രണ്ടാഴ്ചയ്ക്കകം 50 ലക്ഷത്തിലധികം പേർ ശ്രവിക്കുകയുംഅഞ്ചു ലക്ഷത്തിനുമേൽ ആരാധകർ പങ്കിടുകയും ചെയ്ത പഴഞ്ചൊൽ പാട്ടുകാരനെ പരിചയപ്പെടാതെ വയ്യല്ലോ
എന്നവസാനിക്കുമെന്ന് ഇന്നുമറിയാത്ത ഈ കൊറണാക്കാലത്ത് ഒരാളിതാ സർഗാത്മകമായ ഒരേർപ്പാടുമായി മുന്നോട്ടു വന്നിരിക്കുന്നു. പഴയ പാട്ടുകൾ വ്യത്യസ്തമായി അവതരിപ്പിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് ശ്രദ്ധേയനായ കണ്ണൻ ജി. നാഥ് ആണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ കൈവച്ചിരിക്കുന്നത് പഴഞ്ചൊല്ലുകളിലാണ്.
പഴഞ്ചൊല്ലുകൾ ചേരുംപടി ചേർത്തുണ്ടാക്കിയ ആലാപനത്തിന്റെ ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത് ഒരു മണിക്കൂറിനകം ഒരുലക്ഷത്തിനുമേൽ വ്യൂസും മുപ്പതിനായിരത്തിലധികം ഷെയേഴ്സും നേടിയപ്പോൾ പഴഞ്ചൊല്ലുകളുടെ പുതിയ പ്രചാരകനായി കണ്ണൻ ജി. നാഥ് മാറിയത് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ!
ആകെ രണ്ടര മിനിറ്റു നേരമാണ് 26 വരികളുള്ള കൃതി കണ്ണൻ പാടുന്നത്. ഗാനത്തിലെ ഓരോ വരിയും ഓരോ പഴഞ്ചൊല്ലാണ്. ലളിതമെന്നു തോന്നാമെങ്കിലും ഏറെ അർഥവത്തായ ആപ്തവാക്യങ്ങളാണ് കണ്ണൻ ഉള്ളിൽതട്ടി ആലപിക്കുന്നത്!
രണ്ടാഴ്ചയ്ക്കകം 50 ലക്ഷത്തിലധികം പേർ ശ്രവിക്കുകയും, അഞ്ചു ലക്ഷത്തിനുമേൽ ആരാധകർ പങ്കിടുകയും ചെയ്ത കണ്ണന്റെ കൃതി ഇപ്പോഴും ദ്രുതഗതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു!
"മാനിക്കാത്തിടം പോകരുത്,
മാനം വിറ്റ് ഉണ്ണരുത്,
മലർന്നു കിടന്നു തുപ്പരുത്,
ഇരിക്കും കൊമ്പ് മുറിക്കരുത്’, എന്നിങ്ങനെ പോകുന്ന പരക്കെ അറിയപ്പെടുന്ന പഴഞ്ചൊല്ലുകളിൽ തുടങ്ങി,
"മാതൃവചനം തട്ടരുത്,
മാതൃദോഷം ചെയ്യരുത്’ എന്നതിൽ അവസാനിക്കുന്ന ഈ ശൈലീനിർമിതിക്കു പെട്ടെന്നു കിട്ടിയ ജനപ്രീതി ഏറെ ആശ്ചര്യകരമാണ്!
അമിതോപയോഗംകൊണ്ടു പ്രസക്തി നഷ്ടപ്പെട്ടു വിരസമായിത്തീരാത്ത ഒരേയൊരു ആവിഷ്കാര രൂപമാണിതെന്നുകൂടി കണ്ണൻ നമ്മെ ഓർമപ്പെടുത്തുമ്പോൾ, പഴഞ്ചൊല്ലുകൾ പഴയതേയല്ലെന്ന് നമുക്കും കരുതേണ്ടിവരുന്നു!
കണ്ണൻ പറയുന്നതിൽ കാര്യമുണ്ടോ? കാലത്തിന്റെ വെല്ലുവിളികൾക്ക് അതീതമാണോ പഴഞ്ചൊല്ലുകൾ? പഴയവരും പാണ്ഡിത്യമുള്ളവരും പഴഞ്ചൊല്ലുകളെക്കുറിച്ചെന്തു പറയുന്നുവെന്നു നോക്കാം.
പ്രോവെർബ്, അല്ലെങ്കിൽ, ഓൾഡ് സേയിങ് എന്നൊക്കെ ഇംഗ്ലീഷിൽ അറിയപ്പെടുന്ന പഴമൊഴികൾ, പഴയ തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും സത്യസന്ധമായ അവശിഷ്ടങ്ങളാണെന്നാണ് ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകൻ അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടത്.
ഒരു രാഷ്ട്രത്തിന്റെ വിജ്ഞാനവും ആത്മാവും അവിടത്തെ പഴഞ്ചൊല്ലുകളിൽ ആവിഷ്കരിക്കപ്പെടുന്നുവെന്ന് ഇംഗ്ലീഷ് ചിന്തകനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഫ്രാൻസിസ് ബേക്കൺ പ്രസ്താവിച്ചിരുന്നു. ‘പഴയ സുഹൃത്തുക്കളെ വിശ്വസിക്കാൻ കൊള്ളാം, പഴയ എഴുത്തുകാരെ വായിക്കാൻ കൊള്ളാം’, എന്നതാണ് ബേക്കൺ തന്നെ രചിച്ച ഏറ്റവും ചൊൽക്കൊണ്ട പഴമൊഴികളിലൊന്ന്!
