ഹിറ്റ്ലറുടെ നാസി തടങ്കൽപാളയത്തിൽ കഠിനയാതനകളനുഭവിച്ച ഫാ. ജീൻ ബെർനാർഡ് ജയിൽമോചിതനായപ്പോൾ ലക്സംബർഗർ പോർട്ട് എന്ന പത്രത്തിൽ 1945-ൽ പ്രസിദ്ധീകരിച്ച വിഭ്രമജനകവും ഉദ്വേഗപൂർണവുമായ അനുഭവകഥയുടെ മലയാള പരിഭാഷ..
“അച്ചന് ഇവിടം വിട്ടു പോകേണ്ടിവരും’’ ഇക്കഥയെല്ലാം കേട്ടപ്പോൾ ഹ്യൂഗോ എന്നോടു പറഞ്ഞു. "നേരത്തെതന്നെ അച്ചനെ അവിടെ എത്തിക്കാൻ ഞാൻ ശ്രമിക്കാം.’’
അടുത്ത ദിവസം തന്നെ അയാൾ അതു കൈകാര്യം ചെയ്തു.
"പ്രധാന ക്യാന്പിലേക്കു പോകാൻ ഒരുങ്ങുക!’’ ഞാൻ ഉൾപ്പെടെ അഞ്ച് വൈദികരുടെ പേരുകൾ ഉറക്കെ വായിക്കപ്പെട്ടു. ഞാൻ നവാഗതരുടെ ബ്ലോക്കിലെത്തിയിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളെങ്കിലും. കാപ്പുവും ഈ ഗ്രൂപ്പിലുണ്ട്.
പായ്ക്ക് ചെയ്യൽ വേഗം കഴിഞ്ഞു; മരം കൊണ്ടുള്ള പാദരക്ഷകൾ, തൊപ്പി, പാട്ടുപുസ്തകം, പെൻസിൽ, രണ്ടു തൂവാലകൾ, ഇത്രമാത്രം.
ഞങ്ങളുടെ ലീഡർ, ബാരക് 26-ലെ ലീഡറിന് ഞങ്ങളെ പരിചയപ്പെടുത്തി: “ഇവരെല്ലാവരും മേലിൽ ഇവിടെയാണ്. എന്നാൽ അവർ രണ്ടുപേരും”- കാപ്പുവിനെയും എന്നെയും ചൂണ്ടിക്കൊണ്ട് -’’ഇവരെ എനിക്കു വീണ്ടും കാണണം’’.ഞങ്ങൾ നോപ്പെനിയും മറ്റു ഫുട്ബോൾ കളിക്കാരുമായി വിടവാങ്ങൽ സൂചനയായി കൈ കൈകുലുക്കി. ഇനി ഞങ്ങൾ തമ്മിൽ കാണുമോ എന്ന് ആർക്കറിയാം! സംസാരിച്ചു തീർക്കാത്ത എത്രയോ വിഷയങ്ങൾ ഇനിയും കിടക്കുന്നു.
ഹ്യൂഗോയുടെ നല്ല മനസിനെ ചൂഷണം ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു: ’’ലക്സംബർഗുകാരെ നന്നായി നോക്കണേ. എനിക്കുവേണ്ടി’’
"ശരി, പക്ഷെ നോപ്പെനി സ്പിനോസയെക്കുറിച്ചു സംസാരിക്കുന്നതു നിർത്തണം”.യാത്ര പറയുന്നതിന്റെ ഭാഗമായി കാപ്പുവിനും എനിക്കും ചെവിയിൽ ഓരോ ഇടിയാണു കിട്ടിയത്. മറ്റുള്ളവർക്ക് ഓരോ തൊഴികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
“ഒന്നിച്ച്, നടക്ക്.”
“ഞങ്ങൾ ഒന്നിച്ചു പുറത്തിറങ്ങി നടന്നു. ബാരക് 26-ന് ഇടത്തേക്കാണ് വഴി. മുള്ളുവേലിയാണ് വൈദികരുടെ ബാരക്കുകളായ 26, 28, 30 എന്നിവയ്ക്കു ചുറ്റും. കാവൽക്കാർ ഗേറ്റ് തുറന്നു. ഞങ്ങൾ പുറത്തെ വഴിയിലേക്കു കടന്നു.
