രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ നാസി പ്രത്യയശാസ്ത്രത്തിന്റെ ക്രൂരത അനുഭവിക്കേണ്ടിവന്നത് യഹൂദർ മാത്രമല്ല. നാസിസത്തെ എതിർത്തതിന്റെ പേരിൽ മാത്രം തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ ബവേറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലാണ് ഇവരെ കൂട്ടമായി പാർപ്പിച്ചിരുന്നത്. നാസികൾ കീഴടക്കിയ പല രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു അവർ. അവരിൽ ഒരാളായിരുന്നു ലക്സംബർഗ് സ്വദേശിയായ ഫാ. ജീൻ ബർണാർഡ്. അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് തടവറസ്മരണകൾ എന്ന ആത്മകഥാക്കുറിപ്പുകൾ.
ഞങ്ങളുടെ ഭക്ഷണം ചെമന്ന കാബേജുകൊണ്ടുള്ള സൂപ്പാണ്.
“പക്ഷേ നമ്മൾ ചുമന്നുകൊണ്ടുവന്നത് പയർ സൂപ്പാണല്ലോ!’’ ഉച്ചഭക്ഷണസമയത്ത് ഞാൻ എന്റെ അയൽവാസിയോടു പറഞ്ഞു. “അതു ശരിയാണ്. നമ്മൾ അച്ചന്മാർക്ക് സ്പെഷൽ ഭക്ഷണമാണ്. സാരമില്ല. താമസിയാതെ നമുക്ക് പയർസൂപ്പ് അല്ലെങ്കിൽ നൂഡിൽസ് കിട്ടും. അപ്പോൾ മറ്റു ബാരക്കുകളിൽ കാബേജോ കാരറ്റോ ആയിരിക്കും.’’
അക്കാലത്ത് ഓരോരുത്തർക്കും ഏകദേശം ഒരു ലിറ്റർ സൂപ്പും ഏതാനും പുഴുങ്ങിയ ഉരുളക്കിഴങ്ങും കിട്ടിയിരുന്നു. എനിക്ക് അതുകൊണ്ട് തൃപ്തിയായിരുന്നു. മോശമായതുകൊണ്ട് ഞാൻ മാറ്റിവച്ച ഒരു ഉരുളക്കിഴങ്ങ് എന്റെ സഹതടവുകാരൻ എടുത്തുതിന്നുന്നതുകണ്ട് ഞാൻ അതിശയിച്ചു.
അയാൾ പറഞ്ഞു: “ആദ്യം അതങ്ങനെയാണ്. നീയിവിടെ ആദ്യം വരുന്പോൾ നിന്റെ ശരീരത്തിലുള്ള കൊഴുപ്പുകൾ മൂലം നിനക്ക് വലിയ വിശപ്പു തോന്നുകയില്ല. പിന്നെ ഒരു വിശപ്പുവരും. കാബേജും കാരറ്റും കൊണ്ടു ശമിക്കാത്ത ഒരു വിശപ്പ്.” അയാൾ പറഞ്ഞതു ശരിയാണ്. വിശപ്പ് എന്താണെന്നു ഞാനും അറിഞ്ഞു.
* * * * *
പാത്രങ്ങളും തവികളും മറ്റും വേഗം കഴുകിത്തീർക്കണം. അല്ലെങ്കിൽ നിങ്ങൾ പിന്നിലായിപ്പോകും. “ദൈവത്തെയോർത്ത്..” ബേസിനിൽ നിന്ന് ഒരു പിഞ്ഞാണം കഴുകിയെടുക്കുന്പോൾ എന്നെ ക്രൂദ്ധനായി നോക്കിക്കൊണ്ടാണ് അയാൾ പറയുന്നത്. ഇപ്പോഴും “അഴുക്കുനിറഞ്ഞത്” എന്ന അവസ്ഥയിലാണ് എന്റെ പാത്രം എന്നാണ് അയാൾ മനസിലാക്കിത്തരുന്നത്.
അക്കാലത്ത് സൂപ്പിൽ എന്തോ കൃത്രിമക്കൊഴുപ്പു ചേർത്തിരുന്നു. അത് സൂപ്പു കോപ്പയുടെ വക്കിൽ പിടിച്ചിരിക്കും. പച്ചവെള്ളത്തിൽ കഴുകിയാൽ അതു പോവുകയില്ല. ആർക്കെങ്കിലും ദിനപത്രത്തിന്റെ ഒരു കഷണം കൈവശമുണ്ടെങ്കിൽ അതുകൊണ്ട് അമർത്തിത്തുടച്ച് ആ കൊഴുപ്പു മാറ്റാനാവും. കൈപ്പിടിക്കും വക്കിനുമിടയിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഒരു സൂചികൊണ്ട് കുത്തിക്കളയണം. “നിന്റെ കാര്യം മുകളിൽ അറിയിക്കേണ്ടതായിവരും!”
