ദിവസം പതിനഞ്ച് കത്തുകളെങ്കിലും നിസാമുദീന് അയക്കേണ്ടതുണ്ടാകും. ക്ഷേമാന്വേഷണങ്ങളല്ല, മറിച്ച് നാടൻവിഭവ ങ്ങളുടെ വിത്തുകളാണ് കത്തിലെ ഇള്ളടക്കം. എങ്ങനെ കൃഷി ചെയ്യണമെന്നും എന്തു പരിചരണം നല്കണമെന്നുമുള്ള നിർദേശങ്ങളും കത്തിനൊപ്പമുണ്ടാകും.
10 വർഷമായി കണ്ണൂർ പനികെയിൽ കുട്ടീസ് വീട്ടിൽ നിസാമുദീൻ വിത്തു കത്തുകൾ അയക്കാൻ തുടങ്ങിയിട്ട്. പഴം, പച്ചക്കറി വിത്തുകൾ ആവശ്യമുള്ളവർ ഫോണിൽ ആവശ്യപ്പെടും. ആവുന്നിടത്തോളം വേഗം കത്തിൽ വിത്തുകൾ ഭദ്രമാക്കി ആവശ്യക്കാരന്റെ വീട്ടിൽ തപാലിലെത്തിക്കും. ഈ സൗജന്യ സേവനത്തിനു പുറമെ കൃഷിപരിശീലന ക്ലാസുകൾ, കർഷകക്കൂട്ടായ്മകൾ തുടങ്ങി മുഴുവൻ സമയത്തിരക്കിലാണ് നിസാമുദ്ദീൻ.
കൃഷി ഉപദേശങ്ങൾക്കായി പച്ചക്കറി കർഷകർ തുടരെ ഫോണിൽ വിളിച്ചു കൊണ്ടിരിക്കും. അവർക്ക് ഉപദേശവും നിർദേശവും മാത്രമല്ല തോട്ടത്തിലെത്തി പരിശീലനവും നൽകും.
കർഷകനെന്ന നിലയിൽ നിസാമുദീന്റെ കരുതൽ അറിയാൻ അരയേക്കറിലെ വിഭവ സമൃദ്ധി കണ്ടാൽ മതി. അവക്കാഡോ, ചതുരപ്പുളി, മലയൻ പേര, റംബുട്ടാൻ, ഞാവൽ, പാഷൻ ഫ്രൂട്ട്, കറപ്പ, കായം, കൂവ, ചേന്പ്, പലതരം നാടൻ വാഴകൾ, റസ്റ്റാലി, സീതപ്പഴം, പപ്പായ, പ്ലാവ്, ആത്ത, ബിസിളി, അരിനെല്ലി, സപ്പോട്ട, പലതരം മാവുകൾ, നെയ്പ്പുല്ല്, കറിവേപ്പില, ലിച്ചി, മാംഗോസ്റ്റിൻ, പേര, മഞ്ഞൾ, ഇഞ്ചി, കാന്താരി, പൊതീന, തക്കാളി, ചെറി എന്നുവേണ്ട ഇല്ലാത്ത വിളകൾ കുറവ്.