സമയം വൈകുന്നേരമാണ്. ജനാലകളിൽ ആരെയും കാണാനില്ല. ഒരു ശബ്ദവും കേൾക്കാനില്ല. എല്ലാവരും അകത്തുണ്ട്. ആർക്കും ജോലിയൊന്നുമില്ലെന്നു തോന്നുന്നു. അന്തരീക്ഷം ഒരു അടിച്ചമർത്തൽ ഭരണകൂടത്തെ ഓർമിപ്പിക്കുന്നു.
* * * *
ഒടുവിൽ ലക്ഷ്യത്തിലെത്തി. ഓരോരുത്തരെയും അവരവരുടെ മുറികളിലാക്കി. മൂന്നാം നന്പർ മുറിയാണ് എനിക്കു കിട്ടിയത്.
അകത്ത് എട്ടു മേശകൾക്കു ചുറ്റുമായി 60 പുരുഷന്മാർ നിശ്ചലരായി ഇരിക്കുന്നുണ്ട്. ഞങ്ങൾ പോന്ന മുറിയിലേതുപോലെ തന്നെയാണ് ഉൾവശം. മുറിയുടെ നടുക്ക് വലിയൊരു നെരിപ്പോട്. പച്ചനിറത്തിലുള്ള ഓടുപതിച്ചതാണത്. ഇരുവശത്തെയും ഭിത്തികളിൽ ധാരാളം ജനാലകൾ. മറ്റു രണ്ടു ഭിത്തികളിലും സാധനങ്ങൾ സൂക്ഷിക്കാനുള്ള തുറന്ന അലമാരകൾ. ഓരോ വശത്തും അയ്യഞ്ചുവീതം.
പ്രോട്ടസ്റ്റന്റുകാരായ എട്ടു വൈദികർക്ക് അവരുടെ സ്വന്തം മേശയുണ്ട്. എന്നെയും അവരുടെകൂടെ ചേരാൻ വിട്ടു. വേറെ സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. അവർക്ക് അതത്ര സുഖകരമായി തോന്നിയില്ല. അവരിൽ ചിലരുമായി ഞാൻ ഉറച്ച സുഹൃദ്ബന്ധങ്ങൾ സ്ഥാപിച്ചു എന്നതു വേറൊരു കാര്യം.
“ഇവിടെ എപ്പോഴും ഇങ്ങനെ തിരക്കുണ്ടോ?’’ ഞാൻ എന്റെ അടുത്തിരുന്ന അച്ചനോടു ചോദിച്ചു.
“ആരും മിണ്ടിപ്പോകരുത്!’’ മുറിയിലുണ്ടായിരുന്ന തടവുകാരുടെ തലയാളൻ അട്ടഹസിച്ചു. “ദുഃഖവെള്ളിയാഴ്ച കഴിഞ്ഞതുകൊണ്ട് ആർക്കും എന്തും ആകാമെന്നോ?”
* * * *
പുറത്ത് ഒരു വിസിൽ മുഴങ്ങി
ക്ഷണത്തിൽ എല്ലാവരും എഴുന്നേറ്റു. ഓരോരുത്തരും അവരവരുടെ മരഷൂ എടുക്കുന്നു, തൊപ്പി വലിച്ചെടുക്കുന്നു, വാതിൽക്കലേക്ക് ഓടുന്നു. ഭക്ഷണം എടുക്കാനുള്ള പരക്കം പാച്ചിലായിരുന്നു അതെന്ന് പുറത്തുവന്നപ്പോൾ മനസിലായി.
ഹംബർഗുകാരനായ ഫ്രാൻസിസ്കൻ വൈദികൻ ബ്രുങ്കെ എന്നെ പരിചയപ്പെട്ടു. അച്ചൻ പറഞ്ഞു. ’നമ്മൾ ഒരേ ഉയരക്കാരാണ്. നമുക്കൊന്നിച്ച് ഈ ചായച്ചെരുവം എടുക്കാം.’.