ഓരോരുത്തരുടെയും അലമാരയിൽ സൂപ്പുകോപ്പ പിടി കാണത്തക്കവിധത്തിൽ വയ്ക്കണം. അകത്തേക്കു തള്ളിക്കയറ്റി വയ്ക്കാൻ പാടില്ല. ശ്രദ്ധാപൂർവം അങ്ങനെ വച്ചില്ലെങ്കിൽ അലമാരയുടെ തട്ടിൽ നിങ്ങൾ ഒരു പാട് ഉണ്ടാക്കിയേക്കാം.
* * * *
“ആ പാവത്തിന് ഒരു തൂവാലയുണ്ട്! അത് ഇതുപോലെ അലമാരയിൽ മടക്കി വയ്ക്കണം. എന്നാൽ അത് ദൂരെക്കളയുന്നതാണു നല്ലത്. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനേ അതുപകരിക്കൂ. അതു വൃത്തിയായി സൂക്ഷിക്കാൻ നിനക്കു കഴിയില്ല”. അപ്പോൾതന്നെ ഞാനത് കുട്ടയിൽ ഇട്ടു; വളരെ രഹസ്യമായി. വിപ്ലവമായി തെറ്റിദ്ധരിക്കപ്പെടരുതല്ലോ.പരിഷ്കൃത ലോകവുമായി എനിക്കുണ്ടായിരുന്ന അവസാനത്തെ കണ്ണിയും അറ്റു പോകുന്നതുപോലെ എനിക്കുതോന്നി.
* * * *
“എല്ലാവർക്കും കിടക്കാം.” അപ്പോൾ അതു ശരിയാണ്. ഞങ്ങൾക്ക് ഉച്ചയ്ക്ക് കിടന്നുറങ്ങാൻ അനുവാദമുണ്ട്!. അദ്ഭുതപ്പെട്ടുപോയ ഞാനാണ് അവസാനം കിടപ്പറയിൽ എത്തിയത്. ഭാഗ്യത്തിന് ഏറ്റവും അവസാനം നിന്നവന്റെ തൊട്ടുമുന്പിൽ നുഴഞ്ഞുകയറാൻ സാധിച്ചതിനാൽ തൊഴികിട്ടിയതും അവനാണ്. രണ്ടു വൈക്കോൽ ചാക്കുകൾക്കിടയിലാണ് ഞാൻ കിടക്കേണ്ടത്. ഞാൻ അങ്ങോട്ടു കയറാൻ തുടങ്ങുന്പോൾ ആരോ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. “വരൂ” പൊളണ്ടുകാരനായ എന്റെ സുഹൃത്തു പറഞ്ഞു. ഞങ്ങൾ ഒരു രണ്ടുനിലക്കട്ടിലിന്റെ മുകളിൽ വെറും പലകപ്പുറത്തു കിടന്നു. “പരുക്കൻ പലക. പക്ഷേ, ബെഡ് ശരിപ്പെടുത്തുന്നതിനേക്കാൾ എളുപ്പം.”
ഹാളിന്റെ ഏറ്റവും വിദൂരമായ മൂലയിൽ ആയിരുന്നതുകൊണ്ടാണ് ഞങ്ങൾക്കതു കഴിഞ്ഞത്.
* * * *
ആരുംതന്നെ ഉറങ്ങുന്നില്ല. കാരണം എന്തെങ്കിലും ശല്യമില്ലാത്ത സമയമില്ലല്ലോ! “എല്ലാവരും വരൂ. വീഞ്ഞിനുള്ള സമയമായി.” എല്ലാവരും കട്ടിലുകളിൽനിന്നു താഴെയിറങ്ങി. ആരുംതന്നെ വേഷം മാറിയിരുന്നില്ല. അതു നിയമവിരുദ്ധമാണ്, അതിനാൽ അപകടകരവും. എന്നാൽ അവസാനം എത്തിച്ചേരുന്നതും സന്തോഷകരമല്ല. ധൃതിയിൽ കിടക്കകൾ ശരിപ്പെടുത്തുന്നവർ. എനിക്ക് ചെയ്യാനില്ലാത്തതുകൊണ്ട് സാമാന്യം അന്ധനായ ഒരു വൃദ്ധനെ ഞാൻ സഹായിച്ചു. അദ്ദേഹം ക്രാക്കോവിൽ ഒരു സെമിനാരി അധ്യാപകനായിരുന്നു. വേഗം തീർത്തിട്ടു ഞങ്ങൾ ഹാളിലെത്തി.