പഠനകാലത്തു തുടങ്ങിയതാണ് കൃഷിയിലെ കന്പം. വളർന്നപ്പോൾ ബാപ്പയുടെ ബിസിനസ് ഏറ്റെടുത്ത് ബംഗളൂരുവിലേക്കു പോയപ്പോഴും കൃഷിയോടുള്ള കന്പം കൈമുതലായി സൂക്ഷിച്ചു. നാട്ടിൽ മടങ്ങിയെത്തി വീടുവയ്ക്കാൻ സ്ഥലം അന്വേഷിച്ചപ്പോൾ പച്ചക്കറി കൃഷിക്കുള്ള ഇടവും ഒപ്പം വാങ്ങി. ആവേശവും ആഹ്ലാദവും പകരുന്ന കാർഷിക ജോലിയിൽ ഭാര്യ ഉമീസുൽ പർവേസും കൂട്ടായി. ജിവിതം മുഴുവനായും കൃഷി ഗവേഷണവും വിഷരഹിത പച്ചക്കറിയുടെ പ്രചാരണവുമാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയ്ക്കുള്ളിലെ കൃഷിസ്നേഹികളാണ് വിത്തുകളാവശ്യപ്പെട്ട് നിസാമുദ്ദീനെ വിളിച്ചിരുന്നത്. അവരൊക്കെ നേരിട്ടെത്തിയാണ് വിത്തുകൾ വാങ്ങിയിരുന്നത്. പിന്നീട്, ദൂരത്തു നിന്നും വിളികൾ പതിവായപ്പോഴാണ് കത്തുകൾ വഴി വിത്ത് അയച്ചു കൊടുക്കാൻ തുടങ്ങിയത്.
നിസാമുദ്ദീന്റെ വീട്ടിൽ ഒരു ഫ്രിഡ്ജ് നിറയെ വിത്തുകൾ സൂക്ഷിചച്ചുവെച്ചാണ് പായ്ക്കറ്റുകളിലാക്കി ആവശ്യക്കാരിൽ എത്തിക്കുന്നത്. വിത്തുകൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അഞ്ച് വർഷം വരെ കേടുവരില്ലെന്നാണ് നിസാമുദ്ദീന്റെ അനുഭവം.
ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് സെന്റർ, പട്ടാന്പി കാർഷിക ഗവേഷണ കേന്ദ്രം, വയനാട് വെജ് മാർക്ക്, പൂനെ ഡോ.രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രികൾച്ചറൽ സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ച് സെന്റർ, വാരണാസി ഇൻഡോ അമേരിക്കൻ ഹൈബ്രീഡ് സീഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നാംധാരി സീഡ്സ്, സുൽത്താൻ സീഡ്സ്, സുമാഷി സീഡ്സ്, തമിഴ്നാട് അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി തുടങ്ങിയി ഇടങ്ങളിൽ നിന്നാണ് നിസാമുദ്ദീൻ വിത്തുകൾ വാങ്ങി ആവശ്യക്കാർക്കായി കരുതുന്നത്. കൂടാതെ സ്വന്തം തോട്ടത്തിലെ വിളവുകളും വിത്തായി സ്വരൂപിക്കും.
എവിടെ യാത്ര പോയാലും നിസാമുദ്ദീന്റെ പോക്കറ്റിൽ വിത്ത് പായ്ക്കറ്റുകൾ കാണും. വീട്ടിൽ വരുന്നവർക്കൊക്കെ സമ്മാനമായി നൽകുന്നത് പച്ചക്കറി വിത്തുകളുടെ കരുതലാണ്.
അന്യസംസ്ഥാന പച്ചക്കറികളിൽ മാരകമായ വിഷമുള്ളതിനാൽ തിന്നാനുള്ളതൊക്കെ സ്വന്തം തൊടിയിൽ ഉത്പാദിപ്പിച്ച് ആരോഗ്യത്തിലും ആയുസിലും സുരക്ഷിതരാവണമെന്നാണ് നിസാമുദീന്റെ പ്രമാണം. വാട്സാപ്, ഫെയ്സ്ബുക്ക് വഴിയാണ് നിസാമുദ്ദിൻ കൃഷി, വിത്തു വിവരങ്ങൾ സമൂഹത്തിലെത്തിക്കുന്നത്. വിത്ത് വേണ്ടവർ 9567330440 നന്പറിൽ വിളിച്ച് വിലാസം നൽകേണ്ട താമസം രണ്ടോ മൂന്നോ ദിവത്തിനുള്ളിൽ അവ തപാലിൽ ആവശ്യക്കാരന്റെ കൈകളിലെത്തും.
അനുമോൾ ജോയ്
ഫോട്ടോ: ജയദീപ് ചന്ദ്രൻ