കേരളത്തിലെ പ്രമുഖ ഫോക് ലോർ വൈജ്ഞാനികനും ഗവേഷകനുമായിരുന്ന ഡോ. എം.വി. വിഷ്ണു നമ്പൂതിരി പഴഞ്ചൊല്ലുകൾ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയമിടിപ്പുമാണെന്നു പറഞ്ഞിട്ട് കാലമധികമായില്ല.
പഴഞ്ചൊൽകൃതി പോസ്റ്റു ചെയ്തു നിമിഷങ്ങൾക്കകം കണ്ണനു വന്ന ആദ്യ വിളി ഓസ്ട്രേലിയയിൽനിന്നായിരുന്നു. അതുവരെ പരിചയമില്ലാത്തൊരു മലയാളിയുടെ നമ്പർ തപ്പിയെടുത്തത് ഫേസ് ബുക്കിൽ നിന്ന്.
കണ്ണന്റെ ആലാപനം തന്നെ ഗൃഹാതുരത്വത്തിന്റെ ഏതോ അജ്ഞാത തീരത്തെത്തിച്ചുവെന്നായിരുന്നു ആ ശ്രോതാവിന്റെ ആദ്യ പ്രതികരണം. തന്റെ ഗ്രാമവും, അവിടെ കണ്ടുമറന്ന മനുഷ്യരും അമ്മൂമ്മയും അപ്പൂപ്പനുമെല്ലാം ഒരു മിന്നൽകതിർപോലെ ആ സഹൃദയന്റെ മനസിലേക്ക് ഓടിവന്നെന്ന്.
പഴഞ്ചൊല്ലുഗാഥ വൈറലായതോടെ കൂടുതൽ കൂടുതൽ അനുവാചകർ കണ്ണനെ നെഞ്ചോടു ചേർത്തുപിടിക്കാൻ തുടങ്ങി. പിന്നെയങ്ങോട്ട് വിളികളോടു വിളികളായിരുന്നു. ഇന്ത്യയിൽനിന്നു മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തുനിന്നും! പഴഞ്ചൊല്ലിന്റെ ശരിയായ അർഥവ്യാഖ്യാനങ്ങൾക്കും അവയുടെ ശാസ്ത്രീയ വശമറിയാനുമൊക്കെ.
ഉണ്ണുമ്പോൾ ഫോണും ടിവിയും ഒഴിവാക്കണമെന്നുകൂടി കണ്ണൻ പാടുമ്പോൾ, ഈ പഴഞ്ചൊല്ലുകാരൻ വെറും പഴഞ്ചനല്ലെന്നുകൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു!
പഴഞ്ചൊല്ലുകൾ തലമുറകൾ വായ്മൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട പരിജ്ഞാനമായതിനാൽ അവയിൽ ചിലതിന്റെ അർഥവിശദീകരണങ്ങൾ യാത്രയിലെവിടയൊവച്ച് നമുക്കു നഷ്ടമായിട്ടുണ്ട്. തന്മൂലം ഓരോന്നും ശാസ്ത്രീയ വ്യാഖ്യാനം ചെയ്യാൻ തനിക്കു കഴിഞ്ഞില്ലെന്നു വരാം, പക്ഷെ തന്റെ വ്യക്തിഗത അജ്ഞത പഴഞ്ചൊല്ലിനെ തള്ളിക്കളയാൻ കാരണമാക്കരുതെന്നും കണ്ണൻ അപേക്ഷിക്കുന്നു.
താടിയും മുടിയും നീട്ടിവളർത്തിയ സഹൃദയൻ, ഈ വക ആൺപരിഷ്കാരങ്ങളെക്കുറിച്ചും തന്റെ കൃതിയിൽ പറയുന്നുണ്ട്.
"പണ്ടത്തെ പുരുഷന്മാർ താടിയും മുടിയും നീട്ടിവളർത്തിയിരുന്നു. പിന്നീട് വളരെ കാലത്തേക്കത് പ്രാകൃത രീതിയായി മാറി. അടുത്തകാലംവരെ പ്രേമനൈരാശ്യം അനുഭവിക്കുന്നവരോ ഭാര്യ പിണങ്ങിപ്പോയവരോ അല്ലെങ്കിൽ ഭാര്യ മരിച്ചവരോ ആയിരുന്നു താടി വളർത്തിയിരുന്നത്. ഇന്ന് മിക്ക ചെറുപ്പക്കാരും താടിയും മുടിയും നീട്ടിവളർത്തുന്നു.
കൊള്ളാം, ഇങ്ങിനെയുള്ളവർക്കേ ഇന്നു പെണ്ണുകിട്ടൂ എന്നായിട്ടുണ്ട്! സദാ ചിരിക്കുന്ന കണ്ണൻ കൂട്ടിച്ചേർത്തു. കണ്ണൻ പാടിയ "പരിശുദ്ധാത്മാവേ...' എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനമുൾപ്പെടെ നിരവധി പാട്ടുകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ പതിനായിരങ്ങൾ ആസ്വദിക്കുകയാണ്.
സർവകലാശാലാ കലോത്സവങ്ങളിലും, സംസ്ഥാനതല മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ പ്രതിഭകൂടിയാണ് ഈ ചേന്ദമംഗലത്തുകാരൻ.
ഭാര്യ സീമ നോർത്ത് പറവൂരിൽ "അമൃതവാണി നൃത്തകലാക്ഷേത്രം' നടത്തുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ ബികോം വിദ്യാർഥിയായ മകൻ ആകാശ് ആഞ്ജനേയൻ നാടക നടനാണ്.
നർത്തകിയായ മകൾ അമൃതവർഷ സെന്റ് തെരാസാസിൽ ബികോം വിദ്യാർഥിനിയാണ്.
വി. ചേന്നംകുളത്ത്