* * * *
ഞങ്ങൾ ഹാളിലെത്തി ഭയഭക്തിപുരസ്സരം കസേരകളിൽ ഇരുന്നു, എലികളെപ്പോലെ നിശബ്ദമായി ലോഹക്കപ്പുകൾ കൈകളിലെടുത്തു. ‘വീഞ്ഞുദ്യോഗസ്ഥൻ’ ഹാളിലെത്തി വീഞ്ഞുകുപ്പികൾ വിതരണം ചെയ്യുകയാണ്. അടുത്ത ഹാളിൽനിന്ന് നിലവിളികൾ കേൾക്കാം. ഞങ്ങൾ കാതുകൾ കൂർപ്പിച്ചു.
ഇത്തരം സന്ദർഭങ്ങളിൽ ഒരു നാസി രഹസ്യപ്പോലീസുകാരൻ സ്ഥലത്തുവേണം എന്നാണ് ചട്ടം. അയാൾ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. പകലോ രാത്രിയോ. പക്ഷേ എല്ലാവരും ’വീഞ്ഞു കുടിക്കുന്നതുപോലെ കാണപ്പെടണം.
“അറ്റൻഷൻ!”
ഞങ്ങൾ ചാടിയെഴുന്നേറ്റ് ചലനമറ്റുനിന്നു.
“കുപ്പികൾ തുറക്ക്.” ഇരുപതിലേറെ കുപ്പികൾ തുറക്കാൻ രണ്ടേ രണ്ടു സ്ക്രൂ മാത്രം. ആളുകൾ പേടിച്ചിരിക്കയാൽ എല്ലാം അലങ്കോലമായി. പോലീസുകാരൻ ഞങ്ങളെ മർദിക്കാനും തുടങ്ങി.
“ഒഴിക്ക്”. ഒരു കുപ്പി മൂന്നുപേർക്ക്. വീഞ്ഞ് മോശമല്ല. പോലീസുകാരൻ ചുറ്റും നടന്നു കപ്പുകളിൽ നോക്കുകയാണ്. എല്ലാം ഒരേപോലെ നിറഞ്ഞിട്ടുണ്ടോ!
“കള്ളക്കത്തനാർമാരേ, കുടിച്ചുതീർക്ക്.” അയാൾ ഒരു സ്റ്റൂളിൽ ചാടിക്കയറി, കഴുകനെപ്പോലെയാണ് ഞങ്ങളെ നോക്കുന്നത്. കുടിച്ചുതീർന്നാൽ ഓരോരുത്തനും കപ്പ് തലയ്ക്കുമുകളിൽ കമഴ്ത്തിപ്പിടിക്കണം എന്നാണ് ചട്ടം.
ഒരു തടവുകാരന് വിക്കിപ്പോയി. സംഭ്രമജനകമായ അന്തരീക്ഷമാണല്ലോ. ക്ഷണനേരംകൊണ്ട് പോലീസുകാരൻ അയാളുടെ അടുത്തു പാഞ്ഞെത്തി കോപ്പയുടെ അടിഭാഗത്ത് ഒറ്റിയിടി. ചൊടികളും കവിളും അർധവൃത്താകൃതിയിൽ മുറിഞ്ഞ് രക്തം ചീറ്റി. ആ അച്ചനെ ആശുപത്രിയിൽ ആക്കേണ്ടിവന്നു.
* * * *
കല്പന ഉടനെത്തി. “എല്ലാവരും ബെഡുകളിലേക്ക്.” ഉണരാൻ ഇനിയുമുണ്ട് പത്തുമിനിറ്റ് സമയം. അതായത് കലാപരമായി മടക്കിവച്ചിരിക്കുന്ന ബെഡുകളിൽ കയറണം. പത്തുമിനിറ്റു കഴിഞ്ഞ് വീണ്ടും അങ്ങനെ മടക്കിവയ്ക്കുകയും വേണം. ഇന്നുതന്നെ മൂന്നാം തവണയാണ് അത്. “നിങ്ങളുടെ മാർപാപ്പ ചെയ്ത ഒരു നന്മയാണത്.” എന്റെ അയൽക്കാരനായ പ്രോട്ടസ്റ്റന്റ് വൈദികൻ പറഞ്ഞു.