ഞങ്ങൾ നിരയൊപ്പിച്ചുനിന്നു. പിന്നെ പുറത്തെ വഴിയിലേക്ക്. അവിടെ ബാരക് 28, ബാരക് 30-ൽ നിന്നുള്ള വൈദികരെ ഞങ്ങൾ കണ്ടുമുട്ടി. അടുക്കളയെ ലക്ഷ്യമാക്കി അനന്തമായ ഒരു മനുഷ്യനിര നീങ്ങി.
* * * *
നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു, “അയാൾ ദുഃഖവെള്ളിയാഴ്ച കൊണ്ട് ഉദ്ദേശിച്ചതെന്താണ്?”
’’ഏറ്റവും മോശപ്പെട്ടതു കഴിഞ്ഞു എന്ന്. കഴിഞ്ഞ കൊല്ലം ദുഃഖവെള്ളിയാഴ്ച ചില നാസിപ്പോലീസുകാർ വൈദികരെ ശിക്ഷിക്കാനെന്ന നാട്യത്തിൽ 60 വൈദികരെയാണ് ഒരു ക്രൂരവിനോദത്തിന് ഇരയാക്കിയത്. ’മരത്തിൽ കയറ്റം’ എന്ന ഓമനപ്പേരിട്ട ഇതാണ് ക്യാന്പിലെ ഏറ്റവും മൃദുവായ ശിക്ഷ. ഇരയുടെ കൈകൾ രണ്ടും കൂടി കൈപ്പത്തികൾ പുറത്തുവരത്തക്കപോലെ, പിന്നിൽ കൂട്ടിക്കെട്ടും. എന്നിട്ട് കൈപ്പത്തികൾ അകത്തേക്കു മറിക്കും. കൈത്തണ്ടകളെ ഒരു ചങ്ങലകൊണ്ടു കെട്ടി, ചങ്ങലകൾ വലിച്ചുയർത്തി മരത്തിൽ തൂക്കിയിടും. ഭാരം കൊണ്ട് കൈയിലെ സന്ധികൾ അകലും.”
“ഇക്കൊല്ലം ദുഃഖവെള്ളിയാഴ്ചയ്ക്കു മുന്പ് നിങ്ങളെല്ലാവരും വല്ലാതെ ഭയപ്പെട്ടു കാണും, അല്ലേ?’’
“അതെ. ഈ ‘മരം കയറ്റം’. നടത്തുമെന്ന് അവർ മാസങ്ങൾക്കു മുന്പേ ഭീഷണിപ്പെടുത്തിത്തുടങ്ങിയിരുന്നു. നോന്പുകാലം ഭയങ്കരമായിരുന്നു. ശ്വാസം കഴിക്കാൻ പോലും ഞങ്ങൾ ഭയപ്പെട്ടു. ഒരു ചെറിയ പിഴവുപോലും വരുത്താതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. കഴിഞ്ഞ വർഷത്തെ ഇരകളിൽ കുറപ്പേർ മരിച്ചു; മറ്റു ചിലർ നിത്യരോഗികളായി. നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചമല്ലെങ്കിൽ ആ പരീക്ഷണം നിങ്ങൾ അതിജീവിക്കില്ല. കുറെയേറെപ്പേരുടെ കൈകൾ അംഗഭംഗം വന്നവരുടെതുപോലെയായി. ഒന്നിനും കൊള്ളാത്തവ.’’
* * * *
“അടുക്കളയിൽ എല്ലാം വേഗം നടക്കണം. അല്ലെങ്കിൽ അടി കിട്ടിയതുതന്നെ.”
അടുക്കളയിൽ പാത്രങ്ങളും അടുപ്പുകളുമെല്ലാം വളരെ വൃത്തിയിൽ തിളങ്ങുന്നു.
പെട്ടെന്ന് ഞാൻ പുറംതല്ലി താഴെ വീണു. മേലാളന്മാർ കാണുംമുന്പേ കൂട്ടുകാർ പിടിച്ചെഴുന്നേല്പിച്ചു. മരം കൊണ്ടുള്ള ഷൂ നടപ്പാതയിലെ കല്ലുകളിൽ തെന്നും. എന്റെ കൂട്ടുകാർ കാൽ എടുത്തെടത്തു വയ്ക്കുകയല്ല, തെന്നി, തെന്നിപ്പോവുകയാണ്. ഞാനും ഇതൊക്കെ പഠിച്ചെടുക്കണം.
