ സഹോദരൻ റോബർട്ട് കെന്നഡിയും സെനറ്ററായ മറ്റൊരു സഹോദരൻ എഡ്വേഡ് കെന്നഡിയും കൂടി മൃതദേഹം ഏറ്റുവാങ്ങി. വിജയശ്രീലാളിതനായി വൈറ്റ്ഹൗസ് വിട്ട കെന്നഡി ചേതനയറ്റ് തിരികെ വൈറ്റ് ഹൗസിലേക്ക്.
മകൾ കരോളൈനും മകൻ ജോണ് ജൂണിയറും സ്നേഹനിധിയായ പ്രേയസി ജാക്വിലിനുമായി മൂന്നു വർഷം ജീവിച്ച വസതിയിൽ ഇതാ ഗൃഹനാഥനും രാഷ്ട്രനാഥനുമായിരുന്ന കെന്നഡിയുടെ ചലനമറ്റ ശരീരം. ജാക്വിലിൻ അപ്പോഴും ധരിച്ചിരുന്നത് പ്രിയതമന്റെ ജീവരക്തത്തിൽ കുതിർന്ന അതേ വസ്ത്രംതന്നെ. വൈറ്റ്ഹൗസിൽനിന്നു കോണ്ഗ്രസ് (പാർലമെന്റ്) ആസ്ഥാനമായ കാപ്പിറ്റോളിലേക്ക്.
ഏതാണ്ട് സമാനമായ രീതിയിൽ രാഷ്ട്രത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഏബ്രഹാം ലിങ്കണിന്റെ മൃതശരീരം കിടത്തിയ അതേ പേടകത്തിൽത്തന്നെ കെന്നഡിയുടെ മൃതദേഹവും കിടത്തി.
വീണ്ടും ചോരക്കളി
അമേരിക്കയുടെ ആദ്യത്തെ റോമൻ കത്തോലിക്ക പ്രസിഡന്റായിരുന്ന കെന്നഡിയുടെ മൃതസംസ്കാര ശുശ്രൂഷകൾ കെന്നഡി കുടുംബത്തിന്റെ എക്കാലത്തെയും സുഹൃത്തും ആത്മീയാചാര്യനുമായിരുന്ന ബോസ്റ്റണ് കർദിനാൾ ഡോ. കുഷിംഗിന്റെ നേതൃത്വത്തിൽ സെന്റ് മാത്യൂസ് കത്തീഡ്രലിൽ നടന്നതിനു ശേഷം അമേരിക്കയുടെ ധീരരക്തസാക്ഷികളെ സംസ്കരിക്കുന്ന ആർലിംഗ്ടണ് നാഷണൽ സെമിത്തേരിയിൽ മൃതദേഹ സംസ്കരിക്കപ്പെട്ടു.
കെന്നഡിയെ വെടിവച്ചു കൊന്ന ശേഷം ഓസ്വാൾഡ് ഒരു ബസിൽ ഓടിക്കയറി കുറെദൂരം സഞ്ചരിച്ച് മറ്റൊരു സ്ഥലത്തിറങ്ങി. കെന്നഡി കൊല്ലപ്പെട്ട വിവരം എങ്ങും പ്രചരിച്ചിരുന്നതിന്റെ വെളിച്ചത്തിൽ, സംശയം തോന്നിയ ഒരു പോലീസ് ഓഫീസർ ഇയാളെ പിടികൂടി ചോദ്യംചെയ്യാൻ തുടങ്ങി. നിമിഷങ്ങൾക്കകം അടുത്ത വെടി. പോലീസ് ഓഫീസർ മരിച്ചു റോഡിൽ വീണു.