“മാർപാപ്പയ്ക്ക് എന്താണ് കുറ്റം?”
അച്ചന്മാർക്ക് പ്രത്യേക പരിഗണന കൊടുക്കണമെന്ന് അദ്ദേഹം നയതന്ത്രമാർഗങ്ങളിലൂടെ ആവശ്യപ്പെട്ടത്രേ. ഇതൊന്നുവേഗം തീർന്നാൽ മതിയായിരുന്നു.
“ആളുകൾ അങ്ങനെ പറയുന്നു.” ഒരു കത്തോലിക്കാ വൈദികൻ പിന്നീട് എന്നോടു പറഞ്ഞു. “പക്ഷേ ആർക്കും കൃത്യമായി ഒന്നും അറിഞ്ഞുകൂടാ.”
* * * *
വൈകുന്നേരം മറ്റൊരു അദ്ഭുതമുണ്ടായി.
എല്ലാവരും കിടന്നുകഴിഞ്ഞു; പക്ഷേ സൈറണ് മുഴങ്ങിയിട്ടില്ല. തടവുകാരനായ മുഖ്യകാവലാൾ ഉറങ്ങുകയാണ്. ഇനി അയാളുടെ ശല്യം ഉണ്ടാവുകയില്ല. ഒരു മൂലയ്ക്കുനിന്ന് ചെറിയൊരു സ്വരം കേട്ടു തുടങ്ങി. ആദ്യം പോളിഷ് ഭാഷയിൽ, തുടർന്ന് ജർമനിൽ. അന്നത്തെ രാഷ്്ട്രീയ, സൈനിക അവസ്ഥയുടെ രത്നച്ചുരുക്കമാണത്. ആ ’റിപ്പോർട്ടർ’ വായിക്കുന്നത് വിവിധ പത്രങ്ങളിൽ നിന്നാണ്. ചില വ്യാഖ്യാനങ്ങളും നൽകുന്നുണ്ട്. ഞങ്ങൾ കൈകൾ കൂപ്പി.
“സർവശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...” ലെസ്ലാവ് രൂപതയിലെ മെത്രാൻ, റൈറ്റ് റവ. കോസാൽ ആശീർവദിക്കുന്നു. പ്രോട്ടസ്റ്റന്റുകാരും കുരിശുവരച്ചു. മെത്രാനച്ചന്റെ ആശീർവാദം ഞങ്ങളുടെ സഹനങ്ങൾക്ക് അർഥമുണ്ടെന്നു കാണിച്ചുതന്നു. മിശിഹായുടെ സഭ കടന്നുപോകുന്ന വലിയ വേദനകളുടെയും പീഡനങ്ങളുടെയും പെരുങ്കടലിലേക്ക് ഞങ്ങളുടെ നിസാരവും മനഷ്യസഹജവുമായ സഹനങ്ങളെയും ആ ആശീർവാദം ചേർത്തുവച്ചു. സഭാരംഭകാലത്തെ പ്രഥമ വേദസാക്ഷികൾ അനുഭവിച്ച കൃപകളും ആത്മീയാനുഭൂതികളും ആത്മീയശക്തികളും പങ്കുപറ്റാൻ അതു ഞങ്ങളെ അനുവദിച്ചു.
വിശുദ്ധരുടെ കൂട്ടായ്മ എന്ന അദ്ഭുതം ഇവിടെ വച്ച് ഞങ്ങൾ അനുഭവിക്കുകയാണ്. ഞങ്ങളുടെ ഉറക്കംപോലും ഈ ബോധ്യംകൊണ്ട് പ്രശോഭിതമാകുന്നു: “നരകവാതിലുകൾ അതിനെതിരേ പ്രബലപ്പെടുകയില്ല.”
* * * *
മറ്റുതടവുകാരെക്കാൾ പതിനഞ്ചു മിനിറ്റ് മുന്പ് വൈദികർ ഉണരണം. കൃത്യം മൂന്നേമുക്കാൽ മണിക്ക് ഞങ്ങൾ നിലത്ത് നില്ക്കണം. കിടക്ക കുടയണം. വേഷം മാറണം. കാപ്പി കുടിക്കണം. തുടർന്നാണ് പല്ലുതേപ്പും കുളിയും; സമയമുണ്ടെങ്കിൽ.