ആളുകളുടെ രണ്ടു നിരകൾ, ക്രമമായി വച്ചിരിക്കുന്ന കാപ്പിച്ചെരുവങ്ങളുടെ ഇരുവശത്തുമായി അണിനിരന്നുമുന്പോട്ടു നീങ്ങി. ചെരുവത്തിൽ ബാരക്കുകളുടെ നന്പർ എഴുതിയിട്ടുണ്ട്. അങ്ങോട്ടാണ് അവ കൊണ്ടുപോകുന്നത്. ഞങ്ങളുടെ ബാരക്കിന്റെ നന്പർ കാണാനുണ്ടോ?
ബാരക്ക് 10. കൊള്ളാം. പക്ഷേ എന്തൊരു ഭാരം. അടുക്കളയിൽ നിന്നു വാതിൽക്കൽ വരെ പോലും എനിക്കത് എത്തിക്കാൻ ശേഷിയില്ല എന്നുതോന്നി.
എന്റെ മുന്പിലുള്ള ഒരാളെ അവർ മർദിക്കുകയാണ്. പുതുതായി വന്ന ഒരാളാണ്. അത് ജീവന്മരണ പ്രശ്നമാണ്. മറ്റുള്ളവർ ചെരുവത്തിന്റെ ചൂടുള്ള പിടിയിൽ തൊപ്പികൂട്ടിയാണു പിടിക്കുന്നത്. ശരി അങ്ങനെ തന്നെ; പോകാം.
അടുക്കളയുടെ വാതിൽപടി കഴിഞ്ഞുള്ള ഏതാനും അടികൾ ശരിക്കും അപകടകരമാണ്. അവ കഴിഞ്ഞാലുടനെ ചെരുവം താഴെ വച്ചിട്ട് പെട്ടെന്നു ഞങ്ങൾ വശങ്ങൾ മാറും. അതേ നിമിഷത്തിൽ പിന്നിലാരോ മരഷൂ തട്ടിവീഴുന്നു. നല്ല ചൂടു സൂപ്പ് അയാളുടെ ദേഹത്തുതന്നെയാണു വീണത്. എനിക്ക് അതു കാണാനേ കഴിയില്ല. “ഗുരുതരമായ പൊള്ളൽ” ബ്രുങ്കെ പറയുന്നു.
“ആ ചെരുവം നമ്മുടെ ബാരക്കിലേക്ക് ഉള്ളതായിരുന്നു.” ആരോ പറഞ്ഞു. അയാളും ഒരു അച്ചൻ തന്നെ.
* * * *
സൂപ്പ് മറിഞ്ഞു വീണ് പൊള്ളാതിരിക്കാൻ, വശങ്ങൾ മാറി ഞങ്ങൾ നടന്നു. ജീവനുള്ളവനെക്കാൾ മരിച്ചവനായിട്ടാണ് ഞാൻ സൂപ്പുമായി എത്തിയത്. പത്താം നന്പർ ബാരക്കിൽ എത്തിയല്ലോ! കുറച്ചു പരിശീലനം കൊണ്ട് ഇതുവഴങ്ങും.” എന്റെ കൂട്ടുകാർ പറഞ്ഞു. അവൻ പറഞ്ഞതു ശരിയാണെന്ന് എനിക്കു ബോധ്യമായി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഞാൻ ചെരുവം ചുമക്കുന്നതിൽ വിദഗ്ധനായി.
“ഇതാണു നമ്മുടെ ഒരേയൊരു ജോലി. ഏറ്റവും ഇഷ്ടപ്പെട്ടതല്ലെങ്കിലും. രാവിലെയും ഉച്ചക്കും വൈകീട്ടും നമ്മൾ ഭക്ഷണം പുറത്തു കൊണ്ടുവരണം. പിന്നെ കാലിപ്പാത്രം തിരിച്ചും കൊണ്ടുപോകണം.’’
(തുടരും)
തടവറ സ്മരണകൾ / ഫാ. ജീൻ ബെർനാർഡ്