അവിടെനിന്നു രക്ഷപ്പെട്ട് അയാൾ ഒരു തിയറ്ററിലേക്ക് ഓടിക്കയറി. തിയറ്റർ വളഞ്ഞു പോലീസ് അയാളെ പിടികൂടി. നവംബർ 24ന് തെളിവെടുപ്പിനായി ഓസ്വാൾഡിനെ പോലീസ് വിലങ്ങുവച്ചു കൊണ്ടുപോകുന്പോൾ ജാക് റൂബി എന്നൊരാൾ ഒരു വെടിയുണ്ടകൊണ്ട് അയാളുടെ ജീവനെടുത്തു.
ഓസ്വാൾഡ് കൊല്ലപ്പെട്ടതോടെ കെന്നഡിവധത്തിന്റെ തെളിവെടുപ്പ് ഏതാണ്ട് നിലച്ച മട്ടായി. ഓസ്വാൾഡിന്റെ പിന്നിൽ ഒരു ഗൂഢസംഘം ഉണ്ടായിരുന്നതായി സംശയിക്കപ്പെട്ടിരുന്നെങ്കിലും ഒന്നും തെളിയിക്കാൻ പോലീസിന് കഴിഞ്ഞതുമില്ല.
അവസാനിപ്പിക്കുന്നതിനു മുന്പ് ഒന്നുരണ്ടു കാര്യങ്ങൾ കൂടി.
ജോണ് എഫ്. കെന്നഡി 1960ൽ പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുന്പോൾ ഈ ലേഖകൻ അമേരിക്കയിലെ വിസ്കോണ്സിൽ സംസ്ഥാനത്തുള്ള മിൽവോക്കിയിലെ മാർക്വേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെന്നഡി മിൽവോക്കിയിൽ വന്നപ്പോൾ അദ്ദേഹത്തിനു ഹസ്തദാനം നൽകാനുള്ള ഭാഗ്യവും ലഭിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിക്കാൻ അദ്ദേഹം വീണ്ടും മിൽവോക്കിയിലെത്തിയപ്പോൾ, ഒരു തുറന്ന കാറിൽ നിന്നുകൊണ്ട് അദ്ദേഹം ജനത്തെ അഭിവാദനം ചെയ്തു നീങ്ങവേ മോട്ടോർകേഡിന്റെ മുന്പിൽചെന്ന് അദ്ദേഹത്തിന്റെ ഫോട്ടോ കാമറയിൽ പകർത്തുവാനും എനിക്ക് അവസരം കിട്ടി.
1962-ലാണെന്നു തോന്നുന്നു, കെന്നഡിയുടെ മകൾ കരോളൈന്റെ പിറന്നാൾദിവസം ഞാനൊരു ആശംസാകാർഡയച്ചിരുന്നു. മേൽവിലാസമൊന്നും ശരിക്കറിഞ്ഞുകൂടാ. എഴുതിയ അഡ്രസാകട്ടെ ഇത്രയും മാത്രം:
മിസ് കരോളൈൻ കെന്നഡി
C/o പ്രസിഡന്റ് ജോണ് എഫ് കെന്നഡി
വൈറ്റ് ഹൗസ്, വാഷിങ്ടണ് ഡി.സി.
ഒരാഴ്ച കഴിഞ്ഞില്ല, കരോളൈന്റെ ഒരു 8x6 സൈസ് ഫോട്ടോ എനിക്ക് കിട്ടുന്നു. എങ്ങിനെ അതിശയം തോന്നാതിരിക്കും. അതും ’ഫ്രം ദ വൈറ്റ് ഹൗസ്’ എന്നു പ്രിന്റു ചെയ്ത കവറിൽ! അവസാനമായി അദ്ദേഹത്തെ കാണുന്നത് ഡാളസിൽ വച്ച് വെടിയേൾക്കുന്നതുൾപ്പെടെയുള്ള ടിവി വാർത്തയിലാണ്. അങ്ങിനെ എന്റെ വ്യക്തിപരമായ ഒരു വേദനയുമായി കെന്നഡിവധം.
ആ കണ്ണീരോർമയ്ക്ക് ഈ നവംബർ 22ന് 60 വയസ്.
ജോ മുറികല്ലേൽ