പ്രഭാത ഭക്ഷണം കഴിഞ്ഞാണ് കിടക്കകൾ ശരിപ്പെടുത്തേണ്ടത്. എന്റെ മുൻ ബ്ലോക്കിൽ വച്ചു ഞാൻ പഠിച്ചതിനെക്കാൾ ഭ്രാന്തമായിരുന്നു ഇവിടെ അക്കാര്യങ്ങൾ. പിന്നീട് അലമാരകൾ കൃത്യമായി വയ്ക്കണം. ഇനി ഞങ്ങൾക്ക് പുറത്തുപോകാം. അപ്പോൾ ഉറക്കറ വൃത്തിയാക്കേണ്ടവർക്ക് അകത്തുവരാം. തണുത്തുവിറയ്ക്കുന്ന പ്രഭാതങ്ങളിൽ ഞങ്ങൾ ജനാലകളിലൂടെ അകത്തേക്കു നോക്കും; മേലന്വേഷകൻ ഞങ്ങളുടെ അലമാരകളും കിടക്കകളും പരിശോധിക്കുന്നതും നോക്കിക്കൊണ്ട്. അയാൾ ആരുടെ പേരു വിളിക്കുന്നോ അയാൾക്കു ഹാ കഷ്ടം! അയാൾ ആ ആളിന്റെ കിടക്ക വലിച്ചെറിയും. അലമാരയിലെ സാധനങ്ങൾ നിരത്തിലും ചിതറും. എല്ലാ പ്രഭാതങ്ങളിലും ചിലരുടെ തലകൾ പൊട്ടും. ചിലരുടെ ഭക്ഷണം മാറ്റപ്പെടും. ചിലരുടെ പേരുകൾ മുകളിലേക്കു റിപ്പോർട്ട് ചെയ്യപ്പെടും. ഞങ്ങളുടെ അലമാരകളും കിടക്കകളും കൃത്യമാണ് എന്ന അറിയിപ്പു കിട്ടുന്പോൾ മാത്രമാണ് ഞങ്ങൾക്ക് ആശ്വാസമാകുക.
* * * *
“ഓരോ ബാരക്കിലെയും തലവന്മാരായ തടവുകാർ കമ്യൂണിസ്റ്റുകാരാണ്.” ഒരു പഴയ തടവുകാരൻ എന്നോടു പറഞ്ഞു. “കാരണം അവരെയാണ് നാസികൾ ആദ്യം കൂട്ടമായി അറസ്റ്റ് ചെയ്തത്. അവരിൽ പലരും ഇവിടെയെത്തിയിട്ട് അഞ്ചുകൊല്ലത്തിലേറെയായി. അവർ സാധാരണ മനുഷ്യരാണ് എന്നു പറയാൻ സാധ്യമല്ല. അക്കാരണം കൊണ്ടുതന്നെ ഞങ്ങളുടെ നയങ്ങൾ നിറവേറ്റുവാനുള്ള ഉപകരണങ്ങളായാണ് പോലീസുകാർ അവരെ കണ്ടത്. ക്യാന്പിലെ ചിട്ടവട്ടങ്ങൾ അവർക്കു നല്ല നിശ്ചയമായിട്ടുണ്ടുതാനും.”
“തലവന്മാർക്ക് കൂടുതൽ ഭക്ഷണം ലഭിക്കും. ക്യാന്പിലെ കടയിൽ അവർക്കു കൂടെക്കൂടെ പോകാം. ജോലി അധികമില്ല. അവർ ക്യാന്പുകളിലെ കൊച്ചുരാജാക്കന്മാർ തന്നെയാണ്. തങ്ങളുടെ ജോലി അതീവ കൃത്യതയോടെ അവർ ചെയ്യും. ക്രൂരതയിൽ പരസ്പരം മത്സരിക്കുകയാണ് അവർ. അതിനൊരു മറുവശവും ഉണ്ട്. ഒരു മുറിയോ ബാരക്കോ ഏതെങ്കിലും തരത്തിൽ നാസിപ്പോലീസുകാരുടെ ശ്രദ്ധ പിടിച്ചുപറ്റിയാൽ - മാർച്ചിംഗിലോ പാടുന്നതിലോ വരുന്ന ചെറിയ പിഴവുകൾ മതി - ഈ തലവന്മാർക്കാണു ശിക്ഷ കിട്ടുക: കെട്ടിത്തൂക്കലോ ചാട്ടവാറടിയോ. കാളകളെ അടിക്കുന്ന ചാട്ടകൾ രണ്ടെണ്ണം കൂട്ടിക്കെട്ടി അതുകൊണ്ട് നഗ്നമായ മുതുകത്ത് 25 അടിയാണ്.”
“ഏറ്റവും ശൗര്യമുള്ളവരെയാണ് അവർ വൈദികരുടെ ബാരക്കുകളിൽ നിയമിക്കുന്നത്. 26-ാം നന്പർ ബാരക്കിലെ ആൾ ഒരു രാക്ഷസനാണ്. നമ്മുടെ ബാരക്കിലെ ആൾ ദ്രോഹി എന്നതിനെക്കാൾ മടിയനാണ്. അയാൾ പണ്ടൊരു നടനായിരുന്നത്രെ. പേര് എമിൽ”.
ഭാഗ്യവശാൽ അച്ചന്മാരെ ആ ജോലിക്ക് എടുക്കാറില്ല. അവർ അതിന് യോഗ്യരല്ല.
* * * *
നിരയൊപ്പിച്ചു നില്ക്കാനുള്ള സ്വരം മുഴങ്ങി.
പത്തുപേർ വീതം ഞങ്ങൾ നീങ്ങി. രാവിലെ തലയെണ്ണലിന്റെ സമയമായി.
തലവൻ പാട്ടുതുടങ്ങി. ’ഹാസെൽനുസ്’ എന്നു തുടങ്ങുന്ന ഒരു പൊട്ടപ്പാട്ടാണത്. ഞങ്ങളെല്ലാവരും ഒപ്പം പാടാൻ തുടങ്ങുന്നുണ്ടോ എന്നാണയാൾ നോക്കുന്നത്. ഒന്നിച്ച് തുടങ്ങി, ഒരേ സ്വരത്തിൽ പാടിയില്ലെങ്കിൽ ശിക്ഷ ഉറപ്പാണ്. ഓടുക, ഒരു മണിക്കൂർ വ്യായാമം ചെയ്യുക, ഉച്ചഭക്ഷണം മണിക്കൂറുകൾ വൈകിക്കുക - അങ്ങനെ എന്തെങ്കിലും.
* * * *
തലയെണ്ണലിന് വൈദികരുടെ ബാരക്കുകളിൽ നിന്നുള്ളവരാണ് ഏറ്റവുമൊടുവിൽ മാർച്ച് ചെയ്ത് എത്തുന്നത്. ഏറ്റവും കുറച്ചാളുകൾ ഉള്ളത് വൈദികരുടെ 26-ാം നന്പർ ബാരക്കിലാണ്. കാരണം ബാരക്കിൽ ആകെയുള്ള നാലുമുറികളിൽ രണ്ടെണ്ണത്തിൽ താമസക്കാരില്ല. ഒരു മുറി ചാപ്പലാണ്. മറ്റൊന്ന് ഗോഡൗണും. വൈദികരുടെ നിരകൾ ഞാൻ പെട്ടെന്ന് എണ്ണി, മനക്കണക്കുകൂട്ടി. അവർ 750-800 പേർ വരും.
* * * *
കണക്കെടുപ്പിന്റെ അന്തമില്ലാത്ത നാടകം ആരംഭിക്കുകയാണ്. ആദ്യമായി നിരകൾ. മൂന്നുപേർ വീതമുള്ള നിരകളാണ് ആദ്യം എണ്ണുന്നത്. നേർവരയിൽ നില്ക്കണം - ഒരു വെടിയുണ്ടയ്ക്ക് ഇടയിലൂടെ കടന്നുപോകുന്ന വിധത്തിൽ കൃത്യമായി! അരമുക്കാൽ മണിക്കൂർ നേരം ഒരേ നിൽപുതന്നെ. എന്തിനുവേണ്ടി? ആർക്കറിയാം. തണുപ്പ്, മഴ, മഞ്ഞ്, ചൂട് എന്തായാലും അവസാനം നാസിപ്പോലീസുകാർ വന്ന് തലയെണ്ണും. തുടർന്നാണ് ഡ്രിൽ. “തടവുകാർ! അറ്റൻഷൻ! തൊപ്പികൾ എടുക്കുക. കണ്ണുകൾ വലത്തേക്ക്, കണ്ണുകൾ നേരെ, തൊപ്പികൾ വയ്ക്കുക, വിശ്രാം’. അവസാനം പിരിഞ്ഞുപോകാനുള്ള ഓർഡറും. ഈ അഭ്യാസം ദിവസേന മൂന്നു പ്രാവശ്യം. (തുടരും)
തടവറ സ്മരണകൾ